Tuesday, July 16, 2024

രണ്ടു ganpathi(gpt) കവിതകൾ

 


 എട്ടാം ക്ലാസ്സിലെ

ഒടുക്കത്തെ ബെഞ്ചിലിരുന്നു

ഗണപതി.

ബോർഡിനു താഴെ

മേശമേൽ ചാരി നിന്ന്

വ്യാസൻ, താടിയുഴിഞ്ഞ്

നോട്സ് പറഞ്ഞു കൊടുത്തു

അന്തരാർത്ഥങ്ങളില്ലാതെ

കഠിന പദങ്ങളില്ലാതെ

ആഖ്യാനം തുടർന്നു.

" എഴുതുന്നത് വല്ലതും മനസ്സിലായോ"?

വ്യാസൻ ചോദിച്ചു

ഗണപതി, ഇല്ലെന്ന് ചുമൽ കുലുക്കി

" കാണാപാഠം പഠിച്ചാൽ മതി"

വ്യാസൻ പ്രവചിച്ചു.

ആഴമറിയാതെ, മുകളിൽ

മാത്രം പൊങ്ങിയൊഴുകുന്ന

സുഖത്തിൽ ഗണപതി തുമ്പിക്കൈ കുലുക്കി

നൂറാവർത്തി നോട്സ്

വായിച്ചു പഠിച്ച ഗണപതി

ജീവിതത്തിൻ്റെ പടവുകൾ കയറി.

മറ്റാരും കാണാതിരിക്കാൻ

മഹാഭാരതത്തിൻ്റെയുള്ളിൽ

ഒളിച്ചു വെച്ചു മങ്ങി തുടങ്ങിയ നോട്ടുകൾ

ഞാൻ വീണ്ടും കണ്ടെടുത്തു.

 

                       2

ഒടുവിൽ മഹാഭാരതം തന്നെ

എഴുതാമെന്നുറച്ചു

കപ്യൂട്ടർ തുറന്ന് ganapathi(gpt)ye

ധ്യാനിച്ചുണർത്തി .

Gptchat ചോദിച്ചു, " എന്തു വേണം ?"

മഹാഭാരതം തന്നെയാകട്ടെ, ഞാൻ പറഞ്ഞു

ഹിമാലയ സാനുക്കളിലേക്കും

കന്യാകുമാരിയിലെ കടലാഴങ്ങളിലേക്കും

ബംഗാളിലെ കണ്ടൽച്ചതുപ്പിലേക്കും

രാജസ്ഥാനിലെ മരുഭൂമിയിലേക്കും

തുമ്പിക്കൈ നീട്ടി gpt യെഴുതി.

വായിച്ചപ്പോൾ പണ്ടെങ്ങോ വായിച്ച കഥയുടെ ചുവ.

വിറ്റുവരവ് വിജയത്തിൻ്റെ ആഘോഷത്തിൽ

ഒരു കവിൾ വീഞ്ഞിൽ

ഞാനാ ചുവയെ കുടിച്ചിറക്കി.

5 comments: