Saturday, August 30, 2025

കിണർ കവിതകൾ

1) ഒരല്പം കുഴിച്ചപ്പോൾ തന്നെ

ഉറവയുണർന്നു, നീരു പൊടിഞ്ഞു

ആദ്യം കലങ്ങി കലഹിച്ചവ പിന്നെ

പതിയെയൂറി തെളിഞ്ഞു

കുറച്ചു കൂടിയാഴമാവാം, മുത്തശ്ശൻ പറഞ്ഞു

നീരു തെളിഞ്ഞില്ലേ,യിനിയെന്തിതെന്ന്

എന്നിലെ അക്ഷമനായ സന്ദേഹി.

എനിക്കും നിനക്കും കോരിയെടുക്കാനിതു മതി

ഒരല്പം കൂടി കുഴിച്ചാൽ ഇനിയിതു

വഴി വരുന്നവർക്കുമൊരു കരുതലാവും,

മുത്തശ്ശൻ്റെ മന്ദഹാസ മൊഴി

പഴമയുടെ പൊരുളുകൾക്കെന്താഴം !!


2) ഒരു തൊടിയിൽ രണ്ടു വീടെങ്കിലും

കിണറൊന്നായിരുന്നു

രണ്ടു അടുക്കളയിലാണ് വെപ്പെങ്കിലും

കുടിച്ചത് ഒരേ വെള്ളത്തിന്റെ കഞ്ഞിയാണ്

വെവേറെ കുളിമുറിയിൽ കുളിക്കുമ്പോഴും

സോപ്പ് പതഞ്ഞതൊരോ നീരിൽ

രണ്ടു മുറ്റത്തെ ഉദ്യാനം നനയുന്നത്

ഒരേ കിണർ വെള്ളത്തിൽ

കിണറിന്റെ ആഴമില്ലാത്തതു കൊണ്ടാവാം

മനസ്സും വീടും രണ്ടായത്.


3)പാതയിലൂടെ നടക്കുമ്പോൾ

 എന്നെ മറികടന്നു പോയ

ലോറിയുടെ പിറകിൽ വലിയ 

അക്ഷരത്തിലെഴുതിയിരിക്കുന്നു

"കുടിവെള്ളം."

വീട്ടിൽച്ചെന്ന് വിശേഷമറിയിക്കുമ്പോൾ

സഞ്ചരിക്കുന്ന കിണറുകളെക്കുറിച്ചു 

പറഞ്ഞാൽ അമ്മമയ്ക്കു മനസ്സിലാവുമോ?

വീടെത്തിയാൽ വർഷങ്ങളായി മുറ്റത്തു 

ചുരുണ്ടും വരണ്ടും കിടക്കുന്ന കിണറിന്

ദീർഘയാത്രയ്ക്കൊരു ടിക്കറ്റെടുത്തു കൊടുക്കണം


Saturday, August 2, 2025

ആരോ മുല്ലപ്പൂ ചൊരിഞ്ഞപ്പോലെ ഈ കവിത

 പനി പിടിച്ചു കിടക്കുമ്പോൾ കണ്ടു

സദാകറങ്ങുന്ന പങ്ക,

നരച്ച് നിറമടർന്ന ചുമർ

കഴിക്കാനാവാതെ മാറ്റി വെച്ച്

പാട കെട്ടിയ കഞ്ഞി

മേശമേൽ അടുക്കമില്ലാതെ കൂട്ടിയിട്ട പുസ്തകങ്ങൾ

ചുമരിൽ തൂക്കിയ മുഷിഞ്ഞ വസ്ത്രം

മടുപ്പകറ്റാൻ തിരിഞ്ഞു കിടന്നപ്പോൾ

ജാലകത്തിനപ്പുറം തെളിയുന്നു തളിരിലകൾ 

കുമിളപോൽ പൊട്ടി വിരിയുന്ന തരുശാഖ

അതിൽ തണൽ തേടി, 

ചിറകൊതുക്കി ഒരു മഞ്ഞ കിളി

ആകാശനീലയിൽ 

മഞ്ഞവസ്ത്രം മുക്കുന്ന വെയിൽപ്പെണ്ണ്

ചുമരിലൂടേന്തി വലിഞ്ഞെന്നെനോക്കി 

പുഞ്ചിരിക്കുന്നു ഒരൊറ്റ മന്ദാരം

കാഴ്ച്ചയുടെ കുളിരിൽ

കണ്ണടച്ചു കിടക്കുമ്പോൾ

നെറ്റിയിൽ, മഴയുടെ 

ഈറൻ വിരലുകളാലെന്ന പോലൊരു മൃദു സ്പർശം

ചെവിയിൽ പതിയുന്നു 

ശലഭച്ചിറകുകളുടെ സൂക്ഷ്മസംഗീതം

നാവിൽ, പുൽനാമ്പിൽനിന്നിറ്റുവീഴും 

മഞ്ഞിൻകണംപോൽ ,

കൈപ്പിനെയലിയിപ്പിക്കുന്ന തേൻ മധുരം

ജനലരികിൽ, എനിക്കു വേണ്ടി മാത്രം 

കരൾ തുറന്ന പൂവിൻ വശ്യഗന്ധം

ജ്വരബാധിതമായാഴങ്ങളിൽ

അക്ഷരങ്ങളുടെ വിസ്ഫോടനം

കണ്ണ് തുറക്കുമ്പോൾ 

വിയർപ്പിൽ കുതിർന്ന മെത്തയിൽ

ആരോ മുല്ലപ്പൂ ചൊരിഞ്ഞപോലൊരു കവിത

Saturday, July 12, 2025

ഇന്ദ്രപ്രസ്ഥവും കുരുക്ഷേത്രവും

 

