തിരികെ വന്നപ്പോൾ
നടക്കാനിറങ്ങിയപ്പോൾ വേലിത്തലപ്പിൽ നിന്നും
ഒരു പടർവള്ളിയിറങ്ങി വന്ന് കാലിൽ ചുറ്റി
പരിചിതഭാവത്തിലെന്തോ പറയാനാഞ്ഞു
ഇലകൾ കൊണ്ട് കാലിൽ പതുകെ തലോടി
" ഞാൻ തിരികെ വന്നു, നമുക്കിനിയും" കാണാമെന്നു
പറഞ്ഞതിന്നെ വേലിക്കലേക്കു വെക്കുമ്പോൾ കണ്ടു
തളിരിലയിൽ കണ്ണീരുപോലെ ഒരു മഞ്ഞിൻ കണം.
തിരികെ വരുമ്പോൾ എവിടെ നിന്നോ ഓടിയെത്തി
കുറുഞ്ഞി പൂച്ച, മ്യാവൂവിൽ പരിഭവം നിറച്ചു
വാലുയർത്തി, കാലിലുരുമ്മിഅത് ചുറ്റും നടന്നു
പതുക്കെയെടുത്തു തലോടുമ്പോളവൾ കണ്ണുകൾ ചിമ്മി
ഇനി ഞാനിവിടെ തന്നെയുണ്ട് എന്ന് പറഞ്ഞു
പടിവാതിലിൽ അതിനെ ഉപേക്ഷിക്കുമ്പോൾ കണ്ടു
ചിമ്മി തുറന്ന കണ്ണിൽ തങ്ങി നില്കും പരിഭവം
വൈകുന്നേരം" മൂന്നും കൂടിയേടത്തേക്കിറങ്ങി
അങ്ങാടിയാകെ മാറിയിരിക്കുന്നു ,പുത്തനുടുപ്പിട്ടതു പോലെ
ചുറ്റും ചില്ലു കെട്ടിടങ്ങളും, പാൽ വിളക്കുകളും
പഴയതായി വൈദ്യശാല മാത്രം ബാക്കിയുണ്ട്
കയറിചെന്നപ്പോൾ വൈദ്യർക്കു തെളിഞ്ഞ ഓർമ
പഴയ ശീലത്തിൽ പത്തു ഔൺസ് ദശമൂലാരിഷ്ടം കുടിച്ചു
ഒരു കുപ്പി നീലി ഭൃംഗാദി വാങ്ങി തിരിച്ചിറങ്ങി
അങ്ങാടിക്കപ്പുറം പുഴയാകെ വറ്റിവരണ്ടിരിക്കുന്നു
എങ്കിലും കാലെടുത്തു വെച്ചപ്പോൾ മണലിന് പരിചിത ഭാവം
ഞാൻ നടന്നു വളർന്ന പൂഴിപ്പരപ്പ് അല്ല ഇത്
വാരി വാരിയെടുത്തതിന്റെ ബാക്കി മാത്രം
എന്നിട്ടുമിതു, ഒരു യന്ത്രത്തിനും കൊടുക്കാതെ നെഞ്ചിൽ
കാത്തു വെച്ചിരിക്കണം ഓരോ കാലടിയുടെയും സ്പന്ദനം
അപ്പോൾ കാറ്റു വന്ന് കാതിൽ പറഞ്ഞു
കാത്തിരിക്കുന്നു പുഴ, ഒരല്പം കൂടി മുന്നോട്ടു നടക്കു
നനവാർന്ന തടത്തിലിരുന്നപ്പോൾ പുഴ ലോഹ്യം പറഞ്ഞു
" പ്രായമായി,
വയ്യ പഴയതു പോലെയൊഴുകുവാൻ
എങ്കിലും കാത്തുവെച്ചിട്ടുണ്ടീ നെഞ്ചിൽ കാലങ്ങളായി
നിനക്കോർമയിൽ മുങ്ങി കിടക്കുവാൻ ഒരല്പം ജലം
കണ്ണീർ നിറഞ്ഞ പുഴകണ്ണിന്റെ ഇളംചൂടിൽ ആഴ്ന്നു കിടക്കുമ്പോൾ
അങ്ങകലെ ആകാശത്തു മെല്ലെയുയർന്നു
ഞാൻ ഉപേക്ഷിച്ചെങ്കിലും എന്നെ
ഇതുവരെയും കൈവിടാത്ത ഒരു മുഴുചന്ദ്രൻ!!!
രാജേഷ് ആത്രശ്ശേരി
ഇഷ്ടപൈടടു ഈ നടതതം. മുനനൊടടു പോകൂ ഇനിയും
ReplyDeleteVaakulude ozhukk 💞
ReplyDelete