Friday, February 25, 2022

Are we becoming islands?

 


“I had a heart attack”, he said.

I stared at him in disbelief.” I was not aware”, I muttered, apologetically.

“No, no, not that kind of heart attack” he corrected me, “I mean my heart was broken”. I heaved a sigh of relief; he was talking figuratively.

We were meeting after many years. We were best friends during our college days. Even after getting   jobs in different cities, we were in touch with our limited resources. However, after he migrated to Gulf countries it was difficult for us to meet frequently. From whatever I knew, he had a good job, small family, decent earnings and a satisfying life. That was till the time he shared his story.

Though he had whatever I mentioned above, what he was not having are those moments which we consider more important in life. Due to his work schedule, he does not have any meaningful friends. He has lost the habit of reading. Recreational activities are almost nil. Though he earns quiet well, much of it is spend on securing the future as job is highly insecure. Family get -togethers with friends are rare and even when they meet the wave length is missing. In short, he has everything but some good time in life. I realized the intensity when he said he treasures these few hours we are spending together much more than many things in life. I listened carefully when he poured out his woes, anguishes and despairs. “For an outsider, I have everything in life. What I need is someone to talk to whenever I am down”, his eyes where moist when he said that.

I felt really guilty. It is true that we were physically far away. However, there were various methods in which we could have connected with each other. Still, we failed to do so.

It was during that time when one of my neighbor informed me that their daughter is undergoing depression. She was a vibrant and lively teenager, generally active in everything. Suddenly she has withdrawn into a shell and has become taciturn. Parents failed to understand the reason behind this sudden change and decided to take her to a doctor. Before that they requested me to talk to her. I was reluctant as I am not an expert in this matter. But I knew of the impact if she is taken to a doctor. She was so close to us so I decided to spend some time with her. Fortunately, she opened up to some extent. As she was growing, her views, ideas and experiences about life were changing and naturally she was confused. She was not confident of sharing her concerns with anyone so she started scribbling it down. Those thoughts weighed her down a lot and she found solace in her solitude. She was like a rudderless boat in the river, wandering aimlessly. When she looked around there was no one with whom she can confide with. I was successful in coaxing her to show me the notes she made. What she wrote were really matured for her age. Eventually we were able to convince her that we appreciate her concerns and it is quite natural to go through such experiences at her age. Slowly and steadily, she regained her old self.

The suicide of CCD owner Mr. Sidharth used to be a topic of discussion among my friends at that time. We had failed to understand why a successful, intelligent and positive person like him took such a drastic step. We wondered, how a person with so much connection, network and relationships, was left alone when he took such tragic decision in his life.

These are just few instances. I am sure, all of us will be having our own share of such stories. What is common about them is, somewhere deep down they were all lonely and ached for someone to lovingly gaud them back to life. What I learned was the real self of a person can be completely different from what we see. “Beneath the apparent calmness there is turmoil”.

While these thoughts were tormenting me, I read something very interesting. It seems, once a huge whale swam into the Themes River, by mistake. Imagine the confusion and torture it must have gone through finding itself in completely unfamiliar surroundings. It was written that the Govt spend a huge amount of money to guide the whale back to its natural habitat.

What triggered my thoughts further was a recent incident where a young guy who went for trekking along with his friends on a mountain, slipped and fell into a cleft deep down. He could not move out of that place for a couple of days. Government had to take the help of army to get him out. He had spent couple of days without food and even water.

The fact is, there are millions who have slipped from their lives and fallen to the deep crevices. They stay there all alone with no one to rescue them. There are millions who entered alien waters and are swimming listlessly. The reasons can be different-ill health, financial crisis, failed relationship, loss of dear ones and so on. But they all are broken and extremely lonely.

How many lives must have failed or lost just because there was no one with them when they desperately needed a healing touch. Most of us go through such moments and need someone to reassure us; someone who can hold us close and give that magical hug which may bring us back from those haunting black thoughts.

Unlike what the poet said, people are really becoming islands. Deep within, we all need a bit of compassion and a companionship. On one hand we are ashamed to ask for it, and on the other we fail to recognize the need of the other person. It is high time we kept our difference and hatred apart and loudly declare that we are there for each other. If we could rescue a whale, will it be a herculean task for us to salvage a fellow being?

 

Friday, February 18, 2022

അന്നം നിരസിച്ച ജ്ഞാന വ്യദ്ധൻ

 


അമ്മാമന്റെ മകന്റെ കല്യാണമായിരുന്നു.കോവിഡിന്റെ നിയന്ത്രണങ്ങൾ പലതും പിൻവലിച്ചതു കൊണ്ട് അല്പം ആർഭാടത്തോടെ തന്നെയാണ് കല്യാണ പരിപാടികൾ തീരുമാനിച്ചത്. വലിയ തോതില്ലൊന്നും വേണ്ട, കിട്ടിയ ഈയൊഴിവിൽ വേഗം നടത്തുകയെന്നെയുള്ളൂ എന്നൊക്കെ പുറമേക്ക് പറയുമ്പോഴും കല്യാണത്തിന്റെ തയ്യാറെടുപ്പുകൾ വലിയ തോതിൽ തന്നെ നടന്നിരുന്നു. മൂന്നാലു ദിവസത്തെ പരിപാടികളും , നിറയെ ആളുകളും, വലിയ ഹാളും അലങ്കാരവുമൊക്കെ ഒരുക്കിയിരുന്നു. മാസങ്ങളായുള്ള അടച്ചിടലിൽ നിന്നും മോക്ഷം കിട്ടിയെന്ന ന്യായത്തിൽ ബന്ധുക്കൾ എല്ലാവരും എത്തിച്ചേർന്നിട്ടുണ്ട്. അനേകം മാസങ്ങൾക്കു ശേഷം കാണുന്നതു കൊണ്ട് സ്വാഭാവികമായും ആദ്യത്തെ രണ്ടു ദിവസവും ചർച്ച മുഴുവനും കോവിഡാനുഭവങ്ങളെക്കുറിച്ചായിരുന്നു.

 എല്ലാം അടച്ചു പൂട്ടാനുള്ള തീരുമാനം വളരെ പെട്ടെന്നായതു കൊണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും , അതിവേഗമതുമായി ഇണങ്ങി ചേർന്ന് ആ സാഹചര്യത്തെ എങ്ങിനെയാണ് ധീരമായി നേരിട്ടതെന്ന  കഥകളുമായി സ്ത്രീകളാണ് ചർച്ച തുടങ്ങിയത്. ഒരു കിലോ ഉരുളക്കിഴങ്ങും ഉള്ളിയും കൊണ്ട് ഒരാഴ്ച ഓടിച്ചതും; അടച്ചിടൽ നീളുമെന്നു കണ്ടപ്പോൾ പറമ്പിലും, ടെറസ്സിലും ചീരയും, വെണ്ടയും, പയറുമൊക്കെ നട്ട് പിടിപ്പിച്ചതും; അയലത്തെ വീട്ടിലെ രണ്ടു കുല കായ്ക്കു പകരം ഒരു മുറം മുരിങ്ങയില കൊടുത്തതും; മറ്റാരുമറിയാതെ മീൻകാരൻ ബഷീറിൽ നിന്നും ആഴ്ച്ചയിലൊരിക്കൽ മീൻ സംഘടിപ്പിച്ചതുമൊക്കെ പറഞ്ഞ്, ഏതു സാഹചര്യത്തെയും അടിപതറാതെ നേരിട്ടാനുള്ള തങ്ങളുടെ ജന്മസിദ്ധമായ കഴിവിൽ സ്ത്രീകൾ അഭിമാനം കൊണ്ടു.

 എന്നാൽ,രാവിലെ നടക്കാനിറങ്ങുമ്പോൾ പറയുന്ന പരദൂഷണവും രാഷ്ട്രീയവും നഷ്ടമായതിൽ; വർഷങ്ങളായി ശീലിച്ച പാൽച്ചായയിൽ നിന്നും കട്ടൻച്ചായയിലേക്ക് ഇറങ്ങി വരേണ്ടി വന്നതിൽ; എന്നും രണ്ടു പെഗ്ഗ് എന്ന കണക്കിന് കോട്ടം തട്ടിയപ്പോൾ അതിനെ വെള്ളമൊഴിക്കാതെ ഒറ്റ പെഗ്ഗാക്കേണ്ടി വന്നതിൽ; മാസമൊന്നു കഴിഞ്ഞപ്പോൾ പുറത്തേക്കു വരാൻ വിസമ്മതിച്ച പേസ്റ്റിനെ ഞെക്കിയെടുക്കേണ്ടി വന്നതിന്റെ ക്ഷീണത്തിൽ, ടി.വിയിൽ ഒരേ പരിപാടി തന്നെ പല തവണ കാണേണ്ടി വന്നതിൽ, ആണുങ്ങൾ ഖിന്നരായി.

ജിമ്മും, പിസയും, പൊറൊട്ടയും, ബിരിയാണിയും ഒഴിവാക്കിയ കഥ പറഞ്ഞാണ് പുതിയ തലമുറ അവരുടെ വീര സാഹസികത വിവരിച്ചത്. ബുള്ളറ്റിൽ കറങ്ങാതെയും, സുഹൃത്തുക്കളെ കാണാതെയും ചിലവഴിച്ച ദിവസങ്ങളെക്കുറിച്ചോർത്തപ്പോൾ അവരുടെ കണ്ഠമിടറി. ഈ ചെറുപ്രായത്തിൽ തന്നെ പഴയ തലമുറക്ക് സ്വപ്നത്തിൽ പോലും അനുഭവിക്കേണ്ടി വരാത്ത  അതി കഠിനമായ സാഹചര്യങ്ങളെ എത്ര തന്മയതത്തോടെയാണ് നേരിട്ടത് എന്നവർ ഓർമിപ്പിച്ചു.

എല്ലാവരുടെയും അനുഭവങ്ങൾ പലതായിരുന്നെങ്കിലും, ഈ മഹാമാരിയുടെ കാലം പല പാഠങ്ങളും പഠിപ്പിച്ചു എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ആദ്യത്തെ പാഠം ഇതുവരെയുള്ള ജീവിതത്തിൽ ധാരാളിത്തമുണ്ടായിരുന്നു എന്നതാണ്. ജീവിതത്തിൽ ആവശ്യമില്ലാത്ത പലതും നമ്മൾ വാങ്ങി കൂട്ടുന്നുണ്ട് എന്ന കാര്യത്തിലും തർക്കമില്ല. എങ്കിലും കോവിഡ് പഠിപ്പിച്ച ഏറ്റവും വലിയ പാഠം ഇന്നത്തേതിലും എത്രയോ മിതമായി ജീവിക്കാനാവും എന്നാണ് എന്ന് എല്ലാവരും അംഗീകരിച്ചു. ഭാവിയിലെങ്കിലും അനാവശ്യ ചിലവുകളെ നിയന്ത്രിച്ച് കൂടുതൽ കരുതലോടെ ജീവിക്കാൻ പഠിക്കണമെന്ന് പറഞ്ഞ് സ്ത്രീകൾ വാചാലരായി. വരുമാനത്തിൽ വലിയ ഇടിവു വന്നെങ്കിലും ചിലവിൽ നല്ല തരത്തിൽ മിച്ചം പിടിക്കാൻ കഴിഞ്ഞതു കൊണ്ട് ആണുങ്ങൾ അഭിപ്രായമൊന്നും പറയാതെ മൗനം പാലിച്ചു.

 എന്നാൽ കിട്ടിയ അവസരം മുതലാക്കി യുവാക്കൾ കത്തികയറി. കടകൾ തുറക്കാൻ തുടങ്ങിയപ്പോൾ രണ്ടു മാസത്തേക്ക് സാധനങ്ങൾ വാങ്ങി പൂഴ്ത്തി വെച്ചതും, ഒരാവശ്യവും ഇല്ലാതിരുന്നിട്ടും, വേലക്കാർക്കു പോലും കൊടുക്കാതെ മുഴുവൻ റേഷൻ വാങ്ങി വെച്ചതും, ഓരോ തവണയും സാമാന്യത്തിലധികം പണം കൊടുത്ത് ബഷീറിൽ നിന്നും മീൻ വാങ്ങിയതും , അധികമായ തക്കാളി ചീഞ്ഞളിഞ്ഞ കഥയുമൊക്കെ അവർ ഉറക്കെ വിളിച്ചു പറഞ്ഞു.

 കല്യാണ സംബന്ധമായ മേക്കപ്പിലും, കേശാലങ്കാരത്തിലും  കൊണ്ട് പെൺകുട്ടികൾ ഈ ചർച്ചയിൽ പങ്കെടുത്തില്ല.

 അതൊക്കെ ആ സാഹചര്യത്തിൽ ആവശ്യമായിരുന്നു എന്നാണ് സ്ത്രീകൾ അഭിപ്രായപ്പെട്ടത്. എല്ലാം അനിശ്ചിതമാകുമ്പോൾ ഭാവിയിലേക്ക് കൂടി കരുതിവെയ്ക്കണം. അപ്പോൾ മറ്റുള്ളവർക്ക് കിട്ടുന്നുണ്ടോയെന്ന് നോക്കാൻ നിന്നാൽ നമ്മൾ പട്ടിണിയാവും . ഇന്നിനെക്കുറിച്ച് മാത്രം ചിന്തിക്കുകയെന്ന തത്ത്വജ്ഞാനമൊക്കെ പറയാൻ എളുപ്പമാണ്. എന്നാൽ പ്രയോഗിക ജീവിതത്തിൽ അതൊന്നും നടക്കില്ല. അവർ പറഞ്ഞു നിർത്തിയപ്പോൾ ആർക്കും എതിർത്തൊന്നും പറയാൻ കഴിഞ്ഞില്ല.

 ഈ കല്യാണം തന്നെ ഇത്ര വിപുലമായി നടത്തണോ എന്നതിനെ കുറിച്ച് ചർച്ച നടന്നിരുന്നു. എന്നാൽ, ഇനി എപ്പോഴാണ് ഇത്തരമൊരവസരം കിട്ടുക; നിലവിട്ട് ഒന്നു ചെയ്യുന്നില്ല; മറ്റുള്ളവരും ചെയ്യുന്നുണ്ടല്ലോ; കൈയിലുള്ളതല്ലേ ചില വാക്കുന്നുള്ളൂ; കോവിഡ് പലതും പഠിപ്പിച്ചു എന്നത് ശരിയാണ് പക്ഷെ അതു വിചാരിച്ച് എപ്പോഴും അത് പോലെ ജീവിക്കാൻ കഴിയുമോ ? എന്നീ ന്യായങ്ങളാണ് ആ ചർച്ചയുടെ മുനയൊടിച്ചത്.

 ചർച്ച തുടർന്നാൽ സ്വാർത്ഥതയുടെയും, അതി സാമർത്ഥ്യത്തിന്റെയും കൂടുതൽ കഥകൾ പുറത്തു വരുമോയെന്ന് ഭയന്ന് എല്ലാവരും കൂടി അതിന്റെ ഗതി തിരിച്ചു വിട്ടു.

 അതു കൊണ്ട്,രണ്ടാമത്തെ ദിവസം തന്നെ കോവിഡ് ചർച്ചകൾ കുറഞ്ഞു. അതൊരു പഴയ കഥയായി. എല്ലാവരും കല്യാണത്തിന്റെ ധൂർത്തി ലേക്കും, ആർഭാടത്തിലേക്കും അലിഞ്ഞു.

 പക്ഷെ , കല്യാണത്തലേന്ന് രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഒരുപാട് ഭക്ഷണം ബാക്കി. അപ്പോൾ, മഹാമാരി കാലത്തെ കരുതലിനെ കുറിച്ചുള്ള ചിന്ത എല്ലാവരുടെയും മനസ്സിനെ കൊളുത്തി വലിച്ചു. അന്നവും വീടും തേടി ആയിരങ്ങൾ തെരുവിലൂടെ അലഞ്ഞതും . റെയിൽവേ ട്രാക്കിൽ ഒരു കുടുംബമാകെ ചതഞ്ഞരഞ്ഞതും. ഫ്രിഡ്ജിൽ വെയ്ക്കാൻ പോലുമില്ലാത്ത വിധം ആഹാരം അളന്നു മുറിച്ചുണ്ടാക്കി കഴിച്ചതുമൊക്കെ ഒരു വലിയ നീറ്റലായി മനസ്സിലൂടെ കടന്നു പോയി.

 ബാക്കിയായ ഭക്ഷണത്തിനു ചുറ്റും എല്ലാവരും തലകുനിച്ചു നിന്നു. ഇത്ര ഭക്ഷണം ബാക്കിയാവും എന്നു കരുതിയില്ല. വരാമെന്നു പറഞ്ഞവർ പലരും വന്നില്ല. ചെയ്തത് തെറ്റായി എന്ന വിധത്തിൽ അമ്മാമൻ കുറ്റബോധത്തോടെ പറഞ്ഞു. നാളെ കല്യാണത്തിനും സാധനങ്ങൾ അധികമാകുമോ എന്ന ഭയം എല്ലാവരിലേക്കും പടർന്നു. കല്യാണ ദിവസത്തേക്കും ഭക്ഷണത്തിന് ഒരു കുറവും വരുത്തിയിട്ടില്ല. മൂന്നു തരം പായസമുള്ള സദ്യയാണ് ഏർപ്പാടാക്കിയിരിക്കുന്നത്.ഭക്ഷണത്തിന്റെ വിലയെക്കുറിച്ച് ഇത്ര വലിയ പ്രഭാഷണമൊക്കെ നടത്തിയിട്ട് ഒടുവിൽ ഇത്രയും ഭക്ഷണം ബാക്കിയാവുക എന്ന വിരോധാഭാസത്തെ എങ്ങിനെ തരണം ചെയ്യുമെന്നറിയാതെ എല്ലാവരും പരുങ്ങി. മനുഷ്യനു മാത്രം സാധ്യമാവുന്ന കൃത്രിമമായ പാപബോധത്തോടെ എല്ലാവരും ആശങ്കാകുലരായി.

പുതിയ തലമുറ തന്നെയാണ് പരിഹാരം നിർദ്ദേശിച്ചത്. ബാക്കിയായ ഭക്ഷണം പൊതിഞ്ഞ് വഴിയരികിൽ അന്നത്തിനായി കാത്തിരിക്കുന്ന പാവങ്ങൾക്കു കൊടുക്കാമെന്നു പറഞ്ഞപ്പോൾ അവിടെ കൂടിയവർക്ക് ആശ്വാസമായി. വലിയെരു അപരാധത്തിൽ നിന്നും മോചിതരായതിൽ അവർ സന്തോഷിച്ചു.

തിരക്കൊഴിഞ്ഞ വഴികളിലൂടെ ഞങ്ങൾ വണ്ടിയോടിച്ചു. അത്ഭുതമെന്നു പറയട്ടെ ഭക്ഷണം ആവശ്യമുള്ള ആരെയും വഴിയിൽ കണ്ടില്ല. കുറെ നേരം കഴിഞ്ഞപ്പോൾ , ഒരു പീടികത്തിണ്ണയിൽ ഒരാൾ ഇരിക്കുന്നതു കണ്ടു. ഇരുട്ടത്ത് ഒന്നും വ്യക്തമായിരുന്നില്ല. എങ്കിലും, പകൽ മുഴുവൻ അന്നത്തിനായി അലഞ്ഞു തിരിഞ്ഞ് രാത്രി ഈയിരുട്ടിന്റെ മറവിൽ അഭയം തേടിയ ആളാണ് എന്നുറപ്പാണ്.

 ഭക്ഷണപ്പൊതികളുമായി ഞങ്ങൾ അടുത്തേക്ക് ചെന്നു. നരച്ച മുടിയും ശോഷിച്ച ശരീരവുമായൊരു വൃദ്ധൻ. മുഷിഞ്ഞ വസ്ത്രം. അല്പം ഭക്ഷണമാണ് എന്നു പറഞ്ഞ് ഞങ്ങൾ പൊതി നീട്ടി. ഇരുട്ടിലിരുന്ന് ആ വൃദ്ധൻ പൊതിയിലേക്ക് നോക്കി , പിന്നെ വളരെ സൗമ്യമായി തമിഴിൽ പറഞ്ഞു: ഇന്നു രാത്രിയിലേക്കും, നാളെ രാവിലത്തേക്കുമുള്ള ഭക്ഷണം എനിക്ക് കിട്ടിയിട്ടുണ്ട്. നാളെ ഉച്ചയ്ക്കുള്ളതും ആരെങ്കിലും തരും . അതു കൊണ്ട് എനിക്കിത് ഇപ്പോൾ വേണ്ട. കുറച്ചു കൂടി മുന്നോട്ടു പോയാൽ ആവശ്യക്കാരുണ്ട്. ഇന്ന് അന്നമൊന്നും കഴിക്കാത്തവർ . ഇതവർക്ക് കൊടുത്തോളൂ.

 പാതിയിരുട്ടിൽ മറഞ്ഞിരിന്ന് ആ ജ്ഞാന വൃദ്ധൻ പറഞ്ഞ വാക്കുകൾ മനസ്സിലേക്കിറങ്ങാൻ ഒരല്പ സമയമെടുത്തു. എനിക്ക് തമിഴറിയില്ല. പക്ഷെ അദ്ദേഹം പറഞ്ഞത് മനസ്സിലാക്കാൻ ഭാഷയുടെ ആവശ്യമില്ലായിരുന്നു. പുസ്തകങ്ങളിൽ നിന്നും, അനുഭവങ്ങളിൽ നിന്നും കിട്ടാൻ സാദ്ധ്യതയില്ലാത്ത ഒരു വലിയ ജീവിത ദർശനം ആ വ്യദ്ധനിൽ നിന്നും ലഭിച്ചു. ബോധിവൃക്ഷ തണലോ , ദൈവപ്പുരകളുടെ ആർഭാടമോ ഇല്ലാതെ ഒരു കീറത്തുണിയിൽ ഇരിക്കുന്ന ഭിക്ഷാം ദേഹി ജീവിതത്തിന്റെ വലിയൊരു പൊരുളിനെ കർമത്തിലൂടെ സാധ്യമാക്കി. . എനിക്ക് അദ്ദേഹത്തിന്റെ മുഖം കാണണമെന്നുണ്ടായിരുന്നു. പിന്നെയോർത്തു ചൈതന്യം തിളങ്ങുന്ന ആ മനസ്സിന് മുമ്പിൽ ആ മുഖത്തിനെന്തു പ്രസക്തി.

 കോവിഡിനി എത്ര കാലമെന്ന ഭീതിയിൽ , അനേകം മാസങ്ങൾക്കുള്ള സാധനങ്ങൾ കൊണ്ട് കലവറ നിറച്ചവർക്കിടയിൽ, ആഘോഷങ്ങളുടെ പേരിൽ അന്നം പാഴാക്കുന്നവർക്കിടയിൽ, നാളെത്തെ അന്നത്തെ കുറിച്ചൊട്ടും ആശങ്കയും , ആകുലതയുമില്ലാത്ത ആ വൃദ്ധനെ പാതിയിരുട്ടിൽ തനിച്ചാക്കി മടങ്ങുമ്പോൾ ഞങ്ങളെല്ലാവരും നിശബ്ദരായിരുന്നു. ആ ലളിത സത്യത്തിന്റെ സൗമ്യമായ പ്രഹരത്തിൽ ഞങ്ങൾ സ്തബ്ധരായി.

 എന്നിട്ടും, പിറ്റേന്ന് കല്യാണത്തിന് , മൂന്നാം പായസം മൂന്നാം തവണ വിളമ്പുമ്പോഴാണ് ഞാനീ കുറിപ്പെഴുതാൻ തീരുമാനിച്ചത്.

Saturday, January 22, 2022

പൂ പറിക്കുന്നതിലെ ധന്യത



എന്നുമവർ നടക്കാൻ വരും. മഴയായാലും, വെയിലായാലും. വലിയ പാർക്കിനു ചുറ്റും അഞ്ചു തവണ നടക്കും. ആ നടത്തത്തിന് കൃത്യതയുണ്ട്. അവർക്ക് അറുപതിനോടടുത്ത് പ്രായമുണ്ട്. നടന്നു കഴിഞ്ഞാൽ അല്പനേരം ബെഞ്ചിലിരുന്ന് വിശ്രമിക്കും. തിരിച്ചു പോകുന്നതിനു മുമ്പ് അടുത്തുള്ള ചെടികളിൽ നിന്ന് നാലഞ്ചു പൂവുകൾ ഇറുത്തെടുക്കും. അവയെ പരിക്കൊന്നു മേൽക്കാതെ കൈവെള്ളയിൽ വെയ്ക്കും. ഒരിക്കൽ പോലും മറവി പറ്റാത്ത ധ്യാന്യാത്മകമായ ആ പൂ പറിക്കലാണ് എന്റെ ശ്രദ്ധയെ ആകർഷിച്ചത്.

അവർ ആരാണെന്നോ എവിടെ നിന്നു വരുന്നുവെന്നോ എനിക്കറിയില്ല. എട്ടുപത്ത് റൗണ്ട് ഓടിയതിന്റെ വിയർപ്പാറ്റാൻ ബെഞ്ചിലിരിക്കുമ്പോൾ ഞാനെന്റെ ഭാവനയെ ഒന്നു രണ്ടു റൗണ്ട് കൂടി നടക്കാൻ വിടും.

അവർ അടുത്തുള്ള ഹൗസിംഗ് സൊസൈറ്റിയിൽ നിന്നാവാം. അവർ മക്കളോടൊപ്പമാവാം, ഭർത്താവിനോടൊപ്പമാവാം, ചിലപ്പോൾ ഒറ്റയ്ക്കുമാവാം താമസിക്കുന്നത്. എന്തായാലും എന്നും രാവിലെ ഈ പാർക്കിൽ നടന്ന്, പൂ പറിക്കാനുള്ള ഏതോ ഉൾപ്രേരണ അവർക്കുണ്ട്. അതിനുള്ള പ്രചോദനവും മനക്കരുത്തുമുണ്ട്.

അവർ പൂപ്പറിക്കുന്നത് തലയിൽ ചൂടാനല്ല എന്നുറപ്പാണ്. അത് ഏതോ ദൈവത്തിന് സമർപ്പിക്കാനാണെന്ന് വലിയ വിഷമമൊന്നുമില്ലാതെ ഊഹിക്കാൻ കഴിയും. നടത്തതിലുള്ള കൃത്യത പൂ പറിക്കുന്നതിലുമുണ്ട്. ഒരിക്കൽ പോലും അവർ പൂപ്പറിക്കാൻ മറന്ന് തിരിച്ചു വരുന്നത് കണ്ടിട്ടില്ല. ജീവിക്കുകയെന്നതു പോലെ തന്നെ അവർക്കത് വളരെ പ്രധാനപ്പെട്ട ഒരു പ്രവൃത്തിയാണ്. അത് മറക്കുകയെന്നാൽ ജീവിതം തന്നെ മറക്കുന്നതിന് തുല്യമാണ്.

അവർ വീട്ടിൽച്ചെന്ന് കുളിച്ച്, വൃത്തിയായി ഭഗവാന് പൂക്കളർപ്പിക്കുന്നുണ്ടാവാം. അപ്പോൾ അത് കേവലമൊരു പ്രവ്യത്തിയല്ല. അത് പൂർണമായൊരു സമർപ്പണമാണ്. അവർ രാവിലെ ഉണരുന്നത് തന്നെ ഉണർവ്വോടെയും ഉന്മേഷത്തോടെയുമാകും. ജീവിതത്തിന്റെ ആകുലതകളെക്കുറിച്ച് അവർക്ക് വലിയ വ്യാകുലതകൾ ഉണ്ടാവില്ല. രാവിലെ ഉണരുമ്പോൾ തന്നെ അവർക്കൊരു ലക്ഷ്യമുണ്ട്. ആ ദിവസമെങ്ങിനെ ചില വഴിക്കണമെന്ന വ്യക്തമായ ധാരണയുണ്ട്.

എക്കാർട്ട് ടോലേ പറയുന്നത് നമ്മുക്ക് ഈ ഒരു നിമിഷത്തിലെ യഥാർത്ഥത്തിൽ ജീവിക്കാൻ കഴിയൂ എന്നാണ്. ഇപ്പോഴുള്ള നിമിഷത്തിൽ നിന്ന് ഇന്നലയിലേക്ക് തിരിഞ്ഞു നോക്കാനേ കഴിയൂ. നാളെയിലേക്ക് ഉറ്റ്  നോക്കാനേ കഴിയൂ. സത്യമായിട്ടുള്ളത് ഈ നിമിഷം മാത്രമാണ്. ഓർമകളുടെയും പ്രതീക്ഷകളുടെയുമിടയിൽ സ്പന്ദിക്കുന്ന ഈ നിമിഷം.

അവരെ കൂടുതൽ ശ്രദ്ധിച്ചാൽ അവർ ജീവിക്കുന്നത് ആ ഒരു നിമിഷത്തിലാണ് എന്നു തോന്നും. എക്കാർട്ട് ടോലേ യുടെ പുസ്തകം വായിച്ച് അവർ ബോധപൂർവ്വം ചെയ്യുന്നതൊന്നുമായിരിക്കില്ല. അവർ ആ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടു പോലുമുണ്ടാവില്ല. എങ്കിലും ജീവിക്കുന്ന ഓരോ നിമിഷത്തിലും അവർ നിറഞ്ഞു ജീവിക്കുന്നതിനു തെളിവാണ് ആ പൂ പറിക്കൽ. പൂവിറക്കുന്ന ആ നിമിഷാർത്ഥം പോലും അവരുടെ ജീവിതത്തെ സമ്പന്നമാക്കുന്നു. ഓർമയുള്ളപ്പോൾ മാത്രം ചെയ്യുന്ന ഒന്നല്ല അത്.  എപ്പോഴും നിറഞ്ഞു നിൽക്കുന്ന അവരുടെ ജീവിതത്തിന്റെ ഒരു കണിക മാത്രമാണ് ആ നിമിഷം. അവരുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അത്രയ്ക്ക് അർത്ഥസമ്പുഷ്ടമാവും. അസാധാരണമായ ആത്മബോധമുള്ളവർക്കേ അത് സാധ്യമാവൂ. ജീവിതത്തെ മുന്നോട്ടു നയിക്കുന്ന നിമിഷങ്ങളെ , ഉള്ളിൽ ജ്വലിച്ചു നിൽക്കുന്ന ചൈതന്യവുമായി കോർത്തിണക്കാനുള്ള അപൂർവ സിദ്ധി അവർക്കുണ്ടാവും.

