Saturday, January 22, 2022

പൂ പറിക്കുന്നതിലെ ധന്യത



എന്നുമവർ നടക്കാൻ വരും. മഴയായാലും, വെയിലായാലും. വലിയ പാർക്കിനു ചുറ്റും അഞ്ചു തവണ നടക്കും. ആ നടത്തത്തിന് കൃത്യതയുണ്ട്. അവർക്ക് അറുപതിനോടടുത്ത് പ്രായമുണ്ട്. നടന്നു കഴിഞ്ഞാൽ അല്പനേരം ബെഞ്ചിലിരുന്ന് വിശ്രമിക്കും. തിരിച്ചു പോകുന്നതിനു മുമ്പ് അടുത്തുള്ള ചെടികളിൽ നിന്ന് നാലഞ്ചു പൂവുകൾ ഇറുത്തെടുക്കും. അവയെ പരിക്കൊന്നു മേൽക്കാതെ കൈവെള്ളയിൽ വെയ്ക്കും. ഒരിക്കൽ പോലും മറവി പറ്റാത്ത ധ്യാന്യാത്മകമായ ആ പൂ പറിക്കലാണ് എന്റെ ശ്രദ്ധയെ ആകർഷിച്ചത്.

അവർ ആരാണെന്നോ എവിടെ നിന്നു വരുന്നുവെന്നോ എനിക്കറിയില്ല. എട്ടുപത്ത് റൗണ്ട് ഓടിയതിന്റെ വിയർപ്പാറ്റാൻ ബെഞ്ചിലിരിക്കുമ്പോൾ ഞാനെന്റെ ഭാവനയെ ഒന്നു രണ്ടു റൗണ്ട് കൂടി നടക്കാൻ വിടും.

അവർ അടുത്തുള്ള ഹൗസിംഗ് സൊസൈറ്റിയിൽ നിന്നാവാം. അവർ മക്കളോടൊപ്പമാവാം, ഭർത്താവിനോടൊപ്പമാവാം, ചിലപ്പോൾ ഒറ്റയ്ക്കുമാവാം താമസിക്കുന്നത്. എന്തായാലും എന്നും രാവിലെ ഈ പാർക്കിൽ നടന്ന്, പൂ പറിക്കാനുള്ള ഏതോ ഉൾപ്രേരണ അവർക്കുണ്ട്. അതിനുള്ള പ്രചോദനവും മനക്കരുത്തുമുണ്ട്.

അവർ പൂപ്പറിക്കുന്നത് തലയിൽ ചൂടാനല്ല എന്നുറപ്പാണ്. അത് ഏതോ ദൈവത്തിന് സമർപ്പിക്കാനാണെന്ന് വലിയ വിഷമമൊന്നുമില്ലാതെ ഊഹിക്കാൻ കഴിയും. നടത്തതിലുള്ള കൃത്യത പൂ പറിക്കുന്നതിലുമുണ്ട്. ഒരിക്കൽ പോലും അവർ പൂപ്പറിക്കാൻ മറന്ന് തിരിച്ചു വരുന്നത് കണ്ടിട്ടില്ല. ജീവിക്കുകയെന്നതു പോലെ തന്നെ അവർക്കത് വളരെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്. അത് മറക്കുകയെന്നാൽ ജീവിതം തന്നെ മറക്കുന്നതിന് തുല്യമാണ്.

അവർ വീട്ടിൽച്ചെന്ന് കുളിച്ച്, വൃത്തിയായി ഭഗവാന് പൂക്കളർപ്പിക്കുന്നുണ്ടാവാം. അപ്പോൾ അത് കേവലമൊരു പ്രവ്യത്തിയല്ല. അത് പൂർണമായൊരു സമർപ്പണമാണ്. അവർ രാവിലെ ഉണരുന്നത് തന്നെ ഉണർവ്വോടെയും ഉന്മേഷത്തോടെയുമാകും. ജീവിതത്തിന്റെ ആകുലതകളെക്കുറിച്ച് അവർക്ക് വലിയ വ്യാകുലതകൾ ഉണ്ടാവില്ല. രാവിലെ ഉണരുമ്പോൾ തന്നെ അവർക്കൊരു ലക്ഷ്യമുണ്ട്. ആ ദിവസമെങ്ങിനെ ചില വഴിക്കണമെന്ന വ്യക്തമായ ധാരണയുണ്ട്.

എക്കാർട്ട് ടോലേ പറയുന്നത് നമ്മുക്ക് ഈ ഒരു നിമിഷത്തിലെ യഥാർത്ഥത്തിൽ ജീവിക്കാൻ കഴിയൂ എന്നാണ്. ഇപ്പോഴുള്ള നിമിഷത്തിൽ നിന്ന് ഇന്നലയിലേക്ക് തിരിഞ്ഞു നോക്കാനേ കഴിയൂ. നാളെയിലേക്ക് ഉറ്റ്  നോക്കാനേ കഴിയൂ. സത്യമായിട്ടുള്ളത് ഈ നിമിഷം മാത്രമാണ്. ഓർമകളുടെയും പ്രതീക്ഷകളുടെയുമിടയിൽ സ്പന്ദിക്കുന്ന ഈ നിമിഷം.

