Monday, July 22, 2019

കല്ല്


കല്ല്
രാവിലെ  നടക്കാൻ ഇറങ്ങിയപ്പോൾ
ഒരു നായ പെട്ടന്ന് കുരച്ചു ചാടി വന്നു
ബ്രേക്ക് ഇടതു പോലെ ഞാൻ നിന്നു
ഭയംകൊണ്ട് എന്നിൽ നിന്നും
വികൃതമായൊരു ശബ്ദമുയർന്നു
ഏതോ ഉൾപ്രേരണയാൽ
ഒരു വലിയ കല്ല് കുനിഞ്ഞെടുത്തു
നായക്കുനേരെ ഓങ്ങി
അനാദിയായ ആയുധം കണ്ടു
നായ പകച്ചു നിന്നു
ഒടുവിൽ വലിയ മതിൽ ചാടിക്കടന്നു
എവിടേക്കോ രക്ഷപെട്ടു
ഞാനെറിഞ്ഞിരുന്നുവെങ്കിൽങ്കല്ലു
ലക്ഷ്യത്തിൽ കൊള്ളുമായിരുന്നോ?
ലക്ഷ്യത്തിൽ കൊണ്ടാൽ അതിനു വേദനിക്കുമോ?
അതിനു മുറിവേൽകുമായിരുന്നോ?
ആയുധം കണ്ടപ്പോൾ അതെത്ര മാരകമെന്നു
നായ തിരിച്ചറിഞ്ഞതെങ്ങിനെ ?
മുന്പരിചയമോ? ജന്മവാസനയോ?
ഓരോന്നുമാലോചിച്ചു ഞാൻ തിരികെ വന്നു
വീട്ടുപടിക്കൽ ഉപേക്ഷിച്ചപ്പോൾ
ആയുധം വീണ്ടും കല്ലായി

ചായകുടിക്കാൻ തുടങ്ങിയപ്പോൾ
" മധുരമില്ലാ"യെന്നു ഞാൻ ഭാര്യയ്കു നേരെ കുരച്ചു
പെട്ടന്നവളൊരു അമ്മികുഴയുമായി കുതിച്ചു വന്നു
പിന്നെ,അവ്യക്തമായൊരു   കീഴടങ്ങലിൽ അമ്മികുഴ താഴെ വെച്ച്
അകത്തു പോയി മധുരവുമായി തിരിച്ചുവന്നു
 ഓഫീസിലേക്ക് പോകുമ്പോൾ
അവൾ അമ്മികുഴകൊണ്ടു
ചമ്മന്തി അരയ്ക്കുന്നുണ്ടായിരുന്നു

ഓഫീസിലേക്ക് കാറിൽ കുതിച്ചുപായുമ്പോൾ
മുന്നിൽ ഒരു വാഹനം ബ്രേക്കിട്ടു നിർത്തി
" ആരെടാ....മോനെ" എന്നാക്രോശിച്ചു ഞാൻ ചാടിയിറങ്ങി
വാഹനത്തിന്റെ മുകളിൽ ഉറപ്പിച്ച കോളാമ്പിയിൽ നിന്നും
ഒരു വികൃത ശബ്ദമുയർന്നു
" നമ്മുടെ പ്രിയങ്കരനായ സ്ഥാനാർഥിക്കു
കല്ലടയാളത്തിൽ വോട്ട് രേഖപ്പെടുത്തുക"
സ്ഥാനാർത്ഥിയുടെ ചിഹ്നം കൈലിട്ടമാനമാടി
ചിലർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി
വിനീതനായി, തിരികെ വന്നു ഞാൻ
ഇല്ലാത്ത അരികിലേക്ക് കാറൊതുക്കി ,ഓടിച്ചുപോയി

എല്ലാ ദേഷ്യവും ഇറക്കി വെക്കാൻ ഓഫീസിലെത്തി
പേപ്പർവൈറ്റ് കൈയിലെടുത്തു കറക്കി
ആരെ എറിയുമെന്നോർത്തപ്പോൾ
ഭയപ്പെടുത്തുന്ന ശബ്ദത്തിൽ ഫോണടിച്ചു
ഞെട്ടിയെടുത്തപ്പോൾ , അപ്പുറത്തു ഒരു കുര
" അകത്തേക്കു വരൂ"
അകത്തേക്കു ചെന്നപ്പോൾ , വലിയ കസേരയുടെ
സ്ഥാനം ഒരിക്കലും ഇളകാതിരിക്കാൻ എന്ന പോലെ
ഒരു വലിയെ കല്ല് എന്നെ നോക്കിയിരിക്കുന്നു !!!

ഏതു വന്മതിൽ ചാടികിടന്നാലാണ്
രക്ഷാമാർഗം?

രാജേഷ് ആത്രശ്ശേരി 


Saturday, July 13, 2019

Swiggy or Zomato


SWIGGY OR ZOMATO


In the morning someone knocked on my door
When I opened, it was the guy from swiggy
With steaming  hot bed tea
He was also carrying her coffee.
Will send Idly Sambhar for breakfast,
The Zomato guyed informed.
They know clearly that I take only vegetarian on Monday
Exactly at 1.15 the guy from Food Panda,
In his black and white uniform, delivered the lunch
Yesterday evening I had ordered fried chicken.
He brought a chilled soda bottle along,
This is complimentary, he told me.
How easily they can predict what I will do on a Sunday evening!!!
At night, they suggested a “light” dinner
As I had already ordered chicken in the evening
I can’t refuse their suggestions.
Today, while waiting for dinner to be delivered
I got the smell of onion being fried from kitchen
Before it could tempt me, I told my son
“ Please give the number of swiggy guy to grandma too”

Rajesh Athrassery


സ്വിഗ്ഗി അഥവാ ഫുഡ് പാണ്ട




സ്വിഗ്ഗി അഥവാ ഫുഡ് പാണ്ട

രാവിലെയാരോ വാതിലിൽ മുട്ടി വിളിച്ചു
വാതിൽ തുറന്നപ്പോൾ
ആവിപറക്കുന്ന ചൂടുചായയുമായി
സ്വിഗിയിലെ പയ്യൻ
അവന്റെ മറ്റേ കൈയിൽ അവൾക്കുള്ള
കാപ്പിയുമുണ്ട്
പ്രാതലിന് പുട്ടും കടലയുമാകാം
സോമറ്റൊകാരൻ വിളിച്ചു പറഞ്ഞു
തിങ്കളാഴ്ച ഞാൻ ഓംലെറ്റ് കഴിക്കില്ലെന്ന്
അവർക്കു കൃത്യമായി അറിയാം
ഉച്ചക്ക് ഒന്നേകാലിന്നു ,ക്യാബിന്റ്റെ
വാതിൽ തുറന്നു വെള്ളയും കറുപ്പുമിട്ട
ഫുഡ് പാണ്ഡകാരനെത്തി
ഇന്നലെ വൈകീട് കോഴിപൊരിച്ചതു
കൊണ്ടുവരുമ്പോൾ കൂടെ തണുത്ത ഒരു സോഡയും !!
" ഇത് കോംപ്ലിമെന്ററി ആണ് ", അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഞായറാഴ്ച വൈകുനേരം ഞാൻ എന്ത് ചെയ്യുമെന്ന്
അവർക്കു എത്ര വ്യെക്തമായിട്ടറിയാം?
വൈകുനേരം ചിക്കൻ കഴിച്ചത് കൊണ്ട്
രാത്രി " ലൈറ്റ്" ആയിട്ടു മതിയെന്ന്
നിർദ്ദേശിച്ചതും അവർ തന്നെ.
ഇന്ന്, അത്താഴവും കാത്തിരിക്കുമ്പോൾ
അടുക്കളയിൽ നിന്നും കടുക് വറുത്ത മണം
കൊതിയേറും മുമ്പേ, മകനോട് പറഞ്ഞു
" മോനെ , അച്ഛമ്മയ്ക്കും സ്വിഗ്ഗിയുടെ നമ്പർ കൊടുക്കൂ"

രാജേഷ് ആത്രശ്ശേരി

Monday, June 24, 2019

ഖസാഖ്


ഖസാഖ്

ഒരു ബസ്സിറക്കത്തിനും കാത്തുകിടപ്പിനുമിടയിൽ
ഇതിഹാസം ഇതൾ വിരിയിക്കുന്നു

തെറ്റിച്ചുറ്റിയ കാവിക്കച്ചയുടുത്തു ചെന്നുകയറിയതു
ജന്മിയുടെ, വിത്തൊഴിഞ്ഞ ഞാറ്റുപുരയിൽ
അക്ഷരത്തിന്റെ കറ്റ മെതിച്ചു അറിവിന്റെ വിളവെടുക്കാൻ
ആകാംക്ഷയെക്കാൾ, ജിജ്ഞയാസയേക്കാൾ
ദൈന്യവും , ദുഖവും മിഴിനിറച്ച കുട്ടികൾക്ക് മുകളിൽ
നിത്യവും ഉദിക്കാൻ ഒരേകാധ്യാപകൻ
കഥകേൾക്കാൻ, ഓന്തിനെയും ക്ലാസ്സിലേക്ക്
കൂട്ടികൊണ്ടുവന്ന നിറം മാറാത്ത ബാല്യം
പേനിന്റെ  "ആത്മാവെവിടെ "എന്ന കൗതുകം
ബോർഡിൽ ദിനോസറിനെ  കണ്ട അത്ഭുതം
"O " കരം മാത്രം കൊത്തിയെടുക്കുന്ന അപ്പുക്കിളി
മിഴിനീരിൽ സുറുമ പരന്ന കണ്ണുകൾ

കുട്ടികൾ കഥകേൾകാൻ പോയപ്പോൾ
പുള്ളിക്കൊമ്പിൽ നിന്നും അടർന്നു വീണ ഉറുമ്പുകൾ
പതിവ്രതകളേ തേടിയലയുമ്പോൾ,
തീർത്തും ഒറ്റപ്പെട്ട സ്ത്രീകൾ മറുപറമ്പിലൂടെ
പലവഴി നടന്നു, പലതായി മാറി
രാജാവിന്റെപള്ളി തണുവിലെ   രതി
ചോറുവെച്ചു പകുത്തെടുത്ത പാപം
യവനകഥയെ ഓർമിപ്പിക്കുന്ന തെറ്റിന്റെ ഉന്മാദം
സ്വന്തം അച്ഛൻ കൂട്ടികൊടുത്തതിന്റെ ഭാരം
പല ഗവേഷണങ്ങൾ നടത്തി തിരിച്ചെത്തി,
വഴിതെറ്റുന്ന  തോണിക്കു നങ്കൂരമിടാൻ
തന്റെ പദ്മദളം വിടർത്തികൊടുക്കുന്ന പ്രണയം

പൗരുഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത പുരുഷാരം
പ്രതാപമസ്തമിച്ച ജന്മിത്തം
ഒന്നും തുന്നിച്ചേർക്കാനാവാത്ത തുന്നൽക്കാരൻ
ആസക്തി കണ്ണ് കുത്തിപ്പൊട്ടിച്ച ഇരുട്ട്
കാലിലെ വ്രണം നൊന്തു പതറിയ പഥികൻ
ചെങ്കൊടിയിൽ നിന്നും ജിനിന്നെ ആവാഹിച്ച മാന്ത്രികൻ

അഭയമില്ലാത്ത തുരുത്തിൽ  പന കാറ്റു  വീശി
ചെതലിയുടെ താഴ്വരം ശാപമേറ്റ പോലെ കറുത്തു

വെയിലുപോലെ തെളിഞ്ഞ ചാരായതിന്റെ  ചതിയിൽ
ഒറ്റപെട്ടു പോയ ദൈവം
കൈതകാടിനപ്പുറം ഇളകിയൊഴിഞ്ഞ പരിഹാസം
മന്ത്രമായും, മന്ത്രച്ചരടായും , ചന്ദനത്തിരിയായും
ഒഴുകി നടക്കുന്ന ലൗകികത

എന്നിട്ടും കളിച്ചു തീരാത്ത ജീവന്റെ നാടകം
കൈത്തണ്ടയിൽ കുംകുമ കുറിയായി ഒറ്റി വീണ ജീവന്റെ തുടിപ്പ്
സന്ധ്യക്ക്‌ , അനുജത്തി മറന്നു പോയ ചെമ്പകത്തിന്റെ വിരഹം
വിരൽത്തുമ്പിൽ നിന്നും, ഒരു എട്ടുഅണ വട്ടത്തിൽ പടരുന്ന അർബുദം
സ്വർഗത്തിൽ നിന്നും കരിക്കിൻ തുണ്ടു ഉതിർന്നപോലെ അച്ഛന്റ്റെ മരണം

കഥയ്ക്കും ജീവിതതിനുമിടയിൽ എവിടെയോ
വഴിപിഴച്ച അധ്യാപകൻ ഒറ്റക്കു ആവുന്നു

എന്നാൽ ഒടുവിൽ,
"  ദുരൂഹമായ സ്ഥലരാശി തേടി"
കാലത്തിന്റെ ഗംഗാതടത്തിലേക്കുള്ള
മടക്കയാത്രയിൽ അവൻ ഒറ്റക്കായിരുന്നില്ല
കനിവ് പോലെ പെയ്തിറങ്ങിയ മഴ കൂട്ടുണ്ടായിരുന്നു

തിരികെ പോരാൻ സമയമായി എന്ന
കല്പന സ്വീകരിക്കാൻ
അവൻ പെരുവിരൽ നീട്ടി കൊടുത്തു
ആഴത്തിൽ രണ്ടു മുദ്ര പതിപ്പിച്ചു
ആയിരം ഫണം താഴ്ത്തി
ദൈവദൂതൻ തിരിച്ചു പോയി

ഇവിടേക്കിറക്കിവെച്ച ബസ്സ്
തിരികെവരാൻ അവൻ കാത്തു കിടന്നു


രാജേഷ് ആത്രശ്ശേരി

Friday, February 22, 2019

മുറ്റമടി


മുറ്റമടി



നഗരത്തിൽ ജീവിച്ചു ജീർണിക്കുമ്പോൾ
തിരികെ വരണം
ടാറിട്ട റോഡവസാനിക്കുനതിന്നുമപ്പുറം
ഊടുവഴികൾ കടന്നു, ചുറ്റിലും
മരങ്ങൾ നിറഞ്ഞ പറമ്പിൽ വീട് വെക്കണം
നിത്യവും രാവിലെ വീടിന്റെ മിഴികൾ തുറന്നു
നഗ്നപാദനായി , പുറത്തിറങ്ങി മുറ്റമടിക്കണം
മുറ്റം വൃത്തിയായ വീടെന്നും നിറഞ്ഞിരിക്കും
കയറിവരുന്നവരുടെ കാൽപാടെന്നും തെളിഞ്ഞിരിക്കും
 മുറ്റമടിക്കുക എളുപ്പമല്ല
എന്നുമുണരുമ്പോൾ മുറ്റമാകെ വ്യസനങ്ങളും ,വേദനയും,
വെറുപ്പും, ഭയവും, ഒരൽപം സ്വപ്നവും ചിതറികിടക്കും
മുറ്റംനിറഞ്ഞുനിന്ന ചെടികളിൽ നിന്നുമടർന്നു വീണവ
അതിരുകൾ അതിക്രമിച്ചു കയറി വെടിയുതിർത്തവ
കാറ്റിന്റെ കൈയിൽ തൂങ്ങി വന്നവ
മറ്റാരോ വന്നു കുത്തി നിറച്ചവ
ഇര തേടിയാരോചിക്കിചികഞ്ഞവ
ഒരിളം തെന്നലിൽ  മറ്റിടങ്ങളില്ലേക്ക്പടരുന്നവ
എത്രയടിച്ചു കളഞ്ഞാലും ബാക്കിയാവുന്നവ

ചവറു വീഴാതിരിക്കാൻ മുറ്റം വലകൊണ്ടു മൂടാതെ നോക്കണം
ചുറ്റുമുള്ള മരങ്ങളും , കൊമ്പുകളും വെട്ടിമാറ്റാതെ കാക്കണം
ഇല കൊഴിയുന്ന മുറ്റത്തെ തണലുണ്ടാവൂ
മുറ്റമടി എളുപ്പമാക്കാൻ ചുറ്റും കരിങ്കല്ല് പാകത്തെ നിർത്തണം
വേരോടുന്ന മുറ്റത്തിനെ ആഴമുണ്ടാവൂ
മുറ്റമടികാൻ മറ്റൊരാളെ നിയോഗിക്കരുത്
കടമെടുത്ത ചൂലുകൾക്കു മുറ്റത്തിന്റെ
ഹൃദയഭാരത്തിന്റെ തുടിപ്പറിയില്ല
സ്വന്തം കൈകൊണ്ടുഴിഞ്ഞ ചൂലിനെ
സ്വന്തം മുറ്റത്തിന്റെ സ്പന്ദനമറിയൂ

നിത്യവും മുറ്റമടിക്കണം
മുറ്റമടിക്കുന്നതിനു മുമ്പ് കുളിച്ചീറനണിയണം
തുളസിത്തറയിൽ ഒരു തിരി കൊളുത്തണം
ഒരരികിൽ നിന്നും തുടങ്ങണം
ശാന്തനായ്, സൗമ്യനായ്‌, ധ്യാനനിരതനായ്
എല്ലാ ചവറുകളും അടിച്ചു നീക്കണം
അടിച്ചു കൂട്ടിയവയിൽ ചിലതു
കുപ്പയിലേക്കു തള്ളണം, ചിലതു
മറ്റൊന്നിനു വളമാകണം വല്ലാതെ,  പഴുത്തത്
കതിച്ചുചാമ്പലാകണം,കനൽ പടരാതെ നോക്കണം
ചവറുകൾക്കടിയിൽ പതിയിരിക്കുന്ന വിഷജന്തുക്കളെ തുരത്തണം
മനസിന്റെ മാളങ്ങളെലാം ശൂന്യമാകണം
ചൂലടിപ്പാടിന്റ്റെ ചെറിയ നീറ്റലിൽ മനം തെളിയണം
ചപ്പുകൾക്കിടയിൽ , അറിയാതെ കൊഴിഞ്ഞ
പൂക്കളെയെടുത്തു മാറ്റണം
എല്ലാം നീക്കിക്കഴിയുമ്പോൾ ഹൃദയകമലം വിരിയണം

