Saturday, December 13, 2025

ലളിത ഭാഷണങ്ങൾ

 പ്രഭാത നടത്തത്തിൻ്റെ വേഗതയ്ക്കിടയിലും കണ്ടു

വഴിയരികിലെ വലിയ പറമ്പിൻ്റെയോരത്തെ

തൊഴുത്തിലേക്ക് ചെല്ലുന്ന ഗൃഹനാഥൻ

പാദപതനം കേട്ടൊരു പൈക്കിടാവ്

" ഉംബേ" എന്നു കരഞ്ഞു

അതു കരച്ചില്ലല്ലാ,യൊരു പ്രതീക്ഷയാണ് 

ആ പൊരുളറിഞ്ഞ ഗൃഹനാഥൻ മൊഴിഞ്ഞു,

"ദാ വരുന്നു തരാമെടി"

അപ്പുറത്തു നിന്ന അമ്മ പശു പതുക്കെയമറി

" നിനക്കും തരാം"

ഗൃഹനാഥൻ ആ പരിഭവവും അറിഞ്ഞു.

ഭാഷയ്ക്കതീതമായ ആ സംഭാഷണത്തിനിടയിലേക്കൊരാൾ

സൈക്കിളിൾ വന്നു.

" ഉം" അയാളൊന്നു മൂളി

" ഉം " ഗൃഹനാഥൻ മറുപടി പറഞ്ഞു

രണ്ടു മൂളലുകൾക്കിടയിൽ

സൗഹൃദത്തിൻ്റെ തോടൊഴുകി

ചെമ്പ് നിറയെ കാടിവെള്ളവുമായ്

അയാൾ വരുന്നതു കണ്ട് പൈക്കളുടെ 

അകിടിൽ

സ്നേഹം ചുരന്നു

കുളമ്പിൽ ആഹ്ലാദം താളമിട്ടു

മിറ്റം അടിച്ചു വാരി കൊണ്ടിരുന്ന

ഭാര്യ തലയുയർത്തിയയാളെ

വാത്സല്യത്തോടെ നോക്കി

അവരുടെ കണ്ണുകളിടഞ്ഞതിൽ

കരുണയുടെ കരുതലിൻ്റെ ചെറു മിന്നൽ തിളങ്ങി

കുറഞ്ഞ ഷട്ടർ സ്പീഡിൽ

ജീവിതം പകർത്തിയ ആ ചിത്രം

എൻ്റെ മനസ്സിൽ പതിഞ്ഞു

അടുത്ത ചിത്രത്തിനായി

ഞാൻ നടത്തം തുടർന്നു

2 comments:

  1. ഇതിലും സ്ഫുടമായ പുലർകാല ചിത്രം ഏതു ക്യാമറയില്‍ എടുക്കാൻ പറ്റും? ലളിതമെങ്കിലും തെളിമയാര്‍ന്ന എഴുത്ത്. നൊസ്ടു <3

    ReplyDelete