കഴിഞ്ഞാഴ്ച്ച റോട്ടറി ക്ലബിൽ "The importance of story telling" എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.
നമ്മുടെ ജീവിതം കലയിൽ നിന്നും ദൂരേയ്ക്ക് അകന്നു പോകുന്നു, അഥവാ നാം കലയ്ക്ക് നമ്മുടെ ജീവിതത്തിൽ വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല എന്നാണ് ഞാൻ പറയാൻ ശ്രമിച്ച ഒരു ആശയം .
സ്വന്തം കുട്ടി കവിയാകാനോ ചിത്രകാരനാവാനോ ആഗ്രഹിച്ചാൽ നാമത് പ്രോത്സാഹിപ്പിക്കില്ല. ആദ്യം ഒരെഞ്ചിനിയർ ആവാൻ നോക്ക്, അതു കഴിഞ്ഞ് കവിയോ ചിത്രകാരനോ ഓക്കെ ആവാം എന്നാണ് നമ്മൾ അവരോട് പറയുക.
ടെക്നോളജിക്കും ശാസ്ത്രത്തിനും ഇന്നു നാം അമിത പ്രാധാന്യം നൽക്കുന്നുണ്ട്. അത് തെറ്റാണ് എന്നല്ല. എന്നാൽ അതോടൊപ്പം നമ്മുടെ കലാ ബോധവും വളർന്നിട്ടില്ലെങ്കിൽ പിന്നെ ജീവിതത്തിൽ നിന്നും സൗന്ദര്യങ്ങളും , മനസ്സിന്റെ ഉൾത്തുടിപ്പുകളും, മനുഷ്യന് മാത്രം സാദ്ധ്യമായ ഭാവനയും ഒഴിഞ്ഞു പോകും. അത് സംഭവിക്കാൻ നാം അനുവദിക്കരുത്.
സംസാരത്തിനിടയിൽ, ഭാഷയുടെ ഉപയോഗം കുറഞ്ഞു വരുന്നതിലെ ആശങ്ക ഞാൻ പങ്കുവെച്ചു. ആശാന്റെ പദ്യകൃതികൾ വായിക്കുമ്പോൾ പകുതിയിലധികം വാക്കുകളും എനിക്ക് മനസ്സിലാവുന്നില്ല. അത്ര ശുഷ്ക്കമായി കൊണ്ടിരിക്കുകയാണ് എന്റെ ഭാഷാ ജ്ഞാനം.
സംസാരത്തിൽ, ചന്ദ്രനിൽ പേടകം ഇറക്കുന്നതിനെ കുറിച്ചും ഞാൻ സൂചിപ്പിച്ചു. അത് സാദ്ധ്യമാക്കുന്ന വിധത്തിൽ നമ്മുടെ സാങ്കേതികമായ അറിവ് വികസിച്ചത് അഭിനന്ദനാർഹം തന്നെ. എന്നാൽ അതെ സമയം ചന്ദ്രൻ എന്ന അതി മനോഹരമായ കാവ്യ ബിംബത്തെ നാം മറക്കരുത്.
യാദൃച്ഛികമായിട്ടാണ് ഞാൻ ആശാന്റെ ചില വരികൾ വായിച്ചത്. ഞാൻ പറയാൻ ശ്രമിച്ചത് ആശാൻ അതി മനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു. അത് നിങ്ങളുമായി പങ്കു വെക്കാൻ ആണ് ഈ കുറിപ്പ്.
" ഈ വല്ലിയിൽ നിന്നു ചെമ്മേ - പൂക്കൾ
പോവുന്നിതാ പറന്നമ്മേ!
തെറ്റീ ! നിനക്കുണ്ണി ചൊല്ലാം - നൽപൂ-
മ്പാറ്റകളല്ലേയിതെല്ലാം ."
പൂമ്പാറ്റകളെ കണ്ട് പൂക്കൾ പറന്നു പോവുകയാണ് എന്നു തോന്നിയ ഉണ്ണിക്ക് അമ്മ ലളിതമായ ഒരു പ്രപഞ്ച സത്യം പറഞ്ഞു കൊടുക്കുന്ന മനോഹരമായ രണ്ടു വരികളാണ് ഇത്. ഉണ്ണി വലുതായി അതിന്റെ ശാസ്ത്രീയമായ ആഴങ്ങൾ മനസ്സിലാക്കുന്നുണ്ടാവാം. പക്ഷെ ആ അറിവിന് അമ്മയുടെ ഈ രണ്ടു വരികളുടെ ചാരുത ഉണ്ടാവില്ല, ഉറപ്പ്.
