Sunday, June 29, 2025

വേരിലേക്കിറങ്ങുന്ന സ്നേഹം

 

നടക്കാനിറങ്ങിയപ്പോൾ അടുത്ത തൊടിയിലെ

മന്ദാരം തല നീട്ടി പറഞ്ഞു

കൂടെയുള്ള ചെത്തിയെയും ,തുളസിയേയും കാണ്മാനില്ല

എന്തു പറയണമെന്നറിയാതെ മുന്നോട്ട് നടന്നപ്പോൾ കണ്ടു

വിഭജിച്ച പറമ്പിനപ്പുറം ചെത്തി,

കെട്ടിമറച്ച മതിലിനപ്പുറം തുളസി.

തിരിച്ചു പോകുമ്പോൾ മന്ദാരത്തോട് പറഞ്ഞു:

കൂട്ടുകാർ മതിലുകൾക്കപ്പുറമുണ്ട്.

തിരികെ നടക്കുമ്പോളോർത്തു,

വേർത്തിരിവിൽ കൈയകലങ്ങൾ കൂടുമ്പോൾ

സ്നേഹം വേരിലേക്കിറക്കണം.



മാവിൽ നിന്നുമെരണ്ണാരക്കണ്ണൻ

താഴേക്കു വീണു

മാമ്പഴമുണ്ണാൻ ഓടിയതാവാം

അരുതാക്കനിക്ക് ആശിച്ചതാവാം

വീഴ്ച്ചയുടെ വേദനയിൽ അതെരല്പനേരം

അനങ്ങാതെ കിടന്നു

അനാദിയായൊരുൾ വിളിയാൽ എന്ന പോലെ

 ആവേശത്തോടെ മാവിലേക്കോടി കയറി

വീണ്ടും കർമനിരതനായി.


പരീക്ഷയിൽ മാർക്കല്പം കുറഞ്ഞതിന്

മുനിഞ്ഞിരിക്കുന്ന മകനോടീ കഥ പറയണം.






 

6 comments: