Friday, March 11, 2022

സ്വപ്നത്തില്ലെങ്കിലും...


 

വളരെ വിചിത്രമായ സ്വപ്നം കണ്ടു. ജീവിതം മടുത്ത് എവിടേയ്ക്കോ യാത്ര തിരിക്കുകയാണ്. കാവിമുണ്ടും ടീ ഷർട്ടുമാണ് വേഷം.(പ്രപഞ്ച സത്യമന്വേഷിച്ചുള്ള യാത്രയിൽ വേഷം കാവി നിറമാകണമെന്ന് അബോധ മനസ്സിനു പോലുമറിയാം. അത്ര ശക്തമാണ് വസ്ത്രങ്ങളുടെ ഇടപെടൽ). കൈയിലെ സഞ്ചിയിൽ മറ്റൊരു ഷർട്ടും കുറച്ചു പൈസയുമുണ്ട്. നടന്ന് നടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. എന്തുകൊണ്ടാണ് റെയിൽവേ സ്റ്റേഷൻ എന്നറിയില്ല. എവിടേക്കു പോകണമെന്നും നിശ്ചയമില്ല. പല ട്രയിനുകളും വന്നു പോയി കൊണ്ടിരിക്കുന്നു. ഞാനൊന്നിലും കയറുന്നില്ല. എനിക്ക് യാത്ര പോകാനുള്ള ആഗ്രഹം മാത്രമേയുള്ളൂ, അതിനുള്ള തീവ്രമായ മോഹം ഇല്ല എന്ന് സ്വപ്നത്തെ വേണമെങ്കിൽ വ്യാഖ്യാനിക്കാമെന്നു തോന്നുന്നു. ഒടുവിൽ ഏതോ ഒരുൾ പ്രേരണയാൽ ഞാനൊരു വണ്ടിയിൽ കയറി. ജനലിന് അരികിലെ സീറ്റിലിരുന്നു. എന്റെ സ്വപ്നമായതു കൊണ്ടാവാം വണ്ടിയിൽ ആരുമുണ്ടായിരുന്നില്ല. പുറം കാഴ്ചകൾ കണ്ടു കൊണ്ടിരിക്കുമ്പോൾ പലതരം ആധികൾ മനസ്സിനെ കീഴടക്കി തുടങ്ങി. എവിടേക്കാണ് ഞാൻ പോവുന്നത്? കൈയിൽ വേണ്ടത്ര പണമുണ്ടോ? നാളെ മാറിയുടുക്കാൻ മുണ്ടുണ്ടോ? മാറ്റാനുള്ള ഷർട്ട് അല്പം മുഷിഞ്ഞതാണോ? അങ്ങിനെ അനേകം ചിന്തകൾ .

സ്വപ്നത്തിലാണെങ്കിലും, ജീവിതത്തിന്റെ നിരർത്ഥകത തിരിച്ചറിഞ്ഞ് സ്ഥലകാലങ്ങളെ അതിജീവിക്കാൻ ഇറങ്ങിത്തിരിച്ചതാണ്. വിശപ്പിനെയും, രതിയേയും, മനസ്സിന്റെയും, ശരീരത്തിന്റെയും അത്തരം കാമനകളെ ത്യജിക്കാനുള്ള യാത്രയാണ്. യാത്രയിലാണ് ഇത്തരം ഭൗതിക ചിന്തകൾ മനസ്സിനേയും ശരീരത്തേയും പിന്നോട്ട് പിടിച്ചു വലിക്കുന്നത്. ശുഷ്ക്കമായ ചിന്തകളിൽ നിന്നും മനസ്സിനെ മോചിപ്പിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ ടിക്കറ്റ് കലക്ക്ടർ വരുന്നത് കണ്ടു. അപ്പോൾ, ടിക്കറ്റെടുത്തിട്ടില്ലല്ലോ എന്ന പുതിയ ചിന്ത ഉടലെടുത്തു.

ജീവിതത്തിന്റെ അക പൊരുൾ കാണാൻ കൽപ്പിച്ചിറങ്ങിയവന് എന്ത് ട്രയിൻ ടിക്കറ്റെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. അറിയാ ദേശങ്ങൾ കണ്ടെത്താനുള്ള മഹായാത്രയിൽ ഒരു ടിക്കറ്റിനെന്തു പ്രസക്തി എന്നു സമാധാനിച്ചു. എന്നാൽ മനസ്സതിന്റെ തനിസ്വഭാവം കാണിച്ചു. ചഞ്ചലതയുടെ വള്ളിയൂഞ്ഞാലിൽ അത് കിടന്നാടി. ചെറുപ്പം മുതലേ പഠിപ്പിച്ചു തന്ന ശീലമനുസരിച്ച് അപകട ഘട്ടം വന്നപ്പോൾ പ്രാർത്ഥിക്കാൻ തുടങ്ങി.

എന്റെ വലിയ യാത്ര ഇത്ര നിസാര കാരണങ്ങൾ കൊണ്ട് തടസ്സപ്പെടരുത് എന്നു കരുതിയാവാം, ഒരു ആദ്യശ്യ ശക്തി എന്നിൽ നിറഞ്ഞ് എവിടേക്കുള്ള ടിക്കറ്റാണ് വേണ്ടത് എന്നു ചോദിച്ചു. ഞാനാദ്യമൊന്നമ്പരുന്നു. പെട്ടെന്ന് ഉള്ളിൽ ഭയം നിറഞ്ഞു. എവിടേക്കെങ്കിലും പോകാതെ വയ്യ. എന്നാൽ, സ്വപ്നമാണെങ്കിലും, അതി ദൂരം പോകാനുള്ള ധൈര്യവുമില്ല. ജീവിതത്തിന്റെ അർത്ഥം കണ്ടെത്താനുള്ള യാത്രയ്ക്ക് ഇത്രയൊരുക്കം പോരെന്നു തോന്നി. കുറച്ചു കൂടിയൊക്കെ ആലോചിച്ചും കണക്കു കൂട്ടിയും ഇറങ്ങേണ്ടതായിരുന്നു. എന്റെ മൗനത്തിൽ അദൃശ്യ ശക്തി അക്ഷമനായി.

" വടകരയ്ക്കൊരു ടിക്കറ്റ് മതി" ഞാൻ പെട്ടെന്ന് പറഞ്ഞു. സ്വപ്നത്തിലും , ഞാൻ വണ്ടി കയറിയത് കോഴിക്കോട് നിന്നാണെന്നും, ആ വണ്ടിയുടെ അടുത്ത സ്‌റ്റോപ്പ് വടകരയാണെന്നും ഞാൻ തിരിച്ചറിഞ്ഞത് എന്നെ തന്നെ അത്ഭുതപ്പെടുത്തി. ഏത് ധ്യാനസ്ഥലികൾ തേടിയിറങ്ങിയാലും, ആഴത്തിൽ വേരിറങ്ങിയ ചിലയിടങ്ങളെ മറക്കാനാവില്ല.

എന്റെ സ്വതവേയുള്ള യാത്രകൾ കോഴിക്കോട് നിന്ന് തെക്കോട്ടാണ്. വടകരയ്ക്കൊക്കെ അവസാനമായി പോയ കാലം മറന്നു. അടുത്ത സ്റ്റോപ്പാണെങ്കിലും, സ്വപ്നത്തിൽ സാധാരണ പോകുന്നതിൽ നിന്നും എതിർ ദിശയിലേക്ക് പോകാൻ തീരുമാനിച്ചതിൽ ഞാൻ ചാരിതാർത്ഥ്യനായി.

ഒരു തരം പുച്ഛത്തോടെ ആ ആദ്യശ്യ ശക്തി വായുവിൽ നിന്നും ടിക്കറ്റെടുത്ത് എനിക്ക് തന്നു. മറ്റു പല പ്രധാന പണികളും മാറ്റി വെച്ച് ഇതിനു വേണ്ടി സമയം മിനക്കെടുത്തിയതിന്റെ രോഷം ആ മുഖത്ത് പ്രകടമായിരുന്നു. ഞാൻ ടിക്കറ്റ് വടകരയ്ക്കു തന്നെയാണെന്ന് ഉറപ്പു വരുത്തി. ടിക്കറ്റ് കലക്ടറും അതെ പുച്ഛഭാവത്തോടെ എന്നെ ഗൗനിക്കാതെ കടന്നു പോയി. അവരുടെ ആ പ്രവൃത്തി എന്നെ വേദനിപ്പിച്ചെങ്കിലും, സ്വപ്നത്തിലാണെങ്കിലും, വടകര വരെ മാത്രമാണെങ്കിലും, ഒടുവിൽ ഞാനൊരു യാത്രയ്ക്കു തയ്യാറായല്ലോ എന്ന സന്തോഷത്തിൽ ഞാൻ ജനലരികിലേക്ക് കൂടുതൽ നീങ്ങിയിരുന്നു.

