തുഞ്ചൻപ്പറമ്പിൽ
കഴിഞ്ഞ
ദിവസം, സുഗതകുമാരി ടീച്ചറുടെ വീടിനെ കുറിച്ച് വാർത്ത വന്നപ്പോൾ, പ്രിയ സുഹൃത്ത് പി. സുധാകരൻ ഫേസ്ബുക്കിൽ,
നമ്മൾ എങ്ങിനെയാണ് എഴുത്തുകാരേയും, കലാകാരൻമാരേയും ആദരിക്കുന്നത് എന്നതിനെ പറ്റി ഒരു കുറിപ്പ് ഇട്ടിരുന്നു.
ആ അവസരത്തിൽ,, ഒരിക്കൽ ഡെൻമാർക്കിൽ പോയപ്പോൾ, ഹാൻ ആൻഡേഴ്സന്റെ സ്മാരകമായി
മാറ്റിയ പഴയ വീട്ടിലേക്ക് എന്നെ
അവിടെ ഉള്ളവർ അഭിമാനത്തോടെ കൊണ്ടുപോയത് ഞാൻ ഓർത്തിരുന്നു. അടുത്തിടെ
, 'ഒരു രാജ്യം എഴുത്തുകാരനെ ആദരിക്കുന്ന വിധം ' എന്ന ഒരു ലേഖനവും
ഒരു വാരികയിൽ വന്നു.
ഇതൊക്കെ
ഓർക്കാൻ കാരണം, മലയാളത്തിന്റെ പ്രിയ കാഥികനായി അറിയപ്പെടുന്ന എം.ടി യുടെ
നവതി ആഘോഷത്തിന്റെ ഭാഗമായി നാലഞ്ചു ദിവസമായി തുഞ്ചൻപറമ്പിൽ നടക്കുന്ന പരിപാടിയിൽ പങ്കു ചേർന്നപ്പോഴാണ്.
എം.ടിയെ കുറിച്ച് അനേകം
കഥകളും അനുഭവങ്ങളും പറഞ്ഞും, വായിച്ചും അറിഞ്ഞിട്ടുണ്ട്. അതിൽ കൂടുതലായി ആർക്കെങ്കിലും
എന്തെങ്കിലും പറയാനും പങ്കുവെയ്ക്കാനും ഉണ്ടാവുമെന്നു ഞാൻ കരുതുന്നില്ല.
എന്നിട്ടും
ഒരു നേരമെങ്കിലും ആ പരിപാടികളുടെ ഭാഗമാകണം
എന്നു തോന്നിയത്, ഒരു കലാകാരനെ സമൂഹം
ആദരിക്കുമ്പോൾ അതിൽ പങ്കു ചേരണം
എന്നു തോന്നിയതു കൊണ്ടു മാത്രമാണ്.
കലയെ
പൊതുവേയും, എഴുത്തിനെ പ്രത്യേകിച്ചും അവഗണിക്കുന്ന ഈ കാലത്ത്; സാമൂഹ്യ
മാധ്യമങ്ങളിൽ നാലു വരിയെഴുതിയാൽ പോലും
പ്രസിദ്ധനാകുന്ന സമയത്ത്; ചാറ്റ് ജി പിടി എഴുത്തുകാരന്റെ
കസേര തട്ടിയെടുക്കുന്ന നേരത്ത്, ഒരു എഴുത്തുകാരനെ ആദരിക്കാൻ
നാലഞ്ചു ദിവസങ്ങൾ മാറ്റിവെയ്ക്കുന്നത് ഒരുപാട് പ്രതീക്ഷ നൽകുന്നു എന്നതിന് തർക്കമുണ്ടാവില്ല.
ഇത്ര
വലിയ ഒരാദരം മറ്റൊരു മലയാളി എഴുത്തുകാരന് കിട്ടുമോ എന്ന് എനിക്കുറപ്പില്ല. ഇനി വരാൻ പോകുന്ന
തലമുറയിലും അങ്ങനെ ഒരെഴുത്തുകാരൻ ഉണ്ടാകുമോ എന്നും ഉറപ്പില്ല.
എന്നാലും,
ഓരോ കലാകാരനും ഒരു തരത്തിൽ അല്ലെങ്കിൽ
മറ്റൊരു തരത്തിൽ സമൂഹത്തിന്റെ ആദരവും സ്നേഹവും അർഹിക്കുന്നുണ്ട്. അതു പ്രകടമാക്കാനുള്ള ഉത്തരവാദിത്വം
നമ്മൾ ഓരോ വ്യക്തിക്കൾക്കും ഉണ്ട്.
എല്ലാവർക്കും
ഇത്ര വിപുലമായ സ്നേഹാദരം കിട്ടുമോ എന്ന് ഉറപ്പില്ല. എന്നാൽ ഒരു ചിത്രകാരന്റെ ചിത്ര
പ്രദർശനം കണ്ടും, നർത്തകിയുടെ നൃത്തം ആസ്വദിച്ചും, എഴുത്തുക്കാരന്റെ പുസ്തകം വായിച്ചുമൊക്കെ നമുക്കാ ആദരവും സ്നേഹവും പ്രകടിപ്പിക്കാം.
നാലഞ്ചു
ദിവസമായി തുഞ്ചൻപ്പറമ്പിൽ നടക്കുന്ന ഉത്സവം, മനുഷ്യ മനസ്സിൽ നിന്നും, കലയോടും സാഹിത്യത്തോടുമൊക്കെയുള്ള സ്നേഹം, പൂർണമായും വറ്റി പോയിട്ടില്ല എന്നതിന് തെളിവാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഈ ആഘോഷങ്ങൾ ഏതാനും വ്യക്തികളിൽ മാത്രം ഒതുങ്ങാതെ , കലാ ലോകത്തുള്ള എല്ലാവർക്കും
വേണ്ടിയും, അത് പലവിധത്തിൽ ആണെങ്കിൽ
കൂടി, ആവട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
തുഞ്ചൻ
പറമ്പിൽ എത്തിച്ചേർന്ന ഉത്സാഹികളെ കണ്ടപ്പോൾ , എഴുത്തും വായനയുമൊക്കെ ഇനിയും കുറേ ദൂരം കൂടി
സഞ്ചരിക്കുമെന്ന ഒരുറപ്പ് എനിക്കുണ്ടായി.
വാൽക്കഷ്ണം:
അവിടെ വന്നു പോകുന്ന അനേകം പ്രശസ്തർക്കിടയിലും, വിനീത് എന്ന നടന്റെ ചുറ്റിലുമായിരുന്നു
ഏറ്റവും വലിയ ആൾക്കൂട്ടമെന്നത് ഒരു
സ്വാഭാവികതയായി കണ്ട് ഞാൻ കണ്ണടച്ചു.
No comments:
Post a Comment