അവരെ കൂടുതൽ ശ്രദ്ധിച്ചാൽ അവർ ജീവിക്കുന്നത് ആ ഒരു നിമിഷത്തിലാണ് എന്നു തോന്നും. എക്കാർട്ട് ടോലേ യുടെ പുസ്തകം വായിച്ച് അവർ ബോധപൂർവ്വം ചെയ്യുന്നതൊന്നുമായിരിക്കില്ല. അവർ ആ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടു പോലുമുണ്ടാവില്ല. എങ്കിലും ജീവിക്കുന്ന ഓരോ നിമിഷത്തിലും അവർ നിറഞ്ഞു ജീവിക്കുന്നതിനു തെളിവാണ് ആ പൂ പറിക്കൽ. പൂവിറക്കുന്ന ആ നിമിഷാർത്ഥം പോലും അവരുടെ ജീവിതത്തെ സമ്പന്നമാക്കുന്നു. ഓർമയുള്ളപ്പോൾ മാത്രം ചെയ്യുന്ന ഒന്നല്ല അത്.  എപ്പോഴും നിറഞ്ഞു നിൽക്കുന്ന അവരുടെ ജീവിതത്തിന്റെ ഒരു കണിക മാത്രമാണ് ആ നിമിഷം. അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അത്രയ്ക്ക് അർത്ഥസമ്പുഷ്ടമാവും. അസാധാരണമായ ആത്മബോധമുള്ളവർക്കേ അത് സാധ്യമാവൂ. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന നിമിഷങ്ങളെ , ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ചൈതന്യവുമായി കോർത്തിണക്കാനുള്ള അപൂർവ സിദ്ധി അവർക്കുണ്ടാവും.

ഇതൊക്കെ എന്റെ ഭാവനയാണെന്നും, പൂവിറുക്കുന്നതു പോലെയുള്ള ഒരു നിസാര സംഭവത്തെ ഞാൻ വല്ലാതെ പെരുപ്പിച്ചും പൊലിപ്പിച്ചും കാണിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപമുണ്ടാവാം. അതിനെ എതിർക്കാൻ എനിക്കാവില്ല. ഇത് തീർത്തും വ്യക്തിപരമായ അനുഭവമാവാം. എന്തായാലും ആ പൂവിറുക്കുന്നതിന് അവർ കൊടുക്കുന്ന ശ്രദ്ധയും കരുതലും കാണുമ്പോൾ, പ്രതീക്ഷയുടെ സന്തോഷത്തിന്റെ ഒരു പിടി ശലഭങ്ങളെ എനിക്കു ചുറ്റുമവർ പറത്തി വിടുന്നതായി എനിക്കു തോന്നും.

ജീവിതത്തിന്റെ ഒരു നിമിഷം പോലും എനിക്ക് പൂർണമായി ജീവിക്കാൻ കഴിയുന്നില്ല. ജീവിതത്തിന്റെ തിരക്കിലും ഭയത്തിലും പെട്ട് ഞാൻ പലതും മറക്കുന്നു. പലതും അപൂർണമാവുന്നു. ഒന്ന് നേരാവണ്ണം ശ്വസിക്കാൻ പോലും പഠിക്കേണ്ടിയിരിക്കുന്നു.

അങ്ങിനെ നോക്കുമ്പോൾ അവർ പറിച്ചെടുക്കുന്നത് ഒരു പൂവിനെയല്ല, ജീവിതത്തിന്റെ അർത്ഥപൂർണമായ ഒരു നിമിഷത്തെയാണ്. ആ നിറഞ്ഞു തുളുമ്പുന്ന നിമിഷത്തെ വലിയ കൃതജ്ഞതയോടെ അവരൊരു മഹാ ശക്തിക്കു മുന്നിൽ സമർപ്പിക്കുകയാണ്. ഒരു ദിവസം പോലും പൂവിറുക്കാൻ മറക്കുകയെന്നാൽ ജീവിതത്തിന്റെ ഒരു നിമിഷത്തെ തന്നെ മറക്കുക എന്നാണ്. അതുകൊണ്ട് അവരൊരിക്കലും അതു മറക്കില്ല. അവരുടെ കൈ കൊണ്ട് അടർത്തിമാറ്റപ്പെടാൻ  ഒരു പിടി പൂക്കൾ എപ്പോഴും തയ്യാറായി നിൽക്കുന്നുണ്ടാവും.

