തൊടിയിലെ
കരിയില
അടിച്ചു
കൂട്ടി കത്തിക്കുമ്പോൾ
മൂന്നുവയസ്സുകാരി
ചോദിച്ചു
" ഇത്
ദീപമാണോ അമ്മേ?"
അഗ്നിയുടെ
ഈ രൗദ്രഭാവം അവൾക്കറിയില്ല.
അവൾ
കണ്ടത്
പൂജാമുറിയിലെ
നിലവിളക്കിൻ്റെ
സൗമ്യമായ
തിരി നാളം മാത്രം.
ഇവളോട്
ഞാനെന്തു പറയണം?
ഇത്
തീയാണെന്നോ?
അല്ല
ദീപമാണന്നോ?
രണ്ടും
ഒന്നാണെന്ന അദ്വൈത സാരമോ ?
ദീപത്തിൽ
നിന്നും തീയും
തീയിൽ
നിന്നും ദീപവുമുണ്ടാവുമെന്ന
ലളിത
സത്യമോ?
അടുത്തു
ചെന്നാൽ പൊള്ളുന്ന
ജീവിത
യാഥാർത്ഥ്യമാണെന്നോ?
ഒടുവിലെല്ലാവരും
വന്നെത്തുന്ന
വൻ ചിതയാണന്നോ?
ജീവിതത്തിൻ്റെ
കടുംകയപ്പ്
കുടിച്ചിറക്കിയത്തിൻ്റെ
തിക്താനുഭവത്തിൽ,
"പൊന്നുമോൾ
ചെറു ദീപം
അമ്മ
ആളുന്ന തീ"യെന്നു ഞാൻ
പറഞ്ഞതിൻ്റെ
പൊരുൾ അവളറിയാൻ
കാലങ്ങളെത്ര
ചെല്ലണം.
എങ്കിലും
ജന്മാന്തരങ്ങളുടെയേതോ
വളവിൽ വെച്ച്, ജീവിതത്തിൻ്റെ
രൗദ്രസൗമ്യതകളെക്കുറിച്ചും
ഒന്നുതന്നെ മറ്റൊന്നാവുന്ന
രസതന്ത്രത്തെക്കുറിച്ചും
അവളറിഞ്ഞതിൻ്റെയോർമകൾ
അവളുടെ കുഞ്ഞു മനസ്സിൽ
കെടാതെ തെളിഞ്ഞിരിക്കണം.
സന്ധ്യക്ക്
, നിലവിളക്കിൻ
തിരി കൊളുത്തുമ്പോൾ
ഒക്കത്തിരിന്നവൾ
പറഞ്ഞു
" അമ്മേ
ഇതാ തീദീപം"!!!
ചെറു
ചിരിയോടെ ഞാനോർത്തു,
അറിവിൻ്റെ
മഹാസാഗരത്തിലേക്ക്
അവൾ
തുഴയേറ്റുകയായി
തീ എന്ന പ്രതിഭാസം കൃത്യമായി വരച്ചു. കൂടെ അമ്മ അനുഭവങ്ങളുടെ തീയായതും മകൾ പ്രതീക്ഷയുടെ ദീപ നാളമായതും. പുനർവായനക്ക് പ്രേരിപ്പിക്കുന്ന വരികൾ..
ReplyDeleteThank you Satheesh
Delete