നീന്തൽകുളത്തിലേക്ക് ആവാഹിച്ച പുഴ
കുറച്ചു ദിവസം
മുമ്പ് സുഹൃത്തിന്റെ വിളി
വന്നു. അവനല്പം അസ്വസ്ഥനായിരുന്നു.
“എന്താണെന്നറിയില്ല ഈയിടെയായി,അച്ഛൻ പുഴയിൽ പോയി കുളിക്കണമെന്ന് വാശി
പിടിക്കുന്നു.”
ഒരു നിമിഷം എന്തു മറുപടി പറയുമെന്നറിയാതെ ഞാനുമമ്പരുന്നു.
“ഇന്നലെ രാത്രിയും ഒരുറക്കമുണർന്ന് അമ്മയോട് പറഞ്ഞത്രേ ഞാൻ നാളെ രാവിലെ പുഴയിലാണ് കുളിക്കുന്നതെന്ന്. പുഴ അച്ഛനെ വല്ലാതെ പിടിച്ചു
വലിക്കുന്നുണ്ട്”
അവൻ പറഞ്ഞറിയാം, വിശാലമായ, എന്നും നിറഞ്ഞൊഴുകുന്ന പുഴയുടെ തീരത്ത് ജനിച്ചു വളർന്നയാളാണ്. ആ മനസ്സിൽ പുഴയില്ലെങ്കിലെ അത്ഭുതമുള്ളൂ.
“ അവിടെയടുത്ത് വല്ല പുഴയും....?” ഒരു പോംവഴി പോലെ ഞാൻ സംശയിച്ചു ചോദിച്ചു.
“ അടുത്തെവിടെ പുഴയുണ്ടാകാനാണ്? ഇനി വല്ല ഗംഗയുടെ തീരത്തേക്കും കൊണ്ടുപോകണം. അതിനു പറ്റിയ ശാരീരിക അവസ്ഥയിലല്ല അച്ഛൻ. ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ നിന്നു പോലും അത്യാവശ്യമുണ്ടെങ്കിലേ ഇറങ്ങാറുള്ളൂ.”
അവൻ പറഞ്ഞപ്പോഴാണ് ഞാനുമോർത്തത്, നമുക്കരികിൽ ഇന്നു പുഴയെവിടെ. നഗരത്തിൽ മാത്രമല്ല നാട്ടിലേയും സ്ഥിതിയതു തന്നെ. ജീവിതത്തിന്റെ അകത്തും പുറത്തുമുള്ള പുഴകൾ വറ്റുന്നത് നാം അറിയുന്നില്ലല്ലോ.
അവന്റെ അച്ഛന്റെ മനസ്സിലുള്ളത് വെറുമൊരു പുഴയല്ല. അതൊരു ദിവസത്തിന്റെ തുടക്കമാണ്, പലതും ഒഴുക്കി
കളയാന്നൊരിടമാണ്, ഒഴുക്കിനെതിരെ നീന്തി നേടിയ കരുതാണ്, ആഴങ്ങളിൽ ഊളയിട്ടതിന്റെ കുളിരാണ്, നിലാവുള്ള രാത്രികളിൽ കഴുത്തറ്റം വെളത്തിൽ മുങ്ങി കിടന്നു കണ്ട സ്വപ്നങ്ങളാണ്, കുളി കഴിഞ്ഞ് മണൽത്തിട്ടിലിരുന്ന് സുഹൃത്തുക്കളോട് പങ്കു വെച്ച ആശങ്കകളാണ് , അങ്ങിനെ പലതുമാണ്. അവിടേക്ക് തിരിച്ചു പോകാനാവും ആ മനസ്സു കൊതിക്കുന്നത്.
“ അച്ഛന് ഓർമ അല്പം പതുക്കെയാണ്. അത് തെളിഞ്ഞും മറഞ്ഞുമിരിക്കുന്നു. അങ്ങിനെയുള്ള ആളോട് ഇവിടെയടുത്തൊന്നും പുഴയിലെന്ന് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും?”
സുഹൃത്തിന്റെ നിസ്സഹായാവസ്ഥ എന്നിലേക്കും പടർന്നു. അച്ഛനമ്മമാർക്കു വേണ്ടിയെന്തും ചെയ്യാൻ മടിയില്ലാത്തവനാണ്. ഏതറ്റം വരെ പോകാനും തയ്യാറായവനാണ്. എന്നാൽ പുഴയെന്ന ഈ ചെറിയ സമസ്യക്കു മുന്നിൽ അവൻ പതറിപ്പോയി. ഇത് അവന്റെ മാത്രം കാര്യമല്ല. പഴമയിലേക്ക് തിരിച്ചു പോകാൻ കൊതിക്കുകയും, മുന്നോട്ട് കുതിക്കാൻ വെമ്പുകയും ചെയ്യുന്ന രണ്ടു തലമുറകൾക്കിടയിലാണല്ലോ നമ്മൾ പെട്ടിരിക്കുന്നത്.
