Saturday, September 18, 2021

ചക്രവ്യൂഹത്തിലെ പക്ഷി

 ചക്രവ്യൂഹത്തിലെ പക്ഷി


കുറച്ചു ദിവസമായി ശക്തമായ മഴയാണ്. പുറത്തിറങ്ങാൻ മടിച്ച് പലരും അവരവരുടെ അഭയ കേന്ദ്രങ്ങളിലേക്ക് പിൻവാങ്ങുന്നു.  നനയാതിരിക്കാൻ ഇടമില്ലാത്തവർ ഒരല്പം മറതേടിയലയുന്നു.

പുറത്ത് കിളികൾ ആകെ പരിഭ്രാന്തരാണ്. നനഞ്ഞൊട്ടിയും, ഉറക്കെ കലപില കൂട്ടിയും അവ ആങ്ങോട്ടുമിങ്ങോട്ടും പറക്കുന്നു. മഴനനയാത്തിടങ്ങളിൽ ചെന്നിരിക്കുന്നു. അസ്വസ്ഥരായി വീണ്ടും പറക്കുന്നു. ദിവസത്തിന്റെ താളം തെറ്റിയത്തിന്റെ അങ്കലാപ്പാവാം. മണ്ണിലും, പുല്ലിലും, മരത്തിലും ഇരതേടാൻ കഴിയാത്തതിന്റെ ആധിയാവാം. എവിടെയും കലങ്ങിയെഴുകുന്ന മഴ വെള്ളം മാത്രമാണ്. അതിനിടയിൽ, ശരീരത്തിലെ നിറങ്ങളൊന്നും മഴയിലലിയാതിരിക്കാനൊരു ചിത്രശലഭം ചുമരിൽ പറ്റി പിടിച്ചിരിക്കുന്നു.

അതും നോക്കിയിരുന്ന് നേരം പോയതറിഞ്ഞില്ല. പെട്ടെന്നാണ് അകത്തെ മുറിയിലിൽ നിന്നുമൊരു കോലാഹലം കേട്ടത്. പതുക്കെ പോയി നോക്കുമ്പോൾ രണ്ട് അടയ്ക്കാകിളികൾ മുറിയിൽ വട്ടമിട്ടു പറക്കുന്നു. പ്രകൃതിയുടെ മനസ്സിരുണ്ടപ്പോൾ, ഒരല്പം ഇടംതേടി, വഴി തെറ്റി മുറിയിലേക്ക്  പറന്ന് വന്ന് കയറിയതാണ്. മുറിയുടെ ഇടുക്കവും അപരിചിതത്ത്വവും അവരെ ഭയചകിതരാക്കി. ചിറകടിച്ചവർ മുറിക്കുള്ളിൽ വട്ടംച്ചുറ്റി പറന്നു. ഫാനിലും, ജാലകച്ചില്ലിലുമൊക്കെ ശരീരമിടിച്ച് ഗതിയറ്റു. ജാലകപ്പുറത്തു നിന്ന് മറ്റു കിളികൾ അവരെ അശരണരായി തിരികെ വിളിച്ചു കൊണ്ടിരുന്നു.

എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഒരു നിമിഷം പകച്ചു . എനിക്കറിയാവുന്ന ഭാഷയിൽ അവരോട്, 'ഇതാണ് പുറത്തേക്കുള്ള വഴി ' എന്നു പറഞ്ഞു. എന്റെ ശബ്ദം കേട്ട് അവർ കൂടുതൽ നടുങ്ങി. അറിവിനാഴത്തിലെവിടെയോ തെളിഞ്ഞ അപായ സൂചനയിൽ ഭയവിഹ്വലരായവർ ചിറകിട്ടടിച്ചു. ഞാൻ സ്വരത്തിൽ കഴിയുന്നത്ര സൗമ്യത വരുത്തിയവരോട് പറഞ്ഞു, 'ഞാൻ നിങ്ങളെ ഉപദ്രവിക്കാൻ വന്നതല്ല, രക്ഷിക്കാൻ വന്നതാണ്. എന്റെ സ്വരത്തിലെ സൗമ്യത കേട്ട് ഞാൻ തന്നെ അത്ഭുതപ്പെട്ടു. എനിക്കുള്ളിൽ ഇങ്ങനെയും ഒരു ഞാനോ? എന്നാൽ എന്റെ തരള സ്വരം അവരെ ഒരു തരത്തിലും ആശ്വസിപ്പിച്ചില്ല. എല്ലാവരുമായി പങ്കിട്ട് കഴിയേണ്ട ഭൂമിയെ ആയുധത്താൽ കൈയടക്കി വെച്ചിരിക്കുന്ന ഈ വർഗത്തെ വിശ്വസിക്കരുതെന്ന് തലമുറകളായി അവയെ പറഞ്ഞു പഠിപ്പിച്ചിരിക്കാം. 

അപ്പോൾ ഞാൻ പതുങ്ങിപ്പോയി ഒരു ജാലകത്തിന്റെ എല്ലാ പാളികളും തുറന്നിട്ടു, കർട്ടൻ അരികിലേക്ക് വലിച്ചു മാറ്റി. എവിടെയോ ഒരു വെളിച്ചം കണ്ട പോലെ ഒരു കിളി അതിലൂടെ പറന്നു പോയി. അഴികളുടെ ചെറിയ വിടവിലൂടെ, പോറലേൽക്കാതെ, സമർത്ഥമായി ഒരു ശരവേഗത്തിൽ പറന്നു പോയ കിളിയെ ഞാൻ അത്ഭുതത്തോടെ നോക്കി നിന്നു. കൂട്ടത്തിൽ മിടുക്കൻ അവനാവാം. മറ്റവൻ എത്ര പറഞ്ഞു കൊടുത്താലും, അനുഭവിച്ചാലും പഠിക്കാത്തവനാണ്.

കൂട്ടുകാരൻ പോയത്തോടെ ഒറ്റപ്പെട്ട കിളി പേടിച്ചരണ്ട് ജാലകത്തിന്റെ അഴിയിൽ അളളിപിടിച്ചിരുന്നു. ഞാൻ തുറന്നു കൊടുത്ത വഴിയതിന് കാണാൻ കഴിഞ്ഞില്ല. അത്ര ആകുലമായിരുന്നു ആ മനസ്സ് .  അത് തിരിച്ചറിയാൻ എനിക്ക് പ്രയാസമുണ്ടായില്ല. ജീവിതത്തിൽ പല വഴിയും പറഞ്ഞു തന്നിട്ടും നേർവഴി കാണാത്ത എന്നെ  ഒടുവിൽ അനുഗ്രഹിച്ച് പിരിഞ്ഞു പോയ ഗുരുവിനെ ഞാനോർത്തു. 

ഇനിയെന്തു ചെയ്യുമെന്നറിയാതെ ഞാൻ കുഴങ്ങി. ഓഫീസിൽ, അതി സങ്കീർണമായ സമസ്യകൾക്ക് അനായാസം പോംവഴികൾ കണ്ടുപിടിക്കുന്ന ഞാൻ ഒരു കിളിയുടെ നിസ്സാഹായവസ്ഥക്കു മുന്നിൽ ഇടറി പോയി. വാതിലടച്ച് അതിനെ മുറിയിൽ തനിയെ വിട്ടാലോ എന്നൊരു നിമിഷം ആലോചിച്ചു. അതു തനിയെ വഴി കണ്ടുപിടിക്കട്ടെ . അങ്ങിനെയാണല്ലോ ജീവിതം എന്നെ പഠിപ്പിച്ചത്. എങ്കിലും അതിന്റെ കണ്ണിലെ ദൈന്യത മനസ്സിനെയുലച്ചു. പിന്നെ രണ്ടും കൽപ്പിച്ച് അതിരുന്ന ജാലകത്തിന്റെ വാതിൽ തുറന്നു. ഞാനടുത്തേക്ക് ചെന്നപ്പോൾ അതൊന്ന് പിടഞ്ഞൊതുങ്ങി. വിഹ്വലമായ കണ്ണുകളിൽ ജീവിതത്തിന്റെ സകല ഭയവും തളം കെട്ടി നിന്നു.ജാലകം തുറന്നപ്പോൾ അവിശ്വാസത്തോടെ അത് എന്നെ നോക്കി. പിന്നെ പുറത്ത് ബഹളം വെച്ച് കാത്തിരുന്ന കൂട്ടുകാരുടെ അടുത്തേക്ക് പറന്നു പോയി.

