Thursday, December 25, 2025

കനലിലെരിഞ്ഞ ബാല്യം

മറച്ചിട്ട കസേര വീട്

മൂന്ന് ചെങ്കലിൻ അടുപ്പ്

തുമ്പപ്പൂ ചോറ്

പിച്ചിപ്പറിച്ചയില കൂട്ടാൻ

വാഴക്കൂമ്പുടച്ച് ഉപ്പേരി

ചേമ്പില കുമ്പിളിൽ നിന്നും

പ്ലാവില കൈയിലാക്കി

വാഴയിലയിൽ നീ

ചോറു വിളമ്പി

ഉണ്ടെഴുന്നേറ്റപ്പോൾ

തണൽ വിരിച്ച മൂവാണ്ടൻ

മാവിൻ ചുവട്ടിൽ നീ

പിഞ്ഞിയ തോർത്ത്

മെത്തയാക്കി വിരിച്ചു

കാലൊരല്പം മുടന്തിയ പാവയെ

അരികിൽ ഉറക്കാൻ കിടത്തി

ഞാനുണ്ടയിലയിൽ തന്നെ

ഊണു കഴിച്ച്, പാത്രങ്ങൾ

എടുത്തു വെച്ച് നീയരികിൽ

വന്നു കിടന്നു.

നിൻ്റെ മാറിൻ ചൂടേറ്റ് ശാന്തമായുറങ്ങുന്ന

 നമ്മുടെ

കുഞ്ഞിൻ്റെ മുഖം നോക്കി

നമ്മൾ സ്വപ്ന സൗധങ്ങൾ പണിതു.

പുകയേറ്റു കലങ്ങിയ

നിൻ്റെ കണ്ണുകൾക്ക് കരിമഷിയും

കനലേറ്റു വാടിയ

കൈകൾക്ക് കുപ്പിവളകളും

വാങ്ങണമെന്നോർത്ത്

ഞാനൊന്നു മയങ്ങി.

വീണ്ടുമുണർന്ന് ജീവിതയാത്രയ്ക്ക്

പാഥേയമൊരുക്കി,

അങ്ങുയരെ മാവിൻ കൊമ്പിൽ

നിന്നും നിനക്കായ്

പറിച്ചെടുത്ത പച്ചമാങ്ങ

തിന്നതിൻ ചുണയാൽ

പൊള്ളിയ നിൻ ചുണ്ടിൽ

ഒരുമ്മ തന്നു യാത്ര പറയവേ

ഇടവഴിക്കപ്പുറത്തേ

പെരുവഴിയിത്ര

കനൽ നിറഞ്ഞതാണെന്നറിഞ്ഞില്ല


1 comment:

  1. മനോഹരം. കുട്ടിക്കളികളെ ഇടവഴിക്കപ്പുറത്തേക്ക് കനൽ നിറഞ്ഞ പെരുവഴിയിലേക്ക് കൂടെ കൂട്ടി വലിയ ജീവിതാർത്ഥം പറഞ്ഞു വെച്ചു. ഭാവനാപൂർണം, നല്ലെഴുത്ത്.

    ReplyDelete