രാവിലെ ഉണരുമ്പോൾ , മയക്കത്തിൽ അടുക്കളയിൽ നിന്നും പാത്രങ്ങളുടെ ശബ്ദം കേൾക്കാം. അതിൽ നിന്നും ചോറ്റു പാത്രത്തിൻ്റെ ശബ്ദം വേറിട്ടറിയാം. അമ്മ അതിൽ നിറയ്ക്കുന്നത് ചോറും വറുത്ത ഉള്ളിയുമാകും. അതല്ലെങ്കിൽ കുറച്ച് ചമന്തിയോ മുട്ട പൊരിച്ചതോ. ആദ്യമൊക്കെ ഉണക്കമീൻ ചുട്ടത് വെയ്ക്കുമായിരുന്നു. ക്ലാസ്സ് മുറിയിൽ ചോറ്റു പാത്രം തുറക്കുമ്പോൾ എല്ലാ കണ്ണുകളും എന്നിലേക്ക് തിരിയും. ഒരാഴ്ച സമരം ചെയ്യേണ്ടി വന്നു ആ പതിവ് നിർത്താൻ .
ഭക്ഷണത്തെ കുറിച്ചോ വസ്ത്രത്തെ കുറിച്ചോ എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ സങ്കട കുമ്പിൾ പൊട്ടും. " നിനക്കറിക്കുന്നതല്ലേ ഇവിടുത്തെ ബുദ്ധിമുട്ട് . എന്നിട്ടും നിന്നെ നല്ല സ്കൂളിൽ പഠിപ്പിക്കണം എന്നു മാത്രമാണ് ഞങ്ങൾ തീരുമാനിച്ചത്. അതിനു വേണ്ടി മറ്റ് പലതും വേണ്ടയെന്നു വെയ്ക്കേണ്ടി വന്നിട്ടുണ്ട്. അത് കുറച്ചു കാലത്തേക്കല്ലേ " ഞാൻ അമ്മയെ അധികം പറയാൻ അനുവദിക്കില്ല .
നഗരത്തിലെ പ്രമുഖ സ്കൂളിൽ എന്നെ പഠിപ്പിക്കാൻ അച്ഛൻ പെടുന്ന പാട് എനിക്ക് അറിയാം. ഭാരിച്ച ഫീസിനു പുറമേ സ്കൂൾ വാനിൻ്റെയും, യൂണിഫോമിൻ്റെയുമൊക്കെ ചിലവ് വേറെ. എന്നെ നല്ല സ്കൂളിൽ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്നു മാത്രമാണ് രണ്ടു പേരുടെയും ആഗ്രഹം. അതുകൊണ്ടാണ് ഒരു കുട്ടി മതിയെന്നു പോലും അവർ തീരുമാനിച്ചത്. ഞാനത് അറിഞ്ഞ് പ്രവർത്തിക്കാറുമുണ്ട്. കഴിയുന്നതും നന്നായി പഠിക്കും. സ്കൂളിൽ പലരും ആഡംബര കാറുകളിലാണ് വരിക. സ്കൂൾ കാൻ്റീനിൽ നിന്നാണ് അധിക പേരുടെയും ഉച്ച ഭക്ഷണം.
വലിയ സ്കൂൾ ആയതു കൊണ്ട് പരസ്പരം വലിയ സൗഹൃദങ്ങൾ ഒന്നുമില്ല. സ്കൂളിന് പുറത്തു വെച്ചു തന്നെ കുടുംബപരമായി അടുപ്പമുള്ളവർ സ്കൂളിലും കൂട്ടാവുന്നു. ഞാൻ സ്വതവേ എല്ലാവരിൽ നിന്നും വിട്ടു നിൽക്കുകയാണ് പതിവ്. സ്കൂൾ വാനിൽ ഏറ്റവും പുറകിലെ സീറ്റിലാണ് ഇരിക്കുക. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് ഒറ്റയ്ക്കാണ്. പലപ്പോഴും ഈ ഒറ്റപ്പെടൽ വീർപ്പുമുട്ടിക്കാറുണ്ട്. വീട്ടിലെങ്കിലും ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് മോഹിക്കാറുണ്ട്. എന്നാൽ ഇതൊന്നും അച്ഛനോടോ അമ്മയോടോ പറയാറില്ല.
