Friday, February 18, 2022

അന്നം നിരസിച്ച ജ്ഞാന വ്യദ്ധൻ

 


അമ്മാമന്റെ മകന്റെ കല്യാണമായിരുന്നു.കോവിഡിന്റെ നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതു കൊണ്ട് അല്പം ആർഭാടത്തോടെ തന്നെയാണ് കല്യാണ പരിപാടികൾ തീരുമാനിച്ചത്. വലിയ തോതില്ലൊന്നും വേണ്ട, കിട്ടിയ ഈയൊഴിവിൽ വേഗം നടത്തുകയെന്നെയുള്ളൂ എന്നൊക്കെ പുറമേക്ക് പറയുമ്പോഴും കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ വലിയ തോതിൽ തന്നെ നടന്നിരുന്നു. മൂന്നാലു ദിവസത്തെ പരിപാടികളും , നിറയെ ആളുകളും, വലിയ ഹാളും അലങ്കാരവുമൊക്കെ ഒരുക്കിയിരുന്നു. മാസങ്ങളായുള്ള അടച്ചിടലിൽ നിന്നും മോക്ഷം കിട്ടിയെന്ന ന്യായത്തിൽ ബന്ധുക്കൾ എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്. അനേകം മാസങ്ങൾക്കു ശേഷം കാണുന്നതു കൊണ്ട് സ്വാഭാവികമായും ആദ്യത്തെ രണ്ടു ദിവസവും ചർച്ച മുഴുവനും കോവിഡാനുഭവങ്ങളെക്കുറിച്ചായിരുന്നു.

 എല്ലാം അടച്ചു പൂട്ടാനുള്ള തീരുമാനം വളരെ പെട്ടെന്നായതു കൊണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും , അതിവേഗമതുമായി ഇണങ്ങി ചേർന്ന് ആ സാഹചര്യത്തെ എങ്ങിനെയാണ് ധീരമായി നേരിട്ടതെന്ന  കഥകളുമായി സ്ത്രീകളാണ് ചർച്ച തുടങ്ങിയത്. ഒരു കിലോ ഉരുളക്കിഴങ്ങും ഉള്ളിയും കൊണ്ട് ഒരാഴ്ച ഓടിച്ചതും; അടച്ചിടൽ നീളുമെന്നു കണ്ടപ്പോൾ പറമ്പിലും, ടെറസ്സിലും ചീരയും, വെണ്ടയും, പയറുമൊക്കെ നട്ട് പിടിപ്പിച്ചതും; അയലത്തെ വീട്ടിലെ രണ്ടു കുല കായ്ക്കു പകരം ഒരു മുറം മുരിങ്ങയില കൊടുത്തതും; മറ്റാരുമറിയാതെ മീൻകാരൻ ബഷീറിൽ നിന്നും ആഴ്ച്ചയിലൊരിക്കൽ മീൻ സംഘടിപ്പിച്ചതുമൊക്കെ പറഞ്ഞ്, ഏതു സാഹചര്യത്തെയും അടിപതറാതെ നേരിട്ടാനുള്ള തങ്ങളുടെ ജന്മസിദ്ധമായ കഴിവിൽ സ്ത്രീകൾ അഭിമാനം കൊണ്ടു.

 എന്നാൽ,രാവിലെ നടക്കാനിറങ്ങുമ്പോൾ പറയുന്ന പരദൂഷണവും രാഷ്ട്രീയവും നഷ്ടമായതിൽ; വർഷങ്ങളായി ശീലിച്ച പാൽച്ചായയിൽ നിന്നും കട്ടൻച്ചായയിലേക്ക് ഇറങ്ങി വരേണ്ടി വന്നതിൽ; എന്നും രണ്ടു പെഗ്ഗ് എന്ന കണക്കിന് കോട്ടം തട്ടിയപ്പോൾ അതിനെ വെള്ളമൊഴിക്കാതെ ഒറ്റ പെഗ്ഗാക്കേണ്ടി വന്നതിൽ; മാസമൊന്നു കഴിഞ്ഞപ്പോൾ പുറത്തേക്കു വരാൻ വിസമ്മതിച്ച പേസ്റ്റിനെ ഞെക്കിയെടുക്കേണ്ടി വന്നതിന്റെ ക്ഷീണത്തിൽ, ടി.വിയിൽ ഒരേ പരിപാടി തന്നെ പല തവണ കാണേണ്ടി വന്നതിൽ, ആണുങ്ങൾ ഖിന്നരായി.

