Sunday, July 30, 2023

കുഞ്ഞി വായിലെ ലോകം



ആകുലമായ വാർത്തകൾ ചുറ്റിലും,

മതവും, മാംസവും, മതിലും രണ്ടു തട്ടിലാക്കിയവർ

കോറിയിടുന്ന ആസുര ചിത്രങ്ങൾ .

 മഹാവ്യാധിയിൽ ഒറ്റപ്പെട്ടു പോയവർ .

പ്രളയത്തിൽ മാത്രം ഒന്നിക്കുന്നവർ.

വയ്യാ, ഒരു പുറത്തിനപ്പുറം വായിക്കുവാൻ, പത്രത്താളിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ കണ്ടു അടുത്ത വീട്ടിലെ രണ്ടവയസ്സുകാരി മുറ്റത്തോടി കളിക്കുന്നു.

കുറുമ്പിയാണവൾ

കുസ്യതിക്ക് കാൽതളയിട്ട വൾ

ചിന്തയിൽ ഇനിയും കറ പുരളാത്തോൾ

ആനാകുലമായി കുലുങ്ങി ചിരിപ്പവൾ

വെറുതെ വിളിച്ചാൽ ഓടിയെത്തും

അവൾക്കില്ലയതിരുകൾ,

പൂക്കൾ നുള്ളിയും

പൂമ്പാറ്റകളെ തൊട്ടും

അവൾ പാറി നടക്കും

അടുക്കള മണം കേട്ടാൽ അവളിങ്ങോട്ടെത്തും 

അയലത്തെ കിങ്ങിണ്ണി പൂച്ച കരഞ്ഞാലങ്ങോട്ടോടും

അടുത്ത വീട്ടിലെ ചേച്ചിക്കും ചേട്ടനുമൊപ്പം മഴയത്ത് കടലാസ്സ് തോണികളിറക്കും.

കാത്തിരിക്കാറുണ്ട് ഞങ്ങളവളെ,

അവൾക്കായ് തുറന്നിടും വാതിലുകളെപ്പോഴും,

കുഞ്ഞിച്ചെരുപ്പിന്റെ കീ കീ ഒച്ചയ്ക്കായ് കാതോർക്കും,

കൂട്ടിലെ സ്ഫടിക ഭരണിയിൽ മധുരങ്ങൾ കരുതും,

അവളുടെ ചിരിയും കൊഞ്ചലും ഉള്ളുണർത്തും,

അവളിലൂടെ ഭാവിയുടെ പാൽനിലാവു കാണും


എന്നാൽ , ഇന്നലെ മുറ്റത്തു കളിക്കുമ്പോൾ അവൾ വാരി വിഴുങ്ങിയ ഒരു പിടി മണ്ണു മാറ്റുവാനവളുടെ

കുഞ്ഞി വായ പിളർന്നപ്പോൾ കണ്ടു,

നാം ഒന്നല്ലെന്നു പറഞ്ഞാർത്തും കയർത്തുമാ യുധമേറ്റിയോർ തീർത്ത

രണനദികൾക്കിടയിൽ, അറുത്തു വാങ്ങിയ പെരുവിരൽ പോലെ വല്ലാതെ

ചുരുങ്ങിപ്പോയ, ചോരയുറഞ്ഞ മണ്ണിൽ കുരുങ്ങിയ ഒരു മഹാരാജ്യം.

Friday, July 28, 2023

ഉൾവാതിൽ

 


ഉൾവാതിലിന് വല്ലാത്ത ഞെരുക്കം.

തുറക്കാനുമടയ്ക്കാനും ബലം.

എണ്ണയിട്ടു, വിജാഗിരി മാറ്റി

എന്നിട്ടും, തുറക്കുമ്പോൾ

അത് പ്രതിഷേധിച്ചു.

"എപ്പോഴുമുള്ളിൽ തന്നെ

 അടച്ചിരുന്നിട്ടാണ്.

ഇടയ്ക്കെങ്കിലും തുറക്കണം

നാലാളെ വിളിച്ചകത്തു കയറ്റണം", വിദഗ്ധൻ പറഞ്ഞിട്ടും മനസ്സനുവദിച്ചില്ല.

ഒടുവിൽ,  തുറക്കാതെ തുരുമ്പിച്ചയുള്ളം മാറ്റിവെച്ചു.

പുതിയ സാങ്കേതിക വിദ്യയാണ്.

തുറന്നിട്ടാൽ താനെയടയും

താക്കോൽ എപ്പോഴും കൈയിൽ വേണം.

ഇന്ന്,മഴ കണ്ട ആഹ്ളാദത്തിൽ

വാതിൽ തുറന്നിറങ്ങി

താക്കോൽ മറന്നു

വാതിലടഞ്ഞു

എന്നിൽ നിന്നും ഞാനും

പുറത്തായി

Wednesday, July 5, 2023

മഴയത്ത്

 മഴയത്ത്

ഉൾച്ചൂടിന്റെ പുതപ്പിൽ

മൂടി പുണർന്നു കിടക്കണം

കട്ടിലിനോരത്തെ 

ജാലകച്ചില്ല തുറക്കണം

മഴ തഴുകിയുണർത്തിയ

ഇലച്ചാർത്തുകൾ കാണണം

ഇണതേടി പറന്നൊരു

പക്ഷിയുപേക്ഷിച്ചു

പോയ, കുതിർന്ന

ഒരു തൂവൽ തേടണം

എന്നോയടഞ്ഞുപ്പോയ

ഈ ചെപ്പിലേക്കോർമ്മയുടെ

മഞ്ചാടിമണി വീഴണം

ഇറയത്തിറ്റു വീഴും

മഴത്തുള്ളിതൻ താളത്തിൽ

മോഹിച്ചൊരാൾ വരുന്നതിൻ

പദസ്വനം കേൾക്കണം

ആകാശമാകെ നിറഞ്ഞ

ഘനശ്യാമ ഭംഗിയിൽ

മനസ്സിൽ ഒളിച്ചു വെച്ച

മയിൽപ്പീലികളൊക്കെ വിരിയണം

കരളിലൊളിപ്പിച്ച കനവുകളൊക്കെ

കനലായ് എരിയണം

ഉൾത്താപത്തിലാണ്ട്

മയങ്ങിയുണരും വിയർപ്പിൽ

പ്രണയത്തിന്റെ സൗഗന്ധിക

സൗരഭമുണ്ടാവണം