രണ്ടു മൂന്നു മാസത്തിനു ശേഷം അവന്റെ വിളി വന്നു.” ഞാനച്ഛനെ ചെറുതായൊന്നു പറ്റിച്ചു” അവന്റെ ശബ്ദത്തിൽ അപകർഷതാ ബോധമുണ്ടായിരുന്നു. എന്താവും എന്നു ഊഹിക്കുന്നതിനു മുമ്പവൻ തുടർന്നു” പുഴയാണെന്നു പറഞ്ഞ് ഞാനച്ഛനെ ഇവിടെയടുത്തുള്ള പഞ്ചനക്ഷത്ര
ഹോട്ടലിലെ നീന്തൽക്കുളത്തിലിറക്കി” അവൻ പറഞ്ഞതു മനസ്സിലാക്കാൻ എനിക്കൊരല്പം സമയമെടുത്തു. പ്രതികൂലമായ പ്രതികരണമൊന്നും എന്റെ ഭാഗത്തു നിന്നും ഉണ്ടാവത്തതു
കൊണ്ടാവാം അവൻ തുടർന്നു.
“ വേറെ വഴിയൊന്നും കണ്ടില്ല. എന്നാലും നീന്തൽകുളത്തിനടുത്തെത്തിയപ്പോൾ അച്ഛന്റെ മുഖമൊന്ന് കാണേണ്ടതായിരുന്നു. കവിളുകൾ തുടുത്തു,
കണ്ണുകൾ തിളങ്ങി.
അനാദിയായ ഒരുൾ വിളിയുടെ ഉറവിടം കണ്ടെത്തിയ പോലെ അച്ഛൻ ആവേശം കൊണ്ടു.
വളരെ ശ്രദ്ധയോടെ ഞാനച്ഛനെ കുട്ടികളുടെ കടവിലിറക്കി”
കുട്ടികളുടെ കടവ് എന്ന പ്രയോഗം എന്നെ രസിപ്പിച്ചു. ആ നിമിഷത്തിൽ ആ നീന്തൽകുളം അവനും പുഴയായി മാറി; അവൻ സ്വന്തമച്ഛനെ കടവിലേക്ക് കൈപിടിച്ചിറക്കുന്ന അച്ഛനായി.
“ അരയോളം വെള്ളത്തിൽ അച്ഛൻ കുറെ നേരം നിന്നു. കൈകൾ കൊണ്ട് ചുറ്റും വെള്ളം തേവി. അടിത്തട്ടിലേക്ക്
നോക്കി, ആകാശത്തേക്ക് നോക്കി എന്തോ ഓർത്തിട്ടെന്ന പോലെ ചിരിച്ചു. ആ ജല സ്പര്ശമേറ്റപ്പോൾ അത് തൻ്റെ പഴയ പുഴതന്നെയാണ് എന്ന് അച്ഛൻ കരുതിയിരിക്കണം. ആ തോന്നലിൽ ശരീരമാകെ തുടുത്തു. വെള്ളത്തിലൊന്ന് മുങ്ങി നിവരാൻ ശ്രമിച്ചു. ഒരിക്കൽ മുങ്ങിയപ്പോൾ തന്നെ ശ്വാസം
കിട്ടിയില്ല. എന്റെ കൈയിൽ മുറുക്കെ
പിടിച്ചു. കുറച്ചു കഴിഞ്ഞ്, പോരെയെന്നു ചോദിച്ചപ്പോൾ ഒരു നിമിഷം കണ്ണടച്ച് ധ്യാനനിമഗ്നനായി. പിന്നെ അനുസരണയുള്ള കുട്ടിയെ പോലെ തിരിച്ചു കയറി. ദേഹം തുവർത്തി
കൊടുക്കുമ്പോൾ , എന്റെ തലയിൽ കൈ വെച്ച് അച്ഛൻ പറഞ്ഞു,’ സന്തോഷായി’.”
ആ ചിത്രം ഞാൻ മനസ്സിൽ കണ്ടു. പൂളിന്റെ അറ്റത്ത് ഒരു ചെറിയ കുട്ടിയുടെ ആവേശത്തോടെ നിൽക്കുന്ന അച്ഛൻ , ചെയ്തത് തെറ്റായിപ്പോയോ എന്ന അങ്കലാപ്പോടെ അച്ഛന്റെ കൈ പിടിച്ചു നിൽക്കുന്ന മകൻ.
ഒരല്പം ഇടറിയ ശബ്ദത്തോടെ അവൻ തുടർന്നു,
“ചൂടുള്ള കാപ്പി പതുക്കെ കുടിച്ച്, പേരക്കുട്ടികൾ പൂളിൽ നീന്തിത്തുടിക്കുന്നത് നോക്കി , മനസ്സു നിറയെ നിഷ്കളങ്കത നിറച്ച അച്ഛന്റെയരികിലിരുന്നപ്പോൾ വല്ലാത്ത കുറ്റബോധം തോന്നി. എന്നെക്കൊണ്ട് ഇത്രയേ കഴിയൂ എന്നേറ്റു പറയണമെന്നു
തോന്നി.
മനസ്സറിഞ്ഞ അമ്മ മെല്ലെ തോളിൽ
തൊട്ടു, പതുക്കെ പറഞ്ഞു.’സങ്കടം തോന്നേണ്ട കാര്യമൊന്നുമില്ല.എനിക്കും നിനക്കുമാണിത് നീന്തൽകുളം, അച്ഛനിത് പഴയ പുഴ
തന്നെയാണ്. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ,ഇതു വരെ കിട്ടിയതൊക്കെ പ്രകൃതിക്കു തന്നെ തിരിച്ചു കൊടുക്കണമെന്ന് തോന്നും. അതാണ് അച്ഛൻ ചെയ്തത്. ഇനിയുള്ള ജീവിതത്തിനു വേണ്ടാത്ത എന്തൊ ഒന്ന് അച്ഛൻ ആ ജലത്തിൽ സമർപ്പിച്ചു കഴിഞ്ഞു. പഞ്ചഭൂതങ്ങളിലേക്കു തന്നെയുള്ള തിരിച്ചു പോക്കിന്റെ ആദ്യ പടിയാണത്. ഉള്ളിനെ വരിഞ്ഞു മുറുക്കിയിരുന്ന അനേകം കെട്ടുകൾ അഴിഞ്ഞതിന്റെ ശാന്തിയാണ് ആ മുഖത്ത്. ഗംഗയിൽ നഷ്ടപ്പെട്ടു പോയ വടി വീട്ടിലെ ചെറിയ കുളത്തിൽ നിന്നും തിരിച്ചെടുത്ത പാക്കനാരുടെ കഥ നീ
കേട്ടിട്ടില്ലേ. ഒന്നോർത്താൽ എല്ലാ ജലത്തിന്റെയും സ്രോതസ്സ് ഒന്നു തന്നെ.’പറഞ്ഞു നിർത്തുമ്പോൾ അമ്മയുടെ മുഖവും പ്രശാന്തസുന്ദരമായിരുന്നു.”
ഒരു നല്ല കഥാകാരന്റെ കരവിരുതോടെയാണ് അവൻ അത്രയും പറഞ്ഞത്. അതിന്റെ രസത്തിൽ ഞാൻ കേട്ടിരുന്നു പോയി. എന്തോ ഒന്ന് അയവിറക്കി അവൻ വീണ്ടും തുടർന്നു.
“തിരിച്ചു
നടക്കുമ്പോൾ , സ്വിമ്മിംഗ് പൂളിനെ പുഴയാക്കി
മാറ്റിയതിലെ തമാശയോർത്ത് ചിരിച്ചു. ജീവിതം പലപ്പോഴും അങ്ങിനെയാണെന്നു തോന്നുന്നു, വളരെ സങ്കീർണമായ സമസ്യകൾക്കും വളരെ ലളിതവും, രസകരവുമായ പോംവഴികൾ കണ്ടെത്തിത്തരും.ഒരേ പുഴയിൽ രണ്ടു തവണയിറങ്ങാൻ കഴിയില്ല എന്നാണല്ലോ പറഞ്ഞിട്ടുള്ളത്.
അച്ഛനെ കൊണ്ട് ഇനിയുമീ നീന്തൽകുളത്തിലക്കൊരു തിരിച്ചു വരവുണ്ടാകുമോ എന്നു വെറുതെയോർത്തപ്പോൾ
, അച്ഛൻ, പിടിച്ചിരുന്ന കൈ വിട്ട് ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി.
മനസ്സിൽ നിന്നുമൊരിക്കലും ഒഴിഞ്ഞു പോകാത്ത ആ പുഴക്കടവിലേക്കാവാം”.
അവൻ പറഞ്ഞു നിർത്തിയതിനപ്പുറത്തേക്ക് രണ്ടു പേർക്കും മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം ഞങ്ങൾ ഫോൺ ഡിസ്കണക്റ്റ് ചെയ്തു.
Good.
ReplyDeleteKkrish
Thank you
DeleteThank you
ReplyDeleteTouching and thought provoking.👍
ReplyDeleteThank you Santhosh
Deleteഅവന്റെ അച്ഛന്റെ മനസ്സിലുള്ളത് വെറുമൊരു പുഴയല്ല. അതൊരു ദിവസത്തിന്റെ തുടക്കമാണ്, പലതും ഒഴുക്കി കളയാന്നൊരിടമാണ്, ഒഴുക്കിനെതിരെ നീന്തി നേടിയ കരുതാണ്, ആഴങ്ങളിൽ ഊളയിട്ടതിന്റെ കുളിരാണ്, നിലാവുള്ള രാത്രികളിൽ കഴുത്തറ്റം വെളത്തിൽ മുങ്ങി കിടന്നു കണ്ട സ്വപ്നങ്ങളാണ്, കുളി കഴിഞ്ഞ് മണൽത്തിട്ടിലിരുന്ന് സുഹൃത്തുക്കളോട് പങ്കു വെച്ച ആശങ്കകളാണ് , അങ്ങിനെ പലതുമാണ്. അവിടേക്ക് തിരിച്ചു പോകാനാവും ആ മനസ്സു കൊതിക്കുന്നത്.
ReplyDeleteSooo nice to read🖕 this one is👌
Thank you very much
DeleteGreat
ReplyDeleteThanks Shaju
Delete