Monday, November 16, 2020

എട്ടു പെണ്ണാനകൾ നിരന്നു നിൽക്കുമ്പോൾ

 

എട്ടു പെണ്ണാനകൾ നിരന്നു നിൽക്കുമ്പോൾ

 

 നെറ്റി പട്ടവും  മറ്റു ആഡംബരങ്ങളുമൊന്നുമില്ലാതെ എട്ടു  പെണ്ണാനകൾ  നിരന്നു നിലക്കുന്നത്  നിങ്ങൾ കണ്ടിട്ടുണ്ടോ? ഉണ്ടാവാൻ വഴിയില്ല. അത് കാണണമെങ്കിൽ എൻ്റെ    വീട്ടിലേക്കു വന്നാൽ മതി. നെറ്റിപ്പട്ടവും, വെഞ്ചാമരവും, ആലവട്ടവുമൊക്കെയായി  ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന ഗജവീരന്മാരെ   കണ്ടു തഴമ്പിച്ച നിങ്ങൾക്കു എട്ടു പെണ്ണാനകളെ കണ്ണിൽ പിടിക്കില്ല. എൻ്റെ  വീട്ടിൽ വന്നവർ തന്നെ  ഞാൻ എന്താണ് പറയുന്നത് എന്ന് അത്ഭുതപ്പെടുന്നുണ്ടാവാം .  നെറ്റിപ്പട്ടമൊക്കെയണിഞ്ഞ ഗജവീരന്മാരായിരുന്നെങ്കിൽ അത് നിങ്ങളുടെ മനസ്സിൽ പതിഞ്ഞു കിടന്നേനെ. അനാർഭാടമായ  പെണ്ണാനകൾ ആയതു കൊണ്ടാണ് നിങ്ങളത് ശ്രദ്ധിക്കുക തന്നെ  ചെയ്യാതെ പോയത്.പിരിയധികം മുറുക്കിയാൽ  പൊട്ടിപ്പോകും. അതുകൊണ്ടു അരികുവത്കരിക്കപ്പെട്ട എട്ടു പെണ്ണാനകളുടെ കഥയിലേക്ക്   പോകാം.

ആനകൾ  വീട്ടിലേക്കു വന്നത് പെണ്ണാനകളായല്ല . നീണ്ട കൊമ്പൊക്കെയുള്ള വീരന്മാരായായിരുന്നു അവരുടെ വരവ്. എൻ്റെ ഒരു കൈപ്പിഴ, അല്ലെങ്കിൽ കാലത്തിന്റെ ഒരു തമാശയാകാം അവരെ പെണ്ണാക്കി മാറ്റിയത്.

പുതിയ വീട് പണിതപ്പോൾ അതിലേക്കു  സമ്മാനമായി  എന്റെ കൂട്ടുകാർ തന്നതാണ് ആനകളെ. ഒരു വലിയ മരപ്പലകയിൽ മനോഹരമായി കൊത്തിയെടുത്ത എട്ടു ആനകൾ . ഇടതു വശത്തെ ആന വളരെ വലുത്. പിന്നീടുള്ളവ ചെറുതായി ചെറുതായി വന്ന്  അവസാനത്തെ ആനയ്ക്കു ഒരു കുട്ടിയാനയുടെ വലിപ്പമേയുള്ളു.

പാലുകാച്ചലിന് വരാൻ  കഴിയാത്തതു കൊണ്ട് അവർ ഒരു ദിവസം മുമ്പ് എനിക്ക് സമ്മാനം തന്നു. വർണ കടലാസ്സുകൊണ്ടു ഭംഗിയായി അലങ്കരിച്ച ഒരു വലിയ പൊതിയായിരുന്നു അത്. നല്ല കനവും ഉണ്ടായിരുന്നു.വീട്ടിൽ കൊണ്ട് വന്നപ്പോൾ അവിടെ ആകെ തിരക്കായിരുന്നു. പിറ്റേ ദിവസത്തേക്കുള്ള തയ്യാറെടുപ്പുകൾ.അവസാന നിമിഷത്തെ മിനുക്കു പണികൾ, നിറയെ ആളുകൾ, ചെയ്തു തീർക്കാനുള്ള കാര്യങ്ങളുടെ ഒരു വലിയ ലിസ്റ്റ് . അതൊക്കെയായിരുന്നെങ്കിലും വലിയ പൊതി എല്ലാവരിലും കൗതുകമുയർത്തി. ഏതു അപ്പോൾ തന്നെ തുറന്നുനോക്കാനുള്ള ഉത്സാഹം എല്ലാവർക്കുമുണ്ടായി.