ഇതൊക്കെ എന്റെ ഭാവനയാണെന്നും, പൂവിറുക്കുന്നതു പോലെയുള്ള ഒരു നിസാര സംഭവത്തെ ഞാൻ വല്ലാതെ പെരുപ്പിച്ചും പൊലിപ്പിച്ചും കാണിക്കാൻ ശ്രമിക്കുകയാണെന്ന ആക്ഷേപമുണ്ടാവാം. അതിനെ എതിർക്കാൻ എനിക്കാവില്ല. ഇത് തീർത്തും വ്യക്തിപരമായ അനുഭവമാവാം. എന്തായാലും ആ പൂവിറുക്കുന്നതിന് അവർ കൊടുക്കുന്ന ശ്രദ്ധയും കരുതലും കാണുമ്പോൾ, പ്രതീക്ഷയുടെ സന്തോഷത്തിന്റെ ഒരു പിടി ശലഭങ്ങളെ എനിക്കു ചുറ്റുമവർ പറത്തി വിടുന്നതായി എനിക്കു തോന്നും.

ജീവിതത്തിന്റെ ഒരു നിമിഷം പോലും എനിക്ക് പൂർണമായി ജീവിക്കാൻ കഴിയുന്നില്ല. ജീവിതത്തിന്റെ തിരക്കിലും ഭയത്തിലും പെട്ട് ഞാൻ പലതും മറക്കുന്നു. പലതും അപൂർണമാവുന്നു. ഒന്ന് നേരാവണ്ണം ശ്വസിക്കാൻ പോലും പഠിക്കേണ്ടിയിരിക്കുന്നു.

അങ്ങിനെ നോക്കുമ്പോൾ അവർ പറിച്ചെടുക്കുന്നത് ഒരു പൂവിനെയല്ല, ജീവിതത്തിന്റെ അർത്ഥപൂർണമായ ഒരു നിമിഷത്തെയാണ്. ആ നിറഞ്ഞു തുളുമ്പുന്ന നിമിഷത്തെ വലിയ കൃതജ്ഞതയോടെ അവരൊരു മഹാ ശക്തിക്കു മുന്നിൽ സമർപ്പിക്കുകയാണ്. ഒരു ദിവസം പോലും പൂവിറുക്കാൻ മറക്കുകയെന്നാൽ ജീവിതത്തിന്റെ ഒരു നിമിഷത്തെ തന്നെ മറക്കുക എന്നാണ്. അതുകൊണ്ട് അവരൊരിക്കലും അതു മറക്കില്ല. അവരുടെ കൈ കൊണ്ട് അടർത്തിമാറ്റപ്പെടാൻ  ഒരു പിടി പൂക്കൾ എപ്പോഴും തയ്യാറായി നിൽക്കുന്നുണ്ടാവും.

ജീവിതത്തിന് ആഴവുമർത്ഥവും കൊടുക്കാൻ അസാധാരണമായ കാര്യങ്ങളൊന്നും ചെയ്യേണ്ടതില്ല. ഏറ്റവും ചെറിയ പ്രവർത്തിയെ പോലും ഉദാത്തമായ മനസ്സോടെ സമീപിച്ചാൽ മതിയെന്ന് അവർ പഠിപ്പിച്ചു തന്നു . നന്നായി ഫുട്ബോൾ കളിക്കാനറിയുമെങ്കിൽ ഗീത വായിക്കേണ്ട ആവശ്യമില്ലെന്ന് വിവേകാനന്ദ സ്വാമി പറഞ്ഞിട്ടുണ്ട്.

പലപ്പോഴും വിരസവും അർത്ഥശൂന്യവുമായി തോന്നുന്ന ജീവിതത്തെ ആഹ്ളാദപൂർവ്വമായ നിമിഷങ്ങൾ കൊണ്ട് നിറയ്ക്കണം. പിറകിൽ നിന്നും ആരുടെയും തള്ളലില്ലാതെ ആ നിമിഷങ്ങളിലേക്ക് നടന്നു ചെല്ലണം. ആ നിമിഷങ്ങളിൽ ജീവിതാവബോധം നിറഞ്ഞു നിൽക്കണം. ജീവിതത്തിലാകെ പൂക്കൾ വിടർന്നു സൗരഭ്യം പരത്തണം. ഉണർന്നിരിക്കുന്ന ഓരോ നിമിഷവും ധ്യാനനിരതമാകണം.

Friday, January 14, 2022

മിഴിയാഴങ്ങളിലെ നനവ്

  


അമ്മ തനിച്ചാണ് വീട്ടിൽ

സുഹൃത്തിന്റെ നൊമ്പരം

ഇടയ്ക്കൊന്ന് കൂട്ടുവരണം

വെറുതെ ഒരു കപ്പ് ചായ

വറുത്തുപ്പേരി

അമ്മയുടെ പഴ മനസ്സിൽ

ഇനിയും പിരിയാതെ

അള്ളിപിടിച്ചിരിക്കുന്ന

ചിലയോർമകൾ

ചെല്ലുമ്പോൾ എന്തോ -

യോർത്തയൊരു ചിരി

ഇരുപ്പുമുറിയുടെ ഭിത്തിയിൽ

പണ്ടച്ഛൻ തുടച്ചു

മിനുക്കി വെച്ച തോക്കിന്റെ

തുരുമ്പിച്ച രൂപം

ജാലക പുറത്ത് വെടിയേ -

റ്റൊരു പ്രാവിൻ കുറുകൾ

ഒഴിഞ്ഞ തട്ടിൻപ്പുറത്ത്

ഓടി കളിക്കുന്നയെലികൾ

കഞ്ഞിക്കലമിറക്കി വെച്ച

അടുപ്പിന്റെ ചോട്ടിൽ

മണിയഴിച്ചു വെച്ച പൂച്ച

വെള്ള വലിക്കാത്ത ചുവർ

ഘനീഭവിച്ച വിമൂകത

മങ്ങിത്തുടങ്ങിയ സോഫാ കവർ

ഇത്രമേൽ അനാഥമാകുമോ

ജീവിതം, ഇഷ്ടമുള്ളോർ

വിട്ടു പോകുകിൽ

ഇത്രമേൽ അഴുകുമോ

ജീവിത ചൈതന്യമരി-

കിൽ മറ്റൊരാൾ ഇല്ലയെങ്കിൽ

ഇത്രമേൽ മങ്ങുമോ നിറങ്ങൾ

മുറ്റത്തെ വാടിയ പൂക്കളിൽ

ഒരൊറ്റ ശലഭം പോലും

ചിറകടിച്ചില്ലയെങ്കിൽ

സമയമുള്ളപ്പോൾ വരണം

അമ്മുടെ സ്വരമിടറി

അരികിലിരുന്നാ വിറയാർന്ന

കൈകളെടുക്കുമ്പോൾ

വിരൽത്തുമ്പിലറിഞ്ഞു

സ്നേഹത്തിന്റെയൊരിറ്റിനായ്

ചുണ്ടു പിളർക്കുന്ന

ചെറുകിളിയുടെ

ഹൃദയത്തിന്റെ സ്പന്ദനം

പടികടന്നിനിയും

ചെല്ലുമെന്ന പ്രതീക്ഷയിൽ

മിഴിയാഴങ്ങളിലെ നനവ്

Saturday, January 8, 2022

മലയാള സിനിമയിലെ ജൂഡോ നിമിഷം

 

മലയാളത്തിലെ പ്രശസ്തയായ ഒരു നടിയെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കുമ്പോൾ തമാശയെക്കാളെറേ വേദനയാണ് തോന്നാറ്. അവർ അടുത്ത കാലത്ത് അഭിനയിച്ച ചിത്രങ്ങളിൽ അവർക്കു നൽകിയ ഇടം കണ്ടാൽ ആ വേദന വർധിക്കും. മലയാള സിനിമയിലെ മെഗാ സ്റ്റാറിനും, നടനവിസ്മയത്തിനും, ഒന്നു, രണ്ടും  ആറുമൊക്കെയായ തമ്പുരാക്കന്മാർക്കുമൊക്കെ അഭിനയത്തിൽ ഒപ്പത്തിനൊപ്പം നിന്ന വ്യക്തിയാണവർ. അഭിനയത്തിന്റെ വിവിധ ഭാവങ്ങളെ വിസ്മയങ്ങളെ വളരെ അനായാസം പൊലിപ്പിച്ചെടുത്ത ഒരു നടിയാണ്. അവരെയാണിന്ന്, സിനിമയക്ക് പുറത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി നൽകി, എന്നാൽ സിനിമയ്ക്കകത്ത് സത്ത വറ്റിയ , ശുഷ്ക്കിച്ച കഥാപാത്രങ്ങളിലേക്ക് ഒതുക്കി നിർത്തിയിരിക്കുന്നത്.

അവർക്കീ പട്ടം കൽപ്പിച്ചു നൽകുന്നതും അതെ സമയം അവരെ സിനിമകളിൽ അരികുവത്കരിക്കുകയും ചെയ്യുന്നത് മലയാള സിനിമ ഭരിക്കുന്ന ആണധികാരങ്ങൾ തന്നെയാണ്. അവർക്കിന്നതിന്റെ ആവശ്യമുണ്ട്. അത്തരം പട്ടങ്ങളിലൂടെയും, സംഘടനയിലെ വൈസ് പ്രസിഡന്റ് പദവിയിലൂടെയുമൊക്കെയാണ് അവർ  മലയാള സിനിമാ വ്യവസായ രംഗത്ത് തുല്യത ഉണ്ടെന്ന് വരുത്താൻ ശ്രമിക്കുന്നത്. അതു കഴിഞ്ഞ് സിനിമയിലേക്ക് വരുമ്പോൾ ഈ സൂപ്പർ സ്റ്റാറുകളെ , മഹാ നടൻമാർ തളയ്ക്കുന്ന പ്രേതമായോ, കുളിരുള്ള കർക്കിടക രാത്രികളിൽ പുതയ്ക്കാനുള്ള പുതപ്പായോ എങ്ങിനെ മാറ്റണമെന്ന് സിനിമാ ലോകം ഭരിക്കുന്നവർക്കറിയാം. 

മലയാള സിനിമയിൽ അത്തരം പ്രേതങ്ങളെയും, പുതപ്പുകളെയും കണ്ട് മടുത്തിരിക്കുമ്പോഴാണ്, താരപരിവേഷം ഒരല്പം പോലുമില്ലാത്ത എന്നാൽ അസാധാരണമായ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളുള്ള ചില പുതിയ സിനിമകൾ വന്നത്.

പാട്രിയാർക്കിയുടെ അച്ചുതണ്ടിൽ തിരിഞ്ഞു തുടക്കം കുറിച്ച ഒരു സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. എന്നാൽ സിനിമയുടെ ഒടുവിൽ , സാധാരണക്കാരായ മൂന്നു പെൺകുട്ടികൾ ആ തണ്ടൊടിക്കുന്നതാണ് നാം കാണുന്നത്. അപകർഷതാബോധത്തിന്റെയും, ആണഹങ്കാരത്തിന്റെയും, പഴയ പ്രതാപത്തിന്റെയും പിന്നെ മറ്റനേകം കോപ്ലസുകളുടെയും ഒരു മിശ്രിതമാണ് സിനിമയിലെ അച്ഛൻ. കടം തിരിച്ചു ചോദിക്കാൻ വരുന്നവരിൽ നിന്നും ഓടി വീട്ടിനുള്ളിൽ ഒളിച്ചിരിക്കുന്ന ആളായാണ് ആ അച്ഛനെ സിനിമ ആദ്യം പരിചയപ്പെടുത്തുന്നത്. ആ അവസ്ഥയിൽ നിന്നും അയാളെ രക്ഷിക്കുന്നത് അയാളുടെ ഭാര്യയാണ്. എന്നിട്ടും അവിടെ നിന്നു അങ്ങോട്ടുള്ള ഓരോ സീനിലും ആ ആൺ ക്കോമരം ഉറഞ്ഞു തുള്ളുന്നതാണ് കാണുന്നത്. എന്നാൽ ആ പാർട്രയാക്കിക്കൽ വ്യക്ഷം, ചിതലു തിന്ന് ഉള്ളു പോടായതാണ് എന്നറിയാൻ അധിക സമയം വേണ്ടി വന്നില്ല. മൂത്ത മകൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോൾ അവളുടെ പ്രേമ വിവാഹത്തിന് സമ്മതം മൂളിയ കക്ഷിയാണത്. അതും, സ്വന്തം കുടുംബത്തിൽ തന്നെ യോജിച്ച ചെക്കൻ ഉണ്ടായിട്ടും, ഒരു സാധാരണ ബസ്സ് ജീവനക്കാരനെ സ്നേഹിച്ച് വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നവളാളവൾ . അതു കൊണ്ട് തന്നെ അനുജത്തിയും ചേച്ചിയുടെ പാത പിന്തുടരുന്നതിൽ അത്ഭുതമില്ല. സമൂഹം കൽപ്പിച്ചു കൊടുക്കുന്ന ആണത്തമൊന്നു ഇല്ലാത്തവനാണ് കാമുകൻ. ജീപ്പിൽ വന്നിറങ്ങി, പല നിറത്തിലുള്ള മുണ്ട് മാടി കുത്തി ഭാവി അമ്മായിയപ്പനോട് തീപ്പാറുന്ന ഡയലോഗുകൾ ചാമ്പുന്ന അമാനുഷനൊന്നുമല്ല അയാൾ. ഇഷ്ടപ്പെട്ട പെണ്ണിനെ എങ്ങിനെ സ്വന്തമാക്കുമെന്നറിയാതെ പകച്ചു നിൽക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരനാണ് അയാൾ. പൊതുവഴിയിലൂടെ നടക്കുമ്പോൾ നമ്മൾ കണ്ടുമുട്ടാൻ സാധ്യതയുള്ള ഒരാൾ. അയാൾക്കു ധൈര്യം പകരുന്നത് , എടുത്തു പറയാൻ ഒരു തൂവലും തൊപ്പിയിലിലാത്ത ആ പെൺക്കുട്ടിയാണ്. അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ഈ സഹോദരിമാർ. സിനിമയിലാണെങ്കിലും, തന്റെ താത്പര്യമില്ലായ്മ വ്യക്തമാക്കാൻ," ഞാൻ  ശബരിമലയിൽ പോകാൻ ആലോചിക്കുന്നുണ്ട്" എന്ന് ചങ്കൂറ്റത്തോടെ രാഷ്ട്രീയം പറയാൻ കഴിയുന്ന എത്ര സൂപ്പർ സ്റ്റാറുകൾ ഉണ്ട് ഇന്ന് മലയാള സിനിമയിൽ ? ആ സംഭാഷണം ആ പെൺകുട്ടിയുടെ രാഷ്ട്രീയ നിലപാടല്ല എന്ന് അംഗീകരിക്കുന്നു. എങ്കിലും സൗഹൃദ സംഭാഷണങ്ങളിൽ പോലും പറയാൻ മടിക്കുന്ന, എന്നാൽ വളരെ പ്രസ്കതമായ ഒരു വിഷയത്തെ വളരെ സ്വാഭാവികമായി ആ പെൺകുട്ടിയിലൂടെ അവതരിപ്പിച്ചതിന് ഈ സിനിമയുമായി ബന്ധപ്പെടവരൊക്കെ അഭിനന്ദനം അർഹിക്കുന്നു. ആണത്തമുള്ള ഒരു പുരുഷ കഥാപാത്രവും ഈ സിനിമയിലില്ല. സ്വന്തം ദൗർബല്യങ്ങളെയും, പോരായ്മകളെയും ആണഹന്തകളെയും , സ്വയം സൃഷ്ടിച്ചെടുത്ത അധികാരത്തിന്റെയും കരുത്തിന്റെയും പൊയ്മുഖങ്ങൾക്കു പിന്നിൽ ഒളിപ്പിച്ചു വെച്ച ഏതാനും എം.സി. പികളെ ഈ സിനിമയിലുള്ളൂ. ക്ലൈമാക്സിൽ ആ മുഖം മൂടികളും പൂർണമായും വലിച്ചു കീറുന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു പെണ്ണാണ്. അവളുടെ, അപക്വമെന്ന് തോന്നാവുന്ന ഇടപെടൽ അതുവരെ പരിഹരിക്കപ്പെടാതെ കിടന്നിരുന്ന പല പ്രശ്നങ്ങളുടെയും പരിഹാരം കാണാൻ സഹായിച്ചു. ജനാധിപത്യ മര്യാദകളെ പുച്ഛിച്ച്, കണ്ണുരുട്ടിയും, ഭീഷണിപ്പെടുത്തിയും ഭൂരിപക്ഷം നേടിയെടുക്കാനുള്ള ആണധികാരത്തിന്റെ ശ്രമങ്ങളുടെ മുഖത്തേറ്റ ഒരടിയായിരുന്നു  ആ ചെറുപ്പക്കാരിയായ പെൺകുട്ടിയുടെ ഇടപ്പെടൽ കൊണ്ട് സാദ്ധ്യമായത്. ഇതുവരെ വെള്ളിത്തിരയിൽ കണ്ടു പരിചയിച്ചവരല്ല ഇതിലെ അഭിനേത്രികളൊന്നും. എന്നിട്ടും തുടക്കക്കാരുടെ യാതൊരു പതർച്ചയുമില്ലാതെ എത്ര തന്മയത്വത്തോടെയും, സ്വഭാവികമായുമാണ് അവർ ആ വേഷങ്ങൾ കൈകാര്യം ചെയ്തത്. അഭിനയത്തിന്റെ കിരീടവും ചെങ്കോലും എക്കാലവും തങ്ങളുടെ കൈയിലാവും എന്നു കരുതുന്നവർക്ക് ഒരു താക്കീതാണ് ഈ പുതുമുഖങ്ങൾ .

കനകവും കാമിനിയും മൂലം കലഹമെന്ന ചിന്തയ്ക്ക് സ്ത്രീ വിരുദ്ധതയോളം പഴക്കമുണ്ട്. മുകളിൽ പറഞ്ഞ സിനിമയിലെ അച്ഛന്റെ മറ്റൊരു പതിപ്പാണ് ഇതിൽ ഭർത്താവായി വരുന്നത്. അയാളും അങ്ങാടിയിൽ ജയിക്കാനാവാത്തവനാണ് . 

ഭക്ഷണപ്രിയനായ ശിവനാണ് ഇയാളുടെ ഉപദേശിയും വഴി കാട്ടിയും. ശിവന്റെ ഭക്ഷണക്കൊതി നർമം ചാലിച്ചാണ് അവതരിപ്പിച്ചതെങ്കിലും, അത് വിരൽ ചൂണ്ടുന്നത് സവിശേഷമായ ഒരു മാനസികാവസ്ഥയിലേക്കാവാം. സമൂഹത്തിലെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബത്തിൽ സ്ത്രീയാണ് ഭക്ഷണവും രതിയുമൊരുക്കേണ്ടത്  എന്നാണ് പൊതുവേയുള്ള വിശ്വാസം. അതു രണ്ടും ലഭ്യമാകാതെ വരുമ്പോഴാണ്  പുരുഷന് ആർത്തി കൂടുന്നത്. ഇങ്ങനെ അവർക്കു വേണ്ടത് ഒരുക്കി കൊടുക്കാൻ സ്ത്രീകളിലാത്ത കുറേ പുരുഷ കഥാപാത്രങ്ങളെയാണ് പിന്നെ ഈ  സിനിമയിൽ കാണുന്നത്.( അമ്മ ഇടയ്ക്കിടെ ഭക്ഷണത്തിന് ആരൊക്കെ ഉണ്ടാവുമെന്ന് ചോദിക്കുന്നുണ്ട്). Theatre of Absurdity എന്ന സങ്കേതമാണ് സിനിമയ്ക്കു വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ തീർത്തും അബ്സേർഡ് അല്ലാത്ത കുറെ പുരുഷ കഥാപാത്രങ്ങളാണ് പിന്നെ അരങ്ങത്തേക്കെത്തുന്നത്. അവരുടെ പല പെരുമാറ്റങ്ങളും വളരെ അബ്സേർഡായി നമ്മുക്ക് തോന്നുന്നുവെങ്കിൽ അത് ജീവിത യാഥ്യാർത്ഥ്യവും അബ്സേർഡിറ്റിയും തമ്മിൽ വളരെ നേരിയ വ്യത്യാസമേ ഉള്ളൂ എന്നാണ് സൂചിപ്പിക്കുന്നത്. അല്ലെങ്കിൽ, സാധാരണ ജീവിതത്തിൽ പുരുഷൻമാരുടെ പല പെരുമാറ്റങ്ങളും തീർത്തും അബ്സേർഡാണ് എന്ന് പരോക്ഷമായി പറഞ്ഞു വെയ്ക്കുകയുമാവാം. എന്നാൽ ആൺ കഥാപാത്രങ്ങൾ അവരുടെ അഹന്തയുടെയും , സന്ദേഹത്തിന്റെയും കെട്ടുകളഴിക്കുമ്പോൾ രണ്ടു സ്ത്രീ കഥാപാത്രങ്ങളാണ് അവരെ യാഥാർത്ഥ്യത്തിന്റെ ലോകത്തിലേക്ക് ഇടയ്ക്കിടെ തിരികെ കൊണ്ടുവരുന്നത്. തീരുമാനങ്ങളെടുക്കാൻ കഴിയാതെ പ്രശ്നങ്ങൾക്കു ചുറ്റും വഴുതി കളിക്കുന്ന ആൺ പോഴത്തങ്ങളെ ആ സ്ത്രീകളാണ് അവരു ദേശിച്ച കുറ്റിയിൽ കൊണ്ടു കെട്ടുന്നത്. മഹാനടന്മാരുടെയും, ജനപ്രിയ നായകരുടെയും വെറും നിഴലായി മാറുന്ന കഥാപാത്രങ്ങളായി സ്ത്രീകൾ പുറംതള്ളപ്പെടുന്ന മലയാള സിനിമയിൽ ഇത്തരം വ്യക്തവും തെളിവാർന്നതുമായ കഥാപാത്രങ്ങളെ കാണുമ്പോൾ ഇനിയും പ്രതീക്ഷയ്ക്കുള്ള  വകയുണ്ടെന്ന അറിവ് വലിയൊരു ഊർജ്ജമായി നിറയുന്നു. തികഞ്ഞ വ്യക്തിത്വമുള്ള ആ കഥാപാത്രങ്ങൾ സിനിമയെ മുന്നോട്ടു നയിക്കുന്നതിൽ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. അതു പോലെ വേറിട്ടു നിൽക്കുന്നതാണ് അവരുടെ അഭിനയവും. താരപ്രഭയുടെ കണ്ണഞ്ചിപ്പിക്കുന്ന വലിയ കാൻവാസോ, കൈയടി നേടാനാവുന്ന തീപ്പൊരി ഡയലോഗുകളോ അവർക്കില്ല. ഒരു ഹോട്ടൽ ലോബിയുടെ പരിമിതമായ ഇടമാണ് അവർക്കുള്ളത്. അതിലൊരാൾ അധിക നേരവും പാതി മറയ്ക്കുന്ന ഹോട്ടൽ കൗണ്ടറിന്റെ പിന്നിലാണ്. വളരെ സ്വഭാവികമായ ശാരീരിക ചലനങ്ങൾ കൊണ്ടും ഭാവവ്യതിയാനങ്ങൾ കൊണ്ടുമാണവർ അഭിനയത്തിന്റെ അനേകം സാധ്യതകൾ കണ്ടെത്തുന്നത്. രണ്ടു പേരും സിനിമാ രംഗത്ത് താരതമ്യേന പുതുമുഖങ്ങളാണ്. എന്നാൽ കിട്ടിയ അവസരങ്ങളിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചവരുമാണ്. ഇവരുടെ കൈയിൽ സിനിമാഭിനയ കല സുരക്ഷിതമാണ്. നാളെ , സൂപ്പർ സ്റ്റാറുകളായി മാറി ഇവരും സിനിമാ കച്ചവടത്തിന്റെ വലിയ ലോകത്തിന്റെ പുറമ്പോക്കുകളിലേക്ക് ബെട്ടിയിട്ട ബാഴത്തണ്ടു പോലെ വലിച്ചെറിയപെടാതിരിക്കട്ടെയെന്ന് ആശിക്കുക മാത്രം ചെയ്യാം.

സമീപ കാലത്തെ മലയാള സിനിമയെടുത്തു നോക്കിയാൽ , ഒരു കൂട്ടം സ്ത്രീ കഥാപാത്രങ്ങളില്ലെങ്കിൽ കഥയ്ക്ക് ഒരല്പം പോലും മുന്നോട്ട് പോകാൻ കഴിയാത്തൊരു സിനിമയെക്കുറിച്ച് പറഞ്ഞാൽ അത് തീർത്തും അസംഭവ്യമായി തോന്നും. എന്നാൽ അത്തരമൊരു സിനിമ സാധ്യമായത് എന്നെ അത്ഭുതപ്പെടുത്തിയെന്നതാണ് സത്യം. മനുഷ്യ ബന്ധങ്ങളിലും, സെക്സിലും രാഷ്ട്രീയത്തിലും തികഞ്ഞ തന്റേടത്തോടെ സ്വാതന്ത്ര്യത്തൊടെ  ഇടപ്പെടുന്ന കഥാപാത്രങ്ങളെ വളരെ അത്ഭുതത്തോടെയാണ് കണ്ടിരുന്നത്. കാഷ്വൽ സെക്സിൽ  നിസങ്കോചത്തോടെ ഏർപ്പെടാന്നും, ബാറിൽ ചെന്നിരുന്ന് ബിയർ കുടിക്കാനും തയ്യാറാവുന്ന ആ കഥാപാത്രങ്ങൾ അതെ സമയം, സ്നേഹവും , പരസ്പരം മനസ്സിലാക്കാനുമുള്ള കഴിവു തന്നെയാണ് ജീവിതത്തിൽ വലുതെന്ന് തുറന്നു പറഞ്ഞ് തങ്ങളുടെ തരളമായ മനസ്സിനെ തുറന്നു കാട്ടാനും തയ്യാറാവുന്നു. കാപട്യമില്ലാത്ത, അസ്വാഭാവികതയില്ലാത്ത ഇത്തരം കഥാപാത്രങ്ങൾ മലയാളം സിനിമയിലേക്ക് തിരിച്ചു വരുന്നു എന്നത് ആശ്വാസമേകുന്നു. അതിലെ ഓരോ കഥാപാത്രവും കഥയോട് മാത്രമല്ല, അവിടുത്തെ ജീവിത പരിസരവുമായി എത്രമേൽ ലയിച്ചു ചേർന്നിരിക്കുന്നു. അതിൽ ഒരു കഥാപാത്രം പോലുമില്ലാതെ കഥയ്ക്ക് ഒരടി പോലും മുന്നോട്ട് പോകാനാവില്ല. അത്രയേറെ ജീവനും ഊർജ്ജവും ആ കഥാപാത്രങ്ങൾക്കു നൽകിയ തിരകഥാകൃത്ത് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. എന്നാൽ സിനിമയുടെ ഒടിവിലുള്ള ആ ജൂഡോ പ്രയോഗമാണ് സിനിമയുടെ ഹൈലൈറ്റ്. എതിർപ്പും, കുതികാൽ വെട്ടും, കൊളളരുതായ്മയും മാത്രം കൈമുതലായ ഒരാണിനെയാണ് ഒരു സ്ത്രീ കഥാപാത്രം മലർത്തിയടിച്ചത്. തന്റെ വൃത്തിക്കെട്ട കളി ജയിക്കാൻ സ്വന്തം ഭാര്യയെ ഒരു കുഴിയിലേക്കെറിഞ്ഞ് വിജയശ്രീലാളിതനായി നിൽക്കുമ്പോഴാണ് അയാൾക്ക് ആ അടിയേറ്റത്. അത് ഒരു കഥാപാത്രത്തിനു മാത്രം കിട്ടിയ അടിയല്ല.  എന്തിലും കുറ്റം കാണുന്ന എല്ലാറ്റിനേയും വിമർശിക്കുന്ന ഒരിക്കലും നന്മയുടെ ഭാഗമാകാൻ കഴിയാത്ത , പണത്തിന്റെയും ആണധികാരത്തിന്റെയും ധാർഷ്ട്യത്തിൽ പുളയ്ക്ക ന്നവരുടെ മുഖത്തേറ്റ ഒരടിയാണ് അത്. A small step to man, but a giant leap for mankind എന്നു പറഞ്ഞതു പോലെ മലയാള സിനിമയുടെ ശുഭകരമായ ഭാവിയിലേക്കുള്ള വലിയൊരു കാൽ വെപ്പാവുമിത് എന്നു ഞാൻ പ്രതീക്ഷിക്കുന്നു. മലയാള സിനിമയിലെ സ്ത്രീ സങ്കൽപ്പങ്ങളെ തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതാണ് ആ ജൂഡോ മൂവ്മെന്റ്. വെറും എട്ടാം ക്ലാസ്സും ഗുസ്തിയിൽ നിന്നും സ്ത്രീ കഥാപാത്രങ്ങൾ ജൂഡോയിലേക്ക് വളർന്നതിനെ തീർത്തും അവഗണിക്കാനാവില്ല. ഇതിലെ അഭിനേത്രികളാരും തന്നെ താരപ്പൊലിമയുള്ളവരല്ല. എന്നിട്ടും അസാധാരണമായ കൈയൊതുക്കത്തോടെയാണ് അവർ ഓരോ കഥാപാത്രങ്ങളെയും പൊലിപ്പിച്ചെടുത്തത്.  

മലയാള സിനിമ താരാധിപത്യത്തിന്റെയും പുരുഷ മേധാവിതത്തിന്റെയും കൈകളിൽ നിന്നും മുക്തി നേടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. താരമൂല്യത്തിന്റെ ആർഭാടത്തിൽ എന്തും സിനിമയെന്ന പേരിൽ പടച്ചു വിടാമെന്ന ധാർഷ്ട്യം അവസാനിക്കേണ്ടി യിരിക്കുന്നു. ആ മാറ്റം വരേണ്ടത് സിനിമയ്ക്കകത്തു നിന്ന് തന്നെയാണ്. ജീവിത ഗന്ധികളായ സാമൂഹ്യ ബോധമുള്ള ചിന്തിപ്പിക്കുന്ന സിനിമകൾ വന്നാൽ പ്രേക്ഷകർ രണ്ടു കൈയും നീട്ടി അതിനെ സ്വീകരിക്കുമെന്നു അനുഭവപ്പെട്ടാൽ അത് പുതിയ വിധത്തിൽ ചിന്തിക്കുന്നവർക്ക്  വലിയ ഊർജ്ജം പകരും. അതു മാത്രം പോര, യുക്തിക്കു ഒരു തരത്തിലും നിരക്കാത്ത അമാനുഷിക കഥാപാത്രങ്ങളെ വെച്ച് പടച്ചുവിടുന്ന സിനിമകളെ അതർഹിക്കുന്ന അവജ്ഞയോടെ തള്ളി പറയുകയും വേണം.

സിനിമയെ പുതിയ ദിശയിലേക്ക് വഴിത്തിരിച്ചുവിടാൻ കഴിയുന്ന ഒരു പാട് പ്രതിഭകൾ ഇന്ന് ആ രംഗത്തുണ്ട്. അവരെ പ്രോത്സാഹിപ്പിക്കേണ്ടത് നല്ല സിനിമയെ സ്നേഹിക്കുന്ന എല്ലാവരുടെയും കടമയാണ്. 

പ്രത്യേകിച്ചും, മെഗാസ്റ്റാറുകളെയും , ലേഡി സൂപ്പർ സ്റ്റാറുകളെയും ഒരു ജൂഡോ നീക്കം കൊണ്ട് മലർത്തിയടിക്കാൻ കഴിയുന്ന ഒരു പിടി നല്ല അഭിനേത്രികളുണ്ട് ഇന്ന്. ഇതവരുടെ വഴറ്റി പ്പിഴപ്പാണ് എന്നറിയാം. നിലനിൽപ്പിനു വേണ്ടി ഇവർക്കും പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വന്നേക്കാം. ഗത്യന്തരമില്ലാതെ ഇവരും അധികാരം കൈയാളുന്നവർക്കിടയിൽ ഞെരിഞ്ഞു തീർന്നേക്കാം.

എങ്കിലും ഇവരൊന്നും ലേഡി സൂപ്പർ സ്റ്റാറുകൾ ആകരുതെയെന്നും ; ഭാവിയിൽ ജനപ്രിയ നായകൻമാരെ വിവാഹം ചെയ്ത് പ്രമുഖ മാസികയുടെ മുഖചിത്രമായി മാറരുതെയെന്നും ; പകരം, മറ്റാർക്കും വിട്ടു കൊടുക്കാതെ തങ്ങളുടേത് മാത്രമെന്ന് കരുതി നാലു ചുറ്റും അതിർത്തികൾ തീർത്ത സിനിമാ സാമ്രാജ്യത്തിന്റെ മതിലുകളെ തട്ടി മാറ്റി ഒരു പുതിയ വഴി തീർക്കുന്നവർ വരുമെന്നു ഞാൻ പ്രത്യാശിക്കുന്നു. അതിനായി, പ്രേയസിക്ക് സൗഗന്ധികം തേടി പോകുന്ന ഭീമന്റെ  പുതിയ വഴികൾ തെളിയട്ടെ.

Friday, December 24, 2021

ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം

 ആഫ്റ്റര്‍ ലൈവ്‌സ്' : ആഫ്രിക്കൻ അനുഭവങ്ങളുടെ ഭൂപടം


2021ലെ സാഹിത്യ നോബല്‍ സമ്മാന ജേതാവായി പ്രഖ്യാപിച്ചതിനുശേഷം അബ്ദുള്‍ റസാക്ക് ഗുർണയും അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലോകമറിയും. ‘പാരഡൈസ്’ ബുക്കര്‍ പ്രൈസിനും വൈറ്റ് ബ്രഡ് അവാര്‍ഡിനും ഷോര്‍ട്ട് ലിസ്​റ്റ്​ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അഡ്‌മെയറിങ്ങ് സൈലന്‍സ്, ബൈ ദ സീ ബുക്കര്‍ സമ്മാനത്തിന് ലോങ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, അത്ര അറിയപ്പെടുന്ന എഴുത്തുകാരനായിരുന്നില്ല ഗുർണ. ‘ആഫ്റ്റര്‍ ലൈവ്‌സ്' എന്ന  പുസ്തകത്തിലൂടെ അദ്ദേഹത്തിന്റെ  എഴുത്തിലേക്ക് കടന്നുചെല്ലാനും ആ വായനാനുഭവം പങ്കുവെയ്ക്കാനുമാണ് ശ്രമിക്കുന്നത്.

‘ആഫ്റ്റര്‍ ലൈവ്‌സ്' പൂര്‍ണമായും ആഫ്രിക്കന്‍ പശ്ചാത്തലത്തിലാണ് എഴുതപ്പെട്ടത്. ഖാലിഫ്, ഇല്യാസ്, ഹംസ എന്നീ മൂന്നു കഥാപാത്രങ്ങളും, അവര്‍ക്കു ചുറ്റുമുള്ള മറ്റു ചിലരുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിന്റെ കാലഘട്ടത്തിലെ ഒരു ആഫ്രിക്കന്‍ ടൗണിലാണ് കഥയുടെ അധിക ഭാഗവും നടക്കുന്നത്. ആ പട്ടണമേതാണ് എന്ന്​ എഴുത്തുകാരന്‍ വ്യക്തമാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം കഥയാണ് പ്രസക്തം, സ്ഥലമല്ല എന്നോ, അല്ലെങ്കില്‍ ഈ കഥകള്‍ ഏതു പ്രദേശത്തിനും ചേരുമെന്നോ ആവാം എഴുത്തുകാരന്‍ ഉദ്ദേശിക്കുന്നത്.

ഖാലിഫിന്റെ അച്ഛന്‍ ഗുജറാത്തിലാണ് ജനിച്ചതും വിദ്യാഭ്യാസം ചെയ്തതും. മുബൈയില്‍ ചെന്ന് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. പഠിപ്പു കഴിഞ്ഞ് ആഫ്രിക്കയിലെ ഒരു തോട്ടത്തിലെ കണക്കെഴുത്തുകാരനായി ജോലി കിട്ടിയപ്പോള്‍ അത് വേണ്ടെന്നു വെയ്ക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അയാള്‍ക്ക്​ ആഫ്രിക്കന്‍ സ്ത്രീയിലുണ്ടായ ആണ്‍കുട്ടിയാണ് ഖാലിഫ. അച്ഛനെ പോലെ തന്നെ ഖാലിഫും കണക്കെഴുതാനും ഇംഗ്ലീഷും പഠിച്ചു. അതിനു ശേഷം രണ്ടു ഗുജറാത്തി സഹോദരന്‍മാര്‍ നടത്തുന്ന ബാങ്കില്‍ ജോലിക്കു കയറി. അച്ഛനമ്മമാരില്‍ നിന്ന്​ അകലെയുള്ള പട്ടണത്തിലായിരുന്നു ഖാലിഫിന്റെ ജോലി. അപ്പോള്‍ ജര്‍മനിയായിരുന്നു അവിടം ഭരിച്ചിരുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം, അമ്മ മരിച്ചു എന്നറിയുമ്പോഴാണ് ഖാലിഫ് നാട്ടിലേക്ക് പോകുന്നത്. അപ്പോഴാണ് അച്ഛനും അസുഖ ബാധിതനാണ് എന്ന് ഖാലിഫ് അറിയുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ അച്ഛനും മരിക്കുമ്പോള്‍ അവരുടെ എല്ലാ സാധനങ്ങളും പള്ളിക്കു ദാനം ചെയ്ത് ഖാലിഫ് ജോലിയിലേക്ക് മടങ്ങുന്നു.

ഒറ്റ മകനാണെങ്കിലും അവര്‍ തമ്മില്‍ അത്ര വൈകാരിക ബന്ധമൊന്നുമില്ലെന്ന് നാമറിയുന്നു. ആ സമയത്ത് അമൂര്‍ ബിയാഷാര എന്നൊരു കച്ചവടക്കാരനു വേണ്ടിയാണ് ഖാലിഫ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന് ഖാലിഫിനെ വിശ്വാസമായിരുന്നു. അതുകൊണ്ട് അദ്ദേഹം തന്നെ മുന്‍കൈയെടുത്ത് ഖാലിഫിന്റെ വിവാഹം നടത്തുന്നു. വിവാഹശേഷമാണ് തന്റെ ഭാര്യ അമൂറിന്റെ മരുമകളാണ് എന്ന് ഖാലിഫറിയുന്നത്. ബി ആഷ- അതായിരുന്നു അവരുടെ പേര്, അമൂറിന്റെ സഹോദരിയുടെ ഏക മകൾ. അവരുടെ അച്ഛന്‍ അമൂറില്‍ നിന്ന്​ ഒരു പാട് പണം കടം വാങ്ങിയിരുന്നു. കടം തിരിച്ചടയ്ക്കാന്‍ കഴിയാതെയായപ്പോള്‍ അമൂര്‍ ആ വീട് അയാളുടെ പേരില്‍ എഴുതി വാങ്ങി. അമ്മ മരിച്ചു പോയെങ്കിലും ആഷ അവിടെ തന്നെയാണ് താമസിച്ചിരുന്നത്. അതുകൊണ്ട് അവര്‍ക്കൊരു തുണയായാണ് ഖാലിഫിനെ കൊണ്ട് കല്യാണം കഴിപ്പിച്ചത്. എങ്കിലും ആഷയ്ക്ക് അമൂറിനെ വെറുപ്പായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ അയാളെ പഴി പറഞ്ഞിരുന്നു. ആ സമയത്ത് അമൂറിന്റെ മകന്‍ പഠനമൊക്കെ കഴിഞ്ഞ് അച്ഛനോടൊപ്പം ചേര്‍ന്നു. അയാള്‍ക്ക് മരക്കച്ചവടത്തിലായിരുന്നു താത്പര്യം. ബി ആഷയ്ക്ക് വെറുപ്പും അവജ്ഞയും അമൂറിനോട് മാത്രമായിരുന്നില്ല, ജീവിതത്തോട് മൊത്തമായിരുന്നു. പഴയ സാഹചര്യങ്ങള്‍ നല്‍കിയ കയപ്പേറിയ അനുഭവങ്ങൾ മറന്ന് പുതിയ സൗഭാഗ്യങ്ങളെ സ്വീകരിക്കാന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ കുടുംബ ബന്ധങ്ങളെ ഉറപ്പിച്ചു നിര്‍ത്തേണ്ട ഇഴകള്‍ അവരുടെ ജീവിതത്തില്‍ നിന്നും ഊര്‍ന്നു  പോയിക്കൊണ്ടിരുന്നു. ഖാലിഫിനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബം ഒരു അഭയമല്ലാതാവുന്നു. അയാളും ആ വിധിയെ സ്വീകരിച്ച് തന്നിലേക്കു തന്നെ ഒതുങ്ങി കൂടുകയാണ് ഉണ്ടായത്.

അതിനിടയില്‍ അമൂറിന്റെ പെട്ടെന്നുള്ള മരണം കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അമൂര്‍ തന്റെ കച്ചവട രഹസ്യങ്ങളൊന്നും ആരോടും പങ്കു വെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലരുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സൗമ്യമായി ഒതുക്കി തീര്‍ക്കാന്‍ അയാളുടെ മകന് അല്പം ബുദ്ധിമുട്ടേണ്ടി വന്നു. അത് കച്ചവടത്തേയും ബാധിച്ചു. എങ്കിലുമയാള്‍ ( നാസൂര്‍ എന്നാണയാളുടെ പേര്) ഖാലീഫയെ ജോലിയില്‍ നിന്ന്​ പിരിച്ചു വിടുകയോ അവരെ വീട്ടില്‍ നിന്ന്​പുറത്താക്കുകയോ ചെയ്തില്ല. എന്നാല്‍ ഓഫീസില്‍ നിന്ന്​ ഖാലിഫക്ക് ഗോഡൗണിലേക്ക് മാറേണ്ടിവന്നു. അവിടെ കാര്യമായ പണിയുമുണ്ടായിരുന്നില്ല. അത് ഖാലിഫയുടെ ജീവിതത്തെ കൂടുതല്‍ വിരസമാക്കി.

ഈ സാഹചര്യത്തിലേക്കാണ് ഇല്യാസ് എന്ന വ്യക്തി കടന്നുവരുന്നത്. വളരെ ചെറുപ്പത്തില്‍ വീട്ടില്‍ നിന്ന്​ ഒളിച്ചോടിയ ഒരാളാണ് ഇല്യാസ്. അച്ഛനും അമ്മയും രോഗികളായിരുന്നു. വീട്ടിലെ ദുരിതത്തില്‍ നിന്നുമാണ് അയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. അങ്ങിനെ അഭയമാകാത്ത, ശിഥിലമാകപ്പെടുന്ന കുടുംബങ്ങളുടെ ഒരാവര്‍ത്തനം നമുക്കു പുസ്തകത്തില്‍ കാണാം. വീട്ടില്‍ നിന്ന്​ഓടിയൊളിക്കുന്നവരാണ് അധികവുമെന്നു തോന്നും. വീടു വിട്ടിറങ്ങിയ ഇല്യാസിനെ അസ്‌ക്കാരികള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ സൈനികരില്‍ ഒരാള്‍ പിടിച്ച് തന്റെ അടിമയെ പോലെയാക്കുന്നു. ഒടുവില്‍ അയാളില്‍ നിന്ന്​ രക്ഷപ്പെട്ട് ഇല്യാസ് എത്തിപ്പെടുന്നത് ഒരു ജര്‍മന്‍ തോട്ടമുടമയുടെ അടുത്താണ്. അയാള്‍ അവനോട് കരുണ കാണിക്കുക മാത്രമല്ല, സ്‌കൂളില്‍ വിട്ട് അടിസ്ഥാന വിദ്യാഭ്യാസവും കൊടുക്കുന്നു. അത് ഇല്യാസില്‍ തീര്‍ത്താല്‍ തീരാത്ത കടപ്പാടായി മാറുന്നു. ആ വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് ടൗണില്‍ ജോലി തേടി അയാളെത്തുന്നത്.  പിന്നീട് അയാള്‍ ഖലീഫയുടെ അടുത്ത സുഹൃത്തായി മാറുന്നു.

സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കൊണ്ടയാള്‍ പഴയ വീട്ടന്വേഷിച്ച് പോകുന്നു. അപ്പോഴേക്കും അയാളുടെ അച്ഛനും അമ്മയും മരിച്ചിരുന്നു. അയാളുടെ അനുജത്തിയെ  പരിചയമുള്ള ഒരു കുടുംബത്തില്‍ ഏല്‍പ്പിച്ചാണ് അച്ഛന്‍ മരിച്ചത്. അഫിയ എന്നാണ് അവളുടെ പേര്. പറയത്തക്ക ബന്ധമൊന്നുമില്ലെങ്കിലും,അവരെ അവള്‍ അമ്മാമനെന്നും അമ്മായിയെന്നുമാണ് വിളിച്ചിരുന്നത്. അവര്‍ അവളെ ക്രൂരമായൊന്നും പീഡിപ്പിച്ചില്ലെങ്കിലും ഒരു പണിക്കാരിയുടെ പരിഗണനയെ അവര്‍ക്ക് കൊടുത്തിരുന്നുള്ളൂ. അനാഥയായ ഒരു പെണ്‍കുട്ടി അതില്‍ കൂടുതല്‍ എന്താണ് പ്രതീക്ഷിക്കുക? അന്വേഷിച്ച് ആ വീട് കണ്ടെത്തി  ഇല്യാസ് അവളെ അവിടെ നിന്നും കൂട്ടികൊണ്ടു പോകുന്നു. പടണത്തിലെ വാടക വീട്ടില്‍ അവരൊരുമിച്ചു താമസമാരംഭിക്കുന്നു. വാടകവീടിന്റെ മുകള്‍ നിലയിലുള്ള സഹോദരിമാര്‍ അവളുടെ നല്ല സുഹൃത്തുക്കളായി. ഇല്യാസ് അവളെ എഴുത്തും വായനയും പഠിക്കാന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ജീവിതം വലിയ അലല്ലിലാതെ നീങ്ങുമ്പോഴാണ് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്.

