Friday, December 24, 2021

ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം

 ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം


2021ലെ സാഹിത്യ നോബല്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചതിനുശേഷം അബ്ദുള്‍ റസാക്ക് ഗുർണയും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലോകമറിയും. ‘പാരഡൈസ്’ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രഡ് അവാര്‍ഡിനും ഷോര്‍ട്ട് ലിസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അഡ്‌മെയറിങ്ങ് സൈലന്‍സ്, ബൈ ദ സീ ബുക്കര്‍ സമ്മാനത്തിന് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അത്ര അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നില്ല ഗുർണ. ‘ആഫ്റ്റര്‍ ലൈവ്‌സ്' എന്ന  പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ  എഴുത്തിലേക്ക് കടന്നുചെല്ലാനും ആ വായനാനുഭവം പങ്കുവെയ്ക്കാനുമാണ് ശ്രമിക്കുന്നത്.

‘ആഫ്റ്റര്‍ ലൈവ്‌സ്' പൂര്‍ണമായും ആഫ്രിക്കന്‍ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്. ഖാലിഫ്, ഇല്യാസ്, ഹംസ എന്നീ മൂന്നു കഥാപാത്രങ്ങളും, അവര്‍ക്കു ചുറ്റുമുള്ള മറ്റു ചിലരുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിലെ ഒരു ആഫ്രിക്കന്‍ ടൗണിലാണ് കഥയുടെ അധിക ഭാഗവും നടക്കുന്നത്. ആ പട്ടണമേതാണ് എന്ന്​ എഴുത്തുകാരന്‍ വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം കഥയാണ് പ്രസക്തം, സ്ഥലമല്ല എന്നോ, അല്ലെങ്കില്‍ ഈ കഥകള്‍ ഏതു പ്രദേശത്തിനും ചേരുമെന്നോ ആവാം എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്.

ഖാലിഫിന്റെ അച്ഛന്‍ ഗുജറാത്തിലാണ് ജനിച്ചതും വിദ്യാഭ്യാസം ചെയ്തതും. മുബൈയില്‍ ചെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. പഠിപ്പു കഴിഞ്ഞ് ആഫ്രിക്കയിലെ ഒരു തോട്ടത്തിലെ കണക്കെഴുത്തുകാരനായി ജോലി കിട്ടിയപ്പോള്‍ അത് വേണ്ടെന്നു വെയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ക്ക്​ ആഫ്രിക്കന്‍ സ്ത്രീയിലുണ്ടായ ആണ്‍കുട്ടിയാണ് ഖാലിഫ. അച്ഛനെ പോലെ തന്നെ ഖാലിഫും കണക്കെഴുതാനും ഇംഗ്ലീഷും പഠിച്ചു. അതിനു ശേഷം രണ്ടു ഗുജറാത്തി സഹോദരന്‍മാര്‍ നടത്തുന്ന ബാങ്കില്‍ ജോലിക്കു കയറി. അച്ഛനമ്മമാരില്‍ നിന്ന്​ അകലെയുള്ള പട്ടണത്തിലായിരുന്നു ഖാലിഫിന്റെ ജോലി. അപ്പോള്‍ ജര്‍മനിയായിരുന്നു അവിടം ഭരിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മ മരിച്ചു എന്നറിയുമ്പോഴാണ് ഖാലിഫ് നാട്ടിലേക്ക് പോകുന്നത്. അപ്പോഴാണ് അച്ഛനും അസുഖ ബാധിതനാണ് എന്ന് ഖാലിഫ് അറിയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുമ്പോള്‍ അവരുടെ എല്ലാ സാധനങ്ങളും പള്ളിക്കു ദാനം ചെയ്ത് ഖാലിഫ് ജോലിയിലേക്ക് മടങ്ങുന്നു.

ഒറ്റ മകനാണെങ്കിലും അവര്‍ തമ്മില്‍ അത്ര വൈകാരിക ബന്ധമൊന്നുമില്ലെന്ന് നാമറിയുന്നു. ആ സമയത്ത് അമൂര്‍ ബിയാഷാര എന്നൊരു കച്ചവടക്കാരനു വേണ്ടിയാണ് ഖാലിഫ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന് ഖാലിഫിനെ വിശ്വാസമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഖാലിഫിന്റെ വിവാഹം നടത്തുന്നു. വിവാഹശേഷമാണ് തന്റെ ഭാര്യ അമൂറിന്റെ മരുമകളാണ് എന്ന് ഖാലിഫറിയുന്നത്. ബി ആഷ- അതായിരുന്നു അവരുടെ പേര്, അമൂറിന്റെ സഹോദരിയുടെ ഏക മകൾ. അവരുടെ അച്ഛന്‍ അമൂറില്‍ നിന്ന്​ ഒരു പാട് പണം കടം വാങ്ങിയിരുന്നു. കടം തിരിച്ചടയ്ക്കാന്‍ കഴിയാതെയായപ്പോള്‍ അമൂര്‍ ആ വീട് അയാളുടെ പേരില്‍ എഴുതി വാങ്ങി. അമ്മ മരിച്ചു പോയെങ്കിലും ആഷ അവിടെ തന്നെയാണ് താമസിച്ചിരുന്നത്. അതുകൊണ്ട് അവര്‍ക്കൊരു തുണയായാണ് ഖാലിഫിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. എങ്കിലും ആഷയ്ക്ക് അമൂറിനെ വെറുപ്പായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ അയാളെ പഴി പറഞ്ഞിരുന്നു. ആ സമയത്ത് അമൂറിന്റെ മകന്‍ പഠനമൊക്കെ കഴിഞ്ഞ് അച്ഛനോടൊപ്പം ചേര്‍ന്നു. അയാള്‍ക്ക് മരക്കച്ചവടത്തിലായിരുന്നു താത്പര്യം. ബി ആഷയ്ക്ക് വെറുപ്പും അവജ്ഞയും അമൂറിനോട് മാത്രമായിരുന്നില്ല, ജീവിതത്തോട് മൊത്തമായിരുന്നു. പഴയ സാഹചര്യങ്ങള്‍ നല്‍കിയ കയപ്പേറിയ അനുഭവങ്ങൾ മറന്ന് പുതിയ സൗഭാഗ്യങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ കുടുംബ ബന്ധങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണ്ട ഇഴകള്‍ അവരുടെ ജീവിതത്തില്‍ നിന്നും ഊര്‍ന്നു  പോയിക്കൊണ്ടിരുന്നു. ഖാലിഫിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഒരു അഭയമല്ലാതാവുന്നു. അയാളും ആ വിധിയെ സ്വീകരിച്ച് തന്നിലേക്കു തന്നെ ഒതുങ്ങി കൂടുകയാണ് ഉണ്ടായത്.

അതിനിടയില്‍ അമൂറിന്റെ പെട്ടെന്നുള്ള മരണം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അമൂര്‍ തന്റെ കച്ചവട രഹസ്യങ്ങളൊന്നും ആരോടും പങ്കു വെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സൗമ്യമായി ഒതുക്കി തീര്‍ക്കാന്‍ അയാളുടെ മകന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു. അത് കച്ചവടത്തേയും ബാധിച്ചു. എങ്കിലുമയാള്‍ ( നാസൂര്‍ എന്നാണയാളുടെ പേര്) ഖാലീഫയെ ജോലിയില്‍ നിന്ന്​ പിരിച്ചു വിടുകയോ അവരെ വീട്ടില്‍ നിന്ന്​പുറത്താക്കുകയോ ചെയ്തില്ല. എന്നാല്‍ ഓഫീസില്‍ നിന്ന്​ ഖാലിഫക്ക് ഗോഡൗണിലേക്ക് മാറേണ്ടിവന്നു. അവിടെ കാര്യമായ പണിയുമുണ്ടായിരുന്നില്ല. അത് ഖാലിഫയുടെ ജീവിതത്തെ കൂടുതല്‍ വിരസമാക്കി.

ഈ സാഹചര്യത്തിലേക്കാണ് ഇല്യാസ് എന്ന വ്യക്തി കടന്നുവരുന്നത്. വളരെ ചെറുപ്പത്തില്‍ വീട്ടില്‍ നിന്ന്​ ഒളിച്ചോടിയ ഒരാളാണ് ഇല്യാസ്. അച്ഛനും അമ്മയും രോഗികളായിരുന്നു. വീട്ടിലെ ദുരിതത്തില്‍ നിന്നുമാണ് അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. അങ്ങിനെ അഭയമാകാത്ത, ശിഥിലമാകപ്പെടുന്ന കുടുംബങ്ങളുടെ ഒരാവര്‍ത്തനം നമുക്കു പുസ്തകത്തില്‍ കാണാം. വീട്ടില്‍ നിന്ന്​ഓടിയൊളിക്കുന്നവരാണ് അധികവുമെന്നു തോന്നും. വീടു വിട്ടിറങ്ങിയ ഇല്യാസിനെ അസ്‌ക്കാരികള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ സൈനികരില്‍ ഒരാള്‍ പിടിച്ച് തന്റെ അടിമയെ പോലെയാക്കുന്നു. ഒടുവില്‍ അയാളില്‍ നിന്ന്​ രക്ഷപ്പെട്ട് ഇല്യാസ് എത്തിപ്പെടുന്നത് ഒരു ജര്‍മന്‍ തോട്ടമുടമയുടെ അടുത്താണ്. അയാള്‍ അവനോട് കരുണ കാണിക്കുക മാത്രമല്ല, സ്‌കൂളില്‍ വിട്ട് അടിസ്ഥാന വിദ്യാഭ്യാസവും കൊടുക്കുന്നു. അത് ഇല്യാസില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടായി മാറുന്നു. ആ വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് ടൗണില്‍ ജോലി തേടി അയാളെത്തുന്നത്.  പിന്നീട് അയാള്‍ ഖലീഫയുടെ അടുത്ത സുഹൃത്തായി മാറുന്നു.

സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കൊണ്ടയാള്‍ പഴയ വീട്ടന്വേഷിച്ച് പോകുന്നു. അപ്പോഴേക്കും അയാളുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. അയാളുടെ അനുജത്തിയെ  പരിചയമുള്ള ഒരു കുടുംബത്തില്‍ ഏല്‍പ്പിച്ചാണ് അച്ഛന്‍ മരിച്ചത്. അഫിയ എന്നാണ് അവളുടെ പേര്. പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും,അവരെ അവള്‍ അമ്മാമനെന്നും അമ്മായിയെന്നുമാണ് വിളിച്ചിരുന്നത്. അവര്‍ അവളെ ക്രൂരമായൊന്നും പീഡിപ്പിച്ചില്ലെങ്കിലും ഒരു പണിക്കാരിയുടെ പരിഗണനയെ അവര്‍ക്ക് കൊടുത്തിരുന്നുള്ളൂ. അനാഥയായ ഒരു പെണ്‍കുട്ടി അതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുക? അന്വേഷിച്ച് ആ വീട് കണ്ടെത്തി  ഇല്യാസ് അവളെ അവിടെ നിന്നും കൂട്ടികൊണ്ടു പോകുന്നു. പടണത്തിലെ വാടക വീട്ടില്‍ അവരൊരുമിച്ചു താമസമാരംഭിക്കുന്നു. വാടകവീടിന്റെ മുകള്‍ നിലയിലുള്ള സഹോദരിമാര്‍ അവളുടെ നല്ല സുഹൃത്തുക്കളായി. ഇല്യാസ് അവളെ എഴുത്തും വായനയും പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ജീവിതം വലിയ അലല്ലിലാതെ നീങ്ങുമ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.

നല്ലവനായ ജര്‍മന്‍ തോട്ടമുടമ്മ ചെയ്ത നന്മയ്ക്ക് പ്രത്യുപകാരമായി ജര്‍മന്‍ സൈന്യത്തില്‍ ചേരാന്‍ ഇല്യാസ് തീരുമാനിക്കുന്നു. അതുകൊണ്ട് അയാള്‍ക്കും അഫിയക്കും ഉണ്ടാകാവുന്ന കെടുതികളെക്കുറിച്ച് മറ്റുള്ളവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്‍മാറാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ജര്‍മനിയോട് അയാള്‍ അത്രത്തോളം കടപ്പെട്ടിരുന്നു. ശുഷ്‌ക്കമായ ദേശീയതയുടെയും വര്‍ഗീയതയുടെയും പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അന്ധഭക്തരായി മാറുന്ന അനുയായികള്‍ കളം നിറഞ്ഞാടുന്ന ഈ കാലഘട്ടത്തില്‍ ഇല്യാസിന്റെ തീരുമാനത്തിനു പിന്നിലെ യുക്തി മനസ്സിലാക്കാന്‍ വായനക്കാര്‍ക്കു പ്രയാസമുണ്ടാവില്ല. അഫിയയെ തിരിച്ചു പഴയ വീട്ടിലാക്കിയാണ് ഇല്യാസ് യുദ്ധമുഖത്തേക്ക് യാത്രയാവുന്നത്. അവിടെ ചെന്ന്​ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ എഴുത്തും വായനയും പഠിക്കുന്നതു കണ്ട അമ്മാമന്‍ അവളെ തല്ലി തീരെ അവശയാക്കി. അവളെങ്ങിനെയോ ആ വിവരം ഖലീഫായെ അറിയിച്ചു. അയാള്‍ ചെന്ന് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നന്മ മാത്രം ഉദ്ദേശിച്ച് ഖലീഫ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് അയാള്‍ക്കൊരു പാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം, അഫിയയെ കൊണ്ടു വന്നത് രണ്ടാമത്തെ ഭാര്യയാക്കി വെയ്ക്കാനാണെന്ന് ഭാര്യ തന്നെ അയാളെ കുറ്റപ്പെടുത്തുന്നുണ്ട്. അതൊന്നും അയാളെ വല്ലാതെ അലട്ടുന്നില്ല.

അവിടെ നിന്ന്​ നാം ചെന്നെത്തുന്നത് മറ്റൊരു കഥാപാത്രത്തിലേക്കാണ്. മറ്റ് വഴികളൊന്നുമില്ലാത്തതു കൊണ്ടാണ് ഹംസ ജര്‍മന്‍ സൈന്യത്തോടൊപ്പം ചേരാമെന്നു തീരുമാനിക്കുന്നത്. ഹംസയ്ക്ക് അവരോട് യാതൊരു കടപ്പാടുമില്ല. അയാളുടെ പിന്‍കാല ജീവിതത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ കഥാകാരന്‍ അപ്പോള്‍ തരുന്നുള്ളൂ. എന്നാല്‍ അയാളുടെ ശാരീരിക സൗകുമാര്യത്തെ കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ആദ്യം മുതല്‍ തന്നെയുണ്ട്. അയാളെ പരിശോധിക്കുന്ന ക്യാമ്പ് ഡോക്ടര്‍ ഹംസയുടെ ജനനേന്ദ്രിയത്തില്‍ അമര്‍ത്തി തന്റെ അസിസ്റ്റന്റിനോട് എന്തോ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തുന്നുണ്ട്.  പലര്‍ക്കുമിടയില്‍ സ്വവര്‍ഗരതിയൊരു അംഗീകരിക്കപ്പെട്ട കാര്യമാണ് എന്ന തരത്തിലുള്ള സംസാരങ്ങളും നാം കേള്‍ക്കുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്ന ഒരു സൈനികോദ്യോഗസ്ഥന്‍, ഹംസയെ തന്റെ വ്യക്തിപരമായ ജോലികള്‍ക്കു വേണ്ടി നിയമിക്കുമ്പോള്‍ ക്യാമ്പില്‍ അവരെക്കുറിച്ചുളള അപവാദങ്ങള്‍ നിറയുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പെരുമാറ്റവും ആ ഉദ്യോഗസ്ഥനില്‍ നിന്നുമുണ്ടാവുന്നില്ല. മാത്രമല്ല, മരിച്ചു പോയ തന്റെ അനുജന്റെ ഓര്‍മകളാണ് ഹംസ അയാളിലുണ്ടാക്കുന്നത്. അതിനുപുറമേ ,യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും സമയമുണ്ടാക്കി അദ്ദേഹം ഹംസയെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഹംസയോടുള്ള ആ ഉദ്യോഗസ്ഥന്റെ കരുതല്‍ മറ്റുള്ളവരുടെ അപ്രിയത്തിന് കാരണമാവുന്നു. ഒടുവില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ഹംസയെ ആയുധം കൊണ്ട് അരയില്‍ വെട്ടി മാരകമായി പരിക്കേല്‍പ്പിക്കുന്നതും ഈ വിരോധം കാരണമാണ്. അപ്പോഴേക്കും യുദ്ധം അവസാനിക്കാറായിരുന്നു. ജര്‍മനിയുടെ തോല്‍വി സുനിശ്ചിതമായിരുന്നു. അപ്പോഴും മുറിവേറ്റു കിടക്കുന്ന ഹംസയെ ഒരു ജര്‍മന്‍ പാസ്റ്ററുടെ അടുത്ത് ഏല്‍പ്പിച്ചാണ് ആ ഉദ്യോഗസ്ഥന്‍ തിരിച്ചു പോകുന്നത്. ഗുരുതരമായി മുറിവേറ്റ ഹംസയെ ആ പാസ്റ്ററും കുടുംബവുമാണ് മാസങ്ങളോളം ശുശ്രൂഷിക്കുന്നത്. ആ കരുതലിന്റെ ഫലമായി ഹംസ വീണ്ടും ജീവിതത്തിലേക്ക്, അല്പം മുടന്തിയാണെങ്കിലും, തിരിച്ചു വരുന്നു.