തുറന്നു നോക്കിയപ്പോൾ സുന്ദരമായ എട്ടാനകൾ അടിവെച്ചടിവെച്ചു പുറത്തേക്കു വന്നു. വരവിന്റെ ഭംഗിയിൽ എല്ലാവരും കുറച്ചു നേരം പണികളൊക്കെ മറന്നു നിന്നു . പിന്നെയാണ് ഇവരെ എവിടെ തളയ്ക്കുമെന്ന  ചിന്തയുണ്ടായത്. വീടിന്റെ പലയിടങ്ങളും നോക്കി ,അവസാനം പുസ്തകഷെൽഫിന്റെ  മുകളിൽ സ്ഥലം കണ്ടെത്തി. മരത്തിൽ കൊത്തിയെടുത്ത ശില്പഭംഗി , പുസ്തകകൂടിന്നു മുകളിൽ ഒരു കീരിടംപോലെ വിലസിനിന്നു.

കളയാൻ മടിതോന്നിയെങ്കിലും , പൊതിഞ്ഞു കൊണ്ടുവന്ന വർണക്കടലാസും മറ്റു സാധനങ്ങളും  , വലിച്ചെറിയാൻ ഒരുക്കി വെച്ചിരുന്ന ചപ്പു നിറച്ച ചാക്കിൽ കുത്തിത്തിരുകി.

ഏതാനും ദിവസം കഴിഞ്ഞാണ് സുഹൃത്തുക്കൾ  വീട്ടിലേക്കു വന്നത്. കയറിവന്നപ്പോൾ തന്നെ  അവർക്കു ആനകളെ ഇഷ്ടമായോ  എന്നറിയാനായിരുന്നു തിരക്ക്. എല്ലവർക്കും വളരെയിഷ്ടമായി എന്ന് പറഞ്ഞപ്പോൾ അത് എവിടെ വെച്ച് എന്നായി അടുത്ത ചോദ്യം. നേരെ പുസ്തകകൂടിനരികിലേക്കു കൊണ്ട് പോയി. ആനകളെ കണ്ടതും, ആദ്യത്തെ ആൾ ചോദിച്ചു, ഇതിന്റെ കൊമ്പെവിടെ? ചോദ്യം തന്നെ  മറ്റുള്ളവരും ആവർത്തിച്ചു . " ഏതു കൊമ്പ് ?" ഞാൻ മറുചോദ്യം ചോദിച്ചു.

ആപ്പോളാണവർ പറഞ്ഞത്, ആനയുടെ  കൂടെ കൊമ്പുമുണ്ടായിരുന്നു. അത് പൊട്ടിപോകാതിരിക്കാൻ, അതിനെ കടലാസ്സിൽ പൊതിഞ്ഞ് ആനകളുടെ   തുമ്പികൈയിനിടയിൽ തിരുകി വെച്ചിരുന്നു. അതവർ എന്നോട് പറയാൻ മറന്നു  പോയി. ഞങ്ങൾ വലിച്ചെറിഞ്ഞ ചവറുകൾക്കിടയിൽ കൊമ്പുകളും ഉണ്ടായിരുന്നു എന്ന് ചുരുക്കം. അപ്പോഴേക്കും എവിടേക്കെന്നറിയാത്ത വിധം കൊമ്പുകൾ യാത്രയായിരുന്നു. അന്ന് മുതലാണ് , കൊമ്പു കുലുക്കി നിൽക്കേണ്ട ഗജവീരന്മാർ  പെണ്ണാനകളായി എന്റെ പുസ്തകകൂടിനു മുകളിൽ നിരന്നു നിൽക്കാൻ തുടങ്ങിയത്.

 

ഇതൊരു ആകസ്മികതയാണോ എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് . ആവാൻ വഴിയില്ല. സൃഷ്ടിയുടെ ഒരു നിമിഷത്തിലും ഇതിന്റെ ശില്പിയുടെ മനസിലേക്ക് പെണ്ണാനകൾ കടന്നുവന്നിട്ടുണ്ടാവില്ല. നീണ്ട കൊമ്പുകളും, ഒത്ത ശരീരവുമായ കരിവീരന്മാരെത്തന്നെയാണ് അയാൾ കടഞ്ഞെടുത്തിണ്ടുണ്ടാവുക ( അയാൾ എന്നതും ഒരു മുൻവിധിയാണ്. അവളുമാകാമെങ്കിലും മനസ്സ് സമ്മതിക്കുന്നില്ല ). കൊമ്പുകൾ ഊരിവെക്കുന്ന ഏർപ്പാടിനോട് ഒരു സൃഷ്ടികർത്താവ് എന്ന നിലയിൽ അയാൾ യോജിക്കുന്നുണ്ടാവില്ല. എന്നാൽ കച്ചവടത്തിന് അതാണ് സൗകര്യമെങ്കിൽ അതിനു വഴങ്ങിക്കൊടുക്കുകയല്ലാതെ അയാൾക്കു വേറെ വഴിയില്ല. അത് പക്ഷെ ഇങ്ങനെയൊരു വിനയായി തീരുമെന്ന് അയാൾ സ്വപ്നേനി കരുതിയിരിക്കില്ല. ഒരു ചെറിയ തെറ്റുകൊണ്ടു അയാളുടെ ഗജവീരന്മാർ പെണ്ണാനകളായി മാറി. ആവശ്യപ്പെട്ടാലല്ലാതെ ഒരിക്കലെങ്കിലും അയാൾ പെണ്ണാനകളുടെ ഇത്തരമൊരു കൂട്ടം ഉണ്ടാക്കാൻ മിനക്കെടുമോ? മരത്തിൽ കൊത്തിയ പിടിയാനകൾക്കു മാർക്കറ്റിൽ വലിയ വിലയില്ലെന്ന് അയാൾക്കും അറിയുന്നുണ്ടാവും.

അതുപോലെ തന്നെ , എനിക്ക് വേണ്ടി ഇത് സമ്മാനമായി തിരഞ്ഞെടുക്കുമ്പോൾ , കൊമ്പുയർത്തി നിൽക്കുന്ന ഗജവീരന്മാർ തന്നെയാണ് എന്റെ സുഹൃത്തുക്കൾ മനസ്സിൽ കണ്ടിട്ടുണ്ടാവുക. ലക്ഷങ്ങൾ ചിലവാക്കി പണിത വീടിന്റെ മോടി കൂട്ടാൻ എട്ടു പെണ്ണാനകൾക്കു കഴിയുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാവില്ല.

എന്നിട്ടും, മാധവിക്കുട്ടിയും, സാറാജോസെഫും , കെ.ആർ. മീരയും, സിൽവിയ പ്ലാത്തും , ജയിൻ അയറും , താര പട്ടേലും, അനിത തമ്പിയുമൊക്കെ അക്ഷരങ്ങളുടെ രൂപത്തിൽ കുടികൊള്ളുന്ന പുസ്തകകൂടിനു മുകളിൽ , എട്ടു പെണ്ണാനകളായി ഇവർ എത്തി ചേർന്നത് ഒരു കാവ്യ നീതിയല്ലാതെ മറ്റൊന്നും ആവാൻ  വഴിയില്ല .

മറ്റൊരു രസകരമായ വസ്തുത , കൊമ്പുകൾ പോയപ്പോഴേക്കും ആനകളുടെ വ്യക്തിത്വം പൂർണമായി മാറിയെന്നതാണ്. കൊമ്പുകളാണ് അവരെ പെണ്ണുങ്ങളിൽ നിന്നും വേർതിരിച്ചു നിർത്തിയിരുന്നത്. സൂക്ഷിച്ചു നോക്കിയാൽ ഒരാനയ്ക്കും പെണ്ണുടലിന്റെ അടയാളങ്ങളില്ല. എല്ലാറ്റിനും ആണുടലിന്റെ കരുത്തുണ്ട്. എങ്കിലും കൊമ്പില്ലാതെ അവ പെണ്ണായിത്തീരുന്നു. അല്ലെങ്കിൽ ആണും  പെണ്ണും കെട്ടവനാകുന്നു . ആണായി പിറന്നത് കൊണ്ട് എന്ത് കാര്യം , ആണത്തമെവിടെ എന്ന് അത് എന്നോട് ചോദിക്കുകയാണോ ? ആണത്തമെന്നത് , (സ്ത്രീകൾക്ക് നേരെ ബലംപ്രയോഗിച്ചുള്ള കടന്നു കയറ്റമാണെന്നു ദൃഢമായി വിശ്വസിക്കുന്ന വർത്തമാനകാലത്ത്) , സ്ത്രീകളെ സംരക്ഷിക്കൽ കൂടിയാണെന്നും, അതിനു നീയിങ്ങനെ  കൊമ്പുകൾ ചപ്പുചവറുകൾക്കിടയിൽ കളഞ്ഞ് ഒരു മൊഴയായി ഇരുന്നാൽ  പോരാ എന്നെനെ ഓര്മപെടുത്തുകകൂടിയാണോ എട്ടാനകൾ  ചെയുന്നത്?

വീട്ടിലേക്കു വന്ന ആരും ആനകളെ കണ്ടിട്ട് , ഇതിന്റെ കൊമ്പെവിടെ എന്ന് ചോദിച്ചിട്ടില്ല; ഇത്ര ഭംഗിയുള്ള പിടിയാനകളുടെ ശിൽപം ഞങ്ങൾ കണ്ടിട്ടില്ല എന്ന് പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല; ആദ്യമായാണ് ഒരു പിടിയാനകളുടെ കൂട്ടത്തെ  മരത്തിൽ കൊത്തിയെടുത്ത് കാണുന്നത് എന്നും ആരും പറഞ്ഞിട്ടില്ല. പലരും ആനകളെ ശ്രദ്ധിച്ചിട്ടു പോലുമുണ്ടാവില്ല. എന്നാൽ ഇതിനു പകരം, കൊമ്പുകുലുക്കി നിൽക്കുന്ന ഗജവീരന്മാരായിരുനെങ്കിൽ അവരെ ശ്രദ്ധിക്കാതിരിക്കാൻ ആർക്കെങ്കിലും കഴിയുമായിരുന്നോ ? എന്നും, എവിടെയും പാർശ്വവത്കരിക്കപ്പെട്ട സ്ത്രീ സമൂഹത്തിന്റെ മറ്റൊരു ഉദാഹരണം മാത്രമാണ് എട്ടാനകൾ. .അനാർഭാടമായ ശിൽപം ആരുടേയും കണ്ണിൽ പെടുന്നില്ല. തട്ടിൻ മുകളിൽ ഉപേക്ഷിക്കപ്പെട്ട മറ്റൊരു മരപ്പണിയായി അതെന്റെ പുസ്തകങ്ങൾക്ക് മുകളിൽ പൊടിപിടിക്കുന്നു.

 

പുതിയ വീടാണെങ്കിൽ പോലും അതിനോടുള്ള നമ്മുടെ പുതുമ വേഗം കുറഞ്ഞു വരും. ആദ്യമൊക്കെ അത് അടിച്ചു, തുടച്ചു വൃത്തിയാക്കി വെക്കാൻ വലിയ ഉത്സാഹമാവും. പിന്നെയത്  സ്ത്രീകൾ  ചെയ്യണ്ട ഒരു ജോലിയാവും. ആനകൾക്കും അത് തന്നെയാണ് സംഭവിച്ചത്. തുടക്കത്തെ കൗതുകത്തിനു ശേഷം  അത് അവഗണിക്കപ്പെട്ടു. ഷെൽഫിനു മുകളിൽ പൊടിയും, മാറാലയുമേറ്റു അവ അപ്രസക്തമായി.

കഴിഞ്ഞ ദിവസം അതിലെ പൊടിയൊക്കെ ഒന്ന് തട്ടി കളയാമെന്നു കരുതി . തുടയ്ക്കാൻ മുകളിലേക്കു കയറിയപ്പോളാണ് ഞാൻ ശ്രദ്ധിച്ചത്. ആനകൾക്ക് വല്ലാത്തൊരു ഊർജ്ജസ്വലത .ഒന്ന് ഊരിവിട്ടാൽ മുന്നിലുള്ള ലോകത്തിലേക്ക് ചടുലമായ ചുവടുകളോടെ മുന്നേറാനുള്ള  ഒരാവേശം. എട്ടും പെണ്ണുങ്ങളാണെങ്കിലും അവർക്കിടയിൽ ദൃഢമായ  ഒരാത്മബന്ധം സ്ഥാപിച്ചതിന്റെ സൂചന.വളരെ കാലമായി എന്നോട് പറയാൻ കാത്തുവെച്ചിരുന്ന എന്തോ പറയാനുള്ള വെമ്പൽ . അതുവരെ തഴയപ്പെട്ടതിന്റെ വേദന .

തുണിയെടുത്തു തുടയ്ക്കുമ്പോൾ , മാധവിക്കുട്ടിയെ പോലെ സുന്ദരിയായ ഒരു ആന തുമ്പി കൈനീട്ടിയെന്റെ തോളിൽത്തട്ടി. ഞാൻ പകച്ചു നോക്കുമ്പോൾ അവരെന്റെ കാതിൽ  സ്വകാര്യം പറഞ്ഞു. ഞങ്ങളീ എട്ടാനകൾ ഇവിടെ ഇങ്ങനെ പൊടിപിടിച്ചു കിടക്കേണ്ടവരല്ല. നീ ഇടിയ്ക്കിടെ ഞങ്ങളെ പൊടിതട്ടി വെക്കുക. വരുന്നവർക്കൊക്കെ ഞങ്ങൾ നെറ്റിപ്പട്ടവും,കൊമ്പുമില്ലാത്ത പെണ്ണാനകളാണ്എന്ന് ഒട്ടും സങ്കോചമില്ലാതെ പരിചയപ്പെടുത്തുക.കരിവീരന്മാരെയാണ് മോഹിച്ചതെങ്കിലും, അപ്രതീക്ഷിതമായി കിട്ടിയ എട്ടു പെണ്ണുങ്ങളെയും, അവർ അർഹിക്കുന്ന അന്തസോടും , അഭിജാത്യത്തോടും കൂടിയാണ് ഇവിടെ കുടിയിരുന്നതിയിരിക്കുന്നത് എന്ന് പറയുക.ഞങ്ങളെ കുറിച്ച് നല്ല കഥകൾ ഉണ്ടാക്കി മറ്റുള്ളവരുമായി പങ്കുവെക്കുക.

 

സത്യമായും ഞാൻ മുകളിൽ എഴുതിയത് മുഴുവൻ , മാധവിക്കുട്ടിയെ പോലെ സുന്ദരിയായ, ആന  പറഞ്ഞു തന്നതാണ്. എനിക്ക് ഇങ്ങനെയൊന്നും എഴുതാൻ കഴിയില്ല എന്ന് നിങ്ങൾക്കറിയാമല്ലൊ. ഇനിയും കഥകൾ കേൾക്കണമെങ്കിൽ നിങ്ങൾക്കു എൻ്റെ  വീട്ടിലേക്കു വരാം . ആയിരകണക്കിന് കഥകളുമായി എട്ടാനകൾ എന്റെ പുസ്തകങ്ങൾക്കു മുകളിൽ കാത്തിരിക്കുന്നു.

10 comments: