മുല
കൊടുക്കുന്ന ഭാര്യയും, ബിയറടിക്കുന്ന ഭർത്താവും
കുറെ
കാലത്തിനു ശേഷം കൂട്ടുകാരൊത്ത് കറങ്ങാൻ
പോയി. വേനൽക്കാലമായതു കൊണ്ട് ഉച്ചയാകുമ്പോഴേക്കും തളർന്നു. ആ തളർച്ച ഒരു
കളവായിരുന്നു. ചൂടിന്റെയും തളർച്ചയുടെയും മറവിൽ, തണുത്ത ബിയറു കുടിക്കാനുള്ള കൗശലം. വർഷങ്ങളായി പരസ്പരം അറിയുന്നതു കൊണ്ട്, ഒന്നും പറയാതെ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായി. അത്ര ഐക്യമാണ് മനസ്സിന്
.
ബീച്ചിലുള്ള
സീ ക്യൂനിൽ പോകാമെന്ന് ഒരാൾ അഭിപ്രായപ്പെട്ടപ്പോഴും ഐക്യം കൂടുതൽ
ദൃഡമായി.
സീ ക്യൂനിൽ കടലെന്ന പ്രലോഭനവുമുണ്ട്. മുകളിലത്തെ ഹോട്ടൽ കടലിനോട്
അഭിമുഖമായാണ് ഉള്ളത്.
ഹോട്ടലിൽ ഇരുന്നാൽ, കണ്ണാടി ചില്ലിനപ്പുറം കടലു കാണാം. കണ്ണാടി
ചില്ലിനു പുറത്ത് തുറന്ന ടെറസ്സുണ്ട്. വൈകുന്നേരം അവിടെ നിന്നാൽ, തിളപ്പിച്ച വെള്ളം ആറാൻ വെച്ചതു പോലെ
അറബിക്കടൽ തണുക്കുന്നതു കാണാം.ചുരുക്കത്തിൽ ബിയറും ഭക്ഷണവുമൊക്കെയായി കുറച്ചുനേരം അവിടെ ചിലവിടാമെന്ന ഉദ്ദേശത്തോടെയാണ് പോയത്.
ചെറുപ്പം
മുതൽ തന്നെ, മദ്യപാനവും ബിയറടിയുമെല്ലാം ആണുങ്ങൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന തോന്നൽ ഞങ്ങൾക്കുണ്ടായിരുന്നു.
അത് ആൺകുട്ടികൾ മാത്രമനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടയാളമാണ്. അതുകൊണ്ടാണല്ലോ, കറക്കം അവസാനിപ്പിച്ച്, ബിയറിന്റെയും സീ ക്യൂനിന്റെയും തണുപ്പിലേക്ക്
വരാൻ ഞങ്ങൾക്ക് മറ്റൊന്നും ചിന്തിക്കേണ്ടി വരാഞ്ഞത്.
ഹോട്ടലിൽ
വലിയ തിരക്കുണ്ടായിരുന്നില്ല. അതുകൊണ്ട് കടലിനോട് ചേർന്ന ഇടം തന്നെ ഇരിക്കാൻ
കിട്ടി. സ്ഫടിക ചഷകത്തിൽ പതഞ്ഞമരുന്ന ബിയറിനു മുകളിലൂടെ നോക്കിയപ്പോൾ , സ്വർണനിറമാർന്ന പുറത്തെ വെയിലിന് അല്പം മങ്ങലേറ്റതുപോലെ തോന്നി.
സമയമെടുത്ത്,
കഥകൾ പറഞ്ഞും, പഴയ ഓർമകൾ പങ്കുവെച്ചും
, പതുക്കെയാണ് മനസ്സിനേയും ശരീരത്തിനേയും തണുപ്പിച്ചെടുത്തത്. എന്നാൽ ആദ്യത്തെ റൗണ്ട് കഴിഞ്ഞപ്പോൾ അത്രയൊന്നും സാധാരണമല്ലാത്ത കാഴ്ചയിൽ കണ്ണുടക്കി.