നരഹത്യയുടെയും, ഫാസിസത്തിന്റെയും, വംശീയതയുടെയും പ്രതീകമായിരുന്നു ഒരിക്കല്‍ ജര്‍മനി. എന്നാല്‍ സ്‌നേഹമയിയായ തോട്ടമുടമസ്ഥനിലൂടെ, ഹംസയെ സഹോദരതുല്യം സ്‌നേഹിക്കുന്ന പട്ടാള ഉദ്യോഗസ്ഥനിലൂടെ, ഒരപരിചിതനെ മാസങ്ങളോളം പരിചരിക്കുന്ന പാസ്റ്ററിലൂടെ, രാജ്യവും ഭരണകൂടങ്ങളും എത്ര ക്രൂരമായാലും, നന്മയുടെ ഉറവിടം വറ്റാത്ത മനുഷ്യഹൃദയങ്ങള്‍ എന്നും  എവിടേയും ഉണ്ടാവുമെന്ന് കാട്ടി തരികയാണ് കഥാകൃത്ത് ചെയ്യുന്നത്.

ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടതു കൊണ്ട് ഹംസയ്ക്ക് അവിടെ തുടരാന്‍ കഴിയില്ലായിരുന്നു. അലഞ്ഞു തിരിഞ്ഞ് അയാളെത്തുന്നത് നാസൂറിന്റെയടുത്താണ്. നാസൂര്‍ യുദ്ധത്തിന്റെ കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. എങ്കിലും അയാള്‍ പൂര്‍ണമായും നശിച്ചിട്ടില്ല. നാസൂര്‍ ഹംസയ്ക്ക് ജോലി കൊടുക്കുന്നു. അങ്ങിനെ ഹംസയും ഖാലിഫും കണ്ടുമുട്ടുന്നു. ആദ്യത്തെ നീരസത്തിനു ശേഷം ഖാലിഫ് ഹംസയ്ക്ക് തന്റെ വീടിന്റെ പുറത്തുള്ള ഒരു മുറി താമസിക്കാന്‍ കൊടുക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും, യുദ്ധം കഴിഞ്ഞതാണെങ്കിലും ആ സ്ഥലത്തിനോ, അവിടുത്തെ ആളുകള്‍ക്കോ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. ഖാലിഫിനും ആഷയ്ക്കും ജീവിതത്തോടുള്ള നിസ്സംഗത കൂടിയിട്ടുണ്ട്. അഫിയ വളര്‍ന്ന് യുവതിയായിട്ടുണ്ട്. ഇല്യാസിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നെങ്കിലും ഒരിക്കല്‍ അയാള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്വാഭാവികമായും ഹംസയ്ക്കും അഫിയക്കുമിടയില്‍ അനുരാഗം മൊട്ടിടുന്നു. അഫിയയാണ് ഈ ബന്ധത്തിന് മുന്‍കൈയെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പല വിലക്കുകള്‍ ഉണ്ടായിട്ടും അവള്‍ ഹംസയുടെ മുറിയിലേക്ക് ചെല്ലുകയും നിസങ്കോചം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ആ സ്ത്രീ കരുത്തിനെ വായനക്കാരന് കാണാതിരിക്കാനാവില്ല. അത്തരം ശക്തമായ ഒരു കഥാപാത്രത്തെ എഴുത്തുകാരന്‍ കഥയിലേക്ക് കൊണ്ടുവന്നത് വെറുതെയാകില്ല. നല്ലൊരു സമൂഹം പടുത്തുയര്‍ത്താന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ സൂചനയാവാമത്.ആ സമയത്താണ് ഹംസയുടെ പൂര്‍വ്വ കഥയുടെ ചുരുളഴിയുന്നത്. കടം തിരിച്ചടയ്ക്കാനാവാതെ അച്ഛന്‍ ഹംസയെ ഒരു കച്ചവടക്കാരന് വില്‍ക്കുകയായിരുന്നു. അയാളുടെ കടയില്‍ വിടുവേല ചെയ്താണ് ഹംസ വളര്‍ന്നത്. ഒടുവില്‍ അയാളും അവിടെ നിന്നും ഓടിപ്പോകുന്നു. ബാല്യകാല ദുരിതങ്ങളില്‍ നിന്ന്​ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന ഇല്യാസിന്റെയും, ഹംസയുടെയും ജീവിതങ്ങള്‍ക്ക് സാദൃശ്യം തോന്നുന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഖാലിഫ് അവരുടെ ബന്ധത്തെ പിന്തുണയ്ക്കുന്നു. ആഷയ്ക്കും വിരോധമൊന്നുമില്ലെങ്കിലും തനിക്ക് ലഭിക്കാത്ത സൗഭാഗ്യം മറ്റൊരാള്‍ക്ക് ലഭിക്കുന്നതില്‍ അത്ര സന്തുഷ്ടയല്ല. അതുകൊണ്ട് കൂടിയാവും അവരുടെ വിവാഹത്തിനു ശേഷം അധികം കഴിയുന്നതിന് മുമ്പ് ആഷ മരിക്കുന്നു.  

ഹംസയുടെയും അഫിയുടെയും മകന് അവര്‍ ഇല്യാസ് എന്നാണ് പേരിട്ടത്. അവനൊരു സ്വപ്നജീവിയായാണ് വളര്‍ന്നത്. എങ്കിലും കൂടുതല്‍ പഠിക്കാനും ജോലിക്കുമായൊക്കെ അവന്‍ ഒടുവില്‍ ജര്‍മ്മനിയിലേക്ക് പോകുന്നു. അപ്പോഴേക്കും ജര്‍മനിയുടെ കൈയില്‍ നിന്ന്​ അധികാരം ബ്രിട്ടീഷുകാരുടെ കൈകളില്‍ എത്തിയിരുന്നു.

ജോലിയുടെ ഭാഗമായി ഇല്യാസ് തന്റെ അമ്മാമനെ അന്വേഷിച്ചിറങ്ങുന്നുണ്ട്. യുദ്ധം കഴിഞ്ഞും വളരെ കാലം അമ്മാവന്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്നു എന്നും ഒരു ജര്‍മന്‍ സ്ത്രീയെ വിവാഹം കഴിച്ചു എന്നും അതില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു എന്നും അവന്  വിവരം ലഭിക്കുന്നു. ജര്‍മന്‍ കോളോണിയല്‍ ഭരണം തിരിച്ചു വരണമെന്ന് ആത്മാര്‍ഥമായി ആഗഹിക്കുന്ന ആളായിരുന്നു അമ്മാമനെന്നും ഇല്യാസ് കണ്ടെത്തുന്നു. നമ്മള്‍ ഇവിടെ കഷ്ടതയുടെ നടുവില്‍ നരകിക്കുമ്പോള്‍ അമ്മാമന്‍ ജര്‍മനിക്കുവേണ്ടി പാട്ടുപാടിയും കൊടി പിടിച്ചും നടക്കുകയായിരുന്നെന്ന് ഇല്യാസ് നീരസത്തോടെ പറയുന്നുണ്ട്. ആ സമയത്ത് നിയമം മാറിയതു കൊണ്ട് ഒരു ജര്‍മന്‍കാരിയെ കല്യാണം കഴിച്ചുവെന്ന കുറ്റത്തിന് ഇല്യാസിനെ കോണ്‍സന്‍ട്രേഷന്‍ കാമ്പിലേക്ക് അയക്കുന്നു. അയാള്‍ അവിടെ വെച്ചു മരിക്കുന്നു. അയാളുടെ ജീവിച്ചിരിക്കുന്ന ഓരേയൊരു മകനും ആ കാമ്പിലെത്തിയെന്നും അവിടെ നിന്ന്​ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു എന്ന വിവരവും നമ്മള്‍ അറിയുന്നു. മരണത്തില്‍ പോലും ഇല്യാസിന് കൂട്ടു കൊടുക്കാന്‍ സ്‌നേഹമുള്ള ഒരാളുണ്ടായിരുന്നു എന്നു പറഞ്ഞാണ് നോവല്‍ അവസാനിക്കുന്നത്.

വലിയൊരു കാന്‍വാസില്‍ കുറേയേറെ കഥാപാത്രങ്ങളുമായി എഴുതിയ പുസ്തകമല്ല ഇത്. പ്രധാനപ്പെട്ട വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ. 

വ്യക്തികള്‍ ചേര്‍ന്ന് കുടുംബമാകുന്ന, കുടുംബങ്ങള്‍ കൂടി സമൂഹമാകുന്ന, സമൂഹങ്ങള്‍ രാഷ്ട്രത്തെ നിര്‍മിക്കുന്ന ഒരു പരിണാമം ഇവിടെ കാണുന്നില്ല. ദിശയറ്റു പോയ, വിധിക്കു കീഴടങ്ങുന്ന കുറച്ചാളുകളിലൂടെ, നിരന്തരമായ കോളോണിയല്‍ ഭരണത്തിന്റെ ഭാരത്തിനടിയില്‍ അമര്‍ന്ന് മുരടിച്ചു പോയ ഏതാനും വ്യക്തികളിലൂടെ, കുടുംബങ്ങളിലൂടെ രാജ്യത്തിന്റെ ഒരു പരിഛേദം കാട്ടിത്തരാനാണ് എഴുത്തുകാരന്‍ ശ്രമിച്ചത് എന്നു തോന്നുന്നു.

ഖാലിഫ വിധിയെ പഴിച്ച് ജീവിച്ചയാളാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബവും പുഷ്‌ക്കലമാകാതെ പോയി. സ്വന്തം സഹോദരിയെ പോലും ഉപേക്ഷിച്ച് രാജ്യഭക്തിയുടെ പേരില്‍ നാടുവിട്ടു പോയതാണ് ഇല്യാസ്. ദിശാബോധമില്ലാതെ എവിടെയൊക്കെയോ സഞ്ചരിച്ച് ഒടുവില്‍ അപ്രതീക്ഷിതമായി ഒരു കുടുംബത്തിന്റെ തണലില്‍ എത്തിപ്പെട്ട ആളാണ് ഹംസ. കുടുംബത്തേയും സമൂഹത്തേയും മുന്നോട്ടു നയിക്കേണ്ടവര്‍ തുടക്കത്തിലെ മുരടിച്ചു പോകുന്നു. അതിനിടയില്‍, ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങുന്ന അഫിയയും, ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയ അവരുടെ മകനുമാണ് പ്രതീക്ഷക്കു വക തരുന്നത്. നൂറ്റാണ്ടുകളുടെ അടിമപെടലിന്നു ശേഷം ഒരു രാജ്യത്തിന്റെ തന്നെ പുത്തന്‍ ഉണര്‍വിന്റെ, വീണ്ടെടുക്കലിന്റെ സൂചനയാകാം അത്.

വളരെ ലളിതവും എന്നാല്‍ തീര്‍ത്തും അനുയോജ്യവുമായ ഭാഷയാണ് എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്നത്. അത് വായനയെ കൂടുതല്‍ എളുപ്പമാക്കുന്നു. ഹംസയും അഫിയയും തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള പ്രണയത്തിന്റെ വിവരണം അതീവ ഹൃദ്യവും കാവ്യാത്മകവുമാണ്.

പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം രാഷ്ട്രീയമല്ലെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് എഴുത്തിലൂടെ ഉറക്കെ പറയാന്‍ എഴുത്തുകാരന്‍ ഒട്ടും മടി കാണിക്കുന്നില്ല. കഥയിലെ കേന്ദ്ര കഥാപാത്രങ്ങളൊക്കെ മുസ്​ലികളാണ്​. അവരുടെ കഥ ഉറക്കെ പറയുമ്പോഴും, മനസ്സില്‍ ഒരു പാട് നന്മ കൊണ്ടു നടന്നിരുന്ന ഖലീഫ തന്റെ മരണത്തിനു ശേഷം മാത്രമാണ് പള്ളിയില്‍ പ്രവേശിക്കുന്നത് എന്ന് ചൂണ്ടി കാണിക്കാനുള്ള ആര്‍ജ്ജവവും എഴുത്തുകാരന്‍ കാണിക്കുന്നുണ്ട്. 

കൊളോണിയലിസത്തെ കുറിച്ച് പറയുമ്പോള്‍ നാമോര്‍ക്കുക ബ്രിട്ടനെ ആണെങ്കിലും, ജര്‍മന്‍ കൊളോണിയലിസവും ഒട്ടും ദേദമായിരുന്നില്ല എന്നു പുസ്തകം പറയുന്നുണ്ട്. സ്വദേശീയരുടെ കലാപങ്ങളെ അടിച്ചമര്‍ത്തിയും, ഭീതിയഴിച്ചുവിട്ടും നടത്തിയ ക്രൂരതകള്‍ അവിടുത്തെ ജനങ്ങളെ ശാരീരികമായും മാനസികമായും എത്രമേല്‍ തളര്‍ത്തിയിട്ടുണ്ട് എന്ന് പുസ്തകത്തിലുടനീളം പരാമര്‍ശമുണ്ട്. കടം കൊടുത്ത് സാധാരണ ജനങ്ങളെ അവരുടെ വരുതിയിലാക്കി, ഏതു യുദ്ധകാലത്തും, പണവും കൗശലവും കൊണ്ട് ബിസിനസ്സിന് ഒരു കോട്ടവും തട്ടാതെ നോക്കുന്ന കച്ചവടക്കാരെ അവതരിപ്പിച്ചു കൊണ്ട്, അന്നുമിന്നും നിലനില്‍ക്കുന്ന ക്യാപിറ്റലിസത്തിന്റെ അവസരവാദ സമീപനങ്ങളെ ഗുര്‍ണ തുറന്നുകാട്ടുന്നു. പൊളിറ്റിക്കല്‍ കറക്​റ്റ്​നസ്സിനുവേണ്ടി തന്റെ രാഷ്ട്രീയത്തെ മറച്ചു പിടിക്കുന്ന എഴുത്തുകാരനല്ല അബ്ദുള്‍ റസാക്ക് ഗുർണ. 

അതി വൈകാരിക മുഹൂര്‍ത്തങ്ങളോ, തീവ്രാനുഭവങ്ങളോ, ദാര്‍ശനിക ഉള്‍ക്കാഴ്ചകളോ ഈ പുസ്തകം സമ്മാനിക്കുന്നില്ല. എഴുത്തുകാരന്റെ കടമ കഥ പറയുകയെന്നതാണെന്നും  അതിന്റെ വ്യാഖ്യാനങ്ങള്‍ വായനക്കാരന് വിട്ടു കൊടുക്കണമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് ഗുർണ എന്നു തോന്നുന്നു. സമൂഹത്തിലേക്കോ, ചരിത്രത്തിലേക്കോ നീട്ടിയ ഒരു കണ്ണാടിയല്ല ഈ പുസ്തകം. തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ എഴുത്തുകാരന്‍ വരയ്ക്കുന്നുള്ളൂ. എന്നാല്‍ ആ വരയ്ക്ക് ഗഹനതയുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാരന്‍ അനുഭവിക്കുന്നത് ആ ഗഹനതയാവും.

Saturday, December 4, 2021

ജീവിതത്തിലേക്ക്​ ഭരണകൂടം അരിച്ചരിച്ചിറങ്ങുമ്പോള്‍ ​​​​​​​അന്ന അഹ്​മത്തോവയെ വായിക്കാം


ഒരു രാജ്യത്ത്​, പുഴയിലെ വെള്ളം ചുവന്നുതുടുത്തതാണെങ്കില്‍ അവിടുത്തെ ഭരണകൂടം ആളുകളെ കൊന്നൊടുക്കുകയാണെന്നും, അഥവാ വെള്ളം കറുത്തു കലങ്ങിയതാണെങ്കില്‍ അറിവിന്റെ ഉറവിടമായ പുസ്തകങ്ങള്‍ പുഴയില്‍ എറിഞ്ഞു നശിപ്പിക്കുകയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ഭരണകൂടം പുസ്തകങ്ങള്‍ നശിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ രാജ്യത്തെ ഓരോ വ്യക്തിയും ഓരോ പുസ്തകം മനഃപാഠമാക്കിയ കഥയും എവിടെയോ വായിച്ചിട്ടുണ്ട്. എത്ര തച്ചുടയ്ക്കാന്‍ ശ്രമിച്ചാലും അക്ഷരങ്ങള്‍ക്കു നാശമില്ലെന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.

എന്നാല്‍ ചോദ്യം ചെയ്യുന്നവര്‍ക്കു നേരെ നിറയൊഴിക്കാന്‍ മടിക്കാത്ത, അവരെ തുറങ്കലിലടയ്ക്കാന്‍ തയ്യാറാവുന്ന; അറിവിനു മുകളില്‍ മിത്തിന്റെയും, ആള്‍ദൈവ വചനങ്ങളുടെയും, അസത്യങ്ങളുടെയും കോട്ടകള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ ഒരു വായനക്കാർ എന്തു ചെയ്യണം? അവർക്ക്​ കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ വായിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വെറുതെ വായിച്ചതു കൊണ്ടു മാത്രം കാര്യമില്ല. വായിച്ചത് പങ്കുവെയ്ക്കുകയും, മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകയും, വേണ്ടിവന്നാല്‍ വായിച്ചത് ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ മനസ്സിന്റെയാഴങ്ങളില്‍  സൂക്ഷിച്ചു വെയ്ക്കുകയും വേണം. പൂക്കളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചും മാത്രം വായിച്ചാല്‍ പോരാ. ഫാസിസ്റ്റ് ശക്തികളും, മതവെറിയന്‍മാരും പടച്ചുവിടുന്ന, മിത്തുകളെയും പുരാണങ്ങളെയും ചരിത്രത്തെയും വളച്ചൊടിച്ച് വികലമാക്കിയ സൃഷ്ടികളില്‍ അഭിരമിച്ചിട്ടും കാര്യമില്ല. തിക്തമായ അനുഭവങ്ങളില്‍ നിന്നും, ചെറുത്തുനില്‍പ്പില്‍ നിന്നും, പോരാട്ടവീര്യങ്ങളില്‍ നിന്നും കടഞ്ഞെടുത്ത കൃതികള്‍ വായിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അത്തരമൊരു അനിവാര്യതയാണ് എന്നെ അന്ന അഹ്​മത്തോവയില്‍ എത്തിച്ചത്. 

ജീവിതകാലം മുഴുവന്‍ തിക്താനുഭവങ്ങളാല്‍ വേട്ടയാടപ്പെട്ടവരാണ് അന്ന അഹ്​മത്തോവ. ആദ്യ ഭര്‍ത്താവ് കവിയായിരുന്നു. വിവാഹജീവിതം നിരാശാജനകമായിരുന്നു. പിന്നീട് ആ ബന്ധം വേര്‍പെട്ടെങ്കിലും, ഭരണകൂടം ശിക്ഷ നടപ്പാക്കി അദ്ദേഹത്തിനെ വധിച്ചത് അന്നയെ ആകെ ഉലച്ചു. അതിനിടയില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍. സര്‍ ചക്രവര്‍ത്തിമാരുടെ സാമ്രാജ്യം തകര്‍ന്നെങ്കിലും പകരം വന്ന കമ്യൂണിസ്റ്റ് സംവിധാനം അന്നയ്ക്ക് ഒരു വിധത്തിലും സഹായകരമായിരുന്നില്ല. 1925 ല്‍ അവരുടെ പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടു. താമസിയാതെ സ്റ്റാലിന്റെ ഉരുക്കുമുഷ്ടി അവര്‍ക്കു നേരെയും നീണ്ടു. 1935 ല്‍ മകന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ഇടയില്‍ മോചിതനായെങ്കിലും 1949 ല്‍ വീണ്ടും അറസ്റ്റിലായി, പത്തു വര്‍ഷത്തോളം സൈബീരിയന്‍ ജയിലില്‍ കഴിയേണ്ടി വന്നു. 

ഇത്തരം വ്യക്തിപരവും, ചരിത്രപരവും രാഷ്ട്രീയവുമായ ദുരനുഭവങ്ങള്‍ക്കിടയിലിരുന്നാണ് അന്ന കവിതകളെഴുതിയത്.

അന്നയുടെ കവിതകള്‍ വായിക്കാന്‍ അന്നത്തെ റഷ്യന്‍ ചരിത്രത്തെക്കുറിച്ചറിയേണ്ട കാര്യമില്ല. കാരണം ഏറെ കുറെ സമാനമായ ഒരു അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. 

വ്യത്യസ്തമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലൈറ്റ് എന്നു മുദ്രക്കുത്തി തുറങ്കലിലടയ്ക്കുന്ന , എണ്‍പതിലേറെ പ്രായുള്ള, പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വലയുന്ന, ഒരു പുരോഹിത തടവുകാരന് വെറുമൊരു സ്‌ട്രോയും, സ്ലിപ്പറും നിഷേധിക്കുന്ന നിയമ സംവിധാനത്തെക്കുറിച്ചറിയാന്‍  റഷ്യന്‍ ചരിത്രം വായിക്കേണ്ട കാര്യമില്ല. എന്നാല്‍ അതിനെതിരെ എങ്ങനെ ശബ്ദമുയര്‍ത്തണമെന്നറിയാന്‍ അന്നയുടെ കവിതകള്‍ ഉപകരിക്കും.

 മകന്‍ ജയിലിലാകുമ്പോള്‍ അവരെഴുതിയ Requiem എന്ന വിഖ്യാത കവിതയിലെ വരികള്‍ ഈ കെട്ട കാലത്തിന് എത്ര അനുയോജ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. മകനെ കാണാന്‍ ജയിലിനുപുറത്തു കാത്തു നില്‍ക്കുമ്പോള്‍, മറ്റൊരു സ്ത്രി , ഇതൊക്കെ കവിതയാക്കി കൂടെ എന്നു ചോദിച്ചതാണ് ഈ കവിതയ്ക്ക് പ്രചോദനമെന്ന് കവി തന്നെ പറയുന്നുണ്ട്. നീണ്ട മാസങ്ങളും മണിക്കൂറുകളും അവര്‍ മകനെ കാണാന്‍ ജയിലിനു മുന്നില്‍ കാത്തു നിന്നു. ആ കാത്തു നില്‍പ്പിന്റെയിടയില്‍ അനുഭവിച്ച പീഡയുടെ ഹൃദയ ഭേദകമായ വിലാപമാണ് Requiem എന്ന കവിത.

രാഷ്ട്രീയ പകപോക്കലിന്റെയും, ഭരണകൂട കുതന്ത്രങ്ങളുടെയും ബലിയാടുകളാവുന്നവരെക്കുറിച്ച് എത്ര തീക്ഷണമായാണ്  ‘എത്ര നിഷ്‌കളങ്കരുടെ, നിരപരാധികളുടെ ജീവിതമാണ് അപഹരിക്കപ്പെടുന്നത് ' എന്ന വരികളിലൂടെ അവര്‍ ചോദിക്കുന്നത്. ( How many innocent blameless lives are being taken away - Raquiem). പിന്നീട്, മകനെ വിട്ടുകിട്ടാന്‍, അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളുടെ വര്‍ണന നമ്മുടെ കരളലിയിപ്പിക്കും. ‘കഴിഞ്ഞ പതിനേഴു മാസങ്ങളായി നിന്നെ തിരികെ വീട്ടിലെത്തിക്കാന്‍ ഞാന്‍ കരഞ്ഞു നടക്കുന്നു; ഈ കശാപ്പുക്കാരുടെ കാല്‍ക്കലില്‍ വീഴുന്നു; ....ഒടുവിലിപ്പോള്‍ എനിക്ക് മനുഷ്യനാര് മൃഗമാര് എന്നു തിരിച്ചറിയാതായിരിക്കുന്നു’ എന്നു കവി പറയുമ്പോള്‍ ഹൃദയം നുറുങ്ങിയുള്ള ആ വേദന തിരിച്ചറിയാന്‍ നമുക്ക് പ്രയാസമില്ല. കാരണം നമ്മുടെ നാട്ടില്‍ ഇതൊരു സ്ഥിരം കാഴ്ചയായി മാറുകയാണല്ലോ. ( For seventeen months I have been screaming. Calling you home. I 've thrown myself at the feet of butchers for you, my son and my horror. Everything has become muddled for ever.... I can no longer distinguish who is an animal ,who is a person, and how long the wait can be for an execution - Raquiem) 

ഇവിടെ, ഒരു സംസ്ഥാന സര്‍ക്കാറിനെതിരായി വാര്‍ത്ത കൊടുത്തതിന്​ ഒരു ജേര്‍ണലിസ്റ്റ് ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായല്ലോ. അങ്ങനെ എത്രയനേകം പേര്‍ ഭരണകൂട ഭീകരതയുടെ ബലിയാടുകളായി, നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. ആ കുടുംബങ്ങളത്രയും എഴുതാനാഗ്രഹിക്കുന്ന വരികളല്ലേ കവി എന്നേക്കമായി എഴുതി വെച്ചത് ? 

അധികാര വര്‍ഗത്തിന് അന്നയും, അവരുടെ കവിതകളും എന്നും കണ്ണിലെ കരടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരുടെ സര്‍ഗാത്മകതയെ പൂര്‍ണമായും ഞെരിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുക. അതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ എഴുത്തുകാര്‍ വലയാറുണ്ട്. ഭയമുള്ളവര്‍ നിശ്ശബ്​ദരാകും. ഭീരുക്കള്‍ ഭരണകൂടത്തിന്റെ പക്ഷം ചേരും. മറ്റുള്ളവര്‍ കൂടുതല്‍ സുരക്ഷിത താവളങ്ങള്‍ തേടും. എന്നാല്‍ അക്ഷരം ആയുധമാണെന്നും, അക്രമങ്ങള്‍ക്കും , അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുകയെന്നതാണ് കവിധര്‍മമെന്നും തിരിച്ചറിഞ്ഞ വിരളമായ കുറച്ചു എഴുത്തകാരില്‍ ഒരാളാണ് അന്ന അഹ്​മത്തോവ. അന്ന്, പല എഴുത്തുകാരും അന്യരാജ്യങ്ങളില്‍ അഭയം തേടിയപ്പോള്‍ , എല്ലാ കെടുതികള്‍ക്കും നടുവിലും മാതൃരാജ്യത്തെ ഉപേക്ഷിക്കാന്‍ അന്ന തയ്യാറായില്ല. മാത്രമല്ല,  ‘അങ്ങനെ ശത്രുക്കളില്‍ നിന്ന്​ ഓടിയൊളിക്കുന്നവളല്ല ഞാനെന്നും, ഒരു പ്രഹരത്തിനും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ആവില്ല' എന്നും അവര്‍ കവിതയിലൂടെ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു. ( I am not one of those who left the land/ to the mercy of its enemies..../ We, the survivors do not flinch/ from anything, not from a single blow- I am not the one who left the land ). എഴുത്തുകാരന്റെ ധര്‍മം ഭരണകൂടത്തിന് ഓശാന പാടലല്ല എന്ന് ഇതിനെക്കാള്‍ വ്യക്തമായി മറ്റൊരാള്‍ക്കും പറഞ്ഞു വെയ്ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. 

ഒരു മനുഷ്യായസ്സിന് താങ്ങാന്‍ കഴിയുന്നതിനെക്കാള്‍ ഏറെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും കരള്‍ കടയുന്ന വേദനയില്‍ ജ്വലിപ്പിച്ചെടുത്ത അക്ഷരങ്ങള്‍ കൊണ്ട്  ‘നമ്മുടെ തകര്‍ന്ന വീടിനു വേണ്ടി ഞാന്‍ കുടിക്കുന്നു; ലോകം ക്രൂരവും പരുത്തതുമാണെന്ന സത്യത്തിനു വേണ്ടി; ദൈവം നമ്മെ രക്ഷിച്ചില്ല എന്ന വസ്തുതയക്കു വേണ്ടി ' ( I drink to our ruined house.../ To the fact that the world is brutal and coarse/ To the fact that God did not save us'-  Last Toast) എന്നെഴുതാന്നുള്ള ചങ്കൂറ്റം എത്ര എഴുത്തുകാര്‍ക്കുണ്ട്? ദൈവത്തിന്റെ പേരില്‍ മന്ദിരങ്ങള്‍ പണിതുയര്‍ത്തുന്ന, വോട്ടു ബാങ്കുകള്‍ ശക്തിപ്പെടുത്തുന്ന ഈ രാജ്യത്ത്, അന്യമതസ്ഥനായി എന്ന ഒറ്റക്കാരണത്താല്‍ അയല്‍ക്കാരന്റെ വീട് തകര്‍ക്കപ്പെടുമ്പോള്‍, ആ തകര്‍ന്ന കുടുംബത്തെ രക്ഷിക്കാന്‍ ഒരു ദൈവവും വരില്ലെന്ന് ഉറക്കെ പറയുന്ന എഴുത്തുകാരെ അന്വേഷിച്ചിറങ്ങുന്ന ഒരു വായനക്കാരന്‍ എവിടെയാവും ചെന്നെത്തുക? സ്വന്തം വീട്ടിന്റെ സുരക്ഷിതതത്തിലിരുന്നു പോലും ഇത്തരം കവിതകള്‍ വായിക്കാന്‍ തന്നെ നാമിന്നു ഭയക്കുന്നു. ദൈവനാമത്തില്‍ രാജ്യത്താകെ വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുമ്പോള്‍ ഒരിക്കലും സഹായത്തിനെത്താത്ത ദൈവത്തെക്കുറിച്ചെഴുതാന്‍ അസാമാന്യമായ ധൈര്യം വേണം. ആ സ്ഥൈര്യം ഇല്ലാത്തതു കൊണ്ടാണ് അന്നയെ പോലുള്ള എഴുത്തുകാർ നമുക്കധികമില്ലാതെ പോകുന്നത്.

മകനെ വിട്ടു കിട്ടുമെന്ന പ്രതീക്ഷയില്‍ അന്നയും കുറച്ചു കാലം ഭരണകൂടത്തിനെ തൃപ്തിപ്പെടുത്തുന്ന കവിതകള്‍ എഴുതിയെന്നൊരു ആക്ഷേപവും കണ്ടില്ലെന്നു നടിക്കാനാവില്ല. എങ്കിലും അതിനു മുമ്പ് ,  ‘ഈ കാലഘട്ടം മറ്റുള്ളതിനെക്കാള്‍ മോശമായതെങ്ങിനെ? ഭയവും, ദുഃഖവും വിഹ്വലതയും നമ്മെ കീഴടക്കുമ്പോള്‍ , ഒരിക്കലും ഉണങ്ങാനാവാത്ത മുറിവുകള്‍ നാം നമ്മളില്‍ തന്നെ അടിച്ചേല്‍പ്പിച്ചില്ലേ' എന്നു കവി ചോദിക്കാന്‍ മടിക്കുന്നില്ല. (Why is this age worse than earlier ages? / In a stupor of grief and dread/ have we not fingered the foulest wounds/ and left them unhealed by our hands?).

ചുറ്റും കളിയാടുന്ന ഭീകരതയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധികാര വര്‍ഗത്തിന്റേതാണ് എന്നു പറഞ്ഞു കൈയൊഴിയാന്‍ കഴിയില്ലെന്ന് അന്ന നമ്മെ ഓര്‍മിപ്പിക്കുന്നു. വിധേയത്വം കൊണ്ട് നാം നമ്മളില്‍ തന്നെ അടിച്ചേല്‍പ്പിച്ചതാണ് ഈ മുറിവുകള്‍ എന്ന് കവി കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ നിന്ന്​ ഒഴിഞ്ഞു മാറാന്‍ നമുക്കും കഴിയുന്നില്ല. 

വെറുതെ കുറെ ചോദ്യങ്ങള്‍ ചോദിച്ചും, പലതും ഓര്‍മിപ്പിച്ചും മാറിനില്‍ക്കുന്ന കവിയല്ല അന്ന അഹ്​മത്തോവ. ആ  ഇരുണ്ട കാലത്തും കവിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്തു ചെയ്യണമെന്ന വ്യക്തമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. ‘ഇന്നെനിക്ക് ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഓര്‍മകളെ കശാപ്പു ചെയ്യണം, ജീവനുള്ള ആത്മാവിനെ കരിങ്കല്ലാക്കണം , എന്നിട്ട് വീണ്ടും ജീവിച്ചു തുടങ്ങാന്‍ എന്നെ തന്നെ പഠിപ്പിക്കണം.' ( I have a lot of work  to do today;/ I need to slaughter memory, / Turn my living soul to stone,/ Then teach myself to live again). ദുരിതകാലങ്ങളില്‍ നിന്നും കരകയറാന്‍ മനസ്സിനെയും ശരീരത്തിനെയും ദൃഢമാക്കിയേ മതിയാവൂ. ആ വെല്ലുവിളി സ്വയം ഏറ്റെടുക്കാന്‍ കവി തയ്യാറാവുകയാണ് ഇവിടെ. 

ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ നീണ്ടു വരുമ്പോള്‍ കലയ്ക്കും കവിതയ്ക്കും എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉണ്ടെന്ന് അന്ന അഹ്​മത്തോവയുടെ വരികള്‍ ഉറപ്പു തരുന്നു. ചുറ്റും പടരുന്ന കൂരിരുട്ടില്‍ കത്തിച്ചു വെച്ച ചെരാതിലെ വെളിച്ചമാവുന്നു അവരുടെ കവിതകള്‍.  ‘ഞങ്ങള്‍ കണ്ണീരൊഴുക്കുന്നവരല്ല, കൂടുതല്‍ അഭിമാനമുള്ളവരാണ്, ഈ മേഘങ്ങള്‍ നീങ്ങി പുതിയ പ്രതീക്ഷകള്‍ ഉണ്ടാവു'മെന്ന (Surely the reckoning will be made/ after the passing of this cloud/ we are the people without tears,/ straighter than you...more proud') അവരുടെ വരികള്‍ ഇരുണ്ട ആകാശത്തില്‍ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളാകുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് വിലപിക്കുമ്പോഴും  ‘അങ്ങ് വിദൂരതയില്‍ പ്രതീക്ഷയുടെ ഗാനമെന്നുമുണ്ടെന്ന'

(But hope still sings forever in the distance- Requiem)  കവിയുടെ വാക്കുകള്‍ സമൂഹത്തിന് പകര്‍ന്നു തരുന്ന ഊര്‍ജ്ജവും ശുഭാപ്തി വിശ്വാസവും വളരെ വലുതാണ്. അങ്ങിനെ എല്ലാ കെടുതികള്‍ക്കു നടുവിലും, അക്ഷരവൃക്ഷത്തിന്റെ തണല്‍ പടര്‍ത്തി നില്‍ക്കുന്ന ഈ കവിയെ നമ്മള്‍ അറിയാതെ പോകരുത്.

അന്നയുടെ കവിതകളെക്കുറിച്ച് ഇനിയും പലതുമെഴുതാം. എന്നാല്‍ പ്രതീക്ഷക്കു വകയുണ്ടോ എന്നു പോലും സംശയിക്കുന്ന ഒരു കാലഘട്ടത്തില്‍ കവിയും, കവിതയും സമൂഹവുമായി എങ്ങിനെ സംവേദിക്കണമെന്നറിയാന്‍ അന്നയേയും, അവരുടെ ഏതാനും വരികളേയും കൂട്ടുപിടിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. കൂട്ടത്തില്‍ അന്ന അഹ്​മത്തോവയുടെ കവിതകള്‍ വായിക്കാത്തവര്‍ക്ക്, അല്ലെങ്കില്‍ അത് വേണ്ടപോലെ ആഴത്തിലറിയാത്തവര്‍ക്ക് അവരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ കുറിപ്പിനുണ്ട്.

വേണ്ടത്ര അറിയപ്പെടാതെ അഥവാ വായിക്കപ്പെടാതെ പോയ കവിയാണ് അന്ന. ഒന്നിലേറെ തവണ നോബല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ട കവിയാണെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം അവര്‍ക്കു ലഭിച്ചിട്ടില്ല. പോപ്പുലര്‍ ഫിക്ഷനും, മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും അരങ്ങു ഭരിക്കുന്ന പുസ്തക വിപണിയില്‍ അന്ന അഹ്​മത്തോവയ്ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാവും. അതുകൊണ്ടു തന്നെ അവര്‍ കൂടുതല്‍ വായിക്കപ്പെടണം. നരകതുല്യമായി കൊണ്ടിരിക്കുന്ന ഈ വിനാശകാലത്തിലും അവരുടെ വരികള്‍ നെഞ്ചില്‍ ചാട്ടൂളി പോലെ തറയ്ക്കുകയും , പ്രതീക്ഷയുടെ പ്രഭാനാളങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നുണ്ട്. അത് കൂടുതല്‍ വായനക്കാര്‍ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. 

I asked,  ‘what do you want'?

He said, 'to be with you in hell.

- Guest.

Sunday, November 28, 2021

It is nature again, this time as wind

 


At New Delhi people are really gasping for breath. It is almost like living in a gas chamber (though none of us have any prior experience of it). In spite of this fact, Delhiites seems to be least bothered. Either we are used to it or we have surrendered to the inevitable faith. The government bodies or respective authorities don’t give us any confidence. Interestingly, few weeks back Prime Minister of the country attended the World Climate conference and while addressing the representatives from other countries announced that by 2070 India will reach net-zero. He claimed to have taken many steps to control pollution which will have far reaching results. It is not a surprise that this irony of assuming the role of world savior while our own capital city is choking, is not lost on the citizens because , it seems ,they have long back ceased to believe what politicians, even if it is the Prime Minister of the country, promise. This is not the first time we are facing such an abysmal condition.  It is a hazard by which we are living for the last many years. Every part of the Governments machinery pretends to be deeply involved in finding solution for this seriously deteriorating situation. Experts make comments and provide advice; scientists talk of innovative methods to tackle this menace; Courts pass diktats and threaten to take severe actions; bureaucrats blame each other; while political parties are busy in the game of passing the buck. While all these dramas are enacted the situation has gone from worse to unlivable.  That is when I read in the news that the situation has improved suddenly. I was curious to know who wove the magic wand. Then I realised that it is the strong wind that has facilitated in sweeping away the dangerous particles hovering above us. It has helped the situation to improve to a great extend giving us lot of respite. With all those scientific discoveries we made, it was the natural wind who came as a savior. While we human being condescend about its supreme ability to control the planet Earth and even beyond, it is the nature that repeatedly comes to our rescue. Still, for all those wounds the super human inflict upon the world, the nature has to always take the brunt. In spite of all those abuses, every time nature intervenes, like the loving mother. I have added one more line to my prayer- let there be wind always in my city!

“The impulse of thy strength, only less free

Than thou, O uncontrollable!...

As thus with thee in prayer in my sore need.

Oh, lift me as a wave, a leaf, a cloud!

I fall upon the thorns of life! I bleed!

A heavy weight of hours has chain’d and bow’d

One too like thee; tameless, and swift, and proud”

Ode To west Wind- P.B.Shelley

 

Sunday, October 31, 2021

യന്ത്രപ്പാവയുടെ മുഖത്തടി

 


കൊത്തിയതൊന്നും ശരിയാവാതിരുന്നപ്പോൾ

കല്ലിനെ ശപിച്ചു

ഉള്ളാഴങ്ങളില്ലൊന്നും വിരിയാതിരുന്നപ്പോൾ

മണ്ണിനെ പഴിച്ചു

കുഴച്ച മണ്ണ് കലമാകാതിരുന്നപ്പോൾ

വിരലിനെ ദുഷിച്ചു

മേൽക്കൂര കൂട്ടാൻ ശ്രീ കോവിലേറിയപ്പോൾ

കൈ വിറച്ചു

ഉളിയൂർന്നു

പിൻകഴുത്തിൽ വീണിട്ടും

മുറിയേൽപ്പിക്കാതെ ത്തെറിച്ച

ഉളിയെടുത്തു തന്ന് മകൻ പറഞ്ഞു

ഇനിയുംമറ്റൊരു കഴുത്തിനെ ലക്ഷ്യമാക്കി

 ഉളിയെറിയാതെ,

പെരുന്തച്ചനെന്ന പഴയവസ്ത്രമൂരിവെച്ച്

ഉരച്ചും , തപിച്ചും , മിനുക്കിയും

പുതിയ ആയുധങ്ങൾക്ക് മൂർച കൂട്ടി

സ്വന്തം ശിൽപ്പങ്ങൾ തീർക്കൂ.

Sunday, October 10, 2021

കോഫി ഹൗസിൽ ഇന്നും, അവൾ

 വല്ലാതെ മടുത്തപ്പോൾ നടക്കാനിറങ്ങി

കൊഴുപ്പും വിഴുപ്പുമിളക്കിക്കളയാനൊരല്പ ദൂരം

മൂടിക്കെട്ടിയ മാനം കണ്ടപ്പോൾ

മനസ്സും കൂടെപ്പോന്നിട്ടുണ്ടെന്നറിഞ്ഞു

ഓർക്കാതെ പെയ്ത മഴ ഓടിച്ചു കയറ്റിയത്

ഓർമകൾ മായാത്ത പഴയ കോഫി ഹൗസിലേക്ക്

കൈ കഴുകുമ്പോൾ , ആകാശത്തു നിന്നിറങ്ങി വന്ന 

 മിന്നൽപ്പിണരിൽ ഒന്നു പകച്ചു,

മുമ്പിലെ കണ്ണാടിയിലവളെ  കണ്ടുവോ?

പ്രായമേറെയായിട്ടും കുറയുന്നില്ല

മനസ്സിന്റെ ഭ്രമങ്ങളൊന്നും .

മരകസേരയിലിരുന്നപ്പോൾ

പരിചിതമായ ഒരു ഗന്ധം

ഇതവളുടേതല്ലേയെന്ന് പിടഞ്ഞോർക്കുമ്പോഴതാ

പെരുമഴയത്തുമൊരുതരി

നനയാതെ അവൾ മുന്നിൽ വന്നിരിക്കുന്നു

ആരും കാണാതെ, ആരുമറിയാതെ 

അവൾക്കേറെ പ്രിയപ്പെട്ട മസാലദേശ പകുത്തുവെച്ചു

ചട്ടിണിയരികിലേക്ക് നീക്കിവെച്ചു.

മറ്റൊരാളവിടെ ഇരിക്കാനാഞ്ഞപ്പോൾ

അരുതെന്നു വിലക്കി കൈകൾ വെച്ചു

മറുപാതിയാർക്കെന്ന മട്ടിൽ

വെയിറ്റർ ചൂഴ്ന്നു നോക്കിച്ചിരിച്ചു

മഴ പെയ്തൊഴിഞ്ഞപ്പോൾ

മനസ്സിലെ വിഭ്രമങ്ങൾ ശമിച്ചപ്പോൾ

ബാക്കി പകുതിയും ഞാൻ തന്നെ കഴിച്ചു.

വെയിറ്റർ ഒരാൾക്കുള്ള ബില്ല് തന്നു

എന്നിട്ടും, ഒരല്പം വൈകിയാണെങ്കിലും, 

എങ്ങാനും വന്നെങ്കിലോ എന്നോർത്ത്

കാപ്പി ഒരു കവിൾ മാത്രം കുടിച്ച്

ബാക്കി അവൾക്കായി കരുതിവെച്ചു.

Friday, October 1, 2021

ഈറ്റിലങ്ങളിൽ ഇരുൾ നിറയുമ്പോൾ



കുറെ ദിവസമായി മകൻ വീട്ടിലുള്ളതു കൊണ്ടാവാം, പഴയ കഥകൾ പല ദിക്കിൽ നിന്നുമിറങ്ങി വന്നത്. അവ പലയിടത്തും ഒളിച്ചിരിക്കുകയായിരുന്നു. ( അതോ ഞാനിതു വരെ കാണാതിരുന്നതോ) ബുക്കിലും, ഷെൽഫിലും, കത്തിലും , തുണിയിലും, ഊണിലും, മുറ്റത്തും, മാവിലും, ചിലയ്ക്കുന്ന അണ്ണാനിലും, അലമാറിയിലെ കൂറ മിഠായിയുടെ മണത്തിലും , മുറ്റത്തു വീണ തൂവലിന്റെ സ്പർശത്തിലുമാക്കെ അതുണ്ടായിരുന്നു.

പുതിയ തലമുറയ്ക്ക് പഴയ കഥകൾ കേൾക്കാനിഷ്ടമാണ്. എന്തായിരിക്കും അവരതിൽ തിരയുന്നത് ? ആ കാലവും സ്ഥലരാശിയും അവർക്ക് ദുരൂഹമാണ്. ഭാവനയിൽ പോലും കൊരുത്തെടുക്കാൻ കഴിയാത്തത് . ഒരിക്കലും സ്വന്തമാക്കാനാവാത്ത അനുഭവങ്ങളിൽ അഭയം തിരയുകയാവാം. അവിശ്വസനീയമായ ആ കഥകൾ വരച്ചിടുന്ന വാങ്മയ ചിത്രങ്ങളുടെ ചാരുതയാവാം. എത്രയകലേക്ക് പോയാലും മണ്ണടരുകൾക്കിടയിൽ നിന്നുമൊരു നിമന്ത്രണം പോലെയുയരുന്ന ഉൾവിളി കളാവാം. എന്തായാലും, സൂത്രത്തിൽ കൂടെ നടന്ന്, പണ്ടെന്നോ മനസ്സിന്റെ യറകളിൽ വെച്ചു പൂട്ടിയ കഥകൾ പതുക്കെ തോണ്ടിയെടുക്കാനുള്ള സാമാർത്ഥ്യമുണ്ട് അവർക്ക്. ഉള്ളിൽ നിന്നും പൊട്ടിയൊഴുകുന്ന കഥകളുടെ ഉറവ കാണുമ്പോഴാണ് ഇത്രയേറെ നാം മനസ്സിൽ പേറി നടന്നിരുന്നോ എന്ന് നാം തന്നെ അത്ഭുതപ്പെടുക.

