മഴയത്ത്
ഉൾച്ചൂടിന്റെ പുതപ്പിൽ
മൂടി പുണർന്നു കിടക്കണം
കട്ടിലിനോരത്തെ
ജാലകച്ചില്ല തുറക്കണം
മഴ തഴുകിയുണർത്തിയ
ഇലച്ചാർത്തുകൾ കാണണം
ഇണതേടി പറന്നൊരു
പക്ഷിയുപേക്ഷിച്ചു
പോയ, കുതിർന്ന
ഒരു തൂവൽ തേടണം
എന്നോയടഞ്ഞുപ്പോയ
ഈ ചെപ്പിലേക്കോർമ്മയുടെ
മഞ്ചാടിമണി വീഴണം
ഇറയത്തിറ്റു വീഴും
മഴത്തുള്ളിതൻ താളത്തിൽ
മോഹിച്ചൊരാൾ വരുന്നതിൻ
പദസ്വനം കേൾക്കണം
ആകാശമാകെ നിറഞ്ഞ
ഘനശ്യാമ ഭംഗിയിൽ
മനസ്സിൽ ഒളിച്ചു വെച്ച
മയിൽപ്പീലികളൊക്കെ വിരിയണം
കരളിലൊളിപ്പിച്ച കനവുകളൊക്കെ
കനലായ് എരിയണം
ഉൾത്താപത്തിലാണ്ട്
മയങ്ങിയുണരും വിയർപ്പിൽ
പ്രണയത്തിന്റെ സൗഗന്ധിക
സൗരഭമുണ്ടാവണം
No comments:
Post a Comment