കിണറാഴങ്ങളുടെ
വേദന
വലിയ
നിരത്തിലേക്കെത്താൻ ഇടവഴികൾ താണ്ടി നടക്കുകയായിരുന്നു. ഈ നടത്തം പതിവുള്ളതാണ്.
ചക്രമുരഞ്ഞ് മുറിവേറ്റ നടവഴികൾക്ക് നടയാത്രക്കാരെ കാണുമ്പോൾ പ്രത്യേക സ്നേഹമാണ്. അവ ടാറെഴുതിയ കണ്ണുകളാൽ
പതുക്കെ ക്ഷണിക്കും; കൂർത്ത കല്ലുകളെ മാറിലെ വ്രണത്തിലേക്കൊളുപ്പിക്കും. പാതയുടെ പരിശ്രമം കണ്ട് വഴിയോരത്തെ ചെടി, ഒരു കുഞ്ഞു പൂവടർത്തി
അതിന്റെ പ്രോത്സാഹനം അറിയിക്കും. വഴിയോരത്തെ മാവ് തണൽ ശാഖ
ഒരല്പം കൂടി നീട്ടും. ഒരു
ചിത്രശലഭം പുഞ്ചിരിച്ച് കുറുകേ പറക്കും. എല്ലാവർക്കുമുള്ളത് ‘ഇടയ്ക്കിടെ ഇതിലെ നടക്കണേ’ എന്ന അപേക്ഷ മാത്രമാണ്.
ഒരല്പം
മുന്നോട്ടു പോയപ്പോൾ ഒരു ഞരക്കം കേട്ടതു
പോലെ തോന്നി. ദാഹാർത്തമായ വരണ്ട തൊണ്ടയാൽ ആരോ പിൻവിളി വിളിച്ചതു
പോലെ.നടത്തം നിർത്തി ചുറ്റും കണ്ണോടിച്ചിട്ടും ആരേയും കാണുന്നില്ല. ആരാവും?
തെല്ലിട
കൂടി നിന്നപ്പോൾ അടുത്തുള്ള പറമ്പിൽ നിന്നാവുമെന്നു തോന്നി. ഡോമിനന്റ് കാസ്റ്റിന്റെ പഴയൊരു തറവാടു പറമ്പാണ്. വെട്ടി പിരിഞ്ഞപ്പോൾ മുറിച്ചു മാറ്റപ്പെട്ട ഈ കഷ്ണം കിട്ടിയത്
പുതിയ തലമുറയിൽ പെട്ട ഒരാൾക്കാണ്. അവനങ്ങ് ആസ്ത്രേലിയയിൽ ആയതു കൊണ്ടാവും ഏറ്റവും
അറ്റത്തെ കഷ്ണം തന്നെ അവനു കൊടുത്തത്. അവനിനി
തിരികെ വരുമോ ആവോ. ഇനി വന്നാലും
ഗൂഗിൽ മാപ്പിൽ നോക്കാൻ പോലും അവനീ സ്ഥലത്തിന്റെ വിലാസമറിയുന്നുണ്ടാവില്ല.
നിറയെ
കാടു പിടിച്ചു കിടക്കുന്ന സ്ഥലം. ഒരിഞ്ചുപോലും ഒഴിവാക്കാതെ വെട്ടി വെടുപ്പാക്കി വെച്ചിരുന്ന പറമ്പാണ്. ഒരു കുന്നോളം ഉയരത്തിൽ
തേങ്ങ കൂട്ടിയിട്ടിരുന്ന ഇടമാണ്. അതാണ് ഇന്ന് അനാഥമായി കിടക്കുന്നത്. വർഷംതോറും സെന്റിന് ലക്ഷങ്ങൾ വെച്ചു കയറുന്നത് ഈ മണ്ണ് അറിയുന്നുണ്ടാകുമോ?
വിദേശത്തു പോയി കോടികൾ സമ്പാദിക്കുന്ന
മക്കളുടെ ഒറ്റയാകപ്പെട്ട അമ്മയെ പോലെ ഈ മണ്ണും
ഒരു പാഴ് ജന്മമായി.
അപ്പോൾ
പറമ്പിന്റെ ഓരത്തു നിന്ന് വീണ്ടും ആ ഞരക്കം. ഒരു
വടിയെടുത്ത്, വളർന്നു നിന്ന പാഴ്ചെടികൾ വകഞ്ഞു മാറ്റി ചെന്നപ്പോൾ കണ്ടു, അരമതിലിന്റെ വക്കിടിഞ്ഞു വീണ ഒരു കിണർ.
മുകളിൽ
വല പോലെ നെയ്ത മാറാലയ്ക്കു
താഴെ കിണറിന്റെ ആഴമറിയുന്നില്ല. വീണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ ഒരിക്കലും മങ്ങാൻ മടിക്കുന്ന ഓർമകൾ പോലെ താഴെ ഒരല്പം
പഴകിയ വെള്ളം കെട്ടി കിടക്കുന്നതു കണ്ടു.
