ആകുലമായ വാർത്തകൾ ചുറ്റിലും,
മതവും, മാംസവും, മതിലും രണ്ടു തട്ടിലാക്കിയവർ
കോറിയിടുന്ന ആസുര ചിത്രങ്ങൾ .
മഹാവ്യാധിയിൽ ഒറ്റപ്പെട്ടു പോയവർ .
പ്രളയത്തിൽ മാത്രം ഒന്നിക്കുന്നവർ.
വയ്യാ, ഒരു പുറത്തിനപ്പുറം വായിക്കുവാൻ, പത്രത്താളിൽ നിന്നും തലയുയർത്തി നോക്കുമ്പോൾ കണ്ടു അടുത്ത വീട്ടിലെ രണ്ടവയസ്സുകാരി മുറ്റത്തോടി കളിക്കുന്നു.
കുറുമ്പിയാണവൾ
കുസ്യതിക്ക് കാൽതളയിട്ട വൾ
ചിന്തയിൽ ഇനിയും കറ പുരളാത്തോൾ
ആനാകുലമായി കുലുങ്ങി ചിരിപ്പവൾ
വെറുതെ വിളിച്ചാൽ ഓടിയെത്തും
അവൾക്കില്ലയതിരുകൾ,
പൂക്കൾ നുള്ളിയും
പൂമ്പാറ്റകളെ തൊട്ടും
അവൾ പാറി നടക്കും
അടുക്കള മണം കേട്ടാൽ അവളിങ്ങോട്ടെത്തും
അയലത്തെ കിങ്ങിണ്ണി പൂച്ച കരഞ്ഞാലങ്ങോട്ടോടും
അടുത്ത വീട്ടിലെ ചേച്ചിക്കും ചേട്ടനുമൊപ്പം മഴയത്ത് കടലാസ്സ് തോണികളിറക്കും.
കാത്തിരിക്കാറുണ്ട് ഞങ്ങളവളെ,
അവൾക്കായ് തുറന്നിടും വാതിലുകളെപ്പോഴും,
കുഞ്ഞിച്ചെരുപ്പിന്റെ കീ കീ ഒച്ചയ്ക്കായ് കാതോർക്കും,
കൂട്ടിലെ സ്ഫടിക ഭരണിയിൽ മധുരങ്ങൾ കരുതും,
അവളുടെ ചിരിയും കൊഞ്ചലും ഉള്ളുണർത്തും,
അവളിലൂടെ ഭാവിയുടെ പാൽനിലാവു കാണും
എന്നാൽ , ഇന്നലെ മുറ്റത്തു കളിക്കുമ്പോൾ അവൾ വാരി വിഴുങ്ങിയ ഒരു പിടി മണ്ണു മാറ്റുവാനവളുടെ
കുഞ്ഞി വായ പിളർന്നപ്പോൾ കണ്ടു,
നാം ഒന്നല്ലെന്നു പറഞ്ഞാർത്തും കയർത്തുമാ യുധമേറ്റിയോർ തീർത്ത
രണനദികൾക്കിടയിൽ, അറുത്തു വാങ്ങിയ പെരുവിരൽ പോലെ വല്ലാതെ
ചുരുങ്ങിപ്പോയ, ചോരയുറഞ്ഞ മണ്ണിൽ കുരുങ്ങിയ ഒരു മഹാരാജ്യം.