Wednesday, December 31, 2025

Natures canvas,live

 An eagle soaring up 

in the sky

A crow scurrying

Koel, on the window sill

 rehearsing its song

Sparrow darting towards a worm

Butterfly spreading its beauty

The stuttering Dragon fly 

steadying in the air

Meditating

Nature's canvas,

Live

Thursday, December 25, 2025

കനലിലെരിഞ്ഞ ബാല്യം

മറച്ചിട്ട കസേര വീട്

മൂന്ന് ചെങ്കലിൻ അടുപ്പ്

തുമ്പപ്പൂ ചോറ്

പിച്ചിപ്പറിച്ചയില കൂട്ടാൻ

വാഴക്കൂമ്പുടച്ച് ഉപ്പേരി

ചേമ്പില കുമ്പിളിൽ നിന്നും

പ്ലാവില കൈയിലാക്കി

വാഴയിലയിൽ നീ

ചോറു വിളമ്പി

ഉണ്ടെഴുന്നേറ്റപ്പോൾ

തണൽ വിരിച്ച മൂവാണ്ടൻ

മാവിൻ ചുവട്ടിൽ നീ

പിഞ്ഞിയ തോർത്ത്

മെത്തയാക്കി വിരിച്ചു

കാലൊരല്പം മുടന്തിയ പാവയെ

അരികിൽ ഉറക്കാൻ കിടത്തി

ഞാനുണ്ടയിലയിൽ തന്നെ

ഊണു കഴിച്ച്, പാത്രങ്ങൾ

എടുത്തു വെച്ച് നീയരികിൽ

വന്നു കിടന്നു.

നിൻ്റെ മാറിൻ ചൂടേറ്റ് ശാന്തമായുറങ്ങുന്ന

 നമ്മുടെ

കുഞ്ഞിൻ്റെ മുഖം നോക്കി

നമ്മൾ സ്വപ്ന സൗധങ്ങൾ പണിതു.

പുകയേറ്റു കലങ്ങിയ

നിൻ്റെ കണ്ണുകൾക്ക് കരിമഷിയും

കനലേറ്റു വാടിയ

കൈകൾക്ക് കുപ്പിവളകളും

വാങ്ങണമെന്നോർത്ത്

ഞാനൊന്നു മയങ്ങി.

വീണ്ടുമുണർന്ന് ജീവിതയാത്രയ്ക്ക്

പാഥേയമൊരുക്കി,

അങ്ങുയരെ മാവിൻ കൊമ്പിൽ

നിന്നും നിനക്കായ്

പറിച്ചെടുത്ത പച്ചമാങ്ങ

തിന്നതിൻ ചുണയാൽ

പൊള്ളിയ നിൻ ചുണ്ടിൽ

ഒരുമ്മ തന്നു യാത്ര പറയവേ

ഇടവഴിക്കപ്പുറത്തേ

പെരുവഴിയിത്ര

കനൽ നിറഞ്ഞതാണെന്നറിഞ്ഞില്ല


Saturday, December 13, 2025

ലളിത ഭാഷണങ്ങൾ

 പ്രഭാത നടത്തത്തിൻ്റെ വേഗതയ്ക്കിടയിലും കണ്ടു

വഴിയരികിലെ വലിയ പറമ്പിൻ്റെയോരത്തെ

തൊഴുത്തിലേക്ക് ചെല്ലുന്ന ഗൃഹനാഥൻ

പാദപതനം കേട്ടൊരു പൈക്കിടാവ്

" ഉംബേ" എന്നു കരഞ്ഞു

അതു കരച്ചില്ലല്ലാ,യൊരു പ്രതീക്ഷയാണ് 

ആ പൊരുളറിഞ്ഞ ഗൃഹനാഥൻ മൊഴിഞ്ഞു,

"ദാ വരുന്നു തരാമെടി"

അപ്പുറത്തു നിന്ന അമ്മ പശു പതുക്കെയമറി

" നിനക്കും തരാം"

ഗൃഹനാഥൻ ആ പരിഭവവും അറിഞ്ഞു.

ഭാഷയ്ക്കതീതമായ ആ സംഭാഷണത്തിനിടയിലേക്കൊരാൾ

സൈക്കിളിൾ വന്നു.

" ഉം" അയാളൊന്നു മൂളി

" ഉം " ഗൃഹനാഥൻ മറുപടി പറഞ്ഞു

രണ്ടു മൂളലുകൾക്കിടയിൽ

സൗഹൃദത്തിൻ്റെ തോടൊഴുകി

ചെമ്പ് നിറയെ കാടിവെള്ളവുമായ്

അയാൾ വരുന്നതു കണ്ട് പൈക്കളുടെ 

അകിടിൽ

സ്നേഹം ചുരന്നു

കുളമ്പിൽ ആഹ്ലാദം താളമിട്ടു

മിറ്റം അടിച്ചു വാരി കൊണ്ടിരുന്ന

ഭാര്യ തലയുയർത്തിയയാളെ

വാത്സല്യത്തോടെ നോക്കി

അവരുടെ കണ്ണുകളിടഞ്ഞതിൽ

കരുണയുടെ കരുതലിൻ്റെ ചെറു മിന്നൽ തിളങ്ങി

കുറഞ്ഞ ഷട്ടർ സ്പീഡിൽ

ജീവിതം പകർത്തിയ ആ ചിത്രം

എൻ്റെ മനസ്സിൽ പതിഞ്ഞു

അടുത്ത ചിത്രത്തിനായി

ഞാൻ നടത്തം തുടർന്നു