Thursday, January 19, 2023

Uff, KLF

 

 

സാഹിത്യ ഉത്സവങ്ങൾ ഇന്ന് പുതുമയല്ല. ലോകത്ത് പലയിടത്തും അതു നടക്കുന്നു. അപ്പോൾ പ്രബുദ്ധ കേരളത്തിനെങ്ങിനെ പിറകോട്ട് പോകാനാവും? വർഷങ്ങളായി നടന്നു വരുന്ന ഉത്സവത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച് പറയാനല്ല കുറിപ്പ്. പകരം, നാലു ദിവസം നീണ്ടു നിന്ന ഉത്സവത്തിലെ ചില കാഴ്ചകൾ,ചിന്തകൾ പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്.

കേരളത്തിന്റെ സാഹിത്യ ഉത്സവത്തിന് Kerala Literary Festival  എന്ന ഇംഗ്ലീഷ് പേരിടുന്നത് എന്തുകൊണ്ടെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. അതിനൊരുത്തരം എനിക്കുമില്ല. ഉത്സവത്തിൽ പങ്കെടുക്കുന്നവർ ലോകത്തിന്റെ നാനാ ദിക്കിൽ നിന്നും വരുന്നതു കൊണ്ടാവും കൂടുതൽ സ്വീകാര്യമായ ഭാഷ ഉപയോഗിച്ചത്. അതുകൊണ്ട്, മലയാളികളായ നമുക്ക് , കേരള സാഹിത്യോത്സവം എന്നു സ്വയം പറഞ്ഞ് സമാധാനിക്കാം.

 ഇത്തവണത്തെ ഒരുക്കങ്ങൾ കൂടുതൽ വിപുലമായിരുന്നു. ഇത്തരം ഉത്സവങ്ങൾ സാഹിത്യത്തിലും ചർച്ചയിലും പുസ്തകങ്ങളിലും മാത്രമൊതുങ്ങി നിൽക്കേണ്ടതല്ല എന്നു തെളിയിക്കുന്നതായിരുന്നു. അതുകൊണ്ടാവാം വേദികൾക്കിടയിൽ കുറേ കച്ചവട കൂടാരങ്ങൾ കണ്ടത്. കെട്ടിട നിർമ്മാതാക്കളും, വിദേശ പഠന സഹായികളും, പെർഫ്യൂമും, ടീഷർട്ടും ബാഗും വിൽക്കുന്നവരുമൊക്കെ കൂട്ടത്തിൽ ഉണ്ടായിരുന്നു. സാഹിത്യത്തിനിടയിൽ പെർഫ്യൂമിന് എന്തു കാര്യമെന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. എന്നാൽ കലയായാലും സാഹിത്യമായാലും വിപണിയിൽ വിൽക്കപ്പെടണമെങ്കിൽ പലതരം സുഗന്ധ തൈലങ്ങൾ പുരട്ടണമെന്ന ലളിതമായ കച്ചവട സൂത്രവാക്യമാണ് കൊച്ചു കച്ചവട കുടിലുകൾ പറയാതെ പറഞ്ഞത്.

 ഉത്സവത്തിന്റെ മറ്റു കച്ചവട സാധ്യതകളെ എത്ര മനോഹരമായി ഉപയോഗിച്ചിരിക്കുന്നു എന്ന കാണിച്ചു തന്നത് കൂടെ വന്ന സുഹൃത്താണ്. വേദികൾക്കൊക്കെ സാഹിത്യവുമായി ബന്ധപ്പെട്ട പേരുകളാണ് നൽകിയിരിക്കുന്നത്. തൂലിക, എഴുത്തോല, വാക്ക്, അക്ഷരം, കഥ എന്നിങ്ങനെ ഇമ്പമുള്ള പേരുകൾ. അതിനിടയിൽ ഒരു വേദിയുടെ പേര് മാത്രം മാഗോ എന്നു കണ്ടപ്പോഴാണ് സുഹൃത്ത് അന്ധാളിച്ചത്. തൂലികയ്ക്കും എഴുത്തോലയ്ക്കുമിടയിൽ മാങ്ങ എങ്ങിനെ വന്നു എന്ന് ഞാനും അമ്പരന്നു. ആരോടു ചോദിക്കുമെന്നറിയാതെ, ഇനിയിത് വൈലോപ്പിള്ളി കവിതയുടെ ഇംഗ്ലീഷ് തർജ്ജമയാണോ എന്നു സംശയിച്ചു നിൽക്കുമ്പോഴാണ് വേദിക്കു മുന്നിൽ വേദിയുടെ പേരുള്ള ഒരു പ്രമുഖ FM കമ്പനി അവരുടെ തട്ടകം ഒരുക്കുന്നതു കണ്ടത്. സുഹൃത്ത് എന്നെ നോക്കി അർത്ഥവർത്തായി ചിരിച്ചപ്പോൾ ഞങ്ങൾ ചില അനുമാനങ്ങളിലെത്തി. അതു മാത്രമല്ല, അപ്പുറം മണലിലിറക്കി കെട്ടിയ , കോഴിക്കോട്ടേ രണ്ടു പ്രമുഖ ഹോട്ടലുകളുടെ കൂടാരവും കണ്ടു. ഇടയ്ക്ക് അവിടെ നിന്നും, ചട്ടിയിൽ നിന്നും കോരിയെടുത്ത ചൂടുള്ള പഴം പൊരി കഴിക്കുമ്പോഴാണ്, ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നും അരികു വൽക്കരിക്കപ്പെടുന്ന, എപ്പോഴും ചൂഷണം ചെയ്യപ്പെടുന്ന, അടിച്ചമർത്തപ്പെടുന്ന, പട്ടിണിയും പരിവട്ടവുമായി വലയുന്ന കീഴാള വർഗ്ഗം, ഇന്ന് നിലനിൽക്കുന്ന യാഥാസ്തിക രാഷ്ട്രീയ സ്ഥാപനങ്ങളെ അട്ടിമറിച്ച് ഒരു പുതിയ രാഷ്ട്രീയ ബദലായി ഉയർന്നു വരുമെന്ന ചർച്ച കേട്ടത്.

 എന്തായാലും അടുത്ത കൊല്ലമാകുമ്പോഴേക്കും വേദികളുടെ പേര് മാങ്ങയ്ക്കും അപ്പുറത്തേക്കും നീണ്ടാൽ അത്ഭുതമില്ല. അദാനിയെന്ന പേരിട്ട വേദിയിലിരുന്ന് മാധ്യമങ്ങളെയും പ്രസാധകരേയും കേർപ്പറേറ്റുകൾ വിലയ്ക്കു വാങ്ങുന്നതിലെ അപകടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിലെ അപഹാസ്യതയോർത്ത് ഞാൻ ഉള്ളിൽ ഊറി ചിരിച്ചു.

ഇത്തവണത്തെ പുസ്തക സ്റ്റാൾ പുതുമയുള്ളതായിരുന്നു. പഴയ ലൈറ്റ് ഹൗസിനും ചുറ്റുമാണ് പുസ്തകങ്ങൾ വിൽക്കാൻ വെച്ചത്. പണ്ട് വിളക്കുമാടത്തെ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്. അങ്ങകലെ, വഴി തേടുന്ന കപ്പലുകൾക്ക് ദിശ കാട്ടി കൊടുക്കുന്ന വെളിച്ചം. അന്ന് ഇവിടേക്ക് പ്രവേശനമില്ലായിരുന്നു. നമ്മുക്ക് അപ്രാപ്യമായ അകലത്തിലായിരുന്നു വെളിച്ചം. ഇന്നത് പ്രവർത്തിക്കുന്നില്ല. കെട്ടുപ്പോയ വിളക്കുമരത്തിന് ചുവട്ടിൽ, ചെരാതിലെരിയുന്ന ദീപനാളങ്ങൾ പോലെ പുസ്തകങ്ങളെ വിന്യസിച്ചു കണ്ടപ്പോൾ കൗതുകം തോന്നി. പലർക്കും വെളിച്ചവും ദിശയുമാകാവുന്ന പുസ്തകങ്ങളെ നോക്കി, ഗതകാല സ്മൃതികളും, ഉള്ളിലിനിയും കെടാത്ത വെളിച്ചവുമായി കാവൽ നിൽക്കുന്ന പഴയ വിളക്കുമാടം ഹൃദയത്തെ സ്പർശിച്ചു.

അഭൂതപൂർവമായ തിരക്കായിരുന്നു ഉത്സവ പറമ്പിൽ. എന്നാൽ എല്ലാവരും ചർച്ചകൾ കേൾക്കാനും, പുസ്തകങ്ങൾ വാങ്ങാനുമെന്നും വന്നവരല്ല.കടപ്പുറം കോഴിക്കോടിന്റെ സിരാ കേന്ദ്രമായതുകൊണ്ട്, ഇവിടെയെന്തു നടക്കുന്നു എന്നറിയാനുള്ള ആകാംക്ഷയോടെ കയറി വന്നവരാണ് പലരും.  പിന്നെയുള്ളത് ചെറുപ്പക്കാരുടെ തിരക്കാണ്. അവരുടെ ഭാഷയിൽ ഇത്ര വലിയ ഒരു സംഭവം ഇവിടെ നടക്കുമ്പോൾ അവിടെ ചെന്നൊന്ന് ചിൽ ചെയ്തില്ലെങ്കിൽ സീനാകെ ശോകമാവും. അതുകൊണ്ടവർ ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് പറന്നിറങ്ങുന്നു, കഴിയുന്നതു മുഴുവൻ ക്യാമറയിൽ പകർത്തുന്നു, ചർച്ചയ്ക്ക് വന്നവരുമായി സെൽഫിയെടുക്കുന്നു, ഉടനെ തന്നെ തങ്ങളുടെ നേട്ടങ്ങളെ സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിക്കുന്നു. പലപ്പോഴും, വേദിക്ക കത്തിരുന്നും, പുറത്ത്  നിന്നും, ചർച്ചകളോട് യാതൊരു താത്പര്യമില്ലാതെ പരസ്പരം സംസാരിക്കുന്ന ഇവരോട് , കുറച്ചപ്പുറം മാറി നിന്നു സംസാരിക്കാൻ പറയേണ്ടി വന്നു. കാലങ്ങൾക്കു ശേഷം പലരേയും കണ്ടുമുട്ടാനുള്ള വേദിയായി ചിലർക്കിത് .

 അതോടൊപ്പം തന്നെ ചില രസകരമായ കാഴ്ചകളും ഉണ്ടായിരുന്നു.

ചുട്ടുപൊള്ളുന്ന വെയിലത്ത് കുറേ നേരം കടലിനോട് സല്ലപിച്ച്, പരസ്പരം പുണർന്നും കൈ കോർത്തും, തണലു തേടിയെത്തിയ യുവമിഥുനങ്ങൾ വന്നു കയറിയത്" കടലിന്റെ മണം: ആസ്കതിയുടെ തിരയിളക്കങ്ങൾ" എന്ന ചർച്ചയിലേക്കാണ്. ഉള്ളിലെ പ്രണയ മോഹങ്ങളുടെ അലയടങ്ങാത്ത അവർക്ക് ചർച്ചയൊന്നും മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും കടലിന്റെ മണം നുകർന്ന്, ആസക്തിയുടെ തിരയിളക്കങ്ങളെ ഒതുക്കി, തോളിൽ തലചായ്ച്ചും മുട്ടിയുരുമ്മിയും അവർ ചർച്ച തീരുന്നതു വരെ അവിടെയിരുന്നു. Unstoppable Us എന്ന വിഷയം ചർച്ച ചെയ്യുന്ന വേദിക്കരികിലേ തണലിൽ മൂന്നാലു വയസ്സുള്ള കുട്ടി, അകത്ത് സംസാരിക്കുന്നത് യുവൽ നാവാ ഹരാരിയാണ് എന്നറിയാതെ, സുഖമായി മണ്ണ് വാരി കളിക്കുന്നത് കണ്ടു. സീ ക്യൂനിൽ നിന്നാകണം, രണ്ട് ബിയറു മടിച്ചെത്തിയ മദ്ധ്യവയസ്ക്കൻ വന്നു കയറിയത് " ശകുനി : ഇതിഹാസ വായന" യുടെ വേദിയിലേക്കാണ്. സ്റ്റേജിൽ രണ്ടു സ്ത്രീകളെ കണ്ടതു കൊണ്ടാവാം, കുറച്ചു കഴിഞ്ഞപ്പോൾ," ഇതിലാരാണ് ശകുനി " എന്നയാൾ എന്നോട് ചോദിച്ചു. " രണ്ടു പേരും" എന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ അയാൾ സന്തുഷ്ടനായി. പിന്നെയും കുറേ നേരമിരുന്ന് രണ്ടു ശകുനിമാരെ നേരിൽ കാണാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അയാൾ വീണ്ടും വെയിലിലേക്കിറങ്ങി. " പ്രപഞ്ചത്തിൽ നാം തനിച്ചാണോ" എന്ന വേദിയിൽ ഒരുമ്മയേയും നാലും ഏഴും വയസ്സുള്ള രണ്ട് കുട്ടികളെയും കണ്ടു. തിരക്കു കുറവുള്ള ഒരു വേദിയിൽ അവരെ യിരുത്തി ഭർത്താവ് എവിടേക്കോ മുങ്ങിയതാണ്. പ്രപഞ്ചത്തിലല്ലെങ്കിലും, ജീവിതത്തിൽ പൊതുവേയും, വേദിയിൽ പ്രത്യേകിച്ചും കുറേ നേരമായി ഒറ്റപ്പെട്ടത്തിന്റെ ഭയം അവരുടെ കണ്ണിൽ നിഴലിച്ചിരുന്നു.