നല്ലവനായ ജര്‍മന്‍ തോട്ടമുടമ്മ ചെയ്ത നന്മയ്ക്ക് പ്രത്യുപകാരമായി ജര്‍മന്‍ സൈന്യത്തില്‍ ചേരാന്‍ ഇല്യാസ് തീരുമാനിക്കുന്നു. അതുകൊണ്ട് അയാള്‍ക്കും അഫിയക്കും ഉണ്ടാകാവുന്ന കെടുതികളെക്കുറിച്ച് മറ്റുള്ളവര്‍ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്‍മാറാന്‍ അയാള്‍ തയ്യാറായിരുന്നില്ല. ജര്‍മനിയോട് അയാള്‍ അത്രത്തോളം കടപ്പെട്ടിരുന്നു. ശുഷ്‌ക്കമായ ദേശീയതയുടെയും വര്‍ഗീയതയുടെയും പേരില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അന്ധഭക്തരായി മാറുന്ന അനുയായികള്‍ കളം നിറഞ്ഞാടുന്ന ഈ കാലഘട്ടത്തില്‍ ഇല്യാസിന്റെ തീരുമാനത്തിനു പിന്നിലെ യുക്തി മനസ്സിലാക്കാന്‍ വായനക്കാര്‍ക്കു പ്രയാസമുണ്ടാവില്ല. അഫിയയെ തിരിച്ചു പഴയ വീട്ടിലാക്കിയാണ് ഇല്യാസ് യുദ്ധമുഖത്തേക്ക് യാത്രയാവുന്നത്. അവിടെ ചെന്ന്​ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ എഴുത്തും വായനയും പഠിക്കുന്നതു കണ്ട അമ്മാമന്‍ അവളെ തല്ലി തീരെ അവശയാക്കി. അവളെങ്ങിനെയോ ആ വിവരം ഖലീഫായെ അറിയിച്ചു. അയാള്‍ ചെന്ന് അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി. നന്മ മാത്രം ഉദ്ദേശിച്ച് ഖലീഫ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് അയാള്‍ക്കൊരു പാട് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം, അഫിയയെ കൊണ്ടു വന്നത് രണ്ടാമത്തെ ഭാര്യയാക്കി വെയ്ക്കാനാണെന്ന് ഭാര്യ തന്നെ അയാളെ കുറ്റപ്പെടുത്തുന്നുണ്ട്. അതൊന്നും അയാളെ വല്ലാതെ അലട്ടുന്നില്ല.

അവിടെ നിന്ന്​ നാം ചെന്നെത്തുന്നത് മറ്റൊരു കഥാപാത്രത്തിലേക്കാണ്. മറ്റ് വഴികളൊന്നുമില്ലാത്തതു കൊണ്ടാണ് ഹംസ ജര്‍മന്‍ സൈന്യത്തോടൊപ്പം ചേരാമെന്നു തീരുമാനിക്കുന്നത്. ഹംസയ്ക്ക് അവരോട് യാതൊരു കടപ്പാടുമില്ല. അയാളുടെ പിന്‍കാല ജീവിതത്തെക്കുറിച്ച് ചില സൂചനകള്‍ മാത്രമേ കഥാകാരന്‍ അപ്പോള്‍ തരുന്നുള്ളൂ. എന്നാല്‍ അയാളുടെ ശാരീരിക സൗകുമാര്യത്തെ കുറിച്ചുള്ള വ്യക്തമായ പരാമര്‍ശങ്ങള്‍ ആദ്യം മുതല്‍ തന്നെയുണ്ട്. അയാളെ പരിശോധിക്കുന്ന ക്യാമ്പ് ഡോക്ടര്‍ ഹംസയുടെ ജനനേന്ദ്രിയത്തില്‍ അമര്‍ത്തി തന്റെ അസിസ്റ്റന്റിനോട് എന്തോ അശ്ലീല ചുവയുള്ള പരാമര്‍ശം നടത്തുന്നുണ്ട്.  പലര്‍ക്കുമിടയില്‍ സ്വവര്‍ഗരതിയൊരു അംഗീകരിക്കപ്പെട്ട കാര്യമാണ് എന്ന തരത്തിലുള്ള സംസാരങ്ങളും നാം കേള്‍ക്കുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്ന ഒരു സൈനികോദ്യോഗസ്ഥന്‍, ഹംസയെ തന്റെ വ്യക്തിപരമായ ജോലികള്‍ക്കു വേണ്ടി നിയമിക്കുമ്പോള്‍ ക്യാമ്പില്‍ അവരെക്കുറിച്ചുളള അപവാദങ്ങള്‍ നിറയുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു പെരുമാറ്റവും ആ ഉദ്യോഗസ്ഥനില്‍ നിന്നുമുണ്ടാവുന്നില്ല. മാത്രമല്ല, മരിച്ചു പോയ തന്റെ അനുജന്റെ ഓര്‍മകളാണ് ഹംസ അയാളിലുണ്ടാക്കുന്നത്. അതിനുപുറമേ ,യുദ്ധം കൊടുമ്പിരി കൊള്ളുമ്പോഴും സമയമുണ്ടാക്കി അദ്ദേഹം ഹംസയെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഹംസയോടുള്ള ആ ഉദ്യോഗസ്ഥന്റെ കരുതല്‍ മറ്റുള്ളവരുടെ അപ്രിയത്തിന് കാരണമാവുന്നു. ഒടുവില്‍ മറ്റൊരു ഉദ്യോഗസ്ഥന്‍ ഹംസയെ ആയുധം കൊണ്ട് അരയില്‍ വെട്ടി മാരകമായി പരിക്കേല്‍പ്പിക്കുന്നതും ഈ വിരോധം കാരണമാണ്. അപ്പോഴേക്കും യുദ്ധം അവസാനിക്കാറായിരുന്നു. ജര്‍മനിയുടെ തോല്‍വി സുനിശ്ചിതമായിരുന്നു. അപ്പോഴും മുറിവേറ്റു കിടക്കുന്ന ഹംസയെ ഒരു ജര്‍മന്‍ പാസ്റ്ററുടെ അടുത്ത് ഏല്‍പ്പിച്ചാണ് ആ ഉദ്യോഗസ്ഥന്‍ തിരിച്ചു പോകുന്നത്. ഗുരുതരമായി മുറിവേറ്റ ഹംസയെ ആ പാസ്റ്ററും കുടുംബവുമാണ് മാസങ്ങളോളം ശുശ്രൂഷിക്കുന്നത്. ആ കരുതലിന്റെ ഫലമായി ഹംസ വീണ്ടും ജീവിതത്തിലേക്ക്, അല്പം മുടന്തിയാണെങ്കിലും, തിരിച്ചു വരുന്നു.

നരഹത്യയുടെയും, ഫാസിസത്തിന്റെയും, വംശീയതയുടെയും പ്രതീകമായിരുന്നു ഒരിക്കല്‍ ജര്‍മനി. എന്നാല്‍ സ്‌നേഹമയിയായ തോട്ടമുടമസ്ഥനിലൂടെ, ഹംസയെ സഹോദരതുല്യം സ്‌നേഹിക്കുന്ന പട്ടാള ഉദ്യോഗസ്ഥനിലൂടെ, ഒരപരിചിതനെ മാസങ്ങളോളം പരിചരിക്കുന്ന പാസ്റ്ററിലൂടെ, രാജ്യവും ഭരണകൂടങ്ങളും എത്ര ക്രൂരമായാലും, നന്മയുടെ ഉറവിടം വറ്റാത്ത മനുഷ്യഹൃദയങ്ങള്‍ എന്നും  എവിടേയും ഉണ്ടാവുമെന്ന് കാട്ടി തരികയാണ് കഥാകൃത്ത് ചെയ്യുന്നത്.

ജര്‍മനി യുദ്ധത്തില്‍ പരാജയപ്പെട്ടതു കൊണ്ട് ഹംസയ്ക്ക് അവിടെ തുടരാന്‍ കഴിയില്ലായിരുന്നു. അലഞ്ഞു തിരിഞ്ഞ് അയാളെത്തുന്നത് നാസൂറിന്റെയടുത്താണ്. നാസൂര്‍ യുദ്ധത്തിന്റെ കെടുതിയില്‍ നിന്നും കരകയറാന്‍ ശ്രമിക്കുകയാണ്. എങ്കിലും അയാള്‍ പൂര്‍ണമായും നശിച്ചിട്ടില്ല. നാസൂര്‍ ഹംസയ്ക്ക് ജോലി കൊടുക്കുന്നു. അങ്ങിനെ ഹംസയും ഖാലിഫും കണ്ടുമുട്ടുന്നു. ആദ്യത്തെ നീരസത്തിനു ശേഷം ഖാലിഫ് ഹംസയ്ക്ക് തന്റെ വീടിന്റെ പുറത്തുള്ള ഒരു മുറി താമസിക്കാന്‍ കൊടുക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണെങ്കിലും, യുദ്ധം കഴിഞ്ഞതാണെങ്കിലും ആ സ്ഥലത്തിനോ, അവിടുത്തെ ആളുകള്‍ക്കോ വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്ന് നമുക്ക് കാണാന്‍ കഴിയും. ഖാലിഫിനും ആഷയ്ക്കും ജീവിതത്തോടുള്ള നിസ്സംഗത കൂടിയിട്ടുണ്ട്. അഫിയ വളര്‍ന്ന് യുവതിയായിട്ടുണ്ട്. ഇല്യാസിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നെങ്കിലും ഒരിക്കല്‍ അയാള്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. സ്വാഭാവികമായും ഹംസയ്ക്കും അഫിയക്കുമിടയില്‍ അനുരാഗം മൊട്ടിടുന്നു. അഫിയയാണ് ഈ ബന്ധത്തിന് മുന്‍കൈയെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പല വിലക്കുകള്‍ ഉണ്ടായിട്ടും അവള്‍ ഹംസയുടെ മുറിയിലേക്ക് ചെല്ലുകയും നിസങ്കോചം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ആ സ്ത്രീ കരുത്തിനെ വായനക്കാരന് കാണാതിരിക്കാനാവില്ല. അത്തരം ശക്തമായ ഒരു കഥാപാത്രത്തെ എഴുത്തുകാരന്‍ കഥയിലേക്ക് കൊണ്ടുവന്നത് വെറുതെയാകില്ല. നല്ലൊരു സമൂഹം പടുത്തുയര്‍ത്താന്‍ സ്ത്രീകള്‍ തന്നെ മുന്നിട്ടിറങ്ങുന്നതിന്റെ സൂചനയാവാമത്.ആ സമയത്താണ് ഹംസയുടെ പൂര്‍വ്വ കഥയുടെ ചുരുളഴിയുന്നത്. കടം തിരിച്ചടയ്ക്കാനാവാതെ അച്ഛന്‍ ഹംസയെ ഒരു കച്ചവടക്കാരന് വില്‍ക്കുകയായിരുന്നു. അയാളുടെ കടയില്‍ വിടുവേല ചെയ്താണ് ഹംസ വളര്‍ന്നത്. ഒടുവില്‍ അയാളും അവിടെ നിന്നും ഓടിപ്പോകുന്നു. ബാല്യകാല ദുരിതങ്ങളില്‍ നിന്ന്​ഓടിയൊളിക്കാന്‍ ശ്രമിക്കുന്ന ഇല്യാസിന്റെയും, ഹംസയുടെയും ജീവിതങ്ങള്‍ക്ക് സാദൃശ്യം തോന്നുന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഖാലിഫ് അവരുടെ ബന്ധത്തെ പിന്തുണയ്ക്കുന്നു. ആഷയ്ക്കും വിരോധമൊന്നുമില്ലെങ്കിലും തനിക്ക് ലഭിക്കാത്ത സൗഭാഗ്യം മറ്റൊരാള്‍ക്ക് ലഭിക്കുന്നതില്‍ അത്ര സന്തുഷ്ടയല്ല. അതുകൊണ്ട് കൂടിയാവും അവരുടെ വിവാഹത്തിനു ശേഷം അധികം കഴിയുന്നതിന് മുമ്പ് ആഷ മരിക്കുന്നു.  

ഹംസയുടെയും അഫിയുടെയും മകന് അവര്‍ ഇല്യാസ് എന്നാണ് പേരിട്ടത്. അവനൊരു സ്വപ്നജീവിയായാണ് വളര്‍ന്നത്. എങ്കിലും കൂടുതല്‍ പഠിക്കാനും ജോലിക്കുമായൊക്കെ അവന്‍ ഒടുവില്‍ ജര്‍മ്മനിയിലേക്ക് പോകുന്നു. അപ്പോഴേക്കും ജര്‍മനിയുടെ കൈയില്‍ നിന്ന്​ അധികാരം ബ്രിട്ടീഷുകാരുടെ കൈകളില്‍ എത്തിയിരുന്നു.

ജോലിയുടെ ഭാഗമായി ഇല്യാസ് തന്റെ അമ്മാമനെ അന്വേഷിച്ചിറങ്ങുന്നുണ്ട്. യുദ്ധം കഴിഞ്ഞും വളരെ കാലം അമ്മാവന്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്നു എന്നും ഒരു ജര്‍മന്‍ സ്ത്രീയെ വിവാഹം കഴിച്ചു എന്നും അതില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു എന്നും അവന്  വിവരം ലഭിക്കുന്നു. ജര്‍മന്‍ കോളോണിയല്‍ ഭരണം തിരിച്ചു വരണമെന്ന് ആത്മാര്‍ഥമായി ആഗഹിക്കുന്ന ആളായിരുന്നു അമ്മാമനെന്നും ഇല്യാസ് കണ്ടെത്തുന്നു. നമ്മള്‍ ഇവിടെ കഷ്ടതയുടെ നടുവില്‍ നരകിക്കുമ്പോള്‍ അമ്മാമന്‍ ജര്‍മനിക്കുവേണ്ടി പാട്ടുപാടിയും കൊടി പിടിച്ചും നടക്കുകയായിരുന്നെന്ന് ഇല്യാസ് നീരസത്തോടെ പറയുന്നുണ്ട്. ആ സമയത്ത് നിയമം മാറിയതു കൊണ്ട് ഒരു ജര്‍മന്‍കാരിയെ കല്യാണം കഴിച്ചുവെന്ന കുറ്റത്തിന് ഇല്യാസിനെ കോണ്‍സന്‍ട്രേഷന്‍ കാമ്പിലേക്ക് അയക്കുന്നു. അയാള്‍ അവിടെ വെച്ചു മരിക്കുന്നു. അയാളുടെ ജീവിച്ചിരിക്കുന്ന ഓരേയൊരു മകനും ആ കാമ്പിലെത്തിയെന്നും അവിടെ നിന്ന്​ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വെടിയേറ്റ് മരിച്ചു എന്ന വിവരവും നമ്മള്‍ അറിയുന്നു. മരണത്തില്‍ പോലും ഇല്യാസിന് കൂട്ടു കൊടുക്കാന്‍ സ്‌നേഹമുള്ള ഒരാളുണ്ടായിരുന്നു എന്നു പറഞ്ഞാണ് നോവല്‍ അവസാനിക്കുന്നത്.

വലിയൊരു കാന്‍വാസില്‍ കുറേയേറെ കഥാപാത്രങ്ങളുമായി എഴുതിയ പുസ്തകമല്ല ഇത്. പ്രധാനപ്പെട്ട വളരെ കുറച്ചു കഥാപാത്രങ്ങളെ ഇതിലുള്ളൂ. 

