Sunday, August 4, 2019

പൂമ്പാറ്റയെ പുറത്താക്കി അടച്ച വാതിൽ


പൂമ്പാറ്റയെ പുറത്താക്കി അടച്ച വാതിൽ

നഗരത്തിന്റെ വിരസതയും ,വിങ്ങലും തട്ടിക്കളയാനാണ് തിരികെ നാട്ടിലേക്കു വരൻ തീരുമാനിച്ചത്. വലിയ പട്ടണത്തിലെ ഹൗസിങ് സൊസൈറ്റിയിൽ വീടിനു ഫ്ലാറ്റ് എന്നാണ് പറയുക. ഒന്നിന് മുകളിൽ മറ്റൊന്നായി കെട്ടിവെച്ചിരിക്കുന്ന വീടുകൾക്ക് ഫ്ലാറ്റ് എന്ന് എങ്ങിനെ പേര് വന്നു എന്ന്  ചിന്തിച്ചിട്ടുണ്ട് . മറ്റു  പലതും പോലെ ഉത്തരം കണ്ടുപിടിക്കാൻ ശ്രെമിച്ചിട്ടില്ല. നഗരത്തിലെ ജീവിതത്തിനെ ഫ്ലാറ്റ് എന്ന് വിശേഷിപ്പിച്ചാൽ തെറ്റില്ല..ഏറ്റക്കുറച്ചിലുകൾ ഒന്നുമില്ലാത്ത ഫ്ലാറ്റായ ഒരു ജീവിതം. ഒരു നേർരേഖ പോലെ അത് വിരസമാകുന്നു.
ഫ്ലാറ്റിലെല്ലാം അടച്ചിടണം. ഒരു ചെറിയ പഴുതു മതി പുറത്തുള്ള പൊടിയും, മാലിന്യവും ഇരച്ചു കയറാൻ. രണ്ടു ജാലകപാളിയുടെ അകലമാണ് അടുത്ത വീടുമായി ഉണ്ടാവുക. അപ്പോൾ അടച്ചിട്ടിട്ടില്ലെങ്കിൽ വാക്കും, നോക്കും, മണവും, രഹസ്യവും, സ്വകാര്യതയുമൊക്കെ ജാലകപ്പഴുതിലൂടെ അടുത്ത വീട്ടിലെത്തും. വാതിലും , ജനാലയും അടച്ചാൽ മാത്രം പോരാ, അവയെ കട്ടിയുള്ള കർട്ടൻ കൊണ്ട് മറയ്ക്കുകയും  വേണം.  നഗരത്തിലാണെങ്കിലും പലപ്പോഴും ഒരു ഗുഹക്കുള്ളിൽ അകപ്പെട്ടത് പോലുള്ള അനുഭവമാണ്.
ചെറുപ്പത്തിൽ , നാട്ടിൽ വീട്ടിലെ വാതിൽ രാത്രിയിലല്ലാതെ  ഒരിക്കലും അടയ്ക്കാറില്ല .ചേർത്തടയാകാത്തതു കൊണ്ട് ജനല്പാളികൾ പലപ്പോഴും  മുഖം വീർപ്പിക്കാറുണ്ട് . അടയ്ക്കാത്ത വാതിലിലൂടെയും, ജനലിലൂടെയും ചെറിയ പ്രാണികളും, ഇഴ ജന്തുക്കളും കയറി വരും.
എട്ടുകാലിയെ കണ്ടു ഭയന്ന് നിലവിളിക്കുമ്പോൾ 'അമ്മ ശകാരിക്കും, " അതൊരു ചെറിയ ജന്തു. ഇര കിട്ടി കഴിഞ്ഞാൽ അത് അതിന്റെ വഴിക്കു പോയിക്കൊള്ളും." സഹജീവനത്തിന്നെ കുറിച്ചുള്ള ഏറ്റവും ലളിതവും, ആഴത്തിലുള്ളതുമായ പാഠമായിരുന്നു അത്. അത് കേട്ടാണ് വളർന്നത്.