ഇത്തവണ പുസ്തകങ്ങൾക്ക് കുറച്ചധികം സ്ഥലം ഒഴിച്ചു വെച്ചത് ഉചിതവും ഉപകാരവുമായി. എത്ര പേർ പുസ്തകം വാങ്ങിയെന്നറിയില്ലെങ്കിലും പുസ്തകശാലയിൽ പൊതുവേ നല്ല തിരക്കുണ്ടായിരുന്നു. പലരും പുസ്തകങ്ങളുടെ ഫോട്ടോ എടുക്കുന്നത് എന്തിനാണ് എന്ന് എനിക്കു മനസ്സിലായില്ല. എന്തായാലും, Lords Of Deccan എന്ന തന്റെ പുസ്തകത്തെ പറ്റി ആദ്യ ദിവസം തന്നെ ചർച്ചയിൽ പങ്കെടുത്ത അനിരുദ്ധ് കനിസേട്ടിയുടെ പുസ്തകം ഒറ്റ ദിവസം കൊണ്ടു തന്നെ വിറ്റഴിഞ്ഞത് പുസ്തക പ്രേമികൾ ഇപ്പോഴും ഉണ്ട് എന്നതിന്റെ തെളിവാണ് എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം

 അറിവും, ധിഷണയും, ചിന്തയും, ക്രിയാത്മകതയും ഉള്ളവരുടെ ചർച്ച കേൾക്കാൻ ആളുകൾ തടിച്ചു കൂടുമെന്ന് പല വേദികളും തെളിയിച്ചു. നല്ല വാഗ്മികൾ ശ്രോതാക്കളെ കാന്തം കൊണ്ടെന്ന പോലെ അവരുടെ ചർച്ചകളിലേക്ക്  പിടിച്ചു വലിച്ചു.

 അവസാന ദിവസം പ്രധാന വേദിയുടെ അകത്ത്, ഇരുവശവും കമ്പിവേലി കൊണ്ട് മറച്ചതു കണ്ടു. വൈകുന്നേരത്തെ സമാപന സമ്മേളനത്തിനു വരുന്ന ഏതെങ്കിലും മന്ത്രിയുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള ഏർപ്പാടാകാം.  ജയിലുപോലെ തോന്നിച്ച ഇരുമ്പഴിക്കുള്ളിലിരുന്ന് , ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചും, പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും, ഭരണാധികാരികൾ കൂടുതൽ ജനകളിലേക്ക് ഇറങ്ങി ചെല്ലേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെയുള്ള പ്രഭാഷണങ്ങൾ സാകൂതം കേട്ടിരിക്കുന്ന സാധാരണ ജനങ്ങളെ കണ്ടപ്പോൾ ഒരല്പം വേദന തോന്നി.

സാഹിത്യ ഉത്സവത്തിന് പല കുറ്റങ്ങളും കുറവുകളും പോരായ്മകളുമൊക്കെ ഉണ്ടാവാം.  എന്നാൽ, വായനയേയും പുസ്തകങ്ങളെയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഒരിടത്ത് ഒത്തു ച്ചേരുമ്പോൾ അവിടെ രൂപപ്പെടുന്നത് ഊർജ്ജത്തിന്റെ ബൃഹത്തായ ഒരു സംഭരണിയാണ്. അതിൽ നിന്നും ഒരല്പമെങ്കിലും കേരിയെടുക്കുകയെന്നതാണ് ഉത്സവത്തിൽ പങ്കെടുക്കുന്നതിന്റെ പ്രധാന ഉദ്ദേശം. മനസ്സിൽ ഉദിച്ച ഒരാശയത്തിനെ നാലായിരത്തിലധികം പേജുകളിലേക്ക് പകർത്തി, അതിൽ നിന്നുമാണ് അറന്നൂറോളം പേജുള്ള പുസ്തകം ഉണ്ടാവുന്നതെന്ന് ഒരെഴുത്തുകാരി പങ്കുവെയ്ക്കുമ്പോൾ, എഴുത്തിന്റെ മഹാ പ്രപഞ്ചത്തിൽ നടന്നു തീർക്കാൻ ഇനിയും അനേകായിരം നാഴികകൾ ഉണ്ടെന്ന പാഠം ഉൾക്കൊണ്ടാണ് ഞാൻ തിരികെ വന്നത്.

 

 

No comments:

Post a Comment