മനസ്സിൽ അതിർത്തികൾ വരയ്ക്കുമ്പോൾ
അതിർത്തിയാണോ ശത്രുവാണോ ആദ്യമുണ്ടായത്? ഒരതിർത്തി നിശ്ചയിച്ചു ഇതിനിപുറം വരുന്നവരൊക്കെ ശത്രുക്കൾ എന്ന് തീരുമാനിക്കുകയാണോ , അതോ, ശത്രുവിനെ ആദ്യം അടയാളപ്പെടുത്തി , അവരെവിടെ നിൽക്കണമെന്ന് അതിർത്തി വരച്ചു ഉറപ്പിക്കുകയോ? രണ്ടായാലും, സാഹചര്യങ്ങൾക്കും , സ്ഥിതിക്കുമനുസരിച്ചു അതിർത്തികളും , ശത്രുക്കളും മാറി മാറി വരുന്ന അത്ഭുതകരമായ കാഴ്ച നാം കാണാറുണ്ട് .പലപ്പോഴും അതിർത്തിക്കുള്ളിൽ അതിർത്തികളുണ്ടാവുന്ന, ശത്രുക്കൾ മിത്രങ്ങളാവുന്ന അപൂർവ കാഴ്ച.
അതിർത്തികൾ ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നത് രാജ്യങ്ങൾക്കിടയിലാണ്. എല്ലാ രാജ്യങ്ങൾക്കും ഇത് ബാധകമാകണമെന്നില്ല. പല യൂറോപിയൻ രാജ്യങ്ങളിലും
അതി സാധാരണമായ ഇടങ്ങളിൽ കൂടിയാണ് അതിർത്തികൾ കടന്നുപോകുന്നത്. അവിടെ കലഹങ്ങൾ കുറവാണ്.
രക്തപങ്കിലമായ ഒരു ഭൂതകാലവും, ഒരിക്കലും
ഉണങ്ങാൻ അനുവദിക്കാത്ത മുറിവുകൾ പേറുന്നവരും, ഒരിക്കൽ ഒന്നായിരുന്ന് പിന്നീട് രണ്ടായി തീർന്ന
രാജ്യങ്ങളും തമ്മിലാണ് ശത്രുതയേറുന്നത് എന്ന് തോന്നുന്നു.
രാജ്യങ്ങളുടെ സൈന്യവും, ആയുധ സന്നാഹങ്ങളുമൊക്കെ ശത്രുവിൽ നിന്നും അതിർത്തി സംരക്ഷിക്കാനുള്ളതാണ്. തന്റേതായ ഒരിഞ്ചു ഭൂമി പോലും ശത്രുവിന് കൊടുക്കാനാവില്ല. അതിർത്തി കടന്നെത്തുന്ന ശത്രുവിന്റെ( ചിലനേരങ്ങളിൽ അതിർത്തി കടന്നു ചെന്നും) നെഞ്ചിൽ കാലമർത്തി നില്കുകയെന്നതാണ് ഏതൊരു രാജ്യത്തിന്റെയും ആഗ്രഹം.ശത്രു കാല്കീഴില് ഞെരിഞ്ഞമരുമ്പോൾ , രാജ്യമാകെ ആഹ്ളാദത്തിൽ മതിമറക്കുന്നു, രാജ്യാധിപന്മാർക് ജയ് വിളിക്കുന്നു, തന്റെ രാജ്യത്തിൻറെ കരുത്തിൽ അഭിമാനം കൊള്ളുന്നു. അവിടെ സൈനികർ മാത്രമല്ല, ഓരോ സാധാരണ പൗരനും ശത്രുവിന്റെ നെഞ്ചിൽ കാലമർത്തി നിൽക്കുന്നതായി ഭാവനയിൽ കാണുന്നു . അതവർക്ക് നൽകുന്ന ലഹരി ചെറുതല്ല.
യുദ്ധം ജയിച്ചു രാജ്യത്തിൻറെ അകത്തേക്കു വരുമ്പോൾ നമ്മെ കാത്തിരിക്കുന്നത് മറ്റൊരു കാഴ്ചയാണ്. ഏതോ മലമുകളിൽ നിന്നും ഉദ്ഭവിച്ചു, കടലിലേക്കൊഴുകുന്ന നദി രണ്ടു സംസ്ഥനങ്ങളെ ശത്രുക്കളാക്കുന്നു .നദിയതിന്റെ പ്രകൃതിദത്തമായ ഇച്ഛക്കനുസരിച്ചാണ് ഒഴുകുന്നത്.അതിനു സംസ്ഥാനമെന്നും, അതിർത്തിയെന്നുമുള്ള വേർതിരിവൊന്നുമില്ല.എന്നാൽ നാമതുണ്ടാക്കി തീർക്കുന്നു. നദി ഉത്ഭവിക്കുന്ന സംസ്ഥാനം നദിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുമ്പോൾ അയൽ സംസ്ഥാനം ശത്രുവാകുന്നു. ശത്രുവിന്റെ അതിർത്തി കടന്നു
പുഴയൊഴുകാതെ നോക്കേണ്ടത് ഈ സംസ്ഥാനത്തിന്റെ ആവശ്യമാകുന്നു.അതിനവർ പുഴയുടെ കഴുത്തിൽ കുരുക്കിട്ട് മുറുക്കുന്നു. അതിന്റെ സ്വച്ഛന്ദമായ ഒഴുക്കിനെതിരെ കല്ലുകളെടുത്തു വെച്ച് അതിനെ ശ്വാസം മുട്ടിക്കുന്നു.കുടിക്കാനും, വിത്തിറക്കാനും വെള്ളമില്ലാതെ അയൽ സംസ്ഥാനം വീർപ്പുമുട്ടുമ്പോൾ ഇപ്പുറം വിജയാഘോഷം തുടങ്ങുന്നു . അല്പം മുമ്പ് രാജ്യത്തിൻറെ വിജയത്തിന് വേണ്ടി ഒരുമിച്ചു
ജയ് വിളിച്ചവരാണ് . അതിർത്തിക്കിപ്പുറമുള്ള ശത്രുവിനെ
നേരിടാൻ ഒറ്റകെട്ടായി പൊരുതുമെന്നു പ്രതിജ്ഞയെടുത്തവർ ആണിന്നു ഒരു പുഴയുടെ പേരിൽ അതിർത്തിക്കപ്പുറമിപ്പുറം നിന്ന് കലഹിക്കുന്നത്.ഇവിടെ അതിർത്തിക്കുള്ളിൽ മറ്റൊരതിർത്തി രൂപപ്പെടുന്നു.അതിനു, അതിർത്തിക്കിപ്പുറം, പ്രകൃതി കനിഞ്ഞു നൽകിയ ഒഴുക്കിന്റെ കഴുത്തിൽ കാലമർത്തി വെച്ചാണ് നാം വിജയം സ്ഥാപിച്ചെടുക്കുന്നത്.
അടുത്ത താള് മറിക്കുമ്പോൾ ചിത്രം അതിലേറെ വിചിത്രമാവുന്നു. ഇവിടെ മതം ശത്രുവും, വിശ്വാസം അതിർത്തിയുമാവുന്നു. എല്ലാ മതങ്ങളും അടിസ്ഥാനപരമായി പറയുന്നത് സ്നേഹത്തെ കുറിച്ചും, സഹവർത്തിത്വത്തെ കുറിച്ചും , അനുകമ്പയെ കുറിച്ചുമൊക്കെയാണ്. അതിലേക്കുള്ള വഴികളിൽ, ആ വഴി നടക്കുമ്പോൾ ഉള്ള രീതികളിൽ മാത്രമേ വ്യത്യാസമുള്ളു .ഒരേ രാജ്യക്കാരും, ഒരേ സംസ്ഥാനക്കാരും, ഒരേ ഭാഷ സംസാരിക്കുന്നവരും തന്നെ , വസ്ത്രധാരണത്തിന്റെയും , ഭക്ഷണത്തിന്റെയും ഒരല്പം വ്യത്യാസത്തിന്റെ പേരിൽ പരസ്പരം ശത്രുക്കളാവുന്നു. ലോക ശാന്തിക്ക് ഒരാൾ നടത്തുന്ന പ്രാർത്ഥന മറ്റേയാളെ അസ്വസ്ഥനാകുന്നു . ഒരാളുടെ ഭക്ഷണത്തിന്റെ രുചിഗന്ധങ്ങൾ മറ്റവനെ മടുപ്പിക്കുന്നു. അവന്റെ വസ്ത്രം ഇവനെ ചൊടിപ്പിക്കുന്നു . അവനെ ഒരു അരികിലേക്ക് തള്ളിമാറ്റി , മുന്നോട്ടു
വരാൻ കഴിയാത്ത വിധം ഒരു മൂലയിൽ തളച്ചിട്ട് ശ്വാസംമുട്ടികലാണ് ഇതിനുള്ള പോംവഴിയെന്നു ഒരു കൂട്ടർ കണ്ടെത്തുന്നു. രാജ്യരക്ഷക്ക് ഒരുമിച്ചു
ആയുധമേന്തിയവർ , ഉടുതുണിയുടെയും, അന്നത്തിന്റെയും പേരിൽ അതിർത്തി വരച്ചു പരസ്പരം ശത്രുക്കളാവുന്നു. ഈയടർത്തി മാറ്റൽ വെറും ബാഹ്യമായി സംഭവിക്കുന്ന ഒന്നല്ല . മാനുഷിക ബന്ധങ്ങളെയും, മനുഷ്യ മനസിനെയും തന്നെ പകുത്തു മാറ്റി ,രക്തം ചിന്താൻ വരെ നമ്മെ തയാറാകുന്ന തലത്തിലേക്ക് ആ വിദ്വേഷം വളർന്നിരിക്കുന്നു. ബാലന്റെ രൂപത്തിൽ വന്ന് , ഉപായത്തിൽ ഓരോ അടിയും അളന്നു വാങ്ങി, ഒടുവിൽ ആകാശത്തോളമുയരുന്ന വാമനപാദങ്ങൾ നീളുന്നത്,
മറ്റു വിശ്വാസങ്ങളെയൊക്കെ ശ്വാസം മുട്ടിക്കാൻ, അവരുടെ കഴുത്തിന് നേരെ തന്നെയാണ്.
രാജഭരണത്തിന്റെയും , ഏകാധിപതികളുടെയും കൊടും ക്രൂരതകളും, കണ്ണിൽച്ചോരയില്ലായ്മയും നമുക്ക് കേട്ട് കഥകളല്ല. അത് വെറും
ചരിത്രം പോലുമല്ല . പലരും അനുഭവിച്ചറിഞ്ഞ, ഇനി അവർത്തിക്കപ്പെടാതിരിക്കാൻ മുന്നറിയിപ്പ് എന്ന നിലയിലടയാളപ്പെടുത്തി വെച്ചിട്ടുള്ള ഒരു വിപത്താണത് . പരിമിതികൾ ഏറെ ഉണ്ടങ്കിലും, അതിൽ നിന്നുമുള്ള രക്ഷ മാർഗം ജനാധിപത്യ സമ്പ്രദായമാണ്. ജനാധിപത്യം ഏറ്റവും ശ്രേഷ്ടമൊന്നുമല്ലെങ്കിലും ,ഇന്ന് ലഭ്യമായ സമ്പ്രദായങ്ങളിൽ താരതമ്യേന അതാണ് ഭേദം. എന്നാൽ അധികാര വർഗത്തിനെന്നും ഏകാധിപത്യത്തോടാണ് താത്പര്യം. പുറമേക്ക് ജനഹിതമെന്നൊക്കെ പറയുമെങ്കിലും , ഉള്ളിൽ എന്നും സ്വന്തം ഇഷ്ടങ്ങളെ നടപ്പിലാക്കാനാണ് ഏതൊരു ഭരണാധികാരിക്കും ഇഷ്ടം. അതുകൊണ്ടുതന്നെ ജനാധിപത്യ സമ്പ്രദായങ്ങളെ തുരങ്കം വെക്കേണ്ടത് അവരുടെ ആവശ്യമാണ്. അപ്പോൾ പ്രതിപക്ഷം അവരുടെ നിതാന്ത ശത്രുവാകുന്നു . പ്രതിപക്ഷത്തിനെ ഉന്മൂലനം ചെയേണ്ടത് ഭരണപക്ഷത്തിന്റെ അനിവാര്യതയാണ് .
