Sunday, October 31, 2021

യന്ത്രപ്പാവയുടെ മുഖത്തടി

 


കൊത്തിയതൊന്നും ശരിയാവാതിരുന്നപ്പോൾ

കല്ലിനെ ശപിച്ചു

ഉള്ളാഴങ്ങളില്ലൊന്നും വിരിയാതിരുന്നപ്പോൾ

മണ്ണിനെ പഴിച്ചു

കുഴച്ച മണ്ണ് കലമാകാതിരുന്നപ്പോൾ

വിരലിനെ ദുഷിച്ചു

മേൽക്കൂര കൂട്ടാൻ ശ്രീ കോവിലേറിയപ്പോൾ

കൈ വിറച്ചു

ഉളിയൂർന്നു

പിൻകഴുത്തിൽ വീണിട്ടും

മുറിയേൽപ്പിക്കാതെ ത്തെറിച്ച

ഉളിയെടുത്തു തന്ന് മകൻ പറഞ്ഞു

ഇനിയുംമറ്റൊരു കഴുത്തിനെ ലക്ഷ്യമാക്കി

 ഉളിയെറിയാതെ,

പെരുന്തച്ചനെന്ന പഴയവസ്ത്രമൂരിവെച്ച്

ഉരച്ചും , തപിച്ചും , മിനുക്കിയും

പുതിയ ആയുധങ്ങൾക്ക് മൂർച കൂട്ടി

സ്വന്തം ശിൽപ്പങ്ങൾ തീർക്കൂ.

Sunday, October 10, 2021

കോഫി ഹൗസിൽ ഇന്നും, അവൾ

 വല്ലാതെ മടുത്തപ്പോൾ നടക്കാനിറങ്ങി

കൊഴുപ്പും വിഴുപ്പുമിളക്കിക്കളയാനൊരല്പ ദൂരം

മൂടിക്കെട്ടിയ മാനം കണ്ടപ്പോൾ

മനസ്സും കൂടെപ്പോന്നിട്ടുണ്ടെന്നറിഞ്ഞു

ഓർക്കാതെ പെയ്ത മഴ ഓടിച്ചു കയറ്റിയത്

ഓർമകൾ മായാത്ത പഴയ കോഫി ഹൗസിലേക്ക്

കൈ കഴുകുമ്പോൾ , ആകാശത്തു നിന്നിറങ്ങി വന്ന 

 മിന്നൽപ്പിണരിൽ ഒന്നു പകച്ചു,

മുമ്പിലെ കണ്ണാടിയിലവളെ  കണ്ടുവോ?

പ്രായമേറെയായിട്ടും കുറയുന്നില്ല

മനസ്സിന്റെ ഭ്രമങ്ങളൊന്നും .

മരകസേരയിലിരുന്നപ്പോൾ

പരിചിതമായ ഒരു ഗന്ധം

ഇതവളുടേതല്ലേയെന്ന് പിടഞ്ഞോർക്കുമ്പോഴതാ

പെരുമഴയത്തുമൊരുതരി

നനയാതെ അവൾ മുന്നിൽ വന്നിരിക്കുന്നു

ആരും കാണാതെ, ആരുമറിയാതെ 

അവൾക്കേറെ പ്രിയപ്പെട്ട മസാലദേശ പകുത്തുവെച്ചു

ചട്ടിണിയരികിലേക്ക് നീക്കിവെച്ചു.

മറ്റൊരാളവിടെ ഇരിക്കാനാഞ്ഞപ്പോൾ

അരുതെന്നു വിലക്കി കൈകൾ വെച്ചു

മറുപാതിയാർക്കെന്ന മട്ടിൽ

വെയിറ്റർ ചൂഴ്ന്നു നോക്കിച്ചിരിച്ചു

മഴ പെയ്തൊഴിഞ്ഞപ്പോൾ

മനസ്സിലെ വിഭ്രമങ്ങൾ ശമിച്ചപ്പോൾ

ബാക്കി പകുതിയും ഞാൻ തന്നെ കഴിച്ചു.

വെയിറ്റർ ഒരാൾക്കുള്ള ബില്ല് തന്നു

എന്നിട്ടും, ഒരല്പം വൈകിയാണെങ്കിലും, 

എങ്ങാനും വന്നെങ്കിലോ എന്നോർത്ത്

കാപ്പി ഒരു കവിൾ മാത്രം കുടിച്ച്

ബാക്കി അവൾക്കായി കരുതിവെച്ചു.

Friday, October 1, 2021

ഈറ്റിലങ്ങളിൽ ഇരുൾ നിറയുമ്പോൾ



കുറെ ദിവസമായി മകൻ വീട്ടിലുള്ളതു കൊണ്ടാവാം, പഴയ കഥകൾ പല ദിക്കിൽ നിന്നുമിറങ്ങി വന്നത്. അവ പലയിടത്തും ഒളിച്ചിരിക്കുകയായിരുന്നു. ( അതോ ഞാനിതു വരെ കാണാതിരുന്നതോ) ബുക്കിലും, ഷെൽഫിലും, കത്തിലും , തുണിയിലും, ഊണിലും, മുറ്റത്തും, മാവിലും, ചിലയ്ക്കുന്ന അണ്ണാനിലും, അലമാറിയിലെ കൂറ മിഠായിയുടെ മണത്തിലും , മുറ്റത്തു വീണ തൂവലിന്റെ സ്പർശത്തിലുമാക്കെ അതുണ്ടായിരുന്നു.