ജിമ്മും, പിസയും, പൊറൊട്ടയും, ബിരിയാണിയും ഒഴിവാക്കിയ കഥ പറഞ്ഞാണ് പുതിയ തലമുറ അവരുടെ വീര സാഹസികത വിവരിച്ചത്. ബുള്ളറ്റിൽ കറങ്ങാതെയും, സുഹൃത്തുക്കളെ കാണാതെയും ചിലവഴിച്ച ദിവസങ്ങളെക്കുറിച്ചോർത്തപ്പോൾ അവരുടെ കണ്ഠമിടറി. ഈ ചെറുപ്രായത്തിൽ തന്നെ പഴയ തലമുറക്ക് സ്വപ്നത്തിൽ പോലും അനുഭവിക്കേണ്ടി വരാത്ത  അതി കഠിനമായ സാഹചര്യങ്ങളെ എത്ര തന്മയതത്തോടെയാണ് നേരിട്ടത് എന്നവർ ഓർമിപ്പിച്ചു.

എല്ലാവരുടെയും അനുഭവങ്ങൾ പലതായിരുന്നെങ്കിലും, ഈ മഹാമാരിയുടെ കാലം പല പാഠങ്ങളും പഠിപ്പിച്ചു എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ആദ്യത്തെ പാഠം ഇതുവരെയുള്ള ജീവിതത്തിൽ ധാരാളിത്തമുണ്ടായിരുന്നു എന്നതാണ്. ജീവിതത്തിൽ ആവശ്യമില്ലാത്ത പലതും നമ്മൾ വാങ്ങി കൂട്ടുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല. എങ്കിലും കോവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇന്നത്തേതിലും എത്രയോ മിതമായി ജീവിക്കാനാവും എന്നാണ് എന്ന് എല്ലാവരും അംഗീകരിച്ചു. ഭാവിയിലെങ്കിലും അനാവശ്യ ചിലവുകളെ നിയന്ത്രിച്ച് കൂടുതൽ കരുതലോടെ ജീവിക്കാൻ പഠിക്കണമെന്ന് പറഞ്ഞ് സ്ത്രീകൾ വാചാലരായി. വരുമാനത്തിൽ വലിയ ഇടിവു വന്നെങ്കിലും ചിലവിൽ നല്ല തരത്തിൽ മിച്ചം പിടിക്കാൻ കഴിഞ്ഞതു കൊണ്ട് ആണുങ്ങൾ അഭിപ്രായമൊന്നും പറയാതെ മൗനം പാലിച്ചു.

 എന്നാൽ കിട്ടിയ അവസരം മുതലാക്കി യുവാക്കൾ കത്തികയറി. കടകൾ തുറക്കാൻ തുടങ്ങിയപ്പോൾ രണ്ടു മാസത്തേക്ക് സാധനങ്ങൾ വാങ്ങി പൂഴ്ത്തി വെച്ചതും, ഒരാവശ്യവും ഇല്ലാതിരുന്നിട്ടും, വേലക്കാർക്കു പോലും കൊടുക്കാതെ മുഴുവൻ റേഷൻ വാങ്ങി വെച്ചതും, ഓരോ തവണയും സാമാന്യത്തിലധികം പണം കൊടുത്ത് ബഷീറിൽ നിന്നും മീൻ വാങ്ങിയതും , അധികമായ തക്കാളി ചീഞ്ഞളിഞ്ഞ കഥയുമൊക്കെ അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

 കല്യാണ സംബന്ധമായ മേക്കപ്പിലും, കേശാലങ്കാരത്തിലും  കൊണ്ട് പെൺകുട്ടികൾ ഈ ചർച്ചയിൽ പങ്കെടുത്തില്ല.

 അതൊക്കെ ആ സാഹചര്യത്തിൽ ആവശ്യമായിരുന്നു എന്നാണ് സ്ത്രീകൾ അഭിപ്രായപ്പെട്ടത്. എല്ലാം അനിശ്ചിതമാകുമ്പോൾ ഭാവിയിലേക്ക് കൂടി കരുതിവെയ്ക്കണം. അപ്പോൾ മറ്റുള്ളവർക്ക് കിട്ടുന്നുണ്ടോയെന്ന് നോക്കാൻ നിന്നാൽ നമ്മൾ പട്ടിണിയാവും . ഇന്നിനെക്കുറിച്ച് മാത്രം ചിന്തിക്കുകയെന്ന തത്ത്വജ്ഞാനമൊക്കെ പറയാൻ എളുപ്പമാണ്. എന്നാൽ പ്രയോഗിക ജീവിതത്തിൽ അതൊന്നും നടക്കില്ല. അവർ പറഞ്ഞു നിർത്തിയപ്പോൾ ആർക്കും എതിർത്തൊന്നും പറയാൻ കഴിഞ്ഞില്ല.

 ഈ കല്യാണം തന്നെ ഇത്ര വിപുലമായി നടത്തണോ എന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ, ഇനി എപ്പോഴാണ് ഇത്തരമൊരവസരം കിട്ടുക; നിലവിട്ട് ഒന്നു ചെയ്യുന്നില്ല; മറ്റുള്ളവരും ചെയ്യുന്നുണ്ടല്ലോ; കൈയിലുള്ളതല്ലേ ചില വാക്കുന്നുള്ളൂ; കോവിഡ് പലതും പഠിപ്പിച്ചു എന്നത് ശരിയാണ് പക്ഷെ അതു വിചാരിച്ച് എപ്പോഴും അത് പോലെ ജീവിക്കാൻ കഴിയുമോ ? എന്നീ ന്യായങ്ങളാണ് ആ ചർച്ചയുടെ മുനയൊടിച്ചത്.

 ചർച്ച തുടർന്നാൽ സ്വാർത്ഥതയുടെയും, അതി സാമർത്ഥ്യത്തിന്റെയും കൂടുതൽ കഥകൾ പുറത്തു വരുമോയെന്ന് ഭയന്ന് എല്ലാവരും കൂടി അതിന്റെ ഗതി തിരിച്ചു വിട്ടു.

 അതു കൊണ്ട്,രണ്ടാമത്തെ ദിവസം തന്നെ കോവിഡ് ചർച്ചകൾ കുറഞ്ഞു. അതൊരു പഴയ കഥയായി. എല്ലാവരും കല്യാണത്തിന്റെ ധൂർത്തി ലേക്കും, ആർഭാടത്തിലേക്കും അലിഞ്ഞു.

 പക്ഷെ , കല്യാണത്തലേന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഭക്ഷണം ബാക്കി. അപ്പോൾ, മഹാമാരി കാലത്തെ കരുതലിനെ കുറിച്ചുള്ള ചിന്ത എല്ലാവരുടെയും മനസ്സിനെ കൊളുത്തി വലിച്ചു. അന്നവും വീടും തേടി ആയിരങ്ങൾ തെരുവിലൂടെ അലഞ്ഞതും . റെയിൽവേ ട്രാക്കിൽ ഒരു കുടുംബമാകെ ചതഞ്ഞരഞ്ഞതും. ഫ്രിഡ്ജിൽ വെയ്ക്കാൻ പോലുമില്ലാത്ത വിധം ആഹാരം അളന്നു മുറിച്ചുണ്ടാക്കി കഴിച്ചതുമൊക്കെ ഒരു വലിയ നീറ്റലായി മനസ്സിലൂടെ കടന്നു പോയി.

 ബാക്കിയായ ഭക്ഷണത്തിനു ചുറ്റും എല്ലാവരും തലകുനിച്ചു നിന്നു. ഇത്ര ഭക്ഷണം ബാക്കിയാവും എന്നു കരുതിയില്ല. വരാമെന്നു പറഞ്ഞവർ പലരും വന്നില്ല. ചെയ്തത് തെറ്റായി എന്ന വിധത്തിൽ അമ്മാമൻ കുറ്റബോധത്തോടെ പറഞ്ഞു. നാളെ കല്യാണത്തിനും സാധനങ്ങൾ അധികമാകുമോ എന്ന ഭയം എല്ലാവരിലേക്കും പടർന്നു. കല്യാണ ദിവസത്തേക്കും ഭക്ഷണത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. മൂന്നു തരം പായസമുള്ള സദ്യയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് ഇത്ര വലിയ പ്രഭാഷണമൊക്കെ നടത്തിയിട്ട് ഒടുവിൽ ഇത്രയും ഭക്ഷണം ബാക്കിയാവുക എന്ന വിരോധാഭാസത്തെ എങ്ങിനെ തരണം ചെയ്യുമെന്നറിയാതെ എല്ലാവരും പരുങ്ങി. മനുഷ്യനു മാത്രം സാധ്യമാവുന്ന കൃത്രിമമായ പാപബോധത്തോടെ എല്ലാവരും ആശങ്കാകുലരായി.

പുതിയ തലമുറ തന്നെയാണ് പരിഹാരം നിർദ്ദേശിച്ചത്. ബാക്കിയായ ഭക്ഷണം പൊതിഞ്ഞ് വഴിയരികിൽ അന്നത്തിനായി കാത്തിരിക്കുന്ന പാവങ്ങൾക്കു കൊടുക്കാമെന്നു പറഞ്ഞപ്പോൾ അവിടെ കൂടിയവർക്ക് ആശ്വാസമായി. വലിയെരു അപരാധത്തിൽ നിന്നും മോചിതരായതിൽ അവർ സന്തോഷിച്ചു.

തിരക്കൊഴിഞ്ഞ വഴികളിലൂടെ ഞങ്ങൾ വണ്ടിയോടിച്ചു. അത്ഭുതമെന്നു പറയട്ടെ ഭക്ഷണം ആവശ്യമുള്ള ആരെയും വഴിയിൽ കണ്ടില്ല. കുറെ നേരം കഴിഞ്ഞപ്പോൾ , ഒരു പീടികത്തിണ്ണയിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഇരുട്ടത്ത് ഒന്നും വ്യക്തമായിരുന്നില്ല. എങ്കിലും, പകൽ മുഴുവൻ അന്നത്തിനായി അലഞ്ഞു തിരിഞ്ഞ് രാത്രി ഈയിരുട്ടിന്റെ മറവിൽ അഭയം തേടിയ ആളാണ് എന്നുറപ്പാണ്.

 ഭക്ഷണപ്പൊതികളുമായി ഞങ്ങൾ അടുത്തേക്ക് ചെന്നു. നരച്ച മുടിയും ശോഷിച്ച ശരീരവുമായൊരു വൃദ്ധൻ. മുഷിഞ്ഞ വസ്ത്രം. അല്പം ഭക്ഷണമാണ് എന്നു പറഞ്ഞ് ഞങ്ങൾ പൊതി നീട്ടി. ഇരുട്ടിലിരുന്ന് ആ വൃദ്ധൻ പൊതിയിലേക്ക് നോക്കി , പിന്നെ വളരെ സൗമ്യമായി തമിഴിൽ പറഞ്ഞു: ഇന്നു രാത്രിയിലേക്കും, നാളെ രാവിലത്തേക്കുമുള്ള ഭക്ഷണം എനിക്ക് കിട്ടിയിട്ടുണ്ട്. നാളെ ഉച്ചയ്ക്കുള്ളതും ആരെങ്കിലും തരും . അതു കൊണ്ട് എനിക്കിത് ഇപ്പോൾ വേണ്ട. കുറച്ചു കൂടി മുന്നോട്ടു പോയാൽ ആവശ്യക്കാരുണ്ട്. ഇന്ന് അന്നമൊന്നും കഴിക്കാത്തവർ . ഇതവർക്ക് കൊടുത്തോളൂ.