ഒരിക്കലും
വറ്റാത്ത തെളിനീരേറ്റി നിന്ന നിറകുടമായിരുന്നു. ഒരു പറമ്പിനെയാകെ നട്ടു
നനച്ച ജല സ്രോതസ്സായിരുന്നു. ഇന്ന് വരണ്ട
തൊണ്ടയിലൂടെ അത് എന്തിനോ വേണ്ടി
ഞരങ്ങുകയാണ്.
കിണറില്ലാത്ത
വീടിനെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു. അടുക്കളയും ഊണുമുറിയും കിടപ്പറയും പൂമുഖവും പോലെ അനിവാര്യമായിരുന്നു വീടിന് കിണറും.
ആ കിണറിനെ എത്ര വേഗമാണ് നാം
മറന്നത്.
കിണറുമായുള്ള
എന്റെ ബന്ധം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. എന്റെ ദേഷ്യത്തിന്റെയും, വികൃതിയുടെയും , വാശിയുടെയും അളവ് ആദ്യമറിഞ്ഞിരുന്നത് ആ കിണറാഴങ്ങളാണ്.
കുസ്യതിയും വാശിയും മൂക്കുമ്പോൾ ഞാൻ കൈയിൽ കിട്ടിയതെല്ലാം
കിണറിലേക്ക് വലിച്ചെറിഞ്ഞു. സ്പൂണും, കുഞ്ഞു പാത്രങ്ങളുമൊക്കെ വലിച്ചെറിഞ്ഞ് ഞനെന്റെ കലിയടക്കി. ഞാനെറിഞ്ഞതിനെയെല്ലാം കിണർ അരുമയോടെ ഏറ്റുവാങ്ങി.
തെളിനീരിൽ കഴുകി അവയെ തന്റെ മടിത്തട്ടിൽ
സൂക്ഷിച്ചു വെച്ചു. കിണറിൽ വീണു പോയതെടുക്കാൻ വല്ലപ്പോഴും കിണറിന്റെ
ആഴമറിയുന്ന ശശിയേട്ടൻ ജലത്തിന്റെ തിരശ്ശീലകൾ വകഞ്ഞു മാറ്റി ചെല്ലുമ്പോൾ അവയെല്ലാം തിരികെ കൊടുത്തു. പിന്നീട്, വലുതായപ്പോൾ, കോപാവേശങ്ങളെ എറിഞ്ഞു തീർക്കാൻ ഇരിടമില്ലാത്തതു കൊണ്ട് ജീവിതത്തിൽ എന്തെല്ലാം വ്യഥകൾ ഞാൻ അനുഭവിക്കേണ്ടി വന്നു.
കിണറിന്റെ അരമറയ്ക്കു
മുകളിലൂടെ താഴേക്കു നോക്കാനായപ്പോഴാണ് ഞാൻ വലുതായല്ലോ എന്നമ്മ പറഞ്ഞത്. അതിനു ശേഷം
കിണർ ശക്തി തെളിയിക്കാനൊരിടമായിരുന്നു. അനുജൻ പതിനഞ്ചു വലിയിൽ ഒരു ബക്കറ്റു വെള്ളം
കോരിയപ്പോൾ ഞാനത് അഞ്ചു വലിയിൽ തീർത്തു. ഒറ്റ നിൽപ്പിന് ഇരുപതും മുപ്പതും ബക്കറ്റ്
വെള്ളം കോരി കരുത്ത് തെളിയിച്ചു. അച്ഛന്റെ ‘മിടുക്കൻ’ എന്ന അപൂർവമായ സർട്ടിഫിക്കറ്റ്
വാങ്ങി. ഒറ്റക്കൈ കൊണ്ട് വെള്ളം കോരി ഇളയവരെ അമ്പരിപ്പിച്ചു.
പിന്നെ കിണറൊരു
മറയായി. പരസ്യമായി വായിക്കാൻ കഴിയാത്ത പുസ്തകങ്ങൾ ആ മറയിലിരുന്ന് വായിച്ചു തീർത്തു.
ഒരല്പം കൂടി വളർന്നപ്പോൾ ആ മറയുടെ തണലിലിരുന്ന് പുകവലിച്ചു.
ചുറ്റും മോട്ടോറുകൾ
വന്നപ്പോൾ കിണറിനെ പഴിച്ചു. എന്നും വെള്ളം കോരി തഴമ്പിച്ച കൈവെള്ള നോക്കി നെടുവീർപ്പിട്ടു.
