സാഹിത്യ
ഉത്സവങ്ങൾ ഇന്ന് പുതുമയല്ല. ലോകത്ത് പലയിടത്തും അതു നടക്കുന്നു. അപ്പോൾ
പ്രബുദ്ധ കേരളത്തിനെങ്ങിനെ പിറകോട്ട് പോകാനാവും? വർഷങ്ങളായി നടന്നു വരുന്ന ഈ ഉത്സവത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ച്
പറയാനല്ല ഈ കുറിപ്പ്. പകരം,
നാലു ദിവസം നീണ്ടു നിന്ന ഉത്സവത്തിലെ ചില കാഴ്ചകൾ,ചിന്തകൾ
പങ്കുവെയ്ക്കുക മാത്രമാണ് ചെയ്യുന്നത്.
കേരളത്തിന്റെ
സാഹിത്യ ഉത്സവത്തിന് Kerala Literary
Festival എന്ന
ഇംഗ്ലീഷ് പേരിടുന്നത് എന്തുകൊണ്ടെന്ന് ചിലരെങ്കിലും സംശയിച്ചേക്കാം. അതിനൊരുത്തരം എനിക്കുമില്ല. ഉത്സവത്തിൽ പങ്കെടുക്കുന്നവർ ലോകത്തിന്റെ നാനാ ദിക്കിൽ നിന്നും
വരുന്നതു കൊണ്ടാവും കൂടുതൽ സ്വീകാര്യമായ ഭാഷ ഉപയോഗിച്ചത്. അതുകൊണ്ട്,
മലയാളികളായ നമുക്ക് , കേരള സാഹിത്യോത്സവം എന്നു
സ്വയം പറഞ്ഞ് സമാധാനിക്കാം.
ഇത്തവണത്തെ
പുസ്തക സ്റ്റാൾ പുതുമയുള്ളതായിരുന്നു. പഴയ ലൈറ്റ് ഹൗസിനും
ചുറ്റുമാണ് പുസ്തകങ്ങൾ വിൽക്കാൻ വെച്ചത്. പണ്ട് ഈ വിളക്കുമാടത്തെ അത്ഭുതത്തോടെ
നോക്കി നിന്നിട്ടുണ്ട്. അങ്ങകലെ, വഴി തേടുന്ന കപ്പലുകൾക്ക്
ദിശ കാട്ടി കൊടുക്കുന്ന വെളിച്ചം. അന്ന് ഇവിടേക്ക് പ്രവേശനമില്ലായിരുന്നു. നമ്മുക്ക് അപ്രാപ്യമായ അകലത്തിലായിരുന്നു ആ വെളിച്ചം. ഇന്നത്
പ്രവർത്തിക്കുന്നില്ല. കെട്ടുപ്പോയ ആ വിളക്കുമരത്തിന് ചുവട്ടിൽ,
ചെരാതിലെരിയുന്ന ദീപനാളങ്ങൾ പോലെ പുസ്തകങ്ങളെ വിന്യസിച്ചു
കണ്ടപ്പോൾ കൗതുകം തോന്നി. പലർക്കും വെളിച്ചവും ദിശയുമാകാവുന്ന പുസ്തകങ്ങളെ നോക്കി, ഗതകാല സ്മൃതികളും, ഉള്ളിലിനിയും കെടാത്ത വെളിച്ചവുമായി കാവൽ നിൽക്കുന്ന ആ
പഴയ വിളക്കുമാടം ഹൃദയത്തെ സ്പർശിച്ചു.
അഭൂതപൂർവമായ
തിരക്കായിരുന്നു ഉത്സവ പറമ്പിൽ. എന്നാൽ എല്ലാവരും ചർച്ചകൾ കേൾക്കാനും, പുസ്തകങ്ങൾ വാങ്ങാനുമെന്നും വന്നവരല്ല.കടപ്പുറം കോഴിക്കോടിന്റെ സിരാ കേന്ദ്രമായതുകൊണ്ട്, ഇവിടെയെന്തു നടക്കുന്നു
എന്നറിയാനുള്ള ആകാംക്ഷയോടെ കയറി വന്നവരാണ് പലരും. പിന്നെയുള്ളത്
ചെറുപ്പക്കാരുടെ തിരക്കാണ്. അവരുടെ ഭാഷയിൽ ഇത്ര വലിയ ഒരു
സംഭവം ഇവിടെ നടക്കുമ്പോൾ അവിടെ ചെന്നൊന്ന് ചിൽ ചെയ്തില്ലെങ്കിൽ സീനാകെ
ശോകമാവും. അതുകൊണ്ടവർ ഒരു വേദിയിൽ നിന്നും
മറ്റൊരു വേദിയിലേക്ക് പറന്നിറങ്ങുന്നു, കഴിയുന്നതു മുഴുവൻ ക്യാമറയിൽ പകർത്തുന്നു, ചർച്ചയ്ക്ക് വന്നവരുമായി സെൽഫിയെടുക്കുന്നു, ഉടനെ തന്നെ തങ്ങളുടെ
നേട്ടങ്ങളെ സോഷ്യൽ മീഡിയ വഴി ലോകത്തെ അറിയിക്കുന്നു.
പലപ്പോഴും, വേദിക്ക കത്തിരുന്നും, പുറത്ത് നിന്നും,
ചർച്ചകളോട് യാതൊരു താത്പര്യമില്ലാതെ പരസ്പരം സംസാരിക്കുന്ന ഇവരോട് , കുറച്ചപ്പുറം മാറി നിന്നു സംസാരിക്കാൻ
പറയേണ്ടി വന്നു. കാലങ്ങൾക്കു ശേഷം പലരേയും കണ്ടുമുട്ടാനുള്ള
വേദിയായി ചിലർക്കിത് .
ചുട്ടുപൊള്ളുന്ന
വെയിലത്ത് കുറേ നേരം കടലിനോട്
സല്ലപിച്ച്, പരസ്പരം പുണർന്നും കൈ കോർത്തും, തണലു
തേടിയെത്തിയ യുവമിഥുനങ്ങൾ വന്നു കയറിയത്" കടലിന്റെ മണം: ആസ്കതിയുടെ തിരയിളക്കങ്ങൾ"
എന്ന ചർച്ചയിലേക്കാണ്. ഉള്ളിലെ പ്രണയ മോഹങ്ങളുടെ അലയടങ്ങാത്ത അവർക്ക് ചർച്ചയൊന്നും മനസ്സിലായിട്ടുണ്ടാവില്ല. എങ്കിലും കടലിന്റെ മണം നുകർന്ന്, ആസക്തിയുടെ
തിരയിളക്കങ്ങളെ ഒതുക്കി, തോളിൽ തലചായ്ച്ചും മുട്ടിയുരുമ്മിയും അവർ ചർച്ച തീരുന്നതു
വരെ അവിടെയിരുന്നു. Unstoppable
Us എന്ന വിഷയം ചർച്ച ചെയ്യുന്ന വേദിക്കരികിലേ തണലിൽ മൂന്നാലു വയസ്സുള്ള കുട്ടി, അകത്ത് സംസാരിക്കുന്നത് യുവൽ േ നാവാ
ഹരാരിയാണ് എന്നറിയാതെ, സുഖമായി മണ്ണ് വാരി കളിക്കുന്നത് കണ്ടു.
സീ ക്യൂനിൽ നിന്നാകണം, രണ്ട് ബിയറു മടിച്ചെത്തിയ മദ്ധ്യവയസ്ക്കൻ വന്നു കയറിയത് " ശകുനി : ഇതിഹാസ വായന" യുടെ വേദിയിലേക്കാണ്. സ്റ്റേജിൽ
രണ്ടു സ്ത്രീകളെ കണ്ടതു കൊണ്ടാവാം, കുറച്ചു കഴിഞ്ഞപ്പോൾ," ഇതിലാരാണ് ശകുനി " എന്നയാൾ എന്നോട് ചോദിച്ചു. " രണ്ടു പേരും" എന്നു ഞാൻ മറുപടി പറഞ്ഞപ്പോൾ
അയാൾ സന്തുഷ്ടനായി. പിന്നെയും കുറേ നേരമിരുന്ന് രണ്ടു
ശകുനിമാരെ നേരിൽ കാണാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തോടെ അയാൾ വീണ്ടും വെയിലിലേക്കിറങ്ങി.
" പ്രപഞ്ചത്തിൽ നാം തനിച്ചാണോ" എന്ന
വേദിയിൽ ഒരുമ്മയേയും നാലും ഏഴും വയസ്സുള്ള രണ്ട്
കുട്ടികളെയും കണ്ടു. തിരക്കു കുറവുള്ള ഒരു വേദിയിൽ അവരെ
യിരുത്തി ഭർത്താവ് എവിടേക്കോ മുങ്ങിയതാണ്. പ്രപഞ്ചത്തിലല്ലെങ്കിലും, ജീവിതത്തിൽ പൊതുവേയും, ആ വേദിയിൽ പ്രത്യേകിച്ചും
കുറേ നേരമായി ഒറ്റപ്പെട്ടത്തിന്റെ ഭയം അവരുടെ കണ്ണിൽ
നിഴലിച്ചിരുന്നു.
ഇത്തവണ
പുസ്തകങ്ങൾക്ക് കുറച്ചധികം സ്ഥലം ഒഴിച്ചു വെച്ചത് ഉചിതവും ഉപകാരവുമായി. എത്ര പേർ പുസ്തകം
വാങ്ങിയെന്നറിയില്ലെങ്കിലും
പുസ്തകശാലയിൽ പൊതുവേ നല്ല തിരക്കുണ്ടായിരുന്നു. പലരും പുസ്തകങ്ങളുടെ
ഫോട്ടോ എടുക്കുന്നത് എന്തിനാണ് എന്ന് എനിക്കു മനസ്സിലായില്ല. എന്തായാലും, Lords Of Deccan എന്ന തന്റെ പുസ്തകത്തെ
പറ്റി ആദ്യ ദിവസം തന്നെ
ചർച്ചയിൽ പങ്കെടുത്ത അനിരുദ്ധ് കനിസേട്ടിയുടെ ആ പുസ്തകം ഒറ്റ
ദിവസം കൊണ്ടു തന്നെ വിറ്റഴിഞ്ഞത് പുസ്തക പ്രേമികൾ ഇപ്പോഴും ഉണ്ട് എന്നതിന്റെ തെളിവാണ് എന്നു വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം
ഈ സാഹിത്യ ഉത്സവത്തിന് പല കുറ്റങ്ങളും കുറവുകളും
പോരായ്മകളുമൊക്കെ ഉണ്ടാവാം. എന്നാൽ,
വായനയേയും പുസ്തകങ്ങളെയും സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ആളുകൾ
ഒരിടത്ത് ഒത്തു ച്ചേരുമ്പോൾ അവിടെ രൂപപ്പെടുന്നത് ഊർജ്ജത്തിന്റെ ബൃഹത്തായ ഒരു സംഭരണിയാണ്. അതിൽ
നിന്നും ഒരല്പമെങ്കിലും കേരിയെടുക്കുകയെന്നതാണ് ഈ ഉത്സവത്തിൽ പങ്കെടുക്കുന്നതിന്റെ
പ്രധാന ഉദ്ദേശം. മനസ്സിൽ ഉദിച്ച ഒരാശയത്തിനെ നാലായിരത്തിലധികം പേജുകളിലേക്ക് പകർത്തി, അതിൽ നിന്നുമാണ് അറന്നൂറോളം
പേജുള്ള പുസ്തകം ഉണ്ടാവുന്നതെന്ന് ഒരെഴുത്തുകാരി പങ്കുവെയ്ക്കുമ്പോൾ, എഴുത്തിന്റെ മഹാ പ്രപഞ്ചത്തിൽ നടന്നു
തീർക്കാൻ ഇനിയും അനേകായിരം നാഴികകൾ ഉണ്ടെന്ന പാഠം ഉൾക്കൊണ്ടാണ് ഞാൻ
തിരികെ വന്നത്.