ഞാൻ അസാധാരണമായ എന്തോ ചെയ്യതതു പോലെ എന്റെ മുറിയിലേക്ക് തിരിച്ചു വന്നു. എന്നിൽ സർവ്വസാധാരണമായി നിറയേണ്ട ഒരു ഗുണമാണ് കരുണയെന്നത് മറന്ന്, എന്തോ വലിയ പുണ്യകർമ്മം ചെയ്തെന്ന പോലെ ഞാൻ അഭിമാനിച്ചു. ഒരു രക്ഷകന്റെ വേഷത്തിൽ അഹങ്കാരത്തോടെ അല്പനേരം അഭിരമിച്ചു.

അപ്പോഴാണ് മറ്റൊരു പ്രതിസന്ധിയുമായി ഓഫീസിൽ നിന്നും വിളി വന്നത്. ഒരിക്കലുമൊടുങ്ങാത്ത ചക്രവ്യൂഹങ്ങൾ .വീണ്ടും ജീവിതത്തിന്റെ സങ്കീർണതകളിലേക്ക് തിരിച്ചു ചെന്നപ്പോൾ അറിവിന്റെ ഒരിറ്റു നിലാവാരോ നെറുകയിലുറ്റിച്ചു.

എല്ലാ ചക്രവ്യൂഹങ്ങൾക്കും പുറത്തേക്ക് ഒരു വഴിയുണ്ട്. അത് കണ്ടെത്താനുള്ള ക്ഷമ വേണം. സ്വയം കണ്ടെത്താൻ കഴിയാത്ത വഴികൾ കാണിച്ചു തരാൻ അനേകരുണ്ട്. അവരിൽ വിശ്വാസം വേണം.

 ഒരല്പം കൂടി ആഴത്തിൽ ചിന്തിച്ചാൽ,പലപ്പോഴും വഴി തെറ്റി,  അപരിചിതങ്ങളായ ഇടങ്ങളിൽ ചെന്ന് ഗതിയറിയാതെ വട്ടംചുറ്റി ഭയം കൊണ്ട് ചൂളുന്ന ഒരു പക്ഷിയാണ് ഞാൻ. മറ്റു ചിലപ്പോൾ മുറിയിൽ അകപ്പെട്ട പക്ഷിക്ക് വഴി തുറക്കുന്നവനും.

എങ്കിലും ഇതു രണ്ടും ഞാൻ തന്നെയാണെന്ന് ഉറപ്പിച്ച് പറയാൻ മനസ്സിനിയും ഒരുപാട് പാകപ്പെടേണ്ടിയിരിക്കുന്നു.

12 comments:

  1. നന്നായിട്ടുണ്ട്.👌❤️

    ReplyDelete
  2. Presentation has some contradiction according to me. You said you are able to make quick and appropriate decisions in the office, whereas at home you could not take a decision immediately as to whether to open the window for the bird to escape.
    Just informed my thoughts. Otherwise the description of the situation is good.

    ReplyDelete
    Replies
    1. That contradiction is precisely the point i am trying to drive. There are instances in life where even the best person get zapped. Thank you for pointing out.

      Delete
  3. All humans are in a way or other entangled in their own chakrayuhas,some self created,some inevitable,but liberating oneself from the tangle is the challenge.Loved reading🙂🙂

    ReplyDelete
  4. Nice to read style of narration👌. Very true

    ReplyDelete