Thursday, June 29, 2023

മാങ്കോസ്റ്റീൻ ക്ലബ്

 


 

അനുഭവം പങ്കുവെയ്ക്കാതിരിക്കാൻ കഴിയില്ല. സംഗീതവും സിനിമയും നെഞ്ചേറ്റി നടക്കുന്ന ഒരു പറ്റം ചെറു ബാല്യക്കാരുടെ കൂട്ടായ്മയാണ് മാങ്കോസ്റ്റീൻ. കഴിഞ്ഞ മൂന്നു വർഷത്തിൽ അവർ കുറച്ച് മ്യൂസിക്കൽ വീഡിയോകളും, ഹ്രസ്വ സിനിമകളുമൊക്കെ ചെയ്തു. വളരെ സമകാലീന പ്രസക്തിയുള്ള വിഷയങ്ങളാണ് അവർ തിരഞ്ഞെടുക്കുക. അവരുടെ എല്ലാ വർക്കുകളുടെയും നൈതികതയും, ആത്മാർത്ഥയും, രാഷ്ട്രീയവും, ക്രിയത്മകതയും , സുതാര്യതയും എന്നെ ആകർഷിച്ചിട്ടുണ്ട്.

അവരുടെ കൂട്ടത്തിലെ ഒരു ചെറുപ്പക്കാരൻ എന്റെ പ്രിയ സുഹൃത്തിന്റെ മകനാണ്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോഴാണ് അവനിൽ സിനിമാ ഭ്രമം ആവേശിച്ചത്. സാമ്പ്രദായികമായ വിദ്യാഭ്യാസം വേണ്ടെന്നു വെച്ച് അവൻ സിനിമയുടെ വഴിയിലേക്കിറങ്ങിയപ്പോൾ അവന്റെ അച്ഛൻ അനുഭവിച്ച ആധി ഞാൻ അടുത്തു നിന്നറിഞ്ഞിട്ടുണ്ട്. മക്കൾ ഉയർച്ചയുടെ പടവുകൾ പടിപടിയായി കയറി പോകണമെന്ന ആധുനിക കാല സമവാക്യവുമായി ചേർന്നു പോകുന്നതായിരുന്നില്ല തീരുമാനം. സാമ്പത്തികമോ സാമൂഹികമോ ആയ ഒരു സുരക്ഷയും ഉറപ്പു നൽക്കാത്ത മേഖലയാണ് സിനിമ . അവിടെ ചുവടുറപ്പിക്കുക എളുപ്പമല്ല. അവൻ ഇഷ്ടപ്പെട്ട വഴിയിലൂടെ നടക്കട്ടെ എന്ന് സുഹൃത്തിനോട് പറയുമ്പോഴും ഉള്ളിൽ ഭയവും അരക്ഷിതത്വവും ഉണ്ടായിരുന്നു. സുഹൃത്തും സിനിമാ ഭ്രാന്തനായതുകൊണ്ട് തീരുമാനമെടുക്കാൻ വലിയ പ്രയാസമുണ്ടായില്ല.

ഇങ്ങനെ വ്യത്യസ്തമായ വഴിയെ പോകണമെന്നു ശാഠ്യം പിടിച്ച പല സുഹൃത്തുക്കളുടെ മക്കളും പാതിവഴിയിൽ പകച്ച് എവിടെയുമെത്താതെ ലക്ഷ്യമറ്റവരായതിന്റെ അനേകം അനുഭവങ്ങൾ ഉണ്ട്. അതുകൊണ്ട് തന്നെ അവരുടെ ആഗ്രഹത്തിന്റെ തീവ്രതയും, അവർ എത്തിച്ചേരുന്ന കൂട്ടായ്മകളുടെ ക്രിയാത്മകതയും അവരുടെ വളർച്ചയിൽ വലിയ പങ്കു വഹിക്കുന്നു എന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്.

പ്രത്യുഷ് സംവിധാനം ചെയ്ത ചില ഹ്രസ്വ സിനിമയിൽ നിന്നും പ്രത്യുഷിന്റെ സിനിമയോടുള്ള പ്രണയം ഞാനറിഞ്ഞിരുന്നു. പ്രത്യുഷ് ഭാഗമായ മാക്കോസ്റ്റീൻ എന്ന കൂട്ടായ്മയെ കുറിച്ച് സുഹൃത്താണ് പറഞ്ഞത്. അവരുടെ ചില ഷോർട്ട് ഫിലിംസ് കണ്ടപ്പോൾ വലിയ പ്രതീക്ഷയും തോന്നി.

മാങ്കോസ്റ്റീൻ ക്ലബിന്റെ മൂന്നാം വാർഷികവും, അവരുടെ പുതിയ ഹ്രസ്വ സിനിമയായ" കാതലോര"ത്തിന്റെ റിലീസും ആഘോഷിക്കുന്ന ചടങ്ങിലേക്ക് അവിചാരിതമായാണ് ഞാൻ എത്തുന്നത്. കോഴിക്കോട് ബീച്ചിലുള്ള തക്കാര ഹോട്ടലിന്റെ പിറകലുള്ള ഹാളിലാണ് പരിപാടി. ഞാൻ ഒരല്പം മുമ്പെത്തി. ഹാളിലേക്ക് കയറിയപ്പോൾ ഞാനൊന്ന് അമ്പരന്നു. യൗവനതീക്ഷണമായ ഊർജ്ജം പ്രസരിപ്പിക്കുന്ന ഒരു കൂട്ടം ആളുകൾ. മുടി വളർത്തിയവർ, അത് കെട്ടിവെച്ചവർ, താടി നീട്ടിയവർ, അലസമായ വസ്ത്രം ധരിച്ചവർ, ഉറക്കെ സംസാരിച്ചും, ചിരിച്ചും പരസ്പരം കെട്ടിപിടിക്കുന്നവർ. അവർക്കിടയിൽ തല നരച്ച ഞാനും. ഒട്ടും പരിചിതമല്ലാത്ത ഒരിടത്തിൽ ചെന്നു പെട്ടപ്പോൾ ഞാൻ പകച്ചു. പ്രത്യുഷ് വന്ന് കെട്ടി പിടിച്ചാണ് എന്നെ അകത്തേക്ക് കൂട്ടി കൊണ്ടു പോയത്. സ്പർശത്തിലെ ഊഷ്മളത ഹൃദയത്തെ തൊട്ടു.

നൂറുകണക്കിന് ചെറുപ്പക്കാർ അവിടെ ഒത്തു കൂടിയിരുന്നു. തീർത്തും അനാർഭാടമായ സജ്ജീകരണങ്ങൾ. അനൗപചാരികമായ ചടങ്ങുകൾ. ക്ലബിലെ ഒന്നു രണ്ടു പേർ അവരുടെ പ്രവർത്തനത്തെ കുറിച്ച് പറഞ്ഞു. കൃത്യം ഏഴു മണിക്ക് സിനിമ പ്രകാശിപ്പിച്ചു. സ്വവർഗ പ്രണയത്തിന്റെ ആത്മാവ് ഒപ്പിയെടുത്ത ഒരു കൊച്ചു ദൃശ്യ കവിത. അതിന്റെ അണിയറ പ്രവർത്തകരൊക്കെ വളരെ വികാരാധീതരായി സംസാരിച്ചു. അവരുടെ സംസാരത്തിലെ ആത്മാർത്ഥത എന്നെ വല്ലാതെ സ്പർശിച്ചു. ഒട്ടും ജാഡയില്ലാത്ത ഹൃദയ ഭാഷ. എങ്കിലും അതിൽ അവരുടെ കഴിവിനെ കുറിച്ചുള്ള വിശ്വാസം പ്രകടമായിരുന്നു. സിനിമ കഴിഞ്ഞപ്പോൾ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് ആഹ്ലാദം പങ്കിടുന്നതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അപൂർവമായി ലഭിക്കുന്ന ജൈവവാസനകളെയും ക്രിയാത്മകതയേയും അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവർ കാണിക്കുന്ന സത്യസന്ധതയിൽ ഞാൻ പുതിയ തലമുറയുടെ സൗവർണ രശ്മികൾ വിടരുന്നത് കണ്ടു. സ്നേഹത്തിന്റെയും കരുതലിന്റെയും അദൃശ്യമായ ഒരിഴ അവിടെ കൂടിയിരുന്ന എല്ലാവരേയും കോർത്തിണക്കിയ പോലെ തോന്നി. പങ്കുവെയ്ക്കലിനു ശേഷം അവർ തന്നെ എഴുതി ചിട്ടപ്പെടുത്തിയ കുറെ പാട്ടുകൾ അവർ പാടി. ആർദ്രവും ആഴവുമുള്ള വരികൾ. ലളിതമായ സംഗീതം. ഹൃദയത്തിൽ തൊടുന്ന താളരാഗലയം. സത്യമായും എനിക്കവരെ കുറിച്ച് വലിയ അഭിമാനം തോന്നി. ചെറുപ്രായത്തിൽ തന്നെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ക്രിയാത്മകതയ്ക്ക് പലതരത്തിൽ രൂപം നൽകാൻ അവർക്ക് കഴിയുന്നുണ്ട് എന്നത് ചെറിയ നേട്ടമല്ല.

അവരുടെ പ്രായത്തിൽ എനിക്കൊക്കെ നഷ്ടമായത് ഇത്തരമൊരു കൂട്ടായ്മയാണ് എന്ന് അവർക്കിടയിൽ ഇരുന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. എല്ലാ രംഗത്തിലും പെട്ട ആളുകളും അവരുടെ കൂട്ടായ്മയുടെ ഭാഗമാണ് എന്നതാണ് ക്ലബിന്റെ സവിശേഷത. അവർക്കിടയിൽ തന്നെ കഥാകൃത്തും, സംവിധായകനും, ഛായാഗ്രാഹകനും, ഗാനരചയിതാവും, സംഗീത സംവിധായകനും, വസ്ത്രാലങ്കാര വിദഗ്ധരും, പാട്ടുകാരനുമൊക്കെയുണ്ട്. ഇവരുടെ കൂട്ടായ പരിശ്രമത്തിൽ നിന്നാണ് ഓരോ വർക്കും പിറവിയെടുക്കുന്നത്. ഇവരുടെ ചിന്തയുടെയും, രാഷ്ട്രീയത്തിന്റെയും, ഭാവനയുടെയും മനോഹരമായ ഒരു സമ്മേളനം ഇവർ അണിയിച്ചൊരുക്കുന്ന ഓരോ ആൽബത്തിലും പ്രകടമാണ്.

 

പ്രത്യൂഷിന്റെ പല ചിത്രങ്ങളിൽ നിന്നും അവനിലെ സംവിധായകനെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പക്വമായി വരുന്ന അവനിലെ കലാകാരനെ കൂടുതൽ മിനുക്കിയെടുക്കാൻ കൂട്ടായ്മക്കു കഴിഞ്ഞു എന്ന് എനിക്കന്നു മനസ്സിലായി. പരസ്പരം ഊർജ്ജവും പ്രോത്സാഹനവും പകർന്ന് ഓരോ വ്യക്തിയിലേയും കലാകാരനെ കൂടുതൽ പൊലിപ്പിച്ചെടുക്കാൻ മാങ്കോസ്റ്റീൻ ക്ലബിന് കഴിയുന്നുണ്ട് എന്ന് നിസ്സംശയം പറയാൻ കഴിയും.

മറ്റൊരു പ്രധാന കാര്യം അന്നവിടെ കൂടിയവരിൽ ആരും തന്നെ മദ്യത്തിന്റെ യോ മറ്റു ലഹരി വസ്തുക്കളുടെയോ സ്വാധീനത്തിൽ ആയിരുന്നില്ല എന്നതാണ്. നാലാൾ കൂടുന്നിടത്ത് മദ്യത്തിന്റെ അഥവാ ലഹരിയുടെ സാന്നിധ്യം അനിവാര്യമായ ഒരു കാലത്താണ് ഇവർ വ്യത്യസ്തരാവുന്നത്. അവരുടെ സ്വകാര്യ നിമിഷങ്ങളിൽ അവരത് ആസ്വദിക്കുന്നുണ്ടാവാം. എന്നാൽ, ഇത്തരം ഒരു പരിപാടിക്ക് ഇന്ധനമാവാൻ ലഹരി വേണ്ട എന്ന തീരുമാനം അഭിനന്ദനം അർഹിക്കുന്നു. സിരകളിൽ സിനിമയും സംഗീതവും ഒഴുകുന്നവർക്ക് മറ്റു ലഹരിയുടെ ആവശ്യമുണ്ടാവില്ല.

ഞാനിത് എഴുതാനുള്ള കാരണങ്ങൾ ചിലതാണ്. ഒന്ന്,നിങ്ങളുടെ മക്കൾ കലയുടെ പാതയിലേക്ക് പോകാൻ താത്പര്യം കാണിക്കുന്നുണ്ടെങ്കിൽ അവരെ തീർത്തും നിരുത്സാഹപ്പെടുത്തരുത്. അവർക്ക് കലയോട് തീവ്രമായ മോഹവും അവർക്കു ചുറ്റും സമാന ചിന്തയുള്ള സുഹൃത്തുക്കളും ഉണ്ടെങ്കിൽ അവർക്ക് രംഗത്ത് വിജയിക്കാനാവും.

രണ്ട്, മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പിടിയിലമരുന്ന പുതിയ തലമുറയെ കുറിച്ച് ആശങ്കപ്പെടുമ്പോൾ അത്തരം പ്രലോഭനങ്ങളെ അവഗണിക്കാൻ കഴിയുന്ന ഇതു പോലെയുള്ള ചെറുപ്പക്കാരെ കാണാതെ പോകരുത്. ഇവർ, മറ്റുള്ളവരുമായി പങ്കുവെയ്ക്കാവുന്ന നല്ല ഉദാഹരണമാണ്.

മൂന്ന്, മക്കൾ തിരഞ്ഞെടുക്കുന്ന വഴിയിലൂടെ , അവർക്കൊപ്പം ഒരല്പ ദൂരം മാതാപിതാക്കളും നടന്നാൽ, അവർ വഴി തെറ്റാതിരിക്കാൻ അത് ഒരു വലിയ പരിതി വരെ സഹായിക്കും.

നാല്, ക്രിയാത്മകത മനസ്സിലുള്ളവർ ഒത്തു ചേർന്നാൽ അവർക്ക് മനോഹരമായ കലാരൂപങ്ങൾ സൃഷ്ടിക്കാനാവും

അഞ്ച് , ഇങ്ങിനെയും ഒരു കൂട്ടം ചെറുപ്പക്കാർ സമൂഹത്തിൽ ഉണ്ടെന്ന് ഉറക്കെ പറയേണ്ടത് കാലത്തിന്റെ ഒരാവശ്യമാണ്.

മാങ്കോസ്റ്റീൻ മരത്തിനെ വിഖ്യാതമാക്കിയത് ബേപ്പൂർ സുൽത്താനാണ്. അദ്ദേഹത്തെ പോലെ തന്നെ, മറ്റൊരു മാങ്കോസ്റ്റീന്റെ മരത്തണലിൽ ഇരുന്ന് വലിയൊരു ദുനിയാവ് സ്വപ്നം കാണുന്നവരാണ് ചെറുപ്പക്കാർ. ഒന്നും ഒന്നും കൂട്ടി ഇമ്മിണി വല്ല്യൊരു ഒന്ന് ഉണ്ടാക്കാനാണ് ഇവർ ശ്രമിക്കുന്നത്.

വാണിജ്യ ലോകത്തെ വർഷാവസാന കണക്കെടുപ്പിൽ ചിലപ്പോൾ ഇവരുടെ ബാലൻസ് ഷീറ്റ് ടാലി ആയില്ല എന്നു വരാം. എന്നാൽ ഇവരുടെ ഏറ്റവും പുതിയ ഷോർട്ട് ഫിലിമായ " കാതലോരം" രണ്ടാഴ്ച കൊണ്ട് അമ്പതിനായിരത്തിലധികം ആളുകൾ കണ്ടു എന്നത് പ്രതീക്ഷ നൽകുന്നു. മാങ്കോസ്റ്റീൻ ക്ലബിന്റെ തരുശാഖകളിൽ ഇനിയും വസന്തത്തിന്റെ തളിരിലകൾ നിറയട്ടെ.

Sunday, May 21, 2023

തുഞ്ചൻപ്പറമ്പിൽ

 

തുഞ്ചൻപ്പറമ്പിൽ

 

കഴിഞ്ഞ ദിവസം, സുഗതകുമാരി ടീച്ചറുടെ വീടിനെ കുറിച്ച് വാർത്ത വന്നപ്പോൾ, പ്രിയ സുഹൃത്ത് പി. സുധാകരൻ ഫേസ്ബുക്കിൽ, നമ്മൾ എങ്ങിനെയാണ് എഴുത്തുകാരേയും, കലാകാരൻമാരേയും ആദരിക്കുന്നത് എന്നതിനെ പറ്റി ഒരു കുറിപ്പ് ഇട്ടിരുന്നു. അവസരത്തിൽ,, ഒരിക്കൽ ഡെൻമാർക്കിൽ പോയപ്പോൾ, ഹാൻ ആൻഡേഴ്സന്റെ സ്മാരകമായി മാറ്റിയ പഴയ വീട്ടിലേക്ക് എന്നെ അവിടെ ഉള്ളവർ അഭിമാനത്തോടെ കൊണ്ടുപോയത് ഞാൻ ഓർത്തിരുന്നു. അടുത്തിടെ , 'ഒരു രാജ്യം എഴുത്തുകാരനെ ആദരിക്കുന്ന വിധം ' എന്ന ഒരു ലേഖനവും ഒരു വാരികയിൽ വന്നു.

 ഇതൊക്കെ ഓർക്കാൻ കാരണം, മലയാളത്തിന്റെ പ്രിയ കാഥികനായി അറിയപ്പെടുന്ന എം.ടി യുടെ നവതി ആഘോഷത്തിന്റെ ഭാഗമായി നാലഞ്ചു ദിവസമായി തുഞ്ചൻപറമ്പിൽ നടക്കുന്ന പരിപാടിയിൽ പങ്കു ചേർന്നപ്പോഴാണ്.

 എം.ടിയെ കുറിച്ച് അനേകം കഥകളും അനുഭവങ്ങളും പറഞ്ഞും, വായിച്ചും അറിഞ്ഞിട്ടുണ്ട്. അതിൽ കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും പറയാനും പങ്കുവെയ്ക്കാനും ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല.

 എന്നിട്ടും ഒരു നേരമെങ്കിലും പരിപാടികളുടെ ഭാഗമാകണം എന്നു തോന്നിയത്, ഒരു കലാകാരനെ സമൂഹം ആദരിക്കുമ്പോൾ അതിൽ പങ്കു ചേരണം എന്നു തോന്നിയതു കൊണ്ടു മാത്രമാണ്.

 കലയെ പൊതുവേയും, എഴുത്തിനെ പ്രത്യേകിച്ചും അവഗണിക്കുന്ന കാലത്ത്; സാമൂഹ്യ മാധ്യമങ്ങളിൽ നാലു വരിയെഴുതിയാൽ പോലും പ്രസിദ്ധനാകുന്ന സമയത്ത്; ചാറ്റ് ജി പിടി എഴുത്തുകാരന്റെ കസേര തട്ടിയെടുക്കുന്ന നേരത്ത്, ഒരു എഴുത്തുകാരനെ ആദരിക്കാൻ നാലഞ്ചു ദിവസങ്ങൾ മാറ്റിവെയ്ക്കുന്നത് ഒരുപാട് പ്രതീക്ഷ നൽകുന്നു എന്നതിന് തർക്കമുണ്ടാവില്ല.

ഇത്ര വലിയ ഒരാദരം മറ്റൊരു മലയാളി എഴുത്തുകാരന് കിട്ടുമോ എന്ന് എനിക്കുറപ്പില്ല. ഇനി വരാൻ പോകുന്ന തലമുറയിലും അങ്ങനെ ഒരെഴുത്തുകാരൻ ഉണ്ടാകുമോ എന്നും ഉറപ്പില്ല.

 എന്നാലും, ഓരോ കലാകാരനും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സമൂഹത്തിന്റെ ആദരവും സ്നേഹവും അർഹിക്കുന്നുണ്ട്. അതു പ്രകടമാക്കാനുള്ള ഉത്തരവാദിത്വം നമ്മൾ ഓരോ വ്യക്തിക്കൾക്കും ഉണ്ട്.

 എല്ലാവർക്കും ഇത്ര വിപുലമായ സ്നേഹാദരം കിട്ടുമോ എന്ന് ഉറപ്പില്ല. എന്നാൽ ഒരു ചിത്രകാരന്റെ ചിത്ര പ്രദർശനം കണ്ടും, നർത്തകിയുടെ നൃത്തം ആസ്വദിച്ചും, എഴുത്തുക്കാരന്റെ പുസ്തകം വായിച്ചുമൊക്കെ നമുക്കാ ആദരവും സ്നേഹവും പ്രകടിപ്പിക്കാം.

 നാലഞ്ചു ദിവസമായി തുഞ്ചൻപ്പറമ്പിൽ നടക്കുന്ന ഉത്സവം, മനുഷ്യ മനസ്സിൽ നിന്നും, കലയോടും സാഹിത്യത്തോടുമൊക്കെയുള്ള സ്നേഹം, പൂർണമായും വറ്റി പോയിട്ടില്ല എന്നതിന് തെളിവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

  ആഘോഷങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ , കലാ ലോകത്തുള്ള എല്ലാവർക്കും വേണ്ടിയും, അത് പലവിധത്തിൽ ആണെങ്കിൽ കൂടി, ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

 തുഞ്ചൻ പറമ്പിൽ എത്തിച്ചേർന്ന ഉത്സാഹികളെ കണ്ടപ്പോൾ , എഴുത്തും വായനയുമൊക്കെ ഇനിയും കുറേ ദൂരം കൂടി സഞ്ചരിക്കുമെന്ന ഒരുറപ്പ് എനിക്കുണ്ടായി.

 വാൽക്കഷ്ണം: അവിടെ വന്നു പോകുന്ന അനേകം പ്രശസ്തർക്കിടയിലും, വിനീത് എന്ന നടന്റെ ചുറ്റിലുമായിരുന്നു ഏറ്റവും വലിയ ആൾക്കൂട്ടമെന്നത് ഒരു സ്വാഭാവികതയായി കണ്ട് ഞാൻ കണ്ണടച്ചു.

 

Thursday, April 20, 2023

മാറഴകിന്റെ വ്യഥകൾ

 

 

 

കഴിഞ്ഞാഴ്ചയാണ് B32 മുതൽ 44 വരെയെന്ന സിനിമ കണ്ടത്. അന്ന് പ്രദർശനത്തിന്റെ അവസാന ദിവസമായിരുന്നു. പുറത്ത്, സിനിമാകാശം, വിഷു റിലീസുകളുടെ മഴവെള്ള പാച്ചിലിന് തയ്യാറാവുകയായിരുന്നു. സ്ത്രീകൾക്കു വേണ്ടി, സ്ത്രീകളാൽ ഒരുക്കിയ സ്ത്രീ പക്ഷ സിനിമ എന്നൊക്കെയായിരുന്നു പ്രചാരണം. പൊതുവേ അത്തരം സിനിമകൾ കാണാറില്ല. അവ വേഗം മടുപ്പിക്കും. എന്നാൽ സംരംഭത്തെ ഒരു ടിക്കറ്റു കൊണ്ടെങ്കിലും പിന്തുണയ്ക്കണം എന്നു തോന്നിയതു കൊണ്ടാണ് കാണാൻ പോയത്. പ്രവൃത്തി ദിവസം ഉച്ചയ്ക്കും സിനിമാശാലയിൽ കുറേ ആളുകളെ കണ്ടപ്പോൾ സന്തോഷം തോന്നി.

സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എഫ്.ഡി.സി നിർമ്മിക്കുന്ന സിനിമയാണ് എന്ന സവിശേഷത സിനിമയ്ക്കുണ്ട്. അതു കൊണ്ട് തന്നെ ഇതൊരു സ്ത്രീപക്ഷ സിനിമയാണ് എന്ന വിധത്തിലാണ് പ്രചരിച്ചിരുന്നത്. ഇത് തീർച്ചയായും സ്ത്രീകളെ കുറിച്ചുള്ള സിനിമയാണ്. എന്നാൽ, സിനിമ സ്ത്രീകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല എന്നതാണ് അതിന്റെ മേന്മ.

