Sunday, October 10, 2021

കോഫി ഹൗസിൽ ഇന്നും, അവൾ

 വല്ലാതെ മടുത്തപ്പോൾ നടക്കാനിറങ്ങി

കൊഴുപ്പും വിഴുപ്പുമിളക്കിക്കളയാനൊരല്പ ദൂരം

മൂടിക്കെട്ടിയ മാനം കണ്ടപ്പോൾ

മനസ്സും കൂടെപ്പോന്നിട്ടുണ്ടെന്നറിഞ്ഞു

ഓർക്കാതെ പെയ്ത മഴ ഓടിച്ചു കയറ്റിയത്

ഓർമകൾ മായാത്ത പഴയ കോഫി ഹൗസിലേക്ക്

കൈ കഴുകുമ്പോൾ , ആകാശത്തു നിന്നിറങ്ങി വന്ന 

 മിന്നൽപ്പിണരിൽ ഒന്നു പകച്ചു,

മുമ്പിലെ കണ്ണാടിയിലവളെ  കണ്ടുവോ?

പ്രായമേറെയായിട്ടും കുറയുന്നില്ല

മനസ്സിന്റെ ഭ്രമങ്ങളൊന്നും .

മരകസേരയിലിരുന്നപ്പോൾ

പരിചിതമായ ഒരു ഗന്ധം

ഇതവളുടേതല്ലേയെന്ന് പിടഞ്ഞോർക്കുമ്പോഴതാ

പെരുമഴയത്തുമൊരുതരി

നനയാതെ അവൾ മുന്നിൽ വന്നിരിക്കുന്നു

ആരും കാണാതെ, ആരുമറിയാതെ 

അവൾക്കേറെ പ്രിയപ്പെട്ട മസാലദേശ പകുത്തുവെച്ചു

ചട്ടിണിയരികിലേക്ക് നീക്കിവെച്ചു.

മറ്റൊരാളവിടെ ഇരിക്കാനാഞ്ഞപ്പോൾ

അരുതെന്നു വിലക്കി കൈകൾ വെച്ചു

മറുപാതിയാർക്കെന്ന മട്ടിൽ

വെയിറ്റർ ചൂഴ്ന്നു നോക്കിച്ചിരിച്ചു

മഴ പെയ്തൊഴിഞ്ഞപ്പോൾ

മനസ്സിലെ വിഭ്രമങ്ങൾ ശമിച്ചപ്പോൾ

ബാക്കി പകുതിയും ഞാൻ തന്നെ കഴിച്ചു.

വെയിറ്റർ ഒരാൾക്കുള്ള ബില്ല് തന്നു

എന്നിട്ടും, ഒരല്പം വൈകിയാണെങ്കിലും, 

എങ്ങാനും വന്നെങ്കിലോ എന്നോർത്ത്

കാപ്പി ഒരു കവിൾ മാത്രം കുടിച്ച്

ബാക്കി അവൾക്കായി കരുതിവെച്ചു.

1 comment:

  1. Abruptly ended. Could have prolonged a little more with imaginary nolstagic feelings. Otherwise very short

    ReplyDelete