പഠിപ്പിൽ മോശമായതു കൊണ്ട്

ആരും പെരുവിരൽ അറുത്തു വാങ്ങിയില്ല.

അമ്പുകൾ എയ്തു കൊള്ളിക്കാൻ

കിളിയുടെ കണ്ണ് ലക്ഷ്യമായിരുന്നില്ല

മാർക്ക് ഷീറ്റ് മുഖത്തെറിഞ്ഞ മാഷിൻ്റെ 

മടിക്കുത്തിന് പിടിച്ചിട്ടാണ് 

വിദ്യാലയം വിട്ടിറങ്ങിയത്

പിന്നെ കള്ളച്ചൂതും ചതുരംഗവും കളിച്ച്

മുഴുവൻ രാജ്യവും സ്വന്തമാക്കി.

ഇന്ദപ്രസ്ഥം സ്വന്തമാക്കിയ പ്രമാണത്തിലും

തള്ളവിരൽ മഷിയിൽ മുക്കിയാണ് ഒപ്പുവെച്ചത്.

 

 

ഒരു മൺകുടത്തിൽ ജനനം

ജന്മനാ അന്ധനായ അച്ഛൻ,

അച്ഛനെ വരിച്ചപ്പോൾ

വരിഞ്ഞുക്കെട്ടിയ കണ്ണുകളുള്ള, എനിക്ക്

പൊക്കിൾ കൊടി ബന്ധം

പോലുമില്ലാത്ത അമ്മ,

കഠിന ശപഥത്തിന്റെ നുകമേറ്റി

തോളൊടിഞ്ഞ മുത്തശ്ശൻ,

തള്ള വിരലും, സതീർത്ഥ്യന്റെ രാജ്യവും

ഗുരു ദക്ഷിണയായി വാങ്ങിയ ഗുരു,

ചതുരംഗത്തിലെ എല്ലാ ചതികളും

പഠിപ്പിച്ചു തന്ന മാതുലൻ,

തന്തയും തള്ളയും ആരെന്നറിയാതെ

എങ്ങോ നിന്നൊഴുകി വന്നവൻ ചങ്ങാതി.

അശരണയുടെ മടിക്കുത്ത്

പിടിച്ചഴിക്കുന്ന സോദരൻ,

സിംഹാസന മോഹത്തിന്

പതിനെട്ട്  അക്ഷൗണിയുടെ ദുരന്തം

 

കുരുക്ഷേത്രത്തിലല്ലാതെയിനി

എവിടെയൊടുങ്ങുമെന്റെ ജീവിതം

Sunday, June 29, 2025

വേരിലേക്കിറങ്ങുന്ന സ്നേഹം

 

നടക്കാനിറങ്ങിയപ്പോൾ അടുത്ത തൊടിയിലെ

മന്ദാരം തല നീട്ടി പറഞ്ഞു

കൂടെയുള്ള ചെത്തിയെയും ,തുളസിയേയും കാണ്മാനില്ല

എന്തു പറയണമെന്നറിയാതെ മുന്നോട്ട് നടന്നപ്പോൾ കണ്ടു

വിഭജിച്ച പറമ്പിനപ്പുറം ചെത്തി,

കെട്ടിമറച്ച മതിലിനപ്പുറം തുളസി.

തിരിച്ചു പോകുമ്പോൾ മന്ദാരത്തോട് പറഞ്ഞു:

കൂട്ടുകാർ മതിലുകൾക്കപ്പുറമുണ്ട്.

തിരികെ നടക്കുമ്പോളോർത്തു,

വേർത്തിരിവിൽ കൈയകലങ്ങൾ കൂടുമ്പോൾ

സ്നേഹം വേരിലേക്കിറക്കണം.



മാവിൽ നിന്നുമെരണ്ണാരക്കണ്ണൻ

താഴേക്കു വീണു

മാമ്പഴമുണ്ണാൻ ഓടിയതാവാം

അരുതാക്കനിക്ക് ആശിച്ചതാവാം

വീഴ്ച്ചയുടെ വേദനയിൽ അതെരല്പനേരം

അനങ്ങാതെ കിടന്നു

അനാദിയായൊരുൾ വിളിയാൽ എന്ന പോലെ

 ആവേശത്തോടെ മാവിലേക്കോടി കയറി

വീണ്ടും കർമനിരതനായി.


പരീക്ഷയിൽ മാർക്കല്പം കുറഞ്ഞതിന്

മുനിഞ്ഞിരിക്കുന്ന മകനോടീ കഥ പറയണം.






 

Saturday, May 24, 2025

വാത്മീകിയും വോളിനിയും

 


വീടു വൃത്തിയാക്കുമ്പോൾ

അമ്മയുടെ രാമായണത്തിനിടയിൽ

വോളിനിയുടെ ഒരു ട്യൂബ്.

മനസ്സിന്റെ പിരിമുറുക്കം കുറയാൻ

അമ്മ രാമായണം വായിക്കുന്നു.

ശരീരം കടയുമ്പോൾ പേശികളിൽ

വോളിനി പുരട്ടുന്നു.

വാത്മീകിയും വോളിനിയും

കൈക്കോർത്തിരിക്കുന്നത് കണ്ടപ്പോൾ

എന്റെ മനസ്സിന്റെ മുറുക്കങ്ങൾ അയഞ്ഞു

 


പൊരുളുകൾക്കെന്താഴം !!

 

ഒരല്പം കുഴിച്ചപ്പോൾ തന്നെ

ഉറവയുണർന്നു, നീരു പൊടിഞ്ഞു.

ആദ്യം കലങ്ങി കലഹിച്ചവ പിന്നെ

പതിയെയൂറി തെളിഞ്ഞു.

കുറച്ചു കൂടിയാഴമാവാം, മുത്തശ്ശൻ പറഞ്ഞു.

നീരു തെളിഞ്ഞില്ലേ,യിനിയെന്തിതെന്ന്

എന്നിലെ അക്ഷമനായ സന്ദേഹി.

എനിക്കും നിനക്കും കോരിയെടുക്കാനിതു മതി

ഒരല്പം കൂടി കുഴിച്ചാൽ ഇനിയിതു

വഴി വരുന്നവർക്കുമൊരു കരുതലാവും

മുത്തശ്ശൻ്റെ,

സന്ദേഹമില്ലാത്ത മൊഴി

പഴമയുടെ പൊരുളുകൾക്കെന്താഴം !!

 

Sunday, May 18, 2025

ക്യാ തേങ്ങാ bunch!!! / കരിയിലയും മണ്ണാങ്കട്ടയും

    


ക്യാ തേങ്ങാ bunch!!!

 

ഞങ്ങളുടെ കാവൽക്കാരൻ മലയാളിയാണ്

പറമ്പിലെ പണിക്കാരൻ ഹിന്ദി പറയുന്ന ബംഗാളിയും

എങ്കിലും ഭാഷയുടെ അതിർവരമ്പുകളൊന്നുമില്ലാതെ അവർ സംവദിക്കും

'ഇന്നലെ ബാരിഷ് ? കാവൽക്കാരൻ ചോദിക്കും

കൽ ബഹുത് മഴ ,ബംഗാളി ഉത്തരം പറയും

' ഇന്ന് ക്യാ കാം ' സംഭാഷണം നീളും

ആജ് തേങ്ങാത്തടം ഉത്തരം ലളിതമാകും

അക്ഷരത്തിന്റെയും ലിപിയുടെയും സങ്കീർണതകളില്ലാതെ അവർ പരസ്പരം മനസ്സിലാക്കും

ഭാഷ തടസ്സമാകാത്ത അവരുടെ സൗഹൃദം കാണുമ്പോൾ ഞാനോർക്കും

ഡിഗ്രിക്കു ഇംഗ്ളിഷിനു മാർക്ക് കുറഞ്ഞതുകൊണ്ടാണ് പഠിത്തം നിർത്തിയത്

ഭാഷമോശം എന്ന് പറഞ്ഞാണ് മാസിക കവിത തിരിച്ചയച്ചത്

ക്യാ തേങ്ങാ bunch!!!


കരിയിലയും മണ്ണാങ്കട്ടയും


കാറ്റത്ത് കരിയിലയക്ക്  മണ്ണാങ്കട്ട കൂട്ട്

മഴയത്ത് മണ്ണാങ്കട്ടയ്ക്ക് കരിയിലയും

കഥ കേട്ട് ഉണ്ണിക്കുട്ടന്റെ കണ്ണുകൾ തിളങ്ങി

അതിൽ സഹൃദത്തിന്റെ സൗന്ദര്യം മിന്നി

കാറ്റും മഴയുമൊന്നിച്ചു വരുന്ന 

ദിവസങ്ങളെക്കുറിച്ച് ഉണ്ണിക്കുട്ടന്നറിയില്ലായിരുന്നു

ഇനി വന്നാലും കാറ്റത്ത് അമ്മയുടെ വിരലുണ്ടല്ലോ

മഴയത്ത് അമ്മയുടെ മാറുണ്ടല്ലോ

അമ്മയല്ല ലോകമെന്നു തിരിച്ചറിയുമ്പോഴാണ്

ഉണ്ണിക്കുട്ടന്റെ കഥകളൊക്കെ കെട്ടുപോകുന്നത്