നനയാത്തൊരിടം
നാമെന്നും നടന്നു ചെന്നെത്തിയത് കടൽത്തീരത്തായിരുന്നു
നനയാതൊരിടത്തു കടലിനോടു ചേർന്നു നാമിരുന്നു
ഒരേ പൊതിയിൽ നിന്നും കടലകൊറിച്ചു
മണലിൽ തീർത്ത വീടിനു ഒരേ പേരിട്ടു
പൂഴിയിലോടിയും, വീണും, വീണ്ടുമോടിയും
ഉല്ലസിക്കുന്ന കുഞ്ഞിനെ കണ്ടു ഒരുമിച്ചു ചിരിച്ചു
അകലേക്കൊഴുകിയ വഞ്ചി ഒന്നിച്ചു തുഴഞ്ഞു
കടലിന്റെ കലങ്ങിയ നെഞ്ചകം ഞാനെടുത്തപ്പോൾ
സന്ധ്യയുടെ കുങ്കുമം നീയണിഞ്ഞു
കൂട്ടിലേക്ക് തിരികെ പറക്കുന്ന ഇണക്കിളികൾക്കു
നിന്റെയും എന്റെയും പേരിട്ടു
തിരമാലയിലേക്കു കണ്ണും നട്ട്, ഒന്നും പറയാതെ
എല്ലാം കേട്ട് നാമിരുന്നു
നിലാവുദിച്ചപ്പോൾ കോർത്ത കൈയയഞ്ഞു
ഏഴുമണിക്ക് അടയ്ക്കുന്ന ഹോസ്റ്റലിനു മുമ്പിൽ
ആറെഅമ്പതി ഒമ്പതിന് നിന്നെയിറക്കുമ്പോൾ ഞാൻ പറഞ്ഞു
നാളെ കാണാം
അകലെ, കടൽ അത് കേട്ടു
തിരയാൽ നനയാത്തൊരിടം ഒരുക്കി
ഞങ്ങൾ ചെല്ലുന്നതും കാത്തിരുന്നു
രാജേഷ് ആത്രശ്ശേരി
Moving ❤
ReplyDelete