ആകാശത്ത് അമ്പിളിയെ കണ്ട കുട്ടി അത്ഭുതപ്പെടുന്നു
"തുമ്പപ്പൂവിലും തൂമയെഴും
നിലാ-
വൻപിൽത്തുവിക്കൊണ്ടാകാശവീഥിയിൽ
അമ്പിളി പൊങ്ങി നിൽക്കുന്നിതാ മര-
ക്കൊമ്പിന്മേൽ നിന്നു കോലോളം ദൂരത്തിൽ
വെള്ള മേഘശകലങ്ങളാം നുര-
തള്ളിച്ചു കൊണ്ടു ദേവകൾ വിണ്ണാകും
വെള്ളത്തിൽ വിളയാടിത്തുഴഞ്ഞുപോം
വെള്ളിയോടമിതെന്നു തോന്നീടുന്നു !"
എന്തൊരു മനോഹരമായ ഭാവന! വിണ്ണാകുന്ന വെള്ളത്തിൽ ദേവകൾ തുഴയുന്ന വെള്ളിയോടമാണ് അമ്പിളി അവന്. അവന്റെ ഭാവന വീണ്ടും വളരുന്നുണ്ട്.
" വട്ടം നന്നല്ലിതീവണ്ണമോടിയാൽ
മുട്ടുമേ ചെന്നക്കു ന്നിന്മുകളിൽ നീ;
ഒട്ടു നിൽക്കങ്ങു വന്നൊന്നു നിന്മേനി
തൊട്ടിടാനും കൊതിയെ നിക്കോമനേ.
എന്നു കൈ പൊക്കിയോടിനാനുന്മുഖൻ
കുന്നേറാനൊരു സാഹസി ബാലകൻ,
ചെന്നു പിന്നിൽ ഗൃഹപാഠകാലമാ-
യെന്നു ജ്യേഷ്ഠൻ തടഞ്ഞു ഞെട്ടും വരെ "
അമ്പിളി മലമുകളിൽ ചെന്ന് മുട്ടി നിൽക്കുമ്പോൾ അതിനെ പിടിക്കാൻ ഓടുന്ന ബാലനെയാണ്, ഗൃഹപാഠത്തിന് സമയമായി എന്നു പറഞ്ഞ് ഏട്ടൻ തിരികെ വിളിച്ചു കൊണ്ടു പോകുന്നത്. ഗൃഹപാഠം ചെയ്യാനുള്ള ഈ തിരിച്ചു വിളികൾ നമ്മുടെ കലാ ഹൃദയത്തിന് എത്രമാത്രം ദോഷം ചെയ്യുന്നുണ്ട് എന്നു നാം അറിയുന്നില്ല.
ആ ഗൃഹപാഠം പഠിച്ച് അവൻ ചന്ദ്രനിലേക്ക് പേടകങ്ങൾ അയക്കുന്ന ശാസ്ത്രജ്ഞൻ ആകുമായിരിക്കും. എന്നാൽ അതെ സമയം, കുന്നിൻ മുകളിലിൽ നിന്നും ചന്ദ്രനെ പിടിക്കാൻ വെമ്പുന്ന, ഗഗന സാഗരത്തിൽ അമ്പിളിയുടെ വെള്ളിയോടം തുഴയാൻ കൊതിക്കുന്ന ഒരു കവിയെയാവും ആ ഗൃഹപാഠം കൊണ്ട് നമുക്ക് നഷ്ടമാകുന്നത്.
ചന്ദ്രനിൽ പേടകം ഇറങ്ങി എന്നു കേട്ടപ്പോൾ തോന്നിയ അഭിമാനത്തെക്കാൾ കൂടുതൽ ആനന്ദം ഈ വരികൾ വായിക്കുമ്പോൾ എനിക്ക് തോന്നിയത് എന്റെ മനസ്സിലെ കവിത വറ്റാത്തതു കൊണ്ടാണ്. വരും കാലങ്ങളിൽ ഇവിടെ നിന്നും അന്യ ഗ്രഹങ്ങളിലേക്ക് ചേക്കേറേണ്ടി വന്നാലും , കൈയിൽ ഒരു കവിതാ പുസ്തകം കരുതണം എന്നാണ് എന്റെ മോഹം. ശാസ്ത്രം ചെന്നെത്തുന്നതിന് എത്രയോ മുമ്പ് ഒരു കവിഹൃദയം ആ വെള്ളിയോടത്തിൽ ചെന്നെത്തിയിട്ടുണ്ട് എന്ന് നമ്മൾ മറക്കരുത്.
No comments:
Post a Comment