വാനിൽ സ്കൂളിലേക്ക് പോകുമ്പോൾ പുറം കാഴ്ചകളാണ് എനിക്ക് കൂട്ട്. എൻ്റെ വീട് കുറച്ച് അകലെയായതു കൊണ്ട് ആദ്യം വാൻ വരുന്നത് അവിടേക്കാണ്. അതുകൊണ്ട് തന്നെ പിറകിലെ സീറ്റിലിരിക്കാൻ എളുപ്പമാണ്. ആദ്യമൊക്കെ ചില കുട്ടികൾ അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും അവരുടെ ജോലിയെ പറ്റിയുമൊക്കെ ചോദിച്ചിരുന്നു. വ്യക്തമായ മറുപടി കിട്ടാത്തതു കൊണ്ടാവും ക്രമേണ അവർ ചോദിക്കുന്നതു നിർത്തി.
വാൻ നഗരം മുഴുവൻ ഏകദേശം കറങ്ങിയാണ് സ്കൂളിൽ എത്തുക.
വലിയ മാളിൻ്റെയും പാർക്കിൻ്റെയും ഹോട്ടലിൻ്റെയുമൊക്കെ മുന്നിലൂടെ പോകുമ്പോൾ ഞാൻ മോഹത്തോടെ , കൗതുകത്തോടെ അത് നോക്കിയിരിക്കും.അച്ഛൻ എന്നെ അവിടെയൊക്കെ കൊണ്ടു പോയിട്ടുണ്ട്. പക്ഷെ വളരെ അപൂർവമായി മാത്രമേ അതിനുള്ള അവസരങ്ങൾ ലഭിക്കാറുള്ളൂ. മാളിലൊക്കെ കയറുമ്പോൾ ഒരങ്കലാ പ്പാണ്. പാർക്കിൽ മറ്റു കുട്ടികൾ കളിച്ചു മറിയുമ്പോൾ ഞാൻ മടിച്ചു നിൽക്കും.
അധിക സഹപാഠികളും വലിയ വീട്ടിൽ നിന്നും വരുന്നവരാണ്. അവർക്കു വേണ്ടി വീടിനു മുന്നിൽ വണ്ടി നിർത്തുമ്പോൾ ഞാൻ ആ വീടുകളിലേക്ക് അത്ഭുതത്തോടെ നോക്കും. ആ വീട്ടിൽ അവർക്ക് സ്വന്തം മുറിയുണ്ടാവും. നീല വിരി വിരിച്ച കട്ടിലുണ്ടാവും. അലമാര നിറയെ പല നിറത്തിലും തരത്തിലുമുള്ള ഉടുപ്പുകൾ ഉണ്ടാവും. പല തരത്തിലുള്ള കളിപ്പാടങ്ങൾ ഉണ്ടാവും. അടുക്കളയിൽ നിന്നും പല ഗന്ധങ്ങൾ ഉയരുന്നുണ്ടാവും. ചോറ്റു പാത്രത്തിൽ രുചിയുള്ള ഭക്ഷണങ്ങൾ നിറയുന്നുണ്ടാവും. അങ്ങിനെ പലതുമാലോചിച്ചു കൊണ്ടിരിക്കുമ്പോൾ വാൻ അടുത്ത വീടിൻ്റെ മുന്നിലെത്തിയിരിക്കും.
ഒരു തിങ്കളാഴ്ച അതു വരെ പോകാത്ത വഴിയിലേക്ക് വാഹനം തിരിഞ്ഞപ്പോൾ എൻ്റെ ആകാംക്ഷ വർധിച്ചു. നഗരത്തിൽ നിന്നും അല്പം മാറിയ ഒരു വഴിയിലേക്കാണ് തിരിഞ്ഞത്. കുറച്ചു ദൂരം ചെന്നപ്പോൾ മുന്നിൽ വലിയൊരു ഗേറ്റു കണ്ടു. ഗേറ്റിനടുത്ത് ഗാർഡുമാർ ഇരിക്കുന്ന ക്യാബിൻ ഡ്രൈവർ എന്തോ പറഞ്ഞപ്പോൾ ഗേറ്റിനു കുറുകെയുള്ള വടി താനേ ഉയർന്നു. ഗേറ്റ് കടന്നതും സാമാന്യം വലിയൊരു പാർക്ക്. ഊഞ്ഞാലയും, സ്ലൈഡും സീസോയുമൊക്കെയുണ്ട്. അതിനടുത്ത് വലിയ കെട്ടിടം . അപ്പുറം റോഡിന് ഇരുവശവുമായി ഒരേ പോലെയുള്ള വീടുകൾ. വീടിനും വലിയ ഗേറ്റ്, മുന്നിൽ പൂന്തോട്ടം. ഓരോ ഗേറ്റിലും നമ്പറുണ്ട്. കുറച്ചു ദൂരം പോയി വലത്തോട്ട് തിരിഞ്ഞ് വാഹനം അടുത്ത റോഡിലേക്ക് കയറി. പാർക്കിൻ്റെ പിറകുവശത്തുള്ള വീടിൻ്റെ മുന്നിൽ നിർത്തി.
വെള്ളുപ്പും പച്ചയും നിറത്തിലുള്ള മനോഹരമായ വീട്. ആ മതിൽക്കെട്ടിനുള്ളിലെ വീടുകൾ കണ്ട് ഞാൻ അതിശയിച്ചിരിക്കുകയായിരുന്നു. ഈ വീട്ടിൽ താമസിക്കുന്ന കുട്ടിയെത്ര ഭാഗ്യവാനാകും എന്നു ചിന്തിക്കുമ്പോഴാണ് നല്ല പ്രസരിപ്പുള്ള ഒരു പെൺകുട്ടി കയറി വന്നത്. അവൾ വാനിലുള്ളവരെ നോക്കി ചിരിക്കാൻ ശ്രമിച്ചെങ്കിലും ആരും അവളെ ഗൗനിച്ചില്ല. അവൾ നേരെ എൻ്റെയടുത്ത് വന്നിരുന്നു. എന്നെ നോക്കി നിറഞ്ഞു ചിരിച്ചു. എനിക്കവളുടെ ചിരി ഇഷ്ടമായെങ്കിലും ഞാനൊന്ന് ചിരിച്ചെന്ന് വരുത്തിയതെയുള്ളൂ. അവളും ഒന്നും പറയാതെ പുറത്തേക്ക് നോക്കിയിരുന്നു. സ്കൂളിൽ എത്തിയപ്പോഴാണ് ഞങ്ങൾ ഒരേ ക്ലാസ്സിലാണ് എന്നറിഞ്ഞത്.
ഓരോ ദിവസവും അവളുടെ വീട്ടിലേക്ക് വാൻ ചെല്ലുന്നത് ഞാൻ ആകംക്ഷയോടെ കാത്തിരുന്നു. എനിക്കവളോട് വീടിനെ കുറിച്ചും പാർക്കിനെ കുറിച്ചും അവളുടെ മുറ്റത്തു വിടർന്നു നിൽക്കുന്ന പൂക്കളെ കുറിച്ചുമൊക്കെ ചോദിക്കണമെന്നുണ്ടായിരുന്നു. എന്നാൽ എന്നിലെ അപകർഷതാ ബോധം അതിന് അനുവദിച്ചില്ല. ഒന്നും മിണ്ടിയില്ലെങ്കിലും അവളുടെ പ്രസരിപ്പിന് ഒട്ടും കുറവുണ്ടായിരുന്നില്ല. അത്തരം വലിയ വീട്ടിൽ താമസിക്കുന്നതു കൊണ്ടാവും അവൾക്കിത്ര ആത്മവിശ്വാസം എന്നു ഞാൻ വിചാരിച്ചു. മറ്റാരോടും തോന്നാത്ത ഒരടുപ്പം എനിക്കവളോട് തോന്നിയിരുന്നു. അത് ഞാൻ ഹൃദയത്തിൽ ഒളിച്ചു വെച്ചു.
എന്നെ പോലെ അവളും ഉച്ച ഭക്ഷണം ക്ലാസ്സിൽ വെച്ചാണ് കഴിച്ചിരുന്നത്. അപ്പോഴേക്കും അവളുടെ പേര് റസിയയെന്നാണ് എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. വളരെ മനോഹരമായ ടിഫിൻ ബോക്സായിരുന്നു അവളുടേത്. എല്ലാ ദിവസവും അവൾ വേറെ വേറെ ഭക്ഷണമാണ് കൊണ്ടു വരുന്നത് എന്ന് ഒളിക്കണ്ണിട്ടു നോക്കിയപ്പോൾ ഞാൻ മനസ്സിലാക്കി. എൻ്റെ ചോറും ചമ്മന്തിയും, ഉള്ളി വറുത്തതുമൊക്കെ അവളിൽ നിന്നും ഒളിച്ചു പിടിക്കാൻ ഞാൻ എന്നും ശ്രമിച്ചു.
