Saturday, November 4, 2023

തിരികെ വരുമ്പോൾ



പാതയ്ക്കിപ്പുറം നിൽക്കയാണു ഞാൻ

തിരക്കാണ്, മുറിച്ചു കടക്കാനാവാത്ത ഒഴുക്കാണ്

കർക്കിടകത്തിലുമപ്പുറമിപ്പുറം

നീന്തി കടന്നിട്ടുണ്ടേറെ യൊഴുക്കുകൾ

എങ്കിലും വയ്യ കടക്കുവാന്നപ്പുറത്തേക്ക്

ഈ ഇത്തിരിവട്ടത്തിലൊറ്റയ്ക്കു നിൽക്കുന്നു ഞാൻ

ഇല്ല , കൈ പിടിച്ചപ്പുറമാക്കുവാന്നൊരാൾ .


പച്ചയും മഞ്ഞയും ചുവപ്പും വിളക്കിന്റെ

കൈപിടിച്ചാലെത്താ മപ്പുറം

എങ്കിലോ കണിശമാണവയുടെ കണക്കുകൾ

ഒരു ഞൊടിയിട തെറ്റിയാലീ

മഹാ പ്രവാഹത്തിലൊലിച്ചു പോവാം


എന്തൊരൊഴുക്ക്, ജീവന്റെയോരോ കണികയും

ഈ വഴിയിലൂടെ, ഒഴുകിയെത്തുന്ന പോലെ.

തിരക്കാണെവിടെയും, ഏവർക്കുമറിയാം

എത്തുവാനുള്ള ലക്ഷ്യമേതെന്നു നിശ്ചയം.


ദൂരദേശങ്ങളിലെത്തേണ്ടവർ,

അറിയാ പാതകൾ താണ്ടി കടക്കുവോർ

ഒരല്പമെങ്കിലും വൈകിയാൽ തെറ്റും കണക്കുകൾ.

വയ്യ പിഴയ്ക്കുവാൻ അല്പ മാത്രയെങ്കിലും,

യാത്രതൻ വേഗമൊരല്പം കൂടിയാലും ശരി.


കടന്നിട്ടിലിത്തരം വഴികളിതുവരെ

കടന്നു വന്ന വഴികളെല്ലാം ലളിതമായിരുന്നു.

അപ്പുറമിപ്പുറമെന്നു വേർത്തിരിക്കാത്ത

 നേർവരകളായിരുന്നു.

വഴിക്കിരുവശവും തണലായിരുന്നു.

തണലിൽ, പോകുന്നതെവിടേ ,ക്കവിടേക്കെത്ര

ദൂരമെത്ര നേരമെന്നറിഞ്ഞു,മളന്നുമെടുത്ത

 പാഥേയ മന്യോന്യം പങ്കുവെയ്ക്കാന്നൊത്തവരുടെ

മധുരമാം ക്ഷണമായിരുന്നു.

നടന്നു തളർന്ന പകലുകൾക്കപ്പുറം 

നിലാവു വിരിച്ച രാവായിരുന്നു

കുശലം പറഞ്ഞും, കുട പിടിച്ചും, 

കൊച്ചു സുഖ ദുഖങ്ങൾ തൻ കഥ കൊറിച്ചും

ഇടറുമ്പോൾ താങ്ങായി വടി പിടിച്ചും

ഏറെ ദൂരങ്ങൾ നടന്നിരുന്നു, വാഴ്‌വിന്റെ

വേറിട്ട കാഴ്ചകൾ കണ്ടിരുന്നു.


ഒഴുക്കുകളേറെ കണ്ടിട്ടുണ്ടെങ്കിലുമിനീ

ഇത്തിരി ദൂരം താണ്ടുവാനാകാതെ നിൽക്കുന്നുയീവശം

എന്തായിരിക്കാമപ്പുറം, ഉണ്ടാകില്ല

നറുപ്പൂഴി പരപ്പിൽ ഓടിക്കളിച്ച്

തളർന്നു കിടക്കുന്ന വെള്ളരി വള്ളികൾ

അണ്ണാരക്കണ്ണൻ ആർത്തിയോടെ കാർന്ന്

പാതിയോളമെത്തിയുപേക്ഷിച്ച മാമ്പഴം

ഓടിക്കളിച്ചു തിരികെയെത്തും നേരം

" ഇന്നെന്തേയിത്ര വൈകി" യെന്നമ്മയുടെ ലാളന

പുതിയയിടങ്ങളിൽ വഴി തെറ്റാതെ, 

നേർവഴി ഏതെന്നറിഞ്ഞു നടക്കുവാൻ  അച്ഛന്റെ ശാസന.

എത്ര നടന്നാലും തളരാത്ത നാട്ടിടവഴിയിലെ സൗമ്യത.

അസ്തമയം കണ്ടിരുന്ന കുന്നിൻപ്പുറങ്ങളുടെ വശ്യത .

ഏതു മണ്ണിൽ വിതച്ചാലും വിളയുന്ന സൗഹൃദത്തിന്റെ

 വിത്തുകൾ മനസ്സിൽ വിതച്ചവർ.

പുഴവക്കത്തെ കടവിലവസാനത്തെ തോണി

തുഴഞ്ഞകന്നിട്ടുമെനിക്കായ് കാത്തു നിന്നവൾ

തൊടിയിലെ പറങ്കിമാവിൻ ക്കൊമ്പത്തൊന്നിച്ചിരുന്നു

നാം വായിച്ച വരികളിലെ പ്രണയ നിഗൂഡത

നീയെഴുതിയ വരികളുറക്കെ ചൊല്ലിയ മനസ്സിന്റെ ധന്യത.


തിരക്കൊഴിയുന്നില്ല, ഒരിക്കലും പെയ്തൊഴിയാത്ത

 മേഘങ്ങൾ വിണ്ണിനെ മൂടുന്നു.

ഇനിയൊരു പ്രളയമെത്തും മുമ്പേ തിരിച്ചു പോകാം .

തിരിച്ചു പോകാം എനിക്കറിയുന്ന വഴികളിലേക്ക്,

പുലരിയുടെ ഒരു പൂവിൽ നിന്നുമാകാശത്തിന്റെ

അനന്തതയിലേക്കുയർന്നൊരു പൂമ്പാറ്റയുടെ നിറവിലേക്ക്

അവസാനത്തെ തോണിയുമകന്നു പോയ കടവിൽ നിന്നും

കൈകോർത്തിറങ്ങാം,

ആ ഒഴുക്കിന്റെ ഉത്സവ ധന്യതയിലേക്ക്.

6 comments:

  1. This comment has been removed by the author.

    ReplyDelete
  2. Well written Rajesh, getting the visuals while reading 👍🙏

    - Sudheer Soolapani.

    ReplyDelete
  3. ജീവിതയാത്രയിൽ തുടങ്ങി നഷ്ടകാലത്തെ ഓർത്ത് ഒരു ചിത്ര സമ്പുഷ്ടമായ തിരിച്ചുപോക്ക്. നന്നായി. കുറെ പഴയ ചിത്രങ്ങൾ ഓർമയ്ക്ക് തന്നു.

    ReplyDelete