വ്യക്തികള്‍ ചേര്‍ന്ന് കുടുംബമാകുന്ന, കുടുംബങ്ങള്‍ കൂടി സമൂഹമാകുന്ന, സമൂഹങ്ങള്‍ രാഷ്ട്രത്തെ നിര്‍മിക്കുന്ന ഒരു പരിണാമം ഇവിടെ കാണുന്നില്ല. ദിശയറ്റു പോയ, വിധിക്കു കീഴടങ്ങുന്ന കുറച്ചാളുകളിലൂടെ, നിരന്തരമായ കോളോണിയല്‍ ഭരണത്തിന്റെ ഭാരത്തിനടിയില്‍ അമര്‍ന്ന് മുരടിച്ചു പോയ ഏതാനും വ്യക്തികളിലൂടെ, കുടുംബങ്ങളിലൂടെ രാജ്യത്തിന്റെ ഒരു പരിഛേദം കാട്ടിത്തരാനാണ് എഴുത്തുകാരന്‍ ശ്രമിച്ചത് എന്നു തോന്നുന്നു.

ഖാലിഫ വിധിയെ പഴിച്ച് ജീവിച്ചയാളാണ്. അതുകൊണ്ടുതന്നെ അവരുടെ കുടുംബവും പുഷ്‌ക്കലമാകാതെ പോയി. സ്വന്തം സഹോദരിയെ പോലും ഉപേക്ഷിച്ച് രാജ്യഭക്തിയുടെ പേരില്‍ നാടുവിട്ടു പോയതാണ് ഇല്യാസ്. ദിശാബോധമില്ലാതെ എവിടെയൊക്കെയോ സഞ്ചരിച്ച് ഒടുവില്‍ അപ്രതീക്ഷിതമായി ഒരു കുടുംബത്തിന്റെ തണലില്‍ എത്തിപ്പെട്ട ആളാണ് ഹംസ. കുടുംബത്തേയും സമൂഹത്തേയും മുന്നോട്ടു നയിക്കേണ്ടവര്‍ തുടക്കത്തിലെ മുരടിച്ചു പോകുന്നു. അതിനിടയില്‍, ഒരു കുടുംബം കെട്ടിപ്പടുക്കാന്‍ സ്വയം മുന്നിട്ടിറങ്ങുന്ന അഫിയയും, ജീവിതത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോയ അവരുടെ മകനുമാണ് പ്രതീക്ഷക്കു വക തരുന്നത്. നൂറ്റാണ്ടുകളുടെ അടിമപെടലിന്നു ശേഷം ഒരു രാജ്യത്തിന്റെ തന്നെ പുത്തന്‍ ഉണര്‍വിന്റെ, വീണ്ടെടുക്കലിന്റെ സൂചനയാകാം അത്.

വളരെ ലളിതവും എന്നാല്‍ തീര്‍ത്തും അനുയോജ്യവുമായ ഭാഷയാണ് എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്നത്. അത് വായനയെ കൂടുതല്‍ എളുപ്പമാക്കുന്നു. ഹംസയും അഫിയയും തമ്മിലുള്ള രഹസ്യ സ്വഭാവമുള്ള പ്രണയത്തിന്റെ വിവരണം അതീവ ഹൃദ്യവും കാവ്യാത്മകവുമാണ്.

പുസ്തകത്തിന്റെ പ്രധാന ഉദ്ദേശ്യം രാഷ്ട്രീയമല്ലെങ്കിലും തന്റെ രാഷ്ട്രീയ നിലപാട് എഴുത്തിലൂടെ ഉറക്കെ പറയാന്‍ എഴുത്തുകാരന്‍ ഒട്ടും മടി കാണിക്കുന്നില്ല. കഥയിലെ കേന്ദ്ര കഥാപാത്രങ്ങളൊക്കെ മുസ്​ലികളാണ്​. അവരുടെ കഥ ഉറക്കെ പറയുമ്പോഴും, മനസ്സില്‍ ഒരു പാട് നന്മ കൊണ്ടു നടന്നിരുന്ന ഖലീഫ തന്റെ മരണത്തിനു ശേഷം മാത്രമാണ് പള്ളിയില്‍ പ്രവേശിക്കുന്നത് എന്ന് ചൂണ്ടി കാണിക്കാനുള്ള ആര്‍ജ്ജവവും എഴുത്തുകാരന്‍ കാണിക്കുന്നുണ്ട്. 

കൊളോണിയലിസത്തെ കുറിച്ച് പറയുമ്പോള്‍ നാമോര്‍ക്കുക ബ്രിട്ടനെ ആണെങ്കിലും, ജര്‍മന്‍ കൊളോണിയലിസവും ഒട്ടും ദേദമായിരുന്നില്ല എന്നു പുസ്തകം പറയുന്നുണ്ട്. സ്വദേശീയരുടെ കലാപങ്ങളെ അടിച്ചമര്‍ത്തിയും, ഭീതിയഴിച്ചുവിട്ടും നടത്തിയ ക്രൂരതകള്‍ അവിടുത്തെ ജനങ്ങളെ ശാരീരികമായും മാനസികമായും എത്രമേല്‍ തളര്‍ത്തിയിട്ടുണ്ട് എന്ന് പുസ്തകത്തിലുടനീളം പരാമര്‍ശമുണ്ട്. കടം കൊടുത്ത് സാധാരണ ജനങ്ങളെ അവരുടെ വരുതിയിലാക്കി, ഏതു യുദ്ധകാലത്തും, പണവും കൗശലവും കൊണ്ട് ബിസിനസ്സിന് ഒരു കോട്ടവും തട്ടാതെ നോക്കുന്ന കച്ചവടക്കാരെ അവതരിപ്പിച്ചു കൊണ്ട്, അന്നുമിന്നും നിലനില്‍ക്കുന്ന ക്യാപിറ്റലിസത്തിന്റെ അവസരവാദ സമീപനങ്ങളെ ഗുര്‍ണ തുറന്നുകാട്ടുന്നു. പൊളിറ്റിക്കല്‍ കറക്​റ്റ്​നസ്സിനുവേണ്ടി തന്റെ രാഷ്ട്രീയത്തെ മറച്ചു പിടിക്കുന്ന എഴുത്തുകാരനല്ല അബ്ദുള്‍ റസാക്ക് ഗുർണ. 

അതി വൈകാരിക മുഹൂര്‍ത്തങ്ങളോ, തീവ്രാനുഭവങ്ങളോ, ദാര്‍ശനിക ഉള്‍ക്കാഴ്ചകളോ ഈ പുസ്തകം സമ്മാനിക്കുന്നില്ല. എഴുത്തുകാരന്റെ കടമ കഥ പറയുകയെന്നതാണെന്നും  അതിന്റെ വ്യാഖ്യാനങ്ങള്‍ വായനക്കാരന് വിട്ടു കൊടുക്കണമെന്നും വിശ്വസിക്കുന്ന എഴുത്തുകാരനാണ് ഗുർണ എന്നു തോന്നുന്നു. സമൂഹത്തിലേക്കോ, ചരിത്രത്തിലേക്കോ നീട്ടിയ ഒരു കണ്ണാടിയല്ല ഈ പുസ്തകം. തന്റെ ചുറ്റും കാണുന്ന കാഴ്ചകളുടെ അനുഭവങ്ങളുടെ ഒരു രേഖാചിത്രം മാത്രമേ എഴുത്തുകാരന്‍ വരയ്ക്കുന്നുള്ളൂ. എന്നാല്‍ ആ വരയ്ക്ക് ഗഹനതയുണ്ട്. പുസ്തകം വായിച്ചു കഴിയുമ്പോള്‍ വായനക്കാരന്‍ അനുഭവിക്കുന്നത് ആ ഗഹനതയാവും.

Saturday, December 4, 2021

ജീവിതത്തിലേക്ക്​ ഭരണകൂടം അരിച്ചരിച്ചിറങ്ങുമ്പോള്‍ ​​​​​​​അന്ന അഹ്​മത്തോവയെ വായിക്കാം


ഒരു രാജ്യത്ത്​, പുഴയിലെ വെള്ളം ചുവന്നുതുടുത്തതാണെങ്കില്‍ അവിടുത്തെ ഭരണകൂടം ആളുകളെ കൊന്നൊടുക്കുകയാണെന്നും, അഥവാ വെള്ളം കറുത്തു കലങ്ങിയതാണെങ്കില്‍ അറിവിന്റെ ഉറവിടമായ പുസ്തകങ്ങള്‍ പുഴയില്‍ എറിഞ്ഞു നശിപ്പിക്കുകയാണെന്നും എവിടെയോ വായിച്ചിട്ടുണ്ട്. ഭരണകൂടം പുസ്തകങ്ങള്‍ നശിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ രാജ്യത്തെ ഓരോ വ്യക്തിയും ഓരോ പുസ്തകം മനഃപാഠമാക്കിയ കഥയും എവിടെയോ വായിച്ചിട്ടുണ്ട്. എത്ര തച്ചുടയ്ക്കാന്‍ ശ്രമിച്ചാലും അക്ഷരങ്ങള്‍ക്കു നാശമില്ലെന്ന് ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.

എന്നാല്‍ ചോദ്യം ചെയ്യുന്നവര്‍ക്കു നേരെ നിറയൊഴിക്കാന്‍ മടിക്കാത്ത, അവരെ തുറങ്കലിലടയ്ക്കാന്‍ തയ്യാറാവുന്ന; അറിവിനു മുകളില്‍ മിത്തിന്റെയും, ആള്‍ദൈവ വചനങ്ങളുടെയും, അസത്യങ്ങളുടെയും കോട്ടകള്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടം രാജ്യം ഭരിക്കുമ്പോള്‍ ഒരു വായനക്കാർ എന്തു ചെയ്യണം? അവർക്ക്​ കൂടുതല്‍ കൂടുതല്‍ ആവേശത്തോടെ വായിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. വെറുതെ വായിച്ചതു കൊണ്ടു മാത്രം കാര്യമില്ല. വായിച്ചത് പങ്കുവെയ്ക്കുകയും, മറ്റുള്ളവരെ വായിക്കാന്‍ പ്രേരിപ്പിക്കുകയും, വേണ്ടിവന്നാല്‍ വായിച്ചത് ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ മനസ്സിന്റെയാഴങ്ങളില്‍  സൂക്ഷിച്ചു വെയ്ക്കുകയും വേണം. പൂക്കളെക്കുറിച്ചും പൂമ്പാറ്റകളെക്കുറിച്ചും മാത്രം വായിച്ചാല്‍ പോരാ. ഫാസിസ്റ്റ് ശക്തികളും, മതവെറിയന്‍മാരും പടച്ചുവിടുന്ന, മിത്തുകളെയും പുരാണങ്ങളെയും ചരിത്രത്തെയും വളച്ചൊടിച്ച് വികലമാക്കിയ സൃഷ്ടികളില്‍ അഭിരമിച്ചിട്ടും കാര്യമില്ല. തിക്തമായ അനുഭവങ്ങളില്‍ നിന്നും, ചെറുത്തുനില്‍പ്പില്‍ നിന്നും, പോരാട്ടവീര്യങ്ങളില്‍ നിന്നും കടഞ്ഞെടുത്ത കൃതികള്‍ വായിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. അത്തരമൊരു അനിവാര്യതയാണ് എന്നെ അന്ന അഹ്​മത്തോവയില്‍ എത്തിച്ചത്. 

ജീവിതകാലം മുഴുവന്‍ തിക്താനുഭവങ്ങളാല്‍ വേട്ടയാടപ്പെട്ടവരാണ് അന്ന അഹ്​മത്തോവ. ആദ്യ ഭര്‍ത്താവ് കവിയായിരുന്നു. വിവാഹജീവിതം നിരാശാജനകമായിരുന്നു. പിന്നീട് ആ ബന്ധം വേര്‍പെട്ടെങ്കിലും, ഭരണകൂടം ശിക്ഷ നടപ്പാക്കി അദ്ദേഹത്തിനെ വധിച്ചത് അന്നയെ ആകെ ഉലച്ചു. അതിനിടയില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ കെടുതികള്‍. സര്‍ ചക്രവര്‍ത്തിമാരുടെ സാമ്രാജ്യം തകര്‍ന്നെങ്കിലും പകരം വന്ന കമ്യൂണിസ്റ്റ് സംവിധാനം അന്നയ്ക്ക് ഒരു വിധത്തിലും സഹായകരമായിരുന്നില്ല. 1925 ല്‍ അവരുടെ പുസ്തകങ്ങള്‍ നിരോധിക്കപ്പെട്ടു. താമസിയാതെ സ്റ്റാലിന്റെ ഉരുക്കുമുഷ്ടി അവര്‍ക്കു നേരെയും നീണ്ടു. 1935 ല്‍ മകന്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ഇടയില്‍ മോചിതനായെങ്കിലും 1949 ല്‍ വീണ്ടും അറസ്റ്റിലായി, പത്തു വര്‍ഷത്തോളം സൈബീരിയന്‍ ജയിലില്‍ കഴിയേണ്ടി വന്നു. 

ഇത്തരം വ്യക്തിപരവും, ചരിത്രപരവും രാഷ്ട്രീയവുമായ ദുരനുഭവങ്ങള്‍ക്കിടയിലിരുന്നാണ് അന്ന കവിതകളെഴുതിയത്.

അന്നയുടെ കവിതകള്‍ വായിക്കാന്‍ അന്നത്തെ റഷ്യന്‍ ചരിത്രത്തെക്കുറിച്ചറിയേണ്ട കാര്യമില്ല. കാരണം ഏറെ കുറെ സമാനമായ ഒരു അവസ്ഥയാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളത്. 

വ്യത്യസ്തമായി ചിന്തിക്കുന്നവരെ അര്‍ബന്‍ നക്‌സലൈറ്റ് എന്നു മുദ്രക്കുത്തി തുറങ്കലിലടയ്ക്കുന്ന , എണ്‍പതിലേറെ പ്രായുള്ള, പാര്‍ക്കിന്‍സണ്‍ രോഗത്താല്‍ വലയുന്ന, ഒരു പുരോഹിത തടവുകാരന് വെറുമൊരു സ്‌ട്രോയും, സ്ലിപ്പറും നിഷേധിക്കുന്ന നിയമ സംവിധാനത്തെക്കുറിച്ചറിയാന്‍  റഷ്യന്‍ ചരിത്രം വായിക്കേണ്ട കാര്യമില്ല. എന്നാല്‍ അതിനെതിരെ എങ്ങനെ ശബ്ദമുയര്‍ത്തണമെന്നറിയാന്‍ അന്നയുടെ കവിതകള്‍ ഉപകരിക്കും.

 മകന്‍ ജയിലിലാകുമ്പോള്‍ അവരെഴുതിയ Requiem എന്ന വിഖ്യാത കവിതയിലെ വരികള്‍ ഈ കെട്ട കാലത്തിന് എത്ര അനുയോജ്യമാണ് എന്നത് നമ്മെ അത്ഭുതപ്പെടുത്തും. മകനെ കാണാന്‍ ജയിലിനുപുറത്തു കാത്തു നില്‍ക്കുമ്പോള്‍, മറ്റൊരു സ്ത്രി , ഇതൊക്കെ കവിതയാക്കി കൂടെ എന്നു ചോദിച്ചതാണ് ഈ കവിതയ്ക്ക് പ്രചോദനമെന്ന് കവി തന്നെ പറയുന്നുണ്ട്. നീണ്ട മാസങ്ങളും മണിക്കൂറുകളും അവര്‍ മകനെ കാണാന്‍ ജയിലിനു മുന്നില്‍ കാത്തു നിന്നു. ആ കാത്തു നില്‍പ്പിന്റെയിടയില്‍ അനുഭവിച്ച പീഡയുടെ ഹൃദയ ഭേദകമായ വിലാപമാണ് Requiem എന്ന കവിത.

രാഷ്ട്രീയ പകപോക്കലിന്റെയും, ഭരണകൂട കുതന്ത്രങ്ങളുടെയും ബലിയാടുകളാവുന്നവരെക്കുറിച്ച് എത്ര തീക്ഷണമായാണ്  ‘എത്ര നിഷ്‌കളങ്കരുടെ, നിരപരാധികളുടെ ജീവിതമാണ് അപഹരിക്കപ്പെടുന്നത് ' എന്ന വരികളിലൂടെ അവര്‍ ചോദിക്കുന്നത്. ( How many innocent blameless lives are being taken away - Raquiem). പിന്നീട്, മകനെ വിട്ടുകിട്ടാന്‍, അവന്റെ നിരപരാധിത്വം തെളിയിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളുടെ വര്‍ണന നമ്മുടെ കരളലിയിപ്പിക്കും. ‘കഴിഞ്ഞ പതിനേഴു മാസങ്ങളായി നിന്നെ തിരികെ വീട്ടിലെത്തിക്കാന്‍ ഞാന്‍ കരഞ്ഞു നടക്കുന്നു; ഈ കശാപ്പുക്കാരുടെ കാല്‍ക്കലില്‍ വീഴുന്നു; ....ഒടുവിലിപ്പോള്‍ എനിക്ക് മനുഷ്യനാര് മൃഗമാര് എന്നു തിരിച്ചറിയാതായിരിക്കുന്നു’ എന്നു കവി പറയുമ്പോള്‍ ഹൃദയം നുറുങ്ങിയുള്ള ആ വേദന തിരിച്ചറിയാന്‍ നമുക്ക് പ്രയാസമില്ല. കാരണം നമ്മുടെ നാട്ടില്‍ ഇതൊരു സ്ഥിരം കാഴ്ചയായി മാറുകയാണല്ലോ. ( For seventeen months I have been screaming. Calling you home. I 've thrown myself at the feet of butchers for you, my son and my horror. Everything has become muddled for ever.... I can no longer distinguish who is an animal ,who is a person, and how long the wait can be for an execution - Raquiem) 

ഇവിടെ, ഒരു സംസ്ഥാന സര്‍ക്കാറിനെതിരായി വാര്‍ത്ത കൊടുത്തതിന്​ ഒരു ജേര്‍ണലിസ്റ്റ് ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായല്ലോ. അങ്ങനെ എത്രയനേകം പേര്‍ ഭരണകൂട ഭീകരതയുടെ ബലിയാടുകളായി, നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്നു. ആ കുടുംബങ്ങളത്രയും എഴുതാനാഗ്രഹിക്കുന്ന വരികളല്ലേ കവി എന്നേക്കമായി എഴുതി വെച്ചത് ? 

അധികാര വര്‍ഗത്തിന് അന്നയും, അവരുടെ കവിതകളും എന്നും കണ്ണിലെ കരടായിരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ എഴുത്തുകാരുടെ സര്‍ഗാത്മകതയെ പൂര്‍ണമായും ഞെരിച്ചമര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുക. അതിനെതിരെ എങ്ങനെ പ്രതികരിക്കണമെന്നറിയാതെ എഴുത്തുകാര്‍ വലയാറുണ്ട്. ഭയമുള്ളവര്‍ നിശ്ശബ്​ദരാകും. ഭീരുക്കള്‍ ഭരണകൂടത്തിന്റെ പക്ഷം ചേരും. മറ്റുള്ളവര്‍ കൂടുതല്‍ സുരക്ഷിത താവളങ്ങള്‍ തേടും. എന്നാല്‍ അക്ഷരം ആയുധമാണെന്നും, അക്രമങ്ങള്‍ക്കും , അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സമൂഹ മനസ്സാക്ഷിയെ തൊട്ടുണര്‍ത്തുകയെന്നതാണ് കവിധര്‍മമെന്നും തിരിച്ചറിഞ്ഞ വിരളമായ കുറച്ചു എഴുത്തകാരില്‍ ഒരാളാണ് അന്ന അഹ്​മത്തോവ. അന്ന്, പല എഴുത്തുകാരും അന്യരാജ്യങ്ങളില്‍ അഭയം തേടിയപ്പോള്‍ , എല്ലാ കെടുതികള്‍ക്കും നടുവിലും മാതൃരാജ്യത്തെ ഉപേക്ഷിക്കാന്‍ അന്ന തയ്യാറായില്ല. മാത്രമല്ല,  ‘അങ്ങനെ ശത്രുക്കളില്‍ നിന്ന്​ ഓടിയൊളിക്കുന്നവളല്ല ഞാനെന്നും, ഒരു പ്രഹരത്തിനും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ആവില്ല' എന്നും അവര്‍ കവിതയിലൂടെ അസന്ദിഗ്ദ്ധമായി പ്രസ്താവിച്ചു. ( I am not one of those who left the land/ to the mercy of its enemies..../ We, the survivors do not flinch/ from anything, not from a single blow- I am not the one who left the land ). എഴുത്തുകാരന്റെ ധര്‍മം ഭരണകൂടത്തിന് ഓശാന പാടലല്ല എന്ന് ഇതിനെക്കാള്‍ വ്യക്തമായി മറ്റൊരാള്‍ക്കും പറഞ്ഞു വെയ്ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. 

ഒരു മനുഷ്യായസ്സിന് താങ്ങാന്‍ കഴിയുന്നതിനെക്കാള്‍ ഏറെ ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴും കരള്‍ കടയുന്ന വേദനയില്‍ ജ്വലിപ്പിച്ചെടുത്ത അക്ഷരങ്ങള്‍ കൊണ്ട്  ‘നമ്മുടെ തകര്‍ന്ന വീടിനു വേണ്ടി ഞാന്‍ കുടിക്കുന്നു; ലോകം ക്രൂരവും പരുത്തതുമാണെന്ന സത്യത്തിനു വേണ്ടി; ദൈവം നമ്മെ രക്ഷിച്ചില്ല എന്ന വസ്തുതയക്കു വേണ്ടി ' ( I drink to our ruined house.../ To the fact that the world is brutal and coarse/ To the fact that God did not save us'-  Last Toast) എന്നെഴുതാന്നുള്ള ചങ്കൂറ്റം എത്ര എഴുത്തുകാര്‍ക്കുണ്ട്? ദൈവത്തിന്റെ പേരില്‍ മന്ദിരങ്ങള്‍ പണിതുയര്‍ത്തുന്ന, വോട്ടു ബാങ്കുകള്‍ ശക്തിപ്പെടുത്തുന്ന ഈ രാജ്യത്ത്, അന്യമതസ്ഥനായി എന്ന ഒറ്റക്കാരണത്താല്‍ അയല്‍ക്കാരന്റെ വീട് തകര്‍ക്കപ്പെടുമ്പോള്‍, ആ തകര്‍ന്ന കുടുംബത്തെ രക്ഷിക്കാന്‍ ഒരു ദൈവവും വരില്ലെന്ന് ഉറക്കെ പറയുന്ന എഴുത്തുകാരെ അന്വേഷിച്ചിറങ്ങുന്ന ഒരു വായനക്കാരന്‍ എവിടെയാവും ചെന്നെത്തുക? സ്വന്തം വീട്ടിന്റെ സുരക്ഷിതതത്തിലിരുന്നു പോലും ഇത്തരം കവിതകള്‍ വായിക്കാന്‍ തന്നെ നാമിന്നു ഭയക്കുന്നു. ദൈവനാമത്തില്‍ രാജ്യത്താകെ വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്തിക്കുമ്പോള്‍ ഒരിക്കലും സഹായത്തിനെത്താത്ത ദൈവത്തെക്കുറിച്ചെഴുതാന്‍ അസാമാന്യമായ ധൈര്യം വേണം. ആ സ്ഥൈര്യം ഇല്ലാത്തതു കൊണ്ടാണ് അന്നയെ പോലുള്ള എഴുത്തുകാർ നമുക്കധികമില്ലാതെ പോകുന്നത്.

മകനെ വിട്ടു കിട്ടുമെന്ന പ്രതീക്ഷയില്‍ അന്നയും കുറച്ചു കാലം ഭരണകൂടത്തിനെ തൃപ്തിപ്പെടുത്തുന്ന കവിതകള്‍ എഴുതിയെന്നൊരു ആക്ഷേപവും കണ്ടില്ലെന്നു നടിക്കാനാവില്ല. എങ്കിലും അതിനു മുമ്പ് ,  ‘ഈ കാലഘട്ടം മറ്റുള്ളതിനെക്കാള്‍ മോശമായതെങ്ങിനെ? ഭയവും, ദുഃഖവും വിഹ്വലതയും നമ്മെ കീഴടക്കുമ്പോള്‍ , ഒരിക്കലും ഉണങ്ങാനാവാത്ത മുറിവുകള്‍ നാം നമ്മളില്‍ തന്നെ അടിച്ചേല്‍പ്പിച്ചില്ലേ' എന്നു കവി ചോദിക്കാന്‍ മടിക്കുന്നില്ല. (Why is this age worse than earlier ages? / In a stupor of grief and dread/ have we not fingered the foulest wounds/ and left them unhealed by our hands?).

ചുറ്റും കളിയാടുന്ന ഭീകരതയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധികാര വര്‍ഗത്തിന്റേതാണ് എന്നു പറഞ്ഞു കൈയൊഴിയാന്‍ കഴിയില്ലെന്ന് അന്ന നമ്മെ ഓര്‍മിപ്പിക്കുന്നു. വിധേയത്വം കൊണ്ട് നാം നമ്മളില്‍ തന്നെ അടിച്ചേല്‍പ്പിച്ചതാണ് ഈ മുറിവുകള്‍ എന്ന് കവി കുറ്റപ്പെടുത്തുമ്പോള്‍ അതില്‍ നിന്ന്​ ഒഴിഞ്ഞു മാറാന്‍ നമുക്കും കഴിയുന്നില്ല. 

വെറുതെ കുറെ ചോദ്യങ്ങള്‍ ചോദിച്ചും, പലതും ഓര്‍മിപ്പിച്ചും മാറിനില്‍ക്കുന്ന കവിയല്ല അന്ന അഹ്​മത്തോവ. ആ  ഇരുണ്ട കാലത്തും കവിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എന്തു ചെയ്യണമെന്ന വ്യക്തമായ ധാരണ അവര്‍ക്കുണ്ടായിരുന്നു. ‘ഇന്നെനിക്ക് ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്, ഓര്‍മകളെ കശാപ്പു ചെയ്യണം, ജീവനുള്ള ആത്മാവിനെ കരിങ്കല്ലാക്കണം , എന്നിട്ട് വീണ്ടും ജീവിച്ചു തുടങ്ങാന്‍ എന്നെ തന്നെ പഠിപ്പിക്കണം.' ( I have a lot of work  to do today;/ I need to slaughter memory, / Turn my living soul to stone,/ Then teach myself to live again). ദുരിതകാലങ്ങളില്‍ നിന്നും കരകയറാന്‍ മനസ്സിനെയും ശരീരത്തിനെയും ദൃഢമാക്കിയേ മതിയാവൂ. ആ വെല്ലുവിളി സ്വയം ഏറ്റെടുക്കാന്‍ കവി തയ്യാറാവുകയാണ് ഇവിടെ. 

ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും ഭരണകൂടത്തിന്റെ കരാള ഹസ്തങ്ങള്‍ നീണ്ടു വരുമ്പോള്‍ കലയ്ക്കും കവിതയ്ക്കും എന്തെങ്കിലും പ്രസക്തിയുണ്ടോ? ഉണ്ടെന്ന് അന്ന അഹ്​മത്തോവയുടെ വരികള്‍ ഉറപ്പു തരുന്നു. ചുറ്റും പടരുന്ന കൂരിരുട്ടില്‍ കത്തിച്ചു വെച്ച ചെരാതിലെ വെളിച്ചമാവുന്നു അവരുടെ കവിതകള്‍.  ‘ഞങ്ങള്‍ കണ്ണീരൊഴുക്കുന്നവരല്ല, കൂടുതല്‍ അഭിമാനമുള്ളവരാണ്, ഈ മേഘങ്ങള്‍ നീങ്ങി പുതിയ പ്രതീക്ഷകള്‍ ഉണ്ടാവു'മെന്ന (Surely the reckoning will be made/ after the passing of this cloud/ we are the people without tears,/ straighter than you...more proud') അവരുടെ വരികള്‍ ഇരുണ്ട ആകാശത്തില്‍ വെട്ടിത്തിളങ്ങുന്ന നക്ഷത്രങ്ങളാകുന്നു. വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന മകനെയോര്‍ത്ത് വിലപിക്കുമ്പോഴും  ‘അങ്ങ് വിദൂരതയില്‍ പ്രതീക്ഷയുടെ ഗാനമെന്നുമുണ്ടെന്ന'

(But hope still sings forever in the distance- Requiem)  കവിയുടെ വാക്കുകള്‍ സമൂഹത്തിന് പകര്‍ന്നു തരുന്ന ഊര്‍ജ്ജവും ശുഭാപ്തി വിശ്വാസവും വളരെ വലുതാണ്. അങ്ങിനെ എല്ലാ കെടുതികള്‍ക്കു നടുവിലും, അക്ഷരവൃക്ഷത്തിന്റെ തണല്‍ പടര്‍ത്തി നില്‍ക്കുന്ന ഈ കവിയെ നമ്മള്‍ അറിയാതെ പോകരുത്.

അന്നയുടെ കവിതകളെക്കുറിച്ച് ഇനിയും പലതുമെഴുതാം. എന്നാല്‍ പ്രതീക്ഷക്കു വകയുണ്ടോ എന്നു പോലും സംശയിക്കുന്ന ഒരു കാലഘട്ടത്തില്‍ കവിയും, കവിതയും സമൂഹവുമായി എങ്ങിനെ സംവേദിക്കണമെന്നറിയാന്‍ അന്നയേയും, അവരുടെ ഏതാനും വരികളേയും കൂട്ടുപിടിക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്. കൂട്ടത്തില്‍ അന്ന അഹ്​മത്തോവയുടെ കവിതകള്‍ വായിക്കാത്തവര്‍ക്ക്, അല്ലെങ്കില്‍ അത് വേണ്ടപോലെ ആഴത്തിലറിയാത്തവര്‍ക്ക് അവരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ കുറിപ്പിനുണ്ട്.

വേണ്ടത്ര അറിയപ്പെടാതെ അഥവാ വായിക്കപ്പെടാതെ പോയ കവിയാണ് അന്ന. ഒന്നിലേറെ തവണ നോബല്‍ സമ്മാനത്തിന് നിര്‍ദേശിക്കപ്പെട്ട കവിയാണെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം അവര്‍ക്കു ലഭിച്ചിട്ടില്ല. പോപ്പുലര്‍ ഫിക്ഷനും, മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും അരങ്ങു ഭരിക്കുന്ന പുസ്തക വിപണിയില്‍ അന്ന അഹ്​മത്തോവയ്ക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാവും. അതുകൊണ്ടു തന്നെ അവര്‍ കൂടുതല്‍ വായിക്കപ്പെടണം. നരകതുല്യമായി കൊണ്ടിരിക്കുന്ന ഈ വിനാശകാലത്തിലും അവരുടെ വരികള്‍ നെഞ്ചില്‍ ചാട്ടൂളി പോലെ തറയ്ക്കുകയും , പ്രതീക്ഷയുടെ പ്രഭാനാളങ്ങള്‍ പടര്‍ത്തുകയും ചെയ്യുന്നുണ്ട്. അത് കൂടുതല്‍ വായനക്കാര്‍ അറിയേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. 

I asked,  ‘what do you want'?

He said, 'to be with you in hell.

- Guest.