Saturday, February 10, 2024

രണ്ടു കവിതകൾ

 വലിച്ചെറിഞ്ഞ ചോദ്യങ്ങൾ


രണ്ടു വയസ്സുകാരിക്കൊപ്പം

പറമ്പിലൂടെ നടക്കുമ്പോൾ

അവളെന്തോ കുനിഞ്ഞെടുത്തു.

" ഇതെന്താ?"

ജിജ്ഞാസയുണർന്ന മനസ്സിലെ 

അറിവിൻ്റെ ശേഖരത്തിലേക്ക് മറ്റൊരു

ധാന്യമണി ചേർത്തുവെക്കാൻ

അവൾ ചോദിച്ചു.

' മെച്ചിങ്ങ' , എൻ്റെ നാവിൽ വന്നത് വെറും പേര്

പിന്നെ സംശയമായി,

മെച്ചിങ്ങയാണോ, മൊച്ചിങ്ങയാണോ അതോ ....

ഇവൾ ചോദിച്ചതതിൻ്റെ പേരാണോ?

അതോ അതിനപ്പുറത്തെ പൊരുളോ?

ഒരു കുഞ്ഞു ചോദ്യത്തിനു പോലും

എന്താഴം, പരപ്പ്!!

ഇവൾക്കു ഞാനെന്തുത്തരം  നൽകണം?

ഇതു കായ,യിതു വളർന്ന് ഫലമാകുമെന്നോ?

ഫലമാകുന്നതിന് മുമ്പ് കൊഴിഞ്ഞതാണെന്നോ?

ഒരു വസ്ത്രമുപേക്ഷിച്ച് 

മറ്റൊന്ന് ധരിക്കാൻ ഒരുങ്ങുകയാണെന്നോ?

അതോ, ചോദ്യങ്ങളിൽ നിന്നുമവളെ

അകറ്റി,യിതു കൊണ്ടൊരു കളിപ്പാട -

മൊരുക്കി കൊടുത്താൽ മതിയോ?

ചോദിക്കാൻ ഭയന്ന, മറന്ന

 ഒരിക്കലും ഉത്തരം കിട്ടാത്തയനേകം ചോദ്യങ്ങൾ

മനസ്സിൽ തികട്ടി വന്നു.

രണ്ടു വയസ്സുകാരിയുടെ ചോദ്യത്തിന്

ഉത്തരം നൽകാനാവാത്ത വിഹ്വലയിൽ

തിരിഞ്ഞു നോക്കുമ്പോൾ കണ്ടു

വഴിവക്കിൽ,

വലിച്ചെറിഞ്ഞ ചോദ്യങ്ങൾക്കിടയിൽ

ആ മൊച്ചിങ്ങ(?)




വിരുന്ന് മുറിയിലെ സാഗരം


പിറന്നാളിന് വാങ്ങി കൊടുത്തതാണ്

അവനീ അക്വേറിയം

എനിക്കത്, രണ്ടാഴ്ച കൂടുമ്പോൾ

വൃത്തിയാക്കേണ്ടയൊരു അമിതാദ്ധ്വാനം

അവൾക്ക്, എല്ലാം കണിശമായി-

യൊരുക്കിവെച്ച വിരുന്നു മുറിയിലെ ഒരഭംഗി.

അവനോ,

സ്വർണമത്സ്യങ്ങളും, ഏഞ്ചലും

പവിഴപ്പുറ്റും, പൂഴി പരപ്പും

വലമ്പിരിശംഖും, നീലിമയും

അറിയാത്താഴങ്ങളും

കണ്ണെത്താപ്പരപ്പുമുള്ള

ഒന്നിലുമൊതുങ്ങാത്ത

മഹാത്ഭുതങ്ങളെ ഉള്ളിലുറക്കുന്ന

ഒരു മഹാസാഗരം.

2 comments:

  1. കുഞ്ഞു കുഞ്ഞാശയങ്ങൾക്ക് ആഴം കൊടുക്കുന്നത് ഒരു വിശേഷ കലയാണ്. ആഴം നിറഞ്ഞു നിൽക്കുന്ന രണ്ടു ചെറു കവിതകൾ.

    ReplyDelete
  2. ഇത്തരം അഭിപ്രായങ്ങൾ എഴുത്തിന് വലിയ പ്രചോദനമാണ്.

    ReplyDelete