ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം
2021ലെ സാഹിത്യ നോബല്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചതിനുശേഷം അബ്ദുള്‍ റസാക്ക് ഗുർണയും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലോകമറിയും. ‘പാരഡൈസ്’ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രഡ് അവാര്‍ഡിനും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അഡ്‌മെയറിങ്ങ് സൈലന്‍സ്, ബൈ ദ സീ ബുക്കര്‍ സമ്മാനത്തിന് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അത്ര അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നില്ല ഗുർണ. ‘ആഫ്റ്റര്‍ ലൈവ്‌സ്' എന്ന പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ എഴുത്തിലേക്ക് കടന്നുചെല്ലാനും ആ വായനാനുഭവം പങ്കുവെയ്ക്കാനുമാണ് ശ്രമിക്കുന്നത്.
‘ആഫ്റ്റര്‍ ലൈവ്‌സ്' പൂര്‍ണമായും ആഫ്രിക്കന്‍ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്. ഖാലിഫ്, ഇല്യാസ്, ഹംസ എന്നീ മൂന്നു കഥാപാത്രങ്ങളും, അവര്‍ക്കു ചുറ്റുമുള്ള മറ്റു ചിലരുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിലെ ഒരു ആഫ്രിക്കന്‍ ടൗണിലാണ് കഥയുടെ അധിക ഭാഗവും നടക്കുന്നത്. ആ പട്ടണമേതാണ് എന്ന് എഴുത്തുകാരന്‍ വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം കഥയാണ് പ്രസക്തം, സ്ഥലമല്ല എന്നോ, അല്ലെങ്കില്‍ ഈ കഥകള്‍ ഏതു പ്രദേശത്തിനും ചേരുമെന്നോ ആവാം എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്.
ഖാലിഫിന്റെ അച്ഛന്‍ ഗുജറാത്തിലാണ് ജനിച്ചതും വിദ്യാഭ്യാസം ചെയ്തതും. മുബൈയില്‍ ചെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. പഠിപ്പു കഴിഞ്ഞ് ആഫ്രിക്കയിലെ ഒരു തോട്ടത്തിലെ കണക്കെഴുത്തുകാരനായി ജോലി കിട്ടിയപ്പോള്‍ അത് വേണ്ടെന്നു വെയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ക്ക് ആഫ്രിക്കന്‍ സ്ത്രീയിലുണ്ടായ ആണ്‍കുട്ടിയാണ് ഖാലിഫ. അച്ഛനെ പോലെ തന്നെ ഖാലിഫും കണക്കെഴുതാനും ഇംഗ്ലീഷും പഠിച്ചു. അതിനു ശേഷം രണ്ടു ഗുജറാത്തി സഹോദരന്‍മാര്‍ നടത്തുന്ന ബാങ്കില്‍ ജോലിക്കു കയറി. അച്ഛനമ്മമാരില്‍ നിന്ന് അകലെയുള്ള പട്ടണത്തിലായിരുന്നു ഖാലിഫിന്റെ ജോലി. അപ്പോള്‍ ജര്‍മനിയായിരുന്നു അവിടം ഭരിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മ മരിച്ചു എന്നറിയുമ്പോഴാണ് ഖാലിഫ് നാട്ടിലേക്ക് പോകുന്നത്. അപ്പോഴാണ് അച്ഛനും അസുഖ ബാധിതനാണ് എന്ന് ഖാലിഫ് അറിയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുമ്പോള്‍ അവരുടെ എല്ലാ സാധനങ്ങളും പള്ളിക്കു ദാനം ചെയ്ത് ഖാലിഫ് ജോലിയിലേക്ക് മടങ്ങുന്നു.
