ഒറ്റമുറികൾ
ഞങ്ങളുടെ വീടുകൾക്ക് കാവലായി രണ്ടുപേർ
ഒന്നിടവിട്ട ദിവസങ്ങളിൽ അവർ വരും
കാവലിനെങ്കിലും, തികച്ചും വ്യെത്യസ്തരായ രണ്ടുപേർ
ഒരാൾ വടക്കു നിന്നും, മറ്റെയാൾ തെക്കുനിന്നും
വടക്കു നിന്ന് സദാനന്ദനും, തെക്കുനിന്നു പരീതും
സദാനന്ദന് സ്കൂട്ടറും, പരീതിനു സൈക്കിളും ആണ് കൂട്ടു
ഒരാൾ മിതഭാഷി , മറ്റെയാൾ സംസാരത്തിന്റെ പ്രളയം
വടക്കൻ പാന്റിടുമ്പോൾ , തെക്കൻ ഇടത്തോട്ട് മുണ്ടെടുത്തിറങ്ങി
സദാനന്ദൻ മീൻ പൊരിക്കുമ്പോൾ, പരീത് ബീഫുലർത്തുന്നു
ഒരു ദിവസം ചന്ദ്രികയെങ്കിൽ, അടുത്ത ദിവസം ദേശാഭിമാനി
നമ്മൾ" എന്ന് സദാനന്ദൻ തുടങ്ങിയാൽ," ഞമ്മള്" എന്ന് പരീത് മുഴുമിപ്പിക്കും
ഇങ്ങനെ ഒരുതരത്തിലും യോജിപ്പില്ലാത്തവരെങ്ങിനെ
നമ്മുടെ വീട് കാക്കും? ഞാൻ മാനേജരോട് ചോദിച്ചു
നരച്ച താടിയുഴിഞ്ഞു , തത്വജ്ഞാനിയായ മേനേജർ പറഞ്ഞു
" അത് സാറിന്റെ വീക്ഷണത്തിന്റെ കുഴപ്പമാണ്, എല്ലാം
വ്യെത്യസ്തമെന്നു കരുതാതെ സമാനതകളിലേക്കു കൺതുറക്കു"
പുതിയ ഒരു ജോഡി കണ്ണട വെച്ച് ഞാൻ നോക്കി
എന്തെന്നില്ലാത്ത, സനാതനമായ സമാനതകൾ!!
ഒരു പൂച്ചയെങ്ങാനും മതില് ചാടിയാൽ രണ്ടു പേരും തോക്കെടുക്കും
അറിയാത്ത ഒരൊച്ച, വേണ്ടാതയോരനക്കം കണ്ടാൽ
എവിടെയാണെങ്കിലും അവർ ഓടിയെത്തും,
കാവൽ നിൽകുമ്പോൾ അവർക്കു ഒരേ യൂണിഫോം
വേറിട്ട ദിവസങ്ങളിലാണെകിലും ഒറ്റ മുറിയിൽ താമസം
ഒരേ അടുപ്പിൽ ബീഫും, മീൻ കറിയുംവെച്ചു
ഉണ്ണുന്നു
ഒരേ പത്രകാരനിൽ നിന്നും പത്രം വാങ്ങി, ചന്ദ്രിക മടക്കി
ദേശാഭിമാനിയും, ദേശാഭിമാനി മടക്കി ചന്ദ്രികയും വായിക്കുന്നു
വേനലിൽ ഒരേ മാച്ചോട്ടിലെ തണലിൽ ഇരിക്കുന്നു
മഴയത്തു ഒരേ കുട നിവർത്തി പാറാവ്ഉറപ്പിക്കുന്നു
സദാനന്ദൻ രാമായണം വായിച്ചെഴുന്നേറ്റ തഴ പായയിൽ
പരീത് നാലുനേരവും മുടങ്ങാതെ നിസ്കരിക്കുന്നു
രാത്രി, വിരിപ്പ് മാത്രം മാറ്റി ഒരേ കട്ടിലിൽ കിടക്കുന്നു
എന്തിനും " ഞങ്ങളുണ്ട്" എന്നൊരെ ഭാഷയിൽ ഉറപ്പു തരുന്നു
അങ്ങിനെ നോക്കുമ്പോൾ എങ്ങും സമാനതകൾ മാത്രം
ഒന്നും രണ്ടാകാത്ത, എല്ലാം ഒന്നാകുന്ന ചാരുത
പതുക്കെയെന്റെ വീട് വലുതായി വലുതായി ഹിമാലയത്തോളമുയർന്നു
അവിടെയിരുന്നു നോക്കുമ്പോൾ താഴ്വരയാകെ പലതരം
പുഴകളും, പൂക്കളും, പക്ഷികളും, പൂമ്പാറ്റകളും
പുകക്കുഴലിൽനിന്നും ഉയരുന്ന പല രുചികളും, ഗന്ധങ്ങളും
പലഭാഷയിലെ പാട്ടുകൾ, പല വേഷത്തിലെ നൃത്തങ്ങൾ
ജീവന്റെ തുടിപ്പുകൾ, ലഹരികൾ, ഉത്സവാഘോഷങ്ങൾ
അതിനിടയിലെല്ലായിടത്തും , ഒരിക്കലുമടയാത്ത അകക്കണ്ണു പോലെ
സദാനന്ദനും , പരീതും പങ്കിട്ടെടുക്കുന്ന ഒറ്റമുറികൾ
എന്റെയും, നിന്റെയും രക്ഷക്ക് , അദൃശ്യമെങ്കിലും
പൈതൃകത്തിന്റെ വേരാഴത്തോളം
ചെല്ലുന്ന ജാഗ്രത
ആ ഒറ്റമുറിയിൽ ഇരുന്നു ഞാനീ കവിത കുറിക്കുന്നു.
രാജേഷ് ആത്രശ്ശേരി
Taking memories backword. Gives a cool feel.Manoj,bangalore
ReplyDeleteThanks Manoj.
ReplyDelete