ജീവിതത്തിന് ആഴവുമർത്ഥവും കൊടുക്കാൻ അസാധാരണമായ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. ഏറ്റവും ചെറിയ പ്രവർത്തിയെ പോലും ഉദാത്തമായ മനസ്സോടെ സമീപിച്ചാൽ മതിയെന്ന് അവർ പഠിപ്പിച്ചു തന്നു . നന്നായി ഫുട്ബോൾ കളിക്കാനറിയുമെങ്കിൽ ഗീത വായിക്കേണ്ട ആവശ്യമില്ലെന്ന് വിവേകാനന്ദ സ്വാമി പറഞ്ഞിട്ടുണ്ട്.

പലപ്പോഴും വിരസവും അർത്ഥശൂന്യവുമായി തോന്നുന്ന ജീവിതത്തെ ആഹ്ളാദപൂർവ്വമായ നിമിഷങ്ങൾ കൊണ്ട് നിറയ്ക്കണം. പിറകിൽ നിന്നും ആരുടെയും തള്ളലില്ലാതെ ആ നിമിഷങ്ങളിലേക്ക് നടന്നു ചെല്ലണം. ആ നിമിഷങ്ങളിൽ ജീവിതാവബോധം നിറഞ്ഞു നിൽക്കണം. ജീവിതത്തിലാകെ പൂക്കൾ വിടർന്നു സൗരഭ്യം പരത്തണം. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും ധ്യാനനിരതമാകണം.

Friday, January 14, 2022

മിഴിയാഴങ്ങളിലെ നനവ്

  


അമ്മ തനിച്ചാണ് വീട്ടിൽ

സുഹൃത്തിന്റെ നൊമ്പരം

ഇടയ്ക്കൊന്ന് കൂട്ടുവരണം

വെറുതെ ഒരു കപ്പ് ചായ

വറുത്തുപ്പേരി

അമ്മയുടെ പഴ മനസ്സിൽ

ഇനിയും പിരിയാതെ

അള്ളിപിടിച്ചിരിക്കുന്ന

ചിലയോർമകൾ

ചെല്ലുമ്പോൾ എന്തോ -

യോർത്തയൊരു ചിരി

ഇരുപ്പുമുറിയുടെ ഭിത്തിയിൽ

പണ്ടച്ഛൻ തുടച്ചു

മിനുക്കി വെച്ച തോക്കിന്റെ

തുരുമ്പിച്ച രൂപം

ജാലക പുറത്ത് വെടിയേ -

റ്റൊരു പ്രാവിൻ കുറുകൾ

ഒഴിഞ്ഞ തട്ടിൻപ്പുറത്ത്

ഓടി കളിക്കുന്നയെലികൾ

കഞ്ഞിക്കലമിറക്കി വെച്ച

അടുപ്പിന്റെ ചോട്ടിൽ

മണിയഴിച്ചു വെച്ച പൂച്ച

വെള്ള വലിക്കാത്ത ചുവർ

ഘനീഭവിച്ച വിമൂകത

മങ്ങിത്തുടങ്ങിയ സോഫാ കവർ

ഇത്രമേൽ അനാഥമാകുമോ

ജീവിതം, ഇഷ്ടമുള്ളോർ

വിട്ടു പോകുകിൽ

ഇത്രമേൽ അഴുകുമോ

ജീവിത ചൈതന്യമരി-

കിൽ മറ്റൊരാൾ ഇല്ലയെങ്കിൽ

ഇത്രമേൽ മങ്ങുമോ നിറങ്ങൾ

മുറ്റത്തെ വാടിയ പൂക്കളിൽ

ഒരൊറ്റ ശലഭം പോലും

ചിറകടിച്ചില്ലയെങ്കിൽ

സമയമുള്ളപ്പോൾ വരണം

അമ്മുടെ സ്വരമിടറി

അരികിലിരുന്നാ വിറയാർന്ന

കൈകളെടുക്കുമ്പോൾ

വിരൽത്തുമ്പിലറിഞ്ഞു

സ്നേഹത്തിന്റെയൊരിറ്റിനായ്

ചുണ്ടു പിളർക്കുന്ന

ചെറുകിളിയുടെ

ഹൃദയത്തിന്റെ സ്പന്ദനം

പടികടന്നിനിയും

ചെല്ലുമെന്ന പ്രതീക്ഷയിൽ

മിഴിയാഴങ്ങളിലെ നനവ്

Saturday, January 8, 2022

മലയാള സിനിമയിലെ ജൂഡോ നിമിഷം

 

മലയാളത്തിലെ പ്രശസ്തയായ ഒരു നടിയെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കുമ്പോൾ തമാശയെക്കാളെറേ വേദനയാണ് തോന്നാറ്. അവർ അടുത്ത കാലത്ത് അഭിനയിച്ച ചിത്രങ്ങളിൽ അവർക്കു നൽകിയ ഇടം കണ്ടാൽ ആ വേദന വർധിക്കും. മലയാള സിനിമയിലെ മെഗാ സ്റ്റാറിനും, നടനവിസ്മയത്തിനും, ഒന്നു, രണ്ടും  ആറുമൊക്കെയായ തമ്പുരാക്കന്മാർക്കുമൊക്കെ അഭിനയത്തിൽ ഒപ്പത്തിനൊപ്പം നിന്ന വ്യക്തിയാണവർ. അഭിനയത്തിന്റെ വിവിധ ഭാവങ്ങളെ വിസ്മയങ്ങളെ വളരെ അനായാസം പൊലിപ്പിച്ചെടുത്ത ഒരു നടിയാണ്. അവരെയാണിന്ന്, സിനിമയക്ക് പുറത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നൽകി, എന്നാൽ സിനിമയ്ക്കകത്ത് സത്ത വറ്റിയ , ശുഷ്ക്കിച്ച കഥാപാത്രങ്ങളിലേക്ക് ഒതുക്കി നിർത്തിയിരിക്കുന്നത്.

അവർക്കീ പട്ടം കൽപ്പിച്ചു നൽകുന്നതും അതെ സമയം അവരെ സിനിമകളിൽ അരികുവത്കരിക്കുകയും ചെയ്യുന്നത് മലയാള സിനിമ ഭരിക്കുന്ന ആണധികാരങ്ങൾ തന്നെയാണ്. അവർക്കിന്നതിന്റെ ആവശ്യമുണ്ട്. അത്തരം പട്ടങ്ങളിലൂടെയും, സംഘടനയിലെ വൈസ് പ്രസിഡന്റ് പദവിയിലൂടെയുമൊക്കെയാണ് അവർ  മലയാള സിനിമാ വ്യവസായ രംഗത്ത് തുല്യത ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നത്. അതു കഴിഞ്ഞ് സിനിമയിലേക്ക് വരുമ്പോൾ ഈ സൂപ്പർ സ്റ്റാറുകളെ , മഹാ നടൻമാർ തളയ്ക്കുന്ന പ്രേതമായോ, കുളിരുള്ള കർക്കിടക രാത്രികളിൽ പുതയ്ക്കാനുള്ള പുതപ്പായോ എങ്ങിനെ മാറ്റണമെന്ന് സിനിമാ ലോകം ഭരിക്കുന്നവർക്കറിയാം. 

മലയാള സിനിമയിൽ അത്തരം പ്രേതങ്ങളെയും, പുതപ്പുകളെയും കണ്ട് മടുത്തിരിക്കുമ്പോഴാണ്, താരപരിവേഷം ഒരല്പം പോലുമില്ലാത്ത എന്നാൽ അസാധാരണമായ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളുള്ള ചില പുതിയ സിനിമകൾ വന്നത്.