 പാതിയിരുട്ടിൽ മറഞ്ഞിരിന്ന് ആ ജ്ഞാന വൃദ്ധൻ പറഞ്ഞ വാക്കുകൾ മനസ്സിലേക്കിറങ്ങാൻ ഒരല്പ സമയമെടുത്തു. എനിക്ക് തമിഴറിയില്ല. പക്ഷെ അദ്ദേഹം പറഞ്ഞത് മനസ്സിലാക്കാൻ ഭാഷയുടെ ആവശ്യമില്ലായിരുന്നു. പുസ്തകങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും കിട്ടാൻ സാദ്ധ്യതയില്ലാത്ത ഒരു വലിയ ജീവിത ദർശനം ആ വ്യദ്ധനിൽ നിന്നും ലഭിച്ചു. ബോധിവൃക്ഷ തണലോ , ദൈവപ്പുരകളുടെ ആർഭാടമോ ഇല്ലാതെ ഒരു കീറത്തുണിയിൽ ഇരിക്കുന്ന ഭിക്ഷാം ദേഹി ജീവിതത്തിന്റെ വലിയൊരു പൊരുളിനെ കർമത്തിലൂടെ സാധ്യമാക്കി. . എനിക്ക് അദ്ദേഹത്തിന്റെ മുഖം കാണണമെന്നുണ്ടായിരുന്നു. പിന്നെയോർത്തു ചൈതന്യം തിളങ്ങുന്ന ആ മനസ്സിന് മുമ്പിൽ ആ മുഖത്തിനെന്തു പ്രസക്തി.

 കോവിഡിനി എത്ര കാലമെന്ന ഭീതിയിൽ , അനേകം മാസങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ട് കലവറ നിറച്ചവർക്കിടയിൽ, ആഘോഷങ്ങളുടെ പേരിൽ അന്നം പാഴാക്കുന്നവർക്കിടയിൽ, നാളെത്തെ അന്നത്തെ കുറിച്ചൊട്ടും ആശങ്കയും , ആകുലതയുമില്ലാത്ത ആ വൃദ്ധനെ പാതിയിരുട്ടിൽ തനിച്ചാക്കി മടങ്ങുമ്പോൾ ഞങ്ങളെല്ലാവരും നിശബ്ദരായിരുന്നു. ആ ലളിത സത്യത്തിന്റെ സൗമ്യമായ പ്രഹരത്തിൽ ഞങ്ങൾ സ്തബ്ധരായി.

 എന്നിട്ടും, പിറ്റേന്ന് കല്യാണത്തിന് , മൂന്നാം പായസം മൂന്നാം തവണ വിളമ്പുമ്പോഴാണ് ഞാനീ കുറിപ്പെഴുതാൻ തീരുമാനിച്ചത്.

14 comments:

  1. Yes the common things happening around us during this time ..

    ReplyDelete
  2. I have seen that in many marriages, the COVID restrictions are ignored and people gather for different functions, besides much wastages of food in the function
    This is a common feature now. Raju has criticised it through a man of wisdom. Good

    ReplyDelete
  3. Well written..sad truths..
    -Sudheer.

    ReplyDelete
  4. Covid has taught us
    many things, which otherwuse we would have ignored. Well written. Kudos

    ReplyDelete
  5. ' മനുഷ്യന് മാത്രം സാധ്യമാകുന്ന കൃത്രിമമായ പാപബോധം'. എത്ര ശരിയാണ് !

    ReplyDelete
  6. Very well written in a simple way , a great life lesson is reflected through this old man’s wisdom
    Great 👍 Raju

    ReplyDelete
  7. ഇരുത്തിച്ചിന്തിപ്പിച്ച എഴുത്ത്..!

    ReplyDelete