Tuesday, February 2, 2021

എന്നെ കാണാത്ത ഞാൻ

 

എന്നെ കാണാത്ത ഞാൻ

 

കണ്ടിട്ടില്ല ഞാനെന്നെത്തന്നെ ഇത് വരെ

എന്നിലൂടെ, കണ്ടതെല്ലാം മറ്റാരോ വരച്ച

ശിഥില ചിത്രങ്ങളിലൂടെ മാത്രം

ഇവൾക്കെന്തുപ്പറ്റി ,യാകെ മെലിഞ്ഞു -

ണങ്ങിയല്ലോ,യെന്നു മുത്തശ്ശി

കൂട്ടുകാരികൾക്കൊപ്പം പുറത്തെങ്ങും

പോകേണ്ടെനച്ഛൻ

പാവാടയിനിയും താഴ്ത്തിയിടാനമ്മ

നിന്റെ മാവി( )ലെ മാമ്പഴമെന്നു -

മൂക്കു, മന്ന് ഞാൻ വരും അത് കൊത്താ-

നെന്നടുത്ത വീട്ടിലെ ചേട്ടന്റെയശ്ളീലം

മുല പറിച്ചെറിഞ്ഞ നങ്ങേലി കഥ

ആവേശത്തോടെ പറയുന്നതിനിടയിൽ തിരക്കിട്ടു -

വന്നെന്റെ  മാറിൽ  നിന്നുമൂർന്നു പോയ ദുപ്പട്ട

മാറിലേക്ക് തന്നെ ഇട്ടു തന്ന അദ്ധ്യാപിക

" എനിക്ക് നിന്നെക്കാണാനല്ല,യറിയാനാണിഷ്ട -

മെനക്ഷരത്തെറ്റോടെ , പുസ്തകത്താളിനുള്ളിലെ

കുറിപ്പിൽ നിന്നുമൊലിച്ച ശ്രിംഗാരം

ഇരുട്ടത്തു, കോണിച്ചുവട്ടിലേക്കു വലിച്ചിട്ട്

ചുണ്ടുപൊളിച്ച പുകയില മണം

അടുപ്പെരിച്ചു , വീടൊരുക്കിവെച്ചതിന്

സമ്മാനമായി , കുനിച്ചുകൊടുത്ത

കഴുത്തിൽ കൊളുത്തിത്തന്ന താലി

വലതുകാൽ വെച്ചകത്തുകയറുമ്പോൾ , പട്ടു -

സാരിക്കിടയിലെ വിരലിൽ കുഴിനഖമുണ്ടോ -

യെന്നാശയോടെ നോക്കുന്ന ഒളിക്കണ്ണുകൾ

പൂമാലയിട്ടു വാടിയ മുഖത്തിന്റെ

ബഹുവർണച്ചിത്രം   ഫ്രെയിമിട്ടു വെച്ച പൂമുഖം

എന്നുമിരുട്ടത്തു തപ്പിയിട്ടെന്നെ മുലയെന്നും

മുഴുപ്പെന്നും , ചുഴിയെന്നുമൊക്കെ മാത്രം

തിരിച്ചറിയുന്ന കെട്യോൻ

മുലവരണ്ടപ്പോൾ , വിരൽത്തുമ്പു വിറച്ചപ്പോൾ

അടുക്കളപ്പുറത്തു നിന്ന് പുട്ടെന്നും -

ബീഫെന്നും , അപ്പമെന്നുമൊക്കെ , ഒരിക്കലും

തീരാത്ത ലിസ്റ്റുണ്ടാക്കി തന്ന മക്കൾ

വീഡീയോയിലൂടെ മാത്രം കണ്ട, കാണുമ്പോൾ

" ഹായ് ഗ്രാൻഡ്മാ"യെന്നു  പറയുന്ന,

ഞാനറിയാതെ എന്റെ ജന്മദിനം തിരുത്തി ,

" ലിവിങ് അറ്റ് ടെക്സാസ് ",

" സ്റ്റഡീഡ് അറ്റ് ഹാർവാർഡ് ", എന്നൊക്കെ

നിസ്സങ്കോചം എന്നെ മറ്റൊരാളാക്കി,

" അവർ ഗ്രേറ്റ് ഗ്രാൻഡ്മാ"യെന്ന്  ഫേസ്ബുക്കിൽ

എന്നെയൊതുക്കിയ പേരമക്കൾ

 

 

കഴിഞ്ഞ പിറന്നാളിന് സമ്മാനമായി

മക്കളയച്ചു തന്ന വിലപിടിച്ച മൊബൈൽ .

ഇന്നു ഞാനിതിലൂടെ എന്നെ കാണുന്നു

പലതരത്തിൽ , പലയിടങ്ങളിൽ

പലനേരങ്ങളിൽ, പല ഭാവങ്ങളിൽ

ഇപ്പോൾ  ഞാൻ എന്നെ തന്നെ  പകർത്തി

വീണ്ടും വീണ്ടും കാണുന്നു

പഴയതെല്ലാം തുടച്ചുകളഞ്ഞു

പുതിയ ചിത്രങ്ങളെടുക്കാൻ  ശ്രമിക്കുന്നു

ഇന്നലെയെടുത്ത ചിത്രത്തിലെനിക്ക്

കൂട്ടായി സായാന്ഹസൂര്യൻ

ഇന്നെടുത്തപ്പോൾ പിറകിൽ

ഇലകൊഴിഞ്ഞൊരു മരം

 

എങ്കിലും, എന്റെ തന്നെ വിരൽത്തുമ്പമർത്തി

ഞാനെടുക്കുന്ന ചിത്രങ്ങളൊന്നുമെൻറെ

നെഞ്ചിൽ പതിയുന്നില്ലെന്നറിവോടെ

മറ്റൊരാൾ വരയ്കാത്ത ചിത്രങ്ങളായി,

എന്ന് കാണും  ഞാനെന്നെയെനിലൂടെ

എന്ന് വെറുതെ നിനച്ചിരിക്കുമ്പോൾ

ആകാശമാകെ ഇരുൾമൂടുന്നു ,യിടിവെട്ടി

മിന്നല്പിണറായ് ഒരശരീരി പോലെ ,

" എന്റെയെട്ടാം പുത്രനെത്തും വരെ, ഭൂമിയിലേക്കു -

ഞാനയച്ച വെറും ഗർഭപാത്രം നീ", യെന്നു ദൈവവും

 

4 comments:

  1. Thought of the grandma similar to the one in the film Titanic. Ironic incidents including status of the grandchildren.
    I would say that it is humorous indeed.

    ReplyDelete
    Replies
    1. Thank you. Never thought of the Grandma in Titanic when i wrote this. Thanks for reminding me.

      Delete
  2. പലരും പലവിധത്തിൽ അവരിപ്പിച്ചിട്ടുള്ള വിഷയമാണെങ്കിലും രാജേഷിന്റെ ഭാഷയും ഇമേജുകളും ഹൃദയത്തിൽ തൊടുന്നുണ്ട്.
    അഭിനന്ദനങ്ങൾ💐

    ReplyDelete
  3. അതെ എത്രയോ ആളുകൾ എഴുതിയ വിഷയം തന്നെ . പക്ഷെ അതിനു ഇന്നും പ്രസക്തിയുണ്ട്. ഒന്ന് ശ്രമിച്ചു നോക്കിയെന്നു മാത്രം.

    ReplyDelete