Saturday, January 22, 2022

പൂ പറിക്കുന്നതിലെ ധന്യത



എന്നുമവർ നടക്കാൻ വരും. മഴയായാലും, വെയിലായാലും. വലിയ പാർക്കിനു ചുറ്റും അഞ്ചു തവണ നടക്കും. ആ നടത്തത്തിന് കൃത്യതയുണ്ട്. അവർക്ക് അറുപതിനോടടുത്ത് പ്രായമുണ്ട്. നടന്നു കഴിഞ്ഞാൽ അല്പനേരം ബെഞ്ചിലിരുന്ന് വിശ്രമിക്കും. തിരിച്ചു പോകുന്നതിനു മുമ്പ് അടുത്തുള്ള ചെടികളിൽ നിന്ന് നാലഞ്ചു പൂവുകൾ ഇറുത്തെടുക്കും. അവയെ പരിക്കൊന്നു മേൽക്കാതെ കൈവെള്ളയിൽ വെയ്ക്കും. ഒരിക്കൽ പോലും മറവി പറ്റാത്ത ധ്യാന്യാത്മകമായ ആ പൂ പറിക്കലാണ് എന്റെ ശ്രദ്ധയെ ആകർഷിച്ചത്.

അവർ ആരാണെന്നോ എവിടെ നിന്നു വരുന്നുവെന്നോ എനിക്കറിയില്ല. എട്ടുപത്ത് റൗണ്ട് ഓടിയതിന്റെ വിയർപ്പാറ്റാൻ ബെഞ്ചിലിരിക്കുമ്പോൾ ഞാനെന്റെ ഭാവനയെ ഒന്നു രണ്ടു റൗണ്ട് കൂടി നടക്കാൻ വിടും.

അവർ അടുത്തുള്ള ഹൗസിംഗ് സൊസൈറ്റിയിൽ നിന്നാവാം. അവർ മക്കളോടൊപ്പമാവാം, ഭർത്താവിനോടൊപ്പമാവാം, ചിലപ്പോൾ ഒറ്റയ്ക്കുമാവാം താമസിക്കുന്നത്. എന്തായാലും എന്നും രാവിലെ ഈ പാർക്കിൽ നടന്ന്, പൂ പറിക്കാനുള്ള ഏതോ ഉൾപ്രേരണ അവർക്കുണ്ട്. അതിനുള്ള പ്രചോദനവും മനക്കരുത്തുമുണ്ട്.

അവർ പൂപ്പറിക്കുന്നത് തലയിൽ ചൂടാനല്ല എന്നുറപ്പാണ്. അത് ഏതോ ദൈവത്തിന് സമർപ്പിക്കാനാണെന്ന് വലിയ വിഷമമൊന്നുമില്ലാതെ ഊഹിക്കാൻ കഴിയും. നടത്തതിലുള്ള കൃത്യത പൂ പറിക്കുന്നതിലുമുണ്ട്. ഒരിക്കൽ പോലും അവർ പൂപ്പറിക്കാൻ മറന്ന് തിരിച്ചു വരുന്നത് കണ്ടിട്ടില്ല. ജീവിക്കുകയെന്നതു പോലെ തന്നെ അവർക്കത് വളരെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്. അത് മറക്കുകയെന്നാൽ ജീവിതം തന്നെ മറക്കുന്നതിന് തുല്യമാണ്.

അവർ വീട്ടിൽച്ചെന്ന് കുളിച്ച്, വൃത്തിയായി ഭഗവാന് പൂക്കളർപ്പിക്കുന്നുണ്ടാവാം. അപ്പോൾ അത് കേവലമൊരു പ്രവ്യത്തിയല്ല. അത് പൂർണമായൊരു സമർപ്പണമാണ്. അവർ രാവിലെ ഉണരുന്നത് തന്നെ ഉണർവ്വോടെയും ഉന്മേഷത്തോടെയുമാകും. ജീവിതത്തിന്റെ ആകുലതകളെക്കുറിച്ച് അവർക്ക് വലിയ വ്യാകുലതകൾ ഉണ്ടാവില്ല. രാവിലെ ഉണരുമ്പോൾ തന്നെ അവർക്കൊരു ലക്ഷ്യമുണ്ട്. ആ ദിവസമെങ്ങിനെ ചില വഴിക്കണമെന്ന വ്യക്തമായ ധാരണയുണ്ട്.

എക്കാർട്ട് ടോലേ പറയുന്നത് നമ്മുക്ക് ഈ ഒരു നിമിഷത്തിലെ യഥാർത്ഥത്തിൽ ജീവിക്കാൻ കഴിയൂ എന്നാണ്. ഇപ്പോഴുള്ള നിമിഷത്തിൽ നിന്ന് ഇന്നലയിലേക്ക് തിരിഞ്ഞു നോക്കാനേ കഴിയൂ. നാളെയിലേക്ക് ഉറ്റ്  നോക്കാനേ കഴിയൂ. സത്യമായിട്ടുള്ളത് ഈ നിമിഷം മാത്രമാണ്. ഓർമകളുടെയും പ്രതീക്ഷകളുടെയുമിടയിൽ സ്പന്ദിക്കുന്ന ഈ നിമിഷം.