ഒറ്റ മകനാണെങ്കിലും അവര്‍ തമ്മില്‍ അത്ര വൈകാരിക ബന്ധമൊന്നുമില്ലെന്ന് നാമറിയുന്നു. ആ സമയത്ത് അമൂര്‍ ബിയാഷാര എന്നൊരു കച്ചവടക്കാരനു വേണ്ടിയാണ് ഖാലിഫ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന് ഖാലിഫിനെ വിശ്വാസമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഖാലിഫിന്റെ വിവാഹം നടത്തുന്നു. വിവാഹശേഷമാണ് തന്റെ ഭാര്യ അമൂറിന്റെ മരുമകളാണ് എന്ന് ഖാലിഫറിയുന്നത്. ബി ആഷ- അതായിരുന്നു അവരുടെ പേര്, അമൂറിന്റെ സഹോദരിയുടെ ഏക മകൾ. അവരുടെ അച്ഛന്‍ അമൂറില്‍ നിന്ന് ഒരു പാട് പണം കടം വാങ്ങിയിരുന്നു. കടം തിരിച്ചടയ്ക്കാന്‍ കഴിയാതെയായപ്പോള്‍ അമൂര്‍ ആ വീട് അയാളുടെ പേരില്‍ എഴുതി വാങ്ങി. അമ്മ മരിച്ചു പോയെങ്കിലും ആഷ അവിടെ തന്നെയാണ് താമസിച്ചിരുന്നത്. അതുകൊണ്ട് അവര്‍ക്കൊരു തുണയായാണ് ഖാലിഫിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. എങ്കിലും ആഷയ്ക്ക് അമൂറിനെ വെറുപ്പായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ അയാളെ പഴി പറഞ്ഞിരുന്നു. ആ സമയത്ത് അമൂറിന്റെ മകന്‍ പഠനമൊക്കെ കഴിഞ്ഞ് അച്ഛനോടൊപ്പം ചേര്‍ന്നു. അയാള്‍ക്ക് മരക്കച്ചവടത്തിലായിരുന്നു താത്പര്യം. ബി ആഷയ്ക്ക് വെറുപ്പും അവജ്ഞയും അമൂറിനോട് മാത്രമായിരുന്നില്ല, ജീവിതത്തോട് മൊത്തമായിരുന്നു. പഴയ സാഹചര്യങ്ങള്‍ നല്‍കിയ കയപ്പേറിയ അനുഭവങ്ങൾ മറന്ന് പുതിയ സൗഭാഗ്യങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ കുടുംബ ബന്ധങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണ്ട ഇഴകള്‍ അവരുടെ ജീവിതത്തില്‍ നിന്നും ഊര്‍ന്നു പോയിക്കൊണ്ടിരുന്നു. ഖാലിഫിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഒരു അഭയമല്ലാതാവുന്നു. അയാളും ആ വിധിയെ സ്വീകരിച്ച് തന്നിലേക്കു തന്നെ ഒതുങ്ങി കൂടുകയാണ് ഉണ്ടായത്.
അതിനിടയില്‍ അമൂറിന്റെ പെട്ടെന്നുള്ള മരണം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അമൂര്‍ തന്റെ കച്ചവട രഹസ്യങ്ങളൊന്നും ആരോടും പങ്കു വെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സൗമ്യമായി ഒതുക്കി തീര്‍ക്കാന്‍ അയാളുടെ മകന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു. അത് കച്ചവടത്തേയും ബാധിച്ചു. എങ്കിലുമയാള്‍ ( നാസൂര്‍ എന്നാണയാളുടെ പേര്) ഖാലീഫയെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയോ അവരെ വീട്ടില്‍ നിന്ന്പുറത്താക്കുകയോ ചെയ്തില്ല. എന്നാല്‍ ഓഫീസില്‍ നിന്ന് ഖാലിഫക്ക് ഗോഡൗണിലേക്ക് മാറേണ്ടിവന്നു. അവിടെ കാര്യമായ പണിയുമുണ്ടായിരുന്നില്ല. അത് ഖാലിഫയുടെ ജീവിതത്തെ കൂടുതല്‍ വിരസമാക്കി.
ഈ സാഹചര്യത്തിലേക്കാണ് ഇല്യാസ് എന്ന വ്യക്തി കടന്നുവരുന്നത്. വളരെ ചെറുപ്പത്തില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടിയ ഒരാളാണ് ഇല്യാസ്. അച്ഛനും അമ്മയും രോഗികളായിരുന്നു. വീട്ടിലെ ദുരിതത്തില്‍ നിന്നുമാണ് അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. അങ്ങിനെ അഭയമാകാത്ത, ശിഥിലമാകപ്പെടുന്ന കുടുംബങ്ങളുടെ ഒരാവര്‍ത്തനം നമുക്കു പുസ്തകത്തില്‍ കാണാം. വീട്ടില്‍ നിന്ന്ഓടിയൊളിക്കുന്നവരാണ് അധികവുമെന്നു തോന്നും. വീടു വിട്ടിറങ്ങിയ ഇല്യാസിനെ അസ്‌ക്കാരികള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ സൈനികരില്‍ ഒരാള്‍ പിടിച്ച് തന്റെ അടിമയെ പോലെയാക്കുന്നു. ഒടുവില്‍ അയാളില്‍ നിന്ന് രക്ഷപ്പെട്ട് ഇല്യാസ് എത്തിപ്പെടുന്നത് ഒരു ജര്‍മന്‍ തോട്ടമുടമയുടെ അടുത്താണ്. അയാള്‍ അവനോട് കരുണ കാണിക്കുക മാത്രമല്ല, സ്‌കൂളില്‍ വിട്ട് അടിസ്ഥാന വിദ്യാഭ്യാസവും കൊടുക്കുന്നു. അത് ഇല്യാസില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടായി മാറുന്നു. ആ വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് ടൗണില്‍ ജോലി തേടി അയാളെത്തുന്നത്. പിന്നീട് അയാള്‍ ഖലീഫയുടെ അടുത്ത സുഹൃത്തായി മാറുന്നു.
സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കൊണ്ടയാള്‍ പഴയ വീട്ടന്വേഷിച്ച് പോകുന്നു. അപ്പോഴേക്കും അയാളുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. അയാളുടെ അനുജത്തിയെ പരിചയമുള്ള ഒരു കുടുംബത്തില്‍ ഏല്‍പ്പിച്ചാണ് അച്ഛന്‍ മരിച്ചത്. അഫിയ എന്നാണ് അവളുടെ പേര്. പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും,അവരെ അവള്‍ അമ്മാമനെന്നും അമ്മായിയെന്നുമാണ് വിളിച്ചിരുന്നത്. അവര്‍ അവളെ ക്രൂരമായൊന്നും പീഡിപ്പിച്ചില്ലെങ്കിലും ഒരു പണിക്കാരിയുടെ പരിഗണനയെ അവര്‍ക്ക് കൊടുത്തിരുന്നുള്ളൂ. അനാഥയായ ഒരു പെണ്‍കുട്ടി അതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുക? അന്വേഷിച്ച് ആ വീട് കണ്ടെത്തി ഇല്യാസ് അവളെ അവിടെ നിന്നും കൂട്ടികൊണ്ടു പോകുന്നു. പടണത്തിലെ വാടക വീട്ടില്‍ അവരൊരുമിച്ചു താമസമാരംഭിക്കുന്നു. വാടകവീടിന്റെ മുകള്‍ നിലയിലുള്ള സഹോദരിമാര്‍ അവളുടെ നല്ല സുഹൃത്തുക്കളായി. ഇല്യാസ് അവളെ എഴുത്തും വായനയും പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ജീവിതം വലിയ അലല്ലിലാതെ നീങ്ങുമ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.