പാട്രിയാർക്കിയുടെ അച്ചുതണ്ടിൽ തിരിഞ്ഞു തുടക്കം കുറിച്ച ഒരു സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. എന്നാൽ സിനിമയുടെ ഒടുവിൽ , സാധാരണക്കാരായ മൂന്നു പെൺകുട്ടികൾ ആ തണ്ടൊടിക്കുന്നതാണ് നാം കാണുന്നത്. അപകർഷതാബോധത്തിന്റെയും, ആണഹങ്കാരത്തിന്റെയും, പഴയ പ്രതാപത്തിന്റെയും പിന്നെ മറ്റനേകം കോപ്ലസുകളുടെയും ഒരു മിശ്രിതമാണ് സിനിമയിലെ അച്ഛൻ. കടം തിരിച്ചു ചോദിക്കാൻ വരുന്നവരിൽ നിന്നും ഓടി വീട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന ആളായാണ് ആ അച്ഛനെ സിനിമ ആദ്യം പരിചയപ്പെടുത്തുന്നത്. ആ അവസ്ഥയിൽ നിന്നും അയാളെ രക്ഷിക്കുന്നത് അയാളുടെ ഭാര്യയാണ്. എന്നിട്ടും അവിടെ നിന്നു അങ്ങോട്ടുള്ള ഓരോ സീനിലും ആ ആൺ ക്കോമരം ഉറഞ്ഞു തുള്ളുന്നതാണ് കാണുന്നത്. എന്നാൽ ആ പാർട്രയാക്കിക്കൽ വ്യക്ഷം, ചിതലു തിന്ന് ഉള്ളു പോടായതാണ് എന്നറിയാൻ അധിക സമയം വേണ്ടി വന്നില്ല. മൂത്ത മകൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവളുടെ പ്രേമ വിവാഹത്തിന് സമ്മതം മൂളിയ കക്ഷിയാണത്. അതും, സ്വന്തം കുടുംബത്തിൽ തന്നെ യോജിച്ച ചെക്കൻ ഉണ്ടായിട്ടും, ഒരു സാധാരണ ബസ്സ് ജീവനക്കാരനെ സ്നേഹിച്ച് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നവളാളവൾ . അതു കൊണ്ട് തന്നെ അനുജത്തിയും ചേച്ചിയുടെ പാത പിന്തുടരുന്നതിൽ അത്ഭുതമില്ല. സമൂഹം കൽപ്പിച്ചു കൊടുക്കുന്ന ആണത്തമൊന്നു ഇല്ലാത്തവനാണ് കാമുകൻ. ജീപ്പിൽ വന്നിറങ്ങി, പല നിറത്തിലുള്ള മുണ്ട് മാടി കുത്തി ഭാവി അമ്മായിയപ്പനോട് തീപ്പാറുന്ന ഡയലോഗുകൾ ചാമ്പുന്ന അമാനുഷനൊന്നുമല്ല അയാൾ. ഇഷ്ടപ്പെട്ട പെണ്ണിനെ എങ്ങിനെ സ്വന്തമാക്കുമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് അയാൾ. പൊതുവഴിയിലൂടെ നടക്കുമ്പോൾ നമ്മൾ കണ്ടുമുട്ടാൻ സാധ്യതയുള്ള ഒരാൾ. അയാൾക്കു ധൈര്യം പകരുന്നത് , എടുത്തു പറയാൻ ഒരു തൂവലും തൊപ്പിയിലിലാത്ത ആ പെൺക്കുട്ടിയാണ്. അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഈ സഹോദരിമാർ. സിനിമയിലാണെങ്കിലും, തന്റെ താത്പര്യമില്ലായ്മ വ്യക്തമാക്കാൻ," ഞാൻ  ശബരിമലയിൽ പോകാൻ ആലോചിക്കുന്നുണ്ട്" എന്ന് ചങ്കൂറ്റത്തോടെ രാഷ്ട്രീയം പറയാൻ കഴിയുന്ന എത്ര സൂപ്പർ സ്റ്റാറുകൾ ഉണ്ട് ഇന്ന് മലയാള സിനിമയിൽ ? ആ സംഭാഷണം ആ പെൺകുട്ടിയുടെ രാഷ്ട്രീയ നിലപാടല്ല എന്ന് അംഗീകരിക്കുന്നു. എങ്കിലും സൗഹൃദ സംഭാഷണങ്ങളിൽ പോലും പറയാൻ മടിക്കുന്ന, എന്നാൽ വളരെ പ്രസ്കതമായ ഒരു വിഷയത്തെ വളരെ സ്വാഭാവികമായി ആ പെൺകുട്ടിയിലൂടെ അവതരിപ്പിച്ചതിന് ഈ സിനിമയുമായി ബന്ധപ്പെടവരൊക്കെ അഭിനന്ദനം അർഹിക്കുന്നു. ആണത്തമുള്ള ഒരു പുരുഷ കഥാപാത്രവും ഈ സിനിമയിലില്ല. സ്വന്തം ദൗർബല്യങ്ങളെയും, പോരായ്മകളെയും ആണഹന്തകളെയും , സ്വയം സൃഷ്ടിച്ചെടുത്ത അധികാരത്തിന്റെയും കരുത്തിന്റെയും പൊയ്മുഖങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചു വെച്ച ഏതാനും എം.സി. പികളെ ഈ സിനിമയിലുള്ളൂ. ക്ലൈമാക്സിൽ ആ മുഖം മൂടികളും പൂർണമായും വലിച്ചു കീറുന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു പെണ്ണാണ്. അവളുടെ, അപക്വമെന്ന് തോന്നാവുന്ന ഇടപെടൽ അതുവരെ പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പല പ്രശ്നങ്ങളുടെയും പരിഹാരം കാണാൻ സഹായിച്ചു. ജനാധിപത്യ മര്യാദകളെ പുച്ഛിച്ച്, കണ്ണുരുട്ടിയും, ഭീഷണിപ്പെടുത്തിയും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ആണധികാരത്തിന്റെ ശ്രമങ്ങളുടെ മുഖത്തേറ്റ ഒരടിയായിരുന്നു  ആ ചെറുപ്പക്കാരിയായ പെൺകുട്ടിയുടെ ഇടപ്പെടൽ കൊണ്ട് സാദ്ധ്യമായത്. ഇതുവരെ വെള്ളിത്തിരയിൽ കണ്ടു പരിചയിച്ചവരല്ല ഇതിലെ അഭിനേത്രികളൊന്നും. എന്നിട്ടും തുടക്കക്കാരുടെ യാതൊരു പതർച്ചയുമില്ലാതെ എത്ര തന്മയത്വത്തോടെയും, സ്വഭാവികമായുമാണ് അവർ ആ വേഷങ്ങൾ കൈകാര്യം ചെയ്തത്. അഭിനയത്തിന്റെ കിരീടവും ചെങ്കോലും എക്കാലവും തങ്ങളുടെ കൈയിലാവും എന്നു കരുതുന്നവർക്ക് ഒരു താക്കീതാണ് ഈ പുതുമുഖങ്ങൾ .

കനകവും കാമിനിയും മൂലം കലഹമെന്ന ചിന്തയ്ക്ക് സ്ത്രീ വിരുദ്ധതയോളം പഴക്കമുണ്ട്. മുകളിൽ പറഞ്ഞ സിനിമയിലെ അച്ഛന്റെ മറ്റൊരു പതിപ്പാണ് ഇതിൽ ഭർത്താവായി വരുന്നത്. അയാളും അങ്ങാടിയിൽ ജയിക്കാനാവാത്തവനാണ് . 

ഭക്ഷണപ്രിയനായ ശിവനാണ് ഇയാളുടെ ഉപദേശിയും വഴി കാട്ടിയും. ശിവന്റെ ഭക്ഷണക്കൊതി നർമം ചാലിച്ചാണ് അവതരിപ്പിച്ചതെങ്കിലും, അത് വിരൽ ചൂണ്ടുന്നത് സവിശേഷമായ ഒരു മാനസികാവസ്ഥയിലേക്കാവാം. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബത്തിൽ സ്ത്രീയാണ് ഭക്ഷണവും രതിയുമൊരുക്കേണ്ടത്  എന്നാണ് പൊതുവേയുള്ള വിശ്വാസം. അതു രണ്ടും ലഭ്യമാകാതെ വരുമ്പോഴാണ്  പുരുഷന് ആർത്തി കൂടുന്നത്. ഇങ്ങനെ അവർക്കു വേണ്ടത് ഒരുക്കി കൊടുക്കാൻ സ്ത്രീകളിലാത്ത കുറേ പുരുഷ കഥാപാത്രങ്ങളെയാണ് പിന്നെ ഈ  സിനിമയിൽ കാണുന്നത്.( അമ്മ ഇടയ്ക്കിടെ ഭക്ഷണത്തിന് ആരൊക്കെ ഉണ്ടാവുമെന്ന് ചോദിക്കുന്നുണ്ട്). Theatre of Absurdity എന്ന സങ്കേതമാണ് സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തീർത്തും അബ്സേർഡ് അല്ലാത്ത കുറെ പുരുഷ കഥാപാത്രങ്ങളാണ് പിന്നെ അരങ്ങത്തേക്കെത്തുന്നത്. അവരുടെ പല പെരുമാറ്റങ്ങളും വളരെ അബ്സേർഡായി നമ്മുക്ക് തോന്നുന്നുവെങ്കിൽ അത് ജീവിത യാഥ്യാർത്ഥ്യവും അബ്സേർഡിറ്റിയും തമ്മിൽ വളരെ നേരിയ വ്യത്യാസമേ ഉള്ളൂ എന്നാണ് സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ, സാധാരണ ജീവിതത്തിൽ പുരുഷൻമാരുടെ പല പെരുമാറ്റങ്ങളും തീർത്തും അബ്സേർഡാണ് എന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുകയുമാവാം. എന്നാൽ ആൺ കഥാപാത്രങ്ങൾ അവരുടെ അഹന്തയുടെയും , സന്ദേഹത്തിന്റെയും കെട്ടുകളഴിക്കുമ്പോൾ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് അവരെ യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് ഇടയ്ക്കിടെ തിരികെ കൊണ്ടുവരുന്നത്. തീരുമാനങ്ങളെടുക്കാൻ കഴിയാതെ പ്രശ്നങ്ങൾക്കു ചുറ്റും വഴുതി കളിക്കുന്ന ആൺ പോഴത്തങ്ങളെ ആ സ്ത്രീകളാണ് അവരു ദേശിച്ച കുറ്റിയിൽ കൊണ്ടു കെട്ടുന്നത്. മഹാനടന്മാരുടെയും, ജനപ്രിയ നായകരുടെയും വെറും നിഴലായി മാറുന്ന കഥാപാത്രങ്ങളായി സ്ത്രീകൾ പുറംതള്ളപ്പെടുന്ന മലയാള സിനിമയിൽ ഇത്തരം വ്യക്തവും തെളിവാർന്നതുമായ കഥാപാത്രങ്ങളെ കാണുമ്പോൾ ഇനിയും പ്രതീക്ഷയ്ക്കുള്ള  വകയുണ്ടെന്ന അറിവ് വലിയൊരു ഊർജ്ജമായി നിറയുന്നു. തികഞ്ഞ വ്യക്തിത്വമുള്ള ആ കഥാപാത്രങ്ങൾ സിനിമയെ മുന്നോട്ടു നയിക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. അതു പോലെ വേറിട്ടു നിൽക്കുന്നതാണ് അവരുടെ അഭിനയവും. താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന വലിയ കാൻവാസോ, കൈയടി നേടാനാവുന്ന തീപ്പൊരി ഡയലോഗുകളോ അവർക്കില്ല. ഒരു ഹോട്ടൽ ലോബിയുടെ പരിമിതമായ ഇടമാണ് അവർക്കുള്ളത്. അതിലൊരാൾ അധിക നേരവും പാതി മറയ്ക്കുന്ന ഹോട്ടൽ കൗണ്ടറിന്റെ പിന്നിലാണ്. വളരെ സ്വഭാവികമായ ശാരീരിക ചലനങ്ങൾ കൊണ്ടും ഭാവവ്യതിയാനങ്ങൾ കൊണ്ടുമാണവർ അഭിനയത്തിന്റെ അനേകം സാധ്യതകൾ കണ്ടെത്തുന്നത്. രണ്ടു പേരും സിനിമാ രംഗത്ത് താരതമ്യേന പുതുമുഖങ്ങളാണ്. എന്നാൽ കിട്ടിയ അവസരങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചവരുമാണ്. ഇവരുടെ കൈയിൽ സിനിമാഭിനയ കല സുരക്ഷിതമാണ്. നാളെ , സൂപ്പർ സ്റ്റാറുകളായി മാറി ഇവരും സിനിമാ കച്ചവടത്തിന്റെ വലിയ ലോകത്തിന്റെ പുറമ്പോക്കുകളിലേക്ക് ബെട്ടിയിട്ട ബാഴത്തണ്ടു പോലെ വലിച്ചെറിയപെടാതിരിക്കട്ടെയെന്ന് ആശിക്കുക മാത്രം ചെയ്യാം.