ഒരു ദിവസം വാഹനത്തിലിരിക്കുമ്പോൾ അവളെനിക്കൊരു മഞ്ഞ റോസാപ്പൂ തന്നു. അത്ര മനോഹരമായ പൂവ് ഞാൻ പാർക്കിലെ കണ്ടിട്ടുള്ളൂ. ഞാൻ മടിച്ചപ്പോൾ അവൾ പറഞ്ഞു:
" അനീഷിന് പൂക്കൾ ഇഷ്ടമാണ് എന്ന് എനിക്കറിയാം "
ഇത് ഇവൾക്കെങ്ങിനെ മനസ്സിലായി എന്ന് ഞാൻ അത്ഭുതപ്പെട്ടപ്പോൾ അവൾ പറഞ്ഞു:
" ഉച്ചയ്ക്ക് അനീഷ് പുസ്തകത്തിൽ പനിനീർ പൂവിൻ്റെ ചിത്രം വരയ്ക്കുന്നത് ഞാൻ കണ്ടു. നല്ല ഭംഗിയുണ്ടായിരുന്നു. " ഞാൻ പൂവ് വാങ്ങി എന്തു ചെയ്യണമെന്നറിയാതെ അവളെ നോക്കി. ഒരു പൂവ് വിരിഞ്ഞതു പോലെ പ്രസന്നമായിരുന്നു അവളുടെ മുഖം.
പിന്നെ എന്നും അവൾ എന്നോട് പലതും പറയാൻ തുടങ്ങി. അവളാണ് കൂടുതൽ സംസാരിക്കുക. ഞാൻ കേട്ടിരിക്കും. അവളുടെ വീടിനെ കുറിച്ചും പാർക്കിനെ കുറിച്ചുമൊക്കെ അറിയാനായിരുന്നു എനിക്ക് കൂടുതൽ താത്പര്യം.
" ആ പാർക്കിൽ അധികമാരും കളിക്കാറില്ല. അമ്മമാർ ചെറിയ കുട്ടികളെ വല്ലപ്പോഴും കൊണ്ടു വരും. മുതിർന്ന കുട്ടികളൊക്കെ വീട്ടിൽ ഇരിക്കുകയാണ് പതിവ്. വീടിൻ്റെ പണി നടക്കുന്ന സമയത്ത് അത് കാണാൻ വരുമ്പോൾ ഞാൻ പാർക്കിൽ കളിക്കുമായിരുന്നു. ഇവിടേക്കു മാറിയതിനു ശേഷം എന്നെ പാർക്കിലേക്ക് കളിക്കാൻ വിടാറില്ല. "
" അതെന്താ " ഞാനറിയാതെ ചോദിച്ചു പോയി.
" അനീഷേ നമുക്ക് മനസ്സിലാവാത്ത പല കാരണങ്ങളുണ്ട് വലിയവർക്ക് നമ്മെ വിലക്കാൻ . അപകടം പറ്റാം എന്ന പേടിയാവാം, കൂടെ വരാനുള്ള മടിയാവാം, പാർക്കിനടുത്തെ വീട്ടുകാരോടുള്ള വിരോധമാവാം, എൻ്റെ പേരു തന്നെ കാരണമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. " അവൾ പറഞ്ഞത് മുഴുവൻ മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല. പൊതുവേ ക്ലാസ്സിലെ കുട്ടികൾ അവളിൽ നിന്നും അകലം പാലിക്കുന്നുണ്ട് എന്ന് എനിക്കും തോന്നിയിരുന്നു.
അന്നു രാത്രി ഞാൻ ചിന്തിച്ചു, വലിയവർക്ക് പരസ്പരം ഇഷ്ടപ്പെടാതിരിക്കാൻ അനേകം കാരണങ്ങൾ ഉണ്ടാവും. കുട്ടികൾക്ക് കാരണങ്ങൾ ഒന്നുമില്ലാതെ പരസ്പരം ഇഷ്ടപ്പെടാനാവും.
എനിക്ക് റസിയ എന്ന പേരും അവളെയും കാരണങ്ങൾ ഒന്നുമില്ലാതെ തന്നെ ഇഷ്ടമായിരുന്നു.
ക്രമേണ ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി. അവളുടെ മുന്നിൽ ചോറ്റുപ്പാത്രം തുറക്കാൻ എനിക്ക് മടിയില്ലാതെയായി. എൻ്റെ ചോറും ചമ്മന്തിയും അവളും, അവളുടെ സാൻവിച്ചിൻ്റെ പകുതി ഞാനും സ്വാദോടെ കഴിച്ചു.
അപ്പോഴും ആരും കളിക്കാതെ ഒഴിഞ്ഞു കിടക്കുന്ന പാർക്ക് എനിക്ക് ഒരു വിസ്മയമായി. എൻ്റെ വീടിനടുത്ത് അങ്ങിനെയൊരു പാർക്കുണ്ടായിരുന്നെങ്കിൽ ഞാൻ എന്നും അതിൽ കളിച്ചേനേ. അതു പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
" അത് അനീഷിന് വെറുതെ തോന്നുകയാണ്. സ്ഥിരമായി ഒരു പാർക്ക് മുന്നിലുണ്ടെങ്കിൽ കളിക്കണമെന്ന് തോന്നില്ല. പിന്നെ ഇവിടെ താമസിക്കുന്ന കുട്ടികൾക്ക് പാർക്കിനെക്കാൾ ആകർഷകമായ കാര്യങ്ങൾ കളിക്കാൻ വീട്ടിലുണ്ട്. "
അവളത് പറഞ്ഞെങ്കിലും ആരും കളിക്കാത്ത ആ പാർക്ക് എന്നെ മോഹിപ്പിച്ചു കൊണ്ടേയിരുന്നു.
" അനീഷിന് ഇതിൽ കളിക്കണോ ? " ഒരിക്കൽ അവൾ ചോദിച്ചു. അതിയായ മോഹമുണ്ടെങ്കിലും അത് പറയാനാവാതെ ഞാൻ വിഷമിച്ചു.
ഒരു ദിവസം സ്കൂളിൽ നിന്നും തിരിച്ചു വരുമ്പോൾ അവൾ വാനിൻ്റെ ഡ്രൈവറോട് എന്തോ പറയുന്നതു കേട്ടു. അവളുടെ ഗേറ്റ് കടന്നപ്പോൾ അയാൾ വാഹനം പാർക്കിനു മുന്നിൽ നിർത്തി. അവളെ നെ കൈ പിടിച്ച് പുറത്തേക്കിറക്കി. ഞങ്ങളെ അവിടെ വിട്ട് വാൻ മുന്നോട്ട് പോയി. അത് തിരിഞ്ഞ് അവളുടെ വീട്ടിലെത്തുന്ന വരെ ഞങ്ങൾ ആ പാർക്കിലെ എല്ലാറ്റിൻ്റെയും മുകളിൽ കയറി. അവളെ ഊഞ്ഞാലയിൽ ഇരുത്തി ഞാൻ ആട്ടി. സീ സോയിൽ ഇരുന്ന് പരസ്പരം ഉയരങ്ങൾ തേടി.
വാനിൻ്റെ ഡ്രൈവർ വണ്ടിയൊതുക്കിയിട്ട് കുറച്ചു നേരം കാത്തിരുന്നു. ഞങ്ങളുടെ ഉത്സാഹം അയാളിലേക്കും പടർന്നു എന്നു തോന്നി.മൂന്നോ നാലോ മിനിറ്റാണ് ഞങ്ങൾ അവിടെ ചിലവഴിച്ചത്. എന്നാൽ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ചിലതായിരുന്നു അത്. വലിയവരെ പറ്റിച്ച് ചെയ്ത കുസൃതിയോർത്തുള്ള സന്തോഷത്തെക്കാൾ ഒരുമിച്ച് ചിലവഴിച്ച ആ അല്പ നിമിഷങ്ങളുടെ മാധുര്യമാണ് ഞങ്ങളിലേക്ക് കിനിഞ്ഞിറങ്ങിയത്.
അടുത്ത ദിവസം കഴിക്കാനിരുന്നപ്പോൾ അവൾ അവളുടെ ഭംഗിയുള്ള ടിഫിൻ ബോക്സ് മുഴുവനായി എൻ്റെ മുന്നിലേക്ക് നീട്ടി വെച്ചു. തുറന്നു നോക്കിയപ്പോൾ , ഒരിക്കൽ ഞാൻ " എനിക്കേറ്റവും കൊതിയുള്ളത് " എന്നവളോടു പറഞ്ഞ വെള്ളപ്പവും കോഴിക്കറിയും. എനിക്കെന്തെങ്കിലും പറയാനാവും മുമ്പേ എൻ്റെ ചോറ്റുപ്പാത്രം അവൾ അവളുടെ മുന്നിലേക്ക് നീക്കി. മുകളിൽ വിതറിയ ഉള്ളി വറുത്തതിനു താഴെയുള്ള അല്പം തണുത്ത ചോറിലേക്ക് അവളുടെ വെളുത്ത് സുന്ദരമായ ചെറിയ വിരലുകൾ ആഴ്ന്നു. അല്പം മടിയോടെയാണെങ്കിലും , പോക്കറ്റിൽ നിന്നും , ഞാൻ അവൾക്കായി വരച്ച ചെമ്പനീർ പൂവിൻ്റെ ചിത്രം ഞാനവൾക്ക് നൽകി. എനിക്കു ചുറ്റും ഞാൻ തന്നെ കെട്ടിയ അതിരുകൾ അലിഞ്ഞു പോകുന്നതായി എനിക്ക് തോന്നി.