നല്ലവനായ ജര്‍മന്‍ തോട്ടമുടമ്മ ചെയ്ത നന്മയ്ക്ക് പ്രത്യുപകാരമായി ജര്‍മന്‍ സൈന്യത്തില്‍ ചേരാന്‍ ഇല്യാസ് തീരുമാനിക്കുന്നു. അതുകൊണ്ട് അയാള്‍ക്കും അഫിയക്കും ഉണ്ടാകാവുന്ന കെടുതികളെക്കുറിച്ച് മറ്റുള്ളവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്‍മാറാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ജര്‍മനിയോട് അയാള്‍ അത്രത്തോളം കടപ്പെട്ടിരുന്നു. ശുഷ്‌ക്കമായ ദേശീയതയുടെയും വര്‍ഗീയതയുടെയും പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അന്ധഭക്തരായി മാറുന്ന അനുയായികള്‍ കളം നിറഞ്ഞാടുന്ന ഈ കാലഘട്ടത്തില്‍ ഇല്യാസിന്റെ തീരുമാനത്തിനു പിന്നിലെ യുക്തി മനസ്സിലാക്കാന്‍ വായനക്കാര്‍ക്കു പ്രയാസമുണ്ടാവില്ല. അഫിയയെ തിരിച്ചു പഴയ വീട്ടിലാക്കിയാണ് ഇല്യാസ് യുദ്ധമുഖത്തേക്ക് യാത്രയാവുന്നത്. അവിടെ ചെന്ന് കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ എഴുത്തും വായനയും പഠിക്കുന്നതു കണ്ട അമ്മാമന്‍ അവളെ തല്ലി തീരെ അവശയാക്കി. അവളെങ്ങിനെയോ ആ വിവരം ഖലീഫായെ അറിയിച്ചു. അയാള്‍ ചെന്ന് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നന്മ മാത്രം ഉദ്ദേശിച്ച് ഖലീഫ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് അയാള്‍ക്കൊരു പാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം, അഫിയയെ കൊണ്ടു വന്നത് രണ്ടാമത്തെ ഭാര്യയാക്കി വെയ്ക്കാനാണെന്ന് ഭാര്യ തന്നെ അയാളെ കുറ്റപ്പെടുത്തുന്നുണ്ട്. അതൊന്നും അയാളെ വല്ലാതെ അലട്ടുന്നില്ല.
അവിടെ നിന്ന് നാം ചെന്നെത്തുന്നത് മറ്റൊരു കഥാപാത്രത്തിലേക്കാണ്. മറ്റ് വഴികളൊന്നുമില്ലാത്തതു കൊണ്ടാണ് ഹംസ ജര്‍മന്‍ സൈന്യത്തോടൊപ്പം ചേരാമെന്നു തീരുമാനിക്കുന്നത്. ഹംസയ്ക്ക് അവരോട് യാതൊരു കടപ്പാടുമില്ല. അയാളുടെ പിന്‍കാല ജീവിതത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ കഥാകാരന്‍ അപ്പോള്‍ തരുന്നുള്ളൂ. എന്നാല്‍ അയാളുടെ ശാരീരിക സൗകുമാര്യത്തെ കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ആദ്യം മുതല്‍ തന്നെയുണ്ട്. അയാളെ പരിശോധിക്കുന്ന ക്യാമ്പ് ഡോക്ടര്‍ ഹംസയുടെ ജനനേന്ദ്രിയത്തില്‍ അമര്‍ത്തി തന്റെ അസിസ്റ്റന്റിനോട് എന്തോ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തുന്നുണ്ട്. പലര്‍ക്കുമിടയില്‍ സ്വവര്‍ഗരതിയൊരു അംഗീകരിക്കപ്പെട്ട കാര്യമാണ് എന്ന തരത്തിലുള്ള സംസാരങ്ങളും നാം കേള്‍ക്കുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്ന ഒരു സൈനികോദ്യോഗസ്ഥന്‍, ഹംസയെ തന്റെ വ്യക്തിപരമായ ജോലികള്‍ക്കു വേണ്ടി നിയമിക്കുമ്പോള്‍ ക്യാമ്പില്‍ അവരെക്കുറിച്ചുളള അപവാദങ്ങള്‍ നിറയുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പെരുമാറ്റവും ആ ഉദ്യോഗസ്ഥനില്‍ നിന്നുമുണ്ടാവുന്നില്ല. മാത്രമല്ല, മരിച്ചു പോയ തന്റെ അനുജന്റെ ഓര്‍മകളാണ് ഹംസ അയാളിലുണ്ടാക്കുന്നത്. അതിനുപുറമേ ,യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും സമയമുണ്ടാക്കി അദ്ദേഹം ഹംസയെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഹംസയോടുള്ള ആ ഉദ്യോഗസ്ഥന്റെ കരുതല്‍ മറ്റുള്ളവരുടെ അപ്രിയത്തിന് കാരണമാവുന്നു. ഒടുവില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ഹംസയെ ആയുധം കൊണ്ട് അരയില്‍ വെട്ടി മാരകമായി പരിക്കേല്‍പ്പിക്കുന്നതും ഈ വിരോധം കാരണമാണ്. അപ്പോഴേക്കും യുദ്ധം അവസാനിക്കാറായിരുന്നു. ജര്‍മനിയുടെ തോല്‍വി സുനിശ്ചിതമായിരുന്നു. അപ്പോഴും മുറിവേറ്റു കിടക്കുന്ന ഹംസയെ ഒരു ജര്‍മന്‍ പാസ്റ്ററുടെ അടുത്ത് ഏല്‍പ്പിച്ചാണ് ആ ഉദ്യോഗസ്ഥന്‍ തിരിച്ചു പോകുന്നത്. ഗുരുതരമായി മുറിവേറ്റ ഹംസയെ ആ പാസ്റ്ററും കുടുംബവുമാണ് മാസങ്ങളോളം ശുശ്രൂഷിക്കുന്നത്. ആ കരുതലിന്റെ ഫലമായി ഹംസ വീണ്ടും ജീവിതത്തിലേക്ക്, അല്പം മുടന്തിയാണെങ്കിലും, തിരിച്ചു വരുന്നു.
നരഹത്യയുടെയും, ഫാസിസത്തിന്റെയും, വംശീയതയുടെയും പ്രതീകമായിരുന്നു ഒരിക്കല്‍ ജര്‍മനി. എന്നാല്‍ സ്‌നേഹമയിയായ തോട്ടമുടമസ്ഥനിലൂടെ, ഹംസയെ സഹോദരതുല്യം സ്‌നേഹിക്കുന്ന പട്ടാള ഉദ്യോഗസ്ഥനിലൂടെ, ഒരപരിചിതനെ മാസങ്ങളോളം പരിചരിക്കുന്ന പാസ്റ്ററിലൂടെ, രാജ്യവും ഭരണകൂടങ്ങളും എത്ര ക്രൂരമായാലും, നന്മയുടെ ഉറവിടം വറ്റാത്ത മനുഷ്യഹൃദയങ്ങള്‍ എന്നും എവിടേയും ഉണ്ടാവുമെന്ന് കാട്ടി തരികയാണ് കഥാകൃത്ത് ചെയ്യുന്നത്.
ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടതു കൊണ്ട് ഹംസയ്ക്ക് അവിടെ തുടരാന്‍ കഴിയില്ലായിരുന്നു. അലഞ്ഞു തിരിഞ്ഞ് അയാളെത്തുന്നത് നാസൂറിന്റെയടുത്താണ്. നാസൂര്‍ യുദ്ധത്തിന്റെ കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. എങ്കിലും അയാള്‍ പൂര്‍ണമായും നശിച്ചിട്ടില്ല. നാസൂര്‍ ഹംസയ്ക്ക് ജോലി കൊടുക്കുന്നു. അങ്ങിനെ ഹംസയും ഖാലിഫും കണ്ടുമുട്ടുന്നു. ആദ്യത്തെ നീരസത്തിനു ശേഷം ഖാലിഫ് ഹംസയ്ക്ക് തന്റെ വീടിന്റെ പുറത്തുള്ള ഒരു മുറി താമസിക്കാന്‍ കൊടുക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും, യുദ്ധം കഴിഞ്ഞതാണെങ്കിലും ആ സ്ഥലത്തിനോ, അവിടുത്തെ ആളുകള്‍ക്കോ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. ഖാലിഫിനും ആഷയ്ക്കും ജീവിതത്തോടുള്ള നിസ്സംഗത കൂടിയിട്ടുണ്ട്. അഫിയ വളര്‍ന്ന് യുവതിയായിട്ടുണ്ട്. ഇല്യാസിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നെങ്കിലും ഒരിക്കല്‍ അയാള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്വാഭാവികമായും ഹംസയ്ക്കും അഫിയക്കുമിടയില്‍ അനുരാഗം മൊട്ടിടുന്നു. അഫിയയാണ് ഈ ബന്ധത്തിന് മുന്‍കൈയെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പല വിലക്കുകള്‍ ഉണ്ടായിട്ടും അവള്‍ ഹംസയുടെ മുറിയിലേക്ക് ചെല്ലുകയും നിസങ്കോചം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ആ സ്ത്രീ കരുത്തിനെ വായനക്കാരന് കാണാതിരിക്കാനാവില്ല. അത്തരം ശക്തമായ ഒരു കഥാപാത്രത്തെ എഴുത്തുകാരന്‍ കഥയിലേക്ക് കൊണ്ടുവന്നത് വെറുതെയാകില്ല. നല്ലൊരു സമൂഹം പടുത്തുയര്‍ത്താന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ സൂചനയാവാമത്.ആ സമയത്താണ് ഹംസയുടെ പൂര്‍വ്വ കഥയുടെ ചുരുളഴിയുന്നത്. കടം തിരിച്ചടയ്ക്കാനാവാതെ അച്ഛന്‍ ഹംസയെ ഒരു കച്ചവടക്കാരന് വില്‍ക്കുകയായിരുന്നു. അയാളുടെ കടയില്‍ വിടുവേല ചെയ്താണ് ഹംസ വളര്‍ന്നത്. ഒടുവില്‍ അയാളും അവിടെ നിന്നും ഓടിപ്പോകുന്നു. ബാല്യകാല ദുരിതങ്ങളില്‍ നിന്ന്ഓടിയൊളിക്കാന് ശ്രമിക്കുന്ന ഇല്യാസിന്റെയും, ഹംസയുടെയും ജീവിതങ്ങള്‍ക്ക് സാദൃശ്യം തോന്നുന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഖാലിഫ് അവരുടെ ബന്ധത്തെ പിന്തുണയ്ക്കുന്നു. ആഷയ്ക്കും വിരോധമൊന്നുമില്ലെങ്കിലും തനിക്ക് ലഭിക്കാത്ത സൗഭാഗ്യം മറ്റൊരാള്‍ക്ക് ലഭിക്കുന്നതില്‍ അത്ര സന്തുഷ്ടയല്ല. അതുകൊണ്ട് കൂടിയാവും അവരുടെ വിവാഹത്തിനു ശേഷം അധികം കഴിയുന്നതിന് മുമ്പ് ആഷ മരിക്കുന്നു.
ഹംസയുടെയും അഫിയുടെയും മകന് അവര്‍ ഇല്യാസ് എന്നാണ് പേരിട്ടത്. അവനൊരു സ്വപ്നജീവിയായാണ് വളര്‍ന്നത്. എങ്കിലും കൂടുതല്‍ പഠിക്കാനും ജോലിക്കുമായൊക്കെ അവന്‍ ഒടുവില്‍ ജര്‍മ്മനിയിലേക്ക് പോകുന്നു. അപ്പോഴേക്കും ജര്‍മനിയുടെ കൈയില്‍ നിന്ന് അധികാരം ബ്രിട്ടീഷുകാരുടെ കൈകളില്‍ എത്തിയിരുന്നു.
ജോലിയുടെ ഭാഗമായി ഇല്യാസ് തന്റെ അമ്മാമനെ അന്വേഷിച്ചിറങ്ങുന്നുണ്ട്. യുദ്ധം കഴിഞ്ഞും വളരെ കാലം അമ്മാവന്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്നു എന്നും ഒരു ജര്‍മന്‍ സ്ത്രീയെ വിവാഹം കഴിച്ചു എന്നും അതില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു എന്നും അവന് വിവരം ലഭിക്കുന്നു. ജര്‍മന്‍ കോളോണിയല്‍ ഭരണം തിരിച്ചു വരണമെന്ന് ആത്മാര്‍ഥമായി ആഗഹിക്കുന്ന ആളായിരുന്നു അമ്മാമനെന്നും ഇല്യാസ് കണ്ടെത്തുന്നു. നമ്മള്‍ ഇവിടെ കഷ്ടതയുടെ നടുവില്‍ നരകിക്കുമ്പോള്‍ അമ്മാമന്‍ ജര്‍മനിക്കുവേണ്ടി പാട്ടുപാടിയും കൊടി പിടിച്ചും നടക്കുകയായിരുന്നെന്ന് ഇല്യാസ് നീരസത്തോടെ പറയുന്നുണ്ട്. ആ സമയത്ത് നിയമം മാറിയതു കൊണ്ട് ഒരു ജര്‍മന്‍കാരിയെ കല്യാണം കഴിച്ചുവെന്ന കുറ്റത്തിന് ഇല്യാസിനെ കോണ്‍സന്‍ട്രേഷന്‍ കാമ്പിലേക്ക് അയക്കുന്നു. അയാള്‍ അവിടെ വെച്ചു മരിക്കുന്നു. അയാളുടെ ജീവിച്ചിരിക്കുന്ന ഓരേയൊരു മകനും ആ കാമ്പിലെത്തിയെന്നും അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു എന്ന വിവരവും നമ്മള്‍ അറിയുന്നു. മരണത്തില്‍ പോലും ഇല്യാസിന് കൂട്ടു കൊടുക്കാന്‍ സ്‌നേഹമുള്ള ഒരാളുണ്ടായിരുന്നു എന്നു പറഞ്ഞാണ് നോവല്‍ അവസാനിക്കുന്നത്.