 വളരെ ലളിതവും സത്യസന്ധവുമായ ഒരു സിനിമയാണിത്. വിഷയം സ്ത്രീയാകുമ്പോൾ ഒരു പാട് മെലോഡ്രാമയ്ക്കും, വയലൻസിനുമൊക്കെ ഏറെ സാധ്യതയുണ്ട്. അടുത്ത കാലത്തിറങ്ങിയ പല സ്ത്രീ പക്ഷ സിനിമകളിലും , പുരുഷനെ ശാരീരികമായി അടിച്ചിടുന്ന സ്ത്രീ കഥാപാത്രങ്ങളെ കണ്ട് പ്രേക്ഷകർ കൈയടിച്ചതാണ്. എന്നാൽ അതിവൈകാരികതയുടേയും, കായികബലത്തിന്റെയും കെണിയിൽ വീഴാതെ വളരെ സൗമ്യമായി ഏതാനും സ്ത്രീകളുടെ ജീവിതം വരച്ചു കാട്ടാനാണ് തിരക്കഥാക്കൃത്തു കൂടിയായ സംവിധായിക ശ്രമിക്കുന്നത്. അതവർ, ഒരു തുടക്കകാരിയുടെ പതറിച്ച ഒട്ടുമില്ലാതെ, രണ്ടു മണിക്കൂറിനുള്ളിൽ പറഞ്ഞു തീർത്തു.

അതു പോലെ തന്നെ സ്ത്രീകളുടെ മറിടത്തിന്റെ വലിപ്പ ചെറുപ്പകളിലൂടെ കഥ പറയാൻ ശ്രമിക്കുമ്പോൾ തിരക്കഥാകൃത്തിനും, സംവിധായികയ്ക്കും നല്ല കൈയൊതുക്കം വേണം. അതവർക്ക് വേണ്ടുവോളമുണ്ട് എന്ന് സിനിമ തെളിയിക്കുന്നു

 തുടക്കം മുതൽ തന്നെ പ്രേക്ഷകരെ സിനിമയിലേക്ക് പിടിച്ചു നിർത്താൻ അതിന്റെ കഥയ്ക്കും, ശില്പഭദ്രതയ്ക്കും, സംവിധാന മികവിനും, അഭിനയ തികവിനും കഴിയുന്നുണ്ട്.

 പറയുന്ന കഥയ്ക്ക് വലിയ പുതുമയൊന്നും അവകാശപ്പെടാനില്ല എന്നത് സത്യമാണ്. എന്നാൽ നാം കണ്ടും കേട്ടും മടുത്ത സംഭവങ്ങളുടെ സൂക്ഷമതയിലേക്ക് ക്യാമറ തിരിച്ചു വെയ്ക്കാൻ കഴിഞ്ഞു എന്നതാണ് സിനിമയുടെ വിജയം.

 ജീവിതത്തിൽ പലതരത്തിലുള്ള ദുരിതമനുഭവിക്കുന്ന സ്ത്രീകളെ ചിത്രീകരിക്കുമ്പോൾ, അവർക്കൊപ്പം അവരുടെ നേർ വിപരീതമായ സ്ത്രീ കഥാപാത്രങ്ങളെയും തന്നെ പ്രതിഷ്ഠിച്ചത് പുതുമയുള്ളതായി. ആത്മാർത്ഥമായി ജോലി ചെയ്തിട്ടും ഉദ്യോഗ കയറ്റം കിട്ടാത്ത പെൺകുട്ടിയോട്, രംഗത്ത് സ്ഥാനക്കയറ്റം കിട്ടാൻ കഠിനാദ്ധ്വാനം മാത്രം പോരാ മെയ്യഴകു കൂടി വേണമെന്നു പറയുന്നത് മറ്റൊരു സ്ത്രീയാണ്. പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മയായ പെൺകുട്ടിയെ , തന്റെ സ്വന്തം കുഞ്ഞിനെ ലാളിക്കാനും മുലയൂട്ടാനും അനുവദിക്കാത്തത് അവളുടെ അമ്മ തന്നെയാണ്. സ്ത്രികളെ അധിക്ഷേപിക്കുന്നതും, അവഗണിക്കുന്നതും പുരുഷൻമാർ മാത്രമല്ല എന്ന് സിനിമ വ്യക്തമാക്കുന്നു.

ഇതിലെ പുരുഷ കഥാപാത്രങ്ങൾ കൂടുതൽ സൗമ്യരും ദുർബലരും ആണെന്ന് തോന്നി. ദാമ്പത്യ ജീവിതത്തിൽ നിന്നുമിറങ്ങിപോയ ഭാര്യയോട് എനിക്കൊരു അവസരം കൂടി തരുമോ എന്ന് ചോദിക്കുന്ന ഭർത്താവ് മലയാള സിനിമയ്ക്ക് പരിചിതമല്ല. അതു പോലെ തന്നെ സ്വയം കെട്ടിപ്പടുത്ത എല്ലാ പരുക്കൻ ഭാവങ്ങളെയും തട്ടിത്തെറുപ്പിച്ചു പൊട്ടിക്കരയുന്ന അച്ഛനേയും നാം അധികം കണ്ടിട്ടുണ്ടാവില്ല.

മിതത്ത്വമാണ് സിനിമയുടെ സവിശേഷത. ഓരോ സീനും എന്താവണമെന്ന കൃത്യമായ ധാരണ സംവിധായികയ്ക്കുണ്ട്. സിനിമ മുഴുവൻ അവരുടെ കൈക്കുള്ളിൽ ഭദ്രമാണ്.

കണ്ടും കേട്ടും അറിഞ്ഞ കഥകളിലേക്ക് സൂക്ഷമമായി ഇറങ്ങി ചെന്നിടത്താണ് സിനിമയുടെ വിജയമിരിക്കുന്നത്. ഇതിലെ ഒരു കഥാപാത്രം, " കല്യാണം കഴിക്കുമ്പോൾ ഭർത്താവിന്റെ വീടിനു പിന്നിൽ കായലാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. കായലിന് ഇത്ര ഭംഗിയുണ്ട് എന്നിപ്പോഴാണ് അറിയുന്നത് ," എന്ന അർത്ഥത്തിൽ ഡയലോഗ് പറയുന്നുണ്ട്. രണ്ടു വരികളിൽ ഒരു സ്ത്രീയുടെ അടച്ചിടലും, കൂടുതുറന്നു പുറത്തു വരലും ധ്വനിപ്പിക്കാൻ കഴിയുന്നത് തിരക്കഥയുടെ മികവ് കൊണ്ടാണ്. നടിയാവാൻ ആഗ്രഹിച്ച് മുന്നിലെത്തുന്ന പെൺകുട്ടിയുടെ ശരീരത്തിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ഒരു സിനിമാ സംവിധായകന്റെ ശ്രമം വളരെ പുതുമയോടെയാണ് ചിത്രീകരിച്ചത്. അതുപോലെ തന്നെ, തന്റെ ഒരു ക്ലൈന്റിന്റെ മകളെ സ്വന്തം ഭാര്യയ്ക്കൊപ്പം കണ്ടപ്പോൾ ഭർത്താവ്, ഇത് ഇന്ന ആളുടെ മകളല്ലെ, 'What is her story' എന്നു ചോദിക്കുന്നുണ്ട്. എല്ലാം വെറും സ്റ്റോറിയായി മാറുന്ന കാലത്ത് വാക്കിനെ അതി വിദഗ്ധമായാണ് സംവിധായിക ഉപയോഗിച്ചിട്ടുള്ളത്.

എടുത്തു പറയേണ്ട മറ്റൊരു കാര്യം അഭിനയത്തിന്റെ മികവാണ്. നമുക്ക് പരിചയമുള്ള വളരെ കുറച്ചു അഭിനേതാക്കളെ ഇതിലുള്ളൂ. എന്നാൽ എല്ലാവരുടെയും അഭിനയം തീർത്തും സ്വഭാവികവും സൂക്ഷമവും ആയിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.

 തികച്ചും വ്യത്യസ്തരെന്നു തോന്നിക്കുന്ന അഞ്ചാറു പേരുടെ കഥയെ അനായാസമായി, അതീവ ഹൃദ്യതയോടെ കോർത്തിണക്കി രണ്ടു മണിക്കൂറിനുള്ളിൽ പ്രേക്ഷകന്റെ മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിക്കാൻ നല്ലൊരു തിരക്കഥാകൃത്തിനും സംവിധായിക്കയ്ക്കുമേ കഴിയൂ. അതിൽ ശ്രുതി ശര്യണം പൂർണമായി വിജയിച്ചിരിക്കുന്നു.

കെ.എഫ് ഡി.സിയുടെ ഒതുങ്ങിയ ബഡ്ജറ്റിൽ നിന്നു കൊണ്ട് നല്ലൊരു സിനിമ അണിയിച്ചൊരുക്കിയതിന് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.

ഒരു സിനിമ ആസ്വദിക്കാൻ മഹാനടന്മാരുടെ സാമീപ്യവും, ആർഭാടങ്ങളും ആഘോഷങ്ങളും, ആർപ്പുവിളികളും ഒന്നും വേണ്ട എന്ന് സിനിമ തെളിയിക്കുന്നു.

ഒരു സ്ത്രീ പക്ഷ സിനിമയായി ഇതിനെ അവതരിപ്പിച്ചത് സിനിമയ്ക്ക് ഗുണം ചെയ്തോ എന്നറിയില്ല. എന്തായാലും വളരെ പോസിറ്റിവായിട്ടാണ് സിനിമ അവസാനിക്കുന്നത്. പീഡനവും അവഹേളനവും അതിക്രമവും നേരിടുമ്പോഴും, സ്ത്രീകൾക്ക് ഇനിയും പ്രതീക്ഷയ്ക്ക് വകയുണ്ട് എന്ന് സിനിമ പറയുന്നു.

ഒരു സ്ത്രീ പക്ഷ സിനിമ എന്ന ലേബൽ സിനിമയ്ക്ക് ആവശ്യമില്ല. അതിന്റെ കലാമൂല്യം കൊണ്ട് മാത്രം പ്രേക്ഷകർ കണ്ട് ആസ്വദിക്കേണ്ട സിനിമയാണ് ഇത്. വിഷു ചിത്രങ്ങളുടെ കുത്തൊഴുക്കിൽ ചിത്രo ഒലിച്ചു പോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതും, ഇനിയും കൂടുതൽ പേർക്കു സിനിമ കാണാനുള്ള അവസരം ഉണ്ടാവേണ്ടതും നല്ല സിനിമകളുടെ ഭാവിക്ക് ആവശ്യമാണ്.

 

 


Sunday, March 12, 2023

കിണറാഴങ്ങളുടെ വേദന

 

കിണറാഴങ്ങളുടെ വേദന

 

വലിയ നിരത്തിലേക്കെത്താൻ ഇടവഴികൾ താണ്ടി നടക്കുകയായിരുന്നു. നടത്തം പതിവുള്ളതാണ്. ചക്രമുരഞ്ഞ് മുറിവേറ്റ നടവഴികൾക്ക് നടയാത്രക്കാരെ കാണുമ്പോൾ പ്രത്യേക സ്നേഹമാണ്. അവ ടാറെഴുതിയ കണ്ണുകളാൽ പതുക്കെ ക്ഷണിക്കും; കൂർത്ത കല്ലുകളെ മാറിലെ വ്രണത്തിലേക്കൊളുപ്പിക്കും. പാതയുടെ പരിശ്രമം കണ്ട് വഴിയോരത്തെ ചെടി, ഒരു കുഞ്ഞു പൂവടർത്തി അതിന്റെ പ്രോത്സാഹനം അറിയിക്കും. വഴിയോരത്തെ മാവ് തണൽ ശാഖ ഒരല്പം കൂടി നീട്ടും. ഒരു ചിത്രശലഭം പുഞ്ചിരിച്ച് കുറുകേ പറക്കും. എല്ലാവർക്കുമുള്ളത്ഇടയ്ക്കിടെ ഇതിലെ നടക്കണേ’ എന്ന അപേക്ഷ മാത്രമാണ്.

ഒരല്പം മുന്നോട്ടു പോയപ്പോൾ ഒരു ഞരക്കം കേട്ടതു പോലെ തോന്നി. ദാഹാർത്തമായ വരണ്ട തൊണ്ടയാൽ ആരോ പിൻവിളി വിളിച്ചതു പോലെ.നടത്തം നിർത്തി ചുറ്റും കണ്ണോടിച്ചിട്ടും ആരേയും കാണുന്നില്ല. ആരാവും?

തെല്ലിട കൂടി നിന്നപ്പോൾ അടുത്തുള്ള പറമ്പിൽ നിന്നാവുമെന്നു തോന്നി. ഡോമിനന്റ് കാസ്റ്റിന്റെ പഴയൊരു തറവാടു പറമ്പാണ്. വെട്ടി പിരിഞ്ഞപ്പോൾ മുറിച്ചു മാറ്റപ്പെട്ട കഷ്ണം കിട്ടിയത് പുതിയ തലമുറയിൽ പെട്ട ഒരാൾക്കാണ്. അവനങ്ങ് ആസ്ത്രേലിയയിൽ ആയതു കൊണ്ടാവും ഏറ്റവും അറ്റത്തെ കഷ്ണം തന്നെ അവനു കൊടുത്തത്. അവനിനി തിരികെ വരുമോ ആവോ. ഇനി വന്നാലും ഗൂഗിൽ മാപ്പിൽ നോക്കാൻ പോലും അവനീ സ്ഥലത്തിന്റെ വിലാസമറിയുന്നുണ്ടാവില്ല.

നിറയെ കാടു പിടിച്ചു കിടക്കുന്ന സ്ഥലം. ഒരിഞ്ചുപോലും ഒഴിവാക്കാതെ വെട്ടി വെടുപ്പാക്കി വെച്ചിരുന്ന പറമ്പാണ്. ഒരു കുന്നോളം ഉയരത്തിൽ തേങ്ങ കൂട്ടിയിട്ടിരുന്ന ഇടമാണ്. അതാണ് ഇന്ന് അനാഥമായി കിടക്കുന്നത്. വർഷംതോറും സെന്റിന് ലക്ഷങ്ങൾ വെച്ചു കയറുന്നത് മണ്ണ് അറിയുന്നുണ്ടാകുമോ? വിദേശത്തു പോയി കോടികൾ സമ്പാദിക്കുന്ന മക്കളുടെ ഒറ്റയാകപ്പെട്ട അമ്മയെ പോലെ മണ്ണും ഒരു പാഴ് ജന്മമായി.

അപ്പോൾ പറമ്പിന്റെ ഓരത്തു നിന്ന് വീണ്ടും ഞരക്കം. ഒരു വടിയെടുത്ത്, വളർന്നു നിന്ന പാഴ്ചെടികൾ വകഞ്ഞു മാറ്റി ചെന്നപ്പോൾ കണ്ടു, അരമതിലിന്റെ വക്കിടിഞ്ഞു വീണ ഒരു കിണർ.

മുകളിൽ വല പോലെ നെയ്ത മാറാലയ്ക്കു താഴെ കിണറിന്റെ ആഴമറിയുന്നില്ല. വീണ്ടു സൂക്ഷിച്ചു നോക്കിയപ്പോൾ ഒരിക്കലും മങ്ങാൻ മടിക്കുന്ന ഓർമകൾ പോലെ താഴെ ഒരല്പം പഴകിയ വെള്ളം കെട്ടി കിടക്കുന്നതു കണ്ടു.

ഒരിക്കലും വറ്റാത്ത തെളിനീരേറ്റി നിന്ന നിറകുടമായിരുന്നു. ഒരു പറമ്പിനെയാകെ നട്ടു നനച്ച ജല സ്രോതസ്സായിരുന്നു. ഇന്ന് വരണ്ട തൊണ്ടയിലൂടെ അത് എന്തിനോ വേണ്ടി ഞരങ്ങുകയാണ്.

കിണറില്ലാത്ത വീടിനെ കുറിച്ച് ചിന്തിക്കാൻ കഴിയാത്ത കാലമുണ്ടായിരുന്നു. അടുക്കളയും ഊണുമുറിയും കിടപ്പറയും പൂമുഖവും പോലെ അനിവാര്യമായിരുന്നു വീടിന് കിണറും. കിണറിനെ എത്ര വേഗമാണ് നാം മറന്നത്.

കിണറുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത് എന്റെ കുട്ടിക്കാലത്താണ്. എന്റെ ദേഷ്യത്തിന്റെയും, വികൃതിയുടെയും , വാശിയുടെയും അളവ് ആദ്യമറിഞ്ഞിരുന്നത് കിണറാഴങ്ങളാണ്. കുസ്യതിയും വാശിയും മൂക്കുമ്പോൾ ഞാൻ കൈയിൽ കിട്ടിയതെല്ലാം കിണറിലേക്ക് വലിച്ചെറിഞ്ഞു. സ്പൂണും, കുഞ്ഞു പാത്രങ്ങളുമൊക്കെ വലിച്ചെറിഞ്ഞ് ഞനെന്റെ കലിയടക്കി. ഞാനെറിഞ്ഞതിനെയെല്ലാം കിണർ അരുമയോടെ ഏറ്റുവാങ്ങി. തെളിനീരിൽ കഴുകി അവയെ തന്റെ മടിത്തട്ടിൽ സൂക്ഷിച്ചു വെച്ചു. കിണറിൽ വീണു പോയതെടുക്കാൻ വല്ലപ്പോഴും  കിണറിന്റെ ആഴമറിയുന്ന ശശിയേട്ടൻ ജലത്തിന്റെ തിരശ്ശീലകൾ വകഞ്ഞു മാറ്റി ചെല്ലുമ്പോൾ അവയെല്ലാം തിരികെ കൊടുത്തു. പിന്നീട്, വലുതായപ്പോൾ, കോപാവേശങ്ങളെ എറിഞ്ഞു തീർക്കാൻ ഇരിടമില്ലാത്തതു കൊണ്ട് ജീവിതത്തിൽ എന്തെല്ലാം വ്യഥകൾ ഞാൻ അനുഭവിക്കേണ്ടി വന്നു.

കിണറിന്റെ അരമറയ്ക്കു മുകളിലൂടെ താഴേക്കു നോക്കാനായപ്പോഴാണ് ഞാൻ വലുതായല്ലോ എന്നമ്മ പറഞ്ഞത്. അതിനു ശേഷം കിണർ ശക്തി തെളിയിക്കാനൊരിടമായിരുന്നു. അനുജൻ പതിനഞ്ചു വലിയിൽ ഒരു ബക്കറ്റു വെള്ളം കോരിയപ്പോൾ ഞാനത് അഞ്ചു വലിയിൽ തീർത്തു. ഒറ്റ നിൽപ്പിന് ഇരുപതും മുപ്പതും ബക്കറ്റ് വെള്ളം കോരി കരുത്ത് തെളിയിച്ചു. അച്ഛന്റെ ‘മിടുക്കൻ’ എന്ന അപൂർവമായ സർട്ടിഫിക്കറ്റ് വാങ്ങി. ഒറ്റക്കൈ കൊണ്ട് വെള്ളം കോരി ഇളയവരെ അമ്പരിപ്പിച്ചു.

പിന്നെ കിണറൊരു മറയായി. പരസ്യമായി വായിക്കാൻ കഴിയാത്ത പുസ്തകങ്ങൾ ആ മറയിലിരുന്ന് വായിച്ചു തീർത്തു. ഒരല്പം കൂടി വളർന്നപ്പോൾ ആ മറയുടെ തണലിലിരുന്ന് പുകവലിച്ചു.

ചുറ്റും മോട്ടോറുകൾ വന്നപ്പോൾ കിണറിനെ പഴിച്ചു. എന്നും വെള്ളം കോരി തഴമ്പിച്ച കൈവെള്ള നോക്കി നെടുവീർപ്പിട്ടു. ഒടുവിൽ, ശ്വാസം വലിക്കാൻ ബുദ്ധിമുട്ടനുഭവിച്ച മുത്തശ്ശിയെ ആശുപത്രിയിലാക്കിയ സമയത്താണ് കിണറിന് മോട്ടോർ വെച്ചത്. ആദ്യമായി മോട്ടോറിട്ടപ്പോൾ കിണറൊന്ന് ഞരങ്ങി. അപ്പോൾ, മൂക്കിൽ ഘടിപ്പിച്ച കുഴലിലൂടെ ശ്വാസമെടുക്കുന്ന മുത്തശ്ശിയെ ഓർമ വന്നു.

 ഇടയ്ക്കിടെ സിമന്റിന്റെ ടാങ്ക് ശപിച്ചും പ്രാകിയും കഴിക്കേണ്ടി വന്നപ്പോൾ ഒരിക്കൽ പോലും കഴുകി വൃത്തിയാക്കേണ്ടി വന്നിട്ടില്ലാത്ത കിണറിനെ കുറിച്ചോർത്ത് അത്ഭുതപ്പെട്ടു.

യൗവനത്തിലേക്ക് കടന്നപ്പോൾ, മഴക്കാലങ്ങളിൽ കിണർ ഉന്മാദിനിയായ പ്രണയിനിയായി. മുകൾ നിരപ്പിലേക്ക് മുഖ മുയർത്തി അതെന്നെ കൊതിപ്പിച്ചു. യൗവനത്തിളപ്പിൽ ഞാനതിന്റെ നിറഞ്ഞ മാറിലേക്ക് എടുത്തു ചാട്ടി. അതിൽ നീന്തി തുടിച്ചു. ആഴങ്ങളിലേക്ക് ഊളയിട്ട് സ്വപ്നങ്ങൾ കണ്ടു.

നഗരത്തിലേക്ക് ചേക്കേറുന്നതിനു മുമ്പ് സുഹൃത്തുക്കളുമായുള്ള ആഘോഷത്തിന് ഫുൾ ബോട്ടൽ പൊട്ടിച്ചടിച്ചത് കിണറ്റിലെ വെള്ളം കോരിയാണ്. അന്ന് അതൊരു വേർപിരിയലാവും എന്നു കരുതിയില്ല.

നഗരത്തിലെത്തിയപ്പോൾ മറ്റു പലതിനേയും എന്ന പോലെ ഞാൻ കിണറിനെയും മറന്നു.

താമസ സ്ഥലത്തെ വെള്ളത്തെ കുറിച്ചു ചോദിച്ചപ്പോൾ, ഇവിടെ രണ്ടു കുഴൽ കിണറുണ്ടെന്ന ഉടമസ്ഥന്റെ മറുപടിയിൽ ഞാൻ തൃപ്തനായി. ഞാനൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ കുഴൽ കിണറിലെ വെള്ളം പൈപ്പിലൂടെ എന്റെ ജീവിതത്തിലേക്ക് ഒഴുകിയെത്തി.

പിന്നീട് ഞാൻ കിണറിനെ കുറിച്ച് ചിന്തിച്ചിട്ടെയില്ല. ഒരനിവാര്യതയിൽ നിന്നും അതൊരു ആനാവശ്യമായി തീർന്നിരുന്നു. അപ്പോഴേക്കും പണം കൊടുത്താൽ വെള്ളം കിട്ടുന്ന സംവിധാനങ്ങൾ ഉണ്ടായിരുന്നു. സ്വന്തം വീടു വെച്ചപ്പോൾ ഉണ്ടായിരുന്ന കിണർ മൂടിയാണ് അവിടെ ആമ്പൽ വളർത്താൻ ഒരു   വാട്ടർ ബോഡി പണിതത്.

ഇനിതാ വർഷങ്ങൾക്കു ശേഷമൊരു കിണറിന്റെ ദീനമായ ഞരക്കം എന്റെ വഴി തടയുന്നു.

പൊളിഞ്ഞടർന്ന മതിലിനു മുകളിലൂടെ ഒരിക്കൽ കൂടി നോക്കി. ഇനിയും വറ്റിയിട്ടില്ലാത്ത ഒരല്പം കണ്ണീരു മാത്രം ആ ആഴത്തിൽ ബാക്കിയായി.

എന്തു ചെയ്യണമെന്നറിയാതെ ഞാൻ നിസാഹായനായി. കിണർ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. ജീവിക്കാൻ നമുക്കാവശ്യമില്ലാതായി തീർന്ന അനേകം കാര്യങ്ങളിൽ ഒന്നു മാത്രമാണ് കിണർ.

അപൂർവമായി ഒരു വഴിയാത്രക്കാരനെ കണ്ടപ്പോൾ അത് തന്റെ സങ്കടം അറിയിച്ചു എന്നെയുള്ളൂ. കയറി വന്നതിന് നന്ദി സൂചകമായി കിണർ ഒരിക്കൽ കൂടി ഞരങ്ങി.

യാത്രയിൽ ആവശ്യമാവും എന്നു കരുതി,വാട്ടർ പ്യൂരിഫയറിൽ നിന്നും പ്ലാസ്റ്റിക്ക് ബോട്ടലിൽ നിറച്ച  വെള്ളത്തിൽ നിന്നും മൂന്ന് തുള്ളി ആ കിണറാഴത്തിലേക്ക് ഉറ്റിച്ച് ഞാൻ ഇടവഴിയിലേക്കിറങ്ങി.