ഒാർമ്മകളെ മനസ്സിൽ ഒതുക്കി വെച്ചും മറ്റുള്ളവരായി പങ്കുവെച്ചും പൊലിപ്പിച്ചെടുക്കാൻ എളുപ്പമാണ്. ആവശ്യമുള്ളപ്പോൾ അനായാസമായി അതിലേക്കൊരു മടക്കയാത്ര ചെയ്യാനും കഴിയും. എന്നാൽ ആ ഓർമകൾ മേഞ്ഞിരുന്ന ഭൂമികയിലേക്കുള്ള മടക്കയാത്ര , അത്രയെ ളുപ്പമല്ല. അമൂർത്തമായ ഓർമകളെ മൂർത്തമായ ഒരു പരിസരത്തിൽ അവനു പരിചയപ്പെടുത്തി കൊടുക്കാമെന്ന തോന്നൽ അപ്പോഴാണ് ഉണ്ടായത്.

സ്വന്തം മക്കളിൽ ചിലരോട് അമ്മമാർക്ക് കൂടുതൽ സ്നേഹമുണ്ടാകുന്നതു പോലെ ഭൂമിയിലെ ചില പ്രദേശങ്ങളോട് പ്രകൃതിക്കു കൂടുതൽ ഇഷ്ടമുണ്ടാവുമെന്നു തോന്നുന്നു. അങ്ങിനെ ഭൂമിദേവിയുടെ മാറിട മൊരല്പം കൂടുതൽ ചുരന്നിടത്താണ് എന്റെ ജനനം. ജനിച്ചതവിടെയാണെങ്കിലും വളർന്നത് പലദിക്കിലാണ്. പലമണ്ണിന്റെ രുചിയറിഞ്ഞിട്ടും വേരുകളൊടുവിൽ തേടിച്ചെല്ലുന്നത് പ്രൗഡമായ ആ നാലുക്കെട്ടിലെ ഒരിരുണ്ട യറയിലെ മുലപ്പാൽ മധുരമാണ്. അറയിരുണ്ടതാണെങ്കിലും അവിടുത്തെ ഓർമ്മകൾ വർണ്ണാഭമാണ്. പരന്ന വെയിലു പോലെ തെളിവാർന്നതാണ്. 

ആശയം പങ്കുവെച്ചപ്പോൾ അവനായി കൂടുതൽ ആവേശം. പ്രിയ സുഹൃത്ത് സുധീർ എല്ലാം ശരിയാക്കി കാത്തിരിക്കാമെന്നു പറഞ്ഞപ്പോൾ യാത്ര നീട്ടിയില്ല. തറവാട്ടിലിന്നാരോ വാടകയ്ക്ക് താമസിക്കുന്നുണ്ട്.

പഴയ പറമ്പിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ മാറ്റങ്ങൾ പ്രകടമായിരുന്നു. വിശാലമായ പറമ്പിനെ സെന്റുകളായി മുറിച്ച് വീട്ടുകൾ വെച്ചിരിക്കുന്നു. ഊഞ്ഞാലുക്കെട്ടാറുള്ള മാവു നിന്നിരുന്നിടത്ത് ഇരു നില മാളികയാണ്. തൊഴുത്തിന്റെ യവശിഷ്ടം പോലും ബാക്കിയില്ലാതെ മണ്ണിലമർന്നിരിക്കുന്നു. കിണറ്റിന്റെയാഴങ്ങളിൽ തെളിനീരു പോലെ ഓർമ്മകൾ ഉറഞ്ഞു നിൽക്കുന്നു. ഒരു തിരിപ്പോലും വെയ്ക്കാത്ത സർപ്പക്കാവിന്  മുകളിൽ വലിയ ഇലഞ്ഞി മരമിപ്പോഴും നരച്ച ഒരു കുട ചൂടി നിൽക്കുന്നു. ആധുനിക ലോകത്തോട് എങ്ങിനെ കോപിക്കണമെന്നറിയാത്ത സർപ്പങ്ങൾ കാവിന്റെ തണുവിൽ ചുരുണ്ട് കിടക്കുന്നുണ്ടാവാം.

ഓടു മേഞ്ഞ ഉമ്മറത്തിന് കാര്യമായ മാറ്റമൊന്നുമില്ല. മൂന്നു വശത്തും മുട്ടോളമുയരത്തിൽ (ചെറുപ്പത്തിലത് അരയ്ക്കു മീതെയായിരുന്നു ) കല്ലുകൊണ്ട് കെട്ടിയ ഇരിപ്പിടങ്ങളുള്ള വലിയ ഉമ്മറം. വീതിയുണ്ടെങ്കിലും, ആ തിണ്ണയിലൂടെ വേഗത്തിൽ ഓടാൻ തുടങ്ങിയാൽ വലുതായി എന്നാണർത്ഥം. എന്നാൽ അവധി ദിവസങ്ങളിൽ വരുമ്പോൾ അതിലൂടെ ഓടാൻ കഴിയില്ല. അത്രക്കധികം ആളുകളാവുമവിടെ . ഒരേ സമയം പത്തിരുപത് ആളുകൾക്ക് ആ തിണ്ണ മേൽ ഇരിക്കാനാവും . 

'ഞങ്ങളുടെ ശബ്ദം കേട്ട് വീട്ടുകാരിയിറങ്ങി വന്നു. വിളിച്ചപ്പോൾ മക്കൾ അറകളിൽ നിന്നുമിറങ്ങി വന്നു. മകന് പിറന്നയിടം കാട്ടിക്കൊടുക്കാൻ വന്ന അച്ഛനാണെന്ന് പറഞ്ഞപ്പോൾ അവർക്ക് കൗതുകമേറി. ഒരല്പകാലം അവിടെ തങ്ങാൻ വന്നവരാണവരെങ്കിലും  ഞാൻ ജനിച്ചു വീണ വീട്ടിലേക്ക് " വരൂ" യെന്നു പറഞ്ഞവർ എന്നെ ക്ഷണിച്ചു. 

ഉമ്മറത്തു നിന്നും കരിങ്കലിന്റെ രണ്ടു മൂന്നു പടികൾ കയറിയാൽ പൂമുഖമായി. രണ്ടു വശത്തും കട്ടിയുള്ള മരപ്പലക പാകിയ തിണ്ണകൾ.  അവധി ദിനങ്ങളിൽ പൂമുഖം അരങ്ങായി മാറും. രണ്ടു തൂണിലേക്കും സാരി വലിച്ചു കെട്ടിയാൽ ഇത് സ്റ്റേജായി. പാട്ടും, ഡാൻസും , നാടകവും, കൈ കൊട്ടി കളിയും പുലരും വരെ നീളും. ഉമ്മറം കാണികളെ കൊണ്ട് നിറയും.വാതിലിനു മുകളിൽ വലിയ കൊമ്പുള്ള മാനിന്റെ തല . അവിടിവിടെ കൊമ്പൊടിഞ്ഞ് പൊടി പിടിച്ച മാനിന്റെ കണ്ണുകളിൽ വല്ലാത്ത ദൈന്യത .

അകത്തേക്കു കടന്നാൽ തളമാണ്. ഇംഗ്ലീഷിലെ എൽ എന്ന അക്ഷരത്തിന്റെ യാകൃതിയിലുള്ള തളത്തിന്റെ ഒരു വശത്താണ് നടുമുറ്റം. കമ്പി വലയിട്ടടച്ചിട്ടുണ്ടെങ്കിലും അതിലൂടെ ഇപ്പോഴും ഒരു കീറാകാശം കാണാം.

തളത്തിന്റെയിടതു ഭാഗത്തെ ജനലിനരികിലാണ് മുത്തശ്ശിയുടെ കട്ടിലുണ്ടായിരുന്നത്. നിലത്തു നിന്ന് രണ്ടടിയുയരത്തിൽ . വെള്ള വിരിപ്പും , വെള്ള തലയിണയുറയുമുള്ള കട്ടിൽ. ആകെ വെളുത്തിട്ടല്ലാതെ മുത്തശ്ശിയെ കണ്ടിട്ടില്ല. വെളുത്ത മുണ്ട്, വെളുത്ത റൗക്ക , വെളുത്ത മുടി. ഓർമ്മയിലൂടെ മുത്തശ്ശിയുടെ സാമീപ്യം അറിയാൻ ശ്രമിച്ചപ്പോൾ ചിന്ത മുറിച്ചു കൊണ്ട് വീട്ടമ്മ പറഞ്ഞു,

ഇപ്പോൾ ഇവിടെയൊന്നും കിടക്കാൻ കഴിയില്ല നിറയെ എലിയാണ്.

മുത്തശ്ശി കിടന്നിരുന്ന കട്ടിലിന്നെതിരെയുള്ള ചുമരു നിറയെ ദൈവങ്ങൾ വസിച്ചിരുന്നു. അവിടെ സന്ധ്യക്ക് വിളക്കുവെച്ചിരുന്നു. ഒരുമിച്ചിരുന്ന് നാമം ജപിച്ചിരുന്നു. 

ഇപ്പോൾ മുത്തശ്ശിയും കട്ടിലുമില്ലാത്ത അകത്തളം. ദൈവങ്ങൾ ഒഴിഞ്ഞു പോയ ചുമർ . നടുമിറ്റത്തിന്റെ ഒരു വശത്ത് ഭസ്മക്കൊട്ട തൂക്കിയിട്ടിരുന്നു. മാറാല മൂടിയ ആ കൊട്ടയിൽ നിന്നും ആരാകും അവസാനമായി ഭസ്മം തൊട്ടതെന്ന് രസത്തോടെ ഓർത്തു. മറ്റേ മൂലയിൽ ചന്ദനമരയ്ക്കാനുള്ള കല്ല്. വെറുതെ വിരലോടിച്ചപ്പോൾ കെട്ടിക്കിടന്ന ഗതകാല സ്മൃതികളുടെ തണുപ്പ് വിരലുകളിലേക്ക് അരിച്ചു കയറി.

തളത്തിൽ നിന്നും ഒരു വശത്തേക്ക് കടന്നാൽ നേരിയ ഇടനാഴിയാണ്. അതിനോട് ചേർന്ന് മൂന്നറകൾ. പണ്ടൊക്കെ ആദ്യത്തെയറയിൽ നിറയെ സാധനങ്ങളായിരുന്നു. രണ്ടാമത്തേത് മച്ചകമാണ്. എപ്പോഴും ചന്ദനവും ചന്ദനത്തിരിയും ഭസ്മവുമൊക്കെ മണക്കുന്ന മച്ച്. അതു തുറക്കാനൊന്നു മടിച്ചു. മച്ചിലേക്ക് കയറാനുള്ള മനശുദ്ധി ഇപ്പോഴുമില്ല. 

ദേവിക്ക് തൊട്ടടുത്തുള്ള അറയാണ് പ്രസവ മുറി . അറയുടെ ഇരുട്ടിലേക്ക് കയറിയപ്പോൾ ഇതോ ആ മുറിയെന്ന് മകൻ  അറിയാതെ ഉറക്കെ ചോദിച്ചു പോയി. സ്വിച്ചിട്ടപ്പോൾ സി എഫ് എല്ലിന്റെ പാൽ വെളിച്ചം മുറിയിൽ നിറഞ്ഞു. ഒരു മൂലയിൽ കട്ടിലുണ്ട്. അതിനു മുകളിൽ കുറെ സാധനങ്ങളും . എലിയെ പേടിച്ചെല്ലാം മുകളിൽ കയറ്റി വെച്ചിരിക്കയാണ് , വീട്ടുക്കാരി പറഞ്ഞു. അനേകം പേർക്കു ജന്മം നൽകിയ ആയിടം ഇന്ന് എലിയുടെ അക്രമത്തെ ഭയന്ന് ഇരുട്ടിലാണ്ടു കിടക്കുകയാണ്. പുറത്തു വന്നപ്പോൾ തീവ്രമായൊരു അനാഥത്വം എന്നെ  പൊതിഞ്ഞു. ഈയിരുട്ടറ തേടിയാണോ ഞാൻ തിരികെ വന്നത്? പഴുതുകളെല്ലാമടച്ചുപൂട്ടിയ ഈ ഈറ്റില്ലത്തിലെവിടെയാണ് ഞാൻ?

അവിടെ നിന്നും കടക്കുന്നത് ഊൺ തളത്തിലേക്കാണ്. കളിച്ചും, കുളത്തിൽ മദിച്ചും വയറെരിഞ്ഞു വരുമ്പോൾ , ഈ തളത്തിൽ ചമ്രം പടിഞ്ഞിരുന്ന്, കൊതിയോടെ കൈകളിൽ ഏറ്റുവാങ്ങിയ ഉരുളകളാണ് വിശപകറ്റിയത്. ഒരു വലിയ പാത്രത്തിൽ എല്ലാം കൂട്ടി കുഴച്ച് അമ്മമ്മ ഞങ്ങളെയൂട്ടും. ഭക്ഷണം, സ്നേഹവാത്സല്യത്തിന്റെ ഉരുളകളായി കൈകളിൽ വെച്ചു തരുന്ന ആ സൗഭാഗ്യം ഞാൻ മറ്റൊരിടത്തും അനുഭവിച്ചിട്ടില്ല. ഇളം ചൂടുള്ള ആ ഉരുളകളുടെ സ്വാദ് പിന്നീടൊരിക്കലും അറിഞ്ഞിട്ടില്ല. 

അടുക്കളയിലേക്ക് ഒന്നെത്തി നോക്കി.  പണ്ട് നാലടുപ്പുകൾ കെടാതെയെരിഞ്ഞ അടുക്കള . അവിടെ നാലു കൈകളുള്ള നാണ്യേമ്മ . കടുക് വറുത്ത, പപ്പടം ചുട്ട, പ്രഥമൻ കുറുകിയ മണം നിറഞ്ഞു നിന്നയടുക്കള . ഇപ്പോൾ,നാലടുപ്പും , ഇനിയൊരിക്കലും കനലെരിയാത്ത വിധം സിമന്റിട്ട് മൂട്ടിയിരിക്കുന്നു. അടുക്കളയെ ചൂഴ്ന്ന രുചിയും മണവും മറ്റെവിടേക്കോ നാടുകടത്തപ്പെട്ടിരിക്കുന്നു

അടുക്കളപ്പുറത്ത് കൈ കഴുകുന്ന കുപ്പയാണ്. അതിനിടതു വശത്ത്, അടച്ചിട്ട വാതിലിനപ്പുറം നീണ്ട ഇടനാഴി. അതിന്റെയറ്റത്ത് കലവറ. അടച്ചിട്ട വാതിലിലേക്ക് നോക്കി, എലിയെ പേടിച്ചടച്ചിട്ടതാവുമല്ലേ എന്നു ഞാൻ ചോദിച്ചപ്പോൾ വീട്ടുക്കാരിക്ക് വലിയ ആശ്വാസം തോന്നി. ഒരാളെങ്കിലും ചോദിച്ചല്ലോ. സഹതാപം പങ്കുവെയ്ക്കാനൊരാളെ കിട്ടിയ ആഹ്ലാദത്തിൽ അവർ എലിയുടെ ശല്യങ്ങളെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞു. എന്റെ ചോദ്യത്തിലെ വേദനയുടെയാഴം അവർക്കറിയാൻ കഴിഞ്ഞില്ല.

പുറത്തേക്കിറങ്ങുമ്പോൾ അദൃശ്യമായ ഏതല്ലാമോ മാളങ്ങളിൽ നിന്നും അനേകമെലികൾ എന്നെ തുറിച്ചു നോക്കുന്നതു പോലെ തോന്നി. മണ്ണും കല്ലും കൊണ്ടു പടുത്ത ഈ ജീവിത പരിസങ്ങളുടെ ജീർണ്ണതയിൽ നിന്നും എന്റെ പ്രാക്തന സ്മൃതികളുടെ പടിപ്പുരയോളം അവ വന്നെത്തിയിരിക്കുന്നു എന്നു ഞാനറിഞ്ഞു.

ഉമ്മറത്തിനപ്പുറം, താഴെപ്പറമ്പിൽ , ക്ഷയിച്ച ഏതാനും കവുങ്ങിൻ തലപ്പുകൾ. ഒരിക്കൽ ,ആ പറമ്പാകെ അവ തിങ്ങി നിന്നിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിയാണ് അടയ്ക്ക പറിച്ചിരുന്നത്. വേണ്ടെന്ന് മനസ്സ് പറഞ്ഞിട്ടും ഞങ്ങൾ പറമ്പിന്റെ അറ്റത്തുള്ള കുളത്തിലേക്ക് നടന്നു. പാതിയുമിടിഞ്ഞ കുളപ്പുര ദൂരെ നിന്നേ കണ്ടു. പടവെല്ലാമഴിഞ്ഞുടഞ്ഞ കുളത്തിൽ, ചുറ്റുമുള്ള മരത്തിലെ ഇലകളും കൊമ്പുകളും വീണ് ചീഞ്ഞിരിക്കുന്നു. കൈക്കുടന്നയിൽ തെളിനീരേറ്റി നിൽക്കുന്ന കുളമാണ് ഇന്നും എന്റെയോർമ്മയിൽ. അതിനു പകരമിതാ വക്കിടിഞ്ഞ , പായൽ നിറഞ്ഞ, കെട്ടി കിടക്കുന്ന ഒരല്പം വെള്ളം. ഇനിയീ ചിത്രം മനസ്സിൽ നിന്നും മായ്ക്കാൻ ഞാനൊരു  മഷിത്തണ്ടു എവിടെ തിരയണം?

കുളത്തിൽ നിന്നും നടന്നുകയറിയത് ആളൊഴിഞ്ഞ മുറ്റത്തേക്ക്. ദീപം തെളിയാത്ത തുളസിത്തറ. പിച്ചകവും, മന്ദാരവും നന്ത്യാർവട്ടവും പൊഴിഞ്ഞു വീഴാത്ത നടപ്പാത. അവിടെ നിന്നും നോക്കുമ്പോൾ പണ്ട് പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന നാലുക്കെട്ട് കാണാൻ കഴിഞ്ഞില്ല. പകരം കൂനി കൂടി നിൽക്കുന്ന ഓടിട്ട ഒരു വീടുമാത്രമാണ് മുന്നിൽ. നഷ്ടബോധത്തിന്റെ മുൾപ്പടർപ്പിൽ കുരുങ്ങി മനസ്സു മുറിഞ്ഞു. ഇനി ഓർമകളിൽ മാത്രമവശേഷിക്കുന്ന വിധം പലതും നഷ്ടമായത് ഞാനറിഞ്ഞു.

എന്നിട്ടും ഇടയ്ക്കു കയറി വന്ന കാറ്റിൽ ഒരു പവിഴമല്ലിയുടെ മണമുണ്ടോ എന്നു ഞാൻ മോഹിച്ചു.ഇല്ല . പകരം അടുക്കളയിൽ നിന്നു മുയർന്ന പുതിയ രുചിക്കൂട്ടുകളുടെ ഗന്ധം മാത്രം.  കൂടെ ,മുഖം മൂടിയണിഞ്ഞ എന്റെ നിശ്വാസത്തിന്റെ ഈർപ്പവും. 

എന്റെ നിരാശയും അനാഥത്വവും സുധീർ തിരിച്ചറിഞ്ഞു. അതറിഞ്ഞതു കൊണ്ടാവാം, നമുക്ക് അമ്പലക്കുളത്തിലേക്ക് ചാടാമെനെന്നെ പ്രലോഭിപ്പിച്ചത്. 

പടി കടന്നു ചെന്നപ്പോഴതാ ആകാശത്തു നിന്നാരുടെയോ ഇന്ദ്രനീലക്കല്ലു ഊരി വീണതുപോലെ തെളിവാർന്ന അമ്പലക്കുളം. എന്നെങ്കിലും നീ വരുമെന്നറിയുന്നതു കൊണ്ടാണ് ഞാൻ നിറഞ്ഞു നിൽക്കുന്നതെന്നു പറഞ്ഞതെനെ ക്ഷണിച്ചു. കുളത്തിലേക്കെടുത്തു ചാടി ഞാൻ ശരീരത്തിന്റെ ജഡതയും കൊഴുപ്പും ഇളക്കി കളഞ്ഞു. നീന്തലറിയാത്ത മകൻ പടവിന്റെ സുരക്ഷിതത്തിൽ തുടിച്ചു മദിച്ചു. വെള്ളത്തിന്റെ കുളിരിൽ ആണ്ടു കിടന്നപ്പോൾ കുളക്കരയിലെ കൂറ്റനരയാലിൽ നിന്നും ആലിലകൾ  ജലതലത്തിലേക്ക് വന്ന് തൊട്ടു വിളിച്ചു. കുളിച്ചു കയറുമ്പോൾ ശരീരം തണുക്കും. എങ്കിലും ഒരിക്കലുമൊടുങ്ങാത്ത ഉൾ താപത്തിന്റെ തീക്ഷണത ശമിപ്പിക്കാൻ കുറച്ചുനേരം എന്റെ തറയിലേക്ക് പോരൂ യെന്നു പറഞ്ഞു ക്ഷണിച്ചു. സുഖദുഖങ്ങളും , വിദ്വേഷങ്ങളും, ആകുലതകളും , ആശങ്കകളും, ആസുരതകളും, ജരാനരകളുമേൽക്കാത്ത ജ്ഞാന വ്യദ്ധനെ പോലെ ആ കൂറ്റൻ ആൽ മരം ജന്മാന്തരങ്ങളായി പടർന്നു നിൽക്കുന്നു. എന്നിട്ടും ഞാനീ വഴിയമ്പലത്തിൽ നിന്നും മറ്റെന്തോ തിരഞ്ഞു പോയതെന്തിനായിരുന്നു ?

കൃഷ്ണന്റെയും ഗണപതിയുടേയും അമ്പല മുറ്റത്തിലൂടെ നടന്നു കയറിയത് പ്രകൃതിയൊരുക്കി വെച്ച മരതക ഗൃഹത്തിലേക്ക് (അൻവർ അലിയോട് കടപ്പാട്.) പത്തേക്കറോളം സ്ഥലത്ത് പച്ച കുടകൾ ഏറ്റിനിൽക്കുന്ന മരങ്ങൾ. അവയ്ക്കിടയിൽ വള്ളികൾ, പടർപ്പുകൾ. കൂടൊരുക്കിയ കിളികൾ. ജൈവ വൈവിദ്ധ്യത്തിന്റെ ഉൾവിളികൾ. ചുറ്റും പടർന്നേറുന്ന അശാന്തിക്കിടയിലും ശാന്തിയുടെ തുരുത്തായി നിലക്കൊള്ളുന്ന ചന്ദനക്കാവ്. സർവ്വസാധകയായ ദേവിക്കു മുന്നിൽ കൈകൂപ്പി ഞാനെന്താണ് ആവശ്യപ്പെടേണ്ടത് - കരുണയോ, സ്നേഹമോ, സാഹോദര്യമോ, സഹവർതിത്ത്വമോ? അതോ, ഏതു കൊടും വേനലിലും വാടാത്ത ഒരു കാവ് എന്റെ മനസ്സിലും തീർക്കണേയെന്നോ?

സുധീറിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ ആരാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അമ്മയുടെ കാതും മനസ്സും പതുക്കെയാണ്. ഉറക്കെ പറഞ്ഞാൽ കാതു കേൾക്കും, മനസ്സ് കേൾക്കണമെന്നില്ല. " വാരിയത്തെ രാജു"വാണെന്ന് സുധീർ ഉറക്കെ പറഞ്ഞപ്പോൾ , " ശാന്തയുടെ മകനാണോ" എന്നു തിരിച്ചു ചോദിച്ചു. അന്നുച്ചയ്ക്ക്  ഭക്ഷണം കഴിച്ചോ എന്നു ഇടയ്ക്ക് മറന്നു പോകുന്ന മനസ്സാണ്. പക്ഷെയെന്റെ അമ്മയെ മറന്നിട്ടില്ല. ഓർമകൾക്കെന്താഴം !

കാറിൽ തിരികെ പോകുമ്പോൾ , ഏതു നിമിഷവും , അദൃശ്യമായ അനേകം പൊത്തുകളിൽ നിന്നും പതുങ്ങി വരാവുന്ന ആ എലികളെന്റെ സ്വാസ്ഥ്യം കെടുത്തി. അവയാരാണ്, അല്ലെങ്കിൽ എന്താണ് ? ഓരോ ജീവകോശങ്ങൾക്കുള്ളിലും പതിയിരിക്കുന്ന ഭയമാവാം. ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജ്ജ സംഭരണികളുടെ അടിഭാഗം കരളുന്ന ജഡത്വമാവാം. സ്വയം ഓരോ മാളങ്ങളിലേക്കുൾ വലിഞ്ഞ് ഒറ്റപ്പെട്ടു പോയ നമ്മൾ തന്നെയാവാം. "അഴലിന്റെ പഞ്ചാഗ്നി നടുവിൽ അഞ്ചിന്ദ്രിയങ്ങളും  പുകയുമ്പോൾ", നിരന്തരമായ ജീവിത യുദ്ധത്തിൽ തളർന്നേകനാവുമ്പോൾ , രോഗപീഡയുടെ വേദനയിൽ പിടയുമ്പോൾ , ഒരിറ്റു കനിവും കാരുണയും തണലായി  കരുതി കാത്തിരുന്ന മുത്തശ്ശി മരത്തിന്റെ തായ് വേരാണ് ആ എലികൾ കരളുന്നത്. തൊഴുത്തിലെ പൈയ്യും , തൊടിയിലെ മാവും  മുറ്റത്തെ മുല്ലയും പോരെന്ന് തോന്നി , നിധി തേടി നഗരങ്ങളിലേക്ക് പോകുമ്പോൾ നാമുപേക്ഷിച്ചു പോയ അഭയ കേന്ദ്രത്തിന്റെ നെടുത്തൂണുകൾക്കിടയിലാണ് അവ പതിയിരിക്കുന്നത്. എല്ലാ വാതിലും ജനലുമെപ്പോഴുമടച്ച് തങ്ങളുടെ തന്നെ ഉള്ളിലേക്കുള്ളിലേക്ക് നമ്മെ ചുരുങ്ങാൻ പ്രേരിപ്പിക്കുന്ന വിധം നമ്മുടെ ജീവിതത്തിലേക്ക് അവ അതിക്രമിച്ചു കയറിയിരിക്കുന്നു. ആഘോഷങ്ങളും , ആരവങ്ങളുമൊഴിഞ്ഞു പോയ അകത്തളങ്ങളിലെ കഴുക്കോലുകൾ അവ കാർന്നെടുത്തിരിക്കുന്നു. നടന്നു തളർന്ന്, വെറും നിലത്തിന്റെ കുളിർമ്മയിൽ ഒരല്പം വിശ്രമിക്കുമ്പോൾ, അരമതിലിൽ കാലാട്ടിയിരുന്ന് സ്വപ്നങ്ങൾ കാണുമ്പോൾ കരളും, കാലും കരണ്ടു തിന്നാൻ തയ്യാറായി അനേക മെലികൾ എവിടെയോ പതിയിരിക്കുന്നു എന്ന യറിവ് എന്നെ ഭയചകിതനാക്കുന്നു. ഇനിയൊരു വാടകക്കാരനായി പോലും ഈ ശരണാലയത്തിലേക്ക് തിരിച്ചു വരാൻ ആവാത്ത വിധം അതിന്റെ അടിത്തറയിലേക്കിറങ്ങുന്ന കൂർത്ത പല്ലുകൾ അമരുന്നത് തലമുറകളായി പകർന്നു കിട്ടിയ ഒരു സംസ്കാരത്തിലാണ്. കൂടുമ്പോൾ ഇമ്പം തോന്നാത്ത വിധം ശിഥിലമായി പോയ കൂട്ടുകുടുബത്തിന്റെ, എല്ലാവരേയും കൂട്ടി നിർത്താൻ ശ്രമിച്ച ഒരു പൈതൃകത്തിന്റെ, ജീർണതയിലാണ് അവർ അഭിരമിക്കുന്നത്. 

ഇനി മറ്റൊരു ജന്മത്തിനും ഇടം കൊടുക്കാത്ത വിധം ഈറ്റിലത്തിന്റെ ഇരുട്ടിൽ ഈ ക്ഷുദ്ര ജീവികൾ പ്രതിരോധമുയർത്തുമ്പോൾ ,   ഞാനെന്തു ചെയ്യണം ?

ഈയിടം ചുടണോ? അതൊ വിടണോ? തേങ്ങാക്കൊത്തിന്റെ പ്രലോഭനങ്ങളിൽ എലിപ്പത്തായങ്ങളിലേക്ക് അനായാസം കയറി വരുന്നവയല്ല ഇവരെന്ന് എനിക്കറിയാം.

എന്റെ നിരാശ മകനറിഞ്ഞു. " സാരമില്ല. അച്ഛന് ജനിച്ചയിടം എന്നു പറയാനെങ്കിലും ഒരു സ്ഥലമുണ്ട്. എനിക്കോ ? ശരിയാണ്, അവൻ ജനിച്ചയിടം തേടി ചെന്നാൽ നിറയെ വെളിച്ചവും ആർഭാടവുമുള്ള ഏത് ആശുപത്രി മുറിയിലാണ് ചെന്നെത്തുക? എനിക്ക് ചൂണ്ടി കാണിക്കാൻ ഒരു മുറിയെങ്കിലും ഉണ്ട് എന്ന സത്യം മനസ്സിൽ കുളിരു നിറച്ചു. കാറിന്റെ ചില്ല് താഴത്തിയിട്ടപ്പോൾ കാറ്റ് മുഖത്തേക്ക് വീശി. അപ്പോൾ, തെളിനീരിൽ കുളിച്ച കുളിരോർമയിൽ, നൂറ്റാണ്ടകളായി ആലിലകൾ ഉരുക്കഴിക്കുന്ന ശാന്തി മന്ത്രങ്ങളിൽ, ഋതുഭേദങ്ങളിലും ഒരിക്കലും വാടാതെ തന്റെ നെഞ്ചിലേറ്റി നിൽക്കുന്ന കാവിന്റെ ഹരിതാഭകളിൽ, ഞാൻ പ്രതീക്ഷയുടെ നാമ്പു കണ്ടു. ആത്മാവിരിക്കുന്ന ശരീരങ്ങളിൽ നിന്നും, ശരീരം പാർക്കുന്നയിടങ്ങളിൽ നിന്നും ഭയത്തെ, ഒറ്റപ്പെടലിനെ , ജീർണ്ണതയെ , പ്രകൃതി സംഗീതത്തിന്റെ മാന്ത്രികതയിൽ, മാളങ്ങളിൽ നിന്നും പുറത്തു ചാടിക്കുന്ന ഒരു കുഴലൂത്തുകാരൻ വരുമെന്നും, അവയെ കുന്നിൻച്ചെരിവിന്നപ്പുറത്തെ ചക്രവാള സീമയിലേക്ക് നയിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.