നിത്യവും മുറ്റമടിക്കണം
ഓരോ ഉറക്കവും
ഉണർന്നു
മുറ്റമടികാനുള്ളതാവണം

രാജേഷ് ആത്രശ്ശേരി

Wednesday, February 6, 2019

മറവി


മറവി
അങ്ങിനെ ഇരിക്കെയൊരു ദിവസമാണ് അമ്മമ്മക്ക് മറവി തുടങ്ങിയത്
എവിടെ  കിടന്നെന്നും ,എന്തിന്നു ഉണർന്നെന്നുംമറിയാതെ ആണതിൻ തുടക്കം.
ഉണർന്നെഴുന്നേറ്റപ്പോൾ അമ്മമ വടക്കുപുറത്തു ചെന്ന്
ഉമ്മികരിയെവിടെയെന്നു ചോദിച്ചു
ഉമ്മിക്കരിയെന്തെന്നറിയാത്ത മരുമകൾ പൽപൊടിയെടുത്തു കൊടുത്തു
പൽ പൊടിയുമായി പറമ്പിലേക്കിറങ്ങിയ അമ്മമ്മക് വഴി തെറ്റി
അപ്പുറത്തെ ഷാരത്തെത്തി
തിരികെ കൊണ്ടുവരുമ്പോൾ അമ്മമ വ്യസനത്തോടെ  പറഞ്ഞു
" ഷാരത്തെ കുളത്തിൽ തുള്ളിയും   വെള്ളമില്ല"
അമ്മമ്മയുടെ ഉൾക്കുളത്തിൽ നിന്നും വെള്ളം വറ്റി തുടങ്ങിയിരുന്നു
വെള്ളം വറ്റിയ മനസ്സ് മറവിക്കും ഓർമക്കുമിടയിൽ ഊഞ്ഞാലാടി
പ്രാതലിന് , പ്ലേറ്റിൽ ദോശക്കു മുകളിൽ ചട്ടിണി ഒഴിച്ച്
അമ്മമ എന്തോ ഓർത്തിരുന്നു
കരിഞ്ഞ ഓർമകളുടെ ദുസ്വാദ് തികട്ടി വന്നു
പ്രാതലിന് ശേഷം മുത്തശ്ശനെ വിളിച്ചു കല്പിച്ചു'
" കാട്ടിലേക്കയച്ച രാമനോട് തിരികെ വരാൻ പറയു"
അത് കേട്ട് വീട്ടിൽ തന്നെ താമസിക്കുന്ന മൂത്ത മകൻ വിഷണ്ണനായി
" ഒകെ അഭിനയമാണ് . ഏട്ടൻ ഇതൊന്നും കണ്ടു പരിഭ്രമിക്കണ്ട"
മരുമകൾ ധൈര്യം കൊടുത്തു.
വിവരമറിഞ്ഞു പഞ്ച കന്യകമാരിൽ രണ്ടാമത്തവൾ ഓടിയെത്തി
അവളെ ചേർത്ത് നിർത്തി അമ്മമ ചോദിച്ചു:
" അഞ്ചു കശ്മലന്മാരും കൂടെ നിന്നെ വല്ലാതെ ദ്രോഹിക്കുന്നുണ്ടോ?
അമ്മയുടെ മറവിയുടെ ആഴം കണ്ടു മകൾ അനൗചിത്യത്തോടെ
ഉറക്കെ നിലവിളിച്ചു
ഏത്തഞ്ചു പേരെന്നോർത്തു, തനിക്കു തരാമെന്നു
പറഞ്ഞ കല്ലുമാല നാത്തൂൻ അടിച്ചുമാറ്റുമോ എന്ന ഭയത്തിൽ
അലമാര തപ്പാൻ  അകത്തേക്ക് പോയി.
കുളിക്കാൻ മറന്നു, നെറുകയിൽ തേച്ച എണ്ണ
കിനിഞ്ഞിറങ്ങി  കണ്ണുമൂടിയപ്പോളാണ്
മുടന്തി മുടന്തിയാണെകിലും, പെങ്ങളെ കാണാൻ അമ്മാമനെത്തിയത്
വാക്കിൽആവോളും മധുരം നിറച്ചു അമ്മാമൻ ചോദിച്ചു
" ഓപ്പോൾക്കു എന്ത് പറ്റി"?
ഓപ്പോൾ വിളിയുടെ മന്ത്രച്ചരട് എവിടെയോ ഉടക്കി
ഓർമകളുടെ പകിട തിരിഞ്ഞു നിശ്ചലമായി
അമ്മാമന്റെ കണ്ണിലേക്കു നിസ്സംഗമായി നോക്കി അമ്മമ ചോദിച്ചു:
" കുരുക്ഷേത്രം കഴിഞ്ഞോ? കർണ്ണൻ അസ്തമിച്ചോ?
പതുകെ വന്നു മൂടുന്ന മറവിയിൽ അമ്മമ ഓർമകളുടെ ആഴങ്ങളിലേകിറങ്ങി
കഷായം കുടിക്കാൻ മറന്നിരിക്കുമ്പോളാണ്
വയ്യെങ്കിലും , നണ്ണ്യേമ്മ വടിയും കുത്തിയെത്തിയത്
" തംബ്രാട്യേ" എന്ന് വിളിച്ചു അമ്മമ്മയുടെ കൈകൾ കൂട്ടി പിടിച്ചു
സപർശം മറവിയെ  തുളച്ചു ഓര്മകളില് തലോടി
" നാണ്ണിയെ, അമ്മിണിപ്പയു പെറ്റുവോ ?"
ചോദിക്കുമ്പോൾ കണ്ണിമ നനഞ്ഞു
അമ്മിണിപ്പയിന്നെ ഓർത്തെടുക്കാൻ നാണിയമ്മക്ക്  ഒരു നിമിഷമെടുത്തു
ചോദ്യത്തിന്റെ പൊരുളറിഞ്ഞപ്പോൾ ,തൊണ്ടയിടറി പറഞ്ഞു
" പെറ്റു, നല്ലൊരു മൂരികുട്ടൻ"
അമ്മമ ചിരിച്ചു. ചിരിയിൽ പാൽ പതഞ്ഞുയർന്നു .
വൈകുന്നേരം കൊടുത്ത കാപ്പി ഉമ്മറത്തിണ്ണയിലിരുന്നു
തണുത്തു, പാടകെട്ടി
പാടകെട്ടിയ  ഓർമകളിൽ അമ്മാമയെന്തോ തപ്പി
കാപ്പിക്കൊപ്പം കൊടുത്ത ചക്കയുടെ ചുള ദൂരെയെറിഞ്ഞു
വിറയ്ക്കുന്ന കൈക്കുള്ളിൽ കുരു മുറുക്കെ പിടിച്ചു
പറമ്പിലേക്കിറങ്ങി , കൈകൊണ്ടു കുഴികുത്തി
കുഴിയിൽ കുരുവിട്ടു മൂടി
മറവിയുടെ ആഴങ്ങളിൽ വരും കാലത്തേക്കൊരു വിത്ത് നട്ടു
സന്ധ്യക്ക്‌, കൊളുത്താത്ത നിലവിളക്കിനു മുന്നിലിരുന്നു
" മരം , മരം" എന്ന് ജപിച്ചു
മറവിയും, ഓർമയും ആകാശത്തിന്റെ സീമന്ത രേഖയിൽ
കുക്കുംമവർണമായി പടർന്നലിഞ്ഞു

രാത്രി , എല്ലാവരുംഉറങ്ങിയപ്പോൾ
കത്തിച്ച നിലവിളക്കു ,കൈകൊണ്ടു മൂടി,
കാറ്റിൽ കെടാതെ
അമ്മമ എല്ലാവർക്കും ഇടയിലൂടെ നടന്നു
ദുസ്വപ്നം കണ്ടു ഞെട്ടിയുണർന്നവരെ പുറത്തു തട്ടിയുറക്കി
തണുക്കാതിരിക്കാൻ പുതപ്പിച്ചു
കുട്ടികളെയുറക്കാൻ, ഓർമകളിൽ മുങ്ങിത്തപ്പി
ഒടുക്കത്തെ ഒരു കഥ പറഞ്ഞു
പിന്നെ,
ഒട്ടും മറക്കാതെ , വിളക്കെടുത്തു വാതിൽ പടി കടന്നു
ആകാശത്തു കാത്തു നിന്ന നക്ഷത്രം
വിളക്കിന്റെ തെളിഞ്ഞ ജ്യോതിസിന്നെ
തന്റെ നെഞ്ചോടു ചേർത്തു

അമ്മമ ഉമ്മറത്തിറക്കിവെച്ച മറവി
ഞങ്ങൾ പങ്കിട്ടെടുത്തു
ഞങ്ങൾ അമ്മമ്മയെ മറന്നു

രാജേഷ് ആത്രശ്ശേരി