കാൽപ്പന്തു കൈകൊണ്ടു തൊട്ടയാൾ ദൈവമാകുമോ ?
തലക്കെട്ടു തന്നെ പലർക്കും രസിച്ചിട്ടുണ്ടാവില്ല. പലരുടെയും മുഖം ചുളിഞ്ഞിട്ടുണ്ടാവും. തലക്കെട്ടുകൾ നമ്മെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന ഈ കാലത്തു ,കുറച്ചു കൂടി വായിച്ചു നോക്കാമെന്നു കരുതുന്നവരുമുണ്ടാവും.
മറഡോണയെ കുറിച്ച് ഞാൻ ഒരിക്കലും എഴുതണമെന്നു കരുതിയതല്ല. എഴുത്തുകയുമില്ലായിരുന്നു. എങ്കിലും അപ്രതീക്ഷിതമായ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ഒഴുകിയെത്തുന്ന അനേകം കുറിപ്പുകൾ കണ്ടപ്പോൾ ഇതെഴുതണമെന്നു തോന്നി .
വളരെ ശ്രദ്ധിച്ചു, ആലോചിച്ചുവേണം ഇതെഴുതാൻ എന്നെനിക്കറിയാം. ഫുട്ബോളിന്റെ ചക്രവർത്തിയെ, അല്ല ദൈവത്തിനെ പറ്റിയാണ് എഴുതുന്നത്, അദ്ദേഹത്തിന്റെ വേര്പാടിന് ശേഷം ഫുട്ബോൾ എന്ന കളിതന്നെ ഉണ്ടാവില്ലെന്ന് കരുതുന്ന ഭൂരിപക്ഷത്തിനു ഞാൻ എഴുതുന്നത് ഇഷ്ട്ടമായി എന്ന് വരില്ല.
ആദ്യം തന്നെ പറയട്ടെ. ഞാൻ ഫുട്ബോളിന് വേണ്ടി ഒരു സാമ്രാജ്യം തീർത്ത് , അവിടെ ഒരു സിംഹാസനം ആർക്കു വേണ്ടിയും ഒരുക്കി വെച്ചിട്ടില്ല. ഇനി അഥവാ അങ്ങിനെ ഒരുക്കിയാൽ തന്നെ അതിൽ ഒരാൾ മാത്രം ,വർഷങ്ങളോളം ചക്രവർത്തിയായി വാഴില്ല . പല സമയത്തു പലരായിരിക്കും ആ സിംഹാസനം അലങ്കരിക്കുന്നത്. ഒരാൾക്ക് മാത്രമായി ഒഴിച്ചിടാൻ മാത്രം സങ്കുചിതമല്ല ആ സിംഹാസനം. അനേകം ദൈവങ്ങളെ ഒരുമിച്ചു പൂജിക്കുന്ന ഈ രാജ്യത്തു ജനിച്ചുവളർന്ന എനിക്ക് അതൊരു പുതുമയല്ല
വളച്ചു കെട്ടില്ലാതെ പറയട്ടെ; ലോകത്തിലെ മികച്ച പന്ത് കളിക്കാരുടെ പട്ടിക എന്നോട് ഉണ്ടാക്കാൻ പറഞ്ഞാൽ, ആദ്യത്തെ പത്തിൽ പോലും മറഡോണയുടെ പേര് വരില്ല.അത് അദ്ദേഹം ഒരു മോശം കളിക്കാരനായത് കൊണ്ടല്ല . മറഡോണ മാന്ത്രികനായ ഒരു കളിക്കാരൻ തന്നെയാണ്. അസാധാരണമായ പന്തടക്കവും , വേഗതയും, ,എതിരാളികളെ കബളിപ്പിക്കാനുള്ള മിടുക്കും, എവിടെവെച്ചും ഗോൾ പോസ്റ്റിലേക്ക് ബോൾ അടിച്ചു കേറ്റാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു.
പിന്നെയെന്തു വേണം എന്ന് നിങ്ങൾ ചോദിക്കാം . ഇത് പോലെ കഴിവുള്ള, അല്ലെങ്കിൽ ഇതിനേക്കാൾ കഴിവുള്ള പലരും ഫുട്ബാളിൽ ഉണ്ട് അല്ലെങ്കിൽ ഉണ്ടായിട്ടുണ്ട് എന്നാണെന്റെ മറുപടി. അവരിൽ നിന്നും ഒക്കെ തീർത്തും വ്യത്യസ്തമായ സവിശേഷതകളൊന്നും ഞാൻ മറഡോണയിൽ കണ്ടിട്ടില്ല. അത് കൂടാതെ ചില കാരണങ്ങൾ കൂടി പറയാം. ഈ കാരണങ്ങളൊന്നും നിങ്ങൾ അംഗീകരിക്കണമെന്നില്ല. ഇതൊക്കെ എന്റെ തീർത്തും വ്യക്തിപരമായ അഭിപ്രായങ്ങളാണ്.
ഫുട്ബോൾ എന്ന് പറയുമ്പോൾ ബ്രസീലിനെ സ്നേഹിക്കുന്ന ലക്ഷങ്ങളിൽ ഒരുവനാണ് ഞാൻ. എന്നാൽ ഇതെഴുതുമ്പോൾ ഞാൻ അവരെ ഇതിൽ ഉൾകൊള്ളിക്കുന്നില്ല. ഇതെന്റെ സ്വകാര്യമായ ചിന്തകളാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്വം എനിക്കാണ്. ബ്രസീലിനോടുള്ള ഈ ഇഷ്ടം എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല. ഞാൻ വലുതാകുമ്പോഴേക്കും ബ്രസീൽ ഫുട്ബാളിന്റെ വസന്ത കാലമൊക്കെ കഴിഞ്ഞിരുന്നു, എങ്കിലും 2002 അവർ എനിക്ക് കണ്ടു സന്തോഷിക്കാൻ വേണ്ടി ഒരു കിരീടം നേടി തന്നു. ഫുട്ബോളിനെ ഇഷ്ടപെട്ട നാൾ മുതൽ ബ്രസീലിനെയും ഇഷ്ടപ്പെട്ടിരുന്നു. മൈതാനത്തു ആ മഞ്ഞപ്പട വിരിയിച്ച പൂക്കൾ, അവർ ഒരുക്കിയ താളങ്ങൾ , അവർ നെയ്തെടുത്ത ലയ ഭംഗികൾ, ഇതൊന്നും
മറ്റാർക്കും കഴിഞ്ഞിട്ടില്ലെന്ന് എനിക്കു ഉറപ്പാണ്. ബ്രസീലിയൻ ഫുട്ബോൾ ഇന്നൊരു വഴിത്തിരിവിലാണ്. എങ്ങോ നഷ്ടപെട്ട പഴയ പ്രതാപം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടു അവരെ കൈവിടാൻ വയ്യ . കുറച്ചു വര്ഷം മുമ്പ് ജർമ്മനി ഞങ്ങളെ
ദയനീയമാം വിധം തകർത്തു തരിപ്പണമാക്കിയപ്പോഴും, കളി തീരുംവരെയും അതിനു ശേഷം ഇന്ന് വരെയും അവരുടെ തിരിച്ചു വരവിനു വേണ്ടി കൈയടിക്കുന്നവനാണ് ഞാൻ. ഇനി കളി എത്രയൊക്കെ മോശമായാലും, ഈ ജന്മത്തിൽ ബ്രസീലിനെ ഞാൻ ഒരിക്കലും കൈവിടില്ല. അത്തരമൊരു ബ്രസീൽ ആരാധകന്റെ ആജന്മ ശത്രുവാണ് അർജന്റീന .കീരിയും പാമ്പും പോലെ, ഇന്ത്യയും പാകിസ്ഥാനും പോലെ, അമേരിക്കയും ക്യൂബയും പോലെ, ഒരിക്കലും തീർക്കാനാവാത്ത കടുത്ത ശത്രുത ഞങ്ങൾക്കിടയിലുണ്ട് . അതുകൊണ്ടു തന്നെ ശത്രുരാജ്യത്തെ ഒരാളെ , ഫുട്ബാളിന്റെ ചക്രവർത്തിയായി അരിയിട്ട് വാഴിക്കാനുള്ള ഒരു ശ്രമത്തെയും ഞാൻ അംഗീകരിക്കില്ല.
ഇമ്രാൻ ഖാൻ പ്രഗത്ഭനായ ക്രിക്കറ്റ് കളിക്കാരനായിരുന്നു.
ലോകം കണ്ട മികച്ച ഓൾ റൗണ്ടർ ആയിരുന്നു. അദ്ദേഹമാണ് പാകിസ്താന് ക്രിക്കറ്റ് ലോക കിരീടം
നേടി കൊടുത്ത്. എന്നാൽ അദ്ദേഹമാണ് ക്രിക്കറ്റിന്റെ ചക്രവർത്തി എന്ന് പറഞ്ഞാൽ നിങ്ങൾ
അംഗീകരിക്കുമോ? അത് പോലെ തന്നെയാണ് ഇതും.
ഇത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള മത്സരം മാത്രമല്ല, ലോകത്തെ അനേക ലക്ഷം ഫുട്ബോൾ പ്രേമികൾ മറഡോണയെ ദൈവമായി കാണുന്നു എന്ന് നിങ്ങൾ വാദിക്കാം. അത് കൊണ്ട് തന്നെ മറഡോണയെന്ന വ്യക്തിയിലേക്ക് വരാം . മറൊഡോണയെക്കാൾ (കു)പ്രസിദ്ധമായിരുന്നു അദ്ദേഹത്തിന്റെ മൈതാനത്തിനു പുറത്തുള്ള ജീവിതം. അദ്ദേഹം എവിടെയൊക്കെ പോയോ അവിടെയൊക്കെ മയക്കുമരുന്നും അദ്ദേഹത്തിന്റെ കൂടെ പോയി. ഒന്നോ രണ്ടോ തവണ ഉത്തേജന മരുന്ന് കഴിച്ച കാര്യമല്ല പറയുന്നത്. സമൂഹത്തിനു തന്നെ ഉൾക്കൊള്ളാനാവാത്ത മയക്കുമരുന്നിന്റെ അടിമയായ കാര്യമാണ് പറയുന്നത്. മൂന്ന് തവണയാണ് അദ്ദേഹത്തിനെ കുറ്റക്കാരനായി കണ്ടത്. 1991 ഇൽ ആദ്യത്തെ വിലക്ക് . 1994 വേൾഡ് കപ്പിൽ നിന്നും പുറത്താക്കപ്പെടുന്നു . പിന്നീട് 1997 വീണ്ടും.ഏതു രാജാവാണ്, ദൈവമാണ് തൻ്റെ സിംഹാസനത്തിൽ നിന്നും മൂന്ന് തവണ മയക്കുമരുന്നിന്റെ ലഹരിയിൽ അടിതെറ്റിവീണിട്ടുള്ളത്. ഇത് വെറും വ്യക്തിപരമായ ഒരു കാര്യമല്ല.ലോകം മുഴുവൻ അറിയുന്ന , ആരാധിക്കുന്ന ഒരു വ്യക്തി ഇത്ര അധഃപതിക്കുന്നത് ശരിയാണോ? ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ആരാധകർക്ക് ഒരു ദൈവം ഇങ്ങനെയാണോ മാതൃകയാവേണ്ടത്? അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളെന്ന് പറഞ്ഞ് കൈയൊഴിയാൻ കഴിയുമോ ? വളരെ അച്ചടക്കത്തോടെ കളിക്കേണ്ട കളിയുടെ ചക്രവർത്തി, വ്യക്തി ജീവിതത്തിലും ആ അച്ചടക്കം പാലിക്കേണ്ടതല്ലേ ?ലക്ഷക്കണക്കിനാളുകൾ തന്നെ നെഞ്ചേറ്റി നടക്കുമ്പോൾ, തൻ്റെ കുത്തഴിഞ്ഞ ജീവിതം അവരെ വഴിതെറ്റിക്കുമെന്നു അയാൾ ഓർക്കേണ്ടതല്ലേ. ഇനി അതൊക്കെ മാറ്റി വെച്ചാലും, കളിക്കളത്തിൽ അയാൾ കാണിച്ച മിടുക്ക് ഈ ലഹരിയുടെ സഹായത്തോടെയാണ് എന്ന് പറഞ്ഞാൽ അത് പൂർണമായി നിഷേധിക്കാൻ കഴിയുമോ? ലാൻസ് ആംസ്ട്രോങും, ബെൻ ജോൺസണുമൊക്കെ ,കുറ്റക്കാർ എന്നുകണ്ടെത്തി മാറ്റിനിർത്തപ്പെടുമ്പോൾ , ഒരു ഫുട്ബോൾ ഇതിഹാസത്തിനെ മാത്രം അതിൽ നിന്നും മാറ്റിനിർത്തുന്നത് അനീതിയല്ലേ ? സ്വന്തം പ്രയത്നം കൊണ്ടും, കായികവും മാനസികവുമായ തയ്യാറെടുപ്പുകൊണ്ടും മാത്രം കായിക രംഗത്ത് പിടിച്ചു നിൽക്കുന്ന അനേക ലക്ഷം കായികതാരങ്ങളോടുള്ള അവഗണനയും, അധിക്ഷേപവും അല്ലെ അത് ?
എത്രയൊക്കെ ലഘൂകരിക്കാൻ ശ്രമിച്ചാലും, ന്യായീകരിക്കാൻ ശ്രമിച്ചാലും മറഡോണയ്ക്കു കാല്പന്തിനേക്കാൾ ലഹരി നൽകിയത് മയക്കുമരുന്നുകളാണ് എന്ന് സമ്മതിക്കേണ്ടി വരും. അത് സമ്മതിക്കാതെ , അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത് എന്തുകൊണ്ടാവാം?
കളിക്കിടയിൽ ,ഒരു കാലഘട്ടത്തിൽ വല്ലാതെ തിളങ്ങിയ ഒരു താരമാണ് മറഡോണ. ആ തിളക്കത്തിൽ അദ്ദേഹം മറ്റുള്ളവരെ നിഷ്പ്രഭരാക്കി. ആ കാലയളവിനുള്ളിൽ ,കീഴടക്കാനുള്ള പല ഉയരങ്ങളും അദ്ദേഹം കീഴടക്കി. ക്ഷണികമെങ്കിലും , അതി ശക്തമായ ആ പ്രഭയുടെ നിഴലിലാണ് പിന്നീട് മറഡോണ എന്ന വ്യക്തി ജീവിച്ചത്. കായിക ജീവിതത്തിന്റെ ഒടുവിൽ, തൻ്റെ കഴിവുകൾ ഊർന്നു പോകുന്നത് അദ്ദേഹം വ്യക്തമായും അറിഞ്ഞിരിക്കണം. അതുകൊണ്ടു തന്നെയാണ് കളിയിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ , അത് വരെ നേടിയെടുത്ത വ്യക്തിപ്രഭാവത്തിന്റെ കരുത്തിലാണ് അദ്ദേഹം ശിഷ്ട കാലം ജീവിക്കാൻ ശ്രമിച്ചത്. അപ്പോഴേക്കും ഒരു ബ്രാൻഡ് ഇമേജ് അദ്ദേഹം, അറിയാതെയാണെങ്കിലും, ഉണ്ടാക്കിയിരുന്നു. എന്നും അപവാദങ്ങളിലും , വിവാദങ്ങളിലും പെടുന്നവരെയാണ് വാർത്തകൾക്കും, മാധ്യമങ്ങൾക്കും ആവശ്യം. അങ്ങിനെ ഒരാളെ കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർ അയാളെ ചക്രവർത്തിയും, ദൈവവും ഒകെ ആക്കി മാറ്റും
മറഡോണയെ കുറിച്ച് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ആരാധകർ ഇതെല്ലാം മറച്ചുവെക്കും എന്ന് മാത്രമല്ല , മറ്റുചില കാര്യങ്ങൾ പറഞ്ഞ് നമ്മുടെ ശ്രദ്ധ തിരിച്ചു വിടാൻ ശ്രമിക്കും. അതിൽ ഏറ്റവും കൂടുതൽ തവണ ഉപയോഗിക്കുന്ന അസ്ത്രമാണ് ഇംഗ്ലണ്ടിന് എതിരെ അദ്ദേഹം നേടിയ ആ അത്ഭുത ഗോൾ. അത് ഫുട്ബോൾ ചരിത്രത്തിൽ എന്നും ഇടം പിടിക്കുന്ന ഗോൾ ആണ് എന്നതിന് സംശയമൊന്നുമില്ല . തന്റെ പകുതിയിൽ നിന്നും പന്തെടുത്ത് , എതിരെ വന്ന ഡിഫൻഡർമാരെ വെട്ടിച്ചുകയറി , ഗോൾവല കുലുക്കിയത് മറഡോണയുടെ അത്ഭുതപൂർവമായ കഴിവിന്റെ പ്രദർശനം തന്നെയാണ് . ( അത് ഗോൾ ആയില്ലെങ്കിൽ ഞങ്ങൾ മലപ്പുറത്തുകാർ അദ്ദേഹത്തെ ഒറ്റപൂതിയെന്ന് വിളിച്ചേനെ )
എന്നാൽ ഒരു വ്യക്തിയുടെ മികവ് ഒന്നോ രണ്ടോ ഉദാഹരണങ്ങൾ ഉയർത്തി കാട്ടി തെളിയിക്കാൻ കഴിയില്ല . അത് ആ വ്യക്തിയുടെ ആകെയുള്ള ജീവിതത്തിന്റെ പ്രതിഫലനമാകണം .
അങ്ങിനെ വരുമ്പോൾ, ആ ഗോളിനോട് ചേർത്ത് , ഹാൻഡ് ഓഫ് ഗോഡ് എന്ന് പിന്നീട് അറിയപ്പെട്ട , ഗോൾകൂടി കൂട്ടി വായിച്ചാലേ ചിത്രം പൂർണമാവുകയുള്ളൂ . ഇവിടെയാണ് കളിയുടെ മൗലികതയും, കളിക്കാരന്റെ ധാർമ്മികതയും കടന്നു വരുന്നത്. എല്ലാ കളിയും ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതല്ല . മറ്റൊരു അർത്ഥത്തിൽ ജയം മാത്രമാകരുത് കളിയുടെ ലക്ഷ്യം. കളിയെ പോലെ പ്രധാനമാണ് എങ്ങിനെ കളിക്കുന്നു എന്നതും. ആ കളി ജയിക്കേണ്ടത് ആ കളിക്കാരന്റെ അല്ലെങ്കിൽ രാജ്യത്തിൻറെ ആവശ്യമായിരിക്കാം. പക്ഷെ അതിനുവേണ്ടി ധാർമ്മിക മൂല്യങ്ങളെ മുഴുവൻ ചവിട്ടു കൊട്ടയിലേക്കു എടുത്തെറിയുന്നത് ശരിയല്ല.
ദൈവത്തിന്റെ കൈ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഉദേശിച്ചത് ഞാൻ ദൈവമാണ് എന്നും, അതുകൊണ്ട് അതെന്റെ കൈയാണ് എന്നുമാണോ? അതോ, താൻ വളരെ പ്രിയങ്കരനായത് കൊണ്ട് , ദൈവം തന്നെ നേരിട്ടു വന്ന് , കൈകൊണ്ട് ആ ഗോൾ നേടിയെന്നാണോ? രണ്ടായാലും തെറ്റാണ് . ദൈവമായാലും, മനുഷ്യനായാലും ചെയ്യാൻ പാടില്ലാത്ത ഒരു തെറ്റ് . ഫുട്ബോൾ കാലുകൊണ്ട് കളിക്കേണ്ട കളിയാണ്. അവിടെ കൈക്കു സ്ഥാനമില്ല.ഇത്തരം കൗശലങ്ങളും, സൂത്രപ്പണികളുമൊക്കെ ചരിത്രത്തിലും, പുരാണങ്ങളിലും സുലഭമാണ്. ഏറ്റവും വലിയ വില്ലാളി, മണ്ണിലുറച്ചു പോയ രഥചക്രമുയർത്തുമ്പോളാണ് , എതിരാളിയെ അമ്പെയ്തു വീഴ്ത്തിയത്. നൂറുപേരെ കൊന്ന ബലവാൻ , ഒടുവിലത്തെയാളെ തുടയിലടിച്ചാണ് കൊന്നത്. അങ്ങിനെ പലകഥകളും നമ്മൾ കേട്ടിട്ടുണ്ട്. അത് തെറ്റോ ശരിയോ എന്ന് ഇപ്പോഴും ചർച്ച ചെയുന്നുണ്ട്. അതുപോലെ , മഹാനായ കളിക്കാരന്റെ അപജയങ്ങൾ പാടിപുകഴ്ത്തുമ്പോൾ , ഈ അധാർമികത കൂടി അതോടൊപ്പം പറയണമെന്നു മാത്രം.
ഇവിടെയാണ് മറ്റൊരു കളിക്കാരൻ കടന്നു വരുന്നത്. മറഡോണയോളമില്ലെങ്കിലും ഒരുകാലത്തു ഒരുപാടു പേര് നെഞ്ചിലേറ്റിയ കളിക്കാരനാണ് സിദാൻ. മൈതാനങ്ങളെ അടക്കിഭരിച്ചിരുന്ന സൂത്രധാരകൻ , ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിൽ അദ്ദേഹം മാനുഷികമായ ഒരു പ്രലോഭനത്തിന്നടിപ്പെട്ടു . ഞൊടിയിടയിൽ എല്ലാം കീഴ്മേൽ മറിഞ്ഞു. തന്നെയും തന്റെ കുടുംബത്തെയും വംശീയമായി അപഹസിച്ച, അവഹേളിച്ച എതിരാളിയെ അയാൾ തലകൊണ്ട് ഇടിച്ച് താഴെയിട്ടു. അതിന്റെ പേരിൽ കളിയിൽ നിന്നും പുറത്തായി. അന്ന് അദ്ദേഹത്തിന് നഷ്ടപെട്ടത് ചക്രവർത്തി അല്ലെങ്കിൽ ദൈവമെന്ന സ്ഥാനമാണ്. എതിർ ടീമിലെ ആൾ തന്നെ അധിക്ഷേപിച്ചപ്പോൾ , സിദാന് കുറച്ചു നേരം ക്ഷമിക്കാമായിരുന്നു . എന്നിട്ടു കളിക്കിടയിൽ ഒത്തുവരുന്ന അവസരത്തിൽ , ദൈവത്തിന്റെ കൈ എന്നപോലെ, സൂത്രത്തിൽ എതിരാളിയോട് പകരം വീട്ടാമായിരുന്നു . പക്ഷെ അദ്ദേഹം ചെയ്തത് , എല്ലാവരും കണ്ടു നിൽക്കേ ആ അവഹേളനത്തിനുള്ള മറുപടി കൊടുക്കുകയായിരുന്നു. അതിനു അദ്ദേഹം