തൊട്ടടുത്ത
ടേബിളിൽ രണ്ടു ചെറുപ്പക്കാരും ചെറുപ്പക്കാരികളും. നാലു പേരും ബിയർ
ഓർഡർ ചെയ്തു. തണുപ്പിനാൽ വിയർത്തൊലിച്ച കുപ്പികൾ വന്നപ്പോൾ, പതയില്ലാതെ, തികഞ്ഞ അനുഭവജ്ഞാനത്തോടെ, അതിനെ മഗ്ഗിലൊഴിച്ച് പെൺകുട്ടികൾ
സാവധാനം മൊത്തി കുടിക്കാൻ തുടങ്ങി. അതിന്റെ കൗതുകം വിട്ടുമാറും മുമ്പ് അതിനപ്പുറത്തെ മേശയിൽ രണ്ടു യുവാക്കളും ഒരു യുവതിയും വന്നിരുന്നു.
അവരും , നിസങ്കോചം, മൂന്നുപേർക്കും ബിയർ പറഞ്ഞു.
കുടിസാമ്രാജ്യം
ഇതുവരെ ആണുങ്ങളുടെ കുത്തകയായിരുന്നു. അതിലേക്കാണ് ഇവർ വളരെ സ്വാഭാവികമായി
കയറി വന്നിരിക്കുന്നത്. പൊതു സ്ഥലത്ത് ആവശ്യമായ
മര്യാദ പാലിച്ചാണ് അവർ പെരുമാറിയിരുന്നത്. സ്ത്രീകൾ അടിച്ചമർത്തപ്പെടുന്ന
വിഭാഗം തന്നെയാണെങ്കിലും, ഇത്തരം സ്വാതന്ത്ര്യങ്ങൾ അവരുടെ ആൺ സുഹൃത്തുക്കൾ അവർക്കു
നൽക്കുന്നത്, അതെത്ര ദുർലഭമാണെങ്കിൽ പോലും, പ്രതീക്ഷ നൽകുന്നതാണ്. ഇതു കേൾക്കുമ്പോൾ പാരമ്പര്യവാദികൾ
പടയിളക്കി വരുമെന്ന ഉത്തമ ബോധത്തോടെ തന്നെയാണ് പറയുന്നത്. അവരൊക്കെ അവിടെയിരുന്ന് മദ്യപ്പിക്കുന്നതിൽ ഒരു അസ്വഭാവികതയും ആർക്കും
തോന്നിയിരിക്കില്ല.
അപ്പോഴേക്കും
സൂര്യൻ ഒരല്പം താഴ്ന്നു തുടങ്ങിയിരുന്നു. ആളുകൾ സിഗരറ്റു വലിക്കാനും, കടലു കാണാനുമൊക്കെ തുറന്ന
ടെറസ്സിലേക്ക് നീങ്ങി തുടങ്ങി. ചിലർ ബിയറിന്റെ മഗ്ഗെടുത്ത്
അവിടേക്ക് നടന്നു.
ഞങ്ങളുടെ
ഭക്ഷണമൊക്കെ കഴിഞ്ഞപ്പോഴേക്കും വെയിൽ പൂർണമായും മാറി. ഞങ്ങളും ടെറസ്സിൽ ചെന്ന് കടലു നോക്കി നിന്നു.
ചുറ്റും പറഞ്ഞുയരുന്ന ബിയർ ഗ്ലാസ്സുകളുമായി പലരും.
സിഗരറ്റിന്റെ പുകച്ചുരുളുകൾ . സംസാരത്തിന്റെ ചിതറിയ ഒച്ചകൾ. താഴെ, കടലിനോട് അഭിമുഖമായ നിരത്തിൽ തിരക്കു കൂടി തുടങ്ങി. ഞങ്ങളെ
കാണാൻ അനേകായിരങ്ങൾ വന്നു തുടങ്ങിയെന്നറിഞ്ഞ കടലുമാകാശവും, കുങ്കുമച്ചേലയണിഞ്ഞ് കൂടുതൽ സുന്ദരികളായി ഒരുങ്ങി നിന്നു.
