Saturday, August 30, 2025

കിണർ കവിതകൾ

1) ഒരല്പം കുഴിച്ചപ്പോൾ തന്നെ

ഉറവയുണർന്നു, നീരു പൊടിഞ്ഞു

ആദ്യം കലങ്ങി കലഹിച്ചവ പിന്നെ

പതിയെയൂറി തെളിഞ്ഞു

കുറച്ചു കൂടിയാഴമാവാം, മുത്തശ്ശൻ പറഞ്ഞു

നീരു തെളിഞ്ഞില്ലേ,യിനിയെന്തിതെന്ന്

എന്നിലെ അക്ഷമനായ സന്ദേഹി.

എനിക്കും നിനക്കും കോരിയെടുക്കാനിതു മതി

ഒരല്പം കൂടി കുഴിച്ചാൽ ഇനിയിതു

വഴി വരുന്നവർക്കുമൊരു കരുതലാവും,

മുത്തശ്ശൻ്റെ മന്ദഹാസ മൊഴി

പഴമയുടെ പൊരുളുകൾക്കെന്താഴം !!


2) ഒരു തൊടിയിൽ രണ്ടു വീടെങ്കിലും

കിണറൊന്നായിരുന്നു

രണ്ടു അടുക്കളയിലാണ് വെപ്പെങ്കിലും

കുടിച്ചത് ഒരേ വെള്ളത്തിന്റെ കഞ്ഞിയാണ്

വെവേറെ കുളിമുറിയിൽ കുളിക്കുമ്പോഴും

സോപ്പ് പതഞ്ഞതൊരോ നീരിൽ

രണ്ടു മുറ്റത്തെ ഉദ്യാനം നനയുന്നത്

ഒരേ കിണർ വെള്ളത്തിൽ

കിണറിന്റെ ആഴമില്ലാത്തതു കൊണ്ടാവാം

മനസ്സും വീടും രണ്ടായത്.


3)പാതയിലൂടെ നടക്കുമ്പോൾ

 എന്നെ മറികടന്നു പോയ

ലോറിയുടെ പിറകിൽ വലിയ 

അക്ഷരത്തിലെഴുതിയിരിക്കുന്നു

"കുടിവെള്ളം."

വീട്ടിൽച്ചെന്ന് വിശേഷമറിയിക്കുമ്പോൾ

സഞ്ചരിക്കുന്ന കിണറുകളെക്കുറിച്ചു 

പറഞ്ഞാൽ അമ്മമയ്ക്കു മനസ്സിലാവുമോ?

വീടെത്തിയാൽ വർഷങ്ങളായി മുറ്റത്തു 

ചുരുണ്ടും വരണ്ടും കിടക്കുന്ന കിണറിന്

ദീർഘയാത്രയ്ക്കൊരു ടിക്കറ്റെടുത്തു കൊടുക്കണം


Saturday, August 2, 2025

ആരോ മുല്ലപ്പൂ ചൊരിഞ്ഞപ്പോലെ ഈ കവിത

 പനി പിടിച്ചു കിടക്കുമ്പോൾ കണ്ടു

സദാകറങ്ങുന്ന പങ്ക,

നരച്ച് നിറമടർന്ന ചുമർ

കഴിക്കാനാവാതെ മാറ്റി വെച്ച്

പാട കെട്ടിയ കഞ്ഞി

മേശമേൽ അടുക്കമില്ലാതെ കൂട്ടിയിട്ട പുസ്തകങ്ങൾ

ചുമരിൽ തൂക്കിയ മുഷിഞ്ഞ വസ്ത്രം

മടുപ്പകറ്റാൻ തിരിഞ്ഞു കിടന്നപ്പോൾ

ജാലകത്തിനപ്പുറം തെളിയുന്നു തളിരിലകൾ 

കുമിളപോൽ പൊട്ടി വിരിയുന്ന തരുശാഖ

അതിൽ തണൽ തേടി, 

ചിറകൊതുക്കി ഒരു മഞ്ഞ കിളി

ആകാശനീലയിൽ 

മഞ്ഞവസ്ത്രം മുക്കുന്ന വെയിൽപ്പെണ്ണ്

ചുമരിലൂടേന്തി വലിഞ്ഞെന്നെനോക്കി 

പുഞ്ചിരിക്കുന്നു ഒരൊറ്റ മന്ദാരം

കാഴ്ച്ചയുടെ കുളിരിൽ

കണ്ണടച്ചു കിടക്കുമ്പോൾ

നെറ്റിയിൽ, മഴയുടെ 

ഈറൻ വിരലുകളാലെന്ന പോലൊരു മൃദു സ്പർശം

ചെവിയിൽ പതിയുന്നു 

ശലഭച്ചിറകുകളുടെ സൂക്ഷ്മസംഗീതം

നാവിൽ, പുൽനാമ്പിൽനിന്നിറ്റുവീഴും 

മഞ്ഞിൻകണംപോൽ ,

കൈപ്പിനെയലിയിപ്പിക്കുന്ന തേൻ മധുരം

ജനലരികിൽ, എനിക്കു വേണ്ടി മാത്രം 

കരൾ തുറന്ന പൂവിൻ വശ്യഗന്ധം

ജ്വരബാധിതമായാഴങ്ങളിൽ

അക്ഷരങ്ങളുടെ വിസ്ഫോടനം

കണ്ണ് തുറക്കുമ്പോൾ 

വിയർപ്പിൽ കുതിർന്ന മെത്തയിൽ

ആരോ മുല്ലപ്പൂ ചൊരിഞ്ഞപോലൊരു കവിത