ഉപയോഗിച്ചത് തന്റെ തലയാണ്. ഫുട്ബോളിൽ തല ഉപയോഗിക്കൽ നിഷിദ്ധമല്ല . സിദാന്ന് കൈകൊണ്ടു എതിരാളിയെ നേരിടാമായിരുന്നു. പക്ഷെ ഫുട്ബോൾ ഗ്രൗണ്ടിൽ ആയതുകൊണ്ടാവാം അദ്ദേഹം അത് ചെയ്യാതിരുന്നത് . സിദാൻ ചെയ്തത് ശെരിയോ തെറ്റോ എന്നത് ഇവിടെ പ്രസക്തമല്ല . പക്ഷെ ,ഒന്നും മറച്ചു വെക്കാതെ, എന്നാൽ എന്തിനെന്ന് ഇതുവരെ ആരോടും പറയാതെ, തന്നെ പരിഹസിച്ചവനുള്ള ശിക്ഷ , കൈകൊണ്ടല്ലാതെ ,നടപ്പാക്കാനുള്ള ആർജവം അദ്ദേഹം കാണിച്ചു. അതിനുള്ള ശിക്ഷ ഏറ്റുവാങ്ങി കളിക്കളം വിട്ടു പോയി. അതിൽ സിദാനും, ഫ്രാൻസിനും വലിയ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടാവും. എന്നാൽ ഒരു തെറ്റു ചെയ്ത് , അതിനെ ദൈവത്തിന്റെ മേലെ ചാരിവെച്ച് , ജീവിതകാലം മുഴുവൻ ഒരു തീരാക്കളങ്കമായി അതുകൊണ്ടു നടക്കുന്നതിലും ഭേദമാണ് ആ വലിയ നഷ്ടങ്ങൾ.
സൈക്കോളജിയിൽ " ഹാലോ എഫ്ഫക്റ്റ് " എന്നൊരു സങ്കല്പമുണ്ട്. ആരുടെയെങ്കിലും, അല്ലെങ്കിൽ എന്തിന്റെയെങ്കിലും വ്യക്തിപ്രഭാവത്തിൽ അകപ്പെട്ടു പോകുന്നതിനെയാണ് അങ്ങിനെ പറയുക. പിന്നീട് ആ വ്യക്തി, അല്ലെങ്കിൽ ആ ബ്രാൻഡ് ചെയുന്നതൊക്കെ മഹത്തരമാണ് എന്ന് നാം വിശ്വസിക്കുന്നു. ആ വ്യക്തിക്കു പിന്നിൽ സദാ ഒരു പ്രഭാവലയം തീർത്തുകൊടുക്കുന്നു.അതിനു നല്ലൊരു ഉദാഹരണമാണ് മറഡോണ. അദ്ദേഹത്തെ ഫുട്ബാളിന്റെ ചക്രവർത്തിയായി അവരോധിക്കുന്നവർക്കു അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം.
എല്ലാ സിംഹാസനങ്ങളും പരിശുദ്ധമൊന്നുമല്ല. അല്ലെങ്കിൽ എല്ലാ സിംഹാസനത്തിലും പാപത്തിന്റെയും, ചോരയുടേയുമൊക്കെ കറ പുരണ്ടിട്ടുണ്ടാവും. എല്ലാ ചക്രവർത്തിമാരും, ദൈവങ്ങളും എല്ലാം തികഞ്ഞവരാണ് എന്നും എനിക്ക് അഭിപ്രായമില്ല. എന്നാലും ശുഭ്രവസ്ത്രത്തിൽ ഒരു മഷിത്തുള്ളിയോ, ഒരു കറയോ വീണാൽ പിന്നെ നമുക്കതു ഉപയോഗിക്കാൻ കഴിയില്ല. അതുപോലെ തന്നെ സിംഹാസങ്ങളിൽ ഇരിക്കുന്നവർ കളിയുടെ എല്ലാ നിയമങ്ങളെയും പാടെ അവഗണിക്കുന്നതു ശരിയല്ല. സമൂഹത്തിനു ദോഷമാകുന്ന ഒരു പ്രവൃത്തിയിൽ നിരന്തരം വ്യാപൃതനാവുന്നതും തെറ്റായ കീഴ്വഴക്കമാണ് .
മറഡോണയുടെ കൈയ്യിൽ ചെഗുവേരയുടെയും , കാലിൽ ഫിഡൽ കാസ്ട്രോയുടെയും ചിത്രങ്ങൾ പച്ചകുത്തിയിട്ടുണ്ടത്രെ . ( കാലിൽ കാസ്ട്രോ ഉള്ളത് കൊണ്ടാണോ ആ ഗോൾ അദ്ദേഹം കൈകൊണ്ട് നേടിയത് ? കാസ്ട്രോയോടുള്ള ദേഷ്യം തീർക്കാനാണോ ദൈവം നേരിട്ടു വന്നു അത് ചെയ്തത്?)
ഈ രണ്ടു വിപ്ലവ പോരാളികളെയും , രണഭൂമിയിലായാലും ബൊളീവിയൻ കാടുകളിലായാലും,നയിച്ചത് ഒരു സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്,അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള മോഹമാണ്, അനീതിയോടു പോരാടാനുള്ള ഊർജ്ജമാണ് , ഒരിക്കലും കൈവിടാത്ത ജീവിതമൂല്യങ്ങളുടെ ബലമാണ്, ചെയുന്ന പ്രവർത്തിയോടുള്ള അചഞ്ചലമായ സത്യസന്ധതയാണ്, ലക്ഷ്യത്തിലെത്താൻ മനസ്സും ശരീരവും ദാനം ചെയ്ത അർപ്പണബോധമാണ്. അല്ലാതെ, സിരകളിൽ മയക്കുമരുന്നു കുത്തിവെച്ച് , അതിന്റെ ലഹരിയിലല്ല അവർ വിപ്ലവം നയിച്ചത്. ആരുമറിയാതെ ,കൈകൊണ്ട് പന്ത് തട്ടിയിട്ടല്ല അവർ ലക്ഷ്യം കണ്ടത്.
കൈയിലും കാലിലും അവരെ പച്ചകുത്തുന്നതിനു പകരം, അവരുടെ മൂല്യങ്ങളെ, ആവേശങ്ങളെ ,നന്മകളെ ,മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നെങ്കിൽ മറഡോണക്ക് ലഹരിയുടെ പിറകെ പോകേണ്ടിവരില്ലായിരുന്നു,ദൈവത്തിന്റെ " ഒരു കൈ" സഹായം തേടേണ്ടിവരില്ലായിരുന്നു .
എനിക്ക് മറഡോണയോടു വ്യക്തിപരമായ വിരോധമൊന്നുമില്ല. അദ്ദേഹം പ്രഗത്ഭനായ ഒരു കളിക്കാരനായിരുന്നു. പക്ഷെ അദ്ദേഹത്തിനെ ചക്രവർത്തിയായി, ദൈവമായി അവരോധിക്കുന്നതിനോട് എനിക്കുള്ള വിയോജിപ്പാണ് മുകളിൽ ചേർത്തത് .
ഒരു കളിയിലും ഒരാൾക്കും കനകസിംഹാസനങ്ങൾ പണിയാതിരിക്കുന്നതാണ് നല്ലത് . ഇനി പണിതാൽ തന്നെ അത് അധികകാലം നിലനിൽക്കില്ല. പതിനേഴു വയസുള്ള എൻ്റെ മകന് മറഡോണയും, പെലെയുമൊക്കെ പഴയൊരു കഥയാണ്. അവൻ്റെ ഫുട്ബോൾ ദൈവം ഇപ്പോൾ മെസ്സിയാണ്. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ അവരും വെറും കഥയാവും.
ഫുട്ബാൾ കളി മറഡോണയിൽ അവസാനിക്കുകയൊന്നുമില്ല. അത് ഇനിയും തുടരും. പുതിയ ചക്രവർത്തികൾ, ദൈവങ്ങൾ സിംഹാസനത്തിലേറും. അന്ന് നമ്മൾ " പണ്ട് മറഡോണ എന്ന് പേരുള്ള ഒരു കളിക്കാരന്നുണ്ടായിരുന്നു " എന്ന് കഥ പറയും.
അപ്പോൾ " കാൽപ്പന്തു കൈകൊണ്ടു കളിച്ച ദൈവമല്ലെ" എന്ന് വരും തലമുറ ചോദിക്കാതിരിക്കട്ടെ.