മറ്റുള്ളവർക്ക് ഇത് തീർത്തും അർത്ഥശൂന്യമായ യാത്രയായി തോന്നാം. ഇത്ര നിസാരമായ ഒരു കാര്യത്തിനെ ഞാനെന്തിനാണ് ഇത്ര പെരുപ്പിച്ചു കാണിക്കുന്നത് എന്ന് അത്ഭുതപ്പെടാം. എന്നാൽ, പെട്ടെന്നൊരു ദിവസം ഒരു സഞ്ചിയുമായി, സമയം നോക്കാതെ, എവിടേക്കെന്നറിയാതെ , എങ്ങിനെയെന്നറിയാതെ , വീട്ടിൽ നിന്നുമിറങ്ങി യാത്ര തുടങ്ങി, ഒടുവിൽ വടകരയെങ്കിൽ വടകര വരെ പോയി വരികയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സംഭവം തന്നെയാണ്. ഇത്ര ദൃഡമായ ഒരു തീരുമാനം ഞാൻ അടുത്ത കാലത്തൊന്നുമെടുത്തിട്ടില്ല.

ജീവിതത്തിലാകെ വേരൂന്നാൻ തുടങ്ങിയ ജാഡ്യത്തെയാണ് ഞാൻ മറികടന്നതെന്ന് സ്വയം സമാധാനിച്ച്, വടകരയിൽ വണ്ടിയിറങ്ങിയാൽ തിരിച്ച് കോഴിക്കോട്ടേക്ക് എങ്ങിനെ തിരിച്ചു പോകുമെന്ന പ്രയോഗിക ചിന്തയിലേക്ക് മനസ്സിനെ തിരിച്ചു വിട്ട് ഞാൻ സീറ്റിൽ ചാരിയിരുന്നു. തീവണ്ടിയുടെ പതിഞ്ഞ താളത്തിൽ, സാന്ത്വനത്തിൽ ഞാൻ വീണ്ടുമുറങ്ങി പോയി.

പിന്നീട്, സ്വപ്നത്തിൽ പോലും വലിയ യാത്രകൾ പോകാനും, വലിയ ദൂരങ്ങൾ താണ്ടാനുമുള്ള ആർജ്ജവം എനിക്കില്ലെന്ന അറിവിലേക്കാണ് ഞാൻ കണ്ണു തുറന്നത്.

 

 

14 comments:

  1. പ്രായോഗിക നിരർഥകത,അജ്ഞാതമായ ഏതോ പിൻവിളികൾ, അർഥശൂന്യമായ വിഹ്വലതകൾ നിലക്കാത്ത കാമനകൾ ഇവയെല്ലാം യാത്രകളെ തടസ്സപ്പെടുത്തുമ്പോൾ യാത്രയെ മനസ്സ് തുറന്ന് സ്നേഹിക്കാൻ എന്താണൊരുപായം? സ്വപ്നങ്ങൾ, സന്ദേഹമില്ലായ്മകൾ, അനിതരമായ പ്രണയം....

    😍😍😍😍

    ReplyDelete
  2. Confined to my privacy. Vatakara is my place of origin. I have everything there. My people, my property, my child hood, above all more than 300 yrs old lineal roots. My visit to my own inheritance shrunk, the COVID 19. Now I must visit regularly, not in dreams, it is my root. The article touched me very deeply. Thank you RAJESH. I liked it so much.

    ReplyDelete
    Replies
    1. Thank you sir for those kind and encouraging words

      Delete
  3. രാജേഷ്...❤️
    ശരിക്കും ഉള്ളിൽ തൊട്ടു. ഒറ്റക്ക് ദൂരയാത്ര പോവാനൊക്കെ തോന്നുമെങ്കിലും കോഴിക്കോട് വിട്ട് ദൂരെ പോയാൽ തിരിച്ച് വണ്ടി കോഴിക്കോടിനോട് അടുക്കുമ്പോഴുള്ള സന്തോഷമുണ്ടല്ലൊ അതൊന്ന് വേറെയാണ്.

    ReplyDelete
  4. പലപ്പോഴും യാത്ര പോകാനുള്ള മോഹത്തിനും ഈ മണ്ണിനുമിടയിൽ കുരുങ്ങി പോകാറുണ്ട്.

    ReplyDelete
  5. ശരിക്കും അങ്ങനെ പോവാൻ കഴിയാൻ എന്താണ് മാർഗം സർ.... ഒരിക്കലും തിരിച്ചു വരാത്ത ഒരു യാത്ര 😒

    ReplyDelete
  6. പോവുക എന്നതെ ചെയ്യാനുള്ളൂ. തിരിച്ചു വരിക എന്നു പറയുമ്പോൾ തന്നെ നാം ഒരിടത്ത് കുടുങ്ങി പോയിരിക്കുന്നു എന്നാണർത്ഥം.

    ReplyDelete