Saturday, October 7, 2023

വേരിന്റെ പ്രണയം

 


അഞ്ചാം നിലയിലെ സദാശിവൻ മാഷാണ്

അതാദ്യം കണ്ടത്,

ഫ്ലാറ്റിന്റെ വിരുന്നു മുറിയുടെ 

ചുമരിലൂടെ ഒരു വേര്

എങ്ങോട്ടെന്നില്ലാതെ നീണ്ടു പോകുന്നു.


വേരുകൾ മുകളിലേക്ക് വളരില്ലെന്ന് 

ബോട്ടണി സാറായ സദാശിവനറിയാം.

ആറാം നിലയിലെ സെബാസ്റ്റ്യനോട് കാര്യം പറഞ്ഞപ്പോഴാണ് 

അവരുടെ ചുമരിലും വേരിറങ്ങിയതവർ കണ്ടത്.

ഇതെന്തൊരു അതിശയമെന്ന് സെബാസ്റ്റ്യന്റെ ഭാര്യ 

കുരിശു വരച്ച് പ്രാർത്ഥിച്ചു.

വിവരമറിഞ്ഞ് എല്ലാവരുമെത്തി.

ഏഴാം നിലയിൽ  താമസിക്കുന്നവരെ 

ആർക്കും അറിയില്ലായിരുന്നു.

അവർ പലയിടത്തും, പലവിധത്തിലും 

വേരാഴ്ത്താൻ ശ്രമിക്കുന്നവരാണെന്ന

ഒരു ശ്രുതി എവിടെയുമുണ്ടായിരുന്നു.

അതുകൊണ്ട്, ഏഴാനിലയുപേക്ഷിച്ച്

എല്ലാവരും മുകളിലെ നിലകളിലേക്ക് പോയി.

 

ഒടുവിലവർ വന്നെത്തിയത്

പതിമൂന്നാം നിലയിലെ എന്റെ ഫ്ലാറ്റിലാണ്.

അവിടെ ചുമരിൽ ഉറുമ്പരിച്ചതിന്റെ 

ഒരു നീണ്ട വരമാത്രം.

എന്നാൽ,

അന്വേഷണത്തിനൊടുവിൽ,

മുറി മോടി കൂട്ടാൻ

കുറച്ചു ദിവസം മുമ്പ് ഞാൻ വാങ്ങി, 

ജാലകപ്പടിയിൽ വെച്ച ചട്ടിയിൽ നിന്നാണ് വേരിറങ്ങിപ്പോയതെന്നറിഞ്ഞപ്പോൾ 

ഞാൻ " അയ്യപ്പാ" എന്നു വിളിച്ചു.

വളർച്ചയെല്ലാം ആപത്താണെന്നറിഞ്ഞ്

 പ്രത്യേകം പറഞ്ഞു മേടിച്ച ചട്ടിയാണ്-

'ഇല്ല സർ,  ഇപ്പോൾ ഉള്ളതിൽ നിന്നുമെരിഞ്ചു പോലും വളരില്ലെന്നുറപ്പിൽ' .

എന്നാൽ വേരിന്റെ വളർച്ചയെക്കുറിച്ച് ഞാൻ ചോദിച്ചില്ല, 

അവർ പറഞ്ഞുമില്ല.

ആ വേരാണ്,  ഈ നിലകളൊക്കെ താണ്ടി

ഒന്നാം നിലയിലെ കൃഷ്ണൻ കുട്ടിയുടെ വീടും കടന്ന്

വീണ്ടും താഴോട്ടു പോയിരിക്കുന്നത്.


വേരോട്ടത്തിന് മറ്റ് ഉദ്ദേശങ്ങൾ ഉണ്ടോ എന്നറിയാൻ

 പോലീസും,

 വേരിന്റെ സഞ്ചാരത്തിലെ നിഗൂഡതയറിയാൻ  ഗവേഷകരുമെത്തി.

ഒരു അന്തി ചർച്ചയ്ക്ക് വഴിയുണ്ടോ എന്ന മോഹത്തിൽ 

കുറേപ്പേർ ഗെയ്റ്റിനു മുമ്പിൽ തടിച്ചു കൂടി.

വാച്ച് മേൻ യൂസഫ് പൊടിപ്പും തൊങ്ങലും വെച്ച് കഥ പറഞ്ഞു.


അന്വേഷിച്ചിട്ടും, വേരിന്റെ പല ഭാഗങ്ങൾ വെട്ടി പരിശോധിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.


ഈ തിരക്കിനിടയിലാണ് 

കോണിപ്പടികൾ അടിച്ചു തുടയ്ക്കുന്ന നാണിത്തള്ള കയറി വന്നത് .

ബഹളം കേട്ടവർ അന്തിച്ചു, 

ചെടിച്ചട്ടിയ്ക്കരികിലേക്കു വന്ന്  

തെല്ലിട സൂക്ഷമമായി അതിനെ നോക്കി , 

ഞൊടിയിടയിൽ,

ഗതകാല സ്മൃതികളുടെ പാരസ്പര്യത്തിൽ അവരുടെ

കണ്ണുകൾ തിളങ്ങി, 

നിവർന്ന്, ഒരു മന്ദഹാസത്തോടെയവർ പറഞ്ഞു, 

ഇതു പണ്ട് ഈ പറമ്പാകെ പടർന്നു നിന്ന 

ഒട്ടുമാവാണ്. 

പരിചിതമായ മണ്ണിന്റെ മണമേറ്റപ്പോൾ,

ഇതേതിടം എന്നറിയാൻ

അന്വേഷിച്ചിറങ്ങിയതാണ്.

വേരിന്റെയീ യാത്ര

വിത്തിന്റെയും മണ്ണിന്റെയും ദുരൂഹ പ്രണയം തിരഞ്ഞാണ്.


ലിഫ്റ്റിറങ്ങി പോകുമ്പോൾ

സദാശിവൻ മാഷ് പിറുപിറുത്തു,

പ്രകൃതിക്കു പോലുമിത്ര ആസക്തിയെങ്കിൽ

 നമ്മൾ മനുഷ്യരെന്തു ചെയ്യും?

No comments:

Post a Comment