ആൽബത്തിലെ ഫോട്ടോകളിലൂടെ
യാത്ര ചെയ്ത് പഴയ തറവാട് വീട്ടിലെത്തിയപ്പോൾ
പേരക്കുട്ടിക്കത്ഭുതം
" സംതിങ്ങ് ഈസ് മിസ്സിങ്ങ് ഗ്രാൻ്റ് പാ "
എന്തെന്ന് ഓർക്കാൻ ശ്രമിക്കുമ്പോൾ
അവൻ ചോദിച്ചു," വേർ ഇസ് ദ കാർഷെഡ്ഡ് ?"
ഒരു വാഹനത്തിൻ്റെ ചക്രപ്പാടു പോലും
തൊടാത്ത മുറ്റമാണെന്നു പറഞ്ഞില്ല.
മേശപ്പുറത്തു കത്തിച്ചു വെച്ച
ചിമ്മിണി വിളക്കിൻ്റെ ചിത്രമവൻ
കാണാതെ മറച്ചപ്പോഴെത്തിയത്
അടുക്കളയിൽ നാലടുപ്പത്തൊരുമിച്ച്
ദോശച്ചുടുന്ന നാണിയമ്മയിൽ .
" യു ഹാഡ് ഫുഡ് ബിസിനസ്സ്?
അവൻ നിഷ്ക്കളങ്കനായി ചോദിച്ചു.
ഇടനാഴിയിൽ, ട്രൗസറും, പെറ്റിക്കോട്ടും
മാത്രമിട്ട്, ചീന്തിലയിൽ ഒരല്പം ചമ്മന്തിയുമായി
അരവയർ നിറയ്ക്കാൻ ദോശയ്ക്കായി
കാത്തിരിക്കുന്ന മക്കളുടെ ചിത്രം കണ്ടാൽ ,
സന്താനോൽപാദനം കച്ചവടത്തെ ബാധിക്കില്ലേയെന്നവൻ
ചോദിക്കുമെന്ന് ഭയന്ന് താൾ മറിച്ചു .
പാരിജാത പൂക്കൾ മൂടിയ മുറ്റം കണ്ടവൻ്റെ മുഖം ചുളിഞ്ഞു.
" ദീസ് ഫ്ലവേർസ് മേക്ക് കോർട്ട്യാർഡ് ഡർട്ടി"
എന്നാൽ ഇന്ദ്രനീലക്കല്ലു പോലെ തിളങ്ങുന്ന
കുളം കണ്ടപ്പോഴവൻ്റെ കണ്ണു വിടർന്നു.
" ഇറ്റ് ഈസ് സോ നാച്ചുറൽ "
കഴിഞ്ഞ അവധിക്കാലം ചിലവഴിച്ച റിസോർട്ടിലെ
പരസ്യവാചകം ഓർത്തവൻ പറഞ്ഞു.
അതേ , ഈ കുളത്തിലേക്കെടുത്തു ചാടിയാണ്
ജീവിതത്തിനെ നേർക്കുനേരറിഞ്ഞത്
അതിൻ്റെയാഴത്തിലാണ് ചളിയു,മതിൽ
പൂഴ്ന്നിരിക്കുന്ന പവിഴവും കണ്ടത്.
അതിൽ മുങ്ങാക്കുഴിയിട്ടാണ് , പാദസരമണിഞ്ഞ
കണങ്കാലിലൂടെയവളുടെ ഹൃദയം തൊട്ടത് .
ഒരേ ചിത്രമെങ്കിലുമെൻ്റെയുമവൻ്റെയും
കാഴ്ചകൾക്കെന്തതരം .
പഴകി നിറം മങ്ങിയ ചിത്രങ്ങൾക്കിടയിൽ
ഓർമകൾക്ക് പുഴുക്കുത്തേൽക്കുന്നു.
ഏതോ സ്മരണകൾ കൊളുത്തി വലിക്കുമ്പോൾ
ഫ്ലാറ്റിൻ്റെ പതിനെട്ടാം നിലയിലെ
ജാലകത്തിനപ്പുറം ദിനാന്ത്യത്തിൻ്റെ
കുങ്കുമമണിഞ്ഞസ്തമന സൂര്യൻ.
ആൽബത്തിൻ്റെയവസാന താളിൽ,
പണ്ട്, സ്വയം കുതിച്ചുയരങ്ങളിലേക്കുയർന്നാകാശം
തൊടാൻ കൂട്ടുവന്നയൂഞ്ഞാലയുടെ നിശ്ചല ചിത്രം .
Well written Rajesh👍. - Sudheer.
ReplyDeleteThanks Sudheer
DeleteGood👍
DeleteThank you
Deleteഗംഭീരം. കാഴ്ചപ്പാടുകൾ വ്യത്യസ്തമാകുന്നത് മാത്രമല്ല ഗൃഹാതുരതയും ഗൃഹാതുരമാവുന്നത് മനോഹരമായി വരച്ചു കാട്ടി.
ReplyDeleteThank you Satheesh
DeleteVisual impact. Well written Rajesh. - Sudheer.
Delete