വലിയ നഗരത്തിൽ നിന്നും നാട്ടിലേക്ക് തിരിച്ചു വന്നപ്പോൾ, ടൗണിൽ നിന്നും അല്പം വിട്ടാണ് വീട് വെച്ചത്. ചുറ്റും പച്ചപ്പുള്ള ഒരു കുന്നിൻ ചെരുവിൽ ഒരു ചെറിയ വീട്. മുന്നിൽ ചെറിയ ഒരമ്പലം. കിടപ്പു മുറിയോട് ചേർന്ന ബാൽക്കണി സ്വപ്ന സാക്ഷാത്കാരമായിരുന്നു . പുതിയ വീട്ടിൽ താമസം തുടങ്ങിയപ്പോൾ അച്ഛനും, അമ്മയും കൂടെ പോന്നു.
ആദ്യത്തെ ദിവസം തന്നെ എല്ലാ ജാലകങ്ങളും തുറന്നിട്ടാണ് കിടന്നതു. മണിക്കൂറുകളോളം സുഖമായി ഉറങ്ങി. ഉണർന്നപ്പോൾ ഉന്മേഷവും, ഉണർവും തോന്നി. പുറത്തെ പച്ചപ്പും, കുളിർമയും മനസ്സിലേക്കും പടർന്നത് പോലെ.
ഒരു ദിവസം രാത്രി അമ്മ താഴത്തെ ജാലകങ്ങളെലാം അടയ്ക്കുന്നത് കണ്ടപ്പോൾ അത്ഭുതം  തോന്നി .
" അമ്മയെന്തിനാ എല്ലാം അടയ്ക്കുന്നത്"? ഞാൻ ചോദിച്ചു.
" ഇത് നഗരമാണ്, നിനക്കിവിടുത്തെ ഇപ്പോഴത്തെ രീതിയൊന്നും അറിയില്ല.". 'അമ്മ ചിരിച്ചു. എന്നിട്ടു ഒരു കഥ പറഞ്ഞു. കഥയല്ല, അനുഭവം.
രാത്രി എന്തോ ശബ്ദം കേട്ടാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്. ശബ്ദത്തിന്റെ ഉറവിടം ഏതാണ്  എന്നറിയാൻ ഒരു നിമിഷമെടുത്തു. ജനലിനു വെളിയിൽ ആരോ ഉള്ളത് പോലെ. തോന്നലാവുമെന്നു കരുതി. അപ്പോൾ ഇരുട്ടിലെന്തോ  ദേഹത്ത് തട്ടി. ടോർച്ചെടുത്തു അടിച്ചു നോക്കുമ്പോൾ ജനലിനു വെളിയിൽ ഒരു രൂപം, കറുത്ത മുഖംമൂടിയണിഞ്ഞു നില്കുന്നു . ടോർച്ചടിച്ചതും അയാൾ പെട്ടന്നു ഓടി പോയി. കൈയിലുണ്ടായിരുന്ന നീളൻ മുള വടി മുറിയിലേക്കു ശബ്ദത്തോടെ വീണു. വലിയ വടി കൊണ്ട് മാല പൊട്ടിക്കാനുള്ള ശ്രമമായിരുന്നു. അതിനു ശേഷം ജനൽ തുറന്നിട്ടാൽ അമ്മയ്ക്കു ഉറക്കമില്ല. പണ്ട് ഞങ്ങൾക്ക് ധൈര്യം പകർന്നു തന്ന അതേയമ്മ സംഭവത്തിന് ശേഷം പകച്ചു പോയി. പിന്നെ തുറന്നിട്ട ജാലകത്തിന്നപ്പുറം ഭയം മാത്രമേ അമ്മയ്ക്ക് കാണാൻ കഴിഞ്ഞിരുന്നുള്ളൂ . അത് കള്ളനായും, മരണമായും മറ്റു പലതുമായും ഇരുട്ടിൽ മറഞ്ഞു നിന്ന്. എന്നും.
കേട്ടപ്പോൾ അല്പം ഭയം എനിക്കുംതോന്നാതിരുന്നില്ല  . എങ്കിലും ധൈര്യമൊക്കെ അഭിനയിച്ചു ഞാൻ ജനലുകൾ തുറന്നു തന്നെ കിടന്നു. ഭയം കള്ളന്റെ വേഷത്തിൽ  വന്നു ഞെട്ടിയുണർത്തുന്നത് വരെ അങ്ങിനെ തന്നെ തുടരാൻ തീരുമാനിച്ചു

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മകൻ പറഞ്ഞു, " അച്ഛാ എനിക്ക് മുറിയിൽ കിടക്കാൻ കഴിയില്ല. അച്ഛൻ ജനൽ തുറക്കുന്നത് കൊണ്ട് . സി ഇടാൻ കഴിയുന്നില്ല. " അവൻ പറയുന്നതിലും കാര്യമുണ്ട്. .സി യിൽ ജീവിച്ചു വളർന്നതാണ്. അവർക്കു അതില്ലാതെ ജീവിക്കാൻ പ്രയാസമാണ്.
.സി യുടെ ദോഷങ്ങളെ കുറിച്ചും, ജനലുകൾ തുറന്നിട്ടു കിടക്കുമ്പോൾ ഉണ്ടാകുന്ന ഗുണത്തെ കുറിച്ചും ഞാൻ അവന്നു പറഞ്ഞു കൊടുത്തു. അവൻ എല്ലാം കേട്ടിരുന്നു. രാത്രി, അടുത്ത മുറിയിൽ ചെന്ന് . സി ഇട്ടു സുഖമായി കിടന്നുറങ്ങി. പുതിയ തലമുറയ്ക്ക് തുറന്ന ഇടങ്ങളോട് വലിയ ഇഷ്ടമില്ല. ജാലകം തുറക്കുമ്പോൾ പലതും പകരമായി കൊടുക്കേണ്ടി വരും.
ഇപ്പോൾ രാവിലെ നേരത്തെ ഉണരുന്നു. ആരും വിളിച്ചുണർത്തേണ്ട. ഉണരുമ്പോൾ. അനേകം കിളികളുടെ ശബ്ദങ്ങൾ. പതുക്കെ   പൊട്ടിവിടരുന്ന പ്രഭാതം. ആകാശത്തിൽ നിന്നും താഴ്ത്തിയ സ്വർണനൂലു പോലെ സൂര്യന്റെ ആദ്യ കിരണം. മേഘങ്ങൾ പല രൂപങ്ങൾ വരയ്ക്കുന്ന തെളിഞ്ഞ ആകാശം . സന്ധ്യക്കു വാനമാകെ പടരുന്ന പാടല വർണം. രാത്രി, കിടക്കയിലേക്ക് അരിച്ചെത്തുന്ന നിലാവ്. ഇതൊക്കെ കാണുമ്പോൾ, അനുഭവിക്കുമ്പോൾ ജനലും വാതിലും അടച്ചിടുന്നതെങ്ങിനെ?
അപ്പോഴാണ് കർക്കിടകം വന്നെത്തിയത് . പുറത്തു ആകാശവും ഭൂമിയും തമ്മില്ലുള്ള കടുത്ത പ്രണയം. നേർത്ത മുരൾച്ചയും, ശീല്കാരവും. കുളിരുള്ള സ്പർശം. രാത്രിയുടെ ഇരുളിൽ അവർ കെട്ടിപുണരുന്നതിന്റ്റെ മിന്നൽ പിണരുകൾ. പ്രകൃതി ഒരുക്കി തന്ന സൗന്ദര്യം ഞാൻ ആവോളം ആസ്വദിക്കുകയായിരുന്നു.ഫ്ലാറ്റിൽ തടഞ്ഞു വെച്ചതിനു പകരമായി മഴ മുറിയിലേക്കു കയറിവന്നു.
രാത്രി 'അമ്മ പറഞ്ഞു" ജനലും വാതിലും അടച്ചു കിടന്നോ, എന്തൊക്കെയാണ് കയറി വരികയെന്ന് അറിയില്ല". ഇന്ന് അമ്മയ്ക്കു ഉറക്കമുണ്ടാവില്ല.
എന്തൊക്കെയാണ് കയറി വരുന്നത് എന്ന് ഞാൻ കണ്ടു. ആദ്യം   വന്നത് ഈയാംപാറ്റയാണ്. ഇരുട്ടിൽ തെളിഞ്ഞ വെളിച്ചം തേടി വന്നവർ. ആനന്ദത്തോടെ വട്ടം ചുറ്റി പറക്കാൻ  തുടങ്ങുമ്പോഴേക്കും അവ ചിറകറ്റു കൊഴിഞ്ഞു വീണു.
അപ്പോൾ ചുമരിൻമേൽ ഒരു പല്ലി പ്രത്യക്ഷപ്പെട്ടത് ഞാൻ കൗതുകത്തോടെ നോക്കിയിരുന്നു. ഏറ്റവും അധികം വംശ നാശം സംഭവിച്ച ജന്തുവാണ്. ഇവന്റെ പിതാമഹന്മാർ ഒരിക്കൽ ഭീമാകാരം പൂണ്ടു ഭൂമിയെ ഭരിച്ചിരുന്നു. പരിണാമത്തിന്റെ ക്രൂരതയിൽ അവ ചുരുങ്ങി ചുരുങ്ങി വന്നു. വംശം അറ്റു പോകാതിരിക്കാൻ അവൻ എന്റെ മുറിയിൽ നായാട്ടിനിറങ്ങി. ഒരിക്കൽ നിനക്കും ഇത് തന്നെ ഗതിയെന്നു ഓർമിപ്പിച്ചു . അപ്പോൾ ചുമരിന്റെ മറ്റേ മൂലയിൽ ഒരു ചിലന്തി എത്തി. പാറി പറക്കുന്ന പ്രാണികളെ അത് വലനെയ്തു പിടിച്ചു. രാജാവ് അല്ലാത്തത് കൊണ്ട് ഞാൻ ചിലന്തിയിൽ നിന്നും ഒന്നും പഠിച്ചില്ല. ഉറുമ്പുകൾ വളരെ തിരക്കിട്ടാണ് വന്നത്. ഒരുപാടു ജോലികൾ ചെയ്തു തീർക്കാൻ ഉള്ളത് കൊണ്ട് അവർ വേഗം ജോലിയിൽ ഏർപ്പെട്ടു.  മിനുമിനുത്ത തറയിൽ പഴുതാരയ്ക്കു കാലിടറി.
ഞാൻ നോക്കി കൊണ്ടിരിക്കുമ്പോൾ അനേകതരം പ്രാണികളും, ജന്തുക്കളും മുറിയിലേക്ക് പറന്നും, ഇഴഞ്ഞുമെത്തി . അതിരുകളെല്ലാം നഷ്ടപെട്ട മുറി പ്രകൃതിയുമായി ചേർന്നത് പോലെ. ചെടികളും , ജന്തുക്കളും നിറഞ്ഞ ജൈവസാന്നിധ്യത്തിൽ    ഞാൻ എന്റെ അടിവേരുത്തിരിയുകയായിരുന്നു.
പുറത്തെ മഴ പ്രളയമാകുമെന്ന   ഭയത്താൽ എല്ലാ ജീവികളും എന്റെ മുറിയിൽ അഭയം തേടിയെത്തി. നോഹയുടെ നൗകപോലെ  എന്റെ മുറി എല്ലാവര്ക്കും അഭയമേകി. വാതിലും, ജനലും ,മനസുമെല്ലാം തുറന്നിടത്തു മഴയുടെ സംഗീതം, പുതുമണിന്റെ ഗന്ധം, ഇലകളുടെ സ്പർശം.
ജനനവും, ജീവിതവും, മരണവും പലതരം നാടകം കളിക്കുന്ന മുറിക്കുള്ളിൽ നിറയെ സ്വപ്നങ്ങളും കണ്ടു ഞാൻ ഉറങ്ങി.  താഴെ ബഹളം കേട്ടാണ് ഉണർന്നത്. ഇറങ്ങി  ചെന്നപ്പോൾ  കാര്യം മനസിലായി. ഇങ്ങനെ ജനലും, വാതിലും തുറന്നിട്ടു; എല്ലാ ജന്തുക്കളെയും അകത്തേക്ക് കയറ്റുന്ന വീട്ടിൽ പണിയെടുക്കാൻ വേലക്കാരിക്ക് ബുദ്ധിമുട്ടുണ്ടത്രെ. വേലക്കാരിയില്ലാതെ വീട് നോക്കി നടത്താൻ പറ്റില്ലെന്ന് 'അമ്മ തറപ്പിച്ചു പറഞ്ഞു. ഈയാംപാറ്റയുടെ ചിറകുകൾ പോലെ എന്റെ സ്വപ്നവും കൊഴിഞ്ഞു വീഴുന്നുവോ?

ബാൽക്കണിയിൽ ചായ കുടിച്ചിരിക്കുമ്പോൾ എന്റെ മുന്നിൽ തിരഞ്ഞെടുക്കാൻ രണ്ടു തീരുമാനങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, വാതിലും ജനാലയും എപ്പോഴു തുറന്ന, എന്നാൽ ആരുമില്ലാത്ത ഒരു വീട്. അല്ലെങ്കിൽ, അടച്ചിട്ട ജാലകങ്ങളുള്ള, എന്നാൽ പൊടികയറാത്ത, വേലക്കാരി നിത്യവും വൃത്തിയാക്കി വെക്കുന്ന , .സി യുടെ തണുപ്പിൽ കുടംബത്തോടൊപ്പം ഉറങ്ങുന്ന, ഭയത്തെ പുറത്താക്കി വാതിൽ അടയ്ക്കുന്ന ഒരു വീട്.

ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പൂമ്പാറ്റ പറന്നു വന്നു. അകത്തേക്ക് വരാനുള്ള അനുവാദത്തിനായി അത് വാതിലിനു വെളിയിൽ ചുറ്റി പറന്നു. വേലക്കാരി പറഞ്ഞത് അത് കേട്ടുവോ?
ഞാനൊരു നിമിഷം ചിന്തിച്ചു. എന്നിട്ടു അതിന്റെ മുഖംപോലും നോക്കാതെ  വാതിൽ കൊട്ടിയടച്ചു.
രാജേഷ് ആത്രശ്ശേരി

7 comments:

  1. മനോഹരമായിരിക്കുന്നു. പ്രകൃതിയിൽ നിന്ന് മാത്രമല്ല നമ്മൾ നമ്മിൽ നിന്നുപോലും മാറി നിൽക്കുന്ന അവസ്ഥ ശ്വാസം മുട്ടിക്കുന്ന തീവ്രതയോടെ എഴുതി ഫലിപ്പിച്ചു. സൂപ്പർ������

    ReplyDelete
  2. Valare nannayitundu, excellent

    ReplyDelete
  3. "അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സർവ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യൻ കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യൻ മാത്രം ഭൂമിയിൽ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും" - വൈക്കം മുഹമ്മദ് ബഷീർ

    പുറത്തെ മഴ പ്രളയമാകുമെന്ന ഭയമില്ലെങ്കിലാം എല്ലാ ജീവികൾക്കും അഭയം നൽകുന്ന നോഹയുടെ നൗകയാവട്ടെ ഓരോ വീടും

    ആശംസകൾ
    അഭിനന്ദനങ്ങൾ!

    ReplyDelete
  4. Very interesting one Rajesh. Keep writing
    Sreejayan

    ReplyDelete
  5. Raju, very nicely presented the truth of the day. Everyone knowingly or not faces the same situation. Great .

    ReplyDelete
  6. പരിണാമ ചക്രത്തിൽ നമ്മളും സ്വയം ഒര് വീടിന് ഉള്ളിലേക്ക്, മുറിക്ക് ഉള്ളിലേക്ക്, കമ്പ്യൂട്ടറിന് ഉള്ളിലേക്ക്, മൊബയിലിന് ഉള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്നു.........Good one Rajesh.......keep writing.

    ReplyDelete
  7. ഇത് വായിച്ചപ്പോൾ , ്് യദ്ര്യശചികമായി എനിക്കുണ്ടായ ഒരനുഭവം ഓർമ്മ വന്നു ...Same situation and we had to close the doors to avoid the ഭയം ....while reading I could go through /imagine the situation ...good one ..

    ReplyDelete