പുതിയ തലമുറയ്ക്ക് പഴയ കഥകൾ കേൾക്കാനിഷ്ടമാണ്. എന്തായിരിക്കും അവരതിൽ തിരയുന്നത് ? ആ കാലവും സ്ഥലരാശിയും അവർക്ക് ദുരൂഹമാണ്. ഭാവനയിൽ പോലും കൊരുത്തെടുക്കാൻ കഴിയാത്തത് . ഒരിക്കലും സ്വന്തമാക്കാനാവാത്ത അനുഭവങ്ങളിൽ അഭയം തിരയുകയാവാം. അവിശ്വസനീയമായ ആ കഥകൾ വരച്ചിടുന്ന വാങ്മയ ചിത്രങ്ങളുടെ ചാരുതയാവാം. എത്രയകലേക്ക് പോയാലും മണ്ണടരുകൾക്കിടയിൽ നിന്നുമൊരു നിമന്ത്രണം പോലെയുയരുന്ന ഉൾവിളി കളാവാം. എന്തായാലും, സൂത്രത്തിൽ കൂടെ നടന്ന്, പണ്ടെന്നോ മനസ്സിന്റെ യറകളിൽ വെച്ചു പൂട്ടിയ കഥകൾ പതുക്കെ തോണ്ടിയെടുക്കാനുള്ള സാമാർത്ഥ്യമുണ്ട് അവർക്ക്. ഉള്ളിൽ നിന്നും പൊട്ടിയൊഴുകുന്ന കഥകളുടെ ഉറവ കാണുമ്പോഴാണ് ഇത്രയേറെ നാം മനസ്സിൽ പേറി നടന്നിരുന്നോ എന്ന് നാം തന്നെ അത്ഭുതപ്പെടുക.

ഒാർമ്മകളെ മനസ്സിൽ ഒതുക്കി വെച്ചും മറ്റുള്ളവരായി പങ്കുവെച്ചും പൊലിപ്പിച്ചെടുക്കാൻ എളുപ്പമാണ്. ആവശ്യമുള്ളപ്പോൾ അനായാസമായി അതിലേക്കൊരു മടക്കയാത്ര ചെയ്യാനും കഴിയും. എന്നാൽ ആ ഓർമകൾ മേഞ്ഞിരുന്ന ഭൂമികയിലേക്കുള്ള മടക്കയാത്ര , അത്രയെ ളുപ്പമല്ല. അമൂർത്തമായ ഓർമകളെ മൂർത്തമായ ഒരു പരിസരത്തിൽ അവനു പരിചയപ്പെടുത്തി കൊടുക്കാമെന്ന തോന്നൽ അപ്പോഴാണ് ഉണ്ടായത്.

സ്വന്തം മക്കളിൽ ചിലരോട് അമ്മമാർക്ക് കൂടുതൽ സ്നേഹമുണ്ടാകുന്നതു പോലെ ഭൂമിയിലെ ചില പ്രദേശങ്ങളോട് പ്രകൃതിക്കു കൂടുതൽ ഇഷ്ടമുണ്ടാവുമെന്നു തോന്നുന്നു. അങ്ങിനെ ഭൂമിദേവിയുടെ മാറിട മൊരല്പം കൂടുതൽ ചുരന്നിടത്താണ് എന്റെ ജനനം. ജനിച്ചതവിടെയാണെങ്കിലും വളർന്നത് പലദിക്കിലാണ്. പലമണ്ണിന്റെ രുചിയറിഞ്ഞിട്ടും വേരുകളൊടുവിൽ തേടിച്ചെല്ലുന്നത് പ്രൗഡമായ ആ നാലുക്കെട്ടിലെ ഒരിരുണ്ട യറയിലെ മുലപ്പാൽ മധുരമാണ്. അറയിരുണ്ടതാണെങ്കിലും അവിടുത്തെ ഓർമ്മകൾ വർണ്ണാഭമാണ്. പരന്ന വെയിലു പോലെ തെളിവാർന്നതാണ്. 

ആശയം പങ്കുവെച്ചപ്പോൾ അവനായി കൂടുതൽ ആവേശം. പ്രിയ സുഹൃത്ത് സുധീർ എല്ലാം ശരിയാക്കി കാത്തിരിക്കാമെന്നു പറഞ്ഞപ്പോൾ യാത്ര നീട്ടിയില്ല. തറവാട്ടിലിന്നാരോ വാടകയ്ക്ക് താമസിക്കുന്നുണ്ട്.

