Sunday, March 10, 2024

എന്നിലെ വേട്ടക്കാരൻ

 


ഒരു വേട്ടക്കാരനുണ്ടെൻ്റെയുള്ളിൽ

അമ്പേറ്റ്, വെടിയേറ്റു പിടയുന്നൊരു

പ്രാവിനെ മാനിനെ കണ്ടു രസിക്കുന്ന 

അസുരൻ

പുതിയ യാത്രക്കൊരുങ്ങുമ്പോഴാണ്

സുഹൃത്തിനെ കാണാൻ ചെന്നത്

അവൻ്റെയച്ഛൻ്റെ പുതിയ തോക്ക്

കണ്ടപ്പോഴെന്നിലെ വേട്ടക്കാരനുണർന്നു.

വെടിയൊച്ച കേൾക്കാനുള്ളയെൻ്റെ

മോഹത്തിന് ഒരു പ്രാവ് പിടഞ്ഞു വീണു.

പുതുജീവിതം തേടിയുള്ളയെൻ്റെ യാത്രയ്ക്ക്

നന്മനേരാൻ ബലി പ്രാവിൻ്റെയൊടിഞ്ഞ ശിരസ്സ് 

കുരുതി ചെയ്ത ചോര തെറിച്ചത്  ഹൃദയത്തിൽ

തുളുമ്പാത്ത കണ്ണീരിലൊരിക്കലും മായാത്ത കറ .

എനിക്കു നേരേ വിരൽ ചൂണ്ടി

ഇതിനുത്തരവാദി നീയെന്നു പറഞ്ഞ

സുഹൃത്തേ നന്ദി.

നിൻ്റെ കൂർത്ത വിരൽ മുനകൾ കൊണ്ടതെൻ്റെ മുറിവിലാണ്.

ഒരിക്കലുമുണങ്ങാത്തയാ മുറിവിലൂടെയാണ് 

ഞാനെൻ്റെ ജീവിതയാത്ര തുടർന്നത്.

കരയാതിരിക്കാൻ മിഴികളെ

മാനത്തിനു നൽകിയപ്പോൾ

വേദനയിൽ പുളഞ്ഞ മാനത്തിൻ്റെ

മാറിൽ നിന്നും ഉദകക്രിയ പോലെ മഴ.

എൻ്റെ യാത്രയ്ക്ക് പാഥേയമായി, ഒരിക്കലും

തോരാ കണ്ണീർ നനവുമായി,

അന്ത്യനിമിഷത്തിൻ്റെ ദൈന്യമായ പിടച്ചിൽ.

എൻ്റെ യാത്രയുടെയാഘോഷമായി

അയൽ വീട്ടിൽ പ്രാവിറച്ചി കൊണ്ട് സദ്യ.

പ്രാവിൻ്റെ, ഞാൻ കാണാത്ത കണ്ണിൽ

മരണത്തെ നേരിൽ കണ്ട ഭയം

സുഹൃത്തേ,

ജീവൻ വെടിഞ്ഞ നിമിഷത്തിൽ

കരൾ പിളർന്നെന്തെങ്കിലുമതു പറഞ്ഞെങ്കിൽ

അതെന്നോട് പറയാതിരിക്കുക

യാത്രയിൽ, ഓർമയായ്, ശാപമായ്

ഞാൻ പേറാ,മടയാത്ത കണ്ണുകളിലെ

ആ അവസാനയപേക്ഷ

ക്രൂരമായയോർമയായ് നിറഞ്ഞതെന്നെയെത്ര

പീഡിപ്പിച്ചു.

അടയാത്ത കണ്ണുമായെൻ്റെ

ഉറക്കത്തിലുമുണർവിലും 

നിറഞ്ഞെത്ര സ്വാസ്ഥ്യം കെടുത്തി.

എന്നിട്ടും,

ഉണർന്നിരിക്കുന്നതെന്തേയെന്നിലെ

വേട്ടക്കാരനിപ്പോഴും?

അങ്ങകലെ മലയിലും, മരുഭൂവിലും

സഹജീവികൾ വെടിയേറ്റ് വീഴുമ്പോഴും

ഇരിപ്പതെങ്ങിനെയെന്നുള്ളിലെ

അസുരൻ അനാകുലം?

എന്നിലെ വേട്ടക്കാരനെടുത്ത

ജീവന് ശ്രാദ്ധമൂട്ടാൻ

കണ്ണീരു കൊണ്ട് ഉദകക്രിയ ചെയ്യാൻ

ഉള്ളിലെ കറയെല്ലാമൊഴിഞ്ഞ്

തനി മനുഷ്യനായ് തീരാൻ

ഇനിയെത്ര പരിണാമങ്ങൾ താണ്ടണം?

No comments:

Post a Comment