Saturday, June 26, 2021

ആസുരതയുടെ വിത്തുകൾ

 തേരട്ടയുടെ മുതുകിൽ ഈർക്കിൽ

കൊണ്ട് കുത്തി ച്ചുരുട്ടിയാണ് തുടക്കം

തൊട്ടാവാടിയെ തൊട്ട് വാടിക്കുമ്പോഴൊരു സുഖം
കിളിക്കൂട്ടിൽ നിന്നൊരു മുട്ട കട്ടെടുക്കുമ്പോൾ
അണ്ണാരക്കണ്ണനെ കുരുക്കി ട്ടുപ്പിടിക്കുമ്പോഴൊരു രസം
അടുത്ത തൊടിയിലെ പൂക്കൾ പറിച്ചതിൻ
ഇതളുകൾ ചീന്തിയെറിയാൻ ,വെറുതെ
ചുരുണ്ടു കൂടി കിടക്കുന്ന നായയെ കല്ലെടുത്തെറിയാൻ
വഴി വിളക്കിന്റെ ബൾബുടയ്ക്കാൻ കൈത്തരിച്ചു
വട്ടപ്പേരു കൊണ്ടൊരു സഹപാഠിയെക്കുത്തുമ്പോൾ
കളിക്കിടയിൽ ഇടങ്കാൽ വെച്ചു വീഴ്ത്തുമ്പോൾ
മൂത്രപ്പുരയിൽ അശ്ലീല മെഴുതുമ്പോഴുള്ള ആനന്ദം
തൊടിയിൽ കുറുകിയിരുന്ന പ്രാവുകളെ ഒറ്റ
ക്കുഴൽ തോക്കു കൊണ്ട് വെടി വെച്ചിട്ടപ്പോൾ
നാവിൽ ചൂഴ്ന്ന നായാട്ടിന്റെ രുചി

പിന്നീടേറെ വളർന്ന ,തിലേറെയറിഞ്ഞു
കൊണ്ടും കേട്ടും ജീവിതത്തിന്റെ പൊരുളറിഞ്ഞു
പല വഴികൾ താണ്ടി, പല നദികളിൽ മുങ്ങിയെങ്കിലും
വെറുതെ കുത്തി നോവിക്കാൻ, പറ്റുമെങ്കിലൊരു
മുറിവേൽപ്പിക്കാൻ, ചുമരിലശ്ലീല മെഴുതാൻ
ആരാന്റെ കഴുത്തിലൊരു കുരുക്കിട്ടാൻ , വെളിച്ചം
കുത്തിക്കെടുതാ, നിളം പൂക്കളെ ചവിട്ടിയരയ്ക്കാൻ
മൂന്നു വെടിയുണ്ട കൊണ്ടൊരു ജീവനെടുക്കാനൊരു മോഹം
മനസ്സിന്റെയാഴത്തിലെവിടെയോ കെടാത്തൊരു
കനലായിന്നു മെരിയുന്നു


വസ്ത്രങ്ങളേറെയുപ്പേ ക്ഷിച്ചിട്ടും, മനസ്സിലെ
തീർത്ഥക്കരകളെല്ലാം കടഞ്ഞിട്ടും, ശുദ്ധമാകുന്നില്ലയി
ആസുരതയുടെ വിത്തുകളൊരിക്കലും

No comments:

Post a Comment