Saturday, December 21, 2024

വ്യഥകൾ, വീടൊഴിയുമ്പോൾ

 വ്യഥകൾ


ഇരമ്പിയാർക്കുന്നു മനം

ഒരു വൻ മഴുവെറിഞ്ഞു-

യർത്തുകയതിൽ നിന്നു-

മൊരു വൻകര, ഇടറുന്ന

പതറുന്ന, ഏറെ വഴികൾ താണ്ടി

തളരുന്ന പാദങ്ങളതിൽ

ഒരു വേളയിളവേൽക്കട്ടെ


ഇടയ്ക്കെങ്കിലുമാ പാഴ്മുളം

തണ്ടിലൊരു ഗാനം വൃന്ദാവന-

സാരംഗിയായ് തീർക്കുക

പിരിഞ്ഞു പോയ് നീയെൻ

കരൾ കവർന്നേറെ ദൂരെയെങ്കിലും

ഈ മുരളീരവത്തിൽ തുടിക്കട്ടെ

പാടെ ശൂന്യമാം ഹൃത്തടം


ആകാശമാകെയിരുളുന്ന നേരത്ത്

നാലഞ്ചു വരികളെഴുതുക

നെഞ്ചിൽ നീരേറ്റും ഘനശ്യാമ

മേഘത്തിൻ കൈവശമയക്കുക

യാത്രകളാകെയുപേക്ഷിച്ചൂഷരമായ

വഴികളിലേതോ വസന്തത്തിൻ

 ഓർമകൾ കവിതയായ് പെയ്യട്ടെ


കാമവും മോഹവും പോറ്റി വളർത്തി

കറ പിടിച്ചുടഞ്ഞ ജീവിതം

വയ്യയിനി ശുദ്ധമാക്കുവാൻ അഗ്നിയാൽ

നിൻ നഖമുനയാലീ ഭൂമി പിളർക്കുക

ചെഞ്ചോര ചുവപ്പാർന്ന മണ്ണി-

നടരുകളിൽ അടിഞ്ഞു തീരട്ടെ

നക്ഷത്രത്തിളക്കമൊഴിഞ്ഞയീ ജീവിതം


 2. വീടൊഴിയുമ്പോൾ


വീടൊരു വസ്ത്രം പോലെ

പൊതിയുന്നെന്നെ,യൂരി വെയ്ക്ക-

 ണമിതൊരുനാൾ എത്രമേൽ ഇഷ്ടത്തോടെ

അണിഞ്ഞിരുന്നാലും

രസനയിലെ രസമുകുളങ്ങൾ ഒന്നൊന്നായി കൊഴിയണം

അടുക്കളയിലെ കടുകുവറുത്ത

മണത്തിൽ മനം പുരളണം

കുളിക്കുമ്പോൾ ദേഹത്തടിഞ്ഞ

ചേറ് ഇളക്കാതെയുറയ്ക്കണം

കട്ടിലിൽ തീയായ് പടർന്നത്

കനലായ് ചാരമായ് തീരണം

കാഴ്ച കുറഞ്ഞ മിഴിയിൽ

കലങ്ങിയ കൺമഷിയിൽ

കണ്ണാടി വികൃതമാകണം

ചായങ്ങൾ തുടച്ചരങ്ങൊഴിയണം

അലമാരിയിൽ അടക്കിവെച്ച

പലവർണ വസ്ത്രങ്ങൾ

പാകമല്ലാതാവണം

കുയിലിൻ്റെ നാദം ജാലക വാതിലിൽ തട്ടി തകരണം

പൂവിൻ സുഗന്ധം മുറ്റത്തു തന്നെ പൊഴിയണം

ഊന്നുവടിയൂർന്നു വീഴണം

ഒരു നറുത്തിരി കൊളുത്തുമ്പോൾ

വെളിച്ചമുള്ളിൽ തെളിയണം

പടിവാതിൽ തുറന്നേ കിടപ്പത്

മറ്റൊരു യാത്രയ്ക്കെന്നറിയണം

4 comments: