Saturday, September 7, 2024

ആൽബം മറിക്കുമ്പോൾ



ആൽബത്തിലെ  ഫോട്ടോകളിലൂടെ

യാത്ര ചെയ്ത് പഴയ തറവാട് വീട്ടിലെത്തിയപ്പോൾ

പേരക്കുട്ടിക്കത്ഭുതം

" സംതിങ്ങ് ഈസ് മിസ്സിങ്ങ് ഗ്രാൻ്റ് പാ "

എന്തെന്ന് ഓർക്കാൻ ശ്രമിക്കുമ്പോൾ

അവൻ ചോദിച്ചു," വേർ ഇസ് ദ കാർഷെഡ്ഡ് ?"

ഒരു വാഹനത്തിൻ്റെ ചക്രപ്പാടു പോലും 

തൊടാത്ത മുറ്റമാണെന്നു പറഞ്ഞില്ല.

മേശപ്പുറത്തു കത്തിച്ചു വെച്ച 

ചിമ്മിണി വിളക്കിൻ്റെ ചിത്രമവൻ

കാണാതെ മറച്ചപ്പോഴെത്തിയത്

അടുക്കളയിൽ നാലടുപ്പത്തൊരുമിച്ച്

ദോശച്ചുടുന്ന നാണിയമ്മയിൽ .

" യു ഹാഡ് ഫുഡ് ബിസിനസ്സ്?

അവൻ നിഷ്ക്കളങ്കനായി ചോദിച്ചു.

ഇടനാഴിയിൽ, ട്രൗസറും, പെറ്റിക്കോട്ടും

മാത്രമിട്ട്, ചീന്തിലയിൽ ഒരല്പം ചമ്മന്തിയുമായി

അരവയർ നിറയ്ക്കാൻ ദോശയ്ക്കായി 

കാത്തിരിക്കുന്ന മക്കളുടെ ചിത്രം കണ്ടാൽ ,

സന്താനോൽപാദനം കച്ചവടത്തെ ബാധിക്കില്ലേയെന്നവൻ 

ചോദിക്കുമെന്ന് ഭയന്ന് താൾ മറിച്ചു .

പാരിജാത പൂക്കൾ മൂടിയ മുറ്റം കണ്ടവൻ്റെ മുഖം ചുളിഞ്ഞു.

" ദീസ് ഫ്ലവേർസ് മേക്ക് കോർട്ട്യാർഡ്  ഡർട്ടി"

എന്നാൽ ഇന്ദ്രനീലക്കല്ലു പോലെ തിളങ്ങുന്ന

കുളം കണ്ടപ്പോഴവൻ്റെ കണ്ണു വിടർന്നു.

" ഇറ്റ് ഈസ് സോ നാച്ചുറൽ "

കഴിഞ്ഞ അവധിക്കാലം ചിലവഴിച്ച റിസോർട്ടിലെ

പരസ്യവാചകം ഓർത്തവൻ പറഞ്ഞു.

 അതേ , ഈ കുളത്തിലേക്കെടുത്തു ചാടിയാണ്

ജീവിതത്തിനെ നേർക്കുനേരറിഞ്ഞത്

അതിൻ്റെയാഴത്തിലാണ്  ചളിയു,മതിൽ

പൂഴ്ന്നിരിക്കുന്ന പവിഴവും കണ്ടത്.

അതിൽ മുങ്ങാക്കുഴിയിട്ടാണ് , പാദസരമണിഞ്ഞ

കണങ്കാലിലൂടെയവളുടെ ഹൃദയം തൊട്ടത് .

ഒരേ ചിത്രമെങ്കിലുമെൻ്റെയുമവൻ്റെയും

കാഴ്ചകൾക്കെന്തതരം .

പഴകി നിറം മങ്ങിയ ചിത്രങ്ങൾക്കിടയിൽ

ഓർമകൾക്ക് പുഴുക്കുത്തേൽക്കുന്നു.

ഏതോ സ്മരണകൾ കൊളുത്തി വലിക്കുമ്പോൾ

ഫ്ലാറ്റിൻ്റെ പതിനെട്ടാം നിലയിലെ

ജാലകത്തിനപ്പുറം ദിനാന്ത്യത്തിൻ്റെ

കുങ്കുമമണിഞ്ഞസ്തമന  സൂര്യൻ.

ആൽബത്തിൻ്റെയവസാന താളിൽ,

പണ്ട്, സ്വയം കുതിച്ചുയരങ്ങളിലേക്കുയർന്നാകാശം

 തൊടാൻ കൂട്ടുവന്നയൂഞ്ഞാലയുടെ നിശ്ചല ചിത്രം .

7 comments:

  1. Well written Rajesh👍. - Sudheer.

    ReplyDelete
  2. ഗംഭീരം. കാഴ്ചപ്പാടുകൾ വ്യത്യസ്തമാകുന്നത് മാത്രമല്ല ഗൃഹാതുരതയും ഗൃഹാതുരമാവുന്നത് മനോഹരമായി വരച്ചു കാട്ടി.

    ReplyDelete