ഞാൻ
നോക്കുമ്പോൾ, ഹോട്ടലിനു മുമ്പിലുള്ള റോഡിൽ ഒരു കൊച്ചു കാറു
വന്നു നിന്നു. ഡ്രൈവർ സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി.
മറുവശത്തു നിന്ന് , കൈയിൽ ഒരു കുഞ്ഞു പൈതലുമായി
ഒരു ചെറുപ്പക്കാരിയും. തീർത്തും സന്തുഷ്ടമായ ഒരു കുടുംബം. പോയ
ആഴ്ചയിലെ ജോലിയുടെ ഭാരം ഇറക്കി വെയ്ക്കാൻ
യുവാവും, വീടിന്റെയും കുഞ്ഞിന്റെയും സ്ഥിര പരിചരണങ്ങളിൽ നിന്നും മുക്തി
നേടാൻ യുവതിയും, കടലിന്റെ കാറ്റേൽക്കാൻ വന്നതാണ്. വർദ്ധിച്ചു വരുന്ന ജീവിത ക്ലേശങ്ങളിൽ ഒരല്പം ഉല്ലാസം ആരാണ് ആഗ്രഹിക്കാത്തത്. അവരെ നോക്കി നിന്നപ്പോൾ
ഒരു സുഖം തോന്നി.
ഏതോ
പറഞ്ഞു തിരിഞ്ഞപ്പോൾ, പിന്നിലെ മാർബിൾ കൊണ്ട് കെട്ടിയ ഒരു ബെഞ്ചിൽ, നേരത്തെ
കാറിൽ നിന്നും ഇറങ്ങിയ പെൺകുട്ടി ഇരിക്കുന്നതു കണ്ടു. ഭർത്താവിനെ കൂടെ കണ്ടില്ല. ഭാര്യയെ
കടലുകാണിക്കാൻ ടെറസ്സിലേക്ക് കയറിയതാവും. ആ കരുതൽ എന്നെ
കൂടുതൽ സന്തോഷിപ്പിച്ചു. അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ആ
തിരക്കിനിടയിലിരുന്ന് അവർ കുട്ടിക്ക് മുല
കൊടുക്കുകയാണ്. ചുറ്റുമുള്ളവരുടെ കലപിലയ്ക്കും, ബിയർ മഗ്ഗുകളുടെ കൂട്ടിമുട്ടലിനുമിടയിൽ
അവർ അസ്വസ്ഥയായി കാണപ്പെട്ടു. ഈ തിരിക്കിനിടയിൽ , കുട്ടിക്ക്
മുല കൊടുക്കാൻ ഭാര്യയെ കൊണ്ടിരുത്തി ആ വിദ്യാൻ എവിടെ
പോയി എന്ന് എനിക്കും നീരസം തോന്നി.
അപ്പോൾ,
കൈയിൽ തുളുമ്പുന്ന ബിയർ ഗ്ലാസ്സുമായി അയാൾ
വന്ന് അവരുടെ അരികിലിരുന്നു. ബിയറിലും ചുറ്റുമുള്ളവരിലുമായിരുന്നു അയാളുടെ ശ്രദ്ധ. ഭാര്യയേയും കുട്ടിയേയും അയാൾ ഗൗനിച്ചതേയില്ല.
ഭാര്യ,
ഒന്നു രണ്ടു തവണ എന്തോ പ്രതീക്ഷയോടെ
ഭർത്താവിനെ നോക്കി. അയാളുടെ താത്പര്യമില്ലായ്മ കണ്ടപ്പോൾ അവർ, മാറിൽ പാലുണ്ട്
മയങ്ങുന്ന കുട്ടിയിലേക്ക് ശ്രദ്ധ തിരിച്ചു. കുടി മതിയാക്കി , മൃദുവായ
ഒരു ചിരിയാൽ സന്തോഷമറിയിച്ച കുഞ്ഞിന്റെ ചുണ്ടിൽ നിന്നുമവർ പാലിന്റെ ഒരു തുള്ളിയൊപ്പിയെടുക്കുമ്പോൾ, കട്ടി കൂടിയ മീശയിൽ തങ്ങിയ ബിയറിന്റെ പത പുറം കൈയാൽ
തുടച്ച് , അവളുടെ പുരുഷനൊരു സിഗരറ്റിന് തീ കൊളുത്തി.
