Saturday, February 27, 2021

കുചേലൻ

 കഞ്ഞിമുക്കി, നീലം പിഴിഞ്ഞ് 

വടിപോലെ ഇസ്ത്രിയിട്ട 

കുപ്പായവുമണിഞ്ഞാണ് അവൻ്റെ 

കല്യാണത്തിന് പോയത് 

അവിടെ ചെന്നപ്പോൾ വന്നവരൊക്കെ 

കാണികളായി ഗ്യാലറിയിലിരിക്കുന്നു 

മുറ്റത്തു ഒരു ചെറു പന്തലൊരുക്കി 

പറമ്പിൽ അടുപ്പുവെച്ചു 

ഊതിയും , കണ്ണ് എരിഞ്ഞുമൊരുക്കിയ 

പഴവും, പപ്പടവും ,പായസവും 

അടുക്കളപ്പുറത്തുനിന്നും വെട്ടിയ 

തൂശനിലയും, ചുളിവ് വീഴാത്ത 

കുപ്പായങ്ങളെ നോക്കി വെറുങ്ങലിക്കുന്നു 

" മാറത്തെ വിയർപ്പുവെള്ളത്തി " ലാകെ 

നനഞ്ഞ സതീർഥ്യന്റെ കണ്ണുകലങ്ങുന്നു 

മുണ്ടുമടക്കികുത്തി ,ഇലവെച്ചു   ,വന്നവർക്കു

ചോറ് വിളമ്പുമ്പോൾ , കോളറിലെ 

നീലനിറമലിഞ്ഞു പരന്നു ,കഞ്ഞിപ്പശ 

വിയര്പ്പിലലിഞ്ഞു കുഴഞ്ഞു, വടിവൊത്ത 

കുപ്പായകൈയ്യിൽ വടുക്കൾ  വീണു 

ഒടുവിൽ അവസാനത്തെ കാഴ്ചക്കാരനും 

പിരിഞ്ഞുപോയപ്പോൾ ,അവിലുവറുത്ത പോൽ 

കണ്ണിൽ പൂത്തിരികത്തിച്ചവനടുത്തു വന്നു 

വിയർത്ത വസ്‌ത്രത്തോടെ പുണർന്നു 

അലിഞ്ഞ നീലം  ശരീരമാകെ പടർന്നു 

വിയർപ്പിലലിഞ്ഞ പശ , ആലിംഗനത്തിന്റെ 

ലാവണരസത്തിൽ വീണ്ടും മുറുകി ദൃഢമായി 

ആകെയുലഞ്ഞ കുപ്പായമവന്റെ 

ഹൃത്തിലെരിഞ്ഞ , കനലിന്റെയിളം ചൂടിൽ 

ചുളിവുനിവർന്ന് , വടിവൊത്തതായി 


തിരിച്ചുവന്ന് , മറ്റൊന്ന് ഉടുക്കുവാനീ  ,അലിവാർന്ന 

വസ്ത്രംമാറ്റാനൊരുങ്ങുമ്പോൾ  , ചുമരിന്റെ 

ഹൃദയത്തിലടിച്ചാഴ്ത്തിയ മൂന്നാണികൾ 

അവയെ സ്നേഹത്തോടെ ഏറ്റുവാങ്ങി

No comments:

Post a Comment