കഞ്ഞിമുക്കി, നീലം പിഴിഞ്ഞ്
വടിപോലെ ഇസ്ത്രിയിട്ട
കുപ്പായവുമണിഞ്ഞാണ് അവൻ്റെ
കല്യാണത്തിന് പോയത്
അവിടെ ചെന്നപ്പോൾ വന്നവരൊക്കെ
കാണികളായി ഗ്യാലറിയിലിരിക്കുന്നു
മുറ്റത്തു ഒരു ചെറു പന്തലൊരുക്കി
പറമ്പിൽ അടുപ്പുവെച്ചു
ഊതിയും , കണ്ണ് എരിഞ്ഞുമൊരുക്കിയ
പഴവും, പപ്പടവും ,പായസവും
അടുക്കളപ്പുറത്തുനിന്നും വെട്ടിയ
തൂശനിലയും, ചുളിവ് വീഴാത്ത
കുപ്പായങ്ങളെ നോക്കി വെറുങ്ങലിക്കുന്നു
" മാറത്തെ വിയർപ്പുവെള്ളത്തി " ലാകെ
നനഞ്ഞ സതീർഥ്യന്റെ കണ്ണുകലങ്ങുന്നു
മുണ്ടുമടക്കികുത്തി ,ഇലവെച്ചു ,വന്നവർക്കു
ചോറ് വിളമ്പുമ്പോൾ , കോളറിലെ
നീലനിറമലിഞ്ഞു പരന്നു ,കഞ്ഞിപ്പശ
വിയര്പ്പിലലിഞ്ഞു കുഴഞ്ഞു, വടിവൊത്ത
കുപ്പായകൈയ്യിൽ വടുക്കൾ വീണു
ഒടുവിൽ അവസാനത്തെ കാഴ്ചക്കാരനും
പിരിഞ്ഞുപോയപ്പോൾ ,അവിലുവറുത്ത പോൽ
കണ്ണിൽ പൂത്തിരികത്തിച്ചവനടുത്തു വന്നു
വിയർത്ത വസ്‌ത്രത്തോടെ പുണർന്നു
അലിഞ്ഞ നീലം ശരീരമാകെ പടർന്നു
വിയർപ്പിലലിഞ്ഞ പശ , ആലിംഗനത്തിന്റെ
ലാവണരസത്തിൽ വീണ്ടും മുറുകി ദൃഢമായി
ആകെയുലഞ്ഞ കുപ്പായമവന്റെ
ഹൃത്തിലെരിഞ്ഞ , കനലിന്റെയിളം ചൂടിൽ
ചുളിവുനിവർന്ന് , വടിവൊത്തതായി
തിരിച്ചുവന്ന് , മറ്റൊന്ന് ഉടുക്കുവാനീ ,അലിവാർന്ന
വസ്ത്രംമാറ്റാനൊരുങ്ങുമ്പോൾ , ചുമരിന്റെ
ഹൃദയത്തിലടിച്ചാഴ്ത്തിയ മൂന്നാണികൾ
അവയെ സ്നേഹത്തോടെ ഏറ്റുവാങ്ങി
No comments:
Post a Comment