പഴയ പറമ്പിലേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ മാറ്റങ്ങൾ പ്രകടമായിരുന്നു. വിശാലമായ പറമ്പിനെ സെന്റുകളായി മുറിച്ച് വീട്ടുകൾ വെച്ചിരിക്കുന്നു. ഊഞ്ഞാലുക്കെട്ടാറുള്ള മാവു നിന്നിരുന്നിടത്ത് ഇരു നില മാളികയാണ്. തൊഴുത്തിന്റെ യവശിഷ്ടം പോലും ബാക്കിയില്ലാതെ മണ്ണിലമർന്നിരിക്കുന്നു. കിണറ്റിന്റെയാഴങ്ങളിൽ തെളിനീരു പോലെ ഓർമ്മകൾ ഉറഞ്ഞു നിൽക്കുന്നു. ഒരു തിരിപ്പോലും വെയ്ക്കാത്ത സർപ്പക്കാവിന്  മുകളിൽ വലിയ ഇലഞ്ഞി മരമിപ്പോഴും നരച്ച ഒരു കുട ചൂടി നിൽക്കുന്നു. ആധുനിക ലോകത്തോട് എങ്ങിനെ കോപിക്കണമെന്നറിയാത്ത സർപ്പങ്ങൾ കാവിന്റെ തണുവിൽ ചുരുണ്ട് കിടക്കുന്നുണ്ടാവാം.

ഓടു മേഞ്ഞ ഉമ്മറത്തിന് കാര്യമായ മാറ്റമൊന്നുമില്ല. മൂന്നു വശത്തും മുട്ടോളമുയരത്തിൽ (ചെറുപ്പത്തിലത് അരയ്ക്കു മീതെയായിരുന്നു ) കല്ലുകൊണ്ട് കെട്ടിയ ഇരിപ്പിടങ്ങളുള്ള വലിയ ഉമ്മറം. വീതിയുണ്ടെങ്കിലും, ആ തിണ്ണയിലൂടെ വേഗത്തിൽ ഓടാൻ തുടങ്ങിയാൽ വലുതായി എന്നാണർത്ഥം. എന്നാൽ അവധി ദിവസങ്ങളിൽ വരുമ്പോൾ അതിലൂടെ ഓടാൻ കഴിയില്ല. അത്രക്കധികം ആളുകളാവുമവിടെ . ഒരേ സമയം പത്തിരുപത് ആളുകൾക്ക് ആ തിണ്ണ മേൽ ഇരിക്കാനാവും . 

'ഞങ്ങളുടെ ശബ്ദം കേട്ട് വീട്ടുകാരിയിറങ്ങി വന്നു. വിളിച്ചപ്പോൾ മക്കൾ അറകളിൽ നിന്നുമിറങ്ങി വന്നു. മകന് പിറന്നയിടം കാട്ടിക്കൊടുക്കാൻ വന്ന അച്ഛനാണെന്ന് പറഞ്ഞപ്പോൾ അവർക്ക് കൗതുകമേറി. ഒരല്പകാലം അവിടെ തങ്ങാൻ വന്നവരാണവരെങ്കിലും  ഞാൻ ജനിച്ചു വീണ വീട്ടിലേക്ക് " വരൂ" യെന്നു പറഞ്ഞവർ എന്നെ ക്ഷണിച്ചു. 

ഉമ്മറത്തു നിന്നും കരിങ്കലിന്റെ രണ്ടു മൂന്നു പടികൾ കയറിയാൽ പൂമുഖമായി. രണ്ടു വശത്തും കട്ടിയുള്ള മരപ്പലക പാകിയ തിണ്ണകൾ.  അവധി ദിനങ്ങളിൽ പൂമുഖം അരങ്ങായി മാറും. രണ്ടു തൂണിലേക്കും സാരി വലിച്ചു കെട്ടിയാൽ ഇത് സ്റ്റേജായി. പാട്ടും, ഡാൻസും , നാടകവും, കൈ കൊട്ടി കളിയും പുലരും വരെ നീളും. ഉമ്മറം കാണികളെ കൊണ്ട് നിറയും.വാതിലിനു മുകളിൽ വലിയ കൊമ്പുള്ള മാനിന്റെ തല . അവിടിവിടെ കൊമ്പൊടിഞ്ഞ് പൊടി പിടിച്ച മാനിന്റെ കണ്ണുകളിൽ വല്ലാത്ത ദൈന്യത .

അകത്തേക്കു കടന്നാൽ തളമാണ്. ഇംഗ്ലീഷിലെ എൽ എന്ന അക്ഷരത്തിന്റെ യാകൃതിയിലുള്ള തളത്തിന്റെ ഒരു വശത്താണ് നടുമുറ്റം. കമ്പി വലയിട്ടടച്ചിട്ടുണ്ടെങ്കിലും അതിലൂടെ ഇപ്പോഴും ഒരു കീറാകാശം കാണാം.

തളത്തിന്റെയിടതു ഭാഗത്തെ ജനലിനരികിലാണ് മുത്തശ്ശിയുടെ കട്ടിലുണ്ടായിരുന്നത്. നിലത്തു നിന്ന് രണ്ടടിയുയരത്തിൽ . വെള്ള വിരിപ്പും , വെള്ള തലയിണയുറയുമുള്ള കട്ടിൽ. ആകെ വെളുത്തിട്ടല്ലാതെ മുത്തശ്ശിയെ കണ്ടിട്ടില്ല. വെളുത്ത മുണ്ട്, വെളുത്ത റൗക്ക , വെളുത്ത മുടി. ഓർമ്മയിലൂടെ മുത്തശ്ശിയുടെ സാമീപ്യം അറിയാൻ ശ്രമിച്ചപ്പോൾ ചിന്ത മുറിച്ചു കൊണ്ട് വീട്ടമ്മ പറഞ്ഞു,

ഇപ്പോൾ ഇവിടെയൊന്നും കിടക്കാൻ കഴിയില്ല നിറയെ എലിയാണ്.

മുത്തശ്ശി കിടന്നിരുന്ന കട്ടിലിന്നെതിരെയുള്ള ചുമരു നിറയെ ദൈവങ്ങൾ വസിച്ചിരുന്നു. അവിടെ സന്ധ്യക്ക് വിളക്കുവെച്ചിരുന്നു. ഒരുമിച്ചിരുന്ന് നാമം ജപിച്ചിരുന്നു. 

ഇപ്പോൾ മുത്തശ്ശിയും കട്ടിലുമില്ലാത്ത അകത്തളം. ദൈവങ്ങൾ ഒഴിഞ്ഞു പോയ ചുമർ . നടുമിറ്റത്തിന്റെ ഒരു വശത്ത് ഭസ്മക്കൊട്ട തൂക്കിയിട്ടിരുന്നു. മാറാല മൂടിയ ആ കൊട്ടയിൽ നിന്നും ആരാകും അവസാനമായി ഭസ്മം തൊട്ടതെന്ന് രസത്തോടെ ഓർത്തു. മറ്റേ മൂലയിൽ ചന്ദനമരയ്ക്കാനുള്ള കല്ല്. വെറുതെ വിരലോടിച്ചപ്പോൾ കെട്ടിക്കിടന്ന ഗതകാല സ്മൃതികളുടെ തണുപ്പ് വിരലുകളിലേക്ക് അരിച്ചു കയറി.

തളത്തിൽ നിന്നും ഒരു വശത്തേക്ക് കടന്നാൽ നേരിയ ഇടനാഴിയാണ്. അതിനോട് ചേർന്ന് മൂന്നറകൾ. പണ്ടൊക്കെ ആദ്യത്തെയറയിൽ നിറയെ സാധനങ്ങളായിരുന്നു. രണ്ടാമത്തേത് മച്ചകമാണ്. എപ്പോഴും ചന്ദനവും ചന്ദനത്തിരിയും ഭസ്മവുമൊക്കെ മണക്കുന്ന മച്ച്. അതു തുറക്കാനൊന്നു മടിച്ചു. മച്ചിലേക്ക് കയറാനുള്ള മനശുദ്ധി ഇപ്പോഴുമില്ല. 

ദേവിക്ക് തൊട്ടടുത്തുള്ള അറയാണ് പ്രസവ മുറി . അറയുടെ ഇരുട്ടിലേക്ക് കയറിയപ്പോൾ ഇതോ ആ മുറിയെന്ന് മകൻ  അറിയാതെ ഉറക്കെ ചോദിച്ചു പോയി. സ്വിച്ചിട്ടപ്പോൾ സി എഫ് എല്ലിന്റെ പാൽ വെളിച്ചം മുറിയിൽ നിറഞ്ഞു. ഒരു മൂലയിൽ കട്ടിലുണ്ട്. അതിനു മുകളിൽ കുറെ സാധനങ്ങളും . എലിയെ പേടിച്ചെല്ലാം മുകളിൽ കയറ്റി വെച്ചിരിക്കയാണ് , വീട്ടുക്കാരി പറഞ്ഞു. അനേകം പേർക്കു ജന്മം നൽകിയ ആയിടം ഇന്ന് എലിയുടെ അക്രമത്തെ ഭയന്ന് ഇരുട്ടിലാണ്ടു കിടക്കുകയാണ്. പുറത്തു വന്നപ്പോൾ തീവ്രമായൊരു അനാഥത്വം എന്നെ  പൊതിഞ്ഞു. ഈയിരുട്ടറ തേടിയാണോ ഞാൻ തിരികെ വന്നത്? പഴുതുകളെല്ലാമടച്ചുപൂട്ടിയ ഈ ഈറ്റില്ലത്തിലെവിടെയാണ് ഞാൻ?

അവിടെ നിന്നും കടക്കുന്നത് ഊൺ തളത്തിലേക്കാണ്. കളിച്ചും, കുളത്തിൽ മദിച്ചും വയറെരിഞ്ഞു വരുമ്പോൾ , ഈ തളത്തിൽ ചമ്രം പടിഞ്ഞിരുന്ന്, കൊതിയോടെ കൈകളിൽ ഏറ്റുവാങ്ങിയ ഉരുളകളാണ് വിശപകറ്റിയത്. ഒരു വലിയ പാത്രത്തിൽ എല്ലാം കൂട്ടി കുഴച്ച് അമ്മമ്മ ഞങ്ങളെയൂട്ടും. ഭക്ഷണം, സ്നേഹവാത്സല്യത്തിന്റെ ഉരുളകളായി കൈകളിൽ വെച്ചു തരുന്ന ആ സൗഭാഗ്യം ഞാൻ മറ്റൊരിടത്തും അനുഭവിച്ചിട്ടില്ല. ഇളം ചൂടുള്ള ആ ഉരുളകളുടെ സ്വാദ് പിന്നീടൊരിക്കലും അറിഞ്ഞിട്ടില്ല. 

അടുക്കളയിലേക്ക് ഒന്നെത്തി നോക്കി.  പണ്ട് നാലടുപ്പുകൾ കെടാതെയെരിഞ്ഞ അടുക്കള . അവിടെ നാലു കൈകളുള്ള നാണ്യേമ്മ . കടുക് വറുത്ത, പപ്പടം ചുട്ട, പ്രഥമൻ കുറുകിയ മണം നിറഞ്ഞു നിന്നയടുക്കള . ഇപ്പോൾ,നാലടുപ്പും , ഇനിയൊരിക്കലും കനലെരിയാത്ത വിധം സിമന്റിട്ട് മൂട്ടിയിരിക്കുന്നു. അടുക്കളയെ ചൂഴ്ന്ന രുചിയും മണവും മറ്റെവിടേക്കോ നാടുകടത്തപ്പെട്ടിരിക്കുന്നു

അടുക്കളപ്പുറത്ത് കൈ കഴുകുന്ന കുപ്പയാണ്. അതിനിടതു വശത്ത്, അടച്ചിട്ട വാതിലിനപ്പുറം നീണ്ട ഇടനാഴി. അതിന്റെയറ്റത്ത് കലവറ. അടച്ചിട്ട വാതിലിലേക്ക് നോക്കി, എലിയെ പേടിച്ചടച്ചിട്ടതാവുമല്ലേ എന്നു ഞാൻ ചോദിച്ചപ്പോൾ വീട്ടുക്കാരിക്ക് വലിയ ആശ്വാസം തോന്നി. ഒരാളെങ്കിലും ചോദിച്ചല്ലോ. സഹതാപം പങ്കുവെയ്ക്കാനൊരാളെ കിട്ടിയ ആഹ്ലാദത്തിൽ അവർ എലിയുടെ ശല്യങ്ങളെക്കുറിച്ച് വിസ്തരിച്ചു പറഞ്ഞു. എന്റെ ചോദ്യത്തിലെ വേദനയുടെയാഴം അവർക്കറിയാൻ കഴിഞ്ഞില്ല.

പുറത്തേക്കിറങ്ങുമ്പോൾ അദൃശ്യമായ ഏതല്ലാമോ മാളങ്ങളിൽ നിന്നും അനേകമെലികൾ എന്നെ തുറിച്ചു നോക്കുന്നതു പോലെ തോന്നി. മണ്ണും കല്ലും കൊണ്ടു പടുത്ത ഈ ജീവിത പരിസങ്ങളുടെ ജീർണ്ണതയിൽ നിന്നും എന്റെ പ്രാക്തന സ്മൃതികളുടെ പടിപ്പുരയോളം അവ വന്നെത്തിയിരിക്കുന്നു എന്നു ഞാനറിഞ്ഞു.

ഉമ്മറത്തിനപ്പുറം, താഴെപ്പറമ്പിൽ , ക്ഷയിച്ച ഏതാനും കവുങ്ങിൻ തലപ്പുകൾ. ഒരിക്കൽ ,ആ പറമ്പാകെ അവ തിങ്ങി നിന്നിരുന്നു. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് ചാഞ്ചാടിയാണ് അടയ്ക്ക പറിച്ചിരുന്നത്. വേണ്ടെന്ന് മനസ്സ് പറഞ്ഞിട്ടും ഞങ്ങൾ പറമ്പിന്റെ അറ്റത്തുള്ള കുളത്തിലേക്ക് നടന്നു. പാതിയുമിടിഞ്ഞ കുളപ്പുര ദൂരെ നിന്നേ കണ്ടു. പടവെല്ലാമഴിഞ്ഞുടഞ്ഞ കുളത്തിൽ, ചുറ്റുമുള്ള മരത്തിലെ ഇലകളും കൊമ്പുകളും വീണ് ചീഞ്ഞിരിക്കുന്നു. കൈക്കുടന്നയിൽ തെളിനീരേറ്റി നിൽക്കുന്ന കുളമാണ് ഇന്നും എന്റെയോർമ്മയിൽ. അതിനു പകരമിതാ വക്കിടിഞ്ഞ , പായൽ നിറഞ്ഞ, കെട്ടി കിടക്കുന്ന ഒരല്പം വെള്ളം. ഇനിയീ ചിത്രം മനസ്സിൽ നിന്നും മായ്ക്കാൻ ഞാനൊരു  മഷിത്തണ്ടു എവിടെ തിരയണം?

കുളത്തിൽ നിന്നും നടന്നുകയറിയത് ആളൊഴിഞ്ഞ മുറ്റത്തേക്ക്. ദീപം തെളിയാത്ത തുളസിത്തറ. പിച്ചകവും, മന്ദാരവും നന്ത്യാർവട്ടവും പൊഴിഞ്ഞു വീഴാത്ത നടപ്പാത. അവിടെ നിന്നും നോക്കുമ്പോൾ പണ്ട് പ്രതാപത്തോടെ തലയുയർത്തി നിന്നിരുന്ന നാലുക്കെട്ട് കാണാൻ കഴിഞ്ഞില്ല. പകരം കൂനി കൂടി നിൽക്കുന്ന ഓടിട്ട ഒരു വീടുമാത്രമാണ് മുന്നിൽ. നഷ്ടബോധത്തിന്റെ മുൾപ്പടർപ്പിൽ കുരുങ്ങി മനസ്സു മുറിഞ്ഞു. ഇനി ഓർമകളിൽ മാത്രമവശേഷിക്കുന്ന വിധം പലതും നഷ്ടമായത് ഞാനറിഞ്ഞു.

എന്നിട്ടും ഇടയ്ക്കു കയറി വന്ന കാറ്റിൽ ഒരു പവിഴമല്ലിയുടെ മണമുണ്ടോ എന്നു ഞാൻ മോഹിച്ചു.ഇല്ല . പകരം അടുക്കളയിൽ നിന്നു മുയർന്ന പുതിയ രുചിക്കൂട്ടുകളുടെ ഗന്ധം മാത്രം.  കൂടെ ,മുഖം മൂടിയണിഞ്ഞ എന്റെ നിശ്വാസത്തിന്റെ ഈർപ്പവും. 

എന്റെ നിരാശയും അനാഥത്വവും സുധീർ തിരിച്ചറിഞ്ഞു. അതറിഞ്ഞതു കൊണ്ടാവാം, നമുക്ക് അമ്പലക്കുളത്തിലേക്ക് ചാടാമെനെന്നെ പ്രലോഭിപ്പിച്ചത്. 

പടി കടന്നു ചെന്നപ്പോഴതാ ആകാശത്തു നിന്നാരുടെയോ ഇന്ദ്രനീലക്കല്ലു ഊരി വീണതുപോലെ തെളിവാർന്ന അമ്പലക്കുളം. എന്നെങ്കിലും നീ വരുമെന്നറിയുന്നതു കൊണ്ടാണ് ഞാൻ നിറഞ്ഞു നിൽക്കുന്നതെന്നു പറഞ്ഞതെനെ ക്ഷണിച്ചു. കുളത്തിലേക്കെടുത്തു ചാടി ഞാൻ ശരീരത്തിന്റെ ജഡതയും കൊഴുപ്പും ഇളക്കി കളഞ്ഞു. നീന്തലറിയാത്ത മകൻ പടവിന്റെ സുരക്ഷിതത്തിൽ തുടിച്ചു മദിച്ചു. വെള്ളത്തിന്റെ കുളിരിൽ ആണ്ടു കിടന്നപ്പോൾ കുളക്കരയിലെ കൂറ്റനരയാലിൽ നിന്നും ആലിലകൾ  ജലതലത്തിലേക്ക് വന്ന് തൊട്ടു വിളിച്ചു. കുളിച്ചു കയറുമ്പോൾ ശരീരം തണുക്കും. എങ്കിലും ഒരിക്കലുമൊടുങ്ങാത്ത ഉൾ താപത്തിന്റെ തീക്ഷണത ശമിപ്പിക്കാൻ കുറച്ചുനേരം എന്റെ തറയിലേക്ക് പോരൂ യെന്നു പറഞ്ഞു ക്ഷണിച്ചു. സുഖദുഖങ്ങളും , വിദ്വേഷങ്ങളും, ആകുലതകളും , ആശങ്കകളും, ആസുരതകളും, ജരാനരകളുമേൽക്കാത്ത ജ്ഞാന വ്യദ്ധനെ പോലെ ആ കൂറ്റൻ ആൽ മരം ജന്മാന്തരങ്ങളായി പടർന്നു നിൽക്കുന്നു. എന്നിട്ടും ഞാനീ വഴിയമ്പലത്തിൽ നിന്നും മറ്റെന്തോ തിരഞ്ഞു പോയതെന്തിനായിരുന്നു ?

കൃഷ്ണന്റെയും ഗണപതിയുടേയും അമ്പല മുറ്റത്തിലൂടെ നടന്നു കയറിയത് പ്രകൃതിയൊരുക്കി വെച്ച മരതക ഗൃഹത്തിലേക്ക് (അൻവർ അലിയോട് കടപ്പാട്.) പത്തേക്കറോളം സ്ഥലത്ത് പച്ച കുടകൾ ഏറ്റിനിൽക്കുന്ന മരങ്ങൾ. അവയ്ക്കിടയിൽ വള്ളികൾ, പടർപ്പുകൾ. കൂടൊരുക്കിയ കിളികൾ. ജൈവ വൈവിദ്ധ്യത്തിന്റെ ഉൾവിളികൾ. ചുറ്റും പടർന്നേറുന്ന അശാന്തിക്കിടയിലും ശാന്തിയുടെ തുരുത്തായി നിലക്കൊള്ളുന്ന ചന്ദനക്കാവ്. സർവ്വസാധകയായ ദേവിക്കു മുന്നിൽ കൈകൂപ്പി ഞാനെന്താണ് ആവശ്യപ്പെടേണ്ടത് - കരുണയോ, സ്നേഹമോ, സാഹോദര്യമോ, സഹവർതിത്ത്വമോ? അതോ, ഏതു കൊടും വേനലിലും വാടാത്ത ഒരു കാവ് എന്റെ മനസ്സിലും തീർക്കണേയെന്നോ?

സുധീറിന്റെ വീട്ടിലേക്ക് ചെന്നപ്പോൾ ആരാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ല. അമ്മയുടെ കാതും മനസ്സും പതുക്കെയാണ്. ഉറക്കെ പറഞ്ഞാൽ കാതു കേൾക്കും, മനസ്സ് കേൾക്കണമെന്നില്ല. " വാരിയത്തെ രാജു"വാണെന്ന് സുധീർ ഉറക്കെ പറഞ്ഞപ്പോൾ , " ശാന്തയുടെ മകനാണോ" എന്നു തിരിച്ചു ചോദിച്ചു. അന്നുച്ചയ്ക്ക്  ഭക്ഷണം കഴിച്ചോ എന്നു ഇടയ്ക്ക് മറന്നു പോകുന്ന മനസ്സാണ്. പക്ഷെയെന്റെ അമ്മയെ മറന്നിട്ടില്ല. ഓർമകൾക്കെന്താഴം !

കാറിൽ തിരികെ പോകുമ്പോൾ , ഏതു നിമിഷവും , അദൃശ്യമായ അനേകം പൊത്തുകളിൽ നിന്നും പതുങ്ങി വരാവുന്ന ആ എലികളെന്റെ സ്വാസ്ഥ്യം കെടുത്തി. അവയാരാണ്, അല്ലെങ്കിൽ എന്താണ് ? ഓരോ ജീവകോശങ്ങൾക്കുള്ളിലും പതിയിരിക്കുന്ന ഭയമാവാം. ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഊർജ്ജ സംഭരണികളുടെ അടിഭാഗം കരളുന്ന ജഡത്വമാവാം. സ്വയം ഓരോ മാളങ്ങളിലേക്കുൾ വലിഞ്ഞ് ഒറ്റപ്പെട്ടു പോയ നമ്മൾ തന്നെയാവാം. "അഴലിന്റെ പഞ്ചാഗ്നി നടുവിൽ അഞ്ചിന്ദ്രിയങ്ങളും  പുകയുമ്പോൾ", നിരന്തരമായ ജീവിത യുദ്ധത്തിൽ തളർന്നേകനാവുമ്പോൾ , രോഗപീഡയുടെ വേദനയിൽ പിടയുമ്പോൾ , ഒരിറ്റു കനിവും കാരുണയും തണലായി  കരുതി കാത്തിരുന്ന മുത്തശ്ശി മരത്തിന്റെ തായ് വേരാണ് ആ എലികൾ കരളുന്നത്. തൊഴുത്തിലെ പൈയ്യും , തൊടിയിലെ മാവും  മുറ്റത്തെ മുല്ലയും പോരെന്ന് തോന്നി , നിധി തേടി നഗരങ്ങളിലേക്ക് പോകുമ്പോൾ നാമുപേക്ഷിച്ചു പോയ അഭയ കേന്ദ്രത്തിന്റെ നെടുത്തൂണുകൾക്കിടയിലാണ് അവ പതിയിരിക്കുന്നത്. എല്ലാ വാതിലും ജനലുമെപ്പോഴുമടച്ച് തങ്ങളുടെ തന്നെ ഉള്ളിലേക്കുള്ളിലേക്ക് നമ്മെ ചുരുങ്ങാൻ പ്രേരിപ്പിക്കുന്ന വിധം നമ്മുടെ ജീവിതത്തിലേക്ക് അവ അതിക്രമിച്ചു കയറിയിരിക്കുന്നു. ആഘോഷങ്ങളും , ആരവങ്ങളുമൊഴിഞ്ഞു പോയ അകത്തളങ്ങളിലെ കഴുക്കോലുകൾ അവ കാർന്നെടുത്തിരിക്കുന്നു. നടന്നു തളർന്ന്, വെറും നിലത്തിന്റെ കുളിർമ്മയിൽ ഒരല്പം വിശ്രമിക്കുമ്പോൾ, അരമതിലിൽ കാലാട്ടിയിരുന്ന് സ്വപ്നങ്ങൾ കാണുമ്പോൾ കരളും, കാലും കരണ്ടു തിന്നാൻ തയ്യാറായി അനേക മെലികൾ എവിടെയോ പതിയിരിക്കുന്നു എന്ന യറിവ് എന്നെ ഭയചകിതനാക്കുന്നു. ഇനിയൊരു വാടകക്കാരനായി പോലും ഈ ശരണാലയത്തിലേക്ക് തിരിച്ചു വരാൻ ആവാത്ത വിധം അതിന്റെ അടിത്തറയിലേക്കിറങ്ങുന്ന കൂർത്ത പല്ലുകൾ അമരുന്നത് തലമുറകളായി പകർന്നു കിട്ടിയ ഒരു സംസ്കാരത്തിലാണ്. കൂടുമ്പോൾ ഇമ്പം തോന്നാത്ത വിധം ശിഥിലമായി പോയ കൂട്ടുകുടുബത്തിന്റെ, എല്ലാവരേയും കൂട്ടി നിർത്താൻ ശ്രമിച്ച ഒരു പൈതൃകത്തിന്റെ, ജീർണതയിലാണ് അവർ അഭിരമിക്കുന്നത്. 

ഇനി മറ്റൊരു ജന്മത്തിനും ഇടം കൊടുക്കാത്ത വിധം ഈറ്റിലത്തിന്റെ ഇരുട്ടിൽ ഈ ക്ഷുദ്ര ജീവികൾ പ്രതിരോധമുയർത്തുമ്പോൾ ,   ഞാനെന്തു ചെയ്യണം ?

ഈയിടം ചുടണോ? അതൊ വിടണോ? തേങ്ങാക്കൊത്തിന്റെ പ്രലോഭനങ്ങളിൽ എലിപ്പത്തായങ്ങളിലേക്ക് അനായാസം കയറി വരുന്നവയല്ല ഇവരെന്ന് എനിക്കറിയാം.

എന്റെ നിരാശ മകനറിഞ്ഞു. " സാരമില്ല. അച്ഛന് ജനിച്ചയിടം എന്നു പറയാനെങ്കിലും ഒരു സ്ഥലമുണ്ട്. എനിക്കോ ? ശരിയാണ്, അവൻ ജനിച്ചയിടം തേടി ചെന്നാൽ നിറയെ വെളിച്ചവും ആർഭാടവുമുള്ള ഏത് ആശുപത്രി മുറിയിലാണ് ചെന്നെത്തുക? എനിക്ക് ചൂണ്ടി കാണിക്കാൻ ഒരു മുറിയെങ്കിലും ഉണ്ട് എന്ന സത്യം മനസ്സിൽ കുളിരു നിറച്ചു. കാറിന്റെ ചില്ല് താഴത്തിയിട്ടപ്പോൾ കാറ്റ് മുഖത്തേക്ക് വീശി. അപ്പോൾ, തെളിനീരിൽ കുളിച്ച കുളിരോർമയിൽ, നൂറ്റാണ്ടകളായി ആലിലകൾ ഉരുക്കഴിക്കുന്ന ശാന്തി മന്ത്രങ്ങളിൽ, ഋതുഭേദങ്ങളിലും ഒരിക്കലും വാടാതെ തന്റെ നെഞ്ചിലേറ്റി നിൽക്കുന്ന കാവിന്റെ ഹരിതാഭകളിൽ, ഞാൻ പ്രതീക്ഷയുടെ നാമ്പു കണ്ടു. ആത്മാവിരിക്കുന്ന ശരീരങ്ങളിൽ നിന്നും, ശരീരം പാർക്കുന്നയിടങ്ങളിൽ നിന്നും ഭയത്തെ, ഒറ്റപ്പെടലിനെ , ജീർണ്ണതയെ , പ്രകൃതി സംഗീതത്തിന്റെ മാന്ത്രികതയിൽ, മാളങ്ങളിൽ നിന്നും പുറത്തു ചാടിക്കുന്ന ഒരു കുഴലൂത്തുകാരൻ വരുമെന്നും, അവയെ കുന്നിൻച്ചെരിവിന്നപ്പുറത്തെ ചക്രവാള സീമയിലേക്ക് നയിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു.

അതുവരെ, എന്റെ ഓർമകളും ഗൃഹാ തുരത്വവും വെറും കാൽപനികതയാണെന്ന പരിഹാസമറിഞ്ഞും, " Memories beautify life, but only forgetting makes it bearable" എന്ന് ബൽസാക്ക് പറഞ്ഞത് അയവിറക്കിയും , ഞാനെന്റെ ഓർമകളിലേക്ക് തിരിച്ചു പോകട്ടെ.