സമീപ കാലത്തെ മലയാള സിനിമയെടുത്തു നോക്കിയാൽ , ഒരു കൂട്ടം സ്ത്രീ കഥാപാത്രങ്ങളില്ലെങ്കിൽ കഥയ്ക്ക് ഒരല്പം പോലും മുന്നോട്ട് പോകാൻ കഴിയാത്തൊരു സിനിമയെക്കുറിച്ച് പറഞ്ഞാൽ അത് തീർത്തും അസംഭവ്യമായി തോന്നും. എന്നാൽ അത്തരമൊരു സിനിമ സാധ്യമായത് എന്നെ അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം. മനുഷ്യ ബന്ധങ്ങളിലും, സെക്സിലും രാഷ്ട്രീയത്തിലും തികഞ്ഞ തന്റേടത്തോടെ സ്വാതന്ത്ര്യത്തൊടെ  ഇടപ്പെടുന്ന കഥാപാത്രങ്ങളെ വളരെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. കാഷ്വൽ സെക്സിൽ  നിസങ്കോചത്തോടെ ഏർപ്പെടാന്നും, ബാറിൽ ചെന്നിരുന്ന് ബിയർ കുടിക്കാനും തയ്യാറാവുന്ന ആ കഥാപാത്രങ്ങൾ അതെ സമയം, സ്നേഹവും , പരസ്പരം മനസ്സിലാക്കാനുമുള്ള കഴിവു തന്നെയാണ് ജീവിതത്തിൽ വലുതെന്ന് തുറന്നു പറഞ്ഞ് തങ്ങളുടെ തരളമായ മനസ്സിനെ തുറന്നു കാട്ടാനും തയ്യാറാവുന്നു. കാപട്യമില്ലാത്ത, അസ്വാഭാവികതയില്ലാത്ത ഇത്തരം കഥാപാത്രങ്ങൾ മലയാളം സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നത് ആശ്വാസമേകുന്നു. അതിലെ ഓരോ കഥാപാത്രവും കഥയോട് മാത്രമല്ല, അവിടുത്തെ ജീവിത പരിസരവുമായി എത്രമേൽ ലയിച്ചു ചേർന്നിരിക്കുന്നു. അതിൽ ഒരു കഥാപാത്രം പോലുമില്ലാതെ കഥയ്ക്ക് ഒരടി പോലും മുന്നോട്ട് പോകാനാവില്ല. അത്രയേറെ ജീവനും ഊർജ്ജവും ആ കഥാപാത്രങ്ങൾക്കു നൽകിയ തിരകഥാകൃത്ത് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. എന്നാൽ സിനിമയുടെ ഒടിവിലുള്ള ആ ജൂഡോ പ്രയോഗമാണ് സിനിമയുടെ ഹൈലൈറ്റ്. എതിർപ്പും, കുതികാൽ വെട്ടും, കൊളളരുതായ്മയും മാത്രം കൈമുതലായ ഒരാണിനെയാണ് ഒരു സ്ത്രീ കഥാപാത്രം മലർത്തിയടിച്ചത്. തന്റെ വൃത്തിക്കെട്ട കളി ജയിക്കാൻ സ്വന്തം ഭാര്യയെ ഒരു കുഴിയിലേക്കെറിഞ്ഞ് വിജയശ്രീലാളിതനായി നിൽക്കുമ്പോഴാണ് അയാൾക്ക് ആ അടിയേറ്റത്. അത് ഒരു കഥാപാത്രത്തിനു മാത്രം കിട്ടിയ അടിയല്ല.  എന്തിലും കുറ്റം കാണുന്ന എല്ലാറ്റിനേയും വിമർശിക്കുന്ന ഒരിക്കലും നന്മയുടെ ഭാഗമാകാൻ കഴിയാത്ത , പണത്തിന്റെയും ആണധികാരത്തിന്റെയും ധാർഷ്ട്യത്തിൽ പുളയ്ക്ക ന്നവരുടെ മുഖത്തേറ്റ ഒരടിയാണ് അത്. A small step to man, but a giant leap for mankind എന്നു പറഞ്ഞതു പോലെ മലയാള സിനിമയുടെ ശുഭകരമായ ഭാവിയിലേക്കുള്ള വലിയൊരു കാൽ വെപ്പാവുമിത് എന്നു ഞാൻ പ്രതീക്ഷിക്കുന്നു. മലയാള സിനിമയിലെ സ്ത്രീ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ് ആ ജൂഡോ മൂവ്മെന്റ്. വെറും എട്ടാം ക്ലാസ്സും ഗുസ്തിയിൽ നിന്നും സ്ത്രീ കഥാപാത്രങ്ങൾ ജൂഡോയിലേക്ക് വളർന്നതിനെ തീർത്തും അവഗണിക്കാനാവില്ല. ഇതിലെ അഭിനേത്രികളാരും തന്നെ താരപ്പൊലിമയുള്ളവരല്ല. എന്നിട്ടും അസാധാരണമായ കൈയൊതുക്കത്തോടെയാണ് അവർ ഓരോ കഥാപാത്രങ്ങളെയും പൊലിപ്പിച്ചെടുത്തത്.  