വലിയൊരു കാന്‍വാസില്‍ കുറേയേറെ കഥാപാത്രങ്ങളുമായി എഴുതിയ പുസ്തകമല്ല ഇത്. പ്രധാനപ്പെട്ട വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ.
വ്യക്തികള്‍ ചേര്‍ന്ന് കുടുംബമാകുന്ന, കുടുംബങ്ങള്‍ കൂടി സമൂഹമാകുന്ന, സമൂഹങ്ങള്‍ രാഷ്ട്രത്തെ നിര്‍മിക്കുന്ന ഒരു പരിണാമം ഇവിടെ കാണുന്നില്ല. ദിശയറ്റു പോയ, വിധിക്കു കീഴടങ്ങുന്ന കുറച്ചാളുകളിലൂടെ, നിരന്തരമായ കോളോണിയല്‍ ഭരണത്തിന്റെ ഭാരത്തിനടിയില്‍ അമര്‍ന്ന് മുരടിച്ചു പോയ ഏതാനും വ്യക്തികളിലൂടെ, കുടുംബങ്ങളിലൂടെ രാജ്യത്തിന്റെ ഒരു പരിഛേദം കാട്ടിത്തരാനാണ് എഴുത്തുകാരന്‍ ശ്രമിച്ചത് എന്നു തോന്നുന്നു.
ഖാലിഫ വിധിയെ പഴിച്ച് ജീവിച്ചയാളാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബവും പുഷ്‌ക്കലമാകാതെ പോയി. സ്വന്തം സഹോദരിയെ പോലും ഉപേക്ഷിച്ച് രാജ്യഭക്തിയുടെ പേരില്‍ നാടുവിട്ടു പോയതാണ് ഇല്യാസ്. ദിശാബോധമില്ലാതെ എവിടെയൊക്കെയോ സഞ്ചരിച്ച് ഒടുവില്‍ അപ്രതീക്ഷിതമായി ഒരു കുടുംബത്തിന്റെ തണലില്‍ എത്തിപ്പെട്ട ആളാണ് ഹംസ. കുടുംബത്തേയും സമൂഹത്തേയും മുന്നോട്ടു നയിക്കേണ്ടവര്‍ തുടക്കത്തിലെ മുരടിച്ചു പോകുന്നു. അതിനിടയില്‍, ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങുന്ന അഫിയയും, ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയ അവരുടെ മകനുമാണ് പ്രതീക്ഷക്കു വക തരുന്നത്. നൂറ്റാണ്ടുകളുടെ അടിമപെടലിന്നു ശേഷം ഒരു രാജ്യത്തിന്റെ തന്നെ പുത്തന്‍ ഉണര്‍വിന്റെ, വീണ്ടെടുക്കലിന്റെ സൂചനയാകാം അത്.
വളരെ ലളിതവും എന്നാല്‍ തീര്‍ത്തും അനുയോജ്യവുമായ ഭാഷയാണ് എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്നത്. അത് വായനയെ കൂടുതല്‍ എളുപ്പമാക്കുന്നു. ഹംസയും അഫിയയും തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള പ്രണയത്തിന്റെ വിവരണം അതീവ ഹൃദ്യവും കാവ്യാത്മകവുമാണ്.
പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം രാഷ്ട്രീയമല്ലെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് എഴുത്തിലൂടെ ഉറക്കെ പറയാന്‍ എഴുത്തുകാരന്‍ ഒട്ടും മടി കാണിക്കുന്നില്ല. കഥയിലെ കേന്ദ്ര കഥാപാത്രങ്ങളൊക്കെ മുസ്ലികളാണ്. അവരുടെ കഥ ഉറക്കെ പറയുമ്പോഴും, മനസ്സില്‍ ഒരു പാട് നന്മ കൊണ്ടു നടന്നിരുന്ന ഖലീഫ തന്റെ മരണത്തിനു ശേഷം മാത്രമാണ് പള്ളിയില്‍ പ്രവേശിക്കുന്നത് എന്ന് ചൂണ്ടി കാണിക്കാനുള്ള ആര്‍ജ്ജവവും എഴുത്തുകാരന്‍ കാണിക്കുന്നുണ്ട്.
കൊളോണിയലിസത്തെ കുറിച്ച് പറയുമ്പോള്‍ നാമോര്‍ക്കുക ബ്രിട്ടനെ ആണെങ്കിലും, ജര്‍മന്‍ കൊളോണിയലിസവും ഒട്ടും ദേദമായിരുന്നില്ല എന്നു പുസ്തകം പറയുന്നുണ്ട്. സ്വദേശീയരുടെ കലാപങ്ങളെ അടിച്ചമര്‍ത്തിയും, ഭീതിയഴിച്ചുവിട്ടും നടത്തിയ ക്രൂരതകള്‍ അവിടുത്തെ ജനങ്ങളെ ശാരീരികമായും മാനസികമായും എത്രമേല്‍ തളര്‍ത്തിയിട്ടുണ്ട് എന്ന് പുസ്തകത്തിലുടനീളം പരാമര്‍ശമുണ്ട്. കടം കൊടുത്ത് സാധാരണ ജനങ്ങളെ അവരുടെ വരുതിയിലാക്കി, ഏതു യുദ്ധകാലത്തും, പണവും കൗശലവും കൊണ്ട് ബിസിനസ്സിന് ഒരു കോട്ടവും തട്ടാതെ നോക്കുന്ന കച്ചവടക്കാരെ അവതരിപ്പിച്ചു കൊണ്ട്, അന്നുമിന്നും നിലനില്‍ക്കുന്ന ക്യാപിറ്റലിസത്തിന്റെ അവസരവാദ സമീപനങ്ങളെ ഗുര്‍ണ തുറന്നുകാട്ടുന്നു. പൊളിറ്റിക്കല്‍ കറക്റ്റ്നസ്സിനുവേണ്ടി തന്റെ രാഷ്ട്രീയത്തെ മറച്ചു പിടിക്കുന്ന എഴുത്തുകാരനല്ല അബ്ദുള്‍ റസാക്ക് ഗുർണ.
അതി വൈകാരിക മുഹൂര്‍ത്തങ്ങളോ, തീവ്രാനുഭവങ്ങളോ, ദാര്‍ശനിക ഉള്‍ക്കാഴ്ചകളോ ഈ പുസ്തകം സമ്മാനിക്കുന്നില്ല. എഴുത്തുകാരന്റെ കടമ കഥ പറയുകയെന്നതാണെന്നും അതിന്റെ വ്യാഖ്യാനങ്ങള്‍ വായനക്കാരന് വിട്ടു കൊടുക്കണമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് ഗുർണ എന്നു തോന്നുന്നു. സമൂഹത്തിലേക്കോ, ചരിത്രത്തിലേക്കോ നീട്ടിയ ഒരു കണ്ണാടിയല്ല ഈ പുസ്തകം. തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ എഴുത്തുകാരന്‍ വരയ്ക്കുന്നുള്ളൂ. എന്നാല്‍ ആ വരയ്ക്ക് ഗഹനതയുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാരന്‍ അനുഭവിക്കുന്നത് ആ ഗഹനതയാവും.