ഒരേ
സ്റ്റേജിൽ രണ്ടു നാടകങ്ങൾ ഒരുമിച്ചു കാണുന്നതു പോലെ തോന്നി എനിക്ക്.
ഒരു വശത്ത്, കൈയിൽ ബിയർ ഗ്ലാസ്സുമായി കുശലം
പറഞ്ഞു ആനന്ദിച്ചു നിൽക്കുന്ന പെൺകുട്ടികൾ. മറുവശത്ത്, ആ ആഘോഷങ്ങൾക്കിടയിൽ ,ഒരു പിഞ്ചു
കുഞ്ഞിനെയും കൈയിലെടുത്ത് വീർപ്പുമുട്ടുന്ന ഒരമ്മ. അച്ഛന് അതിലൊന്നും വലിയ വ്യാകുലത ഉള്ളതായി
തോന്നിയില്ല. ബിയറു കുടിക്കാനുള്ള അയാളുടെ തീരുമാനത്തിനുള്ള ഒരു മറ മാത്രമാണോ
ഭാര്യയേയും കൊണ്ടുള്ള ഈ വരവ് എന്ന്
ഞാൻ സംശയിച്ചു. അയാൾ ബിയറു കുടിക്കുന്നതിൽ
എനിക്ക് ആക്ഷേപമില്ല. എന്നാൽ മുല കുടി മാറാത്ത
ഒരു കുട്ടിയുമായി വന്ന ഭാര്യയെ, ഹോട്ടലിന്റെ
അകത്ത്, കൂടുതൽ സൗകര്യങ്ങളിൽ ഇരുത്താൻ അയാൾക്കെന്തു കഴിയുന്നില്ല എന്നതാണ് എന്നെ അസ്വസ്ഥനാക്കിയത്. ഭാര്യക്ക് ഒരു നാരങ്ങവെള്ളം പോലും
വാങ്ങി കൊടുക്കാതെ , അയാൾ ബിയറിലേക്ക് ഒതുങ്ങിയതിലാണ്
എനിക്ക് പ്രതിഷേധം.
അവർക്കു
രണ്ടു പേർക്കുമിടയിൽ ആ സ്ത്രീയിരുന്നു. ചെറുപ്പക്കാരികളുടെ
നിറഞ്ഞു പതയുന്നആഹ്ളാദങ്ങളിൽ നോക്കിയിരുന്ന് അവരുടെ
മുഖത്തെ വെളിച്ചം കെട്ടു. വെറുതെ, ഒരു നിമിഷം, അവരും
എന്തിനോ വേണ്ടി കൊതിച്ചിരിക്കാം.
ഭാര്യയോട്
ഒന്നും പറയാതെ, ഒഴിഞ്ഞ തന്റെ ഗ്ലാസ്സു നിറയ്ക്കാൻ ഭർത്താവ് എഴുന്നേറ്റു പോയപ്പോൾ, അടുത്തിരിക്കുന്ന പെൺകുട്ടികളുടെ കൈയിൽ നിന്നും തണുവാർന്ന ബിയറു വാങ്ങി ആ അമ്മ രണ്ടു
മൂന്നിറക്ക് കുടിക്കുമെന്ന് ഞാൻ വെറുതെ മോഹിച്ചു.
തിരിച്ച്
ഹോട്ടലിന്റെ പടിയിറങ്ങുമ്പോഴേക്കും സൂര്യൻ അസ്തമിച്ചിരുന്നു. പുതിയ പ്രഭാതത്തിൽ അത്ഭുതങ്ങൾ പലതും സംഭവിക്കാമെന്ന പ്രതീക്ഷയിൽ ഞാൻ തിരികേ പോന്നു.
നേരിൽ കണ്ടതുപോലുള്ള അനുഭവം വായനയിൽ നിന്ന് കിട്ടി. ഹൃദ്യമായ എഴുത്തും ചിന്തയും. അഭിനന്ദനങ്ങൾ.
ReplyDeleteSuch comments are very encouraging. Thank you very much Santhosh
ReplyDelete