അവരെ കൂടുതൽ ശ്രദ്ധിച്ചാൽ അവർ ജീവിക്കുന്നത് ആ ഒരു നിമിഷത്തിലാണ് എന്നു തോന്നും. എക്കാർട്ട് ടോലേ യുടെ പുസ്തകം വായിച്ച് അവർ ബോധപൂർവ്വം ചെയ്യുന്നതൊന്നുമായിരിക്കില്ല. അവർ ആ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടു പോലുമുണ്ടാവില്ല. എങ്കിലും ജീവിക്കുന്ന ഓരോ നിമിഷത്തിലും അവർ നിറഞ്ഞു ജീവിക്കുന്നതിനു തെളിവാണ് ആ പൂ പറിക്കൽ. പൂവിറക്കുന്ന ആ നിമിഷാർത്ഥം പോലും അവരുടെ ജീവിതത്തെ സമ്പന്നമാക്കുന്നു. ഓർമയുള്ളപ്പോൾ മാത്രം ചെയ്യുന്ന ഒന്നല്ല അത്.  എപ്പോഴും നിറഞ്ഞു നിൽക്കുന്ന അവരുടെ ജീവിതത്തിന്റെ ഒരു കണിക മാത്രമാണ് ആ നിമിഷം. അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അത്രയ്ക്ക് അർത്ഥസമ്പുഷ്ടമാവും. അസാധാരണമായ ആത്മബോധമുള്ളവർക്കേ അത് സാധ്യമാവൂ. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന നിമിഷങ്ങളെ , ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ചൈതന്യവുമായി കോർത്തിണക്കാനുള്ള അപൂർവ സിദ്ധി അവർക്കുണ്ടാവും.

ഇതൊക്കെ എന്റെ ഭാവനയാണെന്നും, പൂവിറുക്കുന്നതു പോലെയുള്ള ഒരു നിസാര സംഭവത്തെ ഞാൻ വല്ലാതെ പെരുപ്പിച്ചും പൊലിപ്പിച്ചും കാണിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപമുണ്ടാവാം. അതിനെ എതിർക്കാൻ എനിക്കാവില്ല. ഇത് തീർത്തും വ്യക്തിപരമായ അനുഭവമാവാം. എന്തായാലും ആ പൂവിറുക്കുന്നതിന് അവർ കൊടുക്കുന്ന ശ്രദ്ധയും കരുതലും കാണുമ്പോൾ, പ്രതീക്ഷയുടെ സന്തോഷത്തിന്റെ ഒരു പിടി ശലഭങ്ങളെ എനിക്കു ചുറ്റുമവർ പറത്തി വിടുന്നതായി എനിക്കു തോന്നും.

ജീവിതത്തിന്റെ ഒരു നിമിഷം പോലും എനിക്ക് പൂർണമായി ജീവിക്കാൻ കഴിയുന്നില്ല. ജീവിതത്തിന്റെ തിരക്കിലും ഭയത്തിലും പെട്ട് ഞാൻ പലതും മറക്കുന്നു. പലതും അപൂർണമാവുന്നു. ഒന്ന് നേരാവണ്ണം ശ്വസിക്കാൻ പോലും പഠിക്കേണ്ടിയിരിക്കുന്നു.

അങ്ങിനെ നോക്കുമ്പോൾ അവർ പറിച്ചെടുക്കുന്നത് ഒരു പൂവിനെയല്ല, ജീവിതത്തിന്റെ അർത്ഥപൂർണമായ ഒരു നിമിഷത്തെയാണ്. ആ നിറഞ്ഞു തുളുമ്പുന്ന നിമിഷത്തെ വലിയ കൃതജ്ഞതയോടെ അവരൊരു മഹാ ശക്തിക്കു മുന്നിൽ സമർപ്പിക്കുകയാണ്. ഒരു ദിവസം പോലും പൂവിറുക്കാൻ മറക്കുകയെന്നാൽ ജീവിതത്തിന്റെ ഒരു നിമിഷത്തെ തന്നെ മറക്കുക എന്നാണ്. അതുകൊണ്ട് അവരൊരിക്കലും അതു മറക്കില്ല. അവരുടെ കൈ കൊണ്ട് അടർത്തിമാറ്റപ്പെടാൻ  ഒരു പിടി പൂക്കൾ എപ്പോഴും തയ്യാറായി നിൽക്കുന്നുണ്ടാവും.

ജീവിതത്തിന് ആഴവുമർത്ഥവും കൊടുക്കാൻ അസാധാരണമായ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. ഏറ്റവും ചെറിയ പ്രവർത്തിയെ പോലും ഉദാത്തമായ മനസ്സോടെ സമീപിച്ചാൽ മതിയെന്ന് അവർ പഠിപ്പിച്ചു തന്നു . നന്നായി ഫുട്ബോൾ കളിക്കാനറിയുമെങ്കിൽ ഗീത വായിക്കേണ്ട ആവശ്യമില്ലെന്ന് വിവേകാനന്ദ സ്വാമി പറഞ്ഞിട്ടുണ്ട്.

പലപ്പോഴും വിരസവും അർത്ഥശൂന്യവുമായി തോന്നുന്ന ജീവിതത്തെ ആഹ്ളാദപൂർവ്വമായ നിമിഷങ്ങൾ കൊണ്ട് നിറയ്ക്കണം. പിറകിൽ നിന്നും ആരുടെയും തള്ളലില്ലാതെ ആ നിമിഷങ്ങളിലേക്ക് നടന്നു ചെല്ലണം. ആ നിമിഷങ്ങളിൽ ജീവിതാവബോധം നിറഞ്ഞു നിൽക്കണം. ജീവിതത്തിലാകെ പൂക്കൾ വിടർന്നു സൗരഭ്യം പരത്തണം. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും ധ്യാനനിരതമാകണം.

17 comments:

  1. സ്വഭാവികമായി ഒഴുകുന്നതും ഒഴുക്കി വിടുന്നതും നദിയാവില്ലെന്ന്..... ❤

    ReplyDelete
  2. I put the following 4 together
    Vivekananda Swamy, football, geetha and the petals of your flowers.
    Good writing.

    ReplyDelete
  3. Very simple but habitual incident. The philosophical truth behind it, is indeed explorable. Good

    ReplyDelete