കല്ല്
രാവിലെ നടക്കാൻ ഇറങ്ങിയപ്പോൾ
ഒരു നായ പെട്ടന്ന് കുരച്ചു ചാടി വന്നു
ബ്രേക്ക് ഇടതു പോലെ ഞാൻ നിന്നു
ഭയംകൊണ്ട് എന്നിൽ നിന്നും
വികൃതമായൊരു ശബ്ദമുയർന്നു
ഏതോ ഉൾപ്രേരണയാൽ
ഒരു വലിയ കല്ല് കുനിഞ്ഞെടുത്തു
നായക്കുനേരെ ഓങ്ങി
അനാദിയായ ആ ആയുധം കണ്ടു
നായ പകച്ചു നിന്നു
ഒടുവിൽ വലിയ മതിൽ ചാടിക്കടന്നു
എവിടേക്കോ രക്ഷപെട്ടു
ഞാനെറിഞ്ഞിരുന്നുവെങ്കിൽങ്കല്ലു
ലക്ഷ്യത്തിൽ കൊള്ളുമായിരുന്നോ?
ലക്ഷ്യത്തിൽ കൊണ്ടാൽ അതിനു വേദനിക്കുമോ?
അതിനു മുറിവേൽകുമായിരുന്നോ?
ആയുധം കണ്ടപ്പോൾ അതെത്ര മാരകമെന്നു
നായ തിരിച്ചറിഞ്ഞതെങ്ങിനെ ?
മുന്പരിചയമോ? ജന്മവാസനയോ?
ഓരോന്നുമാലോചിച്ചു ഞാൻ തിരികെ വന്നു
വീട്ടുപടിക്കൽ ഉപേക്ഷിച്ചപ്പോൾ
ആയുധം വീണ്ടും കല്ലായി
ചായകുടിക്കാൻ തുടങ്ങിയപ്പോൾ
" മധുരമില്ലാ"യെന്നു ഞാൻ ഭാര്യയ്കു നേരെ കുരച്ചു
പെട്ടന്നവളൊരു അമ്മികുഴയുമായി കുതിച്ചു വന്നു
പിന്നെ,അവ്യക്തമായൊരു കീഴടങ്ങലിൽ അമ്മികുഴ താഴെ വെച്ച്
അകത്തു പോയി മധുരവുമായി തിരിച്ചുവന്നു
ഓഫീസിലേക്ക് പോകുമ്പോൾ
അവൾ അമ്മികുഴകൊണ്ടു
ചമ്മന്തി അരയ്ക്കുന്നുണ്ടായിരുന്നു
ഓഫീസിലേക്ക് കാറിൽ കുതിച്ചുപായുമ്പോൾ
മുന്നിൽ ഒരു വാഹനം ബ്രേക്കിട്ടു നിർത്തി
" ആരെടാ....മോനെ" എന്നാക്രോശിച്ചു ഞാൻ ചാടിയിറങ്ങി
വാഹനത്തിന്റെ മുകളിൽ ഉറപ്പിച്ച കോളാമ്പിയിൽ നിന്നും
ഒരു വികൃത ശബ്ദമുയർന്നു
" നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥിക്കു
കല്ലടയാളത്തിൽ വോട്ട് രേഖപ്പെടുത്തുക"
സ്ഥാനാർത്ഥിയുടെ ചിഹ്നം കൈലിട്ടമാനമാടി
ചിലർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി
വിനീതനായി, തിരികെ വന്നു ഞാൻ
ഇല്ലാത്ത അരികിലേക്ക് കാറൊതുക്കി ,ഓടിച്ചുപോയി
എല്ലാ ദേഷ്യവും ഇറക്കി വെക്കാൻ ഓഫീസിലെത്തി
പേപ്പർവൈറ്റ് കൈയിലെടുത്തു കറക്കി
ആരെ എറിയുമെന്നോർത്തപ്പോൾ
ഭയപ്പെടുത്തുന്ന ശബ്ദത്തിൽ ഫോണടിച്ചു
ഞെട്ടിയെടുത്തപ്പോൾ , അപ്പുറത്തു ഒരു കുര
" അകത്തേക്കു വരൂ"
അകത്തേക്കു ചെന്നപ്പോൾ , ആ വലിയ കസേരയുടെ
സ്ഥാനം ഒരിക്കലും ഇളകാതിരിക്കാൻ എന്ന പോലെ
ഒരു വലിയെ കല്ല് എന്നെ നോക്കിയിരിക്കുന്നു !!!
ഏതു വന്മതിൽ ചാടികിടന്നാലാണ്
രക്ഷാമാർഗം?
രാജേഷ് ആത്രശ്ശേരി
അവസാനം അസ്സലായി! ഇത്തരം കല്ലുകളെ ഞാൻ സ്ഥിരം അഭിമുഖീകരിക്കുന്നതാ
ReplyDelete👍
ReplyDelete