മലയാള സിനിമ താരാധിപത്യത്തിന്റെയും പുരുഷ മേധാവിതത്തിന്റെയും കൈകളിൽ നിന്നും മുക്തി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. താരമൂല്യത്തിന്റെ ആർഭാടത്തിൽ എന്തും സിനിമയെന്ന പേരിൽ പടച്ചു വിടാമെന്ന ധാർഷ്ട്യം അവസാനിക്കേണ്ടി യിരിക്കുന്നു. ആ മാറ്റം വരേണ്ടത് സിനിമയ്ക്കകത്തു നിന്ന് തന്നെയാണ്. ജീവിത ഗന്ധികളായ സാമൂഹ്യ ബോധമുള്ള ചിന്തിപ്പിക്കുന്ന സിനിമകൾ വന്നാൽ പ്രേക്ഷകർ രണ്ടു കൈയും നീട്ടി അതിനെ സ്വീകരിക്കുമെന്നു അനുഭവപ്പെട്ടാൽ അത് പുതിയ വിധത്തിൽ ചിന്തിക്കുന്നവർക്ക്  വലിയ ഊർജ്ജം പകരും. അതു മാത്രം പോര, യുക്തിക്കു ഒരു തരത്തിലും നിരക്കാത്ത അമാനുഷിക കഥാപാത്രങ്ങളെ വെച്ച് പടച്ചുവിടുന്ന സിനിമകളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളി പറയുകയും വേണം.

സിനിമയെ പുതിയ ദിശയിലേക്ക് വഴിത്തിരിച്ചുവിടാൻ കഴിയുന്ന ഒരു പാട് പ്രതിഭകൾ ഇന്ന് ആ രംഗത്തുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. 

പ്രത്യേകിച്ചും, മെഗാസ്റ്റാറുകളെയും , ലേഡി സൂപ്പർ സ്റ്റാറുകളെയും ഒരു ജൂഡോ നീക്കം കൊണ്ട് മലർത്തിയടിക്കാൻ കഴിയുന്ന ഒരു പിടി നല്ല അഭിനേത്രികളുണ്ട് ഇന്ന്. ഇതവരുടെ വഴറ്റി പ്പിഴപ്പാണ് എന്നറിയാം. നിലനിൽപ്പിനു വേണ്ടി ഇവർക്കും പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നേക്കാം. ഗത്യന്തരമില്ലാതെ ഇവരും അധികാരം കൈയാളുന്നവർക്കിടയിൽ ഞെരിഞ്ഞു തീർന്നേക്കാം.

എങ്കിലും ഇവരൊന്നും ലേഡി സൂപ്പർ സ്റ്റാറുകൾ ആകരുതെയെന്നും ; ഭാവിയിൽ ജനപ്രിയ നായകൻമാരെ വിവാഹം ചെയ്ത് പ്രമുഖ മാസികയുടെ മുഖചിത്രമായി മാറരുതെയെന്നും ; പകരം, മറ്റാർക്കും വിട്ടു കൊടുക്കാതെ തങ്ങളുടേത് മാത്രമെന്ന് കരുതി നാലു ചുറ്റും അതിർത്തികൾ തീർത്ത സിനിമാ സാമ്രാജ്യത്തിന്റെ മതിലുകളെ തട്ടി മാറ്റി ഒരു പുതിയ വഴി തീർക്കുന്നവർ വരുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അതിനായി, പ്രേയസിക്ക് സൗഗന്ധികം തേടി പോകുന്ന ഭീമന്റെ  പുതിയ വഴികൾ തെളിയട്ടെ.