അതുവരെ, എന്റെ ഓർമകളും ഗൃഹാ തുരത്വവും വെറും കാൽപനികതയാണെന്ന പരിഹാസമറിഞ്ഞും, " Memories beautify life, but only forgetting makes it bearable" എന്ന് ബൽസാക്ക് പറഞ്ഞത് അയവിറക്കിയും , ഞാനെന്റെ ഓർമകളിലേക്ക് തിരിച്ചു പോകട്ടെ.

Saturday, September 25, 2021

Are we so barbaric?

 

Recently most of us were highly disturbed by a video of a man desecrating a dead body. In the video, the person seems to be having unimaginable joy while jumping on that deceased person. Are we humans so inhuman? Are we so barbaric? These are not new questions. For the last many decades this discussion is on.

There is a general feeling that human being is fundamentally violent and vicious. In his latest book called, “Humankind- A Hopeful History”, Rutger Bregman discuss this point in detail. In the book he shares the view point of Thomas Hobbes and Rousseau. While one school of thought says we are fundamentally evil, the other argue we are born with benevolence in our gene and it is the circumstance which define our character.

If that is the case, can it be the circumstances that drove this guy to the ghastly act? Even in jungle such brutality is unheard of. Off late there is big propaganda about the richness of our so-called culture. It cannot be that our culture advocates such violence. I would like to draw your attention to two instances from our epics.

In the first case we have  Bhishma, who was the grandfather of both Pandavas and Kauravas. He is the one who will decide the outcome of Kurushetra war. Due to some circumstances, he is fighting for Kauravas though his mind and blessings are with Pandavas. Nevertheless, this blessing is not evident in the war. He unleashes terror among Pandavas. At last, as per the story, Pandavas seeks his advice on how to kill him and with all benevolence he tells them the way. Accordingly, Bhishma was defeated the next day. As he fell on to the ground, upper part of his body was pierced with arrows so that he was hanging on an array of arrows. Seeing this, Arjuna, who in fact shot him down, arranged a head rest with the help of arrows and even made a bed of arrows at his feet. Bhishma can decide when he should die. He is bestowed with the boon to choose his time of death. Though he decided to end his participation in the battle, he was not yet ready to leave his body altogether. He was waiting for an auspicious time. So, when he was thirsty, it was Arjuna again, who shot an arrow so as to form a fountain of water which will quench his thirst. It may sound strange, but it is the same person who shot him who is trying to make his death as peaceful as possible.

In the second story from Ramayana, while Ravana was lying in the battle field, wounded fatally, Rama asked Lakshmana to go and pay his respect to Ravana and also to request him to part some of his wisdom. Lakshmana was aghast. They had taken all these troubles to kill this person and why should he pay respect and ask him to share his wisdom. Rama said, with all his vices, Ravana was a great scholar, devout and artist. He has got his punishment and is no more the same person. He is purified and before his soul departs Lakshmana should ask him to impart the wisdom and knowledge which he had acquired over years and after great penance. Lakshman, always dutiful, obeyed his brother and the epic gives great importance to this incident.

If this is the way even the enemies are respected, then what will explain such horrendous acts mentioned above? Is it because we are not taught the essence of these stories properly? Are there forces who are trying to corrupt us by misinterpreting our culture?

I personally like to believe that we are fundamentally peace- loving people. We wish to love and be loved. There is no denying the fact that there are agents constantly trying to lead us off from the path of harmony and compassion and push us to the path of hatred and hostility. Let us not fall prey to it. As Rousseau said, “ What wisdom can you find greater than kindness”.

Saturday, September 18, 2021

ചക്രവ്യൂഹത്തിലെ പക്ഷി

 ചക്രവ്യൂഹത്തിലെ പക്ഷി


കുറച്ചു ദിവസമായി ശക്തമായ മഴയാണ്. പുറത്തിറങ്ങാൻ മടിച്ച് പലരും അവരവരുടെ അഭയ കേന്ദ്രങ്ങളിലേക്ക് പിൻവാങ്ങുന്നു.  നനയാതിരിക്കാൻ ഇടമില്ലാത്തവർ ഒരല്പം മറതേടിയലയുന്നു.

പുറത്ത് കിളികൾ ആകെ പരിഭ്രാന്തരാണ്. നനഞ്ഞൊട്ടിയും, ഉറക്കെ കലപില കൂട്ടിയും അവ ആങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു. മഴനനയാത്തിടങ്ങളിൽ ചെന്നിരിക്കുന്നു. അസ്വസ്ഥരായി വീണ്ടും പറക്കുന്നു. ദിവസത്തിന്റെ താളം തെറ്റിയത്തിന്റെ അങ്കലാപ്പാവാം. മണ്ണിലും, പുല്ലിലും, മരത്തിലും ഇരതേടാൻ കഴിയാത്തതിന്റെ ആധിയാവാം. എവിടെയും കലങ്ങിയെഴുകുന്ന മഴ വെള്ളം മാത്രമാണ്. അതിനിടയിൽ, ശരീരത്തിലെ നിറങ്ങളൊന്നും മഴയിലലിയാതിരിക്കാനൊരു ചിത്രശലഭം ചുമരിൽ പറ്റി പിടിച്ചിരിക്കുന്നു.

അതും നോക്കിയിരുന്ന് നേരം പോയതറിഞ്ഞില്ല. പെട്ടെന്നാണ് അകത്തെ മുറിയിലിൽ നിന്നുമൊരു കോലാഹലം കേട്ടത്. പതുക്കെ പോയി നോക്കുമ്പോൾ രണ്ട് അടയ്ക്കാകിളികൾ മുറിയിൽ വട്ടമിട്ടു പറക്കുന്നു. പ്രകൃതിയുടെ മനസ്സിരുണ്ടപ്പോൾ, ഒരല്പം ഇടംതേടി, വഴി തെറ്റി മുറിയിലേക്ക്  പറന്ന് വന്ന് കയറിയതാണ്. മുറിയുടെ ഇടുക്കവും അപരിചിതത്ത്വവും അവരെ ഭയചകിതരാക്കി. ചിറകടിച്ചവർ മുറിക്കുള്ളിൽ വട്ടംച്ചുറ്റി പറന്നു. ഫാനിലും, ജാലകച്ചില്ലിലുമൊക്കെ ശരീരമിടിച്ച് ഗതിയറ്റു. ജാലകപ്പുറത്തു നിന്ന് മറ്റു കിളികൾ അവരെ അശരണരായി തിരികെ വിളിച്ചു കൊണ്ടിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഒരു നിമിഷം പകച്ചു . എനിക്കറിയാവുന്ന ഭാഷയിൽ അവരോട്, 'ഇതാണ് പുറത്തേക്കുള്ള വഴി ' എന്നു പറഞ്ഞു. എന്റെ ശബ്ദം കേട്ട് അവർ കൂടുതൽ നടുങ്ങി. അറിവിനാഴത്തിലെവിടെയോ തെളിഞ്ഞ അപായ സൂചനയിൽ ഭയവിഹ്വലരായവർ ചിറകിട്ടടിച്ചു. ഞാൻ സ്വരത്തിൽ കഴിയുന്നത്ര സൗമ്യത വരുത്തിയവരോട് പറഞ്ഞു, 'ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല, രക്ഷിക്കാൻ വന്നതാണ്. എന്റെ സ്വരത്തിലെ സൗമ്യത കേട്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു. എനിക്കുള്ളിൽ ഇങ്ങനെയും ഒരു ഞാനോ? എന്നാൽ എന്റെ തരള സ്വരം അവരെ ഒരു തരത്തിലും ആശ്വസിപ്പിച്ചില്ല. എല്ലാവരുമായി പങ്കിട്ട് കഴിയേണ്ട ഭൂമിയെ ആയുധത്താൽ കൈയടക്കി വെച്ചിരിക്കുന്ന ഈ വർഗത്തെ വിശ്വസിക്കരുതെന്ന് തലമുറകളായി അവയെ പറഞ്ഞു പഠിപ്പിച്ചിരിക്കാം. 

അപ്പോൾ ഞാൻ പതുങ്ങിപ്പോയി ഒരു ജാലകത്തിന്റെ എല്ലാ പാളികളും തുറന്നിട്ടു, കർട്ടൻ അരികിലേക്ക് വലിച്ചു മാറ്റി. എവിടെയോ ഒരു വെളിച്ചം കണ്ട പോലെ ഒരു കിളി അതിലൂടെ പറന്നു പോയി. അഴികളുടെ ചെറിയ വിടവിലൂടെ, പോറലേൽക്കാതെ, സമർത്ഥമായി ഒരു ശരവേഗത്തിൽ പറന്നു പോയ കിളിയെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. കൂട്ടത്തിൽ മിടുക്കൻ അവനാവാം. മറ്റവൻ എത്ര പറഞ്ഞു കൊടുത്താലും, അനുഭവിച്ചാലും പഠിക്കാത്തവനാണ്.

കൂട്ടുകാരൻ പോയത്തോടെ ഒറ്റപ്പെട്ട കിളി പേടിച്ചരണ്ട് ജാലകത്തിന്റെ അഴിയിൽ അളളിപിടിച്ചിരുന്നു. ഞാൻ തുറന്നു കൊടുത്ത വഴിയതിന് കാണാൻ കഴിഞ്ഞില്ല. അത്ര ആകുലമായിരുന്നു ആ മനസ്സ് .  അത് തിരിച്ചറിയാൻ എനിക്ക് പ്രയാസമുണ്ടായില്ല. ജീവിതത്തിൽ പല വഴിയും പറഞ്ഞു തന്നിട്ടും നേർവഴി കാണാത്ത എന്നെ  ഒടുവിൽ അനുഗ്രഹിച്ച് പിരിഞ്ഞു പോയ ഗുരുവിനെ ഞാനോർത്തു. 

ഇനിയെന്തു ചെയ്യുമെന്നറിയാതെ ഞാൻ കുഴങ്ങി. ഓഫീസിൽ, അതി സങ്കീർണമായ സമസ്യകൾക്ക് അനായാസം പോംവഴികൾ കണ്ടുപിടിക്കുന്ന ഞാൻ ഒരു കിളിയുടെ നിസ്സാഹായവസ്ഥക്കു മുന്നിൽ ഇടറി പോയി. വാതിലടച്ച് അതിനെ മുറിയിൽ തനിയെ വിട്ടാലോ എന്നൊരു നിമിഷം ആലോചിച്ചു. അതു തനിയെ വഴി കണ്ടുപിടിക്കട്ടെ . അങ്ങിനെയാണല്ലോ ജീവിതം എന്നെ പഠിപ്പിച്ചത്. എങ്കിലും അതിന്റെ കണ്ണിലെ ദൈന്യത മനസ്സിനെയുലച്ചു. പിന്നെ രണ്ടും കൽപ്പിച്ച് അതിരുന്ന ജാലകത്തിന്റെ വാതിൽ തുറന്നു. ഞാനടുത്തേക്ക് ചെന്നപ്പോൾ അതൊന്ന് പിടഞ്ഞൊതുങ്ങി. വിഹ്വലമായ കണ്ണുകളിൽ ജീവിതത്തിന്റെ സകല ഭയവും തളം കെട്ടി നിന്നു.ജാലകം തുറന്നപ്പോൾ അവിശ്വാസത്തോടെ അത് എന്നെ നോക്കി. പിന്നെ പുറത്ത് ബഹളം വെച്ച് കാത്തിരുന്ന കൂട്ടുകാരുടെ അടുത്തേക്ക് പറന്നു പോയി.

ഞാൻ അസാധാരണമായ എന്തോ ചെയ്യതതു പോലെ എന്റെ മുറിയിലേക്ക് തിരിച്ചു വന്നു. എന്നിൽ സർവ്വസാധാരണമായി നിറയേണ്ട ഒരു ഗുണമാണ് കരുണയെന്നത് മറന്ന്, എന്തോ വലിയ പുണ്യകർമ്മം ചെയ്തെന്ന പോലെ ഞാൻ അഭിമാനിച്ചു. ഒരു രക്ഷകന്റെ വേഷത്തിൽ അഹങ്കാരത്തോടെ അല്പനേരം അഭിരമിച്ചു.

അപ്പോഴാണ് മറ്റൊരു പ്രതിസന്ധിയുമായി ഓഫീസിൽ നിന്നും വിളി വന്നത്. ഒരിക്കലുമൊടുങ്ങാത്ത ചക്രവ്യൂഹങ്ങൾ .വീണ്ടും ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് തിരിച്ചു ചെന്നപ്പോൾ അറിവിന്റെ ഒരിറ്റു നിലാവാരോ നെറുകയിലുറ്റിച്ചു.

എല്ലാ ചക്രവ്യൂഹങ്ങൾക്കും പുറത്തേക്ക് ഒരു വഴിയുണ്ട്. അത് കണ്ടെത്താനുള്ള ക്ഷമ വേണം. സ്വയം കണ്ടെത്താൻ കഴിയാത്ത വഴികൾ കാണിച്ചു തരാൻ അനേകരുണ്ട്. അവരിൽ വിശ്വാസം വേണം.

 ഒരല്പം കൂടി ആഴത്തിൽ ചിന്തിച്ചാൽ,പലപ്പോഴും വഴി തെറ്റി,  അപരിചിതങ്ങളായ ഇടങ്ങളിൽ ചെന്ന് ഗതിയറിയാതെ വട്ടംചുറ്റി ഭയം കൊണ്ട് ചൂളുന്ന ഒരു പക്ഷിയാണ് ഞാൻ. മറ്റു ചിലപ്പോൾ മുറിയിൽ അകപ്പെട്ട പക്ഷിക്ക് വഴി തുറക്കുന്നവനും.

എങ്കിലും ഇതു രണ്ടും ഞാൻ തന്നെയാണെന്ന് ഉറപ്പിച്ച് പറയാൻ മനസ്സിനിയും ഒരുപാട് പാകപ്പെടേണ്ടിയിരിക്കുന്നു.

Friday, September 3, 2021

How do they know it is spring?

 

How do they know it is spring?

 

When i took the potatoes out of

the refrigerator, it was frozen.

As I laid it on the kitchen slab

to cool it off a bit, I saw

few of them have sprouted!

Those soft tender hands

out of the womb, piercing the vagina

as if wailing for life.

Those slender fingers were soft

as I felt them.

They came from some field, far away

dug out of the soil, travelling miles across.

I brought it from the market and

kept it safely inside the dark

moist, freezing refrigerator,

shutting it out of the world around.

Still, how did the potatoes know

it was spring outside?

How could a frozen heart

sense the season from those dark crevices?

As the mother’s womb is throbbing

to give birth to another life,

to unfold those tiny green umbrellas

what should I do with them?

Cut and boil them, to treat

my friends, or

give it back to the earth for the mother

to hatch another one to life?

( Idea adopted from the book, Second Place)

Friday, August 20, 2021

ODDLY, IS IT MORE EVEN?

 

ODDLY, IS IT MORE EVEN?

In the morning an odd thought started haunting me. We have odd numbers and even numbers and both are important. Still why do we have a certain bias for the even numbers? What is so odd about the odd numbers and why even numbers are so even?

Even if I sleep alone in my double bed, there are always two pillows kept. While I do my exercise, the count of each exercise end up in even numbers. Our currency notes are predominantly even numbers (one rupee is extinct and five rupees will follow soon). I learned writing in two lined or four lined books. How many times your doctor had told you to take medicine for 11 days or 13 days? At petrol pump I end up filling petrol for 50,100,1000 …rupees. Usain Bolt set world records for 100 meters and 200 meters and not for 103 or 211 meters. While buying the shirt I felt 40 size too tight and the sales guy promptly gave me 42 which was loose; I asked for 41 and he said they don’t have such odd sizes. We normally agree to meet at 4 o clock or may be 8 o’clock, but never at 4.25 or 8.55 or even 4.13. Is it because 4.13 is not a good time to meet? When was the last time you bought 11 eggs from the shop or 9 for that matter? When my first two-wheeler arrived, my friend was less enthusiastic. He worriedly told me, your registration number, when added, becomes an odd number which is not auspicious, you won’t get a good buyer for the vehicle too. That time I countered him by arguing that I bought it to ride and not to sell. I should admit that my rational mind was affected by his superstitious reasoning.  So, I was wondering why do we generally tend to round off the numbers to even numbers?

When I shared this thought with my son and few friends, they came out defending the odd numbers. They argued that is not always correct. For example, football and cricket teams have 11 players each. Test match cricket is for five days. When we pay Shakun, we add one rupee and make it 51,101, or 1001. We shrink 30 CMS or 12 inches into one foot. Scientist friend reminded me about nine planets and nine holes in our body. Dancer friend said that we have nine rasas. The business man chipped in that BATA always have their price in odd numbers. For competitive exams we need to choose the odd man out.

These counter arguments were strong and sensible enough. That made me think that maybe I was prejudiced by my views. That is when the EVEN supporters came with much more evidences.

Of course, the competitive exams ask for the odd man out, but the questions normally have four options.  If you multiply an even number with another even or odd number you get an even number. However, if you multiply an odd number with and even number you will get only an even number. Cricket may have 11 players and test match can be for 5 days, but what is popular is 20-20 or 50 overs match and we get excited when a four or six is scored. Also don’t forget for football TEN is the most coveted jersey number. Further, we have four directions and seasons as well. For exams they ask you to write 300- or 500-words essays. The tax rate is generally even number, though it is not that evenly levied. Battery has two poles- positive and negative. A year can be 365 days, month 31 days and a week 7 days. But a day is 24 hours, each hour 60 minutes and each minute 60 seconds.

It seems EVEN supporters have an upper hand. That need not confirm them as the winners. Odd supporters can always turn up with something really odd. If we look at it closely the very philosophical argument of our culture revolves around the concept of Dvaitha and Advaitha. Probably here we can take a Socrates line of thinking and open up this topic for more dialogue.

I will be really interested to know your thoughts on it. Innately are we inclined to even numbers? Are we programmed to it or do we really have a fixation for even numbers? While waiting for your thoughts I also suggest that we should deliberately do something odd at times to break the pattern. May be buy 9 bananas next time or send your responses at an odd hour.

 

Sunday, August 8, 2021

നീന്തൽകുളത്തിലേക്ക് ആവാഹിച്ച പുഴ

 

നീന്തൽകുളത്തിലേക്ക് ആവാഹിച്ച പുഴ

 

കുറച്ചു ദിവസം മുമ്പ് സുഹൃത്തിന്റെ വിളി വന്നു. അവനല്പം അസ്വസ്ഥനായിരുന്നു.

എന്താണെന്നറിയില്ല ഈയിടെയായി,അച്ഛൻ പുഴയിൽ പോയി കുളിക്കണമെന്ന് വാശി പിടിക്കുന്നു.

ഒരു നിമിഷം എന്തു മറുപടി പറയുമെന്നറിയാതെ ഞാനുമമ്പരുന്നു.

ഇന്നലെ രാത്രിയും ഒരുറക്കമുണർന്ന് അമ്മയോട് പറഞ്ഞത്രേ ഞാൻ നാളെ രാവിലെ പുഴയിലാണ് കുളിക്കുന്നതെന്ന്. പുഴ അച്ഛനെ വല്ലാതെ പിടിച്ചു വലിക്കുന്നുണ്ട്

അവൻ പറഞ്ഞറിയാം, വിശാലമായ, എന്നും നിറഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് ജനിച്ചു വളർന്നയാളാണ്. മനസ്സിൽ പുഴയില്ലെങ്കിലെ അത്ഭുതമുള്ളൂ.

അവിടെയടുത്ത് വല്ല പുഴയും....?ഒരു പോംവഴി പോലെ ഞാൻ സംശയിച്ചു ചോദിച്ചു.

അടുത്തെവിടെ പുഴയുണ്ടാകാനാണ്? ഇനി വല്ല ഗംഗയുടെ തീരത്തേക്കും കൊണ്ടുപോകണം. അതിനു പറ്റിയ ശാരീരിക അവസ്ഥയിലല്ല അച്ഛൻ. ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നു പോലും അത്യാവശ്യമുണ്ടെങ്കിലേ ഇറങ്ങാറുള്ളൂ.

അവൻ പറഞ്ഞപ്പോഴാണ് ഞാനുമോർത്തത്, നമുക്കരികിൽ ഇന്നു പുഴയെവിടെ. നഗരത്തിൽ മാത്രമല്ല നാട്ടിലേയും സ്ഥിതിയതു തന്നെ. ജീവിതത്തിന്റെ അകത്തും പുറത്തുമുള്ള പുഴകൾ വറ്റുന്നത് നാം അറിയുന്നില്ലല്ലോ.

അവന്റെ അച്ഛന്റെ മനസ്സിലുള്ളത് വെറുമൊരു പുഴയല്ല. അതൊരു ദിവസത്തിന്റെ തുടക്കമാണ്, പലതും ഒഴുക്കി കളയാന്നൊരിടമാണ്, ഒഴുക്കിനെതിരെ നീന്തി നേടിയ കരുതാണ്, ആഴങ്ങളിൽ ഊളയിട്ടതിന്റെ കുളിരാണ്, നിലാവുള്ള രാത്രികളിൽ കഴുത്തറ്റം വെളത്തിൽ മുങ്ങി കിടന്നു കണ്ട സ്വപ്നങ്ങളാണ്, കുളി കഴിഞ്ഞ് മണൽത്തിട്ടിലിരുന്ന് സുഹൃത്തുക്കളോട് പങ്കു വെച്ച ആശങ്കകളാണ് , അങ്ങിനെ പലതുമാണ്. അവിടേക്ക് തിരിച്ചു പോകാനാവും മനസ്സു കൊതിക്കുന്നത്.

അച്ഛന് ഓർമ അല്പം പതുക്കെയാണ്. അത് തെളിഞ്ഞും മറഞ്ഞുമിരിക്കുന്നു. അങ്ങിനെയുള്ള ആളോട് ഇവിടെയടുത്തൊന്നും പുഴയിലെന്ന് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?”

സുഹൃത്തിന്റെ നിസ്സഹായാവസ്ഥ എന്നിലേക്കും പടർന്നു. അച്ഛനമ്മമാർക്കു വേണ്ടിയെന്തും ചെയ്യാൻ മടിയില്ലാത്തവനാണ്. ഏതറ്റം വരെ പോകാനും തയ്യാറായവനാണ്. എന്നാൽ പുഴയെന്ന ചെറിയ സമസ്യക്കു മുന്നിൽ അവൻ പതറിപ്പോയി. ഇത് അവന്റെ മാത്രം കാര്യമല്ല. പഴമയിലേക്ക് തിരിച്ചു പോകാൻ കൊതിക്കുകയും, മുന്നോട്ട് കുതിക്കാൻ വെമ്പുകയും ചെയ്യുന്ന രണ്ടു തലമുറകൾക്കിടയിലാണല്ലോ നമ്മൾ പെട്ടിരിക്കുന്നത്.

രണ്ടു മൂന്നു മാസത്തിനു ശേഷം അവന്റെ വിളി വന്നു.” ഞാനച്ഛനെ ചെറുതായൊന്നു പറ്റിച്ചു അവന്റെ ശബ്ദത്തിൽ അപകർഷതാ ബോധമുണ്ടായിരുന്നു. എന്താവും എന്നു ഊഹിക്കുന്നതിനു മുമ്പവൻ തുടർന്നുപുഴയാണെന്നു പറഞ്ഞ് ഞാനച്ഛനെ ഇവിടെയടുത്തുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ നീന്തൽക്കുളത്തിലിറക്കിഅവൻ പറഞ്ഞതു മനസ്സിലാക്കാൻ എനിക്കൊരല്പം സമയമെടുത്തു. പ്രതികൂലമായ പ്രതികരണമൊന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടാവത്തതു കൊണ്ടാവാം അവൻ തുടർന്നു.

വേറെ വഴിയൊന്നും കണ്ടില്ല. എന്നാലും നീന്തൽകുളത്തിനടുത്തെത്തിയപ്പോൾ അച്ഛന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു. കവിളുകൾ തുടുത്തു, കണ്ണുകൾ തിളങ്ങി. അനാദിയായ ഒരുൾ വിളിയുടെ ഉറവിടം കണ്ടെത്തിയ പോലെ അച്ഛൻ ആവേശം കൊണ്ടു. വളരെ ശ്രദ്ധയോടെ ഞാനച്ഛനെ കുട്ടികളുടെ കടവിലിറക്കി

കുട്ടികളുടെ കടവ് എന്ന പ്രയോഗം എന്നെ രസിപ്പിച്ചു. നിമിഷത്തിൽ നീന്തൽകുളം അവനും പുഴയായി മാറി; അവൻ സ്വന്തമച്ഛനെ കടവിലേക്ക് കൈപിടിച്ചിറക്കുന്ന അച്ഛനായി.

അരയോളം വെള്ളത്തിൽ അച്ഛൻ കുറെ നേരം നിന്നു. കൈകൾ കൊണ്ട് ചുറ്റും വെള്ളം തേവി. അടിത്തട്ടിലേക്ക് നോക്കി, ആകാശത്തേക്ക് നോക്കി എന്തോ ഓർത്തിട്ടെന്ന പോലെ ചിരിച്ചു. ആ ജല സ്പര്ശമേറ്റപ്പോൾ അത് തൻ്റെ  പഴയ പുഴതന്നെയാണ് എന്ന് അച്ഛൻ കരുതിയിരിക്കണം. ആ തോന്നലിൽ ശരീരമാകെ തുടുത്തു. വെള്ളത്തിലൊന്ന് മുങ്ങി നിവരാൻ ശ്രമിച്ചു. ഒരിക്കൽ മുങ്ങിയപ്പോൾ തന്നെ ശ്വാസം കിട്ടിയില്ല. എന്റെ കൈയിൽ മുറുക്കെ പിടിച്ചു. കുറച്ചു കഴിഞ്ഞ്, പോരെയെന്നു ചോദിച്ചപ്പോൾ ഒരു നിമിഷം കണ്ണടച്ച് ധ്യാനനിമഗ്നനായി. പിന്നെ അനുസരണയുള്ള കുട്ടിയെ പോലെ തിരിച്ചു കയറി. ദേഹം തുവർത്തി കൊടുക്കുമ്പോൾ , എന്റെ തലയിൽ കൈ വെച്ച് അച്ഛൻ പറഞ്ഞു,’ സന്തോഷായി’.”

ചിത്രം ഞാൻ മനസ്സിൽ കണ്ടു. പൂളിന്റെ അറ്റത്ത് ഒരു ചെറിയ കുട്ടിയുടെ ആവേശത്തോടെ നിൽക്കുന്ന അച്ഛൻ , ചെയ്തത് തെറ്റായിപ്പോയോ എന്ന അങ്കലാപ്പോടെ അച്ഛന്റെ കൈ പിടിച്ചു നിൽക്കുന്ന മകൻ.

ഒരല്പം ഇടറിയ ശബ്ദത്തോടെ അവൻ തുടർന്നു,

ചൂടുള്ള കാപ്പി പതുക്കെ കുടിച്ച്, പേരക്കുട്ടികൾ പൂളിൽ നീന്തിത്തുടിക്കുന്നത് നോക്കി , മനസ്സു നിറയെ നിഷ്കളങ്കത നിറച്ച അച്ഛന്റെയരികിലിരുന്നപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. എന്നെക്കൊണ്ട് ഇത്രയേ കഴിയൂ എന്നേറ്റു പറയണമെന്നു തോന്നി.

മനസ്സറിഞ്ഞ അമ്മ മെല്ലെ തോളിൽ തൊട്ടു, പതുക്കെ പറഞ്ഞു.സങ്കടം തോന്നേണ്ട കാര്യമൊന്നുമില്ല.എനിക്കും നിനക്കുമാണിത്  നീന്തൽകുളം, അച്ഛനിത് പഴയ പുഴ തന്നെയാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ,ഇതു വരെ കിട്ടിയതൊക്കെ പ്രകൃതിക്കു തന്നെ തിരിച്ചു കൊടുക്കണമെന്ന് തോന്നും. അതാണ് അച്ഛൻ ചെയ്തത്. ഇനിയുള്ള ജീവിതത്തിനു വേണ്ടാത്ത എന്തൊ ഒന്ന് അച്ഛൻ ജലത്തിൽ സമർപ്പിച്ചു കഴിഞ്ഞു. പഞ്ചഭൂതങ്ങളിലേക്കു തന്നെയുള്ള തിരിച്ചു പോക്കിന്റെ ആദ്യ പടിയാണത്. ഉള്ളിനെ വരിഞ്ഞു മുറുക്കിയിരുന്ന അനേകം കെട്ടുകൾ അഴിഞ്ഞതിന്റെ ശാന്തിയാണ് മുഖത്ത്. ഗംഗയിൽ നഷ്ടപ്പെട്ടു പോയ വടി വീട്ടിലെ ചെറിയ കുളത്തിൽ നിന്നും തിരിച്ചെടുത്ത പാക്കനാരുടെ കഥ നീ കേട്ടിട്ടില്ലേ. ഒന്നോർത്താൽ എല്ലാ ജലത്തിന്റെയും  സ്രോതസ്സ്  ഒന്നു തന്നെ.’പറഞ്ഞു നിർത്തുമ്പോൾ അമ്മയുടെ മുഖവും പ്രശാന്തസുന്ദരമായിരുന്നു.

ഒരു നല്ല കഥാകാരന്റെ കരവിരുതോടെയാണ് അവൻ അത്രയും പറഞ്ഞത്. അതിന്റെ രസത്തിൽ ഞാൻ കേട്ടിരുന്നു പോയി. എന്തോ ഒന്ന് അയവിറക്കി അവൻ വീണ്ടും തുടർന്നു.

തിരിച്ചു നടക്കുമ്പോൾ , സ്വിമ്മിംഗ് പൂളിനെ പുഴയാക്കി മാറ്റിയതിലെ തമാശയോർത്ത് ചിരിച്ചു. ജീവിതം പലപ്പോഴും അങ്ങിനെയാണെന്നു തോന്നുന്നു, വളരെ സങ്കീർണമായ സമസ്യകൾക്കും വളരെ ലളിതവും, രസകരവുമായ പോംവഴികൾ കണ്ടെത്തിത്തരും.ഒരേ പുഴയിൽ രണ്ടു തവണയിറങ്ങാൻ കഴിയില്ല എന്നാണല്ലോ പറഞ്ഞിട്ടുള്ളത്. അച്ഛനെ കൊണ്ട് ഇനിയുമീ നീന്തൽകുളത്തിലക്കൊരു തിരിച്ചു വരവുണ്ടാകുമോ എന്നു വെറുതെയോർത്തപ്പോൾ , അച്ഛൻ, പിടിച്ചിരുന്ന കൈ വിട്ട് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.

മനസ്സിൽ നിന്നുമൊരിക്കലും ഒഴിഞ്ഞു പോകാത്ത പുഴക്കടവിലേക്കാവാം”.

അവൻ പറഞ്ഞു നിർത്തിയതിനപ്പുറത്തേക്ക് രണ്ടു പേർക്കും മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ഞങ്ങൾ ഫോൺ ഡിസ്കണക്റ്റ് ചെയ്തു.