Friday, January 14, 2022

മിഴിയാഴങ്ങളിലെ നനവ്

  


അമ്മ തനിച്ചാണ് വീട്ടിൽ

സുഹൃത്തിന്റെ നൊമ്പരം

ഇടയ്ക്കൊന്ന് കൂട്ടുവരണം

വെറുതെ ഒരു കപ്പ് ചായ

വറുത്തുപ്പേരി

അമ്മയുടെ പഴ മനസ്സിൽ

ഇനിയും പിരിയാതെ

അള്ളിപിടിച്ചിരിക്കുന്ന

ചിലയോർമകൾ

ചെല്ലുമ്പോൾ എന്തോ -

യോർത്തയൊരു ചിരി

ഇരുപ്പുമുറിയുടെ ഭിത്തിയിൽ

പണ്ടച്ഛൻ തുടച്ചു

മിനുക്കി വെച്ച തോക്കിന്റെ

തുരുമ്പിച്ച രൂപം

ജാലക പുറത്ത് വെടിയേ -

റ്റൊരു പ്രാവിൻ കുറുകൾ

ഒഴിഞ്ഞ തട്ടിൻപ്പുറത്ത്

ഓടി കളിക്കുന്നയെലികൾ

കഞ്ഞിക്കലമിറക്കി വെച്ച

അടുപ്പിന്റെ ചോട്ടിൽ

മണിയഴിച്ചു വെച്ച പൂച്ച

വെള്ള വലിക്കാത്ത ചുവർ

ഘനീഭവിച്ച വിമൂകത

മങ്ങിത്തുടങ്ങിയ സോഫാ കവർ

ഇത്രമേൽ അനാഥമാകുമോ

ജീവിതം, ഇഷ്ടമുള്ളോർ

വിട്ടു പോകുകിൽ

ഇത്രമേൽ അഴുകുമോ

ജീവിത ചൈതന്യമരി-

കിൽ മറ്റൊരാൾ ഇല്ലയെങ്കിൽ

ഇത്രമേൽ മങ്ങുമോ നിറങ്ങൾ

മുറ്റത്തെ വാടിയ പൂക്കളിൽ

ഒരൊറ്റ ശലഭം പോലും

ചിറകടിച്ചില്ലയെങ്കിൽ

സമയമുള്ളപ്പോൾ വരണം

അമ്മുടെ സ്വരമിടറി

അരികിലിരുന്നാ വിറയാർന്ന

കൈകളെടുക്കുമ്പോൾ

വിരൽത്തുമ്പിലറിഞ്ഞു

സ്നേഹത്തിന്റെയൊരിറ്റിനായ്

ചുണ്ടു പിളർക്കുന്ന

ചെറുകിളിയുടെ

ഹൃദയത്തിന്റെ സ്പന്ദനം

പടികടന്നിനിയും

ചെല്ലുമെന്ന പ്രതീക്ഷയിൽ

മിഴിയാഴങ്ങളിലെ നനവ്

7 comments: