Sunday, August 11, 2024

പൂച്ചയ്ക്കാര് മണി കെട്ടും

 


ചെറുപ്പത്തിൽ, പൂച്ചയ്ക്കാര് മണി കെട്ടും എന്ന കഥ, വെറുമൊരു കഥയായിരുന്നു. കേൾക്കാൻ ഇമ്പമുള്ള കഥ. എലികളെ ഇഷ്ടമല്ലെങ്കിലും, ഭീകരനായ പൂച്ചയുടെ കഴുത്തിൽ മണി കെട്ടിയ ആ കുഞ്ഞെലിയോട് ഒരാരാധനയും സ്നേഹവുമൊക്കെ തോന്നിയിരുന്നു. 

വർഷങ്ങൾക്കു ശേഷം ഇപ്പോൾ ഈ കഥയെന്തേ ഓർക്കാനെന്നു കരുതുമ്പോഴാണ് പുറത്തു നിന്നും ഒരു പൂച്ചയുടെ കരച്ചിൽ കേട്ടത്. ഞാൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. 

കുറച്ചു ദിവസങ്ങളായി മൂന്നു പൂച്ചകൾ വീടിനെയും, ജീവിതത്തെ തന്നെയും വലം വെയ്ക്കുന്നു. വെള്ളുപ്പിൽ കറുത്ത പാടുള്ള, തവിടു നിറത്തിൽ വെള്ളുത്ത കുത്തുള്ള, മുഴുവൻ കറുപ്പാർന്ന മൂന്നു പൂച്ചകൾ. അവ എപ്പോഴും കരഞ്ഞും, തുറിച്ചു നോക്കിയും എൻ്റെ വീടിനു ചുറ്റുമുണ്ട്.

പൂച്ചകളെ പേടിക്കേണ്ട കാര്യമെനിക്കില്ല. എലികളെ പോലെ മണി കെട്ടുകയും വേണ്ട. എന്നാൽ കുറച്ചു ദിവസമായി ഈ പൂച്ചകൾ എൻ്റെ സ്വാസ്ഥ്യം കൊടുത്തുന്നു.

ഒരു ദിവസം വീടിന്റെ അകത്തു നിന്ന് പൂച്ചയുടെ കരച്ചിൽ കേട്ടോ എന്ന് സംശയിച്ചാണ് മുകളിൽ നിന്നും ഇറങ്ങി ചെന്നത്. അപ്പോഴതാ ഊൺ മുറിയിൽ വെള്ളുപ്പിൽ കറുപ്പുള്ള പൂച്ച നിൽക്കുന്നു. പെട്ടെന്നായതു കൊണ്ട് രണ്ടു പേരും പകച്ചു. കണ്ണോട് കണ്ണ് നോക്കി നിന്നു.  എന്തിനെന്നറിയാതെ ഒരു ഭയം എന്നിലേക്ക് കയറി. എൻ്റെ സ്വകാര്യതയെ , സുരക്ഷയെ ലംഘിച്ച് ആരോ അകത്തു കയറിയതു പോലെ. നാമറിയാതെ നമ്മെ വിഷമത്തിലാക്കുന്ന ഒരു നിയമം പാർലിമെൻ്റിൽ പാസായതു പോലെ.

ചെറുതായൊന്ന് പ്രതികരിച്ചപ്പോൾ അതോടി ജനലിലൂടെ മറഞ്ഞു.

അടുത്ത തവണ അതിൻ്റെ സാമീപ്യം അടുക്കളയിൽ അറിയുന്നതു വരെ അതിനെ ഞാൻ മറന്നിരുന്നു. പാത്രങ്ങൾ വീഴുന്ന ശബ്ദം കേട്ടാണ് ഞാൻ ഓടിയെത്തിയത്. ഇത്തവണ അവൻ്റെ ലക്ഷ്യം എൻ്റെ അന്നം മുട്ടിക്കുകയായിരുന്നു എന്നു തോന്നി.

ഞാൻ ചെല്ലുമ്പോൾ ഒരു മിന്നായം പോലെ അവൻ ജനൽ കടന്നു പോയി. തവിടിൽ വെള്ള പുള്ളിയുള്ളവൻ. അവൻ്റെ കഴുത്തിൽ ഒരു പട്ടയുണ്ട്. എൻ്റെത് എന്ന് അടയാളപ്പെടുത്താൻ ആരോ കെട്ടിയതാണ്. എന്നാൽ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ അവർ തയ്യാറാവാത്തതു കൊണ്ട് പൂച്ചകൾ യഥേഷ്ടം റോന്തു ചുറ്റുന്നു. പാർക്കിൽ കൈകോർത്തിരിക്കുന്ന കമിതാക്കളെ തുരത്താൻ വന്ന യുവജന സംഘടനയുടെ ആളുകളുടെ കഴുത്തിലും ഇത്തരം പട്ടയുണ്ടായിരുന്നു. ആരുടേത് എന്ന് തിരിച്ചറിയാമെങ്കിലും ആരുടേതുമല്ലാത്ത ഒരടയാളം . മറ്റു രണ്ടു പൂച്ചകൾക്കും ഈ പട്ടയുണ്ട് എന്ന് അപ്പോഴാണ് ഞാൻ മനസ്സിലാക്കിയത്.

അടുക്കളയിൽ പാത്രങ്ങൾ ചിതറി കിടന്നിരുന്നു. എൻ്റെ പാചക വിരുത് അവൻ തിരിച്ചറിഞ്ഞോ എന്നുറപ്പില്ലാത്തതു കൊണ്ട് ഉണ്ടാക്കിയതു മുഴുവൻ വാഴക്കു കൊടുത്തു.

മണിക്കെട്ടാത്തവർ മറ്റു വീട്ടിലെ  അടുക്കളയും സന്ദർശിക്കുന്നുണ്ട് എന്ന് അറിയാൻ അധികം സമയം വേണ്ടി വന്നില്ല. പൊരിച്ച മീനും, ഉലർത്തിയ ബീഫും, വറുത്ത കോഴിയുമൊക്കെ അപ്രത്യക്ഷമാവുന്ന വാർത്ത പെട്ടെന്ന് പരന്നു. അന്നത്തിൽ മൂക്കു വെച്ചതു കൊണ്ടാവും, അത് പെട്ടെന്ന്  ചർച്ചയ്ക്കുള്ള വിഷയമായത്.

ചർച്ചയിൽ,മറ്റുള്ളവരുടെ വീട്ടിൽ പൂച്ചകളുടെ ആക്രമണം എൻ്റെ വീട്ടിലേക്കാൾ ഭീകരമായിരുന്നു എന്നറിഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. പൂച്ചകൾക്ക് ഉടമസ്ഥൻ ഇല്ലാത്തതു കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും കുഴങ്ങി. കഴുത്തിൽ പട്ട കെട്ടി എൻ്റെതെന്ന് അവകാശപ്പെടുന്നവർ ആരെന്ന് പരസ്പരം സംശയിച്ചു. ആരായാലും നന്നാവില്ലെന്ന് സ്വകാര്യമായി ശപിച്ചു. അടുത്ത തെരുവിൽ, തെരുവുനായക്കൾക്ക് ഭക്ഷണം നൽകി അവയെ പ്രോത്സാഹിപ്പിക്കുന്ന വീട്ടുകാരെ പോലെയുള്ളവർ ഇവിടെയുമെത്തിയോ എന്നു ഭയന്നു. എന്നാലും നായയെ പോലെ പൂച്ച കടിക്കാൻ പിന്നാലെ ഓടില്ലല്ലോ എന്ന് സമാധാനിച്ചു. ഒടുവിൽ തീരുമാനമൊന്നുമാവാതെ എന്നത്തേയും പോലെ  ചർച്ച അവസാനിച്ചു.

കാര്യങ്ങൾ എല്ലാവരു മറിഞ്ഞല്ലോ എന്ന സമാധാനത്തിൽ വീട്ടിൽ വന്നു കയറുമ്പോൾ കട്ടിലിലതാ കറുത്ത പൂച്ച തലയിണയിൽ തലവെച്ചു കിടക്കുന്നു. ഈ വീടത്രയും എൻ്റെ എന്ന മട്ടിലാണ് കിടപ്പ്. അത് അങ്ങിനെയാണോ എന്ന് ഞാനും ഒരു നിമിഷം സംശയിച്ചു. അതിനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു. എന്നാൽ അവൻ്റെ കഴുത്തിലെ പട്ടയ്ക്കു പിന്നിലെ അദൃശ്യ കരങ്ങളുടെ ശക്തി എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു.

ഒടുവിൽ അതും സംഭവിച്ചിരിക്കുന്നു. സ്നേഹത്തിൻ്റെയും, വിശ്വാസത്തിൻ്റെയുമൊക്കെ പേരിൽ ആരോ സ്വകാര്യമായി പോറ്റി വളർത്തുന്ന ആ  അപായം  എൻ്റെ കിടപ്പറയോളം എത്തിയിരിക്കുന്നു. 

എന്തു ചെയ്യണമെന്നറിയാതെ ഞാൻ പകച്ചു പോയി. ഭയം ഒരു കൊള്ളിയാനായി നട്ടെല്ലിലൂടെ പാഞ്ഞു. തട്ടിൻപ്പുറത്തെ എലികളുടെ ദൈന്യത ഞാനും അനുഭവിച്ചു. അവർക്ക്, ഇരുട്ടിൽ നിന്നും പതുങ്ങിയെത്തുന്ന പൂച്ച ഭയം മാത്രമായിരുന്നില്ല. അതവരുടെ ജീവിതത്തിന് ചുറ്റും പതിയേ വലം വെയ്ക്കുന്ന മരണം കൂടിയായിരുന്നു . പൂച്ചയുടെ കഴുത്തിൽ കെട്ടിയ മണി, അപകടത്തിൽ നിന്നു മാത്രമല്ല, മരണത്തിൽ നിന്നും രക്ഷപ്പെടാനുള്ള മുന്നറിയിപ്പായിരുന്നു. പൂച്ചകളെ പേടിച്ച് ഞാൻ വാതിലുകളും ജനലുകളും എപ്പോഴും അടച്ചിടാൻ തുടങ്ങി. മഴയേയും വെയിലിനേയും കാറ്റിനേയും പുറത്താക്കി. ജാലകവെളിയിൽ പൂച്ചകളുടെ മുരൾച്ച എന്നെ ഭയപ്പെടുത്തി. കഴുത്തിൽ അണിഞ്ഞ അടയാള ചിഹ്നത്തിലാണ് അവരുടെ ധാർഷ്ട്യം ഇരിക്കുന്നത് എന്നു ഞാൻ മനസ്സിലാക്കി.  സ്വന്തം വീടിൻ്റെ വാതിലും ജനലുമടച്ചിരുന്നു ഞാൻ ഭീരുവായി. 

ഭയമേതുമില്ലാതെ എൻ്റെ ജീവിതത്തിലേക്ക് അതിക്രമിച്ചു കയറിയ ഈ പൂച്ചകൾ വെറും പൂച്ചകളല്ല. അത്, ഞാനറിയാതെ എന്നിൽ അടിച്ചേൽപ്പിക്കപ്പെടുന്ന നിയമങ്ങളും, നികുതികളുമാണ്; സദാചാരത്തിൻ്റെ പേരിൽ തെരുവിൽ അഴിഞ്ഞാടുന്നവരുടെ കൈവാളാണ്, സാമൂഹ്യബോധമില്ലാതെ പൊതുയിടങ്ങളിലേക്ക്, അല്പവും ലജ്ജയില്ലാതെ മാലിന്യമായും, സംസ്കാര ശൂന്യതയായും തുറന്നു വിടുന്ന ദുർഭൂതങ്ങളാണ്, മനുഷ്യമനസ്സുകളിൽ പകയും വിദ്വേഷവും മാത്രം കുത്തി വെയ്ക്കുന്ന രാഷ്ട്രീയ വിപത്താണ്. 

ഈ വിപത്തിനെതിരെ എത്ര കാലം ഞാൻ എല്ലാം അടച്ച് ഉള്ളിലിരിക്കും? ജീവിതത്തിൻ്റെ സ്വാസ്ഥ്യം കെടുത്താൻ ഒരവസരത്തിനായി എൻ്റെ ജീവിതത്തെ ചൂഴ്ന്നു നിൽക്കുന്ന ഈ പൂച്ചകളെ ഞാനെങ്ങിനെ പ്രതിരോധിക്കും? ഈ പൂച്ചകളുടെ കഴുത്തിൽ ചരടായും പട്ടയായുമൊക്കെ വിലസുന്ന അടയാള ചിഹ്നങ്ങൾ ആര് അഴിച്ചു മാറ്റും? ഈ പട്ട മാറ്റി പകരമവിടെ ഒരു മണി കെട്ടി, അപകടം അടുത്തെത്തി എന്നു അറിയിച്ചതു കൊണ്ട് മാത്രം ഗുണമുണ്ടോ? പകരം, തങ്ങളുടേത് എന്ന് തിരിച്ചറിയാൻ കഴുത്തിൽ പട്ടക്കെട്ടി, എന്നാൽ അതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ, ഇത്തരം വിപത്തുകളെ സമൂഹത്തിലേക്ക് തുറന്നു വിടുന്നവരുടെ കഴുത്തിലല്ലേ മണി കെട്ടേണ്ടത്? 

തത്കാലം, അടച്ചിട്ട വീട്ടിലിരുന്ന് ഞാൻ ചിന്തിക്കുന്നത് ഈ പൂച്ചകൾക്ക് ആര് മണികെട്ടുമെന്നാണ്. ഞാനല്ല, തീർച്ച.

6 comments:

  1. ആരെങ്കിലും കെട്ടിയെ മതിയാവു. പൂച്ചയാണിന്നെന്റെ ദുഃഖം ഓർത്തു

    ReplyDelete
  2. Well written Rajesh. - Sudheer Soolapani.

    ReplyDelete
  3. very well thought and written. the depth of your thinking is visible in this Raju

    ReplyDelete