ഒടുവിൽ, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടനുഭവിച്ച മുത്തശ്ശിയെ ആശുപത്രിയിലാക്കിയ സമയത്താണ്
കിണറിന് മോട്ടോർ വെച്ചത്. ആദ്യമായി മോട്ടോറിട്ടപ്പോൾ കിണറൊന്ന് ഞരങ്ങി. അപ്പോൾ, മൂക്കിൽ
ഘടിപ്പിച്ച കുഴലിലൂടെ ശ്വാസമെടുക്കുന്ന മുത്തശ്ശിയെ ഓർമ വന്നു.
യൗവനത്തിലേക്ക്
കടന്നപ്പോൾ, മഴക്കാലങ്ങളിൽ കിണർ ഉന്മാദിനിയായ പ്രണയിനിയായി. മുകൾ നിരപ്പിലേക്ക് മുഖ
മുയർത്തി അതെന്നെ കൊതിപ്പിച്ചു. യൗവനത്തിളപ്പിൽ ഞാനതിന്റെ നിറഞ്ഞ മാറിലേക്ക് എടുത്തു
ചാട്ടി. അതിൽ നീന്തി തുടിച്ചു. ആഴങ്ങളിലേക്ക് ഊളയിട്ട് സ്വപ്നങ്ങൾ കണ്ടു.
നഗരത്തിലേക്ക്
ചേക്കേറുന്നതിനു മുമ്പ് സുഹൃത്തുക്കളുമായുള്ള ആഘോഷത്തിന് ഫുൾ ബോട്ടൽ പൊട്ടിച്ചടിച്ചത്
കിണറ്റിലെ വെള്ളം കോരിയാണ്. അന്ന് അതൊരു വേർപിരിയലാവും എന്നു കരുതിയില്ല.
നഗരത്തിലെത്തിയപ്പോൾ
മറ്റു പലതിനേയും എന്ന പോലെ ഞാൻ കിണറിനെയും മറന്നു.
താമസ സ്ഥലത്തെ
വെള്ളത്തെ കുറിച്ചു ചോദിച്ചപ്പോൾ, ഇവിടെ രണ്ടു കുഴൽ കിണറുണ്ടെന്ന ഉടമസ്ഥന്റെ മറുപടിയിൽ
ഞാൻ തൃപ്തനായി. ഞാനൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ കുഴൽ കിണറിലെ വെള്ളം പൈപ്പിലൂടെ
എന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തി.
പിന്നീട് ഞാൻ
കിണറിനെ കുറിച്ച് ചിന്തിച്ചിട്ടെയില്ല. ഒരനിവാര്യതയിൽ നിന്നും അതൊരു ആനാവശ്യമായി തീർന്നിരുന്നു.
അപ്പോഴേക്കും പണം കൊടുത്താൽ വെള്ളം കിട്ടുന്ന സംവിധാനങ്ങൾ ഉണ്ടായിരുന്നു. സ്വന്തം വീടു
വെച്ചപ്പോൾ ഉണ്ടായിരുന്ന കിണർ മൂടിയാണ് അവിടെ ആമ്പൽ വളർത്താൻ ഒരു വാട്ടർ ബോഡി പണിതത്.
ഇനിതാ വർഷങ്ങൾക്കു
ശേഷമൊരു കിണറിന്റെ ദീനമായ ഞരക്കം എന്റെ വഴി തടയുന്നു.
പൊളിഞ്ഞടർന്ന
മതിലിനു മുകളിലൂടെ ഒരിക്കൽ കൂടി നോക്കി. ഇനിയും വറ്റിയിട്ടില്ലാത്ത ഒരല്പം കണ്ണീരു
മാത്രം ആ ആഴത്തിൽ ബാക്കിയായി.
എന്തു ചെയ്യണമെന്നറിയാതെ
ഞാൻ നിസാഹായനായി. കിണർ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ജീവിക്കാൻ നമുക്കാവശ്യമില്ലാതായി
തീർന്ന അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണ് കിണർ.
അപൂർവമായി ഒരു
വഴിയാത്രക്കാരനെ കണ്ടപ്പോൾ അത് തന്റെ സങ്കടം അറിയിച്ചു എന്നെയുള്ളൂ. കയറി വന്നതിന്
നന്ദി സൂചകമായി കിണർ ഒരിക്കൽ കൂടി ഞരങ്ങി.
യാത്രയിൽ ആവശ്യമാവും
എന്നു കരുതി,വാട്ടർ പ്യൂരിഫയറിൽ നിന്നും പ്ലാസ്റ്റിക്ക് ബോട്ടലിൽ നിറച്ച വെള്ളത്തിൽ നിന്നും മൂന്ന് തുള്ളി ആ കിണറാഴത്തിലേക്ക്
ഉറ്റിച്ച് ഞാൻ ഇടവഴിയിലേക്കിറങ്ങി.
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteVery well written Rajesh.
ReplyDelete- Sudheer.
Thank you Sudheer
Delete