പ്രതിപക്ഷത്തിനെ വശീകരിക്കാൻ ഭരണപക്ഷം പലവിധ പ്രലോഭനങ്ങളുമായി എത്തുന്നു . അതുവരെ രാജ്യത്തിൻറെ രക്ഷകർ എന്ന് അവകാശപ്പെട്ടവർ പെട്ടന്നു ശത്രുവായി
മാറുന്നു. ശക്തിയും അധികാരവും ഉള്ള ഭരണകൂടത്തിന്റെ കരുത്തിൽ നിന്നും , തന്ത്രങ്ങളിൽ നിന്നും തങ്ങളുടെ ആട്ടിന്കൂട്ടങ്ങളെ രക്ഷിക്കാൻ പ്രതിപക്ഷം അവരെ ആട്ടിത്തെളിച്ചു സുഖവാസ കേന്ദ്രങ്ങളിൽ അടച്ചിടുന്നു. എന്നിട്ടു അതിന്നു ചുറ്റും പ്രതിരോധത്തിന്റെ അതിർത്തി തീർക്കുന്നു. അതിർത്തിക്കപ്പുറം ഭരണകൂടം ശത്രുവാകുന്നു. അല്പം ദിവസങ്ങൾക്കു മുമ്പ് ഒരുമിച്ചിരുന്നു ശത്രുക്കളെ തുരത്തിയവർ പരസ്പരം ശത്രുക്കളാവുന്നു. പണവും, പദവിയും കൊണ്ട് കൊടുക്കൽ വാങ്ങലുകൾ
നടത്തി അവർ ജനാധിപത്യത്തിന്റെ കഴുത്തിൽ കയറിട്ടു മുറുക്കുന്നു. ജനാധിപത്യം നൽകുന്ന മൂല്യങ്ങളെ, സുരക്ഷകളെ ശ്വാസം മുട്ടിക്കേണ്ടത് അധികാരമാളുന്നവരുടെ ലക്ഷ്യമാണ് . അതുകൊണ്ടു ആ വലിയ മതിൽകെട്ടിന്റെ അതിർത്തിക്കപ്പുറം അവരെന്നും ഉണ്ടാവും. ജനാധിപത്യത്തിന്റെ പ്രധിനിധികളാണെങ്കിലും സത്യസന്ധതയും, നൈതികതയും തൊട്ടുതീണ്ടീട്ടില്ലാത്തവരാണ് മതിലിനപ്പുറമെന്നും , അവരെ പ്രലോഭിപ്പിച്ചു , തങ്ങളുടെ ഉറച്ച കാല്മുട്ടുകൾക്കു കീഴിൽ അവരെ ഞെരിച്ചമർത്താൻ കഴിയുമെന്നും അധികാരികൾക്കറിയാം. ആ പ്രതിനിധികളെ വിലയ്ക്ക് വാങ്ങി, കാൽകീഴിലിട്ടു അരയ്ക്കുമ്പോൾ ശ്വാസം മുട്ടുന്നത് ജനാധിപത്യത്തിനാണ്. അതാണ് ഭരണാധികാരികാവശ്യവും.
മനുഷ്യൻ ചന്ദ്രനിലോളമെത്തി . അതിനപ്പുറം എത്താനുള്ള കഴിവും അവൻ ആർജ്ജിച്ചിട്ടുണ്ട്. ശരീരത്തെ ബാധിക്കുന്ന ഒരു വിധം എല്ലാ രോഗങ്ങളെയും പ്രധിരോധിക്കാനുള്ള മരുന്ന് കണ്ടുപിടിച്ചു എന്നവൻ അഹങ്കരിക്കുന്നു ( കൊറോണ ഒഴികെ). എത്ര അകലെയുള്ളവരെയും കാണാനും സംസാരിക്കാനുമുള്ള വിദ്യ അവൻ സ്വന്തമാക്കിയിട്ടുണ്ട്.. ഇതൊക്കെയാണെങ്കിലും, ശാസ്ത്രലോകത്തു നേടിയെടുത്തിട്ടുള്ള വികാസം മനുഷ്യമനസ്സിന് നേടിയെടുക്കാൻ ആയിട്ടില്ല. അത് കൂടുതൽ സങ്കുചിമായി എന്നതാണ് സത്യം. അതുകൊണ്ടാണ് നമ്മൾ കറുപ്പിനും വെളുപ്പിനും നടുവിൽ അതിർത്തി വരയ്ക്കുന്നത്. എത്ര പുരോഗമിച്ചാലും വെളുപ്പിന്റെ അതിർത്തികടന്നു കറുപ്പിന്നെ അംഗീകരിക്കാൻ നമുക്കാവുന്നില്ല. സൃഷ്ടിയുടെ തീയിൽ നിന്നും സൗവർണനിറമാർന്നു ജനിച്ചവൻ, അരികുകരിഞ്ഞവനെ അരികിലേക്ക് മാറ്റിനിർത്തുന്നു. തൊലിയുടെ നിറം നാം തിരഞ്ഞെടുത്തതല്ല എന്നറിയുമ്പോളും, മറ്റൊരു നിറമുള്ളവൻ നമ്മുടെ ശത്രുവാകുന്നു. പരിണാമത്തിന്റെ ആദ്യപടവുകളിൽ നമുക്കൊരേ
നിറമായിരുന്നെന്നു വിസ്മരിക്കുന്നു.ഇവിടെ നാം അതിർത്തി വരയ്ക്കുന്നത് നമ്മുടെ മനസിനുള്ളിലാണ്. ഇവിടെ രാജ്യവും, സംസ്ഥാനവുമൊക്കെ അപ്രസക്തമാവുന്നു. ഒരേ രാജ്യത്തിൻറെ പതാകയ്ക്ക് കീഴിൽ നാം ശത്രുക്കളാവുന്നു .
അധികാരത്തിന്റെ അടയാളമണിഞ്ഞൊരാൾ , കറുത്ത തൊലിയുള്ള ഒരാളെ മുട്ടിനടിയിൽ അമർത്തിപ്പിടിച്ചു, ശ്വാസം മുട്ടിച്ചു കൊന്നത് നമ്മിൽ പലരെയും അസ്വസ്ഥരാക്കിയത് എന്തുകൊണ്ടാണ്? ഈ മുഖംമൂടി എടുത്തു മാറ്റിയാൽ, മനസ്സ് കറുത്തതാണെങ്കിലും, തൊലിപ്പുറം വെളുക്കണമെന്നൊരു മോഹം എല്ലാവർക്കുമുണ്ട് . സത്യത്തിൽ ജീവിതത്തിന്റെ ഓരോ നിമിഷവും നമ്മിൽ പലരും ജീവിക്കുന്നത് പലരുടെയും, പലതിന്റെയും കഴുത്തിൽ മുട്ട് അമർത്തി വെച്ചിട്ടാണ്. അവിടെ ശത്രു മിത്രവും, മിത്രം ശത്രുവും ആകുന്നു. അതിർത്തികൾ വരച്ചും , മായ്ച്ചും പുനർനിർമ്മിക്കുന്നു . എങ്കിലും ശത്രുവും, അതിർത്തിയും ഇല്ലാതാവുന്നില്ല. പുതിയ രൂപത്തിലും, ഭാവത്തിലും വന്നു അവ നമ്മുടെ ഉള്ളിലെ നന്മകളെ ഊറ്റികുടിക്കുന്നു.രാജ്യങ്ങൾ എത്ര യുദ്ധം നയിച്ചാലും, മനുഷ്യമനസുകളുടെ ഉള്ളിൽ അതിർത്തി വരയ്ക്കുന്നിടത്തോളം കാലം മനുഷ്യൻ ജയിക്കുന്നില്ല.
No comments:
Post a Comment