അണ്ണാരക്കണ്ണനും തന്നാലായത്
ഒരു കുഞ്ഞ് അണ്ണാരക്കണ്ണൻ തെങ്ങിലൂടെ അള്ളിപ്പിടിച്ച് കയറാൻ ശ്രമിക്കുന്നു. ഉയരത്തിൽ നിന്നുമൊരു പുതിയ ലോകം കണ്ടതിന്റെ അമ്പരപ്പും ആഹ്ലാദവും ആവേശവും ഭയവുമുണ്ട് കണ്ണിൽ . ആരെയോ വിളിച്ചന്വേഷിക്കുന്ന പോലെ അത് ചിലച്ചു കൊണ്ടിരുന്നു. അതോ, ഈ ഭൂമിയിൽ ഞാനിന്നിയെന്തു ചെയ്യണമെന്ന് ആരോടോ ചോദിക്കുകയാണോ? അതൊന്നും പറഞ്ഞു കൊടുക്കാൻ ആരുമുണ്ടാവില്ലെന്നും, എല്ലാം സ്വയം കണ്ടെത്തണമെന്നും അത് താമസിയാതെ പഠിക്കും. അതിന് മുമ്പ് വേട്ടയാടുന്നവനും, ആ പത്തുകൾക്കുമിടയിൽ നിന്നും സ്വയം രക്ഷപ്പെട്ട് ജീവിതത്തിന്റെ വലിയ വഴിയിലൂടെ സഞ്ചരിക്കാനുള്ള കഴിവും കൗശലവും നേടണം. നോക്കി കൊണ്ടിരുന്നപ്പോൾ അത് തെങ്ങിൽ നിന്നും അടുത്ത മതിലിലേക്ക് എടുത്തു ചാടി. തെങ്ങിന്റെ സുരക്ഷിതത്ത്വം മതിലിന്നില്ല. എങ്കിലും അതങ്ങിനെയാണ് എടുത്തു ചാടാനുള്ള ജന്മവാസനകളെ ആർക്കും തടുക്കാൻ കഴിയില്ല. മതിലിലൂടെ പറ്റി പിടിച്ചു കയറാനുള്ള കരുത്ത് കാലുകൾക്കായിട്ടില്ല. അതുകൊണ്ട് തന്നെ അത് ഉരുണ്ട് പിരണ്ടു താഴേക്കു വീഴുന്നു. വീണ്ടുമെഴുന്നേറ്റു കയറാൻ ശ്രമിക്കുന്നു. ജീവിതമെന്ന മഹാപാഠശാലയിലെ ആദ്യ പാഠങ്ങൾ ആണതു പഠിക്കുന്നത്. പഠനത്തിന്റെ ആവർത്തനത്തിൽ അത് നന്നെ തളർന്നു പോയി. എന്നിട്ടും ഓരോ തവണ ഉരുണ്ടു വീഴുമ്പോഴും ഏതോ ഉൾവിളിയുടെ പ്രേരണയാലത് വീണ്ടുമെഴുന്നേൽക്കുന്നു. ഒന്ന് പ്രോത്സാഹിപ്പിക്കാൻ, സാരമില്ലെന്നു പറയാൻ, വീഴ്ചയിലേറ്റ വേദന കുറയ്ക്കാനൊന്നു തടവി കൊടുക്കാൻ, ഒന്ന് വെറുതെ നെഞ്ചോട് ചേർത്തുപിടിക്കാനാരുമില്ല. പ്രകൃതിയെന്ന ഗുരു മാത്രം, അദ്ദൃശ്യനായി അതിനെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആപ്പോഴാണ്, അശരണമായ അതിന്റെ ചിലയ്ക്കൽ കേട്ടൊരു കരിമ്പൂച്ച പതുങ്ങി വന്നത്. അപകടം മണത്തറിഞ്ഞ അണ്ണാരക്കണ്ണൻ മതിലിൽ കാലുകളിറുക്കി പിടിച്ചിരുന്നു. നിലവിളി കൂടുതൽ ആസുരമായി. ഇരയെ തന്റെ പൂച്ചക്കണ്ണുകൾ കൊണ്ട് അളന്ന്, ലക്ഷ്യം കണക്കാക്കി പൂച്ച മുകളിലേക്കെടുത്തു ചാടി. അണ്ണാരക്കണ്ണനെക്കാൾ വലിയൊരുൾക്കിടം എന്നിലൂടെ പാഞ്ഞു പോയി. ഒരു ഞൊടിയിടയിൽ അണ്ണാരക്കണ്ണൻ അതുവരെ കയറാനാവാതെ പകച്ചു നിന്നിരുന്ന ഉയരങ്ങളിലേക്ക് മിന്നൽ വേഗത്തിൽ ഓടി കയറി. ആ കുഞ്ഞു കാലുകളിലാരോ കാറ്റിന്റെ ശക്തിയും വേഗവും നിറച്ചു. ജീവിതത്തിൽ വേട്ടക്കാരനെ തോൽപ്പിച്ചിട്ടുള്ള ആദ്യത്തെ ഓട്ടം. മരണത്തിനെതിരെയുള്ള ആദ്യ ജയം. ഇതൊരു തുടക്കം മാത്രമാണെന്നും ഇനിയും കുറേയേറെ ദൂരം താണ്ടാന്നുണ്ടെന്നും അത് തിരിച്ചറിയും. ശരീരത്തിനു ശക്തി പകരാൻ സ്വയം വേട്ടയാടി തുടങ്ങും. ഒരേ സമയം വേട്ടക്കാരനും, ഇരയുമാകുന്ന ജീവിത്തിന്റെ പൊരുളറിയും. എന്നാൽ, ജീവിതമൊരുക്കുന്ന ഇത്തരമനേകം നാടകങ്ങൾ കണ്ടുപരിചിതമായിട്ടും ഈ നാടകമരങ്ങേറിയ ഏതാനും നിമിഷങ്ങളിൽ എന്റെ മനസ്സ് അസ്വസ്ഥമായതെന്തേ? പ്രകൃതിയുടെ ജൈവ ചക്രത്തിൽ, ശക്തരായവർക്കു മുമ്പിൽ ദുർബലർ പകച്ചു പോകുന്നത് കാണുമ്പോൾ ഹൃദയമിപ്പോഴും തരളിതമാകുന്നതെന്തേ? ബലത്തിന്റെയും അധികാരത്തിന്റെയും കൂർത്ത നഖങ്ങൾ, പാവം അണ്ണാരക്കണ്ണൻമാർക്കു നേരെ നീളുമ്പോൾ, കരളെ രിയിക്കുന്ന ഒരു നോവിനെ , ഹൃദയത്തിലൂറുന്ന കരുണയെ , മനുഷ്യന്റെ അനേകായിരം കോശങ്ങൾക്കിടയിൽ, ഒരിക്കലും കെട്ടുപ്പോകാത്ത ഒരിത്തിരി വെട്ടമായി ഒളിച്ചു വെച്